Translate

Saturday, March 11, 2017

ഫാത്തിമ സോഫിയാ വധക്കേസും വഴിതെറ്റിക്കുന്ന ഇടയന്മാരും

ജോസഫ് പടന്നമാക്കൽ
2013 ജൂലൈ ഇരുപത്തിമൂന്നാതിയതി പാലക്കാട് വാളയാറിലുള്ള സ്റ്റാനിസ്ലോവൂസ് പള്ളിയിലെ വികാരിയായിരുന്ന 'ആരോക്കിയരാജിന്റെ' മുറിയിൽ 'ഫാത്തിമ സോഫീയ' എന്ന പതിനെട്ടുകാരി കൊലചെയ്യപ്പെട്ടു. കൊലചെയ്തത് വികാരിയെന്നു വ്യക്തമായിട്ടും വിസ്താരംപോലുമാകാതെ ഫാത്തിമാ സോഫി വധക്കേസ് ഇന്നും കോടതിയുടെ ഫയലിൽ നീക്കമില്ലാതെ തന്നെ കിടക്കുന്നു. ഒരു 'അമ്മ സ്വന്തം മകളുടെ മരണത്തിനുത്തരവാദികളായ പുരോഹിതരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുവാനായി പൊരുതുന്ന പോരാട്ടങ്ങളാണ് ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത്.

കോയമ്പത്തൂർ സ്വദേശികളായ സഹായ രാജുവിന്റെയും ശാന്തിനി റോസിലിയുടെയും (സ്വാമിയാർ സ്ട്രീറ്റ്, കോയമ്പത്തുർ) മൂത്ത മകളായിരുന്നു ഫാത്തിമ സോഫിയ. സോഫിയായ്ക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ ഇടവകയായ സെന്റ് മൈക്കിൾസ് പള്ളിയിലേക്ക് അധിക ദൂരമില്ല. 2007-ൽ ആരോക്കിയരാജ് എന്ന പുരോഹിതൻ അവിടെ സഹവികാരിയായി ചുമതലയെടുത്തു. അന്ന് സോഫിയായുടെ പ്രായം പതിനൊന്നു വയസ്. പള്ളിയും ഭക്തിയുമായി കഴിയുന്ന ഒരു സാധാരണ കുടുംബമായിരുന്നു അവരുടേത്. പള്ളിയുടെ പ്രവർത്തനങ്ങളിലും ഏതു പള്ളി ആവശ്യത്തിനും എന്നും മുമ്പിൽ തന്നെ ഈ കുടുംബം സഹകരിച്ചിരുന്നു. ആരോടും അധികമൊന്നും സംസാരിക്കാതെയും മുതിർന്നവരെ ബഹുമാനിച്ചും നാണം കുണുങ്ങിയും വളരെയധികം അടക്കവും ഒതുക്കവുമായി കഴിഞ്ഞിരുന്ന ഒരു പെൺകുട്ടിയായിരുന്നു സോഫീയ. ആരോക്കിയരാജ് ശാന്തിനിയുടെ കുടുംബമായി നല്ല സൗഹാർദബന്ധം ഇതിനിടെ സ്ഥാപിച്ചു. സോഫിയാ വളരെ ഭയഭക്തി ബഹുമാനത്തോടെയാണ് ആരോക്കിയരാജിനെ കണ്ടത്. 

ശാന്തിനി ഓർമ്മിക്കുന്നു, സോഫിയാ ഫാത്തിമയ്ക്ക് ആരോക്കിയരാജിനെ അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്നു. പള്ളിയിലെ സഹവികാരിയെന്ന നിലയിൽ ആറു വർഷത്തെ താമസത്തിനു ശേഷം ആരോക്കിയരാജിനു അവിടുത്തെ പള്ളിയിൽനിന്നും പാലക്കാടുള്ള വാളയാർ സ്റ്റാനിസ്ലോവൂസ് പള്ളിയിയിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. എങ്കിലും ആഴ്‌ചതോറും ആരോക്കിയരാജ് ശാന്തിനിയുടെ വീട്ടിൽ വരുകയും കുടുംബവുമായുള്ള ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഒരു പുരോഹിതൻ കുടുംബത്ത് വരുന്നത് വലിയ അഭിമാനവുമായിരുന്നു. അദ്ദേഹത്തെ വീട്ടിൽ സൽക്കരിക്കാനും വിഭവങ്ങളോടെയുള്ള ഭക്ഷണം കൊടുക്കാനും ശാന്തിനിയ്ക്കും ഭർത്താവിനും വലിയ താല്പര്യമായിരുന്നു. സോഫിയായെന്ന ബാലികയെ തലോടാനും കൊഞ്ചിക്കാനും ആരോക്കിയരാജിനിഷ്ടമായിരുന്നു. പാഠവിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. സോഫിയായ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ നല്ലയൊരു കൗൺസിലറുമായിരുന്നു.   

  
പത്താം ക്ലാസിൽ പഠിക്കുമ്പോൾ സോഫിയായ്ക്ക് കടുത്ത തലവേദന വരുമായിരുന്നു. ആരോ ഒരു സുഹൃത്തിന്റെ അഭിപ്രായമനുസരിച്ച് അതിനു ചീകത്സക്കായി തൊടുപുഴയിൽ പോകുവാൻ ഒരുങ്ങുകയായിരുന്നു. ബസ്സിന്‌ പോവുകയാണെങ്കിൽ കോയമ്പത്തൂരിൽ നിന്നും തൊടുപുഴ വരെ വളരെ ദൂരമാണെന്നും താൻ കാറിൽ കൊണ്ടുപോയി വിടാമെന്നും ശാന്തിനിയെ ഫാദർ ആരോക്കിയരാജ് അറിയിച്ചു. അപ്പോഴെല്ലാം ആരോക്കിയരാജ് എത്ര നല്ലവനെന്നും ദേവതുല്യനായ പുരോഹിതനാണെന്നും അദ്ദേഹത്തെപ്പറ്റി ശാന്തിനിയും കുടുംബവും വിചാരിച്ചിരുന്നു.  

സ്‌കൂൾ ഫൈനൽ പാസായ ശേഷം ശാന്തിനി അവളെ ആരോക്കിയരാജിന്റെ നിർദ്ദേശപ്രകാരം ശനിയും ഞായറും വേദപാഠം പഠിപ്പിക്കാൻ പാലക്കാട്, വാളയാറിലുള്ള ചന്ദ്രപുരം പള്ളിയിൽ വിടാൻ തുടങ്ങി. പെൺകുട്ടികൾ വിവാഹം കഴിക്കുന്നവരെ വിശ്വാസം പുലർത്താൻ വേദപാഠം പഠിപ്പിക്കുന്നത് ഉപകാരപ്രദമാവുമെന്നും ശാന്തിനിയെ ആരോക്കിയരാജ് വിശ്വസിപ്പിച്ചു. സോഫിയാക്കുള്ള യാത്രാ സൗകര്യങ്ങൾ നല്കിക്കൊള്ളാമെന്നും പറഞ്ഞു. സോഫിയായെ വാളയാർ പള്ളിയിൽ കൊണ്ടുപോകാൻ ആരോക്കിയരാജ്  കാറുമായി എല്ലാ ശനിയാഴ്ചയും രാവിലെ വന്നിരുന്നു. ശനിയാഴ്ചത്തെ ക്‌ളാസ് കഴിയുമ്പോൾ അന്ന് മഠത്തിൽ താമസിപ്പിച്ചിരുന്നു. ഞായറാഴ്ച ക്ലാസിനു ശേഷം അവളെ കോയമ്പത്തൂരുള്ള വീട്ടിൽ ആരോക്കിയരാജ്  കൊണ്ടുപോയി വിട്ടിരുന്നു. നീണ്ട കാലം അത് തുടർന്നുകൊണ്ടിരുന്നു.  


2013-ൽ ശാന്തിനിയുടെ ഭർത്താവിന്റെ 'അമ്മ അവിചാരിതമായി തലകറങ്ങി വീണു. അതിനൊരു മാസം മുമ്പായിരുന്നു ശാന്തിനിയുടെ പിതാവ് മരിച്ചത്. സോഫിയാ അന്ന് ബികോം ഒന്നാം വർഷം വിദ്യാർത്ഥിനിയായിരുന്നു. ശാന്തിനി തന്റെ ഭർത്താവിന്റെ അമ്മയേയുംകൊണ്ട് അടിയന്തിരമായി ഹോസ്പിറ്റലിൽ കൊണ്ടുപോയി. സോഫിയാ ഈ വിവരം അറിഞ്ഞത് കോളേജിൽ ചെന്നു കഴിഞ്ഞാണ്. അന്നേ ദിവസം ശാന്തിനിയെ ഹോസ്പിറ്റലിലേക്ക് ഫാദർ ആരോക്കിയരാജ് വിളിച്ചിരുന്നു. സോഫിയായെ കൂട്ടി ആരോക്കിയരാജ് ഹോസ്പിറ്റലിൽ വരാമെന്ന് അറിയിച്ചു. പിറ്റേദിവസം രാവിലെ വീട്ടിലെത്തുന്നുണ്ടെന്നും അതിന്റെയാവശ്യമില്ലെന്നും അവർ ആരോക്കിയരാജിനെ അറിയിച്ചു. രാവിലെ വീട്ടിൽ വന്നപ്പോൾ സോഫിയാ വളരെ ദുഃഖിതയായും ഗൗരവമുള്ള മുഖ ഭാവത്തോടെയും കാണപ്പെട്ടു. ഹോസ്പിറ്റലിൽ വരാൻ എത്ര നിർബന്ധിച്ചിട്ടും അവൾ തയ്യാറായില്ല. ഭർത്താവിന്റെ 'അമ്മ 'പാട്ടി' ഐ.സി.യു.വിലെന്നു പറഞ്ഞിട്ടും സോഫിയാ വീട്ടിൽ നിന്നുകൊള്ളാമെന്നു പറഞ്ഞു. അവസാനമായി മകൾ അമ്മയോട് ഗുഡ്‌ബൈ പറഞ്ഞു. പിന്നെ 'അമ്മ മകളെ കാണുന്നത് പാലക്കാടുള്ള വാളയാർ മോർച്ചറിയിലായിരുന്നു. 


ശാന്തിനി തന്റെ ഭർത്താവിന്റെ അമ്മയോടൊപ്പം ഐ.സി.യു (ICU) വിലായിരുന്ന സമയം അപരിചിതമായ ഒരു നമ്പരിൽ നിന്ന് ഒരു ടെലിഫോൺ വന്നു. അവർ ടെലിഫോൺ എടുത്തപ്പോൾ സോഫിയാ ഫോണിൽക്കൂടി കരയുന്ന ശബ്ദം കേട്ടു, കരയുന്നത് മകളാണെന്ന്‌ അന്നവർക്കു മനസിലായില്ലായിരുന്നു. 'അമ്മാ എന്നെ കൊന്നു, എന്നെ കൊന്നു...' എന്ന് കരയുന്ന ശബ്ദം അങ്ങേത്തലയിലെ ടെലിഫോണിൽനിന്നും ദൂരത്തിൽനിന്നാണ് കേട്ടത്. ഐ.സി.യുവിൽനിന്നു ശാന്തിനിക്ക് പെട്ടെന്ന് തിരിച്ചു വിളിക്കാൻ സാധിച്ചില്ല. പിന്നീട് ടെലിഫോൺ ആരും എടുക്കുന്നില്ലായിരുന്നു. ഒരു മണിക്കൂറിനുശേഷം ശാന്തിനി തിരിച്ചു വിളിച്ചപ്പോൾ ഫാദർ ആരോക്കിയരാജ് ഫോൺ എടുത്തിട്ടു പറഞ്ഞു, "അമ്മാ, സോഫിയാ ആത്മഹത്യ ചെയ്തു." അത് കേട്ടപ്പോൾ ശാന്തിനിയുടെ ലോകം തലയ്ക്കു ചുറ്റും കറങ്ങുന്നതായും എവിടെയും ഇരുൾ വ്യാപിച്ചതുപോലെയും തോന്നിപ്പോയി. എന്ത് ചെയ്യണമെന്നറിയാതെ തലയും മരവിച്ചു പോയിരുന്നു. 


മകളുടെ മരണ വാർത്ത അമ്മയ്ക്ക് വിശ്വസിക്കാൻ സാധിച്ചില്ല. കാരണം മകളെ കണ്ടിട്ടാണ് 'അമ്മ വീട്ടിൽ നിന്നും ഇറങ്ങിയത്. ആ വാർത്ത കേട്ടപ്പോൾ അമ്മയുടെ മനസ്സിൽ ഒരു അഗ്നി പർവതം പൊട്ടുകയായിരുന്നു. "അതെങ്ങനെ സംഭവിച്ചുവെന്നു ഫാദർ ആരോക്കിയരാജിനോട് വികാരപരവശയായി ആ 'അമ്മ ചോദിച്ചു. ഫാദർ പറഞ്ഞു, 'അമ്മ, നിങ്ങൾ പോയ ഉടൻ ഞാൻ അമ്മയുടെ വീട്ടിൽ വന്നിരുന്നു. ഫാത്തിമ സോഫിയായെ ഞാൻ വാളയാർ കൊണ്ടുവന്നു. മറ്റൊരു യുവാവുമായി അവൾ വർത്തമാനം പറയുന്നത് കണ്ടു. എന്നിട്ടു തുറന്നു കിടക്കുന്ന എന്റെ മുറിയിൽ കേറുന്നത് അകലെയൊരു സ്ഥലത്തുനിന്നിരുന്ന ഞാൻ ശ്രദ്ധിച്ചു. ഞാൻ മുറിയിൽ വന്നപ്പോൾ അവളുടെ തോളിലുണ്ടായിരുന്ന ദുപ്പട്ടയിൽ കുരുക്കുണ്ടാക്കി ഫാനിൽ കെട്ടിതൂങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ തന്നെ ഞാൻ താഴെയിറക്കി. അപ്പോൾ ജീവനുണ്ടായിരുന്നു. ഹോസ്പിറ്റലിൽ പോവുന്ന വഴി എന്റെ മടിയിൽ കിടന്നാണ് സോഫിയാ മരിച്ചത്. മകളുടെ മരണവാർത്ത കേട്ടപ്പോൾ ശാന്തിനിയുടെ മനസ്സാകെ തളർന്നു. അവിടെനിന്ന് അവർ പിടിച്ചുനിൽക്കാനാവാതെ ഉറക്കെ കരഞ്ഞു. 

പാലക്കാട് ശാന്തിനി എത്തുമ്പോൾ ഏകദേശം സന്ധ്യാ സമയമായിരുന്നു. സമയം കഴിഞ്ഞതുകൊണ്ടു മോർച്ചറിയിൽ എത്ര യാചിച്ചിട്ടും സോഫിയായുടെ മരിച്ച ശരീരം കാണിച്ചില്ല. അവിടെനിന്നു വാളയാർ പോലീസ് സ്റ്റേഷനിൽ എത്തി. മനസ് നിറയെ കാർമേഘ പടലങ്ങൾ പോലെ ആവരണം ചെയ്തിരുന്നതിനാൽ ശാന്തിനിക്ക് ഒന്നും ചിന്തിക്കാനും സാധിക്കുന്നില്ലായിരുന്നു. ഒരു വനിതാ പോലീസ് പോസ്റ്റ് മാർട്ടം ചെയ്യുന്നതിനുള്ള സമ്മത പത്രത്തിൽ ഒപ്പിടുവിപ്പിച്ചു. 


പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം കിട്ടി. അവൾ ജനിച്ചു വളർന്ന പള്ളിപ്പരിസരത്തുള്ള സെമിത്തേരിയിൽ അടക്കി. ശാന്തിനിയുടെ ഭർത്താവിന്റെ അമ്മയും അധികം താമസിയാതെ മരിച്ചു. അങ്ങനെ അടുത്തടുത്ത മൂന്നു മരണങ്ങൾ ആ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. മകൾ മരിച്ച പിന്നാലെ ശാന്തിനിക്ക് ഹൃദയാഘാതവും വന്നു. മൂന്നു മാസത്തോളം അവശയായി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു. മനസുമുഴുവൻ സോഫിയാ എവിടെയോ ഉണ്ടെന്നു മന്ത്രിച്ചുകൊണ്ടിരുന്നു. അവളുടെ കുഴിമാടത്തിൽ പോവുമ്പോൾ മാത്രം സോഫിയാ മരിച്ചെന്നുള്ള യാഥാർഥ്യം മനസിലാകും. അവളുടെ കല്ലറയിങ്കൽ മിക്ക ദിവസങ്ങളിലും പോയി ഏങ്ങലടിച്ചു കരയും. പൂക്കൾ കൊണ്ട് കല്ലറ അലങ്കരിക്കും. ഒരു കുഞ്ഞു വളരുമ്പോൾ കൈ വളരുന്നതും കാലു വളരുന്നതും ഒരു 'അമ്മ നോക്കി നില്ക്കും. യുവത്വത്തിന്റെ മനോഹാരിതയിൽ അവൾ മരിച്ചുവെന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ ആ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല. 

സോഫിയാ മരിച്ച ഒന്നര വർഷത്തിനുശേഷം ശാന്തിനിയുടെ അകന്ന ഒരു ബന്ധുവായ റോബർട്ടിനെ കണ്ടുമുട്ടി. അനേക കൊലപാതക കേസുകൾ തെളിയിച്ചിട്ടുള്ള പരിചയസമ്പന്നനായ ഒരു ഫ്രീലാൻസ് റിപ്പോർട്ടറും കൂടിയാണ് അദ്ദേഹം. സോഫിയായുടെ മരണത്തിന്റെ സാഹചര്യങ്ങൾ വിവരിച്ചപ്പോൾ 'ഇത് സ്വാഭാവികമരണമല്ല കൊലപാതകമെന്ന്' റോബർട്ട് പറഞ്ഞു. റോബർട്ടും ശാന്തിനിയും കൂടി വാളയാർ പോലീസ്‌റ്റേഷനിൽ നിന്നും എഫ്.ഐ.ആർ റിപ്പോർട്ട് എടുത്തു. അപ്പോഴേയ്ക്കും ആ കേസ് ആറുമാസത്തിനു ശേഷം ക്ലോസ്‌ ചെയ്തിരുന്നു. തൂങ്ങിമരണമെന്നാണ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഇക്കാലത്ത് സ്വന്തം അപ്പനെപ്പോലും വിശ്വസിക്കാൻ സാധിക്കാത്ത സ്ഥിതിക്ക് ഒരു പുരോഹിതന് നിങ്ങളുടെ വീട്ടിൽ ഇത്രമാത്രം സ്വാതന്ത്ര്യം കൊടുത്തത് എന്തിനാ അമ്മായെന്നും' മടങ്ങി പോകുംവഴി സബ് ഇൻസ്‌പെക്ടർ ശാന്തിനിയോട് ചോദിച്ചതും അവരിലെ കുറ്റബോധത്തെ പിടിച്ചുണർത്തിയിരുന്നു. 


സോഫീയായുടെ ദയനീയമായ രൂപത്തോടു കൂടിയ ഏതാനും ഫോട്ടോകൾ ശാന്തിനി ഒരു  ഫയലിൽ നിന്നും കണ്ടു. അത് ശാന്തിനി  വിഷമിക്കാതിരിക്കാൻ അവരുടെ ഭർത്താവ് ഒളിച്ചു വെച്ചിരുന്നതായിരുന്നു. മുഖം വികൃതമായും നാക്കു തള്ളിയും ഇരുന്നു.  ആ മുറിയിൽ മകളെഴുതിയ ഒരു എഴുത്തുമുണ്ടായിരുന്നു. അങ്ങനെ അവരുടെ അന്വേഷണം ആരംഭിച്ചു. പള്ളിയ്ക്കകത്തുള്ള ഒരു ക്രൂര മരണമായിരുന്നുവെന്നും അവർക്ക് മനസിലായി. പള്ളിമുറിയിലെ ഉയരത്തിലുള്ള ഫാനിൽ പൊക്കം കുറഞ്ഞ സോഫിയ തൂങ്ങി മരിച്ചെന്നു വിശ്വസിക്കാനും പ്രയാസമായിരുന്നു. സോഫിയായുടെ കത്തും വായിച്ചു. അതിലെഴുതിയിരുന്നത്, 'നീ എന്റെ ജീവിതം നശിപ്പിച്ചു. എന്റെ മരണത്തിനുത്തരവാദി നീ മാത്രമായിരിക്കും.' തമിഴിൽ തുടങ്ങി അവസാനിപ്പിക്കുന്നത് ഇംഗ്ലീഷിലായിരുന്നു. ഇത് അവളുടെ മരണത്തിനു ഒരു  മാസം മുമ്പെഴുതിയ കത്താണ്. ഇങ്ങനെ എഴുതാൻ മാത്രം അവൾക്കുണ്ടായിരുന്ന സുഹൃത്ത് ആരോക്കിയരാജ്  മാത്രമെന്ന് ശാന്തിനിക്കറിയാമായിരുന്നു.  


ശാന്തിനി സാധാരണ ബേസിക് ടെലിഫോൺ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടു സ്മാർട്ട് ഫോണിന്റെ ടെൿനോളജി സൗകര്യങ്ങളൊന്നും അറിഞ്ഞുകൂടായിരുന്നു. ഇംഗ്ലീഷ് ഭാഷയും കാര്യമായി വശമായിരുന്നില്ല. ശാന്തിനിയുടെ വിദ്യാഭ്യാസം വെറും പത്താം ക്ലാസ്സായിരുന്നു. എന്നിട്ടും സ്മാർട്ട് ഫോണിൽനിന്നും എല്ലാ കുറ്റവാളികളുടെ വിവരങ്ങളും ശേഖരിക്കാൻ കഴിഞ്ഞു. മകളെ കൊന്നതാരെന്നു ചോദിച്ചുകൊണ്ട് ആരോക്കിയരാജനോടും മറ്റുള്ള പുരോഹിതരോടും വളരെയേറെ ബുദ്ധിപൂർവം സംസാരിക്കുമായിരുന്നു. 


വാളയാറുളള പള്ളി മുറിയിൽ സോഫിയ മരിച്ചു ഒന്നര വർഷത്തിനുശേഷം ശാന്തിനിയ്ക്ക് തന്റെ മകളുടെ ഘാതകനെ കണ്ടുപിടിക്കാൻ സാധിച്ചു. അതും ഒരു നാടകീയമായ രീതിയിലാണ് ഘാതകനെ വലയിലകപ്പെടുത്താൻ സാധിച്ചത്. ഒരു പോലീസുദ്യോഗസ്ഥൻ ചെയ്യേണ്ട ജോലികൾപോലെ അവർ ബുദ്ധിപൂർവം തെളിവുകൾ ശേഖരിച്ചു കൊണ്ടിരുന്നു. ആരോക്കിയരാജിനെ മാത്രമല്ല അയാളെ റോമിൽ പോയി രക്ഷപെടാൻ സഹായിച്ച ബിഷപ്പിനെയും മറ്റു പുരോഹിതരെയും ഒപ്പം കുടുക്കി. കുറ്റവാളി കുറ്റം സമ്മതിച്ചുകൊണ്ടുള്ള ഓഡിയോ റെക്കോർഡും അവർക്ക് നേടാൻ സാധിച്ചു. സോഫിയായുടെ മരണം ആത്മഹത്യയല്ല കൊലപാതകമായിരുന്നുവെന്നു തീർച്ചയുമാക്കി. എങ്കിലും സോഫിയായുടെ മരണം സ്വാഭാവിക മരണമെന്ന നിലയിൽ ആത്മഹത്യയായി പോലീസ് മാറ്റിയെടുത്തിരുന്നു.


പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റിക്കോർഡിൽ ശാന്തിനി റോസിലിയുടെ മകൾ ഫാത്തിമ സോഫീയ 2013 ജൂലൈ ഇരുപത്തിമൂന്നാതിയതി ആത്മഹത്യ ചെയ്‌തെന്നും മരിച്ച യുവതിയുടേത്  സ്വാഭാവിക മരണമെന്നുമായിരുന്നു.  എന്നാൽ അവളെ 'ആരോക്കിയരാജ് '  കഴുത്തു ഞെരിച്ചു ശ്വസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു കണ്ടെത്തി. ആരോക്കിയരാജ്! മകൾ സോഫിയായെ കൊന്നുവെന്നു പറഞ്ഞു  പോലീസ് കമ്മീഷണർ ഓഫിസിൽ ശാന്തിനി പരാതി കൊടുത്തു. അവർ കൊടുത്തിരിക്കുന്ന പെറ്റിഷനിൽ പറഞ്ഞിരിക്കുന്നത് 'പുരോഹിതനായ ആരോക്കിയരാജ് നിർബന്ധിച്ചു തന്റെ മകളെ പള്ളിയിൽ കൊണ്ടുപോവുകയും അവളോട് അപമര്യാദയായി പെരുമാറുകയും' ചെയ്തുവെന്നാണ്.  "അതിനുശേഷം അവളെ ശ്വാസം മുട്ടിച്ചു കൊന്നു." പോലീസിന്റെ അന്വേഷണത്തിലും മെഡിക്കൽ റിപ്പോർട്ടിലും പറഞ്ഞിരിക്കുന്നത് സോഫീയ ആത്മഹത്യ ചെയ്തുവെന്നായിരുന്നു.എന്നാൽ അവളുടെ തന്നെ കൈപ്പടയിൽ എഴുതിയ ഒരു എഴുത്തിൽ എഴുതിയിരിക്കുന്നത് 'എന്തെങ്കിലും എനിക്ക് സംഭവിക്കുകയാണെങ്കിൽ അതിനുത്തരവാദി ഫാദർ ആരോക്കിയരാജ്  ആയിരിക്കുമെന്നാണ്.'. പരാതിയനുസരിച്ച് ഇക്കാര്യം സി ബി ഐ അന്വേഷണം ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. എങ്കിലും കേസുകാര്യങ്ങളുമായി തുടരന്വേഷണം നടന്നില്ല. ശാന്തിനി ഇക്കാര്യം വാർത്തയാക്കാൻ ടെലിവിഷൻ ചാനലിൽ പോയി സത്യം ബോധിപ്പിച്ചു. തന്റെ മകൾക്ക് നീതി കിട്ടാനാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു.

ശാന്തിനിയുടെ അന്വേഷണങ്ങളിൽനിന്നും ആരോക്കിയരാജാണ് സോഫിയെ കൊന്നതെന്ന് അവർക്ക് മനസിലായെങ്കിലും കൊലപാതകം തെളിയിക്കാനുള്ള തെളിവുകളുണ്ടായിരുന്നില്ല. ഇക്കാര്യം സംപ്രേഷണം ചെയ്യാൻ അവർ ടെലിവിഷൻ ചാനലുകാരെയും അറിയിച്ചു. ശാന്തിനിയുടെ കാര്യം സത്യമെന്നു മനസിലാക്കിയ ചാനലുകാർ ആരോക്കിയരാജുമായി ഒരു അഭിമുഖ സംഭാഷണത്തിനായി റിപ്പോർട്ടറേയും അയച്ചു. ശാന്തിനിയുടെ സഹോദരനെന്നു ആരോക്കിയരാജിനെ പരിചയപ്പെടുത്തി. അതിനുശേഷം മകളുടെ മരണത്തെ പറ്റിയുള്ള സംഭാഷണം തുടങ്ങി. സോഫിയായുടെ മരണത്തിനു ഒന്നര വർഷങ്ങൾക്കു ശേഷമാണ് ശാന്തിനി റോസിലിൻ ആരോക്കിയരാജിനോട് സംസാരിച്ചത്. അദ്ദേഹം നടന്നപോലെ കുറ്റ സമ്മതം നടത്തി. അതെല്ലാം ചാനലുകാരൻ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന വിവരം ആരോക്കിയ രാജിനറിയില്ലായിരുന്നു. യാതൊരു സംശയവും തോന്നിയില്ല.

റോസിലി അയാളോട് പറഞ്ഞു, 'എന്റെ മകളെ ഞാൻ സ്വപ്നം കണ്ടു. അവൾ ഏങ്ങലടിച്ചു കരയുകയായിരുന്നു. എന്നിട്ട് അവളുടെ മരണത്തിന്റെ കാരണമെന്തെന്ന് ചോദിക്കുകയായിരുന്നു.' ആരോക്കിയരാജ്  പറഞ്ഞു, "ഞാൻ അവളെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൾ അലറിക്കൊണ്ട് എന്നിൽ നിന്ന് മാറുകയും അവളുടെ ദുപ്പട്ട ഞാൻ പിടിച്ചു വലിക്കുകയും ചെയ്തു. പുറത്തു നിന്നാരോ വാതിൽ മുട്ടിയപ്പോൾ ഒരു പെണ്ണ് എന്റെ മുറിയിൽ ഉണ്ടെന്നറിയിക്കാതിരിക്കാൻ ഞാൻ അവളുടെ വായ് മൂടി കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു." അവൾ തൂങ്ങി കിടക്കുകയായിരുന്നെന്നും ഹോസ്പിറ്റലിൽ പോയവഴി  മരിച്ചുവെന്നും പറയണമെന്ന്' പോലീസ് എന്നെ ഉപദേശിച്ചു. ഒന്നും മനഃപൂർവമായിരുന്നില്ല.'  ഈ വിവരം ബിഷപ്പിനും മറ്റു പുരോഹിതർക്കും അറിയാമായിരുന്നു. സംഭവം നടന്നിട്ടു വളരെക്കാലമായതുകൊണ്ടാണ് ഇന്നെല്ലാം തുറന്നു പറയാൻ ധൈര്യം വരുന്നത്. ഇനിയും അതിനെപ്പറ്റിയുള്ള അന്വേഷണം ഉണ്ടാവില്ലെന്നു പോലീസിൽ നിന്ന് ഉറപ്പു കിട്ടിയിരുന്നുവെന്നും"  ആരോക്കിയരാജ്
 പറഞ്ഞു.

ആരോക്കിയരാജിന്റെ കുറ്റസമ്മതമടങ്ങിയ ഓഡിയോയിൽ പകർത്തിയ ഈ റിപ്പോർട്ട് ചാനലുകാർ രണ്ടു എപ്പിസോഡുകളായിട്ടാണ് സംപ്രേഷണം ചെയ്തത്. ആദ്യത്തേത് മതം നൽകിയ വിലക്കിനെപ്പറ്റിയായിരുന്നു. അതിൽ സോഫിയായുടെ കൊലപാതകി ആരോക്കിയരാജെന്ന് പറയുന്നുണ്ട്. അന്ന് ശാന്തിനിയുടെ വീടിനു നേരെ കല്ലേറുണ്ടാവുകയും പോലീസ് ഇടപെട്ടു സംരക്ഷണം നൽകുകയും ചെയ്തു. തന്റെ മകൾക്ക് നീതി കിട്ടാൻവേണ്ടി അങ്ങേയറ്റം പോവുമെന്ന് അവർ 'നാരദാ' പത്രത്തിൽ പ്രതികരിച്ചിരുന്നു. സഭയും പള്ളിയുമെല്ലാം ഇതിനിടയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എങ്കിലും ചാനലുകാർ ഭയപ്പെട്ടില്ല. അവർ രണ്ടാമത്തെ എപ്പിസോഡും പുറത്തിറക്കി. അതിൽ ആരോക്കിയരാജിന്റെ കുറ്റം ഏറ്റു പറയുന്ന ശബ്ദവും ഉണ്ടായിരുന്നു. ആരോക്കിയരാജിന്റെ കുറ്റസമ്മതം ടെലിവിഷനിൽക്കൂടെ കേട്ടപ്പോൾ വീടിനു കല്ലെറിഞ്ഞവർ പോലും ഞെട്ടി. ശാന്തിനി വലിയ വിദ്യാഭ്യാസമുള്ള സ്ത്രീയല്ല.  എങ്കിലും ഒരു കുറ്റാന്വേഷക വിദഗ്ദ്ധയെപ്പോലെ നീതി ലഭിക്കുന്നവരെ സമരം തുടരുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ആരോക്കിയരാജിന്റെ ഈ ശബ്ദം ടെലിവിഷൻ ചാനലിൽ വന്നതിൽ പിന്നീട് അദ്ദേഹം ആരു ടെലിഫോൺ വിളിച്ചാലും എടുക്കില്ലായിരുന്നു.


ഇതിനിടയിൽ സഭാകോടതി കൂടുകയും ആരോക്കിയരാജിനെ അന്വേഷണ വിധേയമായി വൈദികവൃത്തിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. പുറത്താക്കൽ കൊലപാതകത്തിന്റെ പേരിലല്ല മറിച്ചു ലൈംഗിക പീഡനത്തിന്റെ പേരിലായിരുന്നു. പിന്നീടുള്ള കേസിന്റെ സത്യാവസ്ഥ അറിയാനുള്ള ശാന്തിനിയുടെ ശ്രമങ്ങൾ മുഴുവനും വിജയകരമായിരുന്നു. ഒന്നര വർഷം മുമ്പ് നടന്ന ഈ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. തെളിവുകളായി പുരോഹിതൻ കുറ്റം സമ്മതിച്ച ഫോൺ റെക്കോർഡുകളുമുണ്ടായിരുന്നു. അതെല്ലാം കോടതിയ്ക്ക് കൈമാറി. അന്നത്തെ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഡിജിപി സെൻകുമാറിനും കേസിന്റെ കോപ്പികൾ അയച്ചിരുന്നു. ബിഷപ്പിനെ കാണാൻ ശാന്തിനി മുപ്പത്തിമൂന്നു പ്രാവിശ്യം പോയിരുന്നു. അപ്പോഴെല്ലാം ബിഷപ്പ് അവരെ കാണാൻ കൂട്ടാക്കിയിരുന്നില്ല.

സഭയ്ക്കും ആരോക്കിയരാജിനുമെതിരെ പോരാട്ടം തുടങ്ങിയശേഷം ഈ കേസ് ഒത്തു തീർക്കാൻ അനേക ശ്രമങ്ങൾ ആരംഭിച്ചുവെന്നും ശാന്തിനി പറയുന്നു. അവർ സഭയുമായി യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലായിരുന്നു. അവസാനം സഭ പ്രതികാര നടപടികളുമായി ശാന്തിനിയെയും കുടുംബത്തെയും സഭയിൽ നിന്നും പുറത്താക്കി.

2015 ഡിസംബറിൽ ആരോക്കിയരാജിനെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകൾ ഹാജരാക്കിയപ്പോൾ നീതി പാലകർക്ക് നടപടികൾ നടത്താതെ നിവൃത്തിയില്ലെന്നുമായി. നീതിക്കു വേണ്ടി അവർ ലക്ഷക്കണക്കിന് രൂപ ചെലവാക്കി. കൂടെ ബിഷപ്പിനെയും അഞ്ചു പുരോഹിതരെയും പോലീസ് അറസ്റ്റു ചെയ്തു. അക്കൂടെ കോയമ്പത്തൂർ രൂപത ബിഷപ്പ് ഡോകടർ തോമസ് അക്വിനോർ, ഫാദർ മേൽക്കറെ, ലോറൻസ്, മദലൈ മുത്തു, കുളന്ത രാജ് എന്നിവരും ഉണ്ടായിരുന്നു.

ഇരുപത്തിരണ്ടു ദിവസത്തിനുശേഷം ആരോക്കിയരാജിന് ജാമ്യം കിട്ടി. ആഴ്ചയിൽ രണ്ടുദിവസം പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. സോഫിയായുടെ ഫോൺ കോളുകൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു.   ഡയറിയിൽ എഴുതിയ കയ്യക്ഷരവും സോഫിയാ എഴുതിയതെന്നു തെളിയണം. ഇപ്പോഴത്തെ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോക്കിയരാജ് ശിക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ ശാന്തിനി അതുകൊണ്ടു മാത്രം തൃപ്തയല്ല. ഈ കൊലപാതകത്തിന് ഉത്തരവാദികളായവരെയും ഈ കേസ് മൂടി വെക്കാൻ ശ്രമിച്ച ബിഷപ്പടക്കം പുരോഹിതരെയും നിയമത്തിന്റെ മുമ്പിൽ അവരുടെ കുറ്റങ്ങൾ തെളിയിക്കണമെന്നുള്ള വാശിയാണ് ശാന്തിനിക്കിന്നുള്ളത്. ആരോക്കിയരാജ്! തന്റെ കുറ്റസമ്മതം സഭാ നേതൃത്വത്തോട് പറഞ്ഞതാണ്. ഈ കേസ് ഒളിച്ചു വെച്ചത് പള്ളിയുടെ ഉന്നത തലത്തിൽ ഇരിക്കുന്നവരായിരുന്നു.

വൈദിക പട്ടത്തിൽ നിന്ന് പുറത്താക്കിയാൽ മാത്രം ഒരു കൊലപാതകിയ്ക്ക് ശിക്ഷയാവുകയില്ല. കോടതിയിൽ ഹാജരാകാതെ നാല് പുരോഹിതരും ബിഷപ്പും ഒളിച്ചു നടക്കുകയായിരുന്നു. അവർ നീതിക്കു വേണ്ടി പോരാടുമ്പോഴും സഭയുടെ അധികാരികൾ പണവും പ്രതാപവും കൊണ്ട് കേസിനെ നേരിടുകയായിരുന്നു. പ്രതികളായ ബിഷപ്പും പുരോഹിതരും എത്രയോ വലിയവരെന്നും ശാന്തിനിക്ക് തോന്നുന്നുണ്ട്. എന്തും സംഭവിക്കാമെന്നു അറിയാമെങ്കിലും തന്റെ മകളുടെ കരച്ചിൽ അവരുടെ ചെവിയിൽ മുഴങ്ങുന്നതുകൊണ്ട് തളർച്ചയിലും പൊരുതാൻ തന്നെയാണ് അവരുടെ തീരുമാനം.

കോടതി തെളിവുകൾ പല പ്രാവിശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും പോലീസ് നാളിതുവരെ അതിനു തയ്യാറാകുന്നുമില്ല. കഴുത്തിൽ കുരുക്കിട്ടെന്നു പറയുന്ന പ്രധാന തൊണ്ടിയായിരുന്ന 'ദുപ്പട്ടയും' കണ്ടെത്താനാവുന്നില്ല. പോലീസ് ഒരു ഒളിച്ചുകളിയാണ് നടത്തുന്നതെന്ന് ശാന്തിനി കരുതുന്നു. ഒരു ഭാഗത്ത് ശാന്തിനിയെ ആശ്വസിപ്പിക്കുകയും മറുഭാഗത്ത് ബിഷപ്പിനെ രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന നയമാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. ആരോക്കിയരാജിനെ ശിക്ഷിക്കുകയാണെങ്കിലും സ്ത്രീ പീഡനം എന്ന വകുപ്പിലെ ശിക്ഷിക്കുള്ളൂ. കൊല ചെയ്തുവെന്നുള്ള തെളിവുകൾ അവർ നശിപ്പിച്ചു കളഞ്ഞു. കൊലപാതകക്കുറ്റത്തിൽ ശിക്ഷിക്കുമെന്നും ഉറപ്പില്ല. അതേ സമയം ബിഷപ്പടക്കമുള്ളവർ ഈ കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും.

സോഫിയായെന്ന പെൺകുട്ടിയെ കൊലചെയ്തിട്ട് നാലുവർഷം കഴിയുന്നു. സ്വന്തം മകൾക്ക് നീതികിട്ടുമോയെന്ന സംശയത്തിലാണവർ. പ്രതികളായവർ ബിഷപ്പും പുരോഹിതരുമായതിനാൽ അവർക്ക് ശക്തമായ രാഷ്ട്രീയ സ്വാധീവും ലഭിക്കുന്നു. ഏറ്റവും അവസാനമായി കേൾക്കുന്ന വാർത്തകൾ അധികാരികൾ കിട്ടാവുന്ന തെളിവുകൾ മുഴുവൻ നശിപ്പിച്ചുവെന്നുള്ളതാണ്. കേസുമായി പോവുന്ന ഈ അമ്മയുടെ മകളെ അവർ ആദ്യം കൊന്നു. കേസിൽ നിന്ന് പിന്തിരിയാഞ്ഞതുകൊണ്ട് അവരെയും കുടുംബത്തെയും മതത്തിൽ നിന്നു പുറത്താക്കി. മതത്തിനെതിരെ കേസുമായി പോയതുകൊണ്ട് വിശ്വാസികൾ അവരുടെ വീടിനു നേരെ കല്ലെറിഞ്ഞു. അവരെപ്പറ്റി പുരോഹിതർ അപവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും അടിപതറാതെ ആ 'അമ്മ കേസുമായി മുമ്പോട്ട് പോവുന്നു.

ചില പുരോഹിതരുടെ പെരുമാറ്റങ്ങൾമൂലം കേസുകാര്യങ്ങളുമായി നടന്ന ശാന്തിനിയെ  വളരെയധികം വേദനിപ്പിച്ചിരുന്നു. ഫാദര്‍ മതലൈമുത്തു ചാനലുകാരോടു പറഞ്ഞത്, ശാന്തിനി അവരുടെ മകളെ വിറ്റ് പണമുണ്ടാക്കിയിരുന്നു വെന്നാണ്. ഇത്തരം നീചരായ പുരോഹിതരാണ് സഭയിൽ നിറഞ്ഞിരിക്കുന്നത്.  ഇത്രമാത്രം ക്രൂര കൃത്യം  ചെയ്തിട്ടും അവർ ജയിക്കുന്നു. അതുതന്നെയാണോ മകളെ കൊന്ന ഘാതകനും അതിനു കൂട്ട് നിന്നവർക്കും ലഭിക്കാൻ പോകുന്നതെന്നും ശാന്തിനി ചിന്തിക്കാറുണ്ട്. ഇവിടെ പരാജയപ്പെട്ടാൽ കേസ് സിബിഐ യെ കൊണ്ടു അന്വേഷിപ്പിക്കാനും ശാന്തിനി ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ആ 'അമ്മ ആരോടും ഒത്തുതീർപ്പില്ലാതെ മരിച്ചുപോയ മകൾക്കു  നീതികിട്ടാനുള്ള പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്നു.

അരമനയും പുരോഹിതരും ഒരു കേസിലുൾപ്പെട്ടാൽ  നീതിന്യായ പീഠങ്ങൾ പോലും തെളിവുകളുടെ അഭാവത്താൽ നിസ്സഹായരാവും. അത്തരം സ്ഥിതിവിശേഷങ്ങളാണ്‌ നമ്മുടെ നാടിന്റെ കഴിഞ്ഞകാല ചരിത്രങ്ങൾ വെളിപ്പെടുത്തുന്നത്. കുറച്ചു കഴിയുമ്പോൾ മാദ്ധ്യമങ്ങൾക്ക് ശബ്ദമുണ്ടാക്കാൻ മറ്റൊരു വാർത്ത കിട്ടും. അപ്പോൾ പഴയവാർത്തകൾ തമസ്ക്കരിക്കപ്പെടും. മതത്തിന്റെ അധീനതയിലുള്ള ഏതുതരം കേസുകളിലും ശക്തരായ പ്രതികൾ നിയമത്തിന്റെ കുടുക്കിൽനിന്നും എന്നും രക്ഷപെട്ടിട്ടേയുള്ളൂ. മാടത്തരുവിക്കേസ്, അഭയാക്കേസ് എന്നിങ്ങനെയുള്ള കേസുകളെല്ലാം സ്വാധീനത്തിന്റെ പുറത്ത് മാഞ്ഞു പോവുകയായിരുന്നു. പണത്തിന്റെ മീതെ ഒരു പരുന്തും പറക്കില്ലെന്നുള്ള നിയമവ്യവസ്ഥയാണ് ഭാരതത്തിലുള്ളത്. സഭയെ സംബന്ധിച്ചുള്ള പ്രമാദമായ ഒരു കേസ് വരുമ്പോൾ കുറെ പോലീസുദ്യോഗസ്ഥരും വക്കീലന്മാരും ഇടനിലക്കാരും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിക്കൊണ്ടു പണം കൊയ്തുകൊണ്ടിരിക്കും. സാക്ഷികളും പ്രതികളും കോടതിയിൽ ഹാജരാകാതെയും കോടതികൾ നീട്ടിക്കൊണ്ടുപോയും കേസിനു തീർപ്പു കൽപ്പിക്കാതെയും  ഫയലുകളെല്ലാം രഹസ്യ സങ്കേതങ്ങളിൽ ഒളിപ്പിച്ചും  വെച്ചിരിക്കും.





Cover Photo: EMalayalee :http://emalayalee.com/varthaFull.php?newsId=139242

No comments:

Post a Comment