Translate

Tuesday, February 20, 2018

ഫ്രാൻസിസ് മാർപാപ്പയുടെ അഞ്ചു വർഷങ്ങളും അജപാലനവും





ജോസഫ് പടന്നമാക്കൽ 

കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ജോർജ് ബെർഗോളിയോ (ഫ്രാൻസിസ് മാർപാപ്പ)  1936 ഡിസംബർ പതിനേഴാം തിയതി അർജന്റീനയിൽ ബ്യൂണസ് അയേഴ്സ് (Buenos Aires) എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ് മാരിയോയും പിതാവ് റജീന ബെർഗോളിയുമായിരുന്നു. 2013-ൽ മാർപാപ്പയായി ചുമതലയേറ്റപ്പോൾ അസ്സീസിയിലെ ഫ്രാൻസീസിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. യുറോപ്യൻ രാജ്യങ്ങളിൽ നിന്നല്ലാത്ത പ്രഥമ മാർപാപ്പയായി  അറിയപ്പെടുന്നു. അതുപോലെ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽനിന്നും ആദ്യമായി മാർപാപ്പയുടെ കിരീടം അണിഞ്ഞുതും അദ്ദേഹമായിരുന്നു. ജെസ്യുട്ട്  സഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പയായും ചരിത്രം കുറിച്ചു.

ഫ്രാൻസിസ് മാർപാപ്പ അർജന്റീനയിൽ സ്വന്തം നാട്ടിൽ കർദ്ദിനാളായിരുന്ന കാലത്തുപോലും സാധാരണക്കാരനെപ്പോലെ ജീവിച്ചിരുന്നു. കർദ്ദിനാൾമാർക്കുള്ള കൊട്ടാരത്തിൽ താമസിക്കാതെ ലളിതമായ അപ്പാർട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. യാത്രകൾ ചെയ്തിരുന്നത് കൂടുതലും  ട്രെയിനിലും മറ്റു പൊതു വാഹനങ്ങളിലുമായിരുന്നു. സെമിനാരിയിൽ പഠിക്കുന്നതിനു മുമ്പ് അദ്ദേഹം കെമിക്കൽ എഞ്ചിനീയറായിരുന്നു. കൂടാതെ നിശാക്ലബിൽ അതിഥികളായി വരുന്നവരെ ശ്രദ്ധിക്കാനായി ബൗൺസർ ജോലിയും ചെയ്തിരുന്നു. 1969-ൽ പൗരാഹിത്യം സ്വീകരിച്ചു.  മാർപാപ്പയായി തിരഞ്ഞെടുത്തയുടൻ ലോകത്തെ അനുഗ്രഹിക്കുന്നതിനു പകരം തനിക്കുവേണ്ടി പ്രാർത്ഥിക്കാനാണ് ആവശ്യപ്പെട്ടത്. മുൻഗാമികൾ താമസിച്ചിരുന്ന മനോഹര രാജമന്ദിരത്തിൽ  താമസിയ്ക്കാതെ അവിടെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു ചെറിയ വീട്ടിൽ താമസവും ആരംഭിച്ചു. .

മാർപാപ്പ കഴിഞ്ഞ അഞ്ചു വർഷങ്ങൾകൊണ്ട് ക്രിയാത്മകവും പുരോഗമനപരവുമായ പ്രവർത്തനങ്ങളിൽക്കൂടി പ്രസിദ്ധനായി തീർന്നു. മാറ്റങ്ങളുടെ മാർപാപ്പയെന്നും ഇദ്ദേഹത്തെ വിളിക്കാറുണ്ട്. മനുഷ്യൻ എന്തു ജാതിയാണെങ്കിലും ഏതു മതത്തിൽ വിശ്വസിച്ചാലും ലോകത്ത് നടമാടിയിരിക്കുന്ന അനീതിയിലും അക്രമത്തിലും ലജ്ജിക്കണമെന്നു മാർപാപ്പ പറയുന്നു. സമത്വപൂർണ്ണമായ ഒരു ലോകത്തെയാണ് അദ്ദേഹം സ്വപ്നം കാണുന്നത്.

വിനയവും ലാളിത്യവും അദ്ദേഹത്തിൻറെ മുഖമുദ്രയാണ്‌. ദരിദ്ര ലോകത്തോടും രോഗികളോടും ഉത്‌കണ്‌ഠ പുലർത്തിക്കൊണ്ടുള്ള ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.  വ്യത്യസ്തമായ  ജീവിതരീതികളും സാംസ്ക്കാരിക ദർശനങ്ങളും ലളിതമായ ജീവിതവും കാരണം ഫ്രാൻസീസ് മാർപാപ്പ ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രിയപെട്ട പാപ്പയായി സ്ഥാനം പിടിച്ചു കഴിഞ്ഞു. ആഡംബര ജീവിതവും പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതും എതിർക്കുന്നു. സ്വതന്ത്രമായ ഒരു സഭാന്തരീക്ഷം അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ ധര്‍മ്മപ്രബോധവും സന്മാർഗവുമായ ജീവിതവും  ലോകത്തിനുതന്നെ ഒരു മാതൃകയാണ്.

ആഗോളതലത്തിൽ മാർപാപ്പയുടെ പ്രയത്‌നം ഏറ്റവുമധികം സഫലമായത് അമേരിക്കൻ ഐക്യനാടുകളും ക്യൂബയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിലൂടെയായിരുന്നു. അക്കാര്യത്തിൽ മാർപാപ്പയുടെ നേതൃത്വം ലോക സമാധാനത്തിനു നൽകിയ അനിവാര്യമായ ഒരു സംഭാവന തന്നെയാണ്.  ഒബാമ ഭരണകൂടവും ക്യൂബയുടെ  സർക്കാരും തമ്മിലുള്ള ഉടമ്പടികളുടെ ഗുണദോഷങ്ങളെപ്പറ്റി ട്രംപ് ഭരണകൂടത്തിൽ ഔപചാരികമായ ചർച്ചകളുണ്ടായിരുന്നു. എന്നിരുന്നാലും മാർപാപ്പയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടതും അതുവഴി ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ചതും അഭിനന്ദിനീയം തന്നെ.  2015 മെയ് ഇരുപത്തിയൊമ്പതാം തിയതി ക്യൂബായെ അമേരിക്കയുടെ ഭീകര ലിസ്റ്റിൽ നിന്ന് എടുത്തുകളയുകയും ചെയ്തു.  ശീത സമരത്തിനുശേഷം ക്യൂബായുമായുള്ള പ്രശ്നങ്ങൾക്ക് ഒരു ശമനമുണ്ടായതും ഫ്രാൻസീസ് മാർപാപ്പയുടെ  നേട്ടമായിരുന്നു.   മാർപാപ്പയുടെ ശ്രമഫലമായി ക്യൂബയിലും അമേരിക്കയിലും ജയിലിൽ കഴിയുന്ന തടവുകാരായ പൗരന്മാരെ മോചിപ്പിച്ചു. 2014 ഡിസംബറിൽ 'റൗൾ കാസ്ട്രോ' മാർപാപ്പയുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് പരസ്യമായി നന്ദി രേഖപ്പെടുത്തിയതും ചരിത്രമായിരുന്നു. 1959-ൽ ക്യൂബയിൽ ഫിദൽ കാസ്ട്രോ പള്ളികൾ പണിയുന്നത് നിരോധിച്ചിരുന്നു. ഫ്രാൻസീസ് മാർപാപ്പയുടെ നയതന്ത്ര ഫലമായി ആ ഉപരോധം നീക്കം ചെയ്യുകയും ചെയ്തു.

മാർപാപ്പയായി ചുമതലയേറ്റ ശേഷം ഏതാനും മാസത്തിനുള്ളിൽതന്നെ വത്തിക്കാൻ ബാങ്കിനുള്ളിലെ ക്രമക്കേടുകളെ ഇല്ലാതാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് വത്തിക്കാൻ ബാങ്കിൽ വമ്പിച്ച തോതിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടായിരുന്നു. ബാങ്കിങ്ങ് പ്രവർത്തനങ്ങളെ സമൂലമായി മാറ്റങ്ങൾക്കു വിധേയമാക്കിയും ബാങ്കിന്റെ വരവ് ചിലവുകളെപ്പറ്റി ശരിയായ ബാലൻസ്ഷീറ്റ് തയ്യാറാക്കിയും വത്തിക്കാൻ ബാങ്കിങ്ങ് വളരെയധികം കാര്യക്ഷമമുള്ളതാക്കി തീർത്തു. പരിഷ്ക്കരണങ്ങൾക്കായി പോപ്പ് ഫ്രാൻസിസ് ഒരു കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. കമ്മറ്റി ബാങ്കിന്റെ മുഴുവനുമുള്ള അക്കൗണ്ടുകളും ബാങ്കിനെ സംബന്ധിച്ചുള്ള അഴിമതികളും കുറ്റാരോപണങ്ങളും പരിശോധിക്കുകയും ചെയ്തു. ബാങ്കിന്റെ സുപ്രധാന ചുമതലകളുണ്ടായിരുന്ന  നാലഞ്ച് കർദ്ദിനാളന്മാരെ അവരുടെ സ്ഥാനമാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അവരെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ വിരമിക്കുന്ന കാലത്ത് നിയമിച്ചവരായിരുന്നു. പകരം ബാങ്ക് നടത്താൻ കഴിവുള്ള വിദഗ്‌ദ്ധരെ അവരുടെ സ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്തു. ബാങ്കിൽ പരിഷ്‌ക്കാരങ്ങൾ സാധിച്ചില്ലെങ്കിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ വിജയപ്രദമായില്ലെങ്കിൽ വത്തിക്കാന്റെ ഈ സ്വകാര്യ ബാങ്ക് നിർത്തൽ ചെയ്യുമെന്നും ഫ്രാൻസീസ് മാർപാപ്പ മുന്നറിയിപ്പ് കൊടുത്തിരുന്നു.

ജോൺ ഇരുപത്തിമൂന്നാമനു‌ ശേഷം പാവങ്ങൾക്കു വേണ്ടി സംസാരിക്കുന്ന സഭയ്ക്കു ലഭിച്ച  ഒരു മാർപാപ്പയായി  ഫ്രാൻസിസ് മാർപാപ്പയെ ലോകം കാണുന്നു.  ലിബറലും കൺസർവേറ്റിവും റാഡിക്കലുമൊത്തുചേർന്ന ചിന്തകളുള്ള അദ്ദേഹത്തെ മുൻഗാമികളായ മറ്റു മാർപാപ്പാമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു.  അദ്ദേഹം സഭയുടെ ഭരണമേറ്റെടുത്ത നാളുകൾ മുതൽ വിശ്വാസികൾക്ക് സഭയോട് അടിസ്ഥാനപരമായ ഒരു അടുപ്പത്തിനും ആത്മീയബോധനത്തിനും വഴിതെളിയിച്ചു. ശരീര മാസകലം വൃണങ്ങൾകൊണ്ട് വൈകൃതമായിരിക്കുന്നവനെ ആലിംഗനം ചെയ്യുന്ന കാഴ്ചകളൊക്കെ കാണുമ്പോൾ സഭയെ ഫാസിസത്തിൽ നിന്ന് മോചിപ്പിക്കണമെന്ന്, മാർപ്പാപ്പ ആഗ്രഹിക്കുന്നുവെന്നു വേണം കരുതാൻ. ദരിദ്രരോടുള്ള സമീപനം വാക്കുകളേക്കാൾ പ്രവർത്തിയിൽ മാർപാപ്പ കാണിക്കുന്നു.

മാർപാപ്പയുടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലെ ഭരണകാലത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള പദ്ധതികൾക്കും രൂപം നൽകിയിരുന്നു. ആഗോള ദാരിദ്ര്യത്തെപ്പറ്റിയുള്ള പരിഗണനകൾ വത്തിക്കാന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറിയിരുന്നു. സാമ്പത്തികമായി പുരോഗമിച്ച രാജ്യങ്ങളോട് ദരിദ്രരായ രാജ്യങ്ങളുടെ സ്ഥിതി വിശേഷങ്ങൾ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. പണത്തെ ബിംബമായി കാണരുതെന്നും അഭ്യർത്ഥിച്ചു.  അടിമത്വത്തെ അദ്ദേഹം ലോകനേതാക്കന്മാരുമൊത്തു ചേർന്ന്  അപലപിച്ചു. 2020 ആകുമ്പോൾ ആഗോള തലത്തിലുള്ള അടിമത്വം മുഴുവനായി അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിൽ ലോകനേതാക്കന്മാരുമൊത്ത് ഒപ്പു വെക്കുകയും ചെയ്തു. 'അടിമത്വം മനുഷ്യത്വത്തോടുള്ള പാപമാണെന്നും' പ്രഖ്യാപിച്ചു. 'അടിമകളാക്കി ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തിനെപ്പറ്റിയും' അപലപിച്ചു. ഈ വിഷയം സംബന്ധിച്ച് 2015ലെ ആഗോള സമാധാന സന്ദേശത്തിൽ അദ്ദേഹത്തിൻറെ ഒരു പ്രഖ്യാപനവുമുണ്ടായിരുന്നു. 'അടിമത്വത്തിനെതിരായി ലോകത്തുള്ള എല്ലാ രാജ്യങ്ങളും ജനവിഭാഗങ്ങളും ഒരുപോലെ പോരാടാൻ' അദ്ദേഹം ആവശ്യപ്പെട്ടു. 'മനുഷ്യരെല്ലാം സഹോദരി സഹോദരരെന്നും സ്വതന്ത്രമായി ജീവിക്കാൻ ഓരോരുത്തർക്കും തുല്യ അവകാശമുണ്ടെന്നും' മാർപാപ്പ പറഞ്ഞു.

ആഗോളതലത്തിലുള്ള സാമ്പത്തിക അസമത്വങ്ങളെ മാർപാപ്പ വിമർശിക്കാറുണ്ട്. ഉപഭോക്താക്കളുടെ ഉപയോഗ വസ്തുക്കൾ അമിതമായി പാഴാക്കുന്ന രീതികളെ വിമർശിച്ചു. അത് പ്രത്യേകിച്ച് അമേരിക്കയെയാണ് ബാധിക്കുന്നത്. അമിതമായി പാഴ്ചിലവുകൾ നടത്തുന്ന രീതികളാണ് പൊതുവെ അമേരിക്കൻ സംസ്ക്കാരത്തിലുള്ളത്. സമ്പത്ത് വ്യവസ്ഥിതിയെന്നുള്ളത് സമത്വത്തിലടിസ്ഥാനമായിരിക്കണം. പാവപ്പെട്ട ഒരു മനുഷ്യൻ മരിച്ചാൽ വളർത്തു മൃഗത്തിന്റെ വിലപോലും നൽകില്ല. സ്റ്റോക്ക് മാർക്കറ്റ് രണ്ടുശതമാനം താഴ്ന്നാൽ ആഗോള വാർത്തയാകും. വൻ കോർപ്പറേറ്റുകളുടെ സ്വാർത്ഥത നിറഞ്ഞ അമിത ലാഭമോഹങ്ങളെയും മാർപാപ്പ വിമർശിച്ചു.

ബുദ്ധമതവും വത്തിക്കാനുമായി നല്ലബന്ധം സ്ഥാപിക്കാനും മാർപാപ്പ ശ്രമിക്കുന്നു. ബുദ്ധമതക്കാരുടെയും കത്തോലിക്കരുടെയും ആത്മീയ നേതാക്കളുടെ കൂടിക്കാഴ്‌ച വത്തിക്കാനിലുണ്ടായിരുന്നു. ഈ സമ്മേളനം സംഘടിപ്പിച്ചത് വത്തിക്കാന്റെ പൊന്തിഫിക്കൽ കൗൺസിലും അമേരിക്കയുടെ കാത്തലിക്ക് ബിഷപ്പ് കോൺഫെറൻസുമായിരുന്നു. ആഗോളതലങ്ങളിലുളള സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധമതക്കാരും കത്തോലിക്കരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കോൺഫെറൻസിനുള്ളിൽ മാർപാപ്പയുടെ പ്രസംഗത്തിനുശേഷം ബുദ്ധ മതക്കാരുടെ ആത്മീയ നേതാക്കൾ കത്തോലിക്ക ആത്മീയ നേതൃത്വവുമായി ഒന്നിച്ചു പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. പരസ്പ്പരം ആത്മീയ വെളിച്ചത്തിൽ അനുഗ്രഹാശീശുകൾ അർപ്പിക്കുകയും ചെയ്തു. 2017-നവംബർ ഇരുപത്തിയേഴാം തിയതി ഫ്രാൻസീസ് മാർപാപ്പ ബുദ്ധമതാനുയായികളുടെ രാജ്യമായ മ്യാൻമാർ സന്ദർശിച്ചു. അവിടുത്തെ രാജ്യഭരണാധികാരിയായ മിലിറ്ററി നേതാവായും കൂടികാഴ്ചയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശന വേളയിൽ 'റോഹിൻഗ്യ' പ്രശ്നങ്ങളൊന്നും ചർച്ച ചെയ്തില്ല. തുടർന്ന് ലോക സമാധാനത്തിനായി ഭാവിയിലും ഇരുമതങ്ങൾ തമ്മിലുള്ള ചർച്ചകൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മ്യാൻമാറിൽ മാർപാപ്പ സന്ദർശിച്ചപ്പോൾ റോഹിങ്കരുടെ അഭയാർത്ഥി പ്രശ്നങ്ങൾ പരാമർശിച്ചില്ലെങ്കിലും അദ്ദേഹത്തിൻറെ രണ്ടുദിവസത്തെ ബംഗ്ളാദേശ് സന്ദർശന വേളയിൽ  'റോഹിങ്ക' മുസ്ലിമുകളോട് മാർപാപ്പ മാപ്പ് പറഞ്ഞു.  റോഹിങ്കർ  അഭയാർഥികളുമായി അഭിമുഖ സംഭാഷണം നടത്തി. അഭയാർഥികളുടെ പ്രതിനിധികളായി പതിനാല് പേർ മാർപാപ്പയെ സന്ദർശിച്ചിരുന്നു. അവരുടെ കൈകൾ പിടിച്ചുകൊണ്ട് അവർക്കുണ്ടായ കഷ്ടപ്പാടുകളുടെയും വേദനകളുടെയും കഥകൾ അദ്ദേഹം  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലോകം കാട്ടുന്ന ക്രൂരതകളോട് പ്രതികാരത്തിനു പോയാൽ കൂടുതൽ ഭവിഷ്യത്തുക്കൾക്ക് ഇടയാക്കുമെന്നും പ്രശ്നങ്ങളെ സമാധാനമായും ക്ഷമയോടെയും നേരിടണമെന്നും മാർപാപ്പ അവരോട് പറഞ്ഞു.

ചൈനയും റോമുമായുള്ള ഒരു ഒത്തുതീർപ്പു ഫോർമുലായ്ക്കായി ചർച്ചകൾ പുരോഗമിക്കുന്നു. പരസ്പ്പരം നയതന്ത്രം സ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്. ചൈനയുമായി കത്തോലിക്ക സഭ ഒരു സൗഹാർദ്ദം സ്ഥാപിക്കുകയാണെങ്കിൽ അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഭവമായിരിക്കാം. വത്തിക്കാൻ ചൈനയിലെ നാസ്തിക സർക്കാരിന് കീഴടങ്ങുമോയെന്നതാണ് പ്രശ്‍നം. ചൈനയിൽ കത്തോലിക്ക ജനസംഖ്യ വളരെ കുറവാണെങ്കിലും അവിടെ ബിഷപ്പിനെ നിയമിക്കുന്നത് സർക്കാരിന്റ ചുമതലയിലാണ്. ചൈനീസ് സർക്കാരിനെ പിന്താങ്ങുന്നവരും മാർപാപ്പയെ അനുകൂലിക്കുന്നവരുമായി കത്തോലിക്കർ അവിടെ രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞുകൊണ്ടു ആരാധനകൾ നടത്തന്നു. മാർപാപ്പയെ അനുകൂലിക്കുന്നവർ രഹസ്യമായ സങ്കേതങ്ങളിൽ മതപരമായ ചടങ്ങുകൾ നിർവഹിക്കുന്നു. ചൈനയുമായി ഒരു ഒത്തുതീർപ്പിൽ എത്തുന്നുണ്ടെങ്കിലും ചൈനയുടെ വ്യവസ്ഥകൾ മുഴുവനായി വത്തിക്കാൻ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ബിഷപ്പുമാരെ നിയമിക്കുന്നത് അവിടെയുള്ള കമ്മ്യുണിസ്റ്റ് പാർട്ടിയാണ്. അങ്ങനെ വരുകയാണെങ്കിൽ ചൈനയിലെ കമ്മ്യുണിസത്തെ വത്തിക്കാൻ   മാനിക്കേണ്ടി വരും. ഫ്രാൻസിസ് മാർപാപ്പയുടെ ഈ നയതന്ത്രം ചൈനയ്ക്ക് നൽകുന്ന ഏകപക്ഷീയമായ ഒരു ഔദാര്യവുമായിരിക്കും. വത്തിക്കാൻ ഒരു നാസ്തിക സർക്കാരായ ചൈനയുടെ തീരുമാനത്തിന് വിധേയപ്പെടേണ്ടിയും വരും.

മാർപാപ്പയുടെ ഈ ദൗത്യം വിജയിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ 1.4 ബില്യൺ ജനസംഖ്യയുള്ള ചൈനയും ഏറ്റവും വലിയ മതം 1.2 ബില്ലിയനുള്ള കത്തോലിക്ക സഭയുമായി ഒരു ഐക്യം സ്ഥാപിക്കാൻ സാധിക്കും. മാർപാപ്പയെ അംഗീകരിക്കുന്ന പത്തു മില്യൺ കത്തോലിക്കർ മാത്രമേ ചൈനയിലുള്ളു. അവർ ആചാരങ്ങൾ നടത്തുന്നത് ഒളിവു സങ്കേതങ്ങളിൽ നിന്നുമാണ്. ചൈനയുടെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 70 മില്യൺ കത്തോലിക്കരിൽ വത്തിക്കാനു യാതൊരു സ്വാധീനവുമില്ല. അവരിൽ പ്രൊട്ടസ്റ്റന്റ് സഭകളും ഉൾപ്പെടും. ചൈനയിലെ കമ്മ്യുണിസ്റ്റ് നാസ്തിക സർക്കാർ കൂടുതൽ ഔദാര്യം കാണിക്കുമോയെന്നതും കാത്തിരുന്നു കാണേണ്ട സംഗതിയാണ്.

 ഇന്ന് കത്തോലിക്ക സഭയുടെ സിനഡുകളിൽ നടക്കുന്ന സംവാദങ്ങളും ചർച്ചകളും മാർപാപ്പ നേരിട്ട് നടത്തുന്നതും ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ വത്തിക്കാനിലെ ബ്യുറോ ക്രാറ്റുകൾ അവരുടെ അധികാരം ഉപയോഗിച്ച് മെത്രാന്മാരുടെ സഭാ സിനഡ് വിളിച്ചുകൂട്ടുമായിരുന്നു. അഭിപ്രായങ്ങൾ പറയുന്നതും തീരുമാനങ്ങളെടുക്കുന്നതും വത്തിക്കാനിലെ അധികാരികളുടെ താൽപര്യങ്ങളിൽ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഫ്രാൻസിസ് മാർപാപ്പ നേരിട്ട് മാർപാപ്പയെ വിമർശിക്കുന്നവരെയും സിനഡിലേക്ക് ക്ഷണിക്കാറുണ്ട്. പൊതുവായ വിഷയം കൂടാതെ മെത്രാന്മാർക്ക് തുറന്ന അഭിപ്രായങ്ങളും ചർച്ചകളും നടത്താൻ കഴിയുന്നുവെന്നത് വത്തിക്കാനിലെ പുത്തൻ നടപടിക്രമങ്ങളിൽപ്പെട്ടതാണ്.

പരിസ്ഥിതി, ആഗോള താപനം എന്നീ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം ഒരു ചാക്രീയ ലേഖനം തന്നെ ഇറക്കിയിട്ടുണ്ട്. പ്രകൃതിയേയും പ്രകൃതിയുടെ സൃഷ്ടി ജാലങ്ങളെയും സംരക്ഷിക്കണമെന്നാണ് ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. നാശോന്മുഖമായിരിക്കുന്ന പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കാൻ, രക്ഷിക്കാൻ ലോകത്ത് ഇന്ന് ഏറ്റവും കഴിവുള്ള നേതാവായിട്ടാണ് മാർപാപ്പയെ കരുതിയിരിക്കുന്നത്. പരിസരങ്ങളും അന്തരീക്ഷവും മലിനമാക്കുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ വാരങ്ങളിൽ അക്രൈസ്തവരുടെയും രോഗികളുടെയും ജയിൽ അന്തേവാസികളുടെയും സ്ത്രീകളുടെയും കാലുകൾ കഴുകി പാരമ്പര്യത്തെ പവിത്രീകരിക്കുകയും മാറ്റിയെഴുതുകയും ചെയ്തു.  ഇത്തരം വിനയപൂർവ്വമായ പ്രവർത്തികൾമൂലം  അദ്ദേഹത്തെ സ്നേഹത്തിന്റെ മൂർത്തികരണ ഭാവമായ മാർപാപ്പയെന്ന നിലയിൽ ലോകം ആദരിക്കാൻ തുടങ്ങി. മില്യൺ കണക്കിന് ചെറുപ്പക്കാരായ കത്തോലിക്കർ അദ്ദേഹത്തിൻറെ പടങ്ങളും നല്ല പ്രവർത്തികളും പ്രഭാഷണങ്ങളും പങ്കു വെക്കുന്നു. കത്തോലിക്ക സഭയിൽനിന്നു പിരിഞ്ഞു പോയ അനേകർ മാതൃസഭയിലേക്ക് മടങ്ങി വന്നുകൊണ്ടുമിരിക്കുന്നു.

ഗർഭചിന്ദ്രം കൊടുംപാപമായിട്ടാണ് സഭ കരുതിയിരുന്നത്. അതിനുള്ള പാപമോചനം ബിഷപ്പിന്റെ അധികാര പരിധിയിലായിരുന്നു. മാർപാപ്പ അതിന് മാറ്റം വരുത്തി അത് സാധാരണ പാപത്തിനു തുല്യമാക്കി. വിവാഹമോചന കാര്യത്തിലും മാർപാപ്പ ഇടപെട്ടു. മുമ്പൊക്കെ പുനർവിവാഹം ചെയ്യുന്നതിന് സഭാ കോടതി വേണമായിരുന്നു. ഇന്ന് ഒരു വിവാഹം റദ്ദാക്കാൻ (nullify) സ്ഥലത്തെ ബിഷപ്പിന് അനുവാദം കൊടുക്കാം. രണ്ടാമത് വിവാഹം ചെയ്യുന്നവർക്കും സഭയുടെ വാതിൽ തുറന്നു കൊടുക്കാൻ മാർപാപ്പ പറഞ്ഞു.

സ്ത്രീയും പുരുഷനുമല്ലാത്ത മൂന്നാം ലിംഗ വിഭാഗക്കാരെ (transgenders)പിശാചിന്റെ മക്കളെന്നു വരെ വിളിച്ചപമാനിക്കുന്ന വ്യവസ്ഥിതിയാണുള്ളത്. അവർ ദൈവത്തിന്റെ മക്കളെന്നു മാർപാപ്പ ഉച്ചത്തിൽ പറഞ്ഞു. മാർപാപ്പ ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കെ, അങ്ങകലെ ലെജറാഗേ (Lejarrage) എന്ന ട്രാൻസ്‌ജെൻഡർ 'പാപ്പ' എനിക്ക് സഭയിൽ പ്രവേശനമുണ്ടോയെന്നു വിളിച്ചു ചോദിച്ചു. മാർപാപ്പ അയാളുടെ സമീപത്തു ചെന്ന് സഭയിലങ്ങനെ ഒരു വിവേചനമില്ലെന്നും അറിയിച്ചു.


മറ്റുള്ള മാർപാപ്പമാരിൽ നിന്നും വ്യത്യസ്തനായി സ്വവർഗ രതികളുടെ അവകാശങ്ങൾക്കായി ഫ്രാൻസീസ് മാർപാപ്പ വാദിക്കുന്നു. സ്വവർഗ രതികളുടെ നീതിക്കായി പോരാടുന്ന എൽ.ജി.ബി.റ്റി സംഘടനയെ പിന്താങ്ങുകയും ചെയ്യുന്നു. കത്തോലിക്ക സ്‌കൂളുകളിലെ വേദപാഠം ക്ലാസിലും സ്വവർഗ രതികളുമായി സഹവർത്തിത്വം പാടില്ലെന്നു പഠിപ്പിക്കാറുണ്ട്. സ്വവർഗ സമൂഹങ്ങൾ മാർപാപ്പയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാറുമുണ്ട്. പേപ്പസിയുടെ നിലവിലുള്ള നയങ്ങൾക്ക് മാറ്റങ്ങൾ വരുമെന്നും അവർ പ്രതീക്ഷിക്കുന്നു. 2015 ജൂലൈയിൽ ബ്രസീലിൽ നിന്നുള്ള മടക്കയാത്രയിൽ സ്വവർഗ രതിക്കാരെപ്പറ്റി മാർപാപ്പ പറഞ്ഞു, "ഒരാൾ സ്വവർഗാനുരാഗിയെങ്കിൽ അയാൾ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവനിൽ നന്മയുണ്ടെങ്കിൽ ഞാൻ ആര് അവനെ വിധിക്കാൻ." ബെനഡിക്റ്റ് പതിനാറാമൻ സ്വവർഗ രതിലീലകൾ ചാവു ദോഷമായി(Intrinsic sin) കരുതിയിരുന്നു. മാർപാപ്പ, അനുകൂലമായ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ടെങ്കിലും വത്തിക്കാനിൽ നിന്നുള്ള അറിയിപ്പിൽ സഭ സ്വവർഗരതികളെ അംഗീകരിക്കില്ലെന്നും പ്രസ്താവനകൾ നടത്തിയിരുന്നു. മറ്റുളളവരെ വിധിക്കാതെ എല്ലാ മനുഷ്യർക്കും സഭയിൽ ആത്മീയതയ്ക്കായുള്ള അവസരങ്ങൾ നല്കണമെന്നുള്ളതാണ്, ഫ്രാൻസീസ് മാർപാപ്പാ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിൻറെ പാസ്റ്ററൽ ശുശ്രുഷ ലോകത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്. നല്ലവനായി, മാന്യനായി ജീവിക്കുന്ന നാസ്തികർക്കുപോലും സ്വർഗ്ഗമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിസ്തു ബലിയർപ്പിച്ചത് കത്തോലിക്കരെ മാത്രം രക്ഷിക്കാനല്ല, എല്ലാവരും, ദൈവവിശ്വാസം ഉള്ളവരും ഇല്ലാത്തവരും അതിൽ ഉൾപ്പെടും.

 ഫ്രാൻസീസ് മാർപാപ്പ സഭയുടെ ചരിത്രത്തിൽ പുരോഗമനപരമായ നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും ദൈവശാസ്ത്ര മേഖലയിൽ കടുത്ത യാഥാസ്ഥിതികമായ ചിന്തകളാണ് അദ്ദേഹത്തിനുള്ളത്. ഗർഭഛിദ്രം, സ്ത്രീ പൗരാഹിത്യം, വൈദിക ബ്രഹ്മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ സഭയുടെ വിശ്വാസങ്ങളിൽ അദ്ദേഹം തന്റെ മുൻഗാമികളുടെ പാതകൾ തന്നെ പിന്തുടരുന്നു. മാറ്റങ്ങൾക്ക് കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല.  സ്വവർഗാനുരാഗത്തിന്റെ കാര്യത്തിലും അവരോട് കരുണ കാണിച്ചെങ്കിലും വത്തിക്കാന്റെ കീഴ്വഴക്കങ്ങൾക്കെതിരായി അദ്ദേഹം യാതൊരു പരിഷ്‌ക്കാരങ്ങൾക്കും മുതിർന്നിട്ടില്ല. സ്വവർഗ രതികൾ സഭയുടെ ദൃഷ്ടിയിൽ ഇന്നും കടുത്ത പാപമായി തന്നെ തുടരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ലാറ്റിനമേരിക്കൻ നാടുകളിൽ കടുത്ത വിമോചന ശാസ്ത്രം പ്രചരിച്ചിരുന്നു. ദൈവശാസ്ത്രത്തോടൊപ്പം മാർക്സിയൻ സിദ്ധാന്തങ്ങളും കൂട്ടിക്കുഴച്ചുള്ള  വിഷയങ്ങൾ സഭയൊന്നാകെ പ്രതിഫലിച്ചിരുന്നു. ഫ്രാൻസീസ് മാർപാപ്പ കർദ്ദിനാളായിരുന്ന നാളുകളിൽ മാർക്സിയൻ തത്ത്വങ്ങളും ദൈവശാസ്ത്രവുമായി കലർന്ന തത്ത്വങ്ങളെ ശക്തിയുക്തം എതിർത്തിരുന്നു. മാർക്സിയൻ ചിന്താഗതികളെ എതിർത്തിരുന്ന മിലിറ്ററി ഏകാധിപത്യ ഭരണത്തെ അദ്ദേഹം പിന്താങ്ങിയിരുന്നു. അനേക പുരോഹിതരും വിമോചന ദൈവശാസ്ത്രത്തെ അനുകൂലിച്ചു. അവരെ ഇല്ലാതാക്കാൻ, കമ്മ്യുണിസത്തെ ചെറുക്കാൻ അന്നത്തെ മിലിട്ടറി ഭരണകൂടം കൊടും ക്രൂരതകളും കാണിച്ചിട്ടുണ്ട്. പുതിയ ദൈവശാസ്ത്രത്തെ അനുകൂലിച്ച പുരോഹിതരെ ജയിലിലുമടച്ചു. ചിലരെ വധിക്കുകയും ചെയ്തു. ഫ്രാൻസീസ് മാർപാപ്പ മിലിറ്ററി ഭരണകൂടത്തെ അനുകൂലിച്ചെങ്കിലും സാധാരണക്കാർക്ക് വേണ്ടിയും ദരിദ്ര കോളനികളിലും അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം മിലിട്ടറി ഭരണത്തിന്റെ ക്രൂരതയിൽ കണ്ടില്ലെന്നു ഭാവിച്ച് നിശ്ശബ്ദത പാലിച്ചതിലും വിമർശനങ്ങളുണ്ട്.

ഒരു മാർപാപ്പയുടെ ലളിതമായ ജീവിതം ഇത്രമാത്രം പ്രാധാന്യം കൊടുക്കണമോയെന്നു തോന്നിപ്പോവും! ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധനായ ഈ പാസ്റ്റർ ഇങ്ങനെ ലളിത ജീവിതം നയിക്കാൻ  പ്രതീക്ഷിക്കണമോയെന്നും ചോദ്യം വരാം. സംഘിടിത മതങ്ങളെല്ലാം 'അത് ചെയ്യണം, അത് ചെയ്യരുതെന്നുള്ള' തത്ത്വങ്ങളാണ് എഴുതിയുണ്ടാക്കിയിരിക്കുന്നത്. അങ്ങനെയുള്ള നിയമങ്ങൾ മനുഷ്യരെ യോജിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനു കാരണമാകുന്നു. അവിടെയാണ് ഫ്രാൻസീസ് മാർപാപ്പയുടെ ലാളിത്വത്തിന്റെ മഹത്വം വെളിവാകുന്നത്. മതത്തിന്റെ മൂല്യതയിൽ വിലമതിക്കാനും ഗർവ് കളഞ്ഞു വിനയശീലനാവാനും ഇത് സഭയിലുള്ള അംഗങ്ങൾക്കു പ്രചോദനമാകും. ദുഃഖിതരായവരെ സഹായിക്കുക, നമുക്കെതിരായുള്ളവരെയും തുല്യമായി കരുതുക എന്നീ തത്ത്വങ്ങൾ പ്രാവർത്തികമാക്കാനും സഹായകമാകും. കത്തോലിക്ക ലോകം വിവാദ വിഷയങ്ങൾ കൊണ്ട് പരസ്പ്പരം വിഘടിച്ചു ജീവിക്കുന്നു. മതസ്വാതന്ത്ര്യം, മൂല കോശ ഗവേഷണം (stem cell research) എന്നീ കാര്യങ്ങളിൽ സഭയൊന്നാകെ അഭിപ്രായ വിത്യാസങ്ങളിലാണ്. അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ മാർപാപ്പയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല.
Pope Francis meets a group of Rohingya refugees in Dhaka



President Raúl Castro of Cuba, left, with Pope

No comments:

Post a Comment