Translate

Friday, October 27, 2017

പ്രൊട്ടസ്റ്റന്റ് നവീകരണം: ന്യൂനതകളും അതുത്പാദിപ്പിച്ച ദോഷഫലങ്ങളും



ജോര്‍ജ് മൂലേച്ചാലില്‍

എഡിറ്റോറിയല്‍, സത്യജ്വാല ഒക്ടോബര്‍2017

മനുഷ്യനെ സംബന്ധിച്ച് അഞ്ചു നൂറ്റാണ്ട് ഒരു വലിയ കാലയളവാണ് - ചരിത്രത്തില്‍ സംഭവിച്ച വലിയ സംഭവങ്ങള്‍പോലും വിസ്മൃതമാകാന്‍ പോരുന്നത്ര വലിയ കാലയളവ്. എങ്കിലെന്തിന്, 500 വര്‍ഷംമുമ്പ് യൂറോപ്പില്‍മാത്രം, അതും മതമേഖലയില്‍മാത്രം നടന്ന ഒരു സംഭവത്തെക്കുറിച്ച് ഇന്നും ചര്‍ച്ച നടക്കുന്നു? താരതമ്യേന സമീപകാലത്തു നടന്ന ഒന്നും രണ്ടും ലോകയുദ്ധങ്ങളും റഷ്യയില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവവുമൊക്കെ വിസ്മൃതമായിക്കൊണ്ടിരിക്കുമ്പോഴും, അരസഹസ്രാബ്ദത്തിനുമുമ്പ് റോമന്‍ ക്രിസ്തുമതത്തിനുള്ളില്‍ സംഭവിച്ച മറ്റൊരു 'ഒക്‌ടോബര്‍ വിപ്ലവം' എന്തുകൊണ്ട് ലോകമാകെ സജീവചര്‍ച്ചയ്ക്കു വിഷയമായിത്തീരുന്നു; അഥവാ, എന്തുകൊണ്ട് ചര്‍ച്ചാവിഷയമായിത്തീരണം? ഇതിനുത്തരം തേടുമ്പോഴാണ്, മറ്റെല്ലാത്തരം വിപ്ലവങ്ങളെയുംകാള്‍ അടിസ്ഥാനപരം മതത്തിനുള്ളില്‍ നടക്കുന്ന വിപ്ലവങ്ങളാണെന്ന വസ്തുത മനുഷ്യനു തെളിഞ്ഞുകിട്ടുന്നത്. എല്ലാ സാംസ്‌കാരികനവോത്ഥാനങ്ങള്‍ക്കുംമുമ്പ്, അതാതിടങ്ങളിലെ മതമേഖലയില്‍ ഒരു ചിന്താവ്യതിയാനം, ഒരു വിപ്ലവം, നടന്നിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. ബുദ്ധനും യേശുവിനും നാരായണഗുരുവിനും ശേഷമുണ്ടായ സമൂഹത്തെ നിരീക്ഷിച്ചാല്‍മതി, ഇതു വ്യക്തമാകാന്‍. അവരുടെയൊന്നും ജ്ഞാനമോ മഹത്വമോ ഇല്ലാതിരുന്നിട്ടുകൂടി മാര്‍ട്ടിന്‍ ലൂഥര്‍ എന്ന സന്ന്യാസവൈദികന്‍ റോമന്‍ ക്രിസ്തുമതത്തിനുള്ളില്‍ കൊണ്ടുവന്ന ഒരു ചിന്താവ്യതിയാനം, അദ്ദേഹം സ്വപ്നത്തില്‍പ്പോലും കരുതിയിട്ടില്ലാത്തവിധം, യൂറോപ്പിനെമാത്രമല്ല ലോകസാഹചര്യത്തെയാകെ മാറ്റിമറിക്കുവാന്‍ കാരണമായി എന്നത് മതനവീകരണപ്രവര്‍ത്തനങ്ങളുടെ നവോത്ഥാനശക്തിയെയാണ് സമര്‍ത്ഥിക്കുന്നത്. അത് മനുഷ്യന്റെ ബോധനിലവാരമുയര്‍ത്തുകയും, മെച്ചപ്പെട്ട ഒരു സമൂഹജീവിതത്തിനാവശ്യമായ സാംസ്‌കാരികാടിത്തറ തീര്‍ക്കുകയും ചിലപ്പോള്‍ മാനുഷികമൂല്യങ്ങളിലധിഷ്ഠിതമായ ഒരു പുതിയ സമൂഹത്തിനുതന്നെ ജന്മംനല്‍കുകയും ചെയ്യുന്നു. ശരിയായ ദാര്‍ശനികാടിത്തറയിലുറച്ചുനിന്നുള്ള മതനവീകരണം സമൂഹത്തില്‍ നല്ല ഫലങ്ങള്‍ മാത്രമേ വിളയിക്കൂ. ബുദ്ധനേത്തുടര്‍ന്ന്, കാരുണ്യത്തിലും അഹിംസയിലും പുലര്‍ന്ന ഒരു സംഘജീവിതശൈലി രൂപംകൊണ്ടു. യേശുവിനേത്തുടര്‍ന്ന്, പരസ്പരസ്‌നേഹത്തിലും പങ്കുവയ്ക്കലിലും മനസര്‍പ്പിച്ച ഒരു കൂട്ടായ്മാസമൂഹമുണ്ടായി. അദ്വൈതദര്‍ശനത്തില്‍ത്തന്നെ ഊന്നിനിന്നുകൊണ്ട്, ജാതിഭേദവും മതദ്വേഷവും മതവിരുദ്ധമാണെന്നു സ്ഥാപിച്ച നാരായണഗുരുവിനേത്തുടര്‍ന്ന്, ജാതിക്കോമരംതുള്ളുന്ന ഭ്രാന്താലയം എന്ന ദുരവസ്ഥയില്‍നിന്ന് കേരളം മോചിതമായി. ഇതൊന്നും ഒരു ദൂഷ്യഫലവും ഒരിടത്തും ഉണ്ടാക്കിയില്ല. 500 വര്‍ഷംമുമ്പ് യൂറോപ്പില്‍ നടന്ന പ്രൊട്ടസ്റ്റന്റ് മതനവീകരണത്തെ വിലയിരുത്തുമ്പോള്‍ ഈയൊരു മാനദണ്ഡം, ശരിയായ ദാര്‍ശനികാടിത്തറ എന്ന മാനദണ്ഡം, നാം മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. കാരണം, വിളയിക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ വേണമല്ലോ വൃക്ഷത്തെ വിലയിരുത്താന്‍.
എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യം തകര്‍ന്നതോടെ മാര്‍പാപ്പയുടെ മതരാഷ്ട്രീയാധിപത്യത്തിന്‍കീഴില്‍, അജ്ഞതയുടെയും അടിമത്തത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അന്ധകാരത്തില്‍ കഴിയേണ്ടിവന്ന യൂറോപ്യന്‍ ജനതകളെ സംബന്ധിച്ച്, മാര്‍ട്ടിന്‍ ലൂഥര്‍ ചരിത്രത്തില്‍ നടത്തിയ ഇടപെടല്‍ തീര്‍ച്ചയായും അതിമഹത്തായ ഒന്നായിരുന്നു. മനുഷ്യന്റെ സമസ്തജീവിതമേഖലകളും പുരോഹിതകരങ്ങളിലമര്‍ന്നിരുന്ന, അക്ഷരാഭ്യാസം നേടാനോ സ്വയം ചിന്തിക്കാനോ അഭിപ്രായം പറയാനോ ബൈബിള്‍ വായിക്കാനോ ഒന്നും അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തില്‍, ആ സാഹചര്യത്തെയൊന്നാകെ കീഴ്‌മേല്‍മറിച്ച ഒരു മഹാവിപ്ലവംതന്നെയായിരുന്നു, അദ്ദേഹം തിരികൊളുത്തിയ പ്രൊട്ടസ്റ്റന്റ് നവീകരണം. അടഞ്ഞുമൂടി ഇരുള്‍ വ്യാപിച്ചുകിടന്നിരുന്ന ഒരു ലോകത്തേക്ക്, കാറ്റും വെളിച്ചവുമായി ഒരു വാതില്‍ തുറക്കപ്പെടുമ്പോഴത്തെ ഉജ്ജ്വലാനുഭവമായിരുന്നിരിക്കണം; കൈ-കാലുകളിലെ വിലങ്ങുകള്‍ അഴിഞ്ഞുപോകുമ്പോഴത്തെ സ്വാതന്ത്ര്യാനുഭൂതിയായിരുന്നിരിക്കണം, യൂറോപ്പിലെ ജനങ്ങള്‍ക്കന്ന് ഉണ്ടായിട്ടുണ്ടാകുക. അതോടെ, മാര്‍പാപ്പാ പറയുന്നതില്‍നിന്നു മാറി ചിന്തിക്കാമെന്നും അക്ഷരാഭ്യാസം നേടാമെന്നും സ്വയം ബൈബിള്‍ വായിക്കാമെന്നും വന്നു. ആത്മരക്ഷയെന്നത് പള്ളിയുടെയും പട്ടക്കാരന്റെയും കൈയിലല്ല എന്ന ബോധ്യമുണ്ടായി. എല്ലാ ക്രൈസ്തവരും പുരോഹിതരാണെന്ന ലൂഥറിന്റെ പ്രസ്താവന ജനങ്ങളില്‍ അഭിമാനവും ആത്മബോധവും ഉണര്‍ത്തി. തങ്ങളുടെമേല്‍ മതസാമ്രാട്ടായി വാണിരുന്ന മാര്‍പാപ്പായുടെ മേല്‍ക്കോയ്മയെ വകവയ്ക്കാതിരിക്കാനും ചോദ്യംചെയ്യാനുമുള്ള ത്രാണി യൂറോപ്പിലെ രാജാക്കന്മാര്‍ക്കുമുണ്ടായി. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനതകളില്‍ ദേശീയബോധമുണരുകയും ദേശീയസഭകള്‍തന്നെ രൂപപ്പെടുകയും ചെയ്തു. സ്‌കൂളുകളും സര്‍വ്വകലാശാലകളും നഗരങ്ങളും ഉയര്‍ന്നുവന്നു. ജനങ്ങളില്‍ വായനാശീലവും ചിന്താശേഷിയും വളര്‍ന്നു, സമത്വസങ്കല്പവും സ്വാതന്ത്ര്യബോധവും ഉല്‍ക്കര്‍ഷേച്ഛയും ഉദയംകൊണ്ടു. യൂറോപ്യന്‍ സമൂഹം അഭിവൃദ്ധിയിലേക്കു കുതിച്ചു... ആദ്ധ്യാത്മികസ്വാതന്ത്ര്യം നേടുന്ന ഏതു ജനതയും സാംസ്‌കാരികമായും സാമൂഹികമായും അഭിവൃദ്ധിപ്പെടും എന്നതിനുദാഹരണമായി, പ്രൊട്ടസ്റ്റന്റ് മതനവീകരണത്തേത്തുടര്‍ന്ന് സമസ്തമേഖലകളിലുമുണ്ടായ ഈ വളര്‍ച്ചയെ കാണാം.
പ്രൊട്ടസ്റ്റന്റ് മതനവീകരണത്തിന്റെ 500-ാമാണ്ട് അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ അതുളവാക്കിയ ഈ നല്ല ഫലങ്ങളെക്കുറിച്ചുമാത്രം പറഞ്ഞ് അതിന്റെ മഹത്വമുദ്‌ഘോഷിച്ചു നിര്‍ത്താവുന്നതേയുള്ളൂ. എന്നാല്‍, സഭാനവീകരണത്തിന്റെ പാഠങ്ങള്‍ ചികയുന്നതിന്റെ ഭാഗമായി ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, പ്രൊട്ടസ്റ്റന്റ് വിപ്ലവത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്ന ചില ന്യൂനതകളെയും വൈരുദ്ധ്യങ്ങളെയും അവയുല്പാദിപ്പിച്ച ദോഷഫലങ്ങളെയും കുറിച്ചുകൂടി പരാമര്‍ശിക്കേണ്ടതാവശ്യമാണെന്നു കരുതുന്നു.
ദണ്ഡവിമോചനവില്പനയെന്ന ഒരു പ്രത്യേകസാഹചര്യത്തോടു ബന്ധപ്പെട്ടുള്ള എതിര്‍വാദഗതികളാണ് മാര്‍ട്ടിന്‍ ലൂഥര്‍ തന്റെ 95 വാദമുഖങ്ങളില്‍ മുഖ്യമായും മുന്നോട്ടുവച്ചതെങ്കിലും, അതിനെല്ലാം അടിത്തറയായി ആത്മരക്ഷ സംബന്ധിച്ചുള്ള കത്തോലിക്കാസിദ്ധാന്തങ്ങള്‍ക്ക് ഒരു ബദല്‍ സിദ്ധാന്തംകൂടി അദ്ദേഹം അതോടൊപ്പം അവതരിപ്പിക്കുകയുണ്ടായി. സഭയിലും അതിന്റെ ദൈവശാസ്ത്രസിദ്ധാന്തങ്ങളിലുമുള്ള വിശ്വാസവും അനുഷ്ഠാനങ്ങളുടെ ആചരണവും പിന്നെ നല്ല പ്രവൃത്തികളുമാണ് ആത്മരക്ഷയിലേക്കുള്ള വഴിയായി കത്തോലിക്കാസഭ പഠിപ്പിച്ചിരുന്നതെങ്കില്‍, 'വിശ്വാസത്താലുള്ള നീതീകരണ'മെന്ന പൗലോസിന്റെ പ്രബോധനത്തെ (റോമാ. 3:23-25) അടിസ്ഥാനമാക്കി ആത്മരക്ഷയിലേക്ക് ഒരു ബദല്‍ വഴിയാണ് ലൂഥര്‍ അവതരിപ്പിക്കുകയുണ്ടായത്. അതനുസരിച്ച് വിശ്വാസത്താല്‍ നീതീകരിക്കപ്പെടുകയെന്നതാണ്; അല്ലാതെ, അനുഷ്ഠാനങ്ങള്‍ ആചരിക്കുന്നതോ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതോ അല്ല, ആത്മരക്ഷയ്ക്കുള്ള വഴി. ദൈവനീതി ദൈവത്തിന്റെ സൗജന്യദാനമാണെന്നും, അത് യേശുക്രിസ്തുവിലുള്ളവിശ്വാസത്തിലൂടെ നേടാവുന്നതാണ് എന്നുമാണ് ഈ തത്വം സിദ്ധാന്തിക്കുന്നത്. ഇതു വിശദീകരിക്കുന്ന 'രക്ഷ ദൈവകൃപയിലൂടെമാത്രം' (by grace alone) 'രക്ഷ ദൈവവചനത്തിലൂടെമാത്രം' (by scripture alone), 'രക്ഷ ക്രിസ്തുവിലൂടെ മാത്രം' (യ്യ ഇവൃശേെ മഹീില) എന്നീ അനുബന്ധതത്വങ്ങളും അദ്ദേഹം അവതരിപ്പിച്ചു. തന്റെ ഈ സിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായി, പ്രവൃത്തികള്‍ക്കു പ്രാമുഖ്യം നല്‍കുന്ന യാക്കോബിന്റെ ലേഖനഭാഗത്തെ (യാക്കോ. 2:14-26), അതു ക്രിസ്തുവിനെ വേണ്ടത്ര ഉദ്‌ഘോഷിക്കുന്നില്ല എന്നു പറഞ്ഞ് ലൂഥര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെയടുത്ത് ഉപദേശം തേടിയെത്തിയ ബാര്‍ബറാ (Barbara Lisskirchen) എന്ന സ്ത്രീയോട് അദ്ദേഹം പറഞ്ഞത്, ''ദൈവകല്പനകളില്‍ ഏറ്റവും ഉന്നതമായത്, ദൈവത്തിന്റെ പ്രിയപുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ പ്രതിബിംബം നമ്മുടെ കണ്‍മുമ്പില്‍ പ്രതിഷ്ഠിച്ചുവയ്ക്കുക എന്നതാണ്'' (christianitytoday.com -ല്‍ Timothy George എഴുതിയ 'Dr. Luther's Theology' എന്ന ലേഖനത്തില്‍നിന്ന്) എന്നായിരുന്നത്രെ!
ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമെന്നു ചൂണ്ടിക്കാട്ടപ്പെടുന്ന യെശയ്യായുടെ 53-ാം അദ്ധ്യായം; യേശുവിനേക്കുറിച്ച്, 'ഇതാ ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന സ്‌നാപകയോഹന്നാന്റെ പ്രഖ്യാപനം (യോഹ. 1:29); പിന്നെ, പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനം എന്നീ ബൈബിള്‍ഭാഗങ്ങളെമാത്രം കേന്ദ്രീകരിച്ചുള്ള ഒരു ക്രിസ്തുവിജ്ഞാനീയത്തിനുമേലാണ് ലൂഥര്‍ തന്റെ മുഴുവന്‍ ദൈവശാസ്ത്രസിദ്ധാന്തങ്ങളും കെട്ടിയുയര്‍ത്തിയിരിക്കുന്നതെന്നു പറഞ്ഞാല്‍ അതു തെറ്റാകാനിടയില്ല.
യേശുവിന്റെ കല്പനകളെ പുറന്തള്ളുകയെന്നതാണ് ക്രിസ്തുവിജ്ഞാനീയം എന്നും ചെയ്തിട്ടുള്ളതെന്ന് സഭാചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. കാരണം, അത് യേശുവിലൂടെയുള്ള ദൈവപ്രീണനപ്രവണതയെയാണ് മനുഷ്യരില്‍ വളര്‍ത്തുന്നത്; അല്ലാതെ, യേശുവിന്റെ കല്പനകള്‍ പാലിക്കുവാനുള്ള, പരസ്പരം സ്‌നേഹിക്കുവാനുള്ള പ്രചോദനത്തെയല്ല. അതുകൊണ്ട്, 'ദൈവകല്പനകളില്‍ ഏറ്റം പ്രധാനം യേശുക്രിസ്തുവിന്റെ പ്രതിബിംബം കണ്‍മുമ്പില്‍ പ്രതിഷ്ഠിച്ചുവയ്ക്കുകയെന്നതാണെ'ന്ന മട്ടില്‍ യേശുവിനോടുള്ള വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന മാര്‍ട്ടിന്‍ ലൂഥറിന്റെ ക്രിസ്റ്റോളജിക്കല്‍ സിദ്ധാന്തങ്ങളിലൂന്നിയ പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് തീര്‍ച്ചയായും, ഏറ്റം പ്രാധാന്യത്തോടെ യേശു അവതരിപ്പിച്ച 'പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കണം', 'നിന്നേപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം' എന്ന കല്പനകളെ ഗൗരവമായെടുക്കാനാവില്ലതന്നെ. സമാനമായൊരു ക്രിസ്റ്റോളജിക്കല്‍ സിദ്ധാന്തത്തില്‍ തായ്‌വേര് പാഞ്ഞിരിക്കുന്ന കത്തോലിക്കാസഭയ്‌ക്കെന്നപോലെതന്നെ പ്രൊട്ടസ്റ്റന്റ് സഭയ്ക്കും, 'കര്‍ത്താവേ, കര്‍ത്താവേ' എന്ന് മനുഷ്യരെക്കൊണ്ടു വിളിപ്പിക്കാനല്ലാതെ, അവരെ ദൈവരാജ്യത്തില്‍ പ്രവേശിപ്പിക്കുവാനുള്ള പ്രാപ്തി ഉണ്ടാകുകയില്ല.
ഈ രണ്ടു സഭകളും ഓരോരുത്തരുടെയും സ്വന്തം രക്ഷ എന്ന രീതിയില്‍ അവതരിപ്പിക്കുന്ന 'ആത്മരക്ഷ'യെക്കുറിച്ചുള്ള സങ്കല്പംതന്നെ സ്വകാര്യമാത്രപര (individualistic) മാണെന്നും കാണേണ്ടതുണ്ട്. അപരനിലേക്കു മനസ്സിനെ വിടര്‍ത്തുന്നതും ആകമാനസത്തയായ ദൈവത്തിലേക്കു മനസ്സിനെ ഉയര്‍ത്തുന്നതുമാണ് ആദ്ധ്യാത്മികതയെങ്കില്‍, ഭൂമിയിലെ സ്വാര്‍ത്ഥയ്ക്ക് സ്വര്‍ഗ്ഗത്തിലും ചിറകണിയിക്കുന്ന ഈ സഭകളെങ്ങനെ ആദ്ധ്യാത്മികമാകും? സ്വകാര്യസ്വര്‍ഗമോഹമുണര്‍ത്തി, അവിടേക്ക് അനുഷ്ഠാനങ്ങളുടെ തേരുതെളിക്കുകയാണ് കത്തോലിക്കാസഭ ചെയ്യുന്നതെങ്കില്‍, 'വിശ്വാസത്തിലൂടെയുള്ള നീതീകരണ'ത്തിന്റെ തേരാണ് പ്രൊട്ടസ്റ്റന്റ് സഭ തെളിക്കുന്നതെന്നുമാത്രം. രണ്ടിടത്തും സ്‌നേഹമോ സ്‌നേഹത്തിന്റെ പ്രവൃത്തികളോ ആവശ്യമില്ല; മൂല്യോല്പാദനം ആവശ്യമില്ല.
ലൂഥറിന്റെ വാദമുഖങ്ങള്‍ തുടങ്ങുന്നതുതന്നെ, പശ്ചാത്താപത്തിന്റെയും മനഃപരിവര്‍ത്തനത്തിന്റെയും ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റത്തിന്റെയും ആവശ്യകത സമര്‍ത്ഥിച്ചുകൊണ്ടാണ്. എന്നാല്‍ പാപ്പാസാമ്രാജ്യത്തെ ഒന്നു ഞെട്ടിക്കുകയും ജനങ്ങള്‍ക്കു ചിന്താസ്വാതന്ത്ര്യവും രാജാക്കന്മാര്‍ക്ക് അല്പംകൂടി പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കുകയുംചെയ്തു എന്നതിനപ്പുറം, മനുഷ്യരില്‍ പശ്ചാത്താപമോ എന്തെങ്കിലും പരിവര്‍ത്തനമോ സംഭവിക്കുന്നതായി കാണുന്നില്ല.
4-ാം നൂറ്റാണ്ടില്‍ സഭ റോമന്‍ സാമ്രാജ്യമതമായതോടെ അതു രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. സ്വാഭാവികമായും ആ മതരാഷ്ട്രീയപാരമ്പര്യംതന്നെയാണ് പ്രൊട്ടസ്റ്റന്റ് സഭയും, അതിന്റെ ചുവടുപിടിച്ച് യൂറോപ്പിലുണ്ടായ വിവിധസഭകളും തുടരുകയുണ്ടായതെന്ന്, അവയെ അല്പമൊന്നു നിരീക്ഷിച്ചാല്‍ ആര്‍ക്കും കാണാവുന്നതാണ്. ലൂഥറിന്റെ വിപ്ലവം ഉദ്ഘാടനം ചെയ്യപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനുമുമ്പുതന്നെ പൊട്ടിപ്പുറപ്പെട്ട 30 വര്‍ഷം നീണ്ടുനിന്ന യുദ്ധംതന്നെ (30 years war) അതിനൊരുദാഹരണമാണ്. 80 ലക്ഷത്തോളം പേരുടെ ജീവനെടുത്ത ആ യുദ്ധത്തേത്തുടര്‍ന്ന്, കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗീയതയും സ്പര്‍ദ്ധയുംമൂലം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്രയോ യുദ്ധങ്ങളാണുണ്ടായത്! പ്രൊട്ടസ്റ്റന്റ് നവീകരണം കോടിക്കണക്കിനു മനുഷ്യരെ യുദ്ധങ്ങളിലേക്കു തള്ളിവിടാന്‍ കാരണമായെങ്കില്‍, ആ നവീകരണത്തിന് യേശുദര്‍ശനവുമായല്ല ബന്ധമുണ്ടായിരുന്നത് എന്നു പറയേണ്ടിവരുന്നു. ആദിമസഭയില്‍ മതമര്‍ദ്ദനമുണ്ടായപ്പോള്‍ ക്രൈസ്തവര്‍ വാളെടുക്കുകയല്ല ചെയ്തത്; മറിച്ച്, പീഡകള്‍ സഹിക്കാനും മരിക്കാനുംവരെ സന്നദ്ധരാകുകയായിരുന്നു എന്നോര്‍ക്കുക.
അതിലും ഗൗരവതരമായതും ലോകത്തെയാകമാനം വിനാശത്തിലേക്കു നയിച്ചതുമായ മറ്റൊരു പിശകായിരുന്നു, പിന്നീടു രൂപംകൊണ്ട 'പ്രൊട്ടസ്റ്റന്റ് തൊഴില്‍ ധാര്‍മ്മികത' (Protestant work ethics) എന്ന സിദ്ധാന്തം. അത്, പ്രൊട്ടസ്റ്റന്റ് മതത്തിന്റെ മുതലാളിത്ത രാഷ്ട്രീയം കൂടുതല്‍ വെളിപ്പെടുത്താന്‍ പോരുന്നതുമാണ്. യേശുവിന്റെ സ്‌നേഹസിദ്ധാന്തത്തെ തുരങ്കം വയ്ക്കുന്ന ഈ സിദ്ധാന്തം പറയുന്നത്, 'അദ്ധ്വാനത്തിലൂടെ സാമ്പത്തികവിജയം നേടുന്നവര്‍ പരലോകപ്രവേശത്തിന്, അതായത് ആത്മരക്ഷയ്ക്ക്, കൂടുതല്‍ അര്‍ഹരാണ്' എന്നാണ്! 'ആത്മരക്ഷയ്ക്ക്, വിശ്വാസത്തിലുള്ള നീതീകരണംമാത്രം' എന്നൊക്കെയുള്ള സിദ്ധാന്തങ്ങള്‍ മാറ്റിവച്ചു തയ്യാറാക്കിയ ഈ പ്രൊട്ടസ്റ്റന്റ് സിദ്ധാന്തത്തിലൂടെ മനുഷ്യന്റെ സ്വാര്‍ത്ഥപരമായ ഉല്‍ക്കര്‍ഷേച്ഛയ്ക്കു മതസാധൂകരണം ലഭിച്ചു; ദൈവത്തെയും മാമോനെയും ഒരുമിച്ചാരാധിക്കാമെന്നുവന്നു. അതോടെ, മനുഷ്യവ്യക്തികള്‍ തങ്ങളുടെ ഇഹലോക-പരലോകനേട്ടങ്ങള്‍ക്കുവേണ്ടി കഠിനാദ്ധ്വാനികളാകുകയും സമ്പന്നരാകുകയുംചെയ്തു. അവര്‍ തുടര്‍ന്ന് വ്യാവസായികസംരംഭകരാവുകയും മത്സരിച്ചുവളരുകയും മുതലാളിത്തവ്യവസ്ഥിതിക്കു ജന്മംകൊടുക്കുകയും ചെയ്തു. ഇവിടെ, വ്യാവസായികവിപ്ലവവും യൂറോപ്പിന്റെ ലോകമേധാവിത്വവും ഏഷ്യന്‍-ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കോളനിവല്‍ക്കരണവുമെല്ലാം 'പ്രൊട്ടസ്റ്റന്റ് തൊഴില്‍ ധാര്‍മ്മികത' എന്ന ഈ ക്രിസ്തുവിരുദ്ധദൈവശാസ്ത്രസിദ്ധാന്തത്തിന്റെ പരിണിതഫലങ്ങളായിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണ്. ലോകരാജ്യങ്ങളെ ചൂഷണംചെയ്യുന്നതിലും കോളനികളാക്കുന്നതിലും യൂറോപ്യന്‍ ക്രൈസ്തവരാജ്യങ്ങള്‍ തമ്മിലുണ്ടായ മാത്സര്യങ്ങളായിരുന്നു, ഒന്നും രണ്ടും ലോകയുദ്ധങ്ങളുള്‍പ്പെടെ യൂറോപ്പിലും അവര്‍ മുഖേന മറ്റു രാജ്യങ്ങളിലുമുണ്ടായ നൂറുകണക്കിനു യുദ്ധങ്ങള്‍ക്കും കാരണമായിത്തീര്‍ന്നതെന്ന്, 'പ്രൊട്ടസ്റ്റന്റ് തൊഴില്‍ ധാര്‍മ്മികത'യെത്തുടര്‍ന്നുള്ള ചരിത്രത്തിനുമേല്‍ ഒരു വിഗഹവീക്ഷണം നടത്തിയാല്‍ കാണാനാകും. ഇന്നു മനുഷ്യനും പ്രകൃതിക്കും വിനാശമൊരുക്കി സര്‍വ്വശക്തമായി കൊമ്പുകുലുക്കിനില്‍ക്കുന്ന ആഗോളകമ്പോളവ്യവസ്ഥിതിയുടെ അസ്തിവാരവും ഈ പ്രൊട്ടസ്റ്റന്റ് മതസിദ്ധാന്തമാണെന്നു വിലയിരുത്തിയാല്‍ അതും തെറ്റാകാനിടയില്ല.
ലൂഥര്‍ തൊടുത്തുവിട്ട സഭാനവീകരണത്തിന്റെ അലകളില്‍നിന്ന് പാഠം പഠിക്കാനോ തിരുത്താനോ റോമന്‍ കത്തോലിക്കാസഭ ഒട്ടും തയ്യാറാകാതിരുന്നതാണ് ലോകചരിത്രത്തില്‍ സംഭവിച്ച മറ്റൊരു ദുരന്തം. യേശുവിന്റെപേരില്‍ അറിയപ്പെട്ട ആ സഭ കൂടുതല്‍ പൈശാചികഭാവങ്ങളണിയാനാണ് പ്രൊട്ടസ്റ്റന്റ് നവീകരണസംരംഭം പ്രേരിപ്പിച്ചത്. ലൂഥറിനെയും അനുയായികളെയും പ്രൊട്ടസ്റ്റന്റ് മുന്നേറ്റത്തെയും എങ്ങനെയും ഇല്ലായ്മചെയ്യുക എന്നതായിത്തീര്‍ന്നു, അതിന്റെ ലക്ഷ്യം. പോപ്പില്‍നിന്നു പല രാജാക്കന്മാരും സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിരുന്നു എന്നതുകൊണ്ടുമാത്രം കത്തോലിക്കാസഭയ്ക്ക് അതിനു കഴിഞ്ഞില്ല എന്നേയുള്ളൂ. ഏതായാലും, യൂറോപ്പുമുഴുവന്‍ നിറഞ്ഞുനിന്നിരുന്ന ഏകമതം രണ്ടായി പിളര്‍ന്നു. പിന്നീട് പലതായി ചിതറി. കത്തോലിക്കാവിഭാഗവും പ്രൊട്ടസ്റ്റന്റ് വിഭാഗവും തമ്മില്‍ 1518 മുതല്‍ 1648 വരെ ഇടതടവില്ലാതെ യുദ്ധങ്ങള്‍ നടന്നു.
പ്രൊട്ടസ്റ്റന്റ് നവീകരണമുന്നേറ്റത്തെ തടയാനും കത്തോലിക്കാസഭയെ പുനരുദ്ധരിക്കാനുമായി 'കത്തോലിക്കാനവീകരണം' (Catholic Reformation) എന്ന പേരില്‍ വിപുലമായ ഒരു ബദല്‍ നവീകരണ (Counter Reformation) നീക്കമുണ്ടായത്, മറ്റൊരു വശത്തുകൂടെ ലോകത്തില്‍ വീണ്ടും വിനാശത്തിന്റെ വിത്തുകള്‍ വിതയ്ക്കാനിടയാക്കി. 1545-ലാരംഭിച്ച ത്രെന്തോസ്‌സൂനഹദോസ്, മാര്‍പാപ്പായ്ക്കു യൂറോപ്പില്‍ നഷ്ടപ്പെട്ട അധികാരം ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ തീരുമാനിച്ചു. ഈശോസഭ സ്ഥാപിച്ച്, കത്തോലിക്കാസഭയിലൂടെമാത്രമേ ആത്മരക്ഷസാധ്യമാകൂ എന്നു പ്രചരിപ്പിച്ചുള്ള സുവിശേഷവേല മറ്റു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിച്ചു. മറ്റു പല രാജ്യങ്ങള്‍ക്കുമൊപ്പം, ഇന്ത്യയില്‍ ഗോവയിലും കേരളത്തിലും റോമന്‍ കത്തോലിക്കാസഭ അനധികൃതമായി കടന്നുകയറി. ഇന്ത്യന്‍ ദേശീയസഭയായിരുന്ന കേരളത്തിലെ നസ്രാണിസഭയെ അത് ഏതെല്ലാം തരത്തില്‍ വലയ്ക്കുകയും ഉലയ്ക്കുകയും തകര്‍ക്കുകയും ചിതറിക്കുകയും ചെയ്തുവെന്നത് നസ്രാണികള്‍ക്ക് അറിവുള്ളതാണല്ലോ. ഭാരതസഭ ഇന്നും നേരിടുന്ന പ്രശ്‌നങ്ങളുടെയെല്ലാം തായ്‌വേര് ഇവിടുത്തെ സഭ ഇപ്രകാരം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു എന്നതാണ്. ത്രെന്തോസ് സൂനഹദോസിന്റെതന്നെ തീരുമാനപ്രകാരമായിരുന്നു, മതദ്രോഹവിചാരണ (inquisition) കര്‍ക്കശമാക്കി ലക്ഷക്കണക്കിനു മനുഷ്യരെ പച്ചയ്ക്കു കത്തി
ച്ചതും അനവധി ഗ്രന്ഥങ്ങള്‍ നിരോധിതഗ്രന്ഥങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിലക്കിയതും ചാരമാക്കിയതും.
വ്യാവസായികമായും സാമ്പത്തികമായും മുന്നേറിയ പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളും മിഷനറിപ്രവര്‍ത്തനങ്ങള്‍ക്കും കച്ചവടത്തിനുമായി മറ്റു രാജ്യങ്ങളിലെത്തുകയും കോളനികള്‍ സ്ഥാപിക്കുകയുംചെയ്തു. അങ്ങനെ, ഒരു വശത്തുകൂടി പാശ്ചാത്യകത്തോലിക്കാസഭയും മറുവശത്തുകൂടി പാശ്ചാത്യപ്രൊട്ടസ്റ്റന്റ് സഭകളും ലോകത്തെ വളഞ്ഞുപിടിച്ച് പാശ്ചാത്യനാഗരികതയുടെ ധൃതരാഷ്ട്രാലിംഗനത്തിനു വിധേയമാക്കുകയായിരുന്നു; ലോകത്തില്‍ മത-മാനുഷികമൂല്യങ്ങളെ ബലികഴിച്ച് കച്ചവടമൂല്യങ്ങളെ വാഴിക്കുകയായിരുന്നു; ദൈവരാജ്യത്തെ ചക്രവാളസീമകളിലേക്കു തള്ളിയകറ്റി മാമോന്‍രാജ്യത്തെ വ്യവസ്ഥാപിക്കുകയായിരുന്നു.
അതുകൊണ്ട്, മാര്‍ട്ടിന്‍ ലൂഥറും ജോണ്‍ കാല്‍
വിനും അവരുടെ അനുയായികളും യൂറോപ്പില്‍ കൊണ്ടുവന്ന മതനവീകരണത്തില്‍നിന്ന് മഹത്തായ ഒരു പാഠവും പഠിക്കാനുണ്ടെന്നു തോന്നുന്നില്ല. പഠിക്കാനുണ്ടാകുമായിരുന്നു, യേശുവിനന്യവും സ്വാര്‍ത്ഥപരവുമായ ആത്മരക്ഷാസിദ്ധാന്തങ്ങള്‍ക്കുപകരം, യേശുവിന്റെ സ്‌നേഹവചസ്സുകളെയും മനുഷ്യന്റെ ദൈവരാജ്യദൗത്യത്തെയുമായിരുന്നു പ്രൊട്ടസ്റ്റന്റ് സഭയില്‍ പ്രതിഷ്ഠിച്ചിരുന്നതെങ്കില്‍. ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ടാകുമായിരുന്നു, ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാമെന്നു സ്ഥാപിച്ച 'പ്രൊട്ടസ്റ്റന്റ് തൊഴില്‍ധാര്‍മ്മികത' എന്ന സിദ്ധാന്തത്തിനുപകരം, സഹവര്‍ത്തിത്വത്തിലും പങ്കുവയ്ക്കലിലും ഒന്നായിപുലരാന്‍ മനുഷ്യരെ പ്രചോദിപ്പിക്കുന്ന യഥാര്‍ത്ഥ ആത്മീയദര്‍ശനം അതു മുന്നോട്ടു വച്ചിരുന്നുവെങ്കില്‍. അങ്ങനെയൊക്കെയാണു സംഭവിച്ചിരുന്നതെങ്കില്‍, അത് ആദിമസഭയുടെ അന്നത്തെ സമകാലികപുനരാവിഷ്‌കരണമാകുമായിരുന്നു. ആ സഭ ഒരിക്കലും ഒരു വിഭാഗത്തെയും ഒരു ജനതയെയും ചൂഷണം ചെയ്യാനോ അടിമപ്പെടുത്താനോ തയ്യാറാകുമായിരുന്നില്ല. പകരം, പരസ്പരം പടുത്തുയര്‍ത്തുവാനുള്ള അപാരമായ ധാര്‍മ്മികശക്തി പ്രസരിപ്പിക്കുമായിരുന്നു.
ഒരുപക്ഷേ ഇന്ത്യയുടെ ആദ്ധ്യാത്മികവളക്കൂറുള്ള മണ്ണിലാകാം, യഥാര്‍ത്ഥ സഭാനവീകരണത്തിനു സാധ്യതയുള്ളത്. കാരണം, 10-11 നൂറ്റാണ്ടുനീണ്ട അന്ധകാരകാലഘട്ടം കേവലം ബഹിര്‍മുഖമാക്കിത്തീര്‍ത്ത പാശ്ചാത്യമനസ്സുകളേക്കാള്‍ യേശുവിനെ മനസ്സിലാക്കാനുള്ള ദാര്‍ശനികമായ ആഴം ഇന്ത്യന്‍ മനസ്സുകള്‍ക്കുണ്ട്.  രാമകൃഷ്ണപരമഹംസര്‍, വിവേകാനന്ദന്‍, രംഗനാഥാനന്ദസ്വാമികള്‍, ഓഷോ രജനീഷ്, ഗാന്ധിജി, ജെ.സി.കുമരപ്പ മുതല്‍, ഇങ്ങേയറ്റം 'സുവിശേഷങ്ങള്‍ വേദാന്തദൃഷ്ടിയില്‍' എന്ന ഗ്രന്ഥമെഴുതിയ മുനിനാരായണപ്രസാദുവരെ ഇതിനുദാഹരണങ്ങളാണ്. അടിച്ചേല്‍പ്പിക്കപ്പെട്ട അന്യപൈതൃകഭൂതാവേശങ്ങളെ ഉച്ചാടനം ചെയ്‌തൊഴിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ വിജയിച്ചാല്‍, നഷ്ടപ്പെട്ടുപോയ ഈ ആഴം അവര്‍ക്കു തിരിച്ചുകിട്ടിയേക്കാം. അതോടെ യേശുസൂക്തങ്ങളെ അവയുടെ തനിമയില്‍ കാണാനും തങ്ങളുടെ തനിമയിലേക്ക് അവയെ ഉള്‍ക്കൊണ്ട് അതനുസരിച്ചു ജീവിക്കുവാനും ഇവിടുത്തെ ക്രൈസ്തവര്‍ക്കു കഴിഞ്ഞെന്നുവരാം. ഇന്ത്യയുടെ സാംസ്‌ക്കാരികഭൂമികയില്‍ ഒരു ദേശീയ സഭതന്നെ രൂപപ്പെട്ടുവെന്നു വരാം.
ദണ്ഡവിമോചനവില്പനയെന്ന കുടിലത നിറഞ്ഞ മതചൂഷണം ദൈവദോഷമാണെന്നു സധൈര്യം പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയുംചെയ്ത മാര്‍ട്ടിന്‍ ലൂഥറും അനുയായികളും സഭയില്‍ കൊണ്ടുവന്ന നവീകരണത്തിന്റെ അന്നത്തെ പ്രസക്തിയെ അംഗീകരിക്കുമ്പോള്‍ത്തന്നെ, അതു കേവലം ഭാഗികമായിരുന്നെന്നും, യേശുവിന്റെ ദര്‍ശനത്തെ സമഗ്രമായി ഉള്‍ക്കൊള്ളാന്‍ അതിനു കഴിയാതിരുന്നതിനാല്‍ അതു ഗുണങ്ങളേക്കാള്‍ ദോഷങ്ങളാണ് ലോകത്തിനു സമ്മാനിച്ചതെന്നും സമര്‍ത്ഥിക്കാനാണ് ഇവിടെ ശ്രമിച്ചത്. ഒരു സമഗ്രദര്‍ശനത്തിന്റെ അടിത്തറയില്ലാത്തതിനൊന്നും ഒരു മതമെന്ന നിലയില്‍ നിലനില്‍പ്പില്ലതന്നെ.

No comments:

Post a Comment