Translate

Friday, January 19, 2018

ഡൽഹി ലത്തീൻ അതിരൂപതയും ഫരിദാബാദ്‌ സീറോ-മലബാർ രൂപതയും


ചാക്കോ കളരിക്കൽ

ഡൽഹിയിൽ സീറോ-മലബാർ രൂപത ഫരിദാബാദ്‌ ആസ്ഥാനമാക്കി മാർച്ച് 06, 2012-ൽ സ്ഥാപിതമായി. അതിനുശേഷം 2014-ൽ ഡൽഹി രൂപതാധ്യക്ഷനും ഫരിദാബാദ്‌ രൂപതാധ്യക്ഷനും ചേർന്ന് ജോയിൻറ് പാസ്റ്ററൽ കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ആ രേഖയിൽ ഡൽഹിയിലെ ലത്തീൻ പള്ളികളിൽ തലമുറകളായി അംഗത്വമെടുത്ത് വേണ്ട അജപാലനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന സീറോ-മലബാർ കുടുംബ പശ്ചാത്തലമുള്ള എല്ലാ അല്മായരും ഓട്ടോമാറ്റിക്കായി ഫരിദാബാദ്‌ സീറോ-മലബാർ രൂപതയിലെ ഇടവകകളിലെ അംഗങ്ങളാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡൽഹി ലത്തീൻ രൂപതയിലെ സേവനത്തിൽ തൃപ്തരും സീറോ-മലബാർ റീത്തുമായി പ്രായോഗികമായി യാതൊരു ബന്ധവും ഇല്ലാത്ത അനവധി കുടുംബങ്ങൾ മെത്രാന്മാരുടെ ഏകപക്ഷീയമായ ആ തീരുമാനത്തെയും അവർ പുറപ്പെടുവിച്ച സംയുക്ത രേഖയെയും നഖശിഖാന്തം ഏതുർക്കുകയുണ്ടായി. 'ലെയ്റ്റി4യൂണിറ്റി' എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ച് ആ സംഘടനയുടേതായി മാർപാപ്പയ്ക്ക് ഒരു നിവേദനം 2014 മെയ് മാസത്തിൽ നല്‌കുകയുണ്ടായി. ലത്തീൻ ഇടവകകളിൽ തുടരാൻ അനുവദിക്കണമെന്നും മാമോദീസ, സ്ഥൈര്യലേപനം, വിവാഹം തുടങ്ങിയ കൂദാശകൾ രണ്ട്  റീത്തുകളും സഹകരിച്ച് വിശ്വാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ നിർവ്വഹിച്ചുതരണമെന്നുമാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ആ നിവേദനത്തിൻറെ അടിസ്ഥാനത്തിൽ 2016 ജനുവരി 28-ന് പൗരസ്ത്യ തിരുസംഘത്തലവൻ കർദിനാൾ സാൻഡ്രി ഒരു "പ്രബോധനം" രണ്ടു മെത്രാന്മാർക്കും നൽകുകയുണ്ടായി. ആ മറുപടിയും അത് എപ്രകാരമാണ് മനസ്സിലാക്കി പ്രാബല്യത്തിൽ വരുത്തേണ്ടത് എന്നതു സംബന്ധിച്ച രണ്ട് രേഖകളാണ് താഴെ കൊടുത്തിരിക്കുന്നത്. ആ "പ്രബോധനം" ഡൽഹിയ്ക്കു മാത്രമല്ല സാർവത്രിക സഭയ്ക്കും ബാധകമാണെന്ന് എല്ലാ സീറോ-മലബാറുകാരും മനസ്സിലാക്കിയിരിക്കേണ്ടതാണ്.
ഡൽഹി അതിരൂപതാതിർത്തിയിൽ വസിക്കുന്ന സീറോ-മലബാർ വിശ്വാസികളിൽ ചിലർ ലത്തീൻ പള്ളികളിൽ കൂദാശകൾ സ്വീകരിക്കുന്നതിനു അനുവാദം ചോദിച്ചുകൊണ്ട് പൗരസ്ത്യ തിരുസംഘത്തിന് നൽകിയ അപേക്ഷക്കുള്ള മറുപടിയിലെ നിബന്ധനകൾ
പരിഭാഷകൻ: ജോസഫ് കളരിക്കൽ, ഫ്‌ളോറിഡ
ഡൽഹി അതിരൂപതാതിർത്തിക്കുള്ളിൽ വസിക്കുന്ന സീറോ-മലബാർ വിശ്വാസികൾക്ക് അതിരൂപത കുറെ കൊല്ലങ്ങളായിട്ട് അജപാലന ശുശ്രൂഷകൾ ഉദാരമായി നൽകിയിരുന്നു. എന്നാൽ സീറോ-മലബാർ വിശ്വാസികൾക്കായി ഫരിദാബാദ് രൂപതാസ്ഥാപനത്തോടെ, ലത്തീൻ സഭാന്തരീക്ഷത്തിൽ ഏറെക്കാലം ജീവിച്ച കുറെ പൗരസ്ത്യസഭാ വിശ്വാസികൾക്ക് വിദ്വേഷം അനുഭവപ്പെട്ടതിൽ അതിശയപ്പെടാനില്ല. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട എല്ലാവരും പരസ്പര ധാരണയോടും ബഹുമാന പൂർവ്വവും പെരുമാറിയാൽ, ഇന്നത്തെ നിയമത്തിൻറെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുതന്നെ, ഈ സാഹചര്യത്തെ സന്തോഷത്തോടെ കൈകാര്യം ചെയ്യാൻ സാധിക്കും.
ആദ്യമേതന്നെ ചില നിയമ വാദമുഖങ്ങൾ റഫറൻസ് പോയൻറുകളായി ഓർമ്മിക്കുന്നത് ഉപകാരപ്രദമായിരിക്കും. ഒരു വ്യക്തിയുടെ റീത്ത് സ്വയം തീരുമാനിക്കാനുള്ള പൊതു അവകാശം നിലനിൽക്കുന്നില്ല; മറിച്ച്, അയാളുടെ സ്വന്തം റീത്തിനെ സാധിക്കുന്ന വിധത്തിൽ അനുധാവനം ചെയ്യാനുള്ള കടമയുമുണ്ട് (cfr. CCEO can. 40 3 and can. 35). എന്നിരുന്നാലും, മറ്റൊരു സ്വയംഭരണാധികാര സഭയിലേയ്ക്ക് മാറാൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ആ സാഹചര്യത്തിൽ ബന്ധപ്പെട്ട മെത്രാന്മാർ, മാറ്റം ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ, അത് സുഗമമാക്കാൻ തയ്യാറാണ്. അപ്പോസ്തലിക സിംഹാസനത്തിൻറെ സമ്മതം ഒരുപക്ഷെ കരുതാം (cfr CCEO can. 32 2). CCEO can. 37 - അത്തരത്തിലുള്ള മാറ്റങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

മുകളിൽ പരാമർശിച്ചത് ഓർമിക്കുമ്പോൾ അതിൻറെ വെളിച്ചത്തിൽ ചില സീറോ-മലബാർ വിശ്വാസികൾക്ക് അവരുടെതന്നെ സ്വയംഭരണാധികാര സഭയിൽ പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ലത്തീൻ സഭയെ ഉപേക്ഷിക്കാൻ ആഗ്രഹമില്ലെങ്കിൽ, അവർക്ക് സ്വയംഭരണാധികാരമുള്ള ഏതു സഭയിലെയും ആരാധനക്രമങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ട് (cfr. CCEO can. 403 1, CIC can. 923). ഒരു സ്വയംഭരണാധികാരമുള്ള സഭയിൽനിന്നും കൂദാശകൾ സ്വീകരിക്കുന്ന പതിവുകൊണ്ട് ആ സഭയിലെ അംഗമാകുമെന്ന് സൂചിപ്പിക്കുന്നില്ലായെന്ന് ലത്തീൻ സഭയുടെ കാനോൻ നിയമത്തിൽ ഊന്നിപ്പറയുന്നുണ്ട് (CIC can. 112 2).
തത്ഫലമായി, ഒരു സീറോ-മലബാർ വിശ്വാസി നിയമത്തിൻറെ ബലത്താൽത്തന്നെ അയാളുടെ വീട് സ്ഥിതിചെയ്യുന്ന സീറോ-മലബാർ ഇടവകയിലെ അംഗമായിരുന്നാലും (CCEO can. 112 2), ലത്തീൻ ഇടവകയിലെ ജീവിതത്തിലും പ്രവർത്തനങ്ങളിലും പൂർണ്ണമായി ഉൾപ്പെടാം. അത്തരത്തിലുള്ള വിശ്വാസികളെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട അവസ്ഥ മനസ്സിലാക്കി ഇടവക വികാരിമാർ ആ വിശ്വാസികളുടെ വിശ്വാസ ജീവിതത്തെ ശാന്തവും സുന്ദരവുമാക്കാനുള്ള പ്രവർത്തനം സുഗമമാക്കേണ്ടാതാണ്.
പ്രായോഗികമായി, ഒരു വിശ്വാസിയുടെ നിയമപ്രകാരമുള്ള വൈദികന് പകരക്കാരനായി ലത്തീൻ വൈദികൻ, നിലവിലുള്ള നിയമമനുസരിച്ച്, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, വിവാഹം എന്നീ കൂദാശകൾ നിർവഹിച്ചുകൊടുക്കേണ്ടതാണ്. ജ്ഞാനസ്നാനത്തിന് ലത്തീൻ വൈദികൻ പൗരസ്ത്യ സഭയിലെ വൈദികനോട് (cfr. CCEO can. 677 1, 678 and 683) അഭ്യർത്ഥിക്കേണ്ടതാണ്. ലത്തീൻ ഇടവകയിലെ ജ്ഞാനസ്നാനത്തിൻറെ രജിസ്റ്ററിൽ, സീറോ-മലബാർ സഭയിലെ അംഗമാണെന്ന് വ്യക്തമാക്കി ചേർക്കേണ്ടതാണ്. കൂടാതെ, ലത്തീൻ വികാരി പൗരസ്ത്യ സഭയിലെ വികാരിക്ക് അറിയിപ്പിനായി മാമ്മോദീസാസർട്ടിഫിക്കറ്റ് അയയ്ക്കണം. സ്ഥൈര്യലേപനത്തിൻറെ കാര്യത്തിലും അതേ പ്രക്രിയ ആയിരിക്കണം. വിവാഹ കാര്യത്തിലാണെങ്കിൽ, പാർട്ടിയിലെ ഒരു കക്ഷി ലത്തീൻ സഭാംഗമാണെങ്കിൽ ലത്തീൻ വികാരിയായിരിക്കും അർഹതപ്പെട്ടയാൾ. പകരം, വിവാഹം രണ്ട് പൗരസ്ത്യ സഭാംഗങ്ങൾ തമ്മിലാണെങ്കിൽ, ലത്തീൻ വികാരി പൗരസ്ത്യ സഭയിലെ വികാരിയോട് അനുമതിപത്രം ആവശ്യപ്പെടണം. ഒരു പാർട്ടി അകത്തോലിക്കാ ക്രിസ്തീയ വിഭാഗത്തിൽ പെട്ടതോ അഥവാ അന്യമതത്തിൽ പെട്ടതോ ആയിരുന്നാൽ പൗരസ്ത്യ സഭയിലെ ഹയരാർക്കിക്കാണ് അർഹതയുള്ളത്. ഈ സാഹചര്യങ്ങളിലെല്ലാം, ലത്തീൻ സഭയിലെ വികാരി പൗരസ്ത്യ സഭയിലെ വികാരിക്ക് ഒരു അറിയിപ്പ് അയയ്‌ക്കേണ്ടതാണ്. ഇത്തരത്തിലുള്ള സഭയുടെ അകത്തുള്ള സഹകരണം, വിശ്വാസികളുടെ ആധ്യാത്മിക നന്മ അന്തിമ ലക്ഷ്യമായി കണ്ട്, ബഹുമാനത്തോടും, പ്രായോഗികതയോടും, കൃത്യതയോടെയും സംഭവിക്കണം.
ഡൽഹിയിലെ ഒരു ലത്തീൻ ഇടവകയിലെ സീറോ-മലബാർ വിശ്വാസി മേല്പറഞ്ഞ കൂദാശകൾ കേരളത്തിൽ നടത്താൻ ആവശ്യപ്പെടുമ്പോൾ വൈദികർ സഹകരണ മനോഭാവത്തോടെ ചെയ്തുകൊടുക്കണമെന്ന് സീറോ-മലബാർ സഭയിലെ മെത്രാൻ സിനഡിലെ അംഗങ്ങൾ അവരുടെ വൈദികരോട് ആവശ്യപ്പെടണം. രജിസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ആധാരരേഖ (ഉദാ: ഫ്രീ സ്റ്റേറ്റ് സർട്ടിഫിക്കറ്റ്), മാമ്മോദീസ സ്വീകരിച്ച സ്ഥലത്തെ സീറോ-മലബാർ വികാരിയുടെയോ ലത്തീൻ വികാരിയുടെയോ, സ്വീകാര്യമായിരിക്കും. മറ്റേതെങ്കിലും സാക്ഷ്യപ്പെടുത്തലുകൾ ആവശ്യമെങ്കിൽ (ഉദാ: ഒരാൾ നിലവിൽ സഭാജീവിതം നയിക്കുന്നുണ്ടോ) അത്, വ്യക്തി സാധാരണ പോകുന്ന ലത്തീൻ ഇടവകയിലെ വികാരി നല്കേണ്ടതാണ്.
ചുരുക്കത്തിൽ, സീറോ-മലബാർ സംജ്ഞയുള്ള വിശ്വാസികൾ ഫരീദാബാദ് രൂപതാതിർത്തിക്കുള്ളിൽ വസിക്കുമ്പോൾ, ലത്തീൻ ഇടവകയിൽ ഇടയ്ക്കിടെ പോയാലും, രൂപതാമെത്രാൻറെ അധീനതയിലായിരിക്കും. എന്നിരുന്നാലും, അവരുടെ സാഹചര്യം മനസ്സിലാക്കാവുന്നതാണെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ പ്രചോദനത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. ലത്തീൻ ഇടവകയിലെ പൂർണ്ണ ഇടപെടലുകളിൽനിന്ന് ഒഴിവാക്കപ്പെട്ടവരായിട്ടോ സീറോ-മലബാർ ഇടവകയിൽ താഴ്ത്തപ്പെട്ടവരായിട്ടോ ഇപ്പറഞ്ഞ അംഗങ്ങൾക്ക് തൊന്നാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കത്തോലിക്കാ സഭയുടെ മാനദണ്ഡങ്ങൾ വിശ്വാസികളുടെ പക്ഷത്തുനിന്നും സന്തോഷപൂർവ്വം സ്വീകരിക്കാനും കൂടാതെ സഭാ ശുശ്രൂഷകർ സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ വിവിധ സഭകളിലെ വിശ്വാസികളുടെ ഉചിതമായ സഹപ്രവർത്തനത്തെ വളർത്തുവാനും അഭ്യർത്ഥിക്കുന്നു.

വിശ്വാസികളുടെ ആവശ്യങ്ങളെ മനസ്സിലാക്കികൊണ്ടും നിലവിലുള്ള കാനോനിക മാനദണ്ഡങ്ങളെ പാലിച്ചുകൊണ്ടും ലത്തീൻ സഭയിലെയും സീറോ-മലബാർ സഭയിലെയും വികാരിമാരുടെ വൈദിക തീക്ഷ്ണതയിലുള്ള ആത്മവിശ്വാസത്തിലും ഈ തിരുസംഘം പൊതു സ്വഭാവമുള്ള ഒരു പ്രത്യേക 'ഇൻഡൽട്ട്' (indult) നൽകാനുള്ള ആവശ്യമോ അവസരമോ ആയി ഈ സാഹചര്യത്തെ പരിഗണിക്കുന്നില്ല.
വത്തിക്കാൻ സിറ്റി, 28 ജനുവരി 2016
ഒപ്പ്
ലയണാർഡോ  കാർദ്ദിനാൾ സാൻഡ്രി
പ്രീഫെക്ട്
ഒപ്പ്
സിറിൽ വസിൽ, എസ്‌. ജെ.
മെത്രാപ്പോലീത്ത സെക്രട്ടറി

സീറോ- മലബാർ വാദവിഷയത്തിന് റോമിൽനിന്നുലഭിച്ച “പ്രബോധന” ത്തെ (Instruction) മനസ്സിലാക്കേണ്ടത്
പരിഭാഷകൻ: ചാക്കോ കളരിക്കൽ

മെയ് 24, 2014-ൽ പരിശുദ്ധ പിതാവിന് "ക്രിസ്തു വിഭജിക്കപ്പെട്ടതോ" എന്ന ശീർഷകത്തിൽ നമ്മൾ സമർപ്പിച്ച പരാതിയ്ക്ക് വ്യക്തവും, നിശ്ചിതവും, സമഗ്രവുമായ ഒരു മറുപടി റോമിൽനിന്നുണ്ടായി എന്നുള്ള വിവരം ഇപ്പോൾ ആഗോളവ്യാപകമായി അറിയപ്പെട്ടിട്ടുണ്ട്. പൗരസ്ത്യ തിരുസംഘത്തലവൻ ലിയനാർഡോ കർദിനാൾ സാൻഡ്രി ജനുവരി 28, 2016-ൽ ഒപ്പിട്ട ആ മറുപടി, ഔപചാരിക രൂപത്തിലുള്ള "പ്രബോധനം" വ്യാപകമായി പ്രചരി പ്പിക്കപ്പെട്ടിട്ടുണ്ട്.

അത് 1993-ൽ കല്ല്യാൺ (ബോംബെ) രൂപതയ്ക്ക് നൽകിയ "ഇൻഡൾറ്റ് (Indult) അഥവാ സഭാനിയമങ്ങളിൽ നിന്നുള്ള ഒഴിവാക്കൽ അല്ല എന്നുള്ളകാര്യം ശ്രദ്ധിക്കേണ്ടതാണ്, പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് നിലവിലുള്ള സഭാനിയമ പരിധിയിൽ പെടുന്നതാണെന്ന് ആ "പ്രബോധനം" വ്യക്തമായി പ്രസ്താവിക്കുന്നു. ആ വ്യക്തമായ പ്രസ്താവനയും - കൂടാതെ ഹർജി നൽകാനിടയായ സാഹചര്യവും - സാർവ്വലൗകികമായി ഉപയോഗമുള്ളതുമാണ്. വ്യക്തത, ശക്തി, "പ്രബോധന" ത്തിൻറെ ദൃഢമായ സ്വഭാവമെല്ലാം വെച്ചുനോക്കുമ്പോൾ അതിൽ ആവിഷ്‌ക്കരിച്ചിരിക്കുന്ന തത്ത്വം സാർവത്രികമാണെന്ന് വ്യക്തമാണ്.

അങ്ങനെ ഇവിടെയും (ഡൽഹിയിലും) സാർവ്വത്രികസഭയിലും, ഡൽഹിയിൽ സംഭവിച്ചതുപോലുള്ള സാഹചര്യങ്ങളിൽ, റീത്തിനെ തെരഞ്ഞെടുക്കുന്ന പ്രശ്നത്തിന് എന്നന്നേയ്ക്കുമായി തീർപ്പുണ്ടായി.

സീറോ-മലബാർ കുടുംബപശ്ചാത്തലമുള്ള വിശ്വാസികളെ എപ്രകാരം ബഹുമാനിക്കണമെന്നും സഹായിക്കണമെന്നും നിർബന്ധങ്ങളൊന്നുമില്ലാതെ എല്ലാ കൂദാശകളും ലത്തീൻ സഭയിൽനിന്നോ സീറോ-മലബാർ സഭയിൽനിന്നോ ലഭിക്കുമെന്നും ആ "പ്രബോധനം" വ്യക്തമാക്കിയിട്ടുണ്ട്. അതിൻറെ പശ്ചാത്തലത്തിൽ, ലത്തീൻ/സീറോ-മലബാർ അജപാലകർ "സന്തോഷകരമായ സഹകരണത്തിലൂടെ" അത് സംഭവിക്കുന്നത് ഉറപ്പാക്കണമെന്നും ആ രേഖ പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്.

ആ "പ്രബോധനം" ഇന്ത്യയിൽ കിട്ടി മൂന്നുമാസം കഴിഞ്ഞപ്പോൾ നമ്മുടെ ഒരു പ്രതിനിധി കർദിനാൾ സാൻഡ്രിയെ ഔപചാരികമായി കാണുകയുണ്ടായി. തിരുസംഘത്തലവൻ രണ്ടു കാര്യങ്ങൾ വ്യക്തമാക്കി: 1) "സാധ്യമാകുന്നിടത്തോളം" ("പ്രബോധന" ത്തിൽ കാണുന്ന പദപ്രയോഗവും അദ്ദേഹം ആവർത്തിച്ചതുമായ) സീറോ-മലബാർ കുടുംബപശ്ചാത്തലമുള്ളവർ കഴിവതും സീറോ-മലബാർ സഭയെ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണം. 2) സഭ എന്നും വൈവിധ്യത്തെ സ്‌നേഹിക്കുന്നു; എങ്കിലും ആ വൈവിധ്യം സഭയിൽ വിഭജന കാരണമാകാൻ ഉദ്ദേശിച്ചിട്ടില്ല.

2016-റിലെ പന്തക്കുസ്ത ഞായറാഴ്ച പരാതിക്കാർ ഒരു പൊതുയോഗം വിളിച്ചുകൂട്ടുകയുണ്ടായി. അതിൽ എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുകയുണ്ടായി. ആ സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിക്കാത്തവർക്കുവേണ്ടി - ഈ പ്രശനത്തിന് പ്രസക്തിയുള്ള ലോകത്തിൽ എവിടെയുള്ളവരായാലും - ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ പരിശോധനയ്ക്കായി ഒരിക്കൽക്കൂടി യഥാർത്ഥ "പ്രബോധനം" അവതരിപ്പിക്കുന്നു. എന്നാൽ ഇപ്രാവശ്യം ഖണ്ഡികകൾ തിരിച്ച് അത് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ സംബന്ധിക്കുന്ന വിശദീകരണങ്ങളും അഭിപ്രായങ്ങളും അടങ്ങിയിട്ടുണ്ട്.

"പ്രബോധന" ത്തിൻറെ ആത്മാവറിഞ്ഞ് നിങ്ങൾ പഠിച്ചതിൻപ്രകാരമുള്ള അഭിപ്രായങ്ങളെ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ അന്വേഷണങ്ങൾക്ക് ഞങ്ങൾ ഉത്തരം തരാൻ പരിശ്രമിക്കുന്നതും ആവശ്യമുള്ളിടത്ത് വ്യക്തത നൽകുന്നതുമാണ്. തിരുസംഘാധ്യക്ഷനെ കാണുകയും "പ്രബോധന" ത്തെ വിശദമായി പഠിക്കുകയും ചെയ്ത ഞങ്ങൾക്ക് അതിൻറെ അർത്ഥവും ഉദ്ദേശവും വ്യക്തമാണ്; ആവശ്യമെങ്കിൽ "പ്രബോധന" ത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാഖ്യാനമുണ്ടായാൽ കൂടുതൽ വിശദീകരണത്തിനായി തിരുസംഘത്തെ സമീപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരുമാണ്.

ലെയ്റ്റി 4 യൂണിറ്റി ഏകോപനസമിതി
ന്യൂ ഡൽഹി

http://www.malayalamdailynews.com/?p=366999

No comments:

Post a Comment