Translate

Sunday, July 2, 2017

കത്തോലിക്കാസഭ ആത്മീയവ്യവസായത്തിലെ ആഗോളകുത്തക

സെബാസ്റ്റ്യന്‍ വട്ടമറ്റം
(യുക്തിരേഖ, മെയ് 2017)

യൂറോപ്പിനെ ഇളക്കിമറിച്ച എല്ലാ പുരോഗമന സാംസ്‌കാരിക സുനാമികളെയും അതിജീവിച്ച ഒരേയൊരു ആഗോള പ്രതിഭാസമാണ് കത്തോലിക്കാസഭ. അതിനുള്ളിലെ അധികാരഘടന ജനാധിപത്യവിരുദ്ധവും ദൈവാധിപത്യത്തിന്റെ(തിയോക്രസി) ഉത്തമ മാതൃകയുമാണ്. സര്‍വ്വാധിപനായ ദൈവത്തിന്റെ ദൃശ്യരൂപമാണ് പോപ്പ്. കേരളത്തിലെ കത്തോലിക്കാ പള്ളികളില്‍ മുഴങ്ങുന്ന ഒരു പ്രാര്‍ത്ഥനാമന്ത്രമുണ്ട്, 'രാജ്യവും ശക്തിയും മഹത്വവും അങ്ങയുടേതാകുന്നു'എന്ന്. 'അങ്ങ്'ന് ഇങ്ങു വന്ന് കാര്യങ്ങള്‍ നടത്താനാവാത്തതുകൊണ്ട് എല്ലാം പോപ്പിനെ ഏല്‍പിച്ചിരിക്കുന്നു. അതാണ് ഇന്നാട്ടിലെ പള്ളിവക സ്വത്തുക്കളുടെ മുഴുവന്‍ അവകാശി  ഒരു വിദേശരാഷ്ട്രത്തലവനായ പോപ്പ് ആണ് എന്നു പറയുന്നതിന്റെ ലോജിക്ക്. പോപ്പുമുതല്‍ ഇടവകപ്പട്ടക്കാരന്‍വരെ, വത്തിക്കാന്‍ മുതല്‍ ലോകത്തെമ്പാടുമുള്ള ഇടവകപ്പള്ളികള്‍വരെ, വ്യാപിച്ചുകിടക്കുന്ന അതിശക്തമായ ഒരു അധികാരവലക്കെട്ടും  വിശ്വാസപ്രമാണങ്ങളിലുറപ്പിച്ച കാനോന്‍ നിയമസംഹിതയും അതിനുണ്ട്.
കാനോന്‍ നിയമം എത്രമാത്രം ഏകാധിപത്യപരമാണെന്നു തെളിയിക്കുന്ന അനേകം വകുപ്പുകളില്‍ ഒന്നിവിടെ ഉദ്ധരിക്കാം: ''രൂപതാമെത്രാന്‍ തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയെ, നിയമനിര്‍മ്മാണധികാരത്തോടും നിയമനിര്‍വ്വഹണാധികാരത്തോടും നിയമവ്യാഖ്യാനാധികാരത്തോടുംകൂടി ഭരിക്കുന്നു'' (പൗരസ്ത്യ കാനോന്‍ നിയമം, 191-ാം വകുപ്പ്). പോപ്പിന്റെ പ്രതിനിധിയായി രൂപത ഭരിക്കുന്നയാളാണ് മെത്രാന്‍. അയാളില്‍ നിയമത്തിന്റെ നിര്‍മ്മാണവും നിര്‍വ്വഹണവും വ്യാഖ്യാനാവകാശംപോലും കേന്ദ്രീകരിച്ചിരിക്കുന്നു. ഇത്തരം സ്വേച്ഛാധികാരസ്വരൂപങ്ങള്‍  തങ്ങളുടെ കീഴിലുള്ള കുഞ്ഞാടുകളെ വോട്ടുബാങ്കാക്കി രാഷ്ട്രീയരംഗത്തു നടത്തുന്ന കളികള്‍ നമ്മുടെ ജനാധിപത്യസംവിധാനത്തെത്തന്നെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

പൗരോഹിത്യവും ബ്രാഹ്മണ്യവും
സഭാധികാരശ്രേണിയിലെ കണ്ണികളായവര്‍ക്ക് പൗരോഹിത്യമെന്ന ദൈവികപരിവേഷം കല്‍പിക്കപ്പെടുന്നു. ഈ പൗരോഹിത്യവും ഇന്ത്യയിലെ ബ്രാഹ്മണ്യവും തമ്മില്‍ വലിയ വ്യത്യാസമില്ല. ബ്രാഹ്മണ്യം ജന്മസിദ്ധമെങ്കില്‍ പൗരോഹിത്യം ദൈവദത്തം - അധികാരത്തിന്റെ മേല്‍ത്തട്ടുകളില്‍ നിന്ന് കിട്ടുന്നത്, അത്രമാത്രം. വത്തിക്കാന്‍ കേന്ദ്രീകരിച്ചുള്ള ഈ അധികാരശ്രേണിയാണ് പൊതുവേ സഭ എന്നറിയപ്പെടുന്നത്.
ഈ അധികാരസഭയ്ക്കു താഴെ പൗരോഹിത്യമുള്ള സന്യാസസഭാംഗങ്ങളും അതില്ലാത്ത സന്യാസ-കന്യാസ്ത്രീ വൃന്ദങ്ങളുമടങ്ങിയ വിശാലമായ ഒരു ഇടത്തട്ടുണ്ട്. ഇക്കൂട്ടരാണ് മഹത്തായ മനുഷ്യസേവനപ്രവര്‍ത്തനങ്ങളിലൂടെ സഭയ്ക്കാകമാനം സല്‍പേരും സ്വാധീനവുമുണ്ടാക്കിക്കൊടുക്കുന്നത്. സഭാവിമര്‍ശകര്‍ പൊതുവേ അവരെ അവഗണിക്കുകയും ചെയ്യുന്നു.
അടുത്ത കാലത്തന്തരിച്ച സിസ്റ്റര്‍ മേരി ലിറ്റി അംഗപരിമിതരെ സംരക്ഷിക്കുന്നതിനായി കുന്നന്താനത്ത് ദൈവപരിപാലന സഭ സ്ഥാപിച്ച വലിയൊരു മനുഷ്യസ്‌നേഹി ആയിരുന്നു. പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് അവരെ സന്ദര്‍ശിച്ച ഈ ലേഖകന്‍ അവരോടു പറഞ്ഞതിതാണ്, ''നിങ്ങളെ പോലുള്ള മനുഷ്യസ്‌നേഹികളെ കരുതിയാണ് സാധാരണ വിശ്വാസികള്‍ മെത്രാന്മാരെ കല്ലെറിയാത്തത്'' എന്ന്.
കുറ്റിക്കോണത്തുള്ള അവരുടെ ഒരു ബ്രാഞ്ച് ഈയിടെ ഈ ലേഖകന്‍ സന്ദര്‍ശിക്കുകയുണ്ടായി. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത 45 മനുഷ്യജീവികളുടെ സകല കാര്യങ്ങളും നോക്കി പരിചരിക്കുന്നത് വെറും 5 കന്യാസ്ത്രീകളാണ്. അവരുടെ മുഖത്തെ പ്രകാശവും അന്തേവാസികളുടെ സന്തോഷവും എന്നെ അത്ഭുതപ്പെടുത്തി.  കാമോര്‍ജ്ജത്തിന്റെ ഉദാത്തീകരണത്തെക്കുറിച്ചുള്ള ഫ്രോയിഡിയന്‍ ചിന്തയാണ് മനസ്സില്‍ വന്നത്. സ്‌നേഹത്തിനു വേലികെട്ടാതെ എല്ലാവരിലേക്കും തിരിച്ചു വിടുന്നവര്‍ക്കുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഫ്രാന്‍സിസ് അസ്സീസിയെ ആയിരുന്നു.1  മനുഷ്യസ്‌നേഹപ്രചോദിതമായ ഇത്തരക്കാരുടെ ബ്രഹ്മചര്യത്തെ അധികാരശ്രേണിയില്‍പ്പെട്ട പുരോഹിതരില്‍ കെട്ടിയേല്‍പ്പിക്കപ്പെടുന്ന കന്യാത്തത്തില്‍ നിന്നു വേറിട്ടുകാണണം.     
ഈ രണ്ടാം തട്ടില്‍ പെട്ടവരുടെയും മറ്റും സേവനങ്ങളെയും ധനാഗമമാര്‍ഗ്ഗമായി മാറ്റാനുള്ള വിദ്യയും സഭ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതാണ് പുണ്യാളനിര്‍മ്മാണവും തിരുശേഷിപ്പു വ്യവസായവും. വത്തിക്കാനില്‍ ഒരാള്‍ പുണ്യാളന്‍/പുണ്യാളത്തി ആയി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ലോകമെങ്ങും കോടിക്കണക്കിനു തിരുശേഷിപ്പു കേന്ദ്രങ്ങള്‍ തുറക്കപ്പെടുന്നു. അവയിലൂടെ ശുദ്ധാത്മാക്കളായ കോടാനുകോടി വിശ്വാസികളുടെ ചില്ലിക്കാശുകള്‍ പോലും വത്തിക്കാന്‍ ബാങ്കിലേക്ക് ഒഴുകിയെത്തുന്നു. വളരെ പുരോഗമനപരമായ പ്രസ്താവനകള്‍ നടത്താറുള്ള ഇപ്പോഴത്തെ ഫ്രാന്‍സിസ് പോപ്പാണ് പുണ്യാളനിര്‍മ്മാണത്തില്‍ സര്‍വ്വകാലറിക്കാര്‍ഡിട്ടിരിക്കുന്നത് എന്നത് ആരെയും വിസ്മയിപ്പിക്കുന്ന ഒരു   വസ്തുതയാണ്.
സഭയും കുഞ്ഞാടുകളും    
ഇനി നമുക്ക് കുഞ്ഞാടുകളെന്നോ വിശ്വാസികളെന്നോ വിളിക്കപ്പെടുന്ന അല്‍മേനികളിലേക്കു വരാം. ഇവര്‍ പൊതുവേ മാനസികമായി പുരോഹിത ഇടയന്മാരുടെ അനുസരണയുള്ള കുഞ്ഞാടുകള്‍ തന്നെയാണ്. ഫാദര്‍ കാപ്പന്‍ ഒരിടത്തു സൂചിപ്പിക്കുന്നതുപോലെ ഇവര്‍ നിരന്തരം പാപം ചെയ്തും പ്രായശ്ചിത്തമായി പള്ളിക്കു പണം കൊടുത്തുമാണ് സഭയെ വലിയ സാമ്പത്തികശക്തിയായി നിലനിര്‍ത്തുന്നത്. പാപവും പണവും മുടങ്ങാതിരിക്കുന്നതിനായി അവര്‍ പാപികളാണെന്ന കാര്യം പുരോഹിതന്മാര്‍ സദാനേരവും അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയാണ് ആത്മീയവ്യവസായത്തില്‍ ലോകത്തിലെ ഒന്നാംകിട കോര്‍പ്പറേറ്റ് സ്ഥാപനമായി സഭ വളര്‍ന്നിരിക്കുന്നത്.
ജനത്തെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നതിനുള്ള സോഷ്യല്‍ ടെക്‌നോളജിയുടെ കാര്യത്തില്‍ സഭയെ വെല്ലുന്ന വേറൊരു സംവിധാനവും ഈ ഭൂമുഖത്തില്ല. ആഴ്ചയിലൊരിക്കല്‍ കോടിക്കണക്കിനു പള്ളികളില്‍ നടക്കുന്ന പ്രസംഗങ്ങളും മതപഠനക്ലാസുകളും മൊത്തത്തില്‍ വലിയൊരു ബ്രെയിന്‍വാഷിംഗ് മെഷീനാണ്. ഇതിലൂടെ കുഞ്ഞാടുകളില്‍ നിര്‍മ്മിക്കപ്പെടുന്ന വിധേയത്വമാണ് സഭയുടെ സംഘശക്തിക്കാധാരം. സംഘമനശ്ശാസ്ത്രതത്വങ്ങള്‍ സ്ഥാപിക്കുന്നതിന് ഒരു ഉദാഹരണമായി സഭയെ തിരഞ്ഞെടുക്കാന്‍ ഫ്രോയിഡിനെ പ്രേരിപ്പിച്ചതും മറ്റൊന്നുമല്ല.2
വിശുദ്ധരെ വാഴിക്കലും വിധേയത്വനിര്‍മ്മാണത്തിനായി സഭ സമര്‍ത്ഥമയി പ്രയോഗിക്കുന്നു. കുട്ടനാടുകാരനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചനാണ് കേരളത്തില്‍ വിശുദ്ധ പദവിയിലേക്കടുത്തുകൊണ്ടിരിക്കുന്ന ആദ്യകുഞ്ഞാട്. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ വിവരിക്കുന്നത് അദ്ദേഹം മെത്രാനും അച്ചന്മാര്‍ക്കും എത്രമാത്രം കീഴ്‌പ്പെട്ടു ജീവിച്ചു എന്നുള്ളതാണ്. മെത്രാന്‍ അദ്ദേഹത്തോടു വളരെ നിന്ദ്യമായി പെരുമാറുന്നതു വിവരിക്കുമ്പോഴും അതു കഥാപുരുഷനെ പരീക്ഷിക്കാനായിരുന്നു എന്ന ന്യായീകരണമാണു നല്‍കപ്പെടുന്നത്. മെത്രാനു തെറ്റു ചെയ്യാനാവില്ലല്ലോ. ഒരു പള്ളിയോഗത്തില്‍ താമസിച്ചെത്തിയ തൊമ്മച്ചനോടു വികാരിയച്ചന്‍  കല്‍പിച്ചത്  ഓരോ അംഗത്തിന്റെയും മുന്നില്‍ മുട്ടുകുത്തി മാപ്പിരക്കാനാണ്. അതദ്ദേഹം അതേപടി അനുസരിക്കുകയും ചെയ്തുവത്രേ.3 അല്‍മേനി വിശുദ്ധനാകണമെങ്കില്‍ ഈ പുരോഹിതപീഡനമൊക്കെ സഹിച്ചേ പറ്റു എന്നര്‍ത്ഥം.
1918-ല്‍ ചില അല്‍മായ നേതാക്കളൊത്തുകൂടി കുഞ്ഞാടുകള്‍ക്കായി 'കത്തോലിക്കാ മഹാജനസഭ' എന്ന സംഘടനയ്ക്കു രൂപം നല്‍കി. ഇതിനു സഭയുടെ അംഗീകാരം കിട്ടാന്‍ അവരുടെ നേതാവ് തെള്ളിയില്‍ മാത്തൂച്ചന്‍ അന്നത്തെ ബിഷപ് പഴേപറമ്പിലിനെ സമീപിച്ചു. കുറേയേറെ നേരം മാത്തൂച്ചനെ മുട്ടിന്മേല്‍ നിര്‍ത്തിയ ശേഷമാണ് മെത്രാന്‍ പ്രസാദിച്ചതും സംഘടനയ്ക്ക്  അംഗീകാരം നല്‍കിയതും. അതും രണ്ടു വ്യവസ്ഥകള്‍ക്കു വിധേയമായി: ''ഒന്ന്: സഭയുടെയോ വൈദികരുടെയോ കാര്യങ്ങളില്‍ സംഘടന ഇടപെടരുത്. രണ്ട്:  സംഘടനയുടെ അധ്യക്ഷന്‍ ബിഷപ്പ്തന്നെ ആയിരിക്കും.''4
ഇതൊരു പഴയ കഥ. പക്ഷേ, ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും അതിനൊരു തുടര്‍ച്ചയുണ്ട്. ആ പഴയ സംഘടനയുടെ വര്‍ത്തമാനരൂപമാണ് 'കേരള കത്തോലിക്കാ കോണ്‍ഗ്രസ്'. അതിനെ ശക്തിപ്പെടുത്തന്നതിനെ കുറിച്ചൊരു വാര്‍ത്ത ഒരിക്കല്‍ (6-8-14) മാതൃഭൂമി പത്രത്തില്‍ വന്നു. 'ഫൊറോന തലത്തില്‍ സംഘടനയ്ക്കു നേതൃത്വം നല്‍കാന്‍ കഴിവുള്ള വൈദികരെ ഡയറക്ടര്‍മാരായി കണ്ടെത്തണം' എന്നായിരുന്നു അവരുടെ തീരുമാനം. എന്തുകൊണ്ട് നേതാവായി ഒരു അല്‍മേനി പാടില്ല എന്നു ചിന്തിക്കാന്‍ കഴിയാത്തവണ്ണം വേരുറപ്പാര്‍ജ്ജിച്ചിരിക്കുന്നു പുരോഹിതരോടുള്ള കുഞ്ഞാടുകളുടെ അടിമമനോഭാവം. സാമ്പത്തികകാര്യങ്ങളിലെങ്കിലും സഭയില്‍ സുതാര്യത വരുത്താനുദ്ദേശിച്ചുള്ള താണ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള കമ്മീഷന്റെ ചര്‍ച്ച് ആക്ട്(കേരള ക്രൈസ്തവസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും സംബന്ധിച്ച ട്രസ്റ്റ് ബില്‍). അതു നടപ്പാക്കണമെന്നാവശ്യപ്പെടാന്‍ പോലും കുഞ്ഞാടുകള്‍ക്കിന്നു ധൈര്യമില്ല.    

പുരോഹിത കന്യാത്തവും അരമനക്കോടതികളും
കുഞ്ഞാടുകളില്‍ വിധേയത്വ നിര്‍മ്മാണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന പുരോഹിതന്മാരുടെ കന്യാവ്രതമാണ് സാമ്പത്തികമായി സഭയ്ക്കു വലിയ  നേട്ടമുണ്ടാക്കിയത്. അതുമൂലം സഭാസ്വത്തുക്കള്‍ പുരോഹിതസന്തതികള്‍ക്ക് വീതംവച്ചുപോകാതിരുന്നു. അവരുടെ ഈ മഹാത്യാഗത്തില്‍ പങ്കുചേരുന്നതിന് കുഞ്ഞാടുകള്‍ അവരുടെ വരുമാനത്തിലൊരംശം പള്ളിക്കു നല്‍കണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടു.  പുരോഹിതകന്യാത്വം വിശുദ്ധിയുടെ പാരമ്യമായി ഉയര്‍ത്തിക്കാട്ടി, കുഞ്ഞാടുകളുടെ സഹജമായ ലൈംഗികതോന്നലുകള്‍ പോലും മഹാപാപമാണെന്ന ധാരണ അവരില്‍ കുത്തിവയ്ക്കപ്പെട്ടു. ഓരോ പാപവും പള്ളിക്കു പണമായി മാറി.
എന്നാല്‍, മുകളില്‍നിന്നടിച്ചേല്‍പിക്കപ്പെടുന്ന കന്യാത്വം സ്വാഭാവികമായും പുരോഹിതന്മാരില്‍ ഏറെപ്പേരെ മനോരോഗികളോ കുറ്റവാളികളോ ആക്കിക്കൊണ്ടിരുന്നു. കുഞ്ഞാടുകളിതൊന്നുമറിയാതിരിക്കാന്‍ സഭ വിശുദ്ധമൗനത്തിന്റെ രഹസ്യധാരണയിലെത്തി. അതുകൊണ്ടായില്ലല്ലോ. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് മെത്രാസനങ്ങളില്‍ അരമനക്കോടതികളും സ്ഥാപിതമായി.
1999-ല്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിന്റെ അരമനയില്‍ നിന്ന് ഒരു അരമനക്കോടതിയുടെ നടപടിരേഖകള്‍ പുറത്തായി. ഒരു വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി എന്നായിരുന്നു പരാതി. സംഭവം നടന്നെന്നു ബോധ്യപ്പെട്ട അരമനക്കോടതി  വൈദികനില്‍ കണ്ടെത്തിയ കുറ്റം അയാള്‍ തന്റെ (പെണ്‍കുട്ടിയുടെയല്ല) കന്യാത്തവും സല്‍പ്പേരും കളങ്കപ്പെടുത്തി എന്നായിരുന്നു. അതിനയാള്‍ക്കു വിധിച്ചത് ചെറിയ ചില പ്രായശ്ചിത്തങ്ങള്‍ മാത്രം, പെണ്‍കുട്ടിക്ക് പര്യാപ്തമായ പ്രതിഫല(റെമ്യൂണറേഷന്‍)വും.
ഇതില്‍ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. ഒരു പുരോഹിതന്‍ ആര്‍ക്കെതിരെ എന്തു ലൈംഗികകുറ്റകൃത്യം ചെയ്താലും കാനോന്‍ നിയമങ്ങളനുസരിച്ച് അത് അയാളുടെ കന്യാത്തത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അതിന്നിരയാക്കപ്പെടുന്ന സ്ത്രീയോടോ പെണ്‍കുട്ടിയോടോ ആണ്‍കുട്ടിയോടോ നീതിപുലര്‍ത്തുന്ന യാതൊരു പരാമര്‍ശവും കാനോന്‍ നിയമങ്ങളിലില്ല. 'അരമനക്കോടതികള്‍ വിശുദ്ധ പാപികളുടെ സങ്കേതം'5 എന്ന ലേഖനത്തില്‍ ഞാനിക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സഭയും പരിസ്ഥിതിയും
പശ്ചിമഘട്ടത്തില്‍ മനോഹരമായ പച്ചപ്പുനിറഞ്ഞ ഒരു കുന്നിന്‍ പ്രദേശം. അതിന്റെ ചിത്രം ഫെയ്‌സ്ബുക്കിലിട്ടിട്ട് 'കുരിശുകൃഷിയില്ലാത്ത മലമുകള്‍' എന്നാണ് ജിജോ കുര്യന്‍ എന്ന പുരോഗമനവാദിയായ കത്തോലിക്കാ പുരോഹിതന്‍ അതിനെ വിശേഷിപ്പിച്ചത്. കുന്നായ കുന്നിന്‍മുകളിലെല്ലാം കുരിശു നാട്ടി കുരിശിന്റെ വഴികള്‍ നടത്തി കാടുകയ്യേറി സഭ കുരിശിലേറ്റിയത് നമ്മുടെ ആവാസ വ്യവസ്ഥയെത്തന്നെയാണ്. അതേ സഭാ നേതൃത്വംതന്നെ പലപ്പോഴും പരിസ്ഥിതിസംരക്ഷണ കാര്യത്തില്‍ വാചാലമാവുകയും ചെയ്യുന്നു. സഭയുടെ ഈ ഇരട്ടമുഖം 'കത്തോലിക്കാസഭയുടെ പ്രകൃതിവിരുദ്ധമുഖം'6 എന്ന ലേഖനത്തില്‍ പി. ടി. തോമസ് തെളിവുകള്‍ സഹിതം വെളിപ്പെടുത്തുന്നുണ്ട്.
വാക്കും പ്രവൃത്തിയും തമ്മില്‍ സഭാനേതൃത്വം പുലര്‍ത്തിയ അന്തരമാണ് യൂറോപ്പില്‍ ആല്‍ഡസ് ഹക്സ്ലിയെ ക്രിസ്തുമതത്തില്‍ നിന്നകറ്റിയത്. അതിനു മുന്നോടിയായി അദ്ദേഹമെഴുതിയ പുസ്തകമാണ് ദി ഗ്രേ എമിനന്‍സ്. 16-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ പ്രബലനായൊരു കര്‍ദ്ദിനാളിന്റെ രാഷ്ട്രീയോപദേശകനായിരുന്ന ഫാദര്‍ ജോസഫിന്റെ ജീവചരിത്രമാണത്. ആ പുരോഹിതന്‍ പകല്‍ സമയത്ത് ഏറ്റവും ഹീനമായ രാഷ്ട്രീയ ഉപജാപങ്ങളിലും ഗൂഢാലോചനകളിലും വ്യാപൃതനായിരുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ വിചിത്രമായൊരു മെറ്റമോര്‍ഫോസിസ് ആണുണ്ടാവുക. കുരിശിനു മുന്നില്‍ മുട്ടുകുത്തി അയാള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. അപ്പോള്‍ ദൈവിക വെളിപാടുകളുണ്ടാവും. സമീപത്തുള്ള  കന്യാമഠത്തിലെ അന്തേവാസികള്‍ക്ക് ആത്മീയപരിശീലനം നല്‍കിയിരുന്നതും ഫാ. ജോസഫാണ്.
ഇങ്ങനൊക്കെയല്ലാതെ പിന്നെന്തു ചെയ്യാനാവും ആ പുരോഹിതന്? ഒരു വശത്ത് സഭയുടെ ആത്മീയതാത്പര്യങ്ങളും മറുവശത്ത് ഭൗതികതാത്പര്യങ്ങളും സംരക്ഷിക്കേണ്ടിയിരുന്നു. ഇതുതന്നെയാണ് ഇന്നു കേരളത്തിലെ സഭാനേതൃത്വത്തെയും അലട്ടുന്ന പ്രശ്‌നം. ദൈവത്തെയും പണത്തെയും ഒരുമിച്ച് സേവിക്കാനാവില്ലെന്നാണ് സഭയുടെ ട്രേഡ്മാര്‍ക്കായ യേശുക്രിസ്തു പറഞ്ഞിട്ടുള്ളത്. അതു തെറ്റാണെന്നു സ്ഥാപിക്കാനുള്ള ബദ്ധപ്പാടിലാണ് കേരളത്തിലെ സഭാനേതൃത്വം. 'ബിലിവ് ഇന്‍ ഗോഡ്, ഇന്‍വെസ്റ്റ് ഇന്‍ ഗോള്‍ഡ്' എന്ന പരസ്യവാചകമാണ് അവരുടെ കിരീടത്തില്‍ എഴുതിപ്പിടിപ്പിക്കേണ്ടത്.
വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ നമ്മുടെ കത്തോലിക്കാ മെത്രാന്മാര്‍ക്കറിയാം മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ കാര്യത്തില്‍ സ്രഷ്ടാവായ ദൈവത്തിനുള്ള അനന്തമായ കരുതലിന്റെ മകുടോദാഹരണമാണ് പശ്ചിമഘട്ടമെന്ന്. അതുസംരക്ഷിക്കുന്ന കാര്യത്തില്‍ അവര്‍ പ്രതിജ്ഞാബദ്ധരുമാണ്.  യേശുവാണെങ്കില്‍ ആ പ്രപഞ്ചദേവാലയം തകര്‍ക്കുന്നവര്‍ക്കെതിരെ ചാട്ടവാറെടുക്കുമെന്നും അവര്‍ക്കറിയാം. പക്ഷേ യേശുവിനു സംരക്ഷിക്കാന്‍ ഒരു കുരിശടിപോലും ഉണ്ടായിരുന്നില്ലല്ലോ. അതല്ലല്ലോ ഇന്നു പാവം മെത്രാന്മാരുടെ അവസ്ഥ.

ഇനിയെങ്ങോട്ട്
ഇന്ത്യയിലെ ഈ ന്യൂനപക്ഷ മതവിഭാഗത്തിന് ഇവിടെ വേരുറപ്പിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വശക്തികള്‍ തടയിടുമെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഹിന്ദുത്വത്തിന് പല കാര്യങ്ങളിലും അനുകരണീയമായ ഒരു റോള്‍ മോഡലാണ് ക്രിസ്തുമതം പൊതുവെയും കത്തോലിക്കാസഭ പ്രത്യേകിച്ചും എന്നതാണു സത്യം. ക്രൈസ്തവദൈവത്തെപോലെ സമഗ്രാധിപനായ ഒരു ദൈവം ഹൈന്ദവവിചാരധാരകളില്‍ കണ്ടെത്താനാവില്ല. അതിന്റെ ഒരു തനിസ്വരൂപം രാമനില്‍നിന്നു നിര്‍മ്മിച്ചെടുക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് കാപ്പനച്ചന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിരീക്ഷിച്ചിട്ടുള്ളതാണ്7. എങ്കില്‍, ഇവിടെ സംഭവിക്കാനിടയുള്ളത് ഹിന്ദുത്വഫാസിസവും ക്രൈസ്തവഫാസിസവും തമ്മിലൊരു അവിശുദ്ധ കൂട്ടുകെട്ടാണ്. തിരുമേനിമാരും സ്വാമിമാരും പരസ്പരം കെട്ടിപ്പിടിക്കും. ഇരുകൂട്ടരും ചേര്‍ന്ന് അവരുടെ കൈമുത്തുന്നവരും കാലുപിടിക്കുന്നവരുമായ സാമാന്യജനത്തെ ചവിട്ടിത്താഴ്ത്തും.

1. സെബാസ്റ്റ്യന്‍ വട്ടമറ്റം, സിഗ്മണ്ട് ഫ്രോയിഡ്, എന്‍. ബി. എസ്., 2015
2. ടി പുസ്തകം, പുറം 86
3. പ്രൊഫ. ജെയിംസ് സെബാസ്റ്റ്യന്‍, സുവിശേഷ ഭാഗ്യങ്ങളുടെ മനുഷ്യന്‍, 2010
4. പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍, അല്‍മായ ദൈവശാസ്ത്രത്തിനൊരു ആമുഖം, 2015
5. കേരളശബ്ദം, ഏപ്രില്‍ 2, 2017
6. പച്ചക്കുതിര, മാര്‍ച്ച് 2014
7. എസ്. കാപ്പന്‍, 'ഹിന്ദുത്വ - എമര്‍ജന്റ് ഫാസിസം', ഹിന്ദുത്വ ആന്റ് ഇന്‍ഡ്യന്‍ റിലിജിയസ് ട്രഡിഷന്‍സ്, 2000
 




No comments:

Post a Comment