Translate

Wednesday, September 20, 2017

എന്ന്, സ്വന്തം ബലാത്സംഗാനന്ദസ്വാമികള്‍



ഇപ്പന്‍

2017 സെപ്റ്റംബർ ലക്കം 'സത്യജ്വാല'യിൽനിന്ന്  

എത്രയും പ്രിയപ്പെട്ട ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് അറിയുന്നതിന് ജയിലില്‍നിന്ന് ഗുര്‍മിത് റാം റഹിം സിങ്ങ് എഴുതുന്നു:

തൃശൂര്‍ അതിരൂപതയുടെ മുന്‍ വികാരിജനറാളായ താങ്കള്‍ ഓഗസ്റ്റ് 27-ാം തീയതി ഞായറാഴ്ചത്തെ മാതൃഭൂമി പത്രത്തില്‍ എന്നെക്കുറിച്ചെഴുതിയ ലേഖനത്തിന്റെ തര്‍ജ്ജമ ഇപ്പനെന്നോ മറ്റോ പേരുള്ള ഒരു ശപ്പന്‍ ജയിലിലേക്കയച്ചുതന്നു; പത്രം ഉള്‍പ്പെടെ. ചഞ്ചലാക്ഷിമാരുടെ മടിത്തട്ടില്‍ അവരുടെ കരപരിലാളനകളേറ്റ് എ.സി. മുറിയില്‍ ശയിച്ചുശീലിച്ചിരുന്ന എനിക്ക് പത്രം രണ്ടുവിധത്തില്‍ ഉതകി. കൂര്‍ത്തചുണ്ടുകളുമായി ചുംബിക്കാനെത്തുന്ന സുന്ദരിക്കൊതുകുകളെ തുരത്താന്‍. പിന്നെ, കഠിനമായ ചൂടില്‍നിന്നു രക്ഷനേടാനുള്ള വിശറിയായി. ജയില്‍വാസം എന്നെപ്പോലുള്ള സുഖിമാന്മാരെ വിജ്ഞാനികളാക്കിയേക്കും. ഉണ്ണുന്നതിലും ഉറങ്ങുന്നതിലും പെണ്ണുങ്ങളോടൊത്തു കുഴഞ്ഞാടുന്നതിലുംമാത്രം ശ്രദ്ധിച്ചിരുന്ന ഞാന്‍ താങ്കളുടെ ലേഖനം മൂന്നാവൃത്തി വായിച്ചു. ജയില്‍വാസം എന്നെ ഒരു എഴുത്തുകാരനും ആക്കിയേക്കുമെന്നു തോന്നുന്നു. എന്നെപ്പോലുള്ള സംഭോഗാനന്ദസ്വാമിമാര്‍ക്ക് നിഷ്‌കളങ്കരായ സാമാന്യജനം ഗുരുത്വം നല്‍കി ആദരിക്കുന്നതില്‍ അങ്ങ് ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നുണ്ടല്ലോ ലേഖനത്തില്‍. അങ്ങ് പ്രതിനിധാനംചെയ്യുന്ന സഭയുടെയും ബലം ഇങ്ങനെയൊരു പറ്റം കൊജ്ഞാണന്മാരാണെന്ന സത്യം മറക്കരുത്. അവര്‍ അറിവ് ആര്‍ജ്ജിക്കുന്നതോടുകൂടി ഞങ്ങളുടെ കാര്യം മാത്രമല്ല, നിങ്ങളുടെ കാര്യവും കട്ടപ്പൊക! അന്ധവിശ്വാസം വിറ്റു ജീവിക്കുന്ന നമ്മളെന്തിന് അവരെ അറിവുള്ളവരാക്കാന്‍ ശ്രമിച്ച് ഇരിക്കുന്ന കമ്പുമുറിച്ച് കൂരകുത്തി വീഴണം?
അങ്ങ് എനിക്കു തന്ന ഓമനപ്പേര് എനിക്ക് 'ക്ഷ' പിടിച്ചു-'സൂപ്പര്‍ സ്റ്റാര്‍ ആത്മീയനേതാവ്!' അങ്ങുതന്നെ എന്നെ ഇങ്ങനെ വിളിക്കണം. അങ്ങു പുച്ഛിക്കുന്ന ഈ സൂപ്പര്‍ ആത്മീയസംസ്‌കാരം ഞാന്‍ എവിടെനിന്നാണു പഠിച്ചതെന്നോ? അങ്ങു പ്രതിനിധാനംചെയ്യുന്ന കത്തോലിക്കാസഭയില്‍നിന്നുതന്നെ. അങ്ങയുടെ ലേഖനത്തോടൊപ്പം പത്രം കൊടുത്തിരിക്കുന്ന എന്റെ ചിത്രം ശ്രദ്ധിച്ചോ? നിങ്ങളുടെ മലങ്കര സഭയിലെ ഏതോ ഒരു മെത്രാനാണെന്നു തോന്നില്ലേ കണ്ടാല്‍? ഭാരതത്തിലെ ഉണക്കസന്ന്യാസിമാരെപ്പോലെ കൗപീനവും ധരിച്ച് ഭസ്മവും പൂശി തുളസിയിലയും തിന്ന് പച്ചവെള്ളവും മോന്തി കൈയില്‍ കപാലവുമായി നടക്കാനൊന്നും എന്നെ കിട്ടില്ല. ആഡംബരം ഞാന്‍ ദക്ഷിണവയ്ക്കാതെ പഠിച്ചത് നിങ്ങളുടെ മെത്രാന്മാരില്‍നിന്നാണ്. പിന്നെ നിങ്ങളുടെ മെത്രാന്മാരെക്കാളൊക്കെ എനിക്ക് ഗ്ലാമറുള്ളതിന് അച്ചന്‍ അസൂയ വിചാരിച്ചിട്ടൊന്നും കാര്യമില്ല. അതിനു ഗ്ലാമറുള്ള മാതാപിതാക്കള്‍ക്കു ജനിക്കണം. ജറൂസലേം ദേവാലയത്തെ നോക്കി കല്ലിന്മേല്‍ കല്ലുശേഷിക്കില്ലെന്നു ശപിച്ച നസ്രത്തിലെ ആ ആശാരിച്ചെറുക്കനുവേണ്ടിയാണ് നിങ്ങള്‍ പഞ്ചനക്ഷത്രദേവാലയങ്ങള്‍ പണിയുന്നതെന്ന് ആരു വിശ്വസിച്ചാലും, പഞ്ചനക്ഷത്ര ആശ്രമങ്ങളുള്ള ഞാന്‍ വിശ്വസിക്കില്ല. ശുംഭന്മാരായ നിങ്ങളുടെ മെത്രാന്മാര്‍ക്ക് സൂപ്പര്‍ സ്റ്റാറുകളാവാനുള്ള അബോധപൂര്‍വ്വമായ കൊതിയാണ് സൂപ്പര്‍ പള്ളിപണികളില്‍ പ്രതിഫലിക്കുന്നത്. അന്ധവിശ്വാസികളായ കൊജ്ഞാണന്മാരുടെ കണ്ണഞ്ചിപ്പിക്കുന്നതിനുവേണ്ടിയല്ലേ നിങ്ങള്‍ കുര്‍ബ്ബാന ചൊല്ലുന്ന സമയത്ത് തിളങ്ങുന്ന കുപ്പായങ്ങള്‍ ധരിക്കുന്നത്? എന്റെ സ്റ്റേജ്‌ഷോകളില്‍ ഞാന്‍ അനുകരിക്കുന്നത് നിങ്ങളുടെ കരിസ്മാറ്റിക് ധ്യാനവേദികളിലെ പല നമ്പരുകളുമാണ്. കൊജ്ഞാണന്മാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി തട്ടുപൊളിപ്പന്‍ പാട്ടും കൊട്ടും മേളവുമൊക്കെ നിങ്ങള്‍ പള്ളികളിലും നടത്താറില്ലേ?
അങ്ങ് തുടരുന്നു: 'ലൗകികതാല്‍പ്പര്യങ്ങള്‍ ഉപേക്ഷിക്കുന്നിടത്തുനിന്നാണ് സന്ന്യാസം ആരംഭിക്കുന്നത്!' ഹ. ഹ. ഹ! എന്റച്ചോ, കത്തോലിക്കാസഭയെന്ന ഇന്റര്‍നാഷണല്‍ കോര്‍പ്പറേറ്റ് നീലത്തിമിംഗലത്തിനുമുമ്പില്‍ ഞാന്‍ വെറും വട്ടോന്‍ മാത്രമല്ലേ? എനിക്ക് ഹൈടെക് സംവിധാനങ്ങളുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും നൂറുകണക്കിന് ഏക്കര്‍ ഭൂമിയും രാഷ്ട്രീയസേവാസുരക്ഷാസമിതി എന്ന സംരക്ഷണസേനയും ഉണ്ടെന്ന് അച്ചന്‍ എഴുതിയത് ശരിതന്നെ. ഇതിലേതാണു നിങ്ങള്‍ക്കില്ലാത്തത്? കെ.സി.ആര്‍.എം-ന്റെ പ്രവര്‍ത്തകരെ കോതമംഗലത്തിട്ടും കാഞ്ഞിരപ്പള്ളിയിലിട്ടും ചങ്ങനാശ്ശേരിയിലിട്ടും പാലായിലിട്ടും നിങ്ങളുടെ സംരക്ഷണസേന കൈകാര്യം ചെയ്തില്ലേ?
പിച്ചച്ചട്ടിയില്‍നിന്നുവരെ സമാഹരിക്കുന്ന കൊഴു ത്ത നേര്‍ച്ചവരുമാനത്തിന്റെ നക്കാപ്പിച്ച നിങ്ങളെപ്പോലെതന്നെ ഞാനും ചാരിറ്റിക്കുവേണ്ടി ചെലവഴിക്കുന്നുണ്ട്. ചൂഷണവിഷയത്തില്‍ ഞാന്‍ ഇല നക്കുന്ന പട്ടിയുടെ ആര്‍ത്തിയാണു പ്രകടിപ്പിച്ചതെങ്കില്‍, കത്തോലിക്കാസഭ ഇല നക്കിയ പട്ടിയുടെ കിറി നക്കുന്ന പട്ടിയുടെ ആര്‍ത്തിയാണു പ്രകടിപ്പിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യല്‍ ആശുപത്രി എന്നൊന്നും പറഞ്ഞ് ഞാനൊരു നിര്‍ബന്ധിതപ്പിരിവും നടത്തിയിട്ടില്ല.
'മനുഷ്യര്‍ മസ്തിഷ്‌കത്തെ പൂര്‍ണ്ണമായും അടിമപ്പെടുത്തരുതെന്നും വിദ്യാഭ്യാസവും ശാസ്ത്രീയാവബോധവും കുറവായ സ്ഥലങ്ങളില്‍ ആള്‍ദൈവങ്ങള്‍ തലപൊക്കു'മെന്നും അങ്ങ് എഴുതിയല്ലോ. ഇതിന് കതിരേല്‍ കൊണ്ടുപോയി വളം വെച്ചിട്ട് ഒരു കാര്യവുമില്ല. കുഞ്ഞുങ്ങളുടെ സ്വതന്ത്രചിന്തയുടെ നാമ്പുകള്‍ നുള്ളിക്കളയുന്ന വേദപാഠശാലകള്‍ ആദ്യമേ അടച്ചുപൂട്ടണം. ഞങ്ങള്‍ ആള്‍ദൈവങ്ങളെ കുറ്റപ്പെടുത്താന്‍ നിങ്ങള്‍ക്കെന്തവകാശം? നിങ്ങളുടെ കരിസ്മാറ്റിക് കത്തനാരന്മാര്‍ പലരും ആള്‍ദൈവങ്ങളായി വളര്‍ന്നില്ലേ? എന്തിനധികം പറയുന്നു, മനുഷ്യസ്‌നേഹിയും വിപ്ലവകാരിയുമായിരുന്ന ആ ആശാരിച്ചെറുക്കനെ കുരിശില്‍ തറച്ചുകൊന്നശേഷം ഹൈജാക്ക് ചെയ്ത് ആള്‍ദൈവമാക്കിമാറ്റി ആ കുരിശിന്റെ മുമ്പില്‍ നേര്‍ച്ചപ്പെട്ടി വെച്ചവരല്ലേ നിങ്ങള്‍? ചരിത്രം ദര്‍ശിച്ച ഏറ്റവും വലിയ വ്യാജആത്മീയ അട്ടിമറിയായിരുന്നത്. അതിനുമുമ്പില്‍ എന്റെ വ്യാജആത്മീയത എന്തോന്ന്! എന്റെ മരമണ്ടൂസ്സുകളായ അനുയായികള്‍ കത്തിച്ച വാഹനങ്ങളോടൊപ്പം അത് കത്തിത്തീര്‍ന്നു. വട്ടോന്‍ ചാടിയാല്‍ മുട്ടോളം എന്നല്ലേ?
വിശേഷബുദ്ധിയില്ലാത്ത വിശ്വാസികളുടെ വൈകാരികമായ അടിമത്തത്തെക്കുറിച്ചോര്‍ത്തു വിലപിക്കുന്ന വികാരിജനറാളച്ചാ, ഈ അടിമത്തത്തിന്റെ അപാരസാദ്ധ്യതകള്‍ മനസ്സിലാക്കിക്കൊണ്ടല്ലേ സ്വന്തം കുഞ്ഞിനെ പ്രസവിച്ച മറിയക്കുട്ടിയെ കുറ്റിക്കാട്ടിലിട്ട് മൃഗീയഭോഗം നടത്തുന്നതിനിടയില്‍ ചപ്രം ചിപ്രം കുത്തിക്കൊന്ന ഫാദര്‍ ബെനഡിക്ടിനെ നിങ്ങള്‍ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്നത്? വിശുദ്ധീകരണത്തിന്റെ സൂത്രധാരനായ മാണി പുതിയിടത്തച്ചനും, എല്ലാമറിയാമെങ്കിലും കണ്ണടച്ചു പാലുകുടിക്കുന്ന പൗവ്വത്തില്‍ മെത്രാനും ഞാനുമൊക്കെ ഒരേ മുന്‍സിപ്പാലിറ്റി വണ്ടിക്കു കെട്ടാവുന്ന കാളകളാണ്. സാക്ഷാല്‍ ദൈവത്തിന്റെ മുമ്പില്‍ ലേശംകൂടി നീതീകരിക്കപ്പെടുന്നതു ഞാനായിരിക്കുമെന്നു തോന്നുന്നു. എന്റെ വളര്‍ത്തുമകളെ കണ്ടോ? എന്താ ഗ്ലാമര്‍! നിങ്ങള്‍ ആള്‍ദൈവമാക്കാന്‍ ശ്രമിക്കുന്ന ബെനഡിക്ടിന്റെ ഔരസപുത്രനായ ജോയിമോന്‍ ആശാരിപ്പണി ചെയ്ത് ഒരു ലക്ഷംവീട്ടില്‍ താമസിക്കുന്നു!
എന്നെ ബലാല്‍സംഗിയെന്നും കൊലപാതകിയെന്നും വിശേഷിപ്പിക്കുന്ന വികാരിജനറാളച്ചാ, രണ്ടു കത്തനാരന്മാര്‍ കന്യാസ്ത്രീമഠത്തിന്റെ ചെറ്റ പൊക്കാന്‍ ചെന്ന് ഒരു കന്യാസ്ത്രീയുമായി സംഘരതി നടത്തുന്നതുകണ്ട് പേടിച്ച പാവംപിടിച്ച ഒരു കന്യാസ്ത്രീക്കൊച്ചിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസ് എന്തായി? എന്റെ പേരില്‍ പെണ്ണുങ്ങളെ കൊന്നു എന്ന ഒരാരോപണം ഇല്ല. ഈയിടെയൊരു കത്തനാര്‍ പതിനാറുവയസ്സുള്ള ഒരു പാവപ്പെട്ട പെണ്‍കുഞ്ഞിനെ പ്രസവിപ്പിച്ചില്ലേ? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന ഒരാരോപണവും എന്റെ പേരിലില്ല. കുഴിയില്‍ വീണ ഞാനെന്ന പന്നിയുടെ മുതുകത്ത് കല്ലും തടിയുമിട്ട് ആഘോഷിക്കുന്ന അങ്ങ്, അഭയാകേസും റോബിന്‍ കേസും മാധ്യമങ്ങളില്‍ കത്തിനിന്നിരുന്ന സമയത്ത് ലക്ഷ്യം പാളുന്ന സന്ന്യാസത്തെക്കുറിച്ച് ഇങ്ങനെയൊരു ലേഖനമെഴുതിയിരുന്നെങ്കില്‍ നട്ടെല്ലുള്ളവനാണെന്നു പറയാമായിരുന്നു. പക്ഷേ, പിന്നെ പ്രീസ്റ്റ് ഹോമില്‍ താമസിച്ച് യൂറോപ്യന്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പറ്റില്ലായിരുന്നു. ചുരുക്കത്തില്‍, സന്ന്യാസിയായ അച്ചന്‍ തള്ളിപ്പറയുന്ന ലൗകികതാല്‍പ്പര്യങ്ങള്‍ അച്ചനും തീര്‍ത്തും ഉപേക്ഷിച്ചിട്ടില്ല. ബലാല്‍സംഗിയെന്ന് എന്നെ ആക്ഷേപിക്കുന്ന അച്ചന്‍ കുമ്പസാരമെന്ന, വാക്കുകള്‍കൊണ്ടുള്ള ബലാല്‍സംഗത്തെക്കുറിച്ച് എന്തുപറയുന്നു? വ്യഭിചാരേച്ഛയോടെ ഒരു സ്ത്രീയെ നോക്കിയാല്‍ത്തന്നെ അവളോട് വ്യഭിചാരംചെയ്തുകഴിഞ്ഞുവെന്ന് നിങ്ങളുടെ ആശാരിച്ചെറുക്കന്‍ പറഞ്ഞിട്ടില്ലേ? ഈ ലൈംഗികസദാചാരമാനദണ്ഡംവെച്ചു നോക്കുമ്പോള്‍, മ്ലേച്ഛന്മാരായ കത്തനാരന്മാരെ സംബന്ധിച്ച് കുമ്പസാരം നിയമത്തിന്റെ പരിരക്ഷയുള്ള ബലാല്‍സംഗംതന്നെയാണ്. എനിക്ക് നിയമത്തിന്റെ ആനുകൂല്യമില്ലാത്തതുകൊണ്ട് ഞാന്‍ ഇരുപതുകൊല്ലം അഴിക്കുള്ളില്‍ കിടക്കണം. ആദാമിന്റെ ആയുര്‍ദൈര്‍ഘ്യത്തോളം അഴിക്കുള്ളില്‍ കിടക്കേണ്ട പല കുമ്പസാരഗുരുക്കന്മാരും കുമ്പസാരരതി ആസ്വദിച്ച് അര്‍മാദിക്കുന്നു. ഭാഗ്യവാന്മാര്‍! ഞാന്‍ നാനൂറുപേരെ ഷണ്ഡീകരിച്ച കുറ്റവാളിയാണ്. നിങ്ങളുടെ സഭയും ലക്ഷക്കണക്കിനു ശുദ്ധാത്മാക്കളായ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയുംമേല്‍ ഷണ്ഡത്വം അടിച്ചേല്‍പ്പിക്കുന്നില്ലേ? എല്ലാ നിയമങ്ങളും നിങ്ങള്‍ക്കു പരിരക്ഷ ഉറപ്പാക്കുന്നു. സത്യത്തില്‍ എനിക്കു നിങ്ങളോട് അസൂയ തോന്നുന്നു.
'ദ്രവ്യാസക്തി, വ്യാപാരം, രാഷ്ട്രീയതാല്‍പ്പര്യം, അധികാരമോഹം എന്നിവ സന്ന്യാസജീവിതവുമായി ചേര്‍ന്നു പോകാത്ത അവസ്ഥകളാണ' - അങ്ങയുടെ ലേഖനത്തില്‍നിന്നുള്ള ഉദ്ധരണിയാണിത്. ഇതുമാത്രം അടര്‍ത്തിയെടുത്ത് അങ്ങ് കേരളത്തിലെ മെത്രാന്മാര്‍ക്ക് നിശ്ചയമായും അയച്ചുകൊടുക്കണം. വൈദ്യാ, ആദ്യം സ്വയം ചികിത്സിക്കൂ! സ്വന്തം കണ്ണിലെ തടിയെടുത്തശേഷം എന്റെ കണ്ണിലെ വടിയെടുക്കാന്‍ വരൂ. ഏതായാലും ഒരു കാര്യം തീര്‍ച്ച. ഇരുപതുവര്‍ഷത്തെ ജയില്‍വാസംകൊണ്ട് ഞാന്‍ മാനസാന്തരപ്പെട്ടാല്‍, പുറത്തിറങ്ങിയാലുടന്‍ കെ.സി.ആര്‍.എം-ന്റെ സജീവപ്രവര്‍ത്തകനാകും. മാനസാന്തരപ്പെട്ടില്ലെങ്കില്‍, അടുത്ത ജന്മത്തിലെങ്കിലും ഞാനൊരു കത്തോലിക്കാ സെമിനാരിയില്‍ ചേരും. എനിക്കും ഒരു കുമ്പസാരഗുരു ആകാമല്ലോ.
ഫോണ്‍: 9446561252

No comments:

Post a Comment