Translate

Monday, May 8, 2017

CBCI അദ്ധ്യക്ഷന്‍ ദളിത് കത്തോലിക്കര്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അവ നടപ്പാക്കണം


ജോസഫ് പനമൂടന്‍ 
(ജന. കണ്‍വീനര്‍, സംയുക്തസമരസമിതി)
2017 ഏപ്രില്‍ലക്കം സത്യജ്വാലയില്‍നിന്ന്

ഭാരതകത്തോലിക്കാസഭയില്‍, പ്രത്യേകിച്ച് കേരളസഭയില്‍, ജാതീയ ഉച്ചനീചത്വങ്ങളും നീതിനിഷേധവും ദലിത് ക്രൈസ്തവര്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇന്ത്യയിലെ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ (CBCI പ്രസിഡന്റ്) മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ ഇപ്പോള്‍ തുറന്നു സമ്മതിച്ചിരിക്കുന്നു. ദലിത് ക്രൈസ്തവര്‍ എന്ന പേരില്‍, കത്തോലിക്കാസഭയ്ക്കുളളില്‍ രണ്ടാംതരം ക്രിസ്ത്യാനികളായി ഈ ജനവിഭാഗത്തെ ഇന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരില്‍നിന്നും സഭയില്‍നിന്നും യാതൊരു പരിഗണനയും ലഭിക്കാത്ത ഇവരുടെ നില പരിതാപകരമാണ്. സഭ ഇവരോടു കാണിച്ചുകൊണ്ടിരിക്കുന്ന കടുത്ത അനീതി  ദൈവസന്നിധിയില്‍ അത്യന്തം ഗൗരവമുളളതാണെന്നും പാപമാണെന്നും അദ്ദേഹം തിരിച്ചറിയുന്നു. സഭ ആത്മപരിശോധന നടത്തി എത്രയും വേഗം പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് പരസ്യപ്രസ്താവനയിലൂടെ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
അഭിവന്ദ്യ ക്ലീമീസ് തിരുമേനിയുടെ ഈ പ്രസ്താവനയില്‍നിന്ന് സഭാവിശ്വാസികളും മറ്റുളളവരും ഒരു കാര്യം മനസ്സിലാക്കുന്നു-ഇത്രയും നാള്‍ ഈ സമൂഹത്തെ വഞ്ചിക്കുകയും അവരെ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുകയും അവര്‍കൂടി അനുഭവിക്കേണ്ട എല്ലാ നന്മകളും കവര്‍ന്നെടുത്ത് അവരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തളളിവിടുകയുമാണ് കത്തോലിക്കാസഭ ചെയ്തിരുന്നത് എന്ന സത്യം.
സഭയില്‍ ജാതിവ്യത്യാസമില്ലെന്നു വ്യാജം പറഞ്ഞ് ക്രിസ്തുമതത്തിന് മതന്യൂനപക്ഷപദവി നേടിയപ്പോള്‍, 1950 വരെ 'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പേരില്‍ അറിയപ്പെടുകയും എല്ലാവിധ രാഷ്ട്രീയ പരിരക്ഷയും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന ദലിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയാണുണ്ടായത്. മാത്രവുമല്ല, ദലിത് ക്രൈസ്തവരുടെ അസ്തിത്വം നഷ്ടപ്പെടുത്തുകയും മതന്യൂനപക്ഷാവകാശത്തില്‍നിന്ന് ദലിത് ക്രൈസ്തവരെ മാറ്റിനിര്‍ത്തുകയും ചെയ്തിരിക്കുന്നു.
ഭാരതകത്തോലിക്കാസഭയില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം ജനങ്ങളുണ്ടെന്നും, അതില്‍ ഒരു കോടി ഇരുപതു ലക്ഷം ജനങ്ങളും ദലിതുകളാണെന്നും അദ്ദേഹം സമ്മതിച്ചിരിക്കുന്നു. മൃഗീയഭൂരിപക്ഷമുളള ഈ ദലിതുകളെയാണ് കത്തോലിക്കാസഭ നിഷ്‌കരുണം വഞ്ചിച്ചുകൊണ്ടിരിക്കുന്നത്! 
മതന്യൂനപക്ഷാവകാശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു കോടിക്കണക്കിനു തുകയുടെ ആനുകൂല്യം കൈപ്പറ്റി സ്‌കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തി സഭ നേട്ടം കൊയ്യുകയാണ്. ഇന്ന് കത്തോലിക്കാസഭയ്ക്കുമാത്രം ഇരുപത്തയ്യായിരത്തില്‍പരം വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടെന്നു ഇആഇക വെളിപ്പെടുത്തിയിരിക്കുന്നു. വിദേശത്തുനിന്നും സ്വദേശത്തുനിന്നും പ്രേഷിതവേലയ്ക്കായി ലഭിച്ചുകൊണ്ടിരിക്കുന്ന കോടികളുടെ വരുമാനവും സഭയുടെ ഭൂസ്വത്തും പൗരോഹിത്യം കൈയാളുമ്പോള്‍, മഹാഭൂരിപക്ഷമുളള ദലിത് ക്രൈസ്തവര്‍ നിരാലംബരായി സഭയ്ക്കുളളില്‍ അടിമകളെപ്പോലെ കഴിയുന്നു.
ഭരണതലത്തിലും മറ്റു മേഖലകളിലുമെല്ലാം ജനസംഖ്യാനുപാതിക പ്രാതിനിധ്യം ദലിതര്‍ക്കു ലഭിക്കേണ്ടതാണെന്നു ഇആഇക  സമ്മതിച്ചിരിക്കുന്നു. പക്ഷേ, സഭയ്ക്കുളളിലെ ജാതിവ്യവസ്ഥയ്ക്കു മാറ്റമുണ്ടാകാതെ യാതൊന്നും നടപ്പക്കാനാവില്ല എന്ന സത്യം നിലനില്ക്കുകയാണ്. അള്‍ത്താരയില്‍നിന്നുകൊണ്ടുപോലും 'ദലിതന്‍', 'ദലിതന്‍' എന്നു പറയുന്ന വൈദികരുടെ 'ഉദ്ദേശശുദ്ധി' സാധാരണജനങ്ങള്‍ക്കുപോലും മനസ്സിലാകും. (പുരോഹിതര്‍ ഗലാ. 3: 26  - 28 വരെയുളള വാക്യങ്ങള്‍ വായിച്ചു ധ്യാനിക്കുന്നതു നന്നായിരിക്കും.)
പളളിപ്പരിസരത്ത് ജാതി വിളിച്ചോതുന്ന ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ഇടവക പ്രസിദ്ധീകരണങ്ങളിലെ ജാതിപരമര്‍ശങ്ങള്‍ ഇവ പൂര്‍ണ്ണമായും മാറ്റേണ്ടതാണ്. ആരാധനാസ്ഥലം, സിമിത്തേരി, ഭക്തസംഘടനകള്‍ മുതലായ ഇടങ്ങളിലെല്ലാം ജാതിവിവേചനം കൊടികുത്തിവാഴുന്നത് കര്‍ശനമായി നിരോധിക്കണം. രൂപതാദ്ധ്യക്ഷന്മാരുടെ ഇടപെടല്‍ ഇതിനാവശ്യമാണ്.
ഇആഇക അദ്ധ്യക്ഷന്റെ പ്രസ്താവനയില്‍ ചില കാര്യങ്ങള്‍ എടുത്തുപറയുന്നു. അതിന്‍പ്രകാരം, ഇടവക, രൂപത കൗണ്‍സിലുകള്‍, വിദ്യാഭ്യാസബോര്‍ഡ്, സാമ്പത്തിക സമിതി തുടങ്ങിയവയില്‍ ദലിത് വിഭാഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണം. 
ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം, സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രത്യേക പരിഗണനയും സഭയുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സീറ്റുസംവരണവും ഏര്‍പ്പെടുത്തണം.
പ്രധാന നഗരങ്ങളില്‍ ഇവര്‍ക്കായി ഹോസ്റ്റല്‍സൗകര്യം ഒരുക്കണം. സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനംനല്‍കണം.
അദ്ദേഹം തുടരുന്നു: 'യോഗ്യരായ ദലിത് ക്രൈസ്തവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രൈസ്തവസ്ഥാപനങ്ങളില്‍ എല്ലാ തലങ്ങളിലും തൊഴിലില്‍ ആനുപാതികപ്രാതിനിധ്യം ഉറപ്പാക്കണം. ദലിത് വിഭാഗത്തു നിന്നുളള സംരംഭകരെ പ്രോത്സാഹിപ്പിക്കുവാനും, നൈപുണ്യവികസനത്തിനും, രൂപതാ ബഡ്ജറ്റില്‍ ആവശ്യമായതുക വകയിരുത്തണ'മെന്നും നയരേഖയില്‍ അദ്ദേഹം എടുത്തുപറയുന്നു.
ഇആഇക അദ്ധ്യക്ഷന്റെ മനസ്സാക്ഷിയുടെ ആഴം മനസ്സിലാക്കിക്കൊണ്ടു പറയട്ടെ, സമ്പന്നതയുടെ കൊടുമുടിയിലെത്തിനില്ക്കുന്ന കത്തോലിക്കാസഭ ഒരിക്കലും അങ്ങയുടെ പ്രസ്താവനയെ അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാരണം, 1995-ല്‍  KCBC-യും 1996-ല്‍ CBCI-യും ഇതിനേക്കാള്‍ മനോഹരവും കാതുകള്‍ക്ക് ഇമ്പമേറിയതുമായ വാക്കുകളാല്‍ പ്രസ്താവനകളിറക്കി. അതിലെ ഉളളടക്കം മതന്യൂനപക്ഷാവകാശപ്രകാരം സഭ നടത്തുന്ന സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും നമ്മുടെ സഹോദരങ്ങളായ ദലിത് ക്രൈസ്തവര്‍ക്ക് 30% സീറ്റു സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ്. ഈ പ്രസ്താവന വായിച്ചപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷേ ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും, അതു നടപ്പാക്കാന്‍ രൂപതകള്‍ക്കു മനസ്സില്ലായിരുന്നു എന്നതാണു സത്യം. പാലാ, ചങ്ങനാശ്ശേരി രൂപതകളില്‍ തൊഴില്‍സംവരണത്തിന്റെ ഒരു കണക്കെടുപ്പ് DCFI നടത്തി. പരമദയനീയം എന്നു പറയട്ടെ, വെറും അര ശതമാനം തൊഴിലാണു ദലിതര്‍ക്കു ലഭിച്ചിരിക്കുന്നത്! ഇനിയും പ്രസ്താവനകളും ഇടയലേഖനങ്ങളും നയരേഖകളും ഇറക്കി ദലിത് ക്രൈസ്തവരെ കബളിപ്പിക്കാന്‍ കത്തോലിക്കാസഭയ്ക്കു യാതൊരു ഉളുപ്പുമില്ലെന്ന് മുന്‍പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു. സഭാസ്ഥാപനങ്ങളിലെ ദളിത് ക്രൈസ്തവ ഉദ്യോഗസ്ഥരുടെ ലിസ്റ്റും അനുപാതവും പ്രസിദ്ധീകരിക്കുവാന്‍ കത്തോലിക്കാസഭയ്ക്ക് കഴിയുമോ?
ഒരു പ്രത്യക്ഷസമരത്തിലൂടെയല്ലാതെ ദലിത് ക്രൈസ്തവരുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവില്ല.  സഭ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി 2006-ല്‍ DCFI നടത്തിയ ഐതിഹാസിക പുഷ്പഗിരി മാര്‍ച്ച് ഭാഗികമായിട്ടെങ്കിലും വിജയം കണ്ടത് ശ്രദ്ധേയമാണ്. 'ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍' ചെയര്‍മാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന് അതു നടപ്പാക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി എന്നു പറയുന്നതാണ് ശരി. ഇപ്പോള്‍ MBBS-ന് രണ്ടു ശതമാനവും എഞ്ചിനീയറിങ്ങിന് അഞ്ചു ശതമാനവും ദലിത് ക്രിസ്ത്യന്‍ കുട്ടികള്‍ കോഴ കൊടുക്കാതെ റിസര്‍വേഷനിലൂടെ പഠിക്കുന്നു!
സഭയുടെ ഏഴു പതിറ്റാണ്ടോളമെത്തി നില്ക്കുന്ന ദളിത് വഞ്ചന പുറംലോകം അറിയുന്നതിനായി ഈ ലേഖകന്‍ ഒരു പ്രസ്താവന തയ്യാറാക്കുകയും, 'കേരളകത്തോലിക്കാ നവീകരണപ്രസ്ഥാനം' നടത്തുന്ന 'സത്യജ്വാല'യില്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു (കാണുക, 2016 സെപ്തംബര്‍, ഒക്‌ടോബര്‍ ലക്കങ്ങള്‍). കൂടാതെ, 'അല്‍മായ ശബ്ദം' വെബ്‌സൈറ്റില്‍ അതിടുകയുംകൂടി ചെയ്തപ്പോള്‍, മനഃസാക്ഷിയുളള, പ്രതികരണശേഷിയുളള ധാരാളം ആളുകളും സംഘടനകളും ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായി മുമ്പോട്ടുവന്നു. അങ്ങനെ വിവിധ സംഘടനകളുടെയും വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ ഒരു സംയുക്തസമരസമിതിക്കു രൂപംനല്‍കി.
സമരത്തില്‍ പങ്കെടുക്കുന്ന സംഘടനകള്‍
1. ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ -കോട്ടയം
2. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
3. കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം - പാലാ
4. കേരളകാത്തലിക് ഫെഡറേഷന്‍ - തൃശൂര്‍
5. കേരളാ ലാറ്റിന്‍ കാത്തലിക്ക് അസ്സോസിയേഷന്‍
6. കേരള കാത്തലിക് അസ്സോസിയേഷന്‍ ഫോര്‍      ജസ്റ്റീസ്-അങ്കമാലി
7. ക്‌നാനായകത്തോലിക്കാ നവീകരണസമിതി -     കോട്ടയം
8. ഓള്‍ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ -     പാലക്കാട്
9. ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ്
ഇരുപത്തഞ്ചംഗ സമരസമിതിയില്‍നിന്ന്, ചെയര്‍മാനായി ശ്രീ. ജോസഫ് വെളിവില്‍ (ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്, എറണാകുളം), വൈസ് ചെയര്‍മാനായി അഡ്വ. സി.ജെ. ജോസ് (DCFI പ്രസിഡണ്ട്, കോട്ടയം), ജനറല്‍ കണ്‍വീനറായി ശ്രീ. ജോസഫ് പനമൂടന്‍ (DCFI) എന്നിവരെ തിരഞ്ഞെടുത്തു.
സമരത്തിന്റെ രൂപരേഖ
CBCI  അദ്ധ്യക്ഷന്‍ മുന്നോട്ടുവച്ച നീതിയുക്തമായ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാണ്ടേത് കേരളത്തില്‍ KCBC യുടെ കടമയാണ്. ആയതിനാല്‍ ആദ്യമായി, KCBC-ക്കു കാലാവാധിവച്ചുളള നിവേദനം സമര്‍പ്പിക്കും. അനുകൂല മറുപടി ലഭിക്കാത്തപക്ഷം, കേരളത്തിലെ പ്രധാന ജില്ലകളില്‍ പത്രസമ്മേളനം, കേരളവ്യാപകമായ പോസ്റ്ററിംഗ്, കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരംവരെ പ്രചാരണ വാഹന ജാഥ, അതിനുശേഷം KCBC അദ്ധ്യക്ഷന്‍ മാര്‍ സൂസൈപാക്യം  തിരുമേനിയുടെ അരമനയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും, തുടര്‍ന്ന് അനിശ്ചിതകാല സത്യഗ്രഹവും നടത്തുന്നതായിരിക്കും.
മാര്‍പ്പാപ്പാ മാപ്പുപറയേണ്ട
ഈ ജനവിഭാഗത്തിന്റെ അവകാശസമരങ്ങളില്‍ പങ്കുചേരാന്‍ ഒരു പിടി മനുഷ്യസ്‌നേഹികള്‍ ഞങ്ങളോടൊപ്പം ഉണ്ടെന്നുളളത് ഞങ്ങള്‍ക്ക് ആശ്വാസമാണ്. ഇനിയും ഈ അവകാശസമരത്തില്‍ പങ്കുചേരുവാന്‍ താല്പര്യമുളള സംഘടനകളെയും വ്യക്തിത്വങ്ങളെയും ഏറ്റം സ്‌നേഹത്തോടെ ക്ഷണിക്കുന്നു. ഈ വിഷയം ജനകീയമാക്കി ഒരു പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ദലിത്  ക്രൈസ്തവര്‍. സഭ കാണിച്ചുകൂട്ടുന്ന മ്ലേഛമായ ചെയ്തികള്‍ക്കു മാര്‍പ്പാപ്പാ മാപ്പു പറയുന്ന പ്രക്രിയയല്ല ഞങ്ങള്‍ക്കു വേണ്ടത്. CBCI കുറ്റസമ്മതം നടത്തിയതും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചതുമായ കാര്യങ്ങള്‍ നടപ്പാക്കിക്കിട്ടുകയാണ് ഞങ്ങളുടെ ആവശ്യം.
ഫോണ്‍: 8606121535

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. മലയാളമറിയാവുന്ന ഓരോ ഭാരതീയനും [ഹിന്ദുവും] ''അല്മായ ശബ്ദത്തിലെ'' ഈ ലേഖനം ഒരുവട്ടമെങ്കിലും വായിക്കുവാൻ ഞാൻ യാചിക്കുന്നു ..അതോടൊപ്പം ഇന്ത്യയിലെ മറ്റു ഭാഷകളിലേക്ക് ഈ ലേഖനം തര്ജമ ചെയ്യൂന്നതുമൂലം, മതംമാറ്റം എന്ന ദുഷിച്ച പ്രവണത ഭാരതമണ്ണിൽനിന്നും തുടച്ചു മാറ്റപ്പെടുകയും ചെയ്യുമെന്നു ആശിക്കുന്നു!

    വി.മത്തായി ഇരുപത്തിമൂന്നിന്റെ പതിനഞ്ചിൽ മിശിഹാ ''നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരുട്ടിൽ നരകയോഗ്യൻ ആക്കുന്നു''! എന്ന് രണ്ടായിരം കൊല്ലംമുമ്പേ പാതിരിപ്പടയോട്, പാസ്റ്റർസേനയോടു അരിശം മൂത്തു പറഞ്ഞതിന്നും സത്യമാണെന്നു ഈ ലേഖനം വിശദമാക്കുന്നു! കഴിഞ്ഞയിടെ ഉത്തെർ പ്രദേശിൽ ഒരു സുവിശേഷത്തൊഴിലാളിയെയും ഭാര്യയെയും ''ബീ ജേ പീ'' ക്കാർ തുണിയുരിയിച്ചതു ഞാൻ മീഡിയായിൽ കണ്ടതിപ്പോൾ ഓർക്കുന്നു! അനേകായിരം ഭാരതീയരെ മതം മാറ്റി ചതിച്ച കുറ്റത്തിന്, വരും കാലങ്ങളിൽ ഈ കള്ളപരിശകൾ എന്ത് നേരിടാൻ പോകുന്നു എന്ന് നാം കണ്ടുതന്നെ അറിയണം!.''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കൂ'' എന്ന ക്രിസ്തുവിന്റെ തിരുക്കുരൾ ഇന്നും മനസിലാക്കാത്ത ,ആചാര/ അനുഷ്ഠാന/ അന്ധവിശ്വാസ/ വേഷ/ ഭൂഷാതികൾക്കുവേണ്ടി ഇന്നും തമ്മിൽ അടിക്കുന്ന , നാടാകെ 'വെറൈറ്റി' പള്ളികൾ പണിതു വിശ്വാസികളെ ധൂർത്തടിക്കുന്ന ഈ സഭകൾ ഒന്നും ക്രിസ്തുവിന്റേതല്ല! ഇവയെല്ലാം പുരോഹിത പാസ്റ്റർ കെട്ടിപ്പടുത്ത അവിഹിത കൂട്ടായ്മകളാണ്! ദൈവഹിതമറിയാവുന്ന ഒരുവനും ഇതിനെ നയിക്കുന്നില്ല ! 'ലോക സമസ്താ സുഖിനോ ഭവന്തൂ'' എന്ന് ഓരോ മനസും പ്രാർത്ഥിക്കുന്ന ഭാരതീയരെ കൊന്തകളി പഠിപ്പിച്ചു / തമ്പേറടിച്ചു "ഞങ്ങളെ രക്ഷിക്കണേ" എന്ന് ജല്പനം ചെയ്യുന്ന ജീവികളെ ഉണ്ടാക്കുവാൻ ഈ മതം ഭാരതത്തിൽ ഇനിയും വേണ്ടേ വേണ്ടാ എന്ന് ഓരോമനവും അറിവിൽ ഉണരുന്ന കാലം ഇതാ വന്നു കഴിഞ്ഞു! ...

    ദലിത് ക്രൈസ്തവര്‍ എന്ന പേരില്‍, കത്തോലിക്കാസഭയ്ക്കുളളില്‍ രണ്ടാംതരം ക്രിസ്ത്യാനികളായി ഈ ജനവിഭാഗത്തെ ഇന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സര്‍ക്കാരില്‍നിന്നും സഭയില്‍നിന്നും യാതൊരു പരിഗണനയും ലഭിക്കാത്ത ഇവരുടെ നില പരിതാപകരമാണ്. സഭ ഇവരോടു കാണിച്ചുകൊണ്ടിരിക്കുന്ന കടുത്ത അനീതി ദൈവസന്നിധിയില്‍ അത്യന്തം ഖേദകരമാണ് !
    ഭാരതകത്തോലിക്കാസഭയില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം ജനങ്ങളുണ്ടെന്നും, അതില്‍ ഒരു കോടി ഇരുപതു ലക്ഷം ജനങ്ങളും ദലിതുകളാണെന്നും ഏവരും സമ്മതിച്ചിരിക്കുന്നു. മൃഗീയഭൂരിപക്ഷമുളള ഈ ദലിതുകളെയാണ് കത്തോലിക്കാസഭ നിഷ്‌കരുണം വഞ്ചിച്ചുകൊണ്ടിരിക്കുന്നത് ഗൗരവമുളളതാണെന്നും പാപമാണെന്നും കാലം തിരിച്ചറിയുന്നു....

    ''നാട്ടിൽ പത്തു പള്ളി'' എന്നാൽ = പത്തു കത്തനാരും/പാസ്റ്ററും ഒരു മെത്രാനും സുഖിച്ചുവാഴുന്നു; എന്നര്ത്ഥമാക്കണം! പത്തു മെത്രാൻ എന്നാൽ=ഒരു സഭ !, ദേവലോകം + തിരുസന്നിധി സ്വർഗ്ഗതുല്യം പുളച്ചു വാഴുന്നു ! ഈ നൂറു കത്തനാരെയും പത്തു മെത്രാനെയും ഒരു ബാവയെയും പൊറുപ്പിക്കാൻ സാധാജനം എത്ര വിയർപ്പു ചിന്തണം എന്ന കണക്കുകൂടി കാലം എടുക്കുമ്പോൾ, ഈ കൊടും ചതി/ചൂഷണം നാം മനസിലാക്കും! കോടികളുടെ കാറുകൾതന്നെ പതിനൊന്നു മിനിമം ! ദേവലോകതുല്യമായ അരമനകൾ പതിനൊന്നു തീർച്ച! ഹോ... ..കാലിത്തൊഴുത്തു നാണിക്കുന്നു! നിർത്തുന്നു samuelkoodal

    ReplyDelete