Translate

Wednesday, October 25, 2017

മാര്‍ട്ടിന്‍ ലൂഥര്‍ - ഒരു ജീവിതരേഖ



ജോസഫ് പടന്നമാക്കല്‍  USA ഫോണ്‍: (001) 8452678714


ജര്‍മ്മന്‍ പുരോഹിതനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ നവീകരണസഭകളുടെ (Protestant Churches) സ്ഥാപകപിതാവായി അറിയപ്പെടുന്നു. പണം കൊടുത്ത് പാപമോചനം നേടാമെന്നുള്ള സഭയുടെ അന്ധവിശ്വാസത്തിനു കനത്ത പ്രഹരമേല്പിച്ച കരുത്തനായിരുന്നു, അദ്ദേഹം. തന്റെ 95 വാദമുഖങ്ങളി(95 Thesis)ലൂടെ മാര്‍പാപ്പായ്‌ക്കെതിരെയും റോമന്‍ ചക്രവര്‍ത്തി ചാള്‍സ് അഞ്ചാമനെതിരെയും വെല്ലുവിളികളുയര്‍ത്തി, അദ്ദേഹം. അദ്ദേഹത്തിന്റെ വാദമുഖങ്ങളില്‍ രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ആദ്യത്തേത് ക്രിസ്ത്യന്‍വിശ്വാസത്തിന്റെ ആധികാരികത ബൈബിളില്‍മാത്രമാണ് എന്നതും, രക്ഷ വിശ്വാസത്തില്‍ക്കൂടിമാത്രമാണ്, പ്രവൃത്തികളില്‍ക്കൂടിയല്ല എന്നതുമാണ്. ലൂഥറിന്റെ ചരിത്രപ്രസിദ്ധമായ '95 തിസീസു'കള്‍ അവതരിപ്പിച്ചിട്ട് 2017 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തീയതി അഞ്ഞൂറു വര്‍ഷം തികയുന്നു.
ആധുനിക ജര്‍മ്മനിയുടെ ഭാഗമായ 'സാക്‌സോണിയില്‍ (Saxony) ഐസ്ലെബന്‍' (Eisleben)എന്ന സ്ഥലത്ത് 1483 നവംബര്‍ 10-ാം തീയതി മാര്‍ട്ടിന്‍ ലൂഥര്‍ ജനിച്ചു. ഹാന്‍സും മാര്‍ഗരേറ്റുമാണ് മാതാപിതാക്കള്‍. ഹാന്‍സിന് ലോഹം ഉരുക്കുന്ന വ്യവസായവും ഖനനവ്യവസായവും ഉണ്ടായിരുന്നു. മാര്‍ട്ടിനെ ഒരു നിയമജ്ഞന്‍ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. 1484-ല്‍ ഹാന്‍സിന്റെ കുടുംബം മാന്‍സ്ഫീല്‍ഡിലേക്കു താമസം മാറ്റി.
മാര്‍ട്ടിന്‍ ലൂഥറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം മാന്‍സ്ഫീല്‍ഡിലും മാഗ് ഡെബര്‍ഗിലുമായിട്ടാണു നടന്നത്. 1498-ല്‍ താന്‍ ജനിച്ച സ്ഥലമായ ഐസ്ലബെനിലെത്തുകയും അവിടെ ഗ്രാമറും ലോജിക്കും ഭൗതികശാസ്ത്രവും തത്ത്വമീമാംസയും പഠിക്കുകയുംചെയ്തു. 1501-ല്‍ ഇര്‍ഫര്‍ട് (Erfurt) യുണിവേസിറ്റിയില്‍ ചേരുകയും ആര്‍ട്‌സില്‍ മാസ്റ്റര്‍ ബിരുദം നേടുകയുംചെയ്തു.  1501-ല്‍ പിതാവിന്റെ ആഗ്രഹമനുസരിച്ച് അദ്ദേഹം എര്‍ഫെര്‍ട് യുണിവേഴ്‌സിറ്റിയില്‍ നിയമം പഠിക്കാനാരംഭിച്ചു. നിയമത്തില്‍ താല്പര്യം തോന്നാഞ്ഞതിനാല്‍ തത്ത്വശാസ്ത്രത്തിലേക്കു പഠനം മാറ്റി. പ്രധാനമായും അരിസ്റ്റോട്ടിലിന്റെ ജ്ഞാനദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പഠനമായിരുന്നു അദ്ദേഹം നടത്തിയത്. തുടര്‍ന്ന്, തത്ത്വശാസ്ത്രപഠനത്തിലും താല്‍പ്പര്യം കുറഞ്ഞുവന്നു.
1505 ജൂലൈയില്‍ അദ്ദേഹത്തിന് ഒരു മാനസികവിഭ്രാന്തിയുണ്ടായി. ആകാശത്തില്‍ വലിയൊരു ഇടിമുഴക്കത്തിന്റെ ശബ്ദം കേട്ട് അദ്ദേഹം പേടിച്ചരണ്ടു. അത്യന്തം ഭയത്തോടെ പ്രാര്‍ത്ഥിക്കാനും തുടങ്ങി. ഭയത്തിന്റെ ആഘാതത്തില്‍ വിലപിച്ചുകൊണ്ട്, 'എന്നെ രക്ഷിക്കൂ, ഞാനൊരു സന്ന്യാസിയായിക്കൊള്ളാം' എന്ന് കുട്ടികളുടെ പുണ്യവതിയായ വിശുദ്ധ അന്നയോട് അദ്ദേഹം പ്രതിജ്ഞചെയ്തു.
ഒരു പുരോഹിതനാകാനുള്ള തീരുമാനത്തോട് മാര്‍ട്ടിന്റെ  പിതാവിന് ഒട്ടും യോജിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ആരുടെയും സ്വാധീനത്തിനു കീഴ്‌വഴങ്ങാതെ വിശുദ്ധയ്ക്കു നല്‍കിയ വാഗ്ദാനംപാലിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അല്ലെങ്കില്‍ നരകവും ദൈവത്തിന്റെ ശാപവും കിട്ടുമെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്ന് സന്ന്യാസജീവിതം തുടങ്ങി. പക്ഷേ, അദ്ദേഹം തേടിവന്ന, അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായിരുന്ന ആത്മീയത അവിടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ഒരു ഉപദേഷ്ടാവ് ക്രിസ്തുവിനെ ധ്യാനിച്ചു ജീവിക്കാന്‍ ഉപദേശിച്ചു. അതനുസരിച്ച്  ഓരോ ദിവസവും മണിക്കൂറുകളോളം ധ്യാനനിരതനായും പ്രാര്‍ത്ഥനകളും ഉപവാസങ്ങളുമായും അദ്ദേഹം സമയം ചെലവഴിച്ചു. കൂടാതെ, ഒരു യോഗിയെപ്പോലെ കഠിനവ്രതങ്ങള്‍ പാലിച്ചും പുതപ്പു പുതയ്ക്കാതെ തണുപ്പു സഹിച്ചും ശരീരത്തില്‍ സ്വയം ചാട്ടകൊണ്ടടിച്ചുമുള്ള ജീവിതചര്യയാണ് അദ്ദേഹം അനുഷ്ഠിച്ചുപോന്നത്.
തന്റെ ഇരുപത്തിയേഴാം വയസില്‍, 1510-ല്‍, റോമില്‍ ഒരു കോണ്‍ഫറന്‍സില്‍ അഗസ്റ്റീനിയന്‍ ആശ്രമത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലൂഥറിനു ലഭിച്ചു. അദ്ദേഹം റോം സന്ദര്‍ശിച്ചു. അവിടെ കണ്ട പുരോഹിതരുടെ പേക്കൂത്തുകളിലും അസാന്മാര്‍ഗികതകളിലും അഴിമതികളിലും അദ്ദേഹം ഞെട്ടിപ്പോയി. റോമില്‍നിന്നു മടങ്ങിവന്നശേഷം അദ്ദേഹം വിറ്റന്‍ബെര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍, തന്റെ ആളിക്കത്തുന്ന രോഷം ശമിപ്പിക്കാനും ആത്മീയത നേടാനും വീണ്ടും പഠനമാരംഭിച്ചു. അവിടുന്ന് അദ്ദേഹത്തിന് ഡോക്ടര്‍ ബിരുദം ലഭിക്കുകയും യൂണിവേഴ്സിറ്റിയുടെ പ്രൊഫസറായി നിയമിതനാവുകയും ചെയ്തു.
1513-ല്‍ ഒരു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കവേ, 22-ാം സങ്കീര്‍ത്തനം അദ്ദേഹത്തെ ആകര്‍ഷിച്ചു. തന്നില്‍ ദൈവപ്രകാശിതമായ ഒരു ജ്ഞാനോദയം ഉണ്ടായതാ
യുള്ള ഒരു തോന്നലുമുണ്ടായി. പൗലോസിന്റെ ലേഖനങ്ങളിലെ 'വിശ്വാസ'മെന്ന  സത്യമാണ് നീതിയുടെ ഉറവിടമെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായി.  ദൈവത്തെ ഭയപ്പെടുന്നതും മതത്തിന്റെ തത്ത്വങ്ങളില്‍ അടിമപ്പെടുന്നതുമല്ല രക്ഷയുടെ ആദ്ധ്യാത്മികതയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 
1517-ല്‍ ലിയോ പത്താമന്‍ മാര്‍പ്പാപ്പ 'സെന്റ് പീറ്റേഴ്‌സ് ബസിലിക്ക' പണിയുന്നതിനുള്ള ചെലവു കള്‍ക്കായി വിശ്വാസിസമൂഹത്തോട് പണം മേടിക്കാന്‍ പാപമോചനച്ചീട്ടു വില്പന എന്ന പദ്ധതി തയ്യാറാക്കി. പോപ്പിന്റെ ഈ തീരുമാനത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കുപിതനാവുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. 'പാപപൊറുതിക്ക് വിശ്വാസംമാത്രം പോരേ; അവിടെ സഭയ്‌ക്കെന്തിനു പണം കൊടുക്കണം' എന്നുള്ള വാദവുമായി മാര്‍ട്ടിന്‍ ലൂഥര്‍ രംഗത്തുവന്നു. പാപമോചനച്ചീട്ട് പണം വാങ്ങി വില്‍ക്കുന്നതിനെ ലൂഥര്‍ എതിര്‍ത്തു. അതവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലൂഥര്‍ മെയിന്‍സിലെ ആര്‍ച്ച് ബിഷപ്പ് ആല്‍ബര്‍ട്ടിന് ഒരു കത്തെഴുതുകയും ചെയ്തിരുന്നു.
ലൂഥര്‍ ഈ സഭാനിലപാടിനെതിരെ 95 വാദമു ഖങ്ങള്‍  (95 theses) എഴുതിയുണ്ടാക്കുകയും 1517 ഒക്‌ടോബര്‍ 31-ന് വിറ്റന്‍ബര്‍ഗ് പള്ളിയുടെ ആനവാതിലില്‍ പതിപ്പിക്കുകയും ചെയ്തു. കാര്യകാരണസഹിതം പരസ്യപ്പെടുത്തിയ  ലൂഥറിന്റെ ഈ 'വാദമുഖങ്ങള്‍' രണ്ടാഴ്ചയ്ക്കുള്ളില്‍ ജര്‍മ്മനി മുഴുവനും, രണ്ടു മാസത്തിനുള്ളില്‍ യൂറോപ്പു മുഴുവനും  വ്യാപിച്ചു.
ലൂഥര്‍ തൊടുത്തുവിട്ട ഈ വാദമുഖങ്ങള്‍ പിന്‍വലിക്കാന്‍ സഭ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അവ പിന്‍വലിക്കുകയില്ലെന്നും പിന്‍വലിക്കണമെങ്കില്‍ അവ തെറ്റാണെന്നു തെളിയിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. 1519-ല്‍ വിറ്റന്‍ബെര്‍ഗില്‍ മാര്‍ട്ടിന്‍ ലൂഥര്‍ സഭയുടെ അനീതികളെപ്പറ്റി പ്രഭാഷണങ്ങള്‍ നടത്തിയതിനുപുറമേ ധാരാളം ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. ആ വര്‍ഷം ജൂണ്‍-ജൂലൈ മാസത്തില്‍, മാര്‍പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ പ്രത്യേകമായ അധികാരമൊന്നുമില്ലെന്നും അദ്ദേഹം വാദിച്ചു. അത് മാര്‍പാപ്പയുടെ അധികാരത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു ആക്രമണംതന്നെയായിരുന്നു. എല്ലാ ക്രിസ്ത്യാനികളും പുരോഹിതരാണ് എന്നതായിരുന്നു, അദ്ദേഹത്തിന്റെ നിലപാട്. 1520-ജൂണ്‍ 15-ാം തീയതി ലൂഥറിന്റെ വിമര്‍ശനങ്ങളില്‍ സഹികെട്ട മാര്‍പാപ്പ ലൂഥറിനെ സഭയില്‍നിന്നു പുറത്താക്കുമെന്ന് അന്ത്യശാസനം നല്‍കി. മാര്‍പാപ്പയുടെ ഉത്തരവ് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ  ലൂഥര്‍ പരസ്യമായി കത്തിച്ചുകളഞ്ഞു.
1521-ല്‍ മാര്‍ട്ടിന്‍ ലൂഥറിനെ റോമന്‍ കത്തോലിക്കാസഭയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കി. ലൂഥറിനെ സഭാവിരോധിയായും കുറ്റക്കാരനായും പാഷണ്ഡിയായും വിധിച്ചു. നിയമപരമായി പിടികിട്ടാപ്പുള്ളിയായി വിളംബരവും ചെയ്തു. രാജകീയവിളംബരത്തിലും ലൂഥര്‍ കുറ്റക്കാരനെന്ന് വിധിച്ചു. ലൂഥര്‍ അപ്രത്യക്ഷനാവുകയും വാര്‍ട്ട്ബര്‍ഗിലുള്ള ഒരു കെട്ടിടത്തിനുള്ളില്‍ (Wartburg Castle)പത്തു മാസം ഒളിച്ചുതാമസിക്കുകയുംചെയ്തു.  1522-ല്‍ അദ്ദേഹം വിറ്റന്‍ബര്‍ഗില്‍ തിരിച്ചെത്തുകയും അനുയായികളുടെ സഹായത്തോടെ നവീകരണയത്‌നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അങ്ങനെ, ലൂഥറനിസം സ്ഥാപിക്കപ്പെട്ടു. ജര്‍മ്മന്‍ രാജകുമാരനുള്‍പ്പെടെ അനേകായിരം അനുയായികളെ അദ്ദേഹത്തിനു ലഭിച്ചു. 1524-ല്‍ കാര്‍ഷികവിപ്ലവമുണ്ടായപ്പോള്‍ ലൂഥര്‍ കര്‍ഷകര്‍ക്കെതിരായ നിലപാടുകളെടുത്ത് ഭരണാധികാരികള്‍ക്കൊപ്പം നിലകൊണ്ടതും ലൂഥറന്‍ സഭയുടെ വളര്‍ ച്ചയ്ക്കു കാരണമായി.
1525-ല്‍ അദ്ദേഹം കന്യാസ്ത്രീയായിരുന്ന കാതറീനാ ഫോണ്‍ ബോറ(Katharina von Bora)യെ വിവാഹം ചെയ്തു. കോണ്‍വെന്റില്‍നിന്നു പുറത്താക്കിയതുമൂലം വിറ്റന്‍ബര്‍ഗില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു, അവര്‍. പ്രൊട്ടസ്റ്റന്റ് സഭകളില്‍ പുരോഹിതര്‍ക്കും വിവാഹം കഴിക്കാമെന്നുള്ള നിലപാട് സ്വീകരിക്കപ്പെട്ടു. കാലക്രമത്തില്‍ ലൂഥര്‍-കാതറീനാ ദമ്പതികള്‍ക്ക് ആറു മക്കള്‍ ജനിക്കുകയുണ്ടായി.
ലൂഥറിനെ സംബന്ധിച്ച് സഭയെന്നാല്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹമെന്നായിരുന്നു, അര്‍ത്ഥം.   നിത്യരക്ഷ ലഭിക്കുക കൂദാശകള്‍വഴിയല്ല; പകരം, വിശ്വാസത്തില്‍ക്കൂടിയാണെന്നതും അദ്ദേഹത്തിന്റെ പ്രമാണമായിരുന്നു. ആത്മരക്ഷയ്ക്ക് പൂര്‍ണ്ണഹൃദയത്തോടെ യേശുവിനെ നാഥനായി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം  വിശ്വസിച്ചിരുന്നു.
ജര്‍മ്മന്‍ ദേശീയവാദിയായിരുന്ന ലൂഥര്‍ ബൈബിള്‍ ലത്തീന്‍ഭാഷയില്‍നിന്നു സ്വന്തം മാതൃഭാഷയായ ജര്‍മ്മനിയിലേക്കു തര്‍ജ്ജമചെയ്തു. ഇംഗ്ലീഷ് പരിഭാഷയായ 'കിംഗ് ജെയിംസ്' ബൈബിളിന്റെ രചനയിലും ലൂഥറിന്റെ ജര്‍മ്മന്‍ ബൈബിളിന്റെ സ്വാധീനമുണ്ടായിരുന്നു. ലൂഥര്‍ കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.
കൂദാശകളെ അദ്ദേഹം ഏഴില്‍നിന്ന് രണ്ടാക്കി ചുരുക്കി. മാമോദീസായും ദിവ്യ അത്താഴവുംമാത്രം കൂദാശകളായി അംഗീകരിച്ചു. 'സഭയുടെ നിയമങ്ങളില്‍നിന്ന് വിശ്വാസികള്‍ ഇനിമേല്‍ സ്വതന്ത്രരാണെന്നും' അദ്ദേഹം പ്രഖ്യാപിച്ചു.
1546 ഫെബ്രുവരി 18-ാം തിയതി മാര്‍ട്ടിന്‍ ലൂഥര്‍ മരണമടഞ്ഞു. ലൂഥറിനു ശേഷം വന്ന  നവീകരണക്കാരായ കാല്‍വിന്‍, സ്വിംഗ്ലി, നോക്‌സ്, ക്രാന്മര്‍ (Calvin,Zwingli, Knox, and Cranmer) എന്നീ നവോത്ഥാനനായകരെല്ലാം അദ്ദേഹത്തില്‍നിന്ന്  ആവേശമുള്‍ക്കൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: 'എന്റെ കൈകള്‍ നിറയെ നിധികളുണ്ടായിരുന്നു. എനിക്കതെല്ലാം നഷ്ടപ്പെട്ടു. ദൈവത്തിന്റെ കരങ്ങളില്‍ എന്തെല്ലാം നിക്ഷേപിച്ചുവോ അതുമാത്രം ബാക്കിനില്‍ക്കുന്നു. ലോകം നാളെ കഷണം കഷണമായി പൊട്ടിച്ചിതറിയാലും ഞാന്‍ എന്റെ വാഗ്ദാനഭൂമിയില്‍ ആപ്പിള്‍ മരങ്ങള്‍ നട്ടുകൊണ്ടിരിക്കും.'

No comments:

Post a Comment