Translate

Tuesday, December 26, 2017

'ദൈവത്തിന്‍ സ്വപ്നം കുടുംബം'



2017 ഡിസംബര്‍ ലക്കം 'സത്യജ്വാല'യില്‍നിന്ന്


സക്കറിയാസ് നെടുങ്കനാല്‍ ഫോണ്‍: 9961544169, 9061944169


പാലായില്‍ വിവാഹ ഒരുക്ക ധ്യാനത്തിനു ചെല്ലുന്നവര്‍ക്കു കൊടുക്കുന്ന ഒരു പുസ്തകം കാണാനിടയായി. 'ദൈവത്തിന്‍ സ്വപ്നം കുടുംബം' എന്നാണു പേര്. ഒന്നോടിച്ചു വായിച്ചു. ആഴമായ പഠനത്തിന്റെയും അറിവിന്റെയും അഭാവംമൂലം പുരോഹിതകാഴ്ചപ്പാടുകളില്‍ വന്നുപിണഞ്ഞിരിക്കുന്ന ചില അപാകതകള്‍ കാണാതിരിക്കാനായില്ല. അവയെ അത്ര ലഘുവായി തള്ളിക്കളയാനാവില്ലതാനും. ഉദാഹരണത്തിന് ഏതാനും ഉദ്ധരണികള്‍ പരിശോധിക്കാം:

'ഗര്‍ഭനിരോധനം അതില്‍ത്തന്നെ ഒരു തിന്മയാണ്. കാരണം, ദാമ്പത്യസ്‌നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും അതു തടയുന്നു' (പേജ് 41).

ഈ പുസ്തകം ക്രോഡീകരിച്ചത് അച്ചന്മാരായതിനാല്‍ ദാമ്പത്യസ്‌നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്നവര്‍ ഉദ്ദേശിക്കുന്നത് ഓരോ ബന്ധപ്പെടലിലും ഒരു കുഞ്ഞ് എന്നായിരിക്കാനാണ് സാദ്ധ്യത. ലൈംഗികതയെ പരസ്പര സ്‌നേഹത്തിന്റെ പങ്കുവയ്ക്കലിനുള്ള ഒരുപാധിയായിക്കൂടി കാണാന്‍ അവര്‍ക്കാകുന്നില്ലെന്നതാണ് ഇതിലെ പാളിച്ച. വളരെ സങ്കുചിതമായ വീക്ഷണത്തില്‍നിന്നും അജ്ഞതയില്‍നിന്നുമുണ്ടാകുന്ന വളരെ അപക്വമായ ഒരഭിപ്രായം മാത്രമായി ഇതിനെ വിലയിരുത്തിയാല്‍ മതി. എന്നാല്‍, വിവാഹജീവിതത്തില്‍ എത്ര വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കാണ് ഇത്തരം വിവരക്കേടുകള്‍ കാരണമാകുന്നതെന്ന് പാഠപുസ്തകം എഴുതിയവര്‍ അറിയുന്നില്ല.

'ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്' എന്ന കല്പനയെ വിശദീകരിക്കുന്നിടത്ത്, 'നേര്‍ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേര്‍ന്ന നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കാതിരുന്നിട്ടുണ്ടോ?' എന്നും, 'എല്ലാറ്റിനും എപ്പോഴും നേര്‍ച്ച നേരുന്ന പ്രകൃതക്കാരനാണോ?' (പ്രഭാ. 18, 22-23; 23:11-12; പുറ. 35: 21; നിയ. 23, 21-23)' എന്നും ചോദിച്ചിട്ടുണ്ട്. (പേജ്-67).

വിവാഹഒരുക്കത്തിനു ചെല്ലുന്ന യുവതീയുവാക്കള്‍ക്ക്  മാനസ്സികസംഘര്‍ഷമുളവാക്കാന്‍ പോരുന്നത്ര അവ്യക്തത ഇവിടെ കടന്നുകൂടിയിട്ടുണ്ട്. കാര്യസാദ്ധ്യത്തിനായി പുണ്യാളന്മാര്‍ക്കു കോഴ കൊടുക്കുന്നതിനു പറയുന്ന വാക്കാണല്ലോ നേര്‍ച്ച. അതു തെറ്റാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ഗ്രന്ഥകര്‍ത്താവിന്റെ മനസ്സാക്ഷി പറയുമ്പോള്‍ത്തന്നെ, അതിനെ വളച്ചൊടിച്ച് 'നേര്‍ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്' എന്നു ന്യായീകരിക്കുന്നു. നേര്‍ന്ന നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കാതിരുന്നിട്ടുണ്ടോ?' എന്ന ചോദ്യത്തിലൂടെ പള്ളിക്കും പട്ടക്കാരനും കണക്കില്ലാത്ത വരുമാനം ഉണ്ടാക്കുന്ന ഈ ശീലം (അതു മോശമാണെങ്കിലും) വിശ്വാസികള്‍ ഉപേക്ഷിക്കരുത് എന്ന കൗശലവും പ്രയോഗിക്കപ്പെടുന്നു. നിഷ്‌ക്കളങ്കരായ ചെറുപ്പക്കാരില്‍ അന്ധവിശ്വാസം കുത്തിനിറയ്ക്കുന്ന ഏര്‍പ്പാടല്ലേ ഇത്?

'നന്മ ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് അത് നിഷേധിച്ചിട്ടുണ്ടോ?' (പേജ്-71).  മാതാപിതാക്കളെ ബഹുമാനിക്കണം എന്ന കല്പനക്കുള്ള ആത്മശോധനയുടെ ഭാഗമാണീ ചോദ്യം. സാമാന്യ മനസ്സാക്ഷിയുള്ള ഏതു ക്രൈസ്തവനെ സംബന്ധിച്ചും അവന്റെ ഏതു സഹോദരനും അവനില്‍നിന്നു നന്മ ലഭിക്കാന്‍ യോഗ്യതയുള്ളവനാണ്. അപ്പോള്‍പ്പിന്നെ, അതു മാതാപിതാക്കള്‍ മാത്രമായി പരിമിതപ്പെടുത്തുന്നത് ക്രിസ്തീയകാഴ്ചപ്പാടല്ല. സ്വന്തക്കാരെന്നും അല്ലാത്തവരെന്നുമുള്ള വേര്‍തിരിവുതന്നെ യേശു പാടേ നിഷേധിച്ചിട്ടുള്ളതാണ്. അതൊന്നും ഉള്‍ക്കൊള്ളാന്‍മാത്രം പക്വത നേടിയിട്ടില്ലാത്ത ആരോ ആണ് ഈ പുസ്തകം എഴുതിയത്.

'മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ചിട്ടുണ്ടോ?'(പേജ്-75). വിവാഹാര്‍ത്ഥികളോടുള്ള ഒരു ചോദ്യമാണ്.  കോഴിയെയും പോത്തിനെയും വെട്ടിയറഞ്ഞു തിന്നുന്നത് മാത്രമല്ല, ചെറുത്തുനില്ക്കാന്‍ കെല്പില്ലാത്ത 'കുഞ്ഞാടു'കളെ പിരിവുകളുടെ ആധിക്യംകൊണ്ട് പിഴിഞ്ഞു ശ്വാസം മുട്ടിക്കുന്നതും മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കലാണെന്നു മനസ്സിലാക്കുമെങ്കില്‍, വിവാഹാര്‍ഥികള്‍ മാത്രമല്ല, വൈദികരും ഉത്തരം പറയേണ്ട ഒരു ചോദ്യമാണിത്.

സ്‌നേഹവും പ്രേമവും എന്തെന്ന് വിവരിക്കാന്‍ തുടങ്ങുന്നിടത്ത്  റാഹേലിനുവേണ്ടി 14 വര്‍ഷം കഠിനവേല ചെയ്ത യാക്കോബിന്റെ കഥ (ഉല്പ. 29:20) പറഞ്ഞിട്ട്, 'അപരനുവേണ്ടി നൊമ്പരപ്പെടാനുള്ള സന്നദ്ധതയാണ് സ്‌നേഹം' എന്നാണ് കുറിപ്പായി ചേര്‍ത്തിരിക്കുന്നത് (പേജ്-84). അതിമനോഹരമായ ഈ കഥ വായിച്ചിട്ടുള്ളവര്‍ക്കറിയാം, അതില്‍ യാക്കോബ് സ്വന്തം നേട്ടത്തിനായിട്ടാണ് തന്റെ അമ്മാവനു കീഴ്‌പ്പെട്ട് പണിയെടുത്തതെന്ന്. സ്‌നേഹത്തെപ്പറ്റിയും പ്രേമത്തെപ്പറ്റിയും ഒരു ചുക്കും അറിയില്ലാത്ത കത്തനാരന്മാര്‍ ഇത്തരം പുസ്തകങ്ങള്‍ എഴുതാനും ക്ലാസെടുക്കാനും ഇറങ്ങിത്തിരിക്കരുത് എന്നു മാത്രമേ ഇവിടെ പറയാനുള്ളൂ.

'ബുദ്ധിവൈകല്യം, മാനസികരോഗങ്ങള്‍ എന്നിവ കല്യാണം കഴിക്കാന്‍ അയോഗ്യതകളാണ്; അത്തരക്കാര്‍ വികാരിയച്ചന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം!' (പേജ്-89). നല്ല കൂത്തായിപ്പോയി! വികാരിയച്ചന്‍ ഒരു clinical psychologist കൂടിയാണെങ്കില്‍ ok. അല്ലെങ്കില്‍ സംഭവിക്കുന്നത് എന്തൊക്കെയെന്ന് ആര്‍ക്കും അനുമാനിക്കാവുന്ന തേയുള്ളൂ. സെമിനാരിയിലെ പഠനം കഴിഞ്ഞാല്‍ മനുഷ്യന്റെ സകലമാന പ്രശ്‌നങ്ങള്‍ക്കും തങ്ങളുടെ കൈയില്‍ ഉത്തരമുണ്ട് എന്നു വൈദികര്‍ ധരിച്ചുവയ്ക്കുന്നതിന്റെ പോഴത്തം അനുഭവിച്ചു മടുത്ത വിശ്വാസികള്‍ക്ക് കൂടുതലൊന്നും എഴുതാതെതന്നെ ഇതിലെ വിഡ്ഢിത്തം മനസ്സിലാകും.

'പള്ളിയില്‍ ഏല്‍പിക്കേണ്ട ഫീസുകള്‍ (പസ്സാരം, വാടക) വിവാഹത്തിനു മുമ്പുതന്നെ അടയ്ക്കണം' (പേജ്-90) തീര്‍ച്ചയായും, അല്ലെങ്കില്‍ ഒരു കാര്യവും നടക്കില്ലല്ലോ! എന്തെല്ലാം extras അക്കൂടെ വരുമെന്നുള്ളത് അനുഭവസ്തര്‍ക്കേ അറിയൂ. പിന്നെ, ഫീസെന്ന പ്രയോഗം എല്ലാ മലയാളികളുടെയും ഭാഷാവൈകല്യങ്ങളില്‍പ്പെടുന്നു. ഫീ (fee) ആണ് വാക്ക്. പല ഫീകള്‍ സംഗതമാകുന്നിടത്തേ ഫീസ് എന്ന് ഉപയോഗിക്കേണ്ടതുള്ളൂ. ഫീസുകള്‍ എന്നത് ഭാഷാബോധമില്ലാത്തവന്റെ പ്രയോഗമാണ്. ബട്ടണ്‍, ഫീ എന്നീ ഏകവചനനാമങ്ങള്‍ ഉണ്ടെന്നത് മലയാളികള്‍ മറന്നുപോയിരിക്കുന്നു!

'പള്ളിയിലെ തിരുക്കര്‍മങ്ങള്‍ അവസാനിക്കുമ്പോള്‍ വധൂവരന്മാര്‍ കാര്‍മികരോടോത്ത് ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സങ്കീര്‍ത്തി ഭാഗത്ത് വേഗം എത്തിച്ചേരണം' (പേജ്-93). ഇവിടെ കാര്‍മികര്‍ എന്നുദ്ദേശിക്കുന്നത് സന്നിഹിതരായ വൈദികരെയാണ്. അവരൊന്നും കാര്‍മികരല്ല, വെറും അതിഥികള്‍ മാത്രമാണെന്നും വധുവും വരനുമാണ് വിവാഹമെന്ന കൂദാശയിലെ കാര്‍മികരെന്നുമുള്ള സാമാന്യജ്ഞാനംപോലും ഈ പുസ്തകം തയ്യാറാക്കിയവര്‍ക്കും അതിന് അംഗീകാരവും പ്രശംസയുമെഴുതിയ മെത്രാന്മാര്‍ക്കും 'മേജറി'നുംപോലും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല എന്നത് പരിതാപകരമാണ്. ശരിക്കുള്ള വേദപാഠംപോലും അറിയില്ലാത്തവര്‍ ഒരുക്കിവിടുന്ന പാവം കുട്ടികള്‍!

No comments:

Post a Comment