Translate

Tuesday, October 11, 2016

സാമുവലിന്റെ സുവിശേഷം - ഒരു പുതിയ വായനാനുഭവം


 സക്കറിയാസ് നെടുങ്കനാൽ 

ജീവിതം ഒരു സമരമാണ്. സമരം വളർച്ചയുടെ മുന്നോടിയാണ്. മതത്തിന്റെ കാര്യമായാലും യാഥാസ്ഥിതികർ നിർമിക്കുന്ന സമാധാനം അധ:പതനത്തിലേക്കേ നയിക്കൂ. സമരം ചെയ്യാത്തവന് ജീവിക്കുവാൻ അർഹതയില്ല. അതിജീവനം അസാദ്ധ്യവുമാകും.

ആവശ്യത്തിന്റെ നിയമമാണ് പ്രപഞ്ചത്തെ നയിക്കുന്നത്. പൗരോഹിത്യം മനുഷ്യന് ഒട്ടും ആവശ്യമില്ലാത്ത ഒരു കണ്ടുപിടുത്തമാണ്. പുരോഹിതരാണ് അർത്ഥശൂന്യമായ ആചാരങ്ങളിലും വ്യക്തിപൂജ്യയിലും ആണ്ടുപോകാൻ മതങ്ങൾക്ക് ഇടവരുത്തുന്നത്. ഈ നശീകരണ പ്രക്രിയക്ക് മാറ്റമുണ്ടാകണമെങ്കിൽ കപട പൂജാരികളെ കണ്ടെത്തി നശിപ്പിക്കാൻ കെല്പുള്ള ധിഷണാശാലികൾ ഉണ്ടാകേണ്ടതുണ്ട്‌. നമ്മുടെ കാലം അത്തരക്കാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്നത് ശുഭോദർക്കമാണ്‌. അതിലൊരാളാണ് വാഗ്മിയും കവിയും കലാപ്രതിഭയുമായ സാമുവേൽ കൂടൽ.


കൂടൽസാർ മൈക്കിനു മുമ്പിലെത്തിയാൽ സദസിന് ഇരട്ടി പൊലിമ വന്നതു പോലെയാണെന്ന് ഇപ്പൻസാർ പറഞ്ഞത് വളരെ സത്യസന്ധമായ ഒരു നിരീക്ഷണമാണ്.പിടിച്ചിരുത്തുന്ന പ്രഭാഷണ കലയുടെയും ഭാഷാശൈലിയുടെയും ഉടമയായ സാമുവേൽ കൂടലിന്റെ ചെത്തി കൂർമ്പിച്ച വാക്കുകൾ അമ്പുകളായി ചെന്ന് മേല്പട്ടക്കാരുടെ സ്വൈരം കെടുത്തുന്നു. അഹന്തയുടെ കടുംനിറങ്ങളിൽ പാറിപ്പറക്കുന്ന അവരുടെ മേലങ്കികൾ ചെറുത്തുനില്പിന്റെ കൊടുങ്കാറ്റിൽ ഊരിയഴിഞ്ഞു പോകുന്നത് ഈ തലമുറയല്ലെങ്കിൽ അടുത്തത് കാണേണ്ടി വരും.

സമസംഗീതവും അപ്രിയയാഗങ്ങളുമെഴുതിയ ഈ കവിയുടെ വേദനകളും സ്വപ്നങ്ങളും ഒരു ജനതയുടെ പോരാട്ടത്തിൻറ മുഴക്കങ്ങളായി വീണ്ടുമിതാ "സാമുവലിന്റെ സുവിശേഷം" എന്ന പേരിൽ ഒന്നിനൊന്ന് ഉത്തേജകമായ അദ്ധ്യായങ്ങളിലൂടെ മാറ്റൊലിക്കൊള്ളുന്നു.
യേശുവിന്റെ കൌമാരം തൊട്ട് ഏതാണ്ട് മുപ്പതാം വയസുവരെയുള്ള കാലം സുവിശേഷത്തില്‍ ചുരുക്കിപ്പറഞ്ഞിരിക്കുന്നത് "അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ പ്രീതിയിലും ജ്ഞാനത്തിലും വളര്‍ന്നുവന്നു" എന്നാണ്. ഈ വാക്യംതന്നെ ബൈബിളില്‍ മറ്റൊരാളെപ്പറ്റി, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനായിരുന്ന സാമുവേലിനെക്കുറിച്ച്, വളരെ നേരത്തേ എഴുതപ്പെട്ടിട്ടുണ്ട് (I സാമുവേല്‍ 2, 26).  ഇയാളെ യൌവനകാലത്ത് ദൈവം "സാമുവേല്‍, സാമുവേല്‍" എന്ന് പല തവണ വാത്സല്യത്തോടെ വിളിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട് അതേ പുസ്തകത്തില്‍. ഓരോ തവണയും "അങ്ങെയുടെ ദാസനിതാ ശ്രവിക്കുന്നു, അരുളിച്ചെയ്താലും" എന്നാണവന്‍ എളിമയോടെ പ്രതിവചിച്ചത്. "ഇസ്രയേല്‍ ജനതയോട് ഞാനൊരു കാര്യം ചെയ്യാന്‍ പോവുകയാണ്. അത് കേള്‍ക്കുന്നവന്റെ ഇരു ചെവികളും തരിച്ചുപോകും. ... മക്കള്‍ ദൈവദൂഷണം ചെയ്യുന്നത് അറിഞ്ഞിട്ടും അവരെ തടയാത്തതുമൂലം ഞാനവനെ ശ്ക്ഷിക്കും" എന്ന് തുടങ്ങുന്ന ദൈവവചനം അനുവാചകര്‍ നേരിട്ട് ബൈബിളില്‍ നിന്ന് വായിച്ചറിയുക. ഇവിടെ ഞാന്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ. ആ സാമുവേലിന്റേതുപോലൊരു ദൌത്യം തനിക്കും ഉണ്ടെന്ന ശക്തമായ വിശ്വാസമാണ് സാമുവേല്‍ കൂടലിനെയും ഇത്ര ശക്തമായ ഭാഷയില്‍, സഭയുടെ മക്കളെക്കൊണ്ട് വിഗ്രഹാരാധനകളിലൂടെ ദൈവദൂഷണം ചെയ്യിപ്പിക്കുന്ന അപ്രിയയാഗങ്ങള്‍ക്കെതിരെ (വിശുദ്ധജീവിതത്തിലൂടെ നേടേണ്ട അര്‍ഹതയില്ലാതെ പുരോഹിതരായി കഴിഞ്ഞുകൂടുന്ന ഓരോരുത്തര്‍ക്കുമെതിരെ), നിരന്തരം ആഞ്ഞടിച്ച്, താക്കീത് കൊടുത്ത്, എഴുതിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രവാചകന്‍ സാമുവേലിന്റെ പിതാവ്, ഏലി പുരോഹിതനായിരുന്നു. എന്നിട്ടും തന്റെ ജനത്തിന് ദുര്‍മാതൃകയായിത്തീര്‍ന്ന തന്റെ മറ്റു മക്കളുടെ ദുര്‍നടപ്പിനെ തിരുത്താന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നതാണ് ദൈവത്തെ പ്രകോപിപ്പിച്ചത്. ക്രിസ്തുസഭയിലെ, നേരും നെറിവും കെട്ട്, പാതാളത്തോളം അധഃപ്പതിച്ചുപോയ, ഇന്നത്തെ പുരോഹിതവര്‍ഗ്ഗത്തിന് ഇതൊരു താക്കീതാകട്ടെ.

നമ്മുടെ സാമുവേല്‍ കൂടലിനെപ്പറ്റി ഇത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് തൊട്ടുമുമ്പുള്ള കുട്ടിക്ക് എട്ടു വയസ്സായപ്പോള്‍ ആണ് സാമുവേലിനെ അമ്മ ഗര്‍ഭം ധരിക്കുന്നത്. അവര്‍ തന്റെ ഉദരത്തില്‍ എട്ടു തവണ കുരിശു വരച്ചുകൊണ്ട്‌, ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടിരുന്നു. അതുപോലെതന്നെയാണ് ഏറെനാള്‍ പ്രസവിക്കാത്തതില്‍ ഹൃദയവേദനയനുഭവിച്ച് മൌനമായി ദൈവസന്നിധിയില്‍ യാചിച്ചതിനു ശേഷം ഹന്നായ്ക്ക് സാമുവേല്‍ ജനിക്കുന്നത്. അവരും ആ കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിച്ചു എന്ന് നാം വായിക്കുന്നു. മൌനവും തീവ്രവുമായ അവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബൈബിള്‍ എടുത്തുപറയുന്നുണ്ട്. ഈ സാമുവേലാണ് ഇസ്രായേലിന്റെ നിരന്തര ദുര്‍വാശി മടുത്ത്, ദൈവഹിതപ്രകാരം സാവൂളിനെ രാജാവായി വാഴിച്ചത്. അങ്ങനെയാരംഭിച്ച രാജവാഴ്ചയുടെ കാലംതൊട്ടാണ് ആ ജനത്തിന് വളരെയധികം ദുരിതങ്ങള്‍ വന്നുഭവിച്ചത്. ക്രിസ്തുസഭയുടെ കാര്യത്തിലും സമാനഗതിയാണല്ലോ നാം കാണുന്നത്. രാജകീയ പ്രൌഢികളോടുള്ള നമ്മുടെ പുരോഹിതരുടെ അതിരുകടന്ന കൊതിയാണല്ലോ സഭയെ വഴിതെറ്റിച്ചത്. ഒരു കൂസലുമില്ലാതെ ഇത്തരം സത്യങ്ങള്‍ വിളിച്ചുപറയുന്ന കാര്യത്തില്‍ പഴയ സാമുവേലും നമ്മുടെ സാമുവേലും ഒരേ സ്വഭാവക്കാരാണ് എന്നത് എന്നെ ഏറെയാകര്‍ഷിച്ചു. അവരുടെ അമ്മമാര്‍ ദൈവത്തിനു കൊടുത്ത പ്രിയയാഗങ്ങളായിരുന്നു, ഇരുവരും.

പഴയ സാമുവേലിനെപ്പോലെ നമ്മുടെ സാമുവേലും പറയുന്നു: "പൂര്‍ണ്ണ ഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിലേയ്ക്ക് തിരിയേണ്ടതിനുവേണ്ടി അന്യ ദേവന്മാരെ ബഹിഷ്ക്കരിക്കണം. ദൈവത്തെ മാത്രം ആരാധിക്കുവിന്‍!" (I സാമുവേല്‍ 6,3) എന്ന്. ക്രിസ്തുസഭയുടെ കാര്യത്തില്‍ അന്യ ദേവന്മാര്‍ എന്നത് പണാര്‍ത്തിയും അധികാരക്കൊതിയുമാണെന്ന് ഏവര്‍ക്കുമറിയാം. ഈ ദേവന്മാരെ വച്ച് പൂജിക്കുന്നതോ, അപ്രിയയാഗങ്ങളായ പുരോഹിതരും. സാമുവേലിന്റെ കാലത്താണ് ഇസ്രായേലിന്റെ ശത്രുവായ ഫിലിസ്ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ വീണ്ടെടുത്തത്.  ഈ അര്‍ത്ഥത്തിലും ഒരു പ്രവാചകദൗത്യം ഇന്ന് സാര്‍ത്ഥകമാവുകയാണ്. പൌരോഹിത്യപ്രഭുത്വം ഒരക്രമിയെപ്പോലെ ദൈവജനത്തെ പീഡിപ്പിക്കുകയും വഴിപിഴപ്പിക്കുകയുമാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് അന്ത്യം കുറിക്കാനുള്ള തൂലികായുദ്ധമാണ് അപ്രിയയാഗങ്ങള്‍ എന്ന തന്റെ കൃതിയിലൂടെ സാമുവേല്‍ കൂടല്‍ നടത്തുന്നത്.

തന്റെ വാര്‍ദ്ധക്യത്തില്‍ സാമുവേല്‍ തന്റെ പ്രിയ ജനത്തിനു നല്‍കുന്ന ഒരു ഉപദേശമുണ്ട്‌:  "നിങ്ങള്ക്ക് ഉപകരിക്കാത്തതും നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്തതുമായ കാര്യങ്ങളിലേയ്ക്ക് നിങ്ങള്‍ തിരിയരുത്. അവ വ്യര്‍ത്ഥമാണ്‌." (I സാമുവേല്‍ 12, 3-25). രണ്ടായിരം കൊല്ലങ്ങളോളം കൈവശമിരുന്നിട്ടും ബൈബിളിന്റെ സാരാംശം എന്താണെന്ന് നമ്മുടെ പുരോഹിതര്‍ക്ക് മനസ്സിലായിട്ടില്ല. 15 നൂറ്റാണ്ടോളം അവര്‍ ആരേക്കൊണ്ടും തൊടീക്കാതെ ബൈബിള്‍ പൂഴ്ത്തിവച്ചു. ബാക്കി അഞ്ചു നൂറ്റാണ്ടുകളില്‍ അവര്‍ മാത്രം വ്യാഖ്യാനങ്ങള്‍ നടത്തിനോക്കി. എന്നിട്ടും സുവിശേഷങ്ങളുടെ കാതല്‍ സ്നേഹവും സത്യവും മനുഷ്യസമത്വവുമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല! അപ്പോഴാണ്‌ വെറും അല്മായരായവര്‍ ആ നിധികണ്ടെത്തി രംഗത്ത് വരുന്നത്. പുരോഹിതരുടെ വഴിയേ പോയാല്‍ വിശ്വാസികള്‍ ഒരിക്കലും ദൈവത്തെ കണ്ടെത്തുകയില്ലെന്ന് ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നാം പഠിച്ചുകഴിഞ്ഞു. അവര്‍ക്കെല്ലാം മുമ്പില്‍ പ്രവാചകന്മാരായി നില്‍ക്കുന്നു സാമുവേല്‍ കൂടലും കൂട്ടരും. ദൈവത്തെ എവിടെ കണ്ടെത്താം എന്ന് ഏതു പുരോഹിതനുമെതിരെ നിന്ന് വിളിച്ചു പറഞ്ഞ് തന്റെ സഹോദരരെ പഠിപ്പിക്കാനുള്ള ജ്ഞാനവും ഊര്‍ജ്ജവും അദ്ദേഹത്തിനുണ്ട്. 

തനിക്കു മുമ്പ് സൃഷ്ടിക്കപ്പെട്ടതിനെല്ലാം പേരിട്ടുകൊള്ളാന്‍ ദൈവം മനുഷ്യന് അനുവാദം കൊടുത്തു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍, വിഡ്ഢിയായ മനുഷ്യന്‍ ദൈവത്തിനും പേരിടാനൊരുങ്ങി. അതോടേ ദ്വൈതാനുഭവത്തിന്റെ തുടക്കമായി. കാരണം, പേരിടുക എന്നാല്‍ വ്യത്യസ്തത സ്ഥാപിക്കുക എന്നാണ്. അങ്ങനെ സൃഷ്ടാവില്‍ നിന്നും സൃഷ്ടജാലത്തില്‍ നിന്നും മനുഷ്യന്‍ അകന്നു. കൂടുതല്‍ പേരുകള്‍ കണ്ടുപിടിക്കുന്തോറും കൂടുതല്‍ അകല്‍ച്ചയുണ്ടായി. കാരണം, പേരുള്ളതെല്ലാം പേരിടുന്നവനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന മറ്റൊന്നാണ്. അപ്പോള്‍ അവയെ തേടിപ്പോകേണ്ടി വരും. ഈ ദുരവസ്ഥ നാം തന്നെ ഉണ്ടാക്കിയതാണ്. നമ്മുടെ മതങ്ങളെല്ലാം ദൈവത്തിനു പേരിടുന്ന പ്രസ്ഥാനങ്ങളാണ്. ഞാനും എന്നിലുമായതിനെ എന്തിനു തേടിപ്പോകണം എന്ന സുബുദ്ധി നമുക്ക് കൈമോശം വന്നുപോയി. എന്തൊരാത്മനഷ്ടമാണിത് എന്ന് ചൂണ്ടിക്കാണിക്കാന്‍ കൂടലിനെപ്പോലെ ചിലരുള്ളത് നമ്മുടെ ഭാഗ്യമെന്ന് നാം അറിയണം, അംഗീകരിക്കണം. ഈ ഒരൊറ്റ അടിസ്ഥാനതത്ത്വത്തില്‍ നിന്ന് അന്വേഷണബുദ്ധിയോടെ നീങ്ങുക മാത്രമേ മനുഷ്യന് ചെയ്യേണ്ടതുള്ളൂ എന്ന് സ്വാമി ഭൂമാനന്ദതീര്‍ത്ഥര്‍ ആധികാരികമായി സാമുവേല്‍ സാറിന്റെ പുസ്തകത്തിന് മുഖക്കുറിപ്പായി എഴുതിക്കൊടുത്തിരിക്കുന്നത് ഈ കൃതിയെ ചൈതന്യസംപുഷ്ടമാക്കുന്നു. സര്‍വവ്യാപിയായ ഈശ്വരനിലേയ്ക്കുള്ള ദൂരം വാസ്തവത്തില്‍ പൂജ്യമായിരിക്കെ, അത് മറന്നിട്ട്, ഈശ്വരനെ വെളിയില്‍ എല്ലായിടത്തും അന്വേഷിച്ചു പോകാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്ന മതങ്ങള്‍ ആത്മാനാശിനികളല്ലാതെ മറ്റെന്താണ് എന്നാണ് സാമുവേല്‍ സാര്‍ ചോദിക്കുന്നത്.
സാമുവേല്‍ കൂടലിന്റെ സുവിശേഷത്തെപ്പറ്റി
സക്കറിയാസ് നെടുങ്കനാൽ  
ഓരോ മതത്തിലും രൂപമെടുക്കുന്ന ക്ലെര്‍ജിയെന്ന വിഭാഗം സൃഷ്ടിക്കുന്ന വയ്യാവേലികളെല്ലാം മറന്നിട്ട് തിരുവള്ളുവര്‍ ഒരിക്കല്‍ പറഞ്ഞത് ഇവിടെ നമുക്ക് സ്മരിക്കാം. അടുത്തുവന്ന കുട്ടികളോട് അദ്ദേഹം ചോദിച്ചു: താമരയുടെ ഉയരമെത്ര? ഇതെന്തു ചോദ്യമാണ്? കുട്ടികള്‍ അത്ഭുതപ്പെട്ടു. താമരക്ക്‌ ഉയരമോ? എന്നാല്‍ പ്രതിഭാശാലിയായ ഒരു പയ്യന്‍ പറഞ്ഞു: അത് കിടക്കുന്ന വെള്ളത്തിന്റെ ഉയരമാണ് താമരയുടെ ഉയരം. തൃപ്തിയോടെ, "അപ്പോള്‍ മനുഷ്യന്റെ ഉയരമോ?" തിരുവള്ളുവര്‍ വീണ്ടും ചോദിച്ചു. കുട്ടികള്‍ അടിക്കണഒരു പുതിയ വായനാനുഭവംക്കും മീറ്റര്‍കണക്കും പറഞ്ഞപ്പോള്‍ തിരുവള്ളുവര്‍ തിരുത്തി: അവന്റെ ഉയരം അവന്‍ നിലനില്‍ക്കുന്ന ദൈവിക ചൈതന്യത്തിന്റെ ഉയരമാണ്. 

പ്രാര്‍ഥിക്കുക എന്നാല്‍, പഴയ സാമുവേലിന്റെ അമ്മ ചെയ്തതുപൊലെ, മൌനമായി ദൈവത്തിനു മുമ്പില്‍ തനിയെ ഇരിക്കുക എന്നാണ്. പലര്‍ കൂടുന്നത് പല നാമങ്ങള്‍ ഇടകലരുന്നതിന് തുല്യമാണ്. പല നാമങ്ങള്‍ വീണ്ടും കൂടുതലകലത്തെയുണ്ടാക്കുന്നു. അതുകൊണ്ടാണ്, നിങ്ങള്‍ അകത്തിരുന്ന് ഉള്ളിലുള്ള ദൈവത്തോട് സംഭാഷിക്കുക എന്ന് യേശു പഠിപ്പിച്ചത്. അത് മറന്നുപോകുന്നവരെ കൂടല്‍സാര്‍ ഓര്‍മ്മിപ്പിക്കുന്നു: "ദൈവത്തെ അറിയാന്‍ പള്ളിയും പാസ്റ്ററും കുര്‍ബാനയും ആവശ്യമില്ല. ദൈവത്തില്‍ വിശ്വസിക്കുന്നതിനു പകരം അവനെ, മനസ്സിനെ ഉണര്‍ത്തുന്ന ചൈതന്യമായി ഉള്ളില്‍ അനുഭവിച്ച് ആനന്ദിക്കണം. ദൈവമുണ്ട് എന്നാകരുത്, ദൈവമേയുള്ളൂ എന്നാകണം നമ്മുടെ ചിന്ത" (താള്‍ 114, നുറുങ്ങു ചിന്തകള്‍). പള്ളികളിലും തെരുവുകോണിലും നിന്ന് പ്രാര്‍ഥിക്കുന്നത് കപടഭക്തിയാണെന്ന് (മത്താ. 6,5- 15) യേശു പറഞ്ഞിട്ടുണ്ടെന്നു പോലും ഇന്നത്തെ സഭക്ക് അറിയില്ല. മത്തായി അഞ്ചും ആറും അദ്ധ്യായങ്ങളില്‍ യേശു പ്രാര്‍ത്ഥനയെപ്പറ്റി ഒരു നീണ്ട സ്റ്റഡിക്ലാസ് തന്നെ നടത്തുന്നുണ്ട്, എന്നിട്ടും സഭയില്‍ നിലനില്‍ക്കുന്ന രീതികള്‍ ഇത്ര അര്‍ത്ഥശൂന്യമായിപ്പോയത് എങ്ങനെ എന്നാണ് കൂടല്‍സാര്‍ ചോദിക്കുന്നത്. യേശുവിനെ ശരിക്ക് മനസ്സിലാക്കിയാല്‍, ആരും ഒരിക്കലും പള്ളിയില്‍ പോകാതിരിക്കുന്ന ഒരു ദിവസം വന്നുചേരും (താള്‍ 128). അങ്ങനെയെങ്കില്‍ ഇപ്പോള്‍ കോടികള്‍ മുടക്കി ഉണ്ടാക്കുന്ന പള്ളികളെല്ലാം ക്രിസ്തുവിനെ നിഷേധിക്കലാണ് (താള്‍ 89).

ഇന്ന് വിശ്വാസിസമൂഹത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിമിരങ്ങള്‍ക്കും കാരണം അവര്‍ക്ക് സുബുദ്ധി പറഞ്ഞുകൊടുക്കാന്‍ മാത്രം വിവരമില്ലാത്ത പുരോഹിതരാണെന്ന് പച്ചമലയാളത്തില്‍ പറയാന്‍ ധൈര്യം കാണിച്ച വന്ദ്യ സാമുവേല്‍ സാറിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുന്നു.

"സാമുവലിന്റെസുവിശേഷം"  ഒരു പുതിയ വായനാനുഭവം തരുന്നു. സഭാജീവിതത്തിൽ സാധാരണക്കാരും കന്യാസ്ത്രീകളും നിഷ്കളങ്കരായ കുഞ്ഞുങ്ങളും നേരിടേണ്ടിവരുന്ന അനീതിയുടെയും പുരോഹിതർ നടത്തുന്ന അക്രമങ്ങളുടെയും സൂക്ഷ്മ നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കുന്നത്. വെറും ജല്പനങ്ങളല്ല, ഓരോന്നിനും സമകാലികമായ സംഭവകഥകൾ അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഗ്രന്ഥകർത്താവിന്റെ പരപ്പാർന്ന വായനയും സുവിശേഷങ്ങളുടെ ആഴമായ ഉൾക്കൊള്ളലും ഹൈന്ദവ ചിന്തയിലുള്ള ഗ്രാഹ്യവും ബഹുമാനവും ഭാഷയിലെ നർമവും ഈ പുസ്തകത്തെ സുന്ദരമാക്കിയിരിക്കുന്നു. വായനയുടെ ഇടയിലും അത് കഴിഞ്ഞും, ദൈവികമായിരുന്ന ക്രിസ്തുവിന്റെ സഭയെ ഇത്രയും ചീഞ്ഞുനാറുന്ന ഒരു കച്ചവട കോംപ്ലെക്‌സായി തരംതാഴ്ത്തിക്കളഞ്ഞ  പൗരോഹിത്യത്തോട് പൊറുക്കാൻ ഒരു വിശ്വാസിക്കും കഴിയുമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ഈ ദുരവസ്ഥക്ക് കാരണക്കാരായ കശ്മലന്മാരെ നിസഹകരണത്തിലൂടെയും ചെറുത്തുനിൽപ്പിലൂടെയും തിരുത്താൻമാത്രം സഭാസ്നേഹം വായനക്കാരുടെയുള്ളിൽ മുളപൊട്ടുമെങ്കിൽ സുവിശേഷം എന്ന പേര് ഈ കൃതിക്ക് അന്വർഥമാകും. അത് സംഭവിക്കട്ടെ, "സാമുവലിന്റെ സുവിശേഷം" എന്ന പുസ്തകത്തിന് ധാരാളം വായനക്കാർ ഉണ്ടാവട്ടെ!

No comments:

Post a Comment