Translate

Sunday, December 25, 2016

ഇന്നു ക്രിസ്തുമസ്സല്ല, യേശുജയന്തിയാണ്

ക്രിസ്തു എന്നു പറഞ്ഞാല്‍ അഭിഷിക്തന്‍. മാസ് എന്നു പറഞ്ഞാല്‍ ബലി. ക്രിസ്തുവിന്റെ ബലിയെ ഓര്‍മിപ്പിക്കുന്നതാണ് ക്രിസ്തുമസ്സ്. അതിനാല്‍ത്തന്നെ ഇന്നാഘോഷിക്കുന്നത് ക്രിസ്തുമസ്സല്ല, യേശുജയന്തിയാണ്. 
യോഹന്നാന്‍ യേശുവിനു ജ്ഞാനസ്‌നാനം നല്കിയപ്പോള്‍ ഇവന്‍ എന്റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന ദൈവസ്വരം കേള്‍ക്കാനിടയായി. നസ്രത്തില്‍ സുനഗോഗില്‍ ചെന്നപ്പോള്‍ ലഭിച്ച യേശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ കര്‍ത്താവിന്റെ അരൂപി എന്റെമേല്‍ ഉണ്ട് എന്നും ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കാന്‍ അവന്‍ എന്നെ അഭിഷേചിച്ചിരിക്കുന്നു എന്നും യേശു കണ്ടു. അപ്പോള്‍ ഇന്ന് ഈ വിശുദ്ധലിഖിതം നിങ്ങള്‍ കേള്‍ക്കെത്തന്നെ നിറവേറിയിരിക്കുന്നു എന്നു യേശു പ്രഖ്യാപിച്ചു. ഇതെല്ലാമാണ് യേശുവിനെ ക്രിസ്തുവെന്നു വിളിക്കാന്‍ കാരണം.
ഉത്പത്തിപ്പുസ്തകത്തില്‍പ്പോലും ആദാമിന്റെ പാപംപരിഹരിക്കാന്‍ ഒരു രക്ഷകനെ അയയ്ക്കുമെന്നു ദൈവം പറയുന്നില്ല. യേശുവിന്റെ നേര്‍ശിഷ്യന്‍പോലുമല്ലാത്ത പൗലോസാണ് ആദാമിന്റെ പാപത്തില്‍നിന്നു മനുഷ്യവംശത്തെ മോചിപ്പിക്കാന്‍ ജനിച്ച ദൈവപുത്രനായി യേശുവിനെ അവതരിപ്പിക്കുന്നത്. അവിവാഹിതയായിരുന്ന മറിയമെന്ന സാധുസ്ത്രീക്ക് ഭര്‍ത്താവില്‍നിന്നല്ലാതെ ജനിച്ചവനാണ് യേശു എന്ന മനുഷ്യപുത്രന്‍. അവനെയും അവന്റെ സാര്‍വലൗകികമായ ദര്‍ശനത്തെയും വിലമതിക്കുന്ന എനിക്ക് എന്നെ ക്രിസ്ത്യാനിയെന്നല്ല, യേശ്വാനിയെന്നു വിളിക്കാനേ തോന്നുന്നുള്ളു. ഈ സാഹചര്യത്തില്‍ യേശുവിന്റെ ജീവിതവും ദര്‍ശനവും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും എന്റെ യേശുജയന്തി ആശംസകള്‍!

ക്രിസ്ത്യാനിയല്ല ഞാന്‍, യേശ്വാനിയാകുവാന്‍
നിസ്തര്‍ക്കമെന്നും പരിശ്രമിക്കുന്നു ഞാന്‍!
''ദൈവമേ നിന്‍ ഹിതമാ,ണെന്റെയിച്ഛയ-
ല്ലീ വിശ്വമാകെ നടപ്പായിടേണ്ട''തെ-
ന്നന്നു കുരിശില്‍ മരിക്കാന്‍ കിടക്കവെ
പോലും മൊഴിഞ്ഞവന്‍ യേശു, എന്‍ മാതൃക!   

നമ്മോടസൂയയും ദ്വേഷവുമുള്ളവന്‍
അജ്ഞാനിയെന്നറിഞ്ഞിങ്ങു പൊറുക്കുവാന്‍
ജീവജാലങ്ങള്‍ പരസ്പരം പൂരക-
രെന്നറി,ഞ്ഞജ്ഞാനികള്‍ക്കായ് മരിക്കുവാന്‍
-സോദരനന്മ കാംക്ഷിച്ചു തന്‍ കര്‍മങ്ങള്‍
ചെയ്യല്‍ സ്വധര്‍മമെന്നിങ്ങറിഞ്ഞീടിലും-
മാതൃക കാണിച്ചു തന്നവന്‍ യേശുവാം!
'ക്രിസ്തുവല്ലാ യേശു'വാണെന്റെ മാതൃക!!

ഇല്ലെനിക്കിങ്ങഭിഷിക്തനായീടുവാന്‍
തെല്ലുമത്യാഗ്രഹം, ദൈവകാരുണ്യമെന്‍
ജീവിതവീഥിയില്‍ വെട്ടമേകീടവെ
ജീവിതാനന്ദമെന്തെന്നറിയുന്നു ഞാന്‍!!

യേശുജയന്തി ആശംസകള്‍

യേശുജയന്തിയിലെന്നുടെയുള്ളില്‍നി-
ന്നൂറിവരും മംഗളാശംസയിങ്ങനെ:
ഇന്നെന്റെ സോദരര്‍ ശാന്തമനസ്‌കരായ്,
സന്തോഷചിത്തരായ്, ''നിസ്വാര്‍ഥരാകിലാം
ധന്യത''യെന്ന വിവേകമുണ്ടായിനി
ജീവിതാനന്ദമിങ്ങാസ്വദിച്ചീടണം!
N.B.

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനെഴുതി അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കവിതകൂടി ഒന്നു വായിക്കൂ:
നിത്യദര്‍ശനം: യേശുദര്‍ശനം: ക്രിസ്മസ് നമുക്കൊക്കെയാഹ്ലാദവേളയാ- ണോര്‍മിച്ചിടുന്നീല നമ്മളാരും : മേരി , ജോസഫുമന്നെത്ര വേദനിച്ചെന്നതും ഉണ്ണി പാലിന്നു പുല്‍ത്തൊട്ടിയ...

1 comment: