Translate

Saturday, June 4, 2016

ബിഷപ്പ് മുരിക്കനും മതം മറന്നുപോയ വൃക്കകളും


AMERICA  03-Jun-2016
By ജോസഫ് പടന്നമാക്കൽ 

ഇടയലേഖനങ്ങളിൽക്കൂടി സഭാപൗരന്മാരെ തങ്ങളുടെ വഴികളിൽ നിയന്ത്രിച്ചുകൊണ്ടുപോകാമെന്നു  കരുതുന്ന അഭിഷിക്തർക്കായി ഫ്രാൻസീസ് മാർപ്പാപ്പയുടെ ഒരു സന്ദേശമുണ്ട്. "നിങ്ങൾ അഭിഷ്ക്തരാകുന്ന ദിനം കാലെടുത്തു വയ്ക്കുന്നത് റോമ്മാസഭയുടെ എളിയ ഭവനത്തിലേക്കാണന്നുള്ള സത്യം മറക്കരുത്. റോമ്മാചക്രവർത്തിയുടെ കൊട്ടാരത്തിലേയ്ക്കല്ല നിങ്ങൾ സേവനത്തിനായി വന്നിരിക്കുന്നത്. നിങ്ങളിലുള്ള രാജകൊട്ടാരശീലങ്ങളെ ഉപേക്ഷിക്കൂ. പരദൂഷണം, സ്വജനപക്ഷപാതം, ആഡംബരം എന്നിവയെല്ലാം   രാജകൊട്ടാരത്തിലെ രീതികളാണ്. അധികാരപ്രമത്തത കാണിക്കുവാൻ ക്രിസ്തുവിന്റെ സഭ അനുശാസിക്കുന്നില്ല. യേശു വന്നത് തീൻമേശയിലെ മുറകൾ അഭ്യസിപ്പിക്കാനുമല്ല. പകരം  മനുഷ്യരുടെയിടയിൽ സേവനനിരതരായി പ്രവർത്തിക്കാനാണ്." പാപ്പായുടെ വാക്കുകൾ മാനിക്കുന്ന മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായ പാലാ രൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ജേക്കബ് മുരിക്കൻ തന്റെ വൃക്ക  ഹിന്ദുയുവാവിനു ദാനം ചെയ്തവഴി  കേരള സഭാചരിത്രത്തിൽ ഒരു തങ്കപ്പൊട്ടു ചാർത്തിയിരിക്കുന്നു. ഭാരതത്തിലെ അഭിഷിക്ത ലോകത്തിനും പുരോഹിത ലോകത്തിനും ആത്മീയത തിളച്ചു മറിയുന്നവർക്കും അദ്ദേഹം ഒരു അനുകരണീയനാണെന്നതിലും സംശയമില്ല.


മഹാമനസ്ക്കരും മാനുഷിക ധർമ്മം നിറഞ്ഞവരും മനുഷ്യ ഹൃദയങ്ങളിൽ നിത്യം പ്രകാശിക്കുന്നവരാണ്. ജീവിതത്തിൽ എത്രമാത്രമുയർന്നാലും അനുഗ്രഹീതമായ ഹൃദയ വിശാലതയോടുകൂടിയവർ നമ്മെയെന്നും സ്വാധീനിച്ചുകൊണ്ടിരിക്കും. അത്തരം ഏതാനും മഹാപ്രതിഭകളെ കേരള സുറിയാനി കത്തോലിക്കാ സഭയിലെ പുരോഹിതരിൽനീന്നും കണ്ടെത്തിയതിൽ നമുക്കഭിമാനിക്കാം. ഫ്രാൻസീസ് മാർപ്പാപ്പാ 2016-നെ കാരുണ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിലെ അർത്ഥവ്യാപ്തി അല്മായരിൽ മാത്രം നടപ്പാക്കാനാണ് കേരള സഭാനേതൃത്വം തുനിയുന്നത്. എന്നാൽ മാർപ്പാപ്പായുടെ മാനസിക വികാരങ്ങൾ ശരിയ്ക്കും മനസിലാക്കിയ മഹാപുരോഹിതരാണ് വൃക്ക ദാനം ചെയ്ത  പാലാ ബിഷപ്പ് ജേക്കബ് മുരിക്കനും ഫാദർ ഡേവീഡ്  ചിറമേലും അദ്ദേഹത്തിൻറെ സഹകാരികളായ ഏതാനും പുരോഹിതരും കന്യാസ്ത്രികളും ഫാദർ സെബാസ്റ്റ്യനുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇവരിൽ ബിഷപ്പ് മുരിക്കനും ഫാദർ ചിറമേലും സ്വന്തം വൃക്കകൾ ഹൈന്ദവ സഹോദരർക്ക് ദാനം ചെയ്തപ്പോൾ ഫാദർ സെബാസ്റ്റ്യൻ തന്റെ വൃക്ക ഒരു ഇസ്ലാമിക യുവാവിനു നല്കി. വാസ്തവത്തിൽ ഇവർ കാരുണ്യത്തിന്റെ മഹാദേവനായ യേശുവിന്റെ സന്ദേശം ലോകത്തിനു നല്കുകയായിരുന്നു. യേശു കുടികൊള്ളുന്നത് ദരിദ്രരുടെ കുടിലുകളിലാണെന്നും അവിടെ ജാതിയോ മതമോയില്ലെന്നും തെളിയിച്ചുകൊണ്ട്‌ ഈ സന്യസ്തർ  സമൂഹത്തിനു മാതൃകയായി നിലകൊള്ളുന്നു. മനുഷ്യത്വം എന്തെന്നു വഴി കാട്ടിയ പാലാ രൂപതയുടെ സഹായ മെത്രാനായ അഭിവന്ദ്യ ജേക്കബ് മുരിക്കൻ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുകയാണ്.


2016 ജൂൺ ഒന്നാം തിയതി ഒരു കത്തോലിക്കാ ബിഷപ്പ് തന്റെ കിഡ്നി കാരുണ്യത്തിന്റെ മികവിൽ ദാനം ചെയ്തപ്പോൾ അത് സീറോ മലബാർ സഭയുടെ തന്നെ ചരിത്രമാവുകയായിരുന്നു. ഒരു പക്ഷെ ഒരു ബിഷപ്പിന്റെ ഹൃദയസ്‌പര്‍ശിയായ ഈ കാരുണ്യം ലോക ചരിത്രത്തിലെ സംഭവങ്ങളിൽ ആദ്യത്തെതുമാകാം. കൊച്ചിയിലെ ലേയ്ക്ക്ഷോർ ഹോസ്പിറ്റലിലാണ് കിഡ്നി മാറ്റുന്നതിനായി അദ്ദേഹം സർജറിയ്ക്ക് വിധേയനായത്. ഉടൻതന്നെ ഒരു ഹിന്ദു യുവാവായ സൂരജിന്റെ ശരീരത്തിൽ ബിഷപ്പിന്റെ കിഡ്നി മാറ്റി വെക്കുകയും ചെയ്തു. ആ യുവാവിൽ ജീവന്റെ തുടിപ്പുമായി ബിഷപ്പ് മുരിക്കന്റെ വൃക്ക നല്ലവണ്ണം പ്രവർത്തിക്കുന്നു.


കഴിഞ്ഞ പതിനെട്ടു മാസമായി സുരജെന്ന  ദരിദ്ര യുവാവ് കിഡ്നി പ്രശ്നം കൊണ്ട് ജീവിതവുമായി മല്ലിടുകയായിരുന്നു. സമർത്ഥരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടന്ന ഈ സർജറി വിജയകരമായിരുന്നു. ബിഷപ്പും സൂരജും അവരുടെ നിരീക്ഷണത്തിൽ പൂർണ്ണമായും ആരോഗ്യമായി കഴിയുന്നു. ബിഷപ്പ് മുരിക്കൻ ഓപ്പറേഷൻ തീയറ്ററിൽ പോവുന്നതിനു മുമ്പ് അദ്ദേഹം രാവിലെ ഹോസ്പിറ്റൽ ചാപ്പലിൽ ദിവ്യകാരുണ്യം അർപ്പിച്ചിരുന്നു. രാവിലെ പത്തര മണിയ്ക്ക് ആരംഭിച്ച സർജറി ഏകദേശം ഉച്ചവരെ നീണ്ടു നിന്നിരുന്നു. അദ്ദേഹത്തിൻറെ മൂന്നു സഹോദരരും സൂരജിന്റെ ഭാര്യയും അവരുടെ കുടുംബങ്ങളും സർജറി സമയം ഹോസ്പിറ്റലിലുണ്ടായിരുന്നു. ബിഷപ്പിന്റെ മാതൃകാപരമായ ഈ സ്വയം ത്യാഗം കൂടുതൽ ജനങ്ങളെ കിഡ്നി ദാനം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'കാരുണ്യ വർഷം ആതുര സേവനത്തിനായും ദീന ദയാ പ്രവർത്തനങ്ങൾക്കായും അർപ്പിക്കണമെന്ന മാർപ്പായുടെ ആഹ്വാനമാണ് കിഡ്നി ദാനം നല്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും' ബിഷപ്പ് മുരിക്കൻ ചുറ്റും നിന്നവരോടായി പറയുകയുമുണ്ടായി.


മുപ്പതു വയസുകാരനായ സൂരജിന് ജന്മനാ തന്നെ കിഡ്നിയ്ക്ക് പ്രശ്നവും മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഡയാലിസീസ് ചെയ്തുകൊണ്ടിരുന്ന അയാളുടെ  രണ്ട് കിഡ്നികളും തകരാറിലായിരുന്നു. സൂരജിന്റെ ഈ രോഗവിവരം ബിഷപ്പ് മുരിക്കനോട് ആദ്യം പറഞ്ഞത് ഫാദർ ചിറമേലായിരുന്നു. ഫാദർ ചിറമേൽ ഇന്ത്യ കിഡ്നി ഫൌണ്ടേഷൻ ഡിറക്റ്ററാണ്. 2009-ൽ അയൽവക്കത്തുള്ള ഹിന്ദുവായ ഒരു യുവാവിന് കിഡ്നി ദാനം ചെയ്തവഴി ഫാദർ ചിറമേൽ കേരള സഭാ ചരിത്രത്തിൽ സുപ്രസിദ്ധനായി തീർന്നിരുന്നു. അതിനുശേഷം അദ്ദേഹം കിഡ്നി രോഗ ബാധിതരായവരെ സഹായിക്കാൻ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി കിഡ്നി ദാനം ചെയ്ത പുരോഹിതനെന്ന ബഹുമതിയും ഫാദർ ചിറമേലിനുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ അമ്പത്തിയാറ് വയസ് പ്രായമുണ്ട്. അദ്ദേഹത്തെ അനുകരിച്ച്  അനേകം പുരോഹിതരും കന്യാസ്ത്രികളും ഇന്ത്യാ കിഡ്നി ഫൌണ്ടേഷനിൽക്കൂടി സാധുക്കൾക്ക് കിഡ്നി ദാനം ചെയ്തു.    


2016 ജൂൺ പതിനാറാം തിയതി അമ്പത്തി മൂന്നു വയസു തികയുന്ന ബിഷപ്പ് മുരിക്കൻ ലാളിത്യവും  സന്മാര്‍ഗനിഷ്‌ഠയും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്ന അദ്ദേഹം വൃദ്ധസദനങ്ങളിലും പ്രായമായ പുരോഹിതരെ നോക്കുന്ന ചുമതലകളിലും ഏർപ്പെട്ടിരിക്കുന്നു. ആഡംബരമേറിയ കാറുകളിൽ യാത്രയൊഴിവാക്കി സാധാരണക്കാരെപ്പോലെ ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നു. അദ്ദേഹത്തിനു കിട്ടുന്ന കേയ്ക്കുകളും മറ്റു സമ്മാനങ്ങളും മാനസിക രോഗികൾ വസിക്കുന്ന മരിയാ സെന്ററിൽ കൊണ്ടുപോയി കൊടുക്കും.1963 ജൂൺ പതിനാറാം തിയതി മുട്ടുചിറയിൽ അദ്ദേഹം ജനിച്ചു. ധനതത്വ ശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ ശേഷം പാലായിലുള്ള ഗുഡ് ഷെപ്പേർഡ്‌ മൈനർ സെമിനാരിയിൽ പഠിച്ചു. അതിനുശേഷം കോട്ടയത്തുള്ള സെന്റ്‌ തോമസ്‌ സെമിനാരിയിൽനിന്ന് ദൈവശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കി. 1993 ഡിസംബർ ഇരുപത്തിയേഴാം തിയതി പുരോഹിതനായി പട്ടമേറ്റു.  അദ്ദേഹത്തിൻറെ മുട്ടുചിറയിലുള്ള ഇടവകയിൽ ബിഷപ്പ് പള്ളിക്കാപ്പറമ്പന്റെ കാർമ്മികത്വത്തിൽ പുത്തൻ കുർബാന ചൊല്ലി. കുറച്ചു കാലം കുറവിലങ്ങാട്ടുള്ള പള്ളിയിൽ സഹവികാരിയായിരുന്നു. പിന്നീട് നീലൂരുള്ള സാവിയോ ഹോം ബോർഡിംഗ് ചുമതലകൾ വഹിച്ചുകൊണ്ട് ആ സ്ഥാപനത്തിന്റെ റെക്റ്ററായിരുന്നു. മൈനർ സെമിനാരിയുടെ പ്രൊഫസറായി ജോലി ചെയ്തു. പാലാരൂപതയുടെ വിദ്യാഭ്യാസ മേഖലയിൽ കോർപ്പറേറ്റ് മാനേജ്മെന്റ് സെക്രട്ടറിയായിരുന്നു. ചമ്പക്കുളത്തും നീലൂരും വികാരിയായി സേവനം ചെയ്തു. 2012 ആഗസ്റ്റ് പന്ത്രണ്ടാം തിയതി പാലാ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2012 ഒക്ടോബർ ഒന്നാംതിയതി പാലായിലെ സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ അദ്ദേഹത്തിൻറെ മെത്രാൻ സ്ഥാനാരോഹണ ചടങ്ങുകൾ ആഘോഷമായി കൊണ്ടാടിയിരുന്നു.


2013 സെപ്റ്റംബർ പതിമൂന്നാം തിയതി അദ്ദേഹവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലായി പുതിയതായി വാഴിച്ച മെത്രന്മാരും മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാനിൽ സമ്മേളിച്ചിരുന്നു. 2014 ഫെബ്രുവരി അഞ്ചു മുതൽ പന്ത്രണ്ടുവരെ കത്തോലിക്കാ ബിഷപ്പ് കൊൺഫ്രൻസിന്റെ ജനറൽ കൺവീനറായി പ്രവർത്തിച്ചു. 2016 കാരുണ്യ വർഷമായി പ്രഖ്യാപിച്ച മാർപ്പാപ്പായുടെ ആഹ്വാനം അനുസരിച്ച് അദ്ദേഹം തന്റെ കിഡ്നി ഒരു ഹിന്ദു യുവാവിന് ദാനം നല്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത് ടയിംസ്സ് ഓഫ് ഇന്ത്യ ദിനപത്രമായിരുന്നു. വാർത്ത പ്രസിദ്ധമാകുന്നതിനു മുമ്പുതന്നെ അതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയിരുന്നു.


മലപ്പുറം കോട്ടയ്ക്കലിലുള്ള മുപ്പതു വയസുകാരൻ ഈശ്വര  സൂരജിനു കിഡ്നി ദാനം ചെയ്യാൻ തീരുമാനിച്ചയുടൻ കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരും സർക്കാർ ഉദ്യോഗസ്ഥരുമായി ഇതേ സംബന്ധിച്ച് മാർ മുരിക്കൻ ചർച്ച നടത്തിയിരുന്നു.  സൂരജ് നിർദ്ധന കുടുംബത്തിൽപ്പെട്ടതായിരുന്നു. ഡയാലീസിസിന് പണം കണ്ടെത്താൻ കഴിവില്ലാത്തതിനാൽ സാധുക്കളെ കിഡ്നി മാറ്റിവെക്കാൻ സഹായിക്കുന്ന സംഘടനയായ കിഡ്നീ ഫൌണ്ടേഷൻ ഓഫ് ഇന്ത്യാ എന്ന സംഘടനയിൽ സഹായം അഭ്യർദ്ധിച്ചിരുന്നു. ഈ സാമൂഹിക സംഘടന സ്ഥാപിച്ചത് ഫാദർ ഡേവീസ് ചിറമേൽ ആണ്.  വിവരം മനസിലാക്കിയ ബിഷപ്പ് മുരിക്കൻ തന്റെ കിഡ്നി സൂരജിന് ദാനം ചെയ്യാൻ തയാറാവുകയായിരുന്നു.


പാവപ്പെട്ടവനായ സൂരജ് തന്റെ അമ്മയും ഭാര്യയുമടങ്ങിയ കുടുംബം പോറ്റാനുള്ള ഏക ആശ്രയമായിരുന്നു. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ജോലി ചെയ്തിരുന്ന വേളയിൽ കിഡ്നി തകരാറുണ്ടെന്നു രണ്ടു വർഷം മുമ്പ് മനസിലാക്കിയിരുന്നു. ഭാര്യ ബേബി രമണിയും അമ്മ പാർവതിയും അടങ്ങിയ കുടുംബത്തിൽ നാലുവർഷം മുമ്പ് സൂരജിന്റെ പിതാവ് പാമ്പ് കടിയേറ്റു മരിച്ചു പോയി. ഒരു സഹോദരനും ഹൃദയാഘാതം മൂലം ഇതിനിടെ നഷ്ടപ്പെട്ടിരുന്നു. "ഫാദർ ചിറമേൽ രണ്ടു വർഷം മുമ്പ് ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തെ  മാതൃകയാക്കാൻ താനും ആവേശഭരിതനായെന്നും തന്റെ കിഡ്നിയും പാവപ്പെട്ട ആർക്കെങ്കിലും ദാനം ചെയ്യാൻ തീരുമാനിച്ചുവെന്നും കാരുണ്യത്തിന്റെ വർഷത്തിൽ പറ്റുന്ന സഹായം നല്കണമെന്ന ചിന്തകൾ അലട്ടിക്കൊണ്ടിരുന്നുവെന്നും ഒരു ദൈവിക സന്ദേശം തന്നിൽ ജ്വലിക്കുന്നതായി  തോന്നിയെന്നും ." ബിഷപ്പ് മുരിക്കൻ പറയുന്നു. ആ യുവാവിനെപ്പറ്റി ബിഷപ്പ് ആദ്യമായി കേട്ടത് ഫാദർ ചിറമേലിൽ നിന്നുമായിരുന്നു.


ദൈവദൂതനെപ്പോലെ വന്ന ഒരു ബിഷപ്പാണ് തനിയ്ക്ക് കിഡ്നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ  സൂരജിന്റെ കണ്ണുകളിൽ വികാരാവേശത്താൽ മിഴിനീർത്തുള്ളികൾ നിറഞ്ഞിരുന്നു. ആ യുവാവ് ഇതറിഞ്ഞയുടൻ പറഞ്ഞു, " ഏകദേശം ഒന്നര വർഷങ്ങൾക്കു മുമ്പ് എനിയ്ക്ക് വൃക്കയിലുള്ള രോഗം വഷളായപ്പോൾ ഇതിനുള്ള ചീകത്സ തുടങ്ങിയിരുന്നു. ഒരു ബിഷപ്പാണ് കിഡ്നി ദാനം ചെയ്യുന്നതെന്നറിഞ്ഞപ്പോൾ ഈശ്വരൻ ഭൂമിയിൽ താണുവന്ന് അനുഗ്രഹിച്ചതായും തോന്നി. ഇത് ദൈവത്തിന്റെ ഇടപെടലായി എനിക്കനുഭവപ്പെടുന്നു." "കിഡ്നി സ്വീകരിക്കുന്ന വ്യക്തി മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയാണെങ്കിലും തന്നെ സംബന്ധിച്ച് അത് പ്രശ്നമല്ലെന്നും സഭാപുത്രനെന്ന നിലയിൽ കാരുണ്യത്തിന്റെ ഈ വർഷത്തിൽ ഇതെന്റെ കടമയായി കരുതുന്നുവെന്നും" ബിഷപ്പ് പറഞ്ഞു. "ഞാനുൾപ്പെടുന്ന എന്റെ സഭയും മാർപ്പാപ്പയും അത്തരം മഹത്തായ ദാനങ്ങൾക്കായി അഭിലക്ഷിക്കുന്നുവെന്നും ഇത് സഭയുടെ ചൈതന്യമാണെന്നും എനിയ്ക്ക് ചുറ്റുമുള്ള ജനത്തിനായുള്ള ശക്തമായ ഒരു സന്ദേശമാണിതെന്നും എന്നിലുള്ള ക്രിസ്തീയത ഇവിടെ പ്രതിഫലിക്കുന്നുവെന്നും" ബിഷപ്പിന്റെ വാമൊഴിയിലുണ്ടായിരുന്നു.


ക്രൈസ്തവധർമ്മത്തിന്റെ അടിസ്ഥാനമായ സ്നേഹമെന്ന തത്ത്വത്തിൽ അധിഷ്ടിതമായ ഈ ധാർമ്മീക പ്രവർത്തനങ്ങൾക്ക് പുറകിലുള്ള മനുഷ്യൻ ഫാദർ ചിറമേലായിരുന്നു. സ്വന്തം വൃക്ക ദാനം ചെയ്യണമെന്ന സാഹസം പൌരാഹിത്യ ശൃംഖലകളിൽ ആദ്യമായി തുടക്കമിട്ടതും അദ്ദേഹമായിരുന്നു. ബിഷപ്പ് തുടരുന്നു, "ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയപ്പോൾ കിഡ്നി സ്വീകരിക്കുന്ന വ്യക്തിയുടെ കുടുംബത്തിൽ നിന്നാരെങ്കിലും മറ്റൊരു വ്യക്തിക്ക് കിഡ്നി ദാനം ചെയ്യണമെന്നുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ സൂരജിന്റെ കാര്യത്തിൽ അത് സാധ്യമല്ലായിരുന്നു. ആ കുടുംബത്തിലുള്ളവർ അനാരോഗ്യമുള്ളവരായിരുന്നു. അതിനാൽ അത്തരം ഒരു വ്യവസ്ഥ പ്രാവർത്തികമായിരുന്നില്ല. ഞങ്ങൾ അത് മനസിലാക്കിയിരുന്നു."


എകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് ഒരു ബൈബിൾ സമ്മേളനത്തിൽ വൃക്ക ദാനം ചെയ്യുന്ന ദൈവിക ദൗത്യത്തെ സംബന്ധിച്ചു കിഡ്നി ഫൌണ്ടേഷൻ സ്ഥാപകനായ ഫാദർ ഡേവീഡ് ചിറമേലിന്റെ വികാരപരമായ ഒരു പ്രസംഗം ബിഷപ്പ് മുരിക്കനെ ആവേശഭരിതനാക്കിയിരുന്നു. ജ്വലിക്കുന്ന സ്നേഹാഗ്നി നിറഞ്ഞ മനസുമായി അപ്പോൾതന്നെ തന്റെ കിഡ്നി ദാനം ചെയ്യാനുള്ള ആഗ്രഹം അദ്ദേഹം ഫാദർ ചിറമേലിനെ അറിയിക്കുകയും ചെയ്തു. ഫാദർ ചിറമേലും സ്വന്തം അനുഭവ കഥകൾ പകർത്തി. അദ്ദേഹം ഇത്തരമൊരു സാഹസത്തിനൊരുങ്ങിയ സമയം എതിർപ്പുകൾ നാനാഭാഗത്തു നിന്നുമുണ്ടായിരുന്ന വിവരവും ബിഷപ്പിനെ അറിയിച്ചു. മെത്രാന്മാർക്കും ചിറമേലിന്റെ തീരുമാനം പുതുമയായിരുന്നു. എന്തിനാണ് ശരീരഭാഗം മുറിച്ചു കൊടുത്ത് സ്വയം ത്യാഗത്തിലേയ്ക്ക് ഒരുമ്പെടുന്നതെന്നും ചോദ്യങ്ങൾ നാനാ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. പത്രക്കാർ പുതിയൊരു വാർത്ത കിട്ടിയതുപോലെ ചുറ്റും വന്ന് ചോദ്യങ്ങൾ ചോദിച്ചതും മടുപ്പിക്കുന്ന കാര്യങ്ങളും ഫാദർ ചിറമേൽ വിവരിക്കുന്നു.


ഫാദർ ചിറമേലിൽ പ്രേരിതനായി വൃക്ക ദാനം ചെയ്ത മറ്റൊരു കത്തോലിക്കാ പുരോഹിതനാണ് കോട്ടയംകാരനായ ഫാദർ സെബാസ്റ്റ്യൻ.  ഒരു ബസ് യാത്രയിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ  ഫാദർ സെബാസ്റ്റ്യൻ ഒരു മുസ്ലിം യുവാവിന് തന്റെ വൃക്ക ദാനമായി നല്കുകയുണ്ടായി. രണ്ടുപേരും അപരിചിതരായിരുന്നു. യാത്രയ്ക്കിടയിൽ വ്യത്യസ്ഥ മതങ്ങളായ ഇരുവരുടെയും ദൈവിക വിശ്വാസം ചർച്ചയ്ക്കു കാരണമായി. അത് കാരുണ്യത്തിന്റെയും ദയയുടെയും കഥയായി മാറുകയായിരുന്നു. ഈ കണ്ടുമുട്ടൽ ഇരുവരുടെയും ജീവിതത്തിന്റെ പുത്തനായ മാറ്റങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. നാല്പ്പത്തിയൊന്നു വയസുള്ള ഫാദർ സെബാസ്റ്റ്യൻ മുപ്പതു വയസുള്ള റസാക്ക് മുഹമ്മദിന് തന്റെ വൃക്ക സമ്മാനിച്ചപ്പോൾ മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഊഷ്മളത അവിടെ പങ്കുവെക്കുകയായിരുന്നു. ആലപ്പുഴക്കാരനായ റസാക്ക് വൃക്ക തകരാറുമൂലം ജീവിതവുമായി പടവെട്ടുന്ന സമയവുമായിരുന്നു. രണ്ടുപേരും അവരവരുടെ മതത്തിൽ തീവ്രമായ മതവിശ്വാസികളും. ഒന്നിച്ചുള്ള ബസിലെ യാത്രയിൽ ഫാദർ സെബാസ്റ്റ്യൻ, റസാക്കിന് തന്റെ കിഡ്നി ദാനം നല്കാമെന്നു വാഗ്ദാനം ചെയ്തു. ദൈവം തന്നെ ഒരു പുരോഹിതന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് വൃക്ക ദാനം ചെയ്ത് പുതിയൊരു ജീവിതം തനിക്കു നല്കിയെന്ന് റസാക്ക് വിശ്വസിക്കുന്നു.


യാഥാസ്ഥികരായ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഫാദർ സെബാസ്റ്റ്യൻ വളർന്നത്‌. മതകാര്യങ്ങളിൽ വളരെ കർശനമായ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കുന്ന കാലങ്ങളിൽ സ്കൂളിലും ജില്ലാതലത്തിലും എന്നും ഒന്നാമനായിരുന്നെങ്കിലും ഒരു പുരോഹിതനാകണമെന്ന മോഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പുരോഹിതനായാലും ആതുര സേവനത്തിനായിരുന്നു മുൻഗണന നല്കിയത്. ആരെങ്കിലും രോഗികളെയോ വേദനകൊണ്ട് കരയുന്നവരെയോ കണ്ടാൽ അദ്ദേഹത്തിൻറെ കണ്ണുകളും നിറയുമായിരുന്നു. മരണം നടക്കുന്ന വീടുകളിൽ പ്രാർത്ഥിക്കാൻ അദ്ദേഹത്തിനു പ്രയാസമായിരുന്നുവെന്നും  പറയുമായിരുന്നു. "കുടുംബത്തിലുള്ളവർ കരയുമ്പോൾ തന്റെ കണ്ണുകളും നിറയുമെന്നും അവരുടെ കണ്ണുകളിൽ നോക്കാതെയാണ്‌ താൻ പ്രാർത്ഥിക്കുന്നതെന്നും" അദ്ദേഹം പറയുന്നു. ഫാദർ ഡേവീസ്‌ ചിറമേൽ ഒരു ഹിന്ദുയുവാവിനു വൃക്ക ദാനം ചെയ്തതുമുതലായിരുന്നു ഫാദർ സെബാസ്റ്റ്യനും അത്തരമൊരു കാരുണ്യ പ്രവർത്തനത്തിനു  മോഹമുണ്ടായത്. അതുപോലുള്ള അവസരങ്ങൾക്കായി നീണ്ട കാലത്തോളം അദ്ദേഹം കാത്തിരിക്കുകയായിരുന്നു. 'തന്റെ സീറ്റിലിരുന്ന മുസ്ലിം യുവാവ് തികച്ചും അതിന് അനുയോജ്യനാണെന്നും തന്റെ വൃക്ക അയാൾക്ക്‌ യോജിക്കുമെന്നും' ഫാദർ സെബാസ്റ്റ്യൻ മനസിലാക്കിക്കൊണ്ട് 2013 -ൽ അദ്ദേഹം തന്റെ വൃക്ക ദാനം ചെയ്യുകയായിരുന്നു.


ഫാദർ ചിറമേൽ തുടങ്ങി വെച്ച വൃക്കദാന സംരംഭം അത്ഭുതകരമായ നേട്ടങ്ങളാണുണ്ടായത്. അദ്ദേഹത്തിന്റെ ശ്രമഫലമായി കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പതിനഞ്ചു വൈദികരും എട്ടു കന്യാസ്ത്രികളും വൃക്ക സമൂഹത്തിനായി ദാനം ചെയ്തു. ദാനങ്ങൾ പലവിധത്തിലാകാം. സമ്പത്തുകൊണ്ടും വിദ്യകൊണ്ടും മറ്റുള്ളവരെ സഹായിക്കാൻ പറ്റും. പക്ഷെ രക്തം ചിന്തിക്കൊണ്ടുള്ള ഒരു ദാനത്തിന് ഫാദർ ചിറമേൽ ഉള്പ്പടെയുള്ള വൈദികരും കന്യാസ്ത്രികളും ബിഷപ്പ് മുരിക്കനും ഒരുമ്പെട്ടത് ക്രൈസ്തവീക വികാരങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. ക്രൂരമായ കൂട്ടക്കൊലകൾ നടത്തി ഭീകരർ തിന്മയുടെ രക്തച്ചൊരിച്ചിലുകൾ ലോകത്തു സൃഷ്ടിക്കുന്നു. വൃക്ക ദാനം വഴി നന്മയുടെ രക്തച്ചൊരിച്ചിലുകൾക്കു തയാറാകാൻ ഫാദർ ചിറമേൽ ആഹ്വാനം ചെയ്യുന്നുണ്ട്. അവരെ തടയരുതെന്ന് യേശു നാഥൻ പറഞ്ഞതുപോലെ വൃക്ക ദാനം ചെയ്യുന്നവരെ തടയരുതെന്നും ഹൃദയ ശുദ്ധിയുള്ളവർക്കു മാത്രമേ ഇത്തരം പരിപാവനമായ പുണ്യകർമ്മം ചെയ്യാൻ സാധിക്കുള്ളൂവെന്നും ഫാദർ ചിറമേൽ വിശ്വസിക്കുന്നു. ജാതിയും മതത്തിനുമുപരിയായി  മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്നുള്ള തത്ത്വ ചിന്തകൾ ബിഷപ്പ് മുരിക്കനും ചിറമേലും അദ്ദേഹത്തോടൊപ്പമുള്ള മറ്റു പുരോഹിതരും ലോകത്തിനു കാണിച്ചു കൊടുക്കുകയാണുണ്ടായത്. നിശ്ചലമായ അവയവങ്ങളുടെ പ്രവർത്തനങ്ങളുമായി ചീകത്സിക്കാൻ നിവൃത്തിയില്ലാതെ ആയിരക്കണക്കിന് ജനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഈ മഹാ പുരോഹിതർ നല്കിയ സന്ദേശം എല്ലാ മത വിശ്വാസികൾക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശകളാണ് നല്കുന്നത്. ബലിയല്ല സ്നേഹമാണ് വേണ്ടതെന്നു ക്രിസ്തു തത്ത്വം പറയുന്നു. സത്യമായ രക്തം ചീന്തിയുള്ള ഒരു 'ബലി',  സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ബലി  സമൂഹത്തിനു വേണ്ടി അർപ്പിക്കാൻ തയാറായ ബിഷപ്പ് മുരിക്കന്റെയും ചിറമേലിന്റെയും മറ്റു പുരോഹിതരുടെയും കന്യാസ്ത്രീ സഹോദരികളുടെയും മാർഗങ്ങൾ പിന്തുടരാൻ അനേകർക്കും അല്മായ ലോകത്തിനും ആവേശം നൽകുമെന്നതിൽ സംശയമില്ല. "അവയവം തരൂവെന്ന് നമുക്കാരോടും ആവശ്യപ്പെടാൻ സാധിക്കില്ലന്നും അത് സ്വയം ചെയ്യേണ്ട കർമ്മമാണെന്നും മനസ് പാകപ്പെടുത്തിയാലെ ഇത്തരമൊരു പുണ്യ കർമ്മത്തിനു സാധ്യമാവുള്ളൂവെന്നും" ബിഷപ്പ് മുരിക്കൻ പറയുന്നു.

EMalayalee: http://emalayalee.com/varthaFull.php?newsId=122243

Fr. Sebastian and Rasak






Fr.Chiramel


Bishop Murickan and Suraj

No comments:

Post a Comment