Translate

Wednesday, September 9, 2015

കത്തോലിക്ക സഭയില്‍ ഇനി വിവാഹം റദ്ദാക്കലും പുനര്‍വിവാഹവും എളുപ്പം

                          
റോം: കത്തോലിക്ക സഭയിലെ വിവാഹം റദ്ദാക്കുന്നതിന്റെയും പുനര്‍വിവാഹം ചെയ്യുന്നതിന്റെയും നടപടികള്‍ ലഘൂകരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉത്തരവിറക്കി. വിവാഹം റദ്ദാക്കല്‍ നടപടികള്‍ കാലഹരണപ്പെട്ടതും കാലദൈര്‍ഘ്യമുള്ളതും ചിലവേറിയതുമാണെന്ന വിമര്‍ശം ശക്തമായതോടെയാണ് താന്‍ തന്നെ മുന്‍കൈയെടുക്കുന്നത് എന്ന് അര്‍ഥം വരുന്ന മോട്ടു പ്രോപ്രിയോ എന്ന് പേരിട്ട ഔദ്യോഗിക രേഖയിലൂടെ മാര്‍പ്പാപ്പ വിപ്ലവകരമായ തീരുമാനമെടുത്തിരിക്കുന്നത്.

സാങ്കേികതമായി കത്തോലിക്ക സഭയില്‍ വിവാഹമോചനമില്ല. ദമ്പതികള്‍ക്ക് വേര്‍പ്പെടണമെങ്കില്‍ വിവാഹനടപടികള്‍ തുടക്കം മുതല്‍ റദ്ദാക്കണം. ഇതുതന്നെ കര്‍ശനമായ നിബന്ധനകള്‍ക്ക് വിധേമായി മാത്രമേ നടക്കാറുള്ളൂ. ഈ വ്യവസ്ഥകളാണ് മാര്‍പ്പാപ്പ ഇപ്പോള്‍ ലഘൂകരിച്ചത്.

വിവാഹം റദ്ദാക്കാന്‍ ബിഷപ്പുമാരുടെ നേരിട്ടുള്ള ചുമതലയില്‍ ഒരു അതിവേഗ സംവിധാനം വേണമെന്ന് മാര്‍പ്പാപ്പ ഉത്തരവില്‍ പറയുന്നുണ്ട്. രണ്ട് ദമ്പതിമാരും ഒന്നിച്ച് അഭ്യര്‍ഥിക്കുകയാണെങ്കില്‍ ബിഷപ്പിന് നേരിട്ട് വിവാഹ നടപടികള്‍ റദ്ദാക്കാവുന്നതാണ്.

ഇപ്പോള്‍ സഭാ കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. വിവാഹ നടപടികള്‍ റദ്ദാക്കപ്പെടണമെങ്കില്‍ രണ്ട് കോടതികളുടെ അംഗീകാരവും ആവശ്യമാണ. സഭ കോടതിക്ക് തീരുമാനം കൈക്കൊള്ളാന്‍ കഴിയാതിരിക്കുകയോ അപ്പീല്‍ ഉണ്ടാവുകയോ ചെയ്താല്‍ തര്‍ക്കം വത്തിക്കാന്‍ വരെ നീളുന്ന സാഹചര്യമുണ്ട്. ഇൗ കാലവിളംബത്തിനെതിരെ വിദേശരാജ്യങ്ങളിലടക്കം വലിയ പ്രതിഷേധം ഉണ്ടായിരുന്നു. നടപടിക്രമങ്ങള്‍ കര്‍ക്കശമായതിനാല്‍ വിശ്വാസികള്‍ക്ക് ഭാരിച്ച സാമ്പത്തികഭാരവും ഉണ്ടായിരുന്നു. ഇതും ഒഴിവാക്കണമെന്ന് മാര്‍പ്പാപ്പ തന്റെ ഉത്തരവില്‍ പറഞ്ഞു. വിവാഹമോചന നടപടികള്‍ ലഘൂകരിക്കപ്പെട്ടതിനാല്‍ വിശ്വാസികള്‍ക്ക് പുനര്‍വിവാഹം നടത്തുന്നതിനുള്ള വഴി എളുപ്പമായിരിക്കുകയാണ്.

ഇൗ കാര്യങ്ങള്‍ പഠിക്കാന്‍ മാര്‍പ്പാപ്പ കഴിഞ്ഞ വര്‍ഷം ഒരു വിദഗ്ദ്ധ സമിതി രൂപവത്കരിച്ചിരുന്നു. ഇവരുടെ ശുപാര്‍ശ പ്രകാരമാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. വിവാഹം റദ്ദാക്കല്‍ നടപടികളില്‍ 1758നുശേഷം ഉണ്ടാവുന്ന ഏറ്റവും വിപ്ലവകരമായ ഭേദഗതിയാണ് ഇതെന്ന് വത്തിക്കാന്‍ ഡീന്‍ മോണ്‍. പിയോ വിറ്റോ പിന്റോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നത്തെ ബെനഡിക്റ്റ് പതിനാലാമന്‍ മാര്‍പ്പാപ്പയാണ് അവസാനമായി ഭേദഗതി വരുത്തിയത്.

http://www.mathrubhumi.com/story.php?id=574647

1 comment:

  1. ഒടുവിൽ ആര്‍ഷഭാരതത്തില്‍ പോലും 'ലിവിഗ് ടുഗതെര്‍' സര്‍ക്കാര്‍ അംഗീകരിച്ചപ്പോൾ, പോപ്പും പള്ളിയും പട്ടക്കാരനും ചട്ടങ്ങള്‍ താനേ മാറ്റിയേ തീരൂ! 'ലിവിംഗ് ടുഗതെറില്‍' വിവാഹവും വിവാഹമോചനവും ഇല്ലാതെയായപ്പോൾ, ഒരുകൂദാസയുമില്ലാതെ ഗര്‍ഭത്തില്‍ വിരിയുന്ന, "പഴയകാലത്തെ വ്യഭിചാരസന്തതികള്‍ക്ക്" പിന്നെയെന്തിന് മൂറോനും മാമോദീസയും പള്ളിയും പാതിരിയും പാഴന്‍പാസ്ടരും ? സമൂഹത്തില്‍നിന്നും ഒരിക്കലായി പള്ളിയും പാഷ്സനേജും ഇല്ലാതാകുമല്ലോ എന്നു മുന്നമേ കണ്ട ഈ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഒരു ദീര്‍ഘദര്‍ശി തന്നെ! ഉടന്‍ വിവാഹമോചനവും അതേത്തുടര്‍ന്ന് അജങ്ങളെ വലയ്ക്കാന്‍ പണ്ടേതോ പാതിരിപ്പട കുബുദ്ധിയാല്‍ മെനഞ്ഞെടുത്ത നിയമക്കുരുക്കുകളും പാഴ്നിയമങ്ങളും കാലത്തിനും ദൈവത്തിനും നിരക്കാത്തത് എന്നു മണത്തറിഞ്ഞ മഹാജ്ഞാനിയാണീ പോപ്പ് ! അങ്ങേയ്ക്ക് ആയുരാരോഗ്യസൌക്യം ആശംസിക്കുന്നു !!

    ReplyDelete