Translate

Thursday, March 2, 2017

ക്രൂരയായിരുന്നു ആ കന്യാസ്ത്രീ



എലിസബത്ത് വട്ടക്കുന്നേൽ 



കൊട്ടിയൂർ നീണ്ടുനോക്കിപള്ളിയിലെ വികാരിയായിരുന്ന ഫാദർ റോബിന്റെ പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ ..എനിക്ക് ഇക്കാര്യങ്ങൾ എൻന്റെ സുഹൃത്തുക്കളെ അറിയിക്കണമെന്നു തോന്നി. അതുകൊണ്ട് എന്റെ ഒരു കഥ ഇവിടെ എഴുതുകയാണ്. എന്റെ സ്‌കൂൾ ജീവിതകാലത്തു നടന്ന ക്രൂരമായ ആ സംഭവത്തിന്റെ പേരിൽ ഇന്നാരോടും എനിയ്ക്ക് പരാതിയില്ല. വിമർശനങ്ങൾ അനുകൂലങ്ങളെങ്കിലും പ്രതികൂലങ്ങളെങ്കിലും ഞാൻ ഉൾക്കൊള്ളാൻ തയാറാണ്.
അതേ പള്ളിയുടെ കോൺവെന്റിലാണ് 1999 ൽ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത  ദുഖകരമായ സംഭവം നടന്നത്..
...............................................................................
ഇതെന്റെ മനസ്സിൽനിന്നും മായാത്ത ഒരു നൊമ്പരാനുഭവമാണ്. ആരോടും ഇന്നു വരെ പറയാത്ത, എന്നാൽ ഞാൻ അനുഭവിച്ച ആ സത്യങ്ങൾ സുഹൃത്തുക്കളെങ്കിലും അറിയണമെന്നു തോന്നി.
സ്കൂളിൽ പോകാൻ അന്ന് ഒരുപാടു ദൂരം നടക്കണമായിരുന്നു. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ കാല് കല്ലിൽ തട്ടി മുറിഞ്ഞ് അതൊരു വൃണമായി മാറിയതോടെ നടക്കാൻ വളരെ പ്രയാസമായി. ഞാനൊരു കത്തോലിക്കാ കുട്ടിയായതുകൊണ്ട് സ്ഥലത്തെ വികാരിയച്ചൻറെ സഹായത്തോടെ ഒരു മഠത്തിൽനിന്ന് പഠിക്കുവാൻ ഇടയായി. അവിടെ ചേരുന്നതുവരെ ഒരു കന്യാസ്ത്രീയാവാനായിരുന്നു എന്റെ മോഹം. അങ്ങനെ കൊട്ടിയൂരുള്ള മഠത്തിൽ സ്‌കൂളിൽ പോവാനുള്ള സൗകര്യത്തിനായി താമസം തുടങ്ങി. 
ഞാൻ കുട്ടിയായിരുന്നതുകൊണ്ട് അവിടെയെല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു. ഞങ്ങൾ മുപ്പതു പെൺകുട്ടികൾ. രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണം. മുറ്റം അടിക്കണം. ചെടികൾ നനയ്ക്കണം. പാചകം ചെയ്യാൻ കൂടണം. വലിയ പശുക്കൾ ഉണ്ട്. പശുക്കളെ കുളിപ്പിക്കാൻ കൂടണം. തൊഴുത്ത് വൃത്തിയാക്കണം. അവിടത്തെ പള്ളിയിലെ വികാരിയച്ചന് ഭക്ഷണം കൊണ്ടു പോയി കൊടുക്കണം. അങ്ങനെയങ്ങനെ വിശ്രമമില്ലാതെ ഒരുപാടു പണികളും ഉണ്ടായിരുന്നു.
ഭക്ഷണം ആവശ്യത്തിനൊന്നും തരില്ലായിരുന്നു. മിക്ക ദിവസങ്ങളും വയറു നറച്ചു ഭക്ഷണം കിട്ടാതെ അരവയറുമായി കഴിഞ്ഞുകൂടി. ഒരിക്കൽ എന്നോടൊപ്പം താമസിച്ചിരുന്ന രണ്ടു കുട്ടികൾ വികാരിയച്ചന് ഭക്ഷണം കൊടുത്തു വരുന്ന വഴി ഒരു വാഴക്കുല പഴുത്ത് നിൽക്കുന്നതു കണ്ടു. അവരിൽ വിശന്ന ഒരു കുട്ടി വഴിയരികിൽ കുലച്ചുനിൽക്കുന്ന വാഴക്കുലയിലെ ഒരു പഴം ഇരിഞ്ഞു കഴിച്ചു. ജിനിയെന്നായിരുന്നു ആ കുട്ടിയുടെ പേര്. ദൗർഭാഗ്യവശാൽ എങ്ങനെയോ ഇത് മഠത്തിൽ അറിഞ്ഞു. ഞങ്ങളെയെല്ലാവരേയും വിധിക്കാൻ പോവുന്ന കുറ്റവാളികളെപ്പോലെ ഒരു മുറിയിൽ വിളിപ്പിച്ചു.
സിസ്റ്റർ ലൂസിയെന്ന ഭീകര സത്വത്തെ അന്ന് ആദ്യമായി ഞാൻ കണ്ടു. അവർ മഠത്തിനുള്ളിലായിരുന്നതുകൊണ്ട് കന്യാസ്ത്രീ കുപ്പായം ധരിച്ചിരുന്നില്ല. ഇട്ടിരുന്നത് നൈറ്റിയായിരുന്നു. ഷാമ്പൂതേച്ച് തലമുടി തലയ്ക്കുമേലെ പറക്കുന്നുണ്ടായായിരുന്നു. അവരുടെ തലമുടിക്ക് അധികം നീളമുണ്ടായിരുന്നില്ല. ഇരുനിറത്തോടെയുള്ള മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു അവർക്കുണ്ടായിരുന്നത്.  
കുട്ടികളായ ഞങ്ങളെ നിരനിരയായി നിർത്തിക്കൊണ്ട് ഇന്നു ചെയ്ത പാപത്തിൻറ്റെ കണക്കു ഒരു കടലാസ്സിൽ എഴുതാൻ പറഞ്ഞു. സത്യം എഴുതിയില്ലെങ്കിൽ കള്ളത്തരം അളക്കുന്നതിനുള്ള മെഷീൻ ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു. നിഷ്കളങ്കരായ ഞങ്ങളുടെ അന്നത്തെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഓരോരുത്തരും കടലാസ്സിൽ പകർത്തി. എഴുതിയ പാപങ്ങൾ ആ കന്യാസ്ത്രീ വായിച്ചു. ക്രൂരതയിൽ ആനന്ദമനുഭവിക്കുന്ന ആ സ്ത്രീ കൈകളിലിരിക്കുന്ന ചൂരവടികളിൽ എണ്ണതേച്ചു മിനുക്കി. മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്കവിധം അരയോളം പൊക്കിപ്പിടിച്ച് തുടകളിലും ചന്തികളിലുമായി ഓരോ കുട്ടിയേയും അടിക്കാൻ തുടങ്ങി. പാപത്തിന്റെ ഗൗരവമനുസരിച്ച് അടിയുടെ എണ്ണവും കൂട്ടിയിരുന്നു. ജീവൻ പുളഞ്ഞായിരുന്നു ഓരോരുത്തരും അന്ന് അലറി കരഞ്ഞത്. മഠത്തിനുള്ളിലെ ഒരു മുറിയിൽ അടച്ചിട്ട വാതിലിനപ്പുറം ശബ്ദം പുറത്തുപോവില്ലായിരുന്നു. പോരാഞ്ഞു ആ ചുറ്റുവട്ടത്ത് ഒരു വീടുപോലും ഉണ്ടായിരുന്നില്ല. ഒടുവിൽ ഏറ്റവും വലിയ പാപം ചെയ്തത് ആരാണെന്ന് കണ്ടു പിടിച്ചു. പഴംപറിച്ചുതിന്ന ജിനിയായിരുന്നു ആ മഹാപാപി. 
ജിനിയെ അവർ മറ്റൊരു മുറിയിൽ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടു. എല്ലാവരും ഭീകരരൂപമണിഞ്ഞ  കന്യാസ്ത്രീയുടെ അടികൊണ്ടവേദനയിൽ പേടിച്ചു വിറച്ച് നിസഹായരായി അത് നോക്കി നിന്നു. കരയാൻപോലും പാവം കുട്ടികൾക്കവകാശമില്ലായിരുന്നു.  
കുറച്ചു കഴിഞ്ഞപ്പോൾ കരഞ്ഞു തളർന്ന ജിനി പുറത്തു വന്നു. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. രാത്രിയായപ്പോൾ ജിനി ഉടുപ്പിട്ടിട്ടില്ല. അടിയുടെ ചോരപ്പാടുകൾ കൊണ്ട് പൊട്ടിയ ശരീരത്തിൽ വസ്ത്രം തൊടുമ്പോൾ നീറിയിരുന്നു. വിശന്നപ്പോൾ അറിയാതെ ഒരു പഴമേ ഇരിഞ്ഞു തിന്നുള്ളൂ എന്ന് പറഞ്ഞു അവൾ കരയുന്നത് ഇന്നലെയെന്നതു പോലെ മനസ്സിൽ തെളിയുന്നു. പാവം ആ കുട്ടി ഇന്നെവിടെയെന്നും അറിയില്ല. 
അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. വീട്ടിൽ എന്റെ പ്രിയപ്പെട്ടവരായ അമ്മയും പപ്പയും,  അതായിരുന്നു രാത്രിമുഴുവനുമുള്ള എന്റെ മനസിലെ ചിന്തകൾ. വീട്ടിൽ പോണം. പേടിയാവുന്നു മാതാവേ, കരഞ്ഞു ഞാൻ പ്രാർത്ഥിച്ചു.
രാത്രി കുറേയേറെയായപ്പോൾ ആരോ കതകുതുറന്നു പോകുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ആരോക്കെയോ ചേർന്ന് ഒരു കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു വന്നു. അത് മറ്റാരുമല്ല, ജിനി. അവൾ രാത്രി ആരുമറിയാതെ പോകാൻ നോക്കിയതാ. പക്ഷേ അതിനുമുമ്പ് അവളെ പിടികൂടി തിരിയെ മുറിയിൽ കൊണ്ടുവന്നു.  
ക്രൂര വൈകൃതയായ ആ കന്യാസ്ത്രി 'ലൂസി' യുടെ ഭീകരരൂപം ഇന്നും എന്റെ മനസ്സിൽ മായാതെയുണ്ട്. അവരുടെ ഈ ക്രൂരത ഒരു ഹരംപോലെ അവർ ആവർത്തിച്ചുകൊണ്ടിരുന്നു.  പഠനത്തിൽ പിന്നോക്കമായാൽ, അഞ്ച് മിനിറ്റ് വൈകി രാവിലെ എഴുന്നേറ്റാൽ കഠിനശിക്ഷകൾ നല്കിയിരുന്നു. അവിടത്തെ ഏറ്റവും സീനിയറും പ്രധാനപ്പെട്ട ഭരണാധികാരിയുമൊക്കെ ആ മുരടിച്ച കന്യാസ്ത്രി തന്നെയായിരുന്നു. പുറമേ കാണുന്നവരോട് പഞ്ചാരവാക്കു പറയാനും അവർക്കറിയാമായിരുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ നല്ല സ്ഥാനവുമുണ്ടായിരുന്നു. പേടിപ്പിച്ചു നിർത്തിയതുകൊണ്ടു കുട്ടികൾക്ക് അവിടെയുള്ള കന്യാസ്ത്രി പീഡനങ്ങളെപ്പറ്റി മാതാപിതാക്കളോട് പറയാൻ പേടിയായിരുന്നു.
ഒടുവിൽ എന്റെ ദിവസവും വന്നെത്തി. എന്റെ പപ്പ എനിക്കു തന്ന പത്തുരൂപ ബാഗിലുണ്ടായിരുന്നു. പൈസ കൈവശമുണ്ടെങ്കിൽ അത് ബാഗിൽ സൂക്ഷിക്കാതെ അവരെ ഏല്പിക്കണമെന്നായിരുന്നു നിയമം. സ്കൂളിൽ പോകുമ്പോൾ വയറുനിറയെ പഴംപൊരിമേടിച്ച് തിന്നോളാൻ പറഞ്ഞതുകൊണ്ട് ആ കാശ് ഞാൻ കന്യാസ്ത്രിയെ ഏൽപ്പിച്ചില്ല. ഇടയ്ക്കിടെ ബാഗ് പരിശോധനയുണ്ട്. ദൗർഭാഗ്യമെന്നു പറയട്ടെ, ഒരിക്കൽ എന്റെ ബാഗിലിരുന്ന പത്തുരൂപാ നോട്ട് അവർ കണ്ടെത്തി. 
എന്നെയും പതിവുപോലെ അവർ അകത്തുള്ള ഇരുട്ടുമുറിയിൽ കൊണ്ടു പോയി. എന്നോട് മുട്ടുകുത്തിനില്ക്കാൻ പറഞ്ഞു. പേടിച്ചരണ്ട ഞാൻ ആ വലിയ ചൂരലിൽ ഒന്ന് നോക്കിയപ്പോൾ തന്നെ കരഞ്ഞ് പോയി. പേടിച്ചിട്ട് എന്റെ ശബ്ദം പുറത്തേക്ക് വന്നില്ല. മുടിയെല്ലാം പടർത്തി തീതുപ്പുന്ന യക്ഷിയെപ്പോലെ ആ രാക്ഷസി കന്യാസ്ത്രി അലറി. എൻറെ ബ്ളൗസും പാവാടയും ഊരിപ്പിച്ചു. അടിവസ്ത്രം മാത്രം ആയി വേഷം. എന്റെ കൈകൾ കെട്ടി വെയ്ക്കാൻ പറഞ്ഞു. ചൂരലിൽ എണ്ണതേച്ച് അടി തുടങ്ങി. ദേഹമൊന്നാകെ വേദനകൊണ്ട് പുളഞ്ഞു. കരഞ്ഞില്ല ഞാൻ സഹിച്ചു. കരയെടീ എന്ന് പറഞ്ഞവർ ചോര തെറിക്കുന്നതുവരെ അടിച്ചു. എഴുന്നേൽപ്പിച്ചു നിർത്തി തുടപൊട്ടി ചോരയൊലിക്കുംവരെ അടിച്ചവർ രസിച്ചു. കരഞ്ഞില്ല ഞാൻ. ഒടുവിൽ നടക്കാൻ വയ്യാത്ത എന്നെ താങ്ങിയെടുക്കാൻ രണ്ടു ചേച്ചിമാർ വന്നു.
കരഞ്ഞു തളർന്ന എനിക്കു എന്റെ പപ്പയെ ഒന്നു കാണണം, മാതാവേ എന്ന് നിലവിളിച്ചു പ്രാർഥിച്ചു. ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നു. എനിക്കു വല്ലാതെ പനി പിടിച്ചു. ഒടുവിൽ സ്കൂളിലെ സാറിന്റെ നിർദ്ദേശം അനുസരിച്ച് പപ്പയെ വിളിപ്പിച്ചു. അടി കിട്ടിയ കാര്യം ഞാൻ പറഞ്ഞില്ല. പകരം, പപ്പാ എനിക്കു വീട്ടിൽ വരണമെന്നു പറഞ്ഞു. എനിക്കിവിടെ ഇനിമേൽ പഠിക്കണ്ടാന്നു ഞാൻ പപ്പയോട് പറഞ്ഞു. എന്റെ കരച്ചിൽ കണ്ട പപ്പ എന്നെ വീട്ടിൽ കൊണ്ടുപോയി. 
അമ്മയായിരുന്നു അന്നെന്നെ കുളിപ്പിച്ചത്. എന്റെ ദേഹത്ത് അടിപ്പാടുകൾ കണ്ടു എന്റെ പപ്പയെ വിളിച്ചു. അവരെന്നെക്കൊണ്ട് സത്യം പറയിപ്പിച്ചു. പപ്പ ഡ്രസ് മാറി പോകുന്നത് കണ്ടു. പിന്നെ ലൂസി സിസ്റ്റർ ജോലി ചെയ്യുന്ന പ്രസിൽ എത്തി. പൈശാകിക ഭീകര സ്വരൂപിണിയായ വിഷം തുപ്പുന്ന ആ കന്യാസ്ത്രിയെ തല്ലാൻ ചെന്ന പപ്പയെ ആരൊക്കെയോ തടഞ്ഞു മാറ്റി. പപ്പയ്ക്ക് അവളെ കൊല്ലുന്ന വാശിയുണ്ടായിരുന്നു. പോയ കാര്യം സാധിക്കാതെ അങ്ങനെ നിരാശനായി തിരിച്ചു മടങ്ങി.
ശൂർപ്പണകയായ ആ സ്ത്രീയെ ശരിയാക്കണം എന്ന ചിന്ത എന്റെ പപ്പയിൽ വർദ്ധിച്ചുവന്നു. ഒരിക്കൽ അതിനുവേണ്ടി അവരെ തേടിയിറങ്ങി. എന്നാൽ അവർ സുവിശേഷം അറിയിക്കാൻ മറ്റേതോ ദൂരസ്ഥലത്തേയ്ക്ക് പോയിയെന്നറിയാൻ കഴിഞ്ഞു. ഇന്ന് പ്രതികാരം ചെയ്യാൻ എനിക്കു പപ്പയുടെ സഹായം ആവശ്യം ഇല്ല. എന്നെങ്കിലും അവരെ കണ്ടുമുട്ടും എന്ന് മനസ്സ് പറയുന്നു. അത് ഇന്നല്ലെങ്കിൽ നാളെ. 
കണ്ടുമുട്ടുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നെനിക്കറിയില്ല .ചിലപ്പോൾ ഒരു പ്രതികരണം എൻറെ  ഭാഗത്തു നിന്ന് ഉണ്ടാവണമെന്നില്ല. സംഭവിക്കുന്നത് മറിച്ചുമാകാം. കാരണം പതറാത്ത മനോധൈര്യവും മരണത്തെപ്പോലും ഭയക്കാത്ത ഉറച്ച മനസും ഇന്നെനിക്കുണ്ട്. അന്നു മുതൽ കന്യാസ്ത്രീയാവണം എന്ന മോഹം എങ്ങോ പോയി മറഞ്ഞു. (NB ഫോട്ടോ ഇട്ടത് ഞാൻ എഴുതിയത് സത്യമാണ്. അനുഭിച്ച വ്യക്തി ഈ ഫോട്ടോയിൽ കാണുന്ന ഞാൻ തന്നെയാണ് എന്ന് ഒന്നുകൂടി വായിക്കുന്നവർക്ക് ഉറപ്പ് വരാൻ )
എലിസബത്ത് ❤

..Live Video .........................................................
https://www.facebook.com/joshitha.ajish/videos/418273058516455/

No comments:

Post a Comment