Translate

Monday, December 19, 2016

ചെന്നൈയിൽ നിന്നുള്ള പി.എ. മാത്യുവും ഫേസ് ബുക്കും

ഫേസ്ബുക്കിൽ സഭയോടും പുരോഹിതരോടും അസഹ്യമായിട്ടുളള നൂറു കണക്കിനുപേർ എഴുതുന്നുണ്ട്. ഓരോരുത്തരും അങ്ങ് വത്തിക്കാൻവരെ ഞെട്ടുന്ന വിധത്തിലുള്ള കഥകളും അഭിപ്രായങ്ങളുമാണ് അവതരിപ്പിക്കുന്നത്. രസകരവും ആഴമേറിയ രീതികളിലുമുള്ള പ്രതികരണങ്ങളും വായിക്കാം.  ചെന്നൈയിൽ നിന്നുള്ള ഒരു 'P.A. മാത്യു' ഇന്ന് അഭിഷിക്തർക്ക് പേടി സ്വപ്നം ആയിരിക്കുകയാണ്. നല്ലവണ്ണം ഗഹനമായി പഠിച്ച ശേഷമാണ് അദ്ദേഹം ഫേസ്ബുക്കിൽ എഴുതാറുള്ളത്. ഓരോ പോസ്റ്റും പ്രതികരിച്ചുകൊണ്ട് അനേകം പേരുടെ കമന്റുകളും കാണും. സഭ്യതയും അസഭ്യതയും നിറഞ്ഞ പോസ്റ്റുകൾ ഉള്ളതുകൊണ്ട് ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്. അസൽ പ്രതികരണങ്ങൾ വായിച്ചാലെ അതിന്റെ തനിരൂപത്തിലുള്ള രസം വരുകയുള്ളൂ. 

യുക്തിവാദികളുടെയിടയിൽ ഫേസ്ബുക്ക് നിറയെ പ്രസിദ്ധനായ ശ്രീ P.A. മാത്യുവിന്റെ കമന്റുകളിൽ രോഷാകുലനായ ഒരു ടോമി മുരിങ്ങാത്തേരി 'എഫ്.ബി.'യിൽ ശ്രീ മാത്യുവിന്റെ ജീവചരിത്ര കുറിപ്പ് എഴുതിയത് ഇങ്ങനെ:    

Tomy Muringathery: "P.A. മാത്യു എന്ന ഈ വ്യക്തി ഇരിങ്ങാലക്കുട സ്വദേശിയാണ്. ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്നു. കത്തോലിക്കാസഭയ്ക്കും വൈദീകര്‍ക്കുമെതിരെ തീവ്രമായി പ്രവർത്തിക്കുകയും അപകീർത്തിപ്പെടുത്തുന്ന കമന്റുകൾ എഴുതുകയും ചെയ്യുകയെന്നതാണ് ഇയാളുടെ ഹോബി. അതിന് അയാൾ ആയുധമാക്കുന്നത് Facebook ആണ്. ഓരോദിവസവും സഭക്കും വൈദീകര്‍ക്കും എതിരേയുള്ള വാര്‍ത്തകള്‍ തേടിപ്പിടിച്ച് അയാൾ Facebook ൽ പോസ്റ്റ് ചെയ്യുന്നു. അയാളെ സഹായിക്കാനും പിന്തുണ നൽകാനും അയാളോടൊപ്പം എഴുതാനും വലിയൊരു പടതന്നെയുണ്ട്. തുടക്കത്തിൽ ഇദ്ദേഹത്തിന്റെ പോസ്റ്റുകളുടെ സ്വഭാവം ശ്രദ്ധിച്ചിട്ടില്ലാഞ്ഞ കുറേ വൈദീകരും അദ്ദേഹത്തോടൊപ്പം ഫേസ്ബുക്ക് സുഹൃത്തുക്കളായുണ്ടായിരുന്നു. അപകടകാരിയായ ഈ മനുഷ്യന്റെ നിന്ദ്യമായ ഫേസ് ബുക്ക് സന്ദേശങ്ങളെപ്പറ്റി അവരിൽ പലർക്കും ഞാൻ മുന്നറിയിപ്പ് നൽകി ഫേസ്ബുക്ക് വഴി സന്ദേശങ്ങൾ അയച്ചിരുന്നു. കുറേപേരോക്കെ സഭാ വിരോധിയായ അയാളെ Facebook ൽ നിന്നും നീക്കം ചെയ്തിരുന്നു. എങ്കിലും ചിലര്‍ അയാളോടൊപ്പം ഇന്നും തുടരുന്നുണ്ട്. ഇയാളുടെ ഫേസ്ബുക്കിൽ കൂടുതലും പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾ അഭിവന്ദ്യ പിതാക്കന്മാരെയും ധ്യാനഗുരുക്കന്മാരെപ്പറ്റിയുമാണ്. ഏകദേശം മൂന്ന് മാസങ്ങളായി ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിൽനിന്നും മനസ്സിലായ ചില വിവരങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

ശ്രീ മാത്യുവിന്റെ ഭാര്യ തികഞ്ഞ മത വിശ്വാസിയാണ്. അദ്ദേഹം സ്ഥിരമായി ശാലോം TV കാണാറുണ്ട് വിശ്വാസംകൊണ്ടല്ല അയാൾ ശാലോം ടീവി കാണുന്നത്. അയാളുടെ ഉദ്ദേശ്യം പുരോഹിതരെയും കത്തോലിക്കാസഭയെയും പരിഹസിക്കണമെന്നും വിമർശിക്കണമെന്നും മാത്രമേയുള്ളൂ. സമാന ചിന്താഗതിക്കാരായ വലിയൊരു ഗ്രൂപ്പ് പിന്തുണയ്ക്കാൻ ഒപ്പവുമുണ്ട്. കഴിഞ്ഞ ദിവസം ആനിക്കുഴിക്കാട്ടിൽ പിതാവുമായുള്ള ഫോണ്‍ സംഭാഷണവും അയാൾ Facebook ൽ upload ചെയ്തിരുന്നു. പിന്നീട്, അതൊരു സൈബര്‍ കേസാകുമെന്നു ആരൊക്കെയോ മുന്നറിയിപ്പു കൊടുത്തപ്പോള്‍ അയാൾ ആ പോസ്റ്റ് പിന്‍വലിച്ചു. നമ്മുടെ രൂപതയിലും രൂപതാ ആസ്ഥാനത്തും സ്ഥാപനങ്ങളിലുമുള്ള അച്ചന്മാർ പ്രത്യേകമൊന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഏതെങ്കിലും ഒരു സുപ്രഭാതത്തിൽ ഇയാളുടെ 'ഒരു ഫോൺ കാൾ' നിങ്ങൾക്കും ലഭിക്കാം. *ചെന്നൈയിൽ നിന്ന് മാത്യുവാണ്* എന്നു പരിചയപ്പെടുത്തി ഒരു ഫോൺ കാൾ... പലപ്പോഴും എവിടെയെങ്കിലും അച്ചന്മാര്‍ ഉൾപ്പെട്ട ഒരു കേസോ മറ്റോ ഉണ്ടാകുമ്പോൾ ഇയാൾ ആ അച്ചന്മാരെ നേരിട്ടോ, രൂപതയില്‍ പ്രമുഖസ്ഥാനങ്ങളിലിരിക്കുന്ന മറ്റു വൈദീകരെയോ ഫോണില്‍ വിളിക്കുന്നു. മാന്യമായി സംസാരിച്ചുതുടങ്ങി കുറച്ചുസമയം കഴിയുമ്പോൾ വളരെ മ്ലേച്ചമായ രീതിയിൽ അവരെ അഭിസംബോധന ചെയ്യുകയും വെല്ലുവിളിക്കുകയും അവഹേളിക്കുകയുമാണ് ഇയാളുടെ പതിവ്. ആ ഫോൺ സംഭാഷണങ്ങൾ എല്ലാം അയാൾ റെക്കാർഡ് ചെയ്ത് Facebook വഴി പ്രചരിപ്പിക്കുന്നു. 'എന്നിട്ട് ഞാൻ അച്ചനെ തെറിവിളിച്ചിരിക്കുന്നൂ, ഞാൻ പിതാവിനെ തെറിവിളിച്ചിരിക്കുന്നൂ' എന്ന് വീമ്പിളക്കി പ്രചരിപ്പിക്കുന്നു. സഭാവിരോധികൾ അതേറ്റുപിടിക്കുന്നൂ . .......be carefull"......


ശ്രീ മാത്യുവിന്റെ പ്രതികരണമിങ്ങനെ, "എന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നും സ്വയം പിരിഞ്ഞുപോയ ഒരു പഴയ FB സുഹൃത്ത് ശ്രീ ടോമി മുരിങ്ങാത്തേരി എന്നെപ്പറ്റി എഴുതിയ ഒരു പോസ്റ്റ് എന്‍റെ വേറൊരു സുഹൃത്ത് എനിക്കയച്ചുതന്നതാണിത്. അതോടൊപ്പം, അതില്‍ ശ്രീ സിറില്‍ സെബാസ്റ്റ്യന്‍ (അദ്ദേഹവും ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നും സ്വയം പിരിഞ്ഞുപോയ ഒരു പഴയ FB സുഹൃത്താണ്) എഴുതിയ കമന്റും ആണ് ഇങ്ങനെയൊരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.

ശ്രീ ടോമി എഴുതിയ കാര്യങ്ങള്‍ സത്യമാണ്, ഞാനതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ, ‘കത്തോലിക്കാ സഭക്കും വൈദീകര്‍ക്കും എതിരെയാണ് ഇയാളുടെ പ്രവര്‍ത്തനങ്ങൾ മുഴുവനും’ എന്ന വിലയിരുത്തല്‍ തെറ്റിപ്പോയി. എന്‍റെ പോസ്റ്റുകള്‍ ദൈവം എന്ന സാങ്കല്പിക കഥാപാത്രത്തിനും, ആ കഥാപാത്രത്തിന്‍റെ പേരുംപറഞ്ഞ് വിശ്വാസ സമൂഹത്തെ കബളിപ്പിച്ച്‌ ഇത്തിക്കണ്ണികളായി സുഖജീവിതം നയിക്കുന്ന എല്ലാ മതങ്ങളിലേയും നേതാക്കള്‍ക്കും പുരോഹിതപ്പരിഷകള്‍ക്കും എതിരെയാണ്. ഒരു മാങ്ങാത്തൊലി, സോറി, മുരിങ്ങാത്തൊലി ഇങ്ങനെ ഒരു പോസ്റ്റിട്ടതുകൊണ്ടൊന്നും നിന്നുപോകുന്നതോ ഒലിച്ചുപോകുന്നതോ അല്ല, ആ പ്രയാണം.


പിന്നെ ചെറിയാൻ സേവ്യറിന്റെ കമന്റ്... ഹലോ സേവ്യറെ താങ്കൾ ആരെന്നാണ് താങ്കളുടെ ഭാവം.?  ശ്രീ കർദ്ദിനാൾ .ആലഞ്ചേരി താങ്കളുടെ വല്യമ്മയുടെ അങ്ങളെയുന്നു പറഞ്ഞു ഭയപ്പെടുത്തേണ്ട.  ഒരു കർദ്ദിനാളിന്റെ ബന്ധുവെന്ന് പറഞ്ഞാൽ എന്നെ സംബന്ധിച്ച് ഒരു ചുക്കുമല്ലെന്നു താങ്കൾ മനസിലാക്കണം. അതിന്റെ പേരും പറഞ്ഞുകൊണ്ട് ഉമ്മാക്കി കാണിച്ച് എന്നെ ഭയപ്പെടുത്തേണ്ട. മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്ന അത്തരക്കാരുടെ മറവില്‍ പേരും പെരുമയുമൊക്കെ സമ്പാദിച്ച് സുഖമായി ജീവിച്ചോ! അതിലൊന്നും ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല. 


താങ്കൾ എഴുതി, ഞാൻ എന്റെ സ്വന്തം ചേട്ടനെ വെട്ടിയിട്ട് മദ്രാസ് മെയിലില്‍ കള്ളവണ്ടി കയറിയെന്ന് ....എവിടുന്ന് കിട്ടീ ശ്രീ ചെറിയാന് ഈ ഇന്‍ഫര്‍മേഷന്‍? താങ്കളുടെ നുണച്ചിയായ  അമ്മായിയമ്മയിൽ നിന്നായിരിക്കാം ഈ വിവരങ്ങൾ! സത്യം ലോകത്തോട്‌ വിളിച്ചുപറയാന്‍ ഒരു മടിയുമുള്ള ആളല്ല, മാത്യു. 


1988ല്‍ ഞാന്‍ ഒരു കൊലപാതകക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. അതിനുശേഷം ഒളിച്ചോടുകയല്ല, നേരിട്ട് പോലീസില്‍ ഹാജരായി. രാജ്യത്തെ നീതിന്യായക്കോടതിയില്‍ വിശദമായ വാദപ്രതിവാദം കേട്ടശേഷം, കോടതി എന്നെ കുറ്റവിമുക്തനാക്കി. അതുകൊണ്ടാണ് ഞാന്‍ ഇന്നിവിടെയിരുന്ന്‍ ഇതെഴുതുന്നത്. അല്ലാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പാട്ട് പഠിപ്പിച്ചതിനോ, അവരുടെ അളവെടുത്തതിനോ, അവരെ കൊന്ന് കിണറ്റിലിട്ടതിനോ ഒന്നും എന്റെ പേരില്‍ ഒരു കേസുമില്ല, അതിനായി ഞാന്‍ ജയിലിൽ കിടന്നിട്ടുമില്ല.


ശ്രീ മുരിങ്ങാത്തേരിക്കും സേവിയറിനുമൊക്കെ അറിയാത്ത ചില സത്യങ്ങളും ഞാനിവിടെയെഴുതുന്നു.  മുപ്പത്തിരണ്ടാം വയസ്സില്‍ കൊലപാതകക്കുറ്റത്തില്‍ അകപ്പെടുമ്പോള്‍, എനിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള ഒരു മകനും. ഏഴു വര്‍ഷംകൊണ്ട് ഗള്‍ഫില്‍ നിന്നും ഉണ്ടാക്കിയ എല്ലാം, ഭാര്യയുടെ കെട്ടുതാലിയടക്കം, തീര്‍ന്ന്‍ ഒരുകിലോ അരി വാങ്ങാന്‍ നിവൃത്തിയില്ലാതിരുന്ന സമയം. അന്നൊന്നും ഒരു കത്തനാരും മെത്രാനും എന്നെ അന്വേഷിച്ചുവന്നില്ല. രാത്രിയുടെ മറവില്‍ ആരും കാണാതെ രണ്ടുകിലോ അരി വാങ്ങിക്കൊണ്ടുവന്നതൊന്നും എനിക്ക് മറക്കാനാവില്ല. കൂട്ട ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോയ നാളുകള്‍. പക്ഷേ, തോറ്റുവെന്നു പറയാന്‍ അന്നും മനസ്സ് തയ്യാറല്ലായിരുന്നു. ആ പ്രതിസന്ധിയില്‍ പോലും തളരാത്ത ഞാന്‍ മുരിങ്ങാത്തേരിയുടെ ഭീഷണിനിറഞ്ഞ ഒരു പോസ്റ്റ്‌ കണ്ട് ഭയക്കുമെന്ന് കരുതിയെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി....

അവസാനമായി, കത്തനാന്മാരുടെയും ബിഷപ്പുമാരുടെയും കൈകൾ മുത്തുന്നവരും പാദങ്ങൾ നക്കുന്നവരും അവരുടെ അടിവസ്ത്രം കഴുകികൊടുക്കുന്നവരും പൃഷ്ഠം തിരിഞ്ഞുള്ള കുർബാന കാണുന്നവരും തങ്ങളുടെ വിശ്വാസം തുടരാം. ഞാൻ എതിർക്കാറില്ല. ആരും അവരെ തടയില്ല. പക്ഷെ, അതിനപ്പുറം പോകാന്‍ തന്റേടമുള്ളവരെ അവരുടെ പാട്ടിനുവിടുക, തടയരുത്....കാരണം, അതിന്‍റെ സത്ഫലം അനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളുടെ വരുംതലമുറയും ഉണ്ടാകും.

ശ്രീ മാത്യു ചോദിക്കുകയാണ്, "ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു ക്രിമിനല്‍ കേസില്‍ PA Mathew പ്രതിയായിരുന്നുവെന്നു പ്രചരിപ്പിച്ചാല്‍, കത്തോലിക്കാ പുരോഹിതര്‍ കാട്ടിക്കൂട്ടുന്ന അന്യായങ്ങള്‍ ന്യായങ്ങളായി മാറുമോ? ചിലർ നടത്തുന്ന പെടാപാട് കണ്ടിട്ട് ചോദിച്ചുപോയതാ. സഭയും കത്തനാന്മാരും ചപ്പന്മാരും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുകയെന്നല്ലാതെ, സ്വന്തമായി അഭിപ്രായങ്ങളോ തീരുമാനങ്ങളോ ഇല്ലാത്ത വിഡ്ഢികളായവരോട് ഇതില്‍കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍, അല്ലെ? എന്തായാലും ഒന്ന് തീരുമാനിച്ചു.....പുറകോട്ടില്ല. നിലപാട് ഒന്നുകൂടെ കടുപ്പിച്ച് മുന്നോട്ട്. എന്റെ ലക്ഷ്യം സാമൂഹിക തിന്മകൾക്കെതിരെ പോരാടുകയെന്നതാണ്. അതിൽ ആർക്കും എന്നെ പിന്തിരിപ്പിക്കാൻ സാധിക്കുകയില്ല."

ശ്രീ മാത്യു ഒരു പുരോഹിതന്റെ മനോരമയ്‌ക്കെതിരെയുള്ള പ്രസ്താവനെയെപ്പറ്റി പറയുന്നതിങ്ങനെ,  

"കത്തോലിക്കാ പുരോഹിതര്‍ക്ക് ഒരൊറ്റ ഭാഷയേ അറിയൂ, ധാര്‍ഷ്ട്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ഭീഷണിയുടെയും ഭാഷ. മലയാള മനോരമയുടെ കൃസ്ത്യന്‍ പ്രീണനനയത്തിന് ഇങ്ങനെതന്നെ വേണം. പക്ഷെ, തങ്ങള്‍ക്കിഷ്ടമില്ലാത്തതും അനുകൂലമല്ലാത്തതുമായ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചാല്‍ നിങ്ങടെ ആപ്പീസ് പൂട്ടിക്കും എന്ന് ഒരു പത്രസ്ഥാപനത്തോട് പറയാനുള്ള ധൈര്യം ഈ കത്തനാരന്മാര്‍ക്ക് എവിടുന്ന് കിട്ടി? കത്തോലിക്കാ സഭക്കാര്‍ മാത്രമാണോ മനോരമ വായിക്കുന്നത്? കത്തനാരന്മാര്‍ പറയുന്നതനുസരിച്ചാണോ കത്തോലിക്കര്‍ പത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്? അസ്ലീലച്ചുവ പാടില്ലാ..ത്രേ! എഡ്വിനും കൊക്കനും പുതൃക്കയുമൊക്കെ ചെയ്ത കാര്യങ്ങളില്‍ അശ്ലീലം അശേഷം ഇല്ല, പവിത്രതയും ആത്മീയതയും മാത്രം....ല്ലേ? എന്താടോ കുഴിമാടങ്ങളേ, നന്നാവാത്തേ? അല്ല, നിങ്ങളെ മാത്രം കുറ്റം പറയുന്നതെന്തിനാ, നിങ്ങളെ ചുമക്കുന്നവരാണല്ലോ ഇതൊക്കെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യം തരുന്നത്........"

ശ്രീ മാത്യുവിന്റെ മറ്റൊരു പോസ്റ്റിങ്ങനെ: "പള്ളിയിലേക്ക് പോയ വീട്ടമ്മയെ കാട്ടാന കൊന്നു.....പ്രേയ്സ് ദി ലോര്‍ഡ്‌, യേശുവേ നന്ദി, യേശുവേ സോത്രം......ആനയായാലും ക്ഷമക്കൊരു പരിധിയില്ലേ?" ഇങ്ങനെയുള്ള വാർത്തകളും അദ്ദേഹം ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കാറുണ്ട്. 


ഇന്നലെ വരാപ്പുഴയില്‍ നടന്ന കോല്‍ക്കളി മത്സരത്തില്‍ നിന്നുള്ള ഒരു ദൃശ്യം.......ഇന്നത്തെ മനോരമ ആദ്യ പേജില്‍ പ്രസിദ്ധീകരിച്ചത്. 


ശ്രീ മാത്യു മുമ്പോട്ട് വെച്ച ഈ യജ്ഞത്തിൽനിന്നും പുറകോട്ടു തിരിയുകയില്ലെന്നാണ് പ്രതിജ്ഞ ചെയ്തിരിക്കുന്നത്. അടിപതറാതെ പുരോഹിതരുടെ നേരെ ചാട്ടവാറുമായി നിൽക്കുന്ന ഈ ഗർജിക്കുന്ന സിംഹത്തിനു എല്ലാ വിധ പിന്തുണയും വിജയവും ആശംസിക്കുന്നു.

No comments:

Post a Comment