Translate

Monday, June 8, 2015

സീറോ മലബാർ മെത്രാൻ സിനഡും സീറോ മലബാർ സഭാ സിനഡും



ഫാ. ഡേവിസ് കാച്ചപ്പിള്ളി, സി.എം.ഐ. 'സത്യജ്വാല' 2015 മെയ് ലക്കത്തി'വരാപ്പുഴ അതിരൂപത സഭാസിനഡിന് തുടക്കമിട്ടു' എന്നെഴുതിയ ലേഖനം വായിക്കുവാനിടയായി. വൈദികരുടെയും സന്ന്യസ്തരുടെയും അല്മായരുടെയും പ്രാതിനിധ്യസ്വഭാവത്തോടെ ഒരു ലത്തീൻ രൂപതയായ വരാപ്പുഴ അതിരൂപത സഭാ സിനഡിന് രൂപം നല്കി എങ്കിൽ അത് നിസാരമായ കാര്യമല്ല. കാരണം ലത്തീൻ സഭയിൽ ഇത്തരം ഒരു പാരമ്പര്യമില്ല. എങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാറിയ ചുറ്റുപാടിൽ അതിരൂപത സ്വീകരിച്ച സഭാഭരണസമ്പ്രദായത്തിലെ ഈ നയംമാറ്റം വളരെ അഭിനന്ദനാർഹമാണ്.

കേരളത്തിലെ മാർതോമ ക്രിസ്ത്യാനികളെ സമ്പന്തിച്ചിടത്തോളം അവരുടെ പള്ളിഭരണത്തിലെ പരമ്പരാഗതവും സുപ്രധാനവുമായ  ഘടകമായിരുന്നു പള്ളിപ്രതിപുരുഷയോഗങ്ങൾ അഥവാ സഭാസിനഡ്. ഇടവക പള്ളികളുടെ ഭരണം നിർവഹിച്ചിരുന്നത് അതത് ഇടവക പള്ളിയോഗങ്ങളായിരുന്നു. ഓരോ ഇടവകയുടെയും ഭൗതികകാര്യങ്ങളുടെ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൽ എടുക്കുകയും ക്രിസ്ത്തീയ ജീവിതം മുഴുവന്റെയും മേല്നോട്ടം നടത്തുകയും ചെയ്തിരുന്നത് ഇത്തരം പള്ളിയോഗങ്ങളായിരുന്നു. മലങ്കരപ്പള്ളിക്കാരുടെ മൊത്തത്തിലുള്ള കാര്യങ്ങളുടെ തീരുമാനങ്ങൽ എടുത്തിരുന്നത് എല്ലാ ഇടവക പള്ളികളിലെയും പൊതുയോഗങ്ങൾ  തെരഞ്ഞെടുത്തയക്കുന്ന പള്ളിപ്രതിനിധികൾ ചേർന്നുകൂടുന്ന പള്ളിപ്രതിപുരുഷയോഗങ്ങളായിരുന്നു. മെത്രാന്മാരും തെരഞ്ഞെടുക്കപ്പെടുന്ന കത്തനാരന്മാരും പള്ളിപ്രതിനിധികളായ എണങ്ങരും ഒരുമിച്ചുള്ള പള്ളിപ്രതിപുരുഷമഹായോഗത്തെയാണ് സഭാസിനഡ് എന്ന പേരിൽ അറിയപ്പെടുന്നത്. മെത്രാന്മാർ മാത്രം പങ്കെടുക്കുന്ന യോഗത്തെ മെത്രാൻ സിനഡ് (എപ്പിസ്കോപ്പൽ സിനഡ്) എന്ന പേരിലും അറിയപ്പെടുന്നു. സീറോ മലബാർ സഭയിൽ ഇന്ന് മെത്രാൻ സിനഡ് മാത്രമെയുള്ളു. സീറോ മലബാർ സഭക്ക് സ്വയംഭരണാധികാരം റോമിൽനിന്നുലഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാളിതുവരെയായിട്ടും സഭാസിനഡ് രൂപീകരിച്ചിട്ടില്ല. യാഥാസ്ഥിതികരായ മെത്രാന്മാരുടെ അതിപ്രസരമാണ് അതിന് ഒരു കാരണം.

മാർതോമ ക്രിസ്ത്യാനികളുടെ സഭാസിനഡിൻറെ അഥവാ പള്ളിപ്രതിപുരുഷയോഗത്തിൻറെ പ്രാധാന്യത്തെയും സവിശേഷതകളെയുംകുറിച്ച് മനസ്സിലാക്കണമെങ്കിൽ രണ്ടേരണ്ട് ഉദാഹരണങ്ങൾ മാത്രം മതി. 1599-ൽ ഗോവയിലെ പോർട്ടുഗീസ് മെത്രാപ്പോലിത്ത അലക്സിസ് മെനേസിസ് (Alexis Menesis) മലങ്കര പള്ളിക്കാരുടെ പള്ളിപ്രതിപുരുഷയോഗം വിളിച്ചുകൂട്ടാൻ അന്നത്തെ ജാതിക്ക് കർത്തവ്യനോട് (ആർക്കദ്യാക്കോൻ) ആവശ്യപ്പെട്ടു. ആർക്കദ്യാക്കോൻ കൊച്ചിരാജാവിൻറെയും മെനേസിസ് മെത്രാപ്പോലിത്തയുടെയും സമ്മർദ്ദത്തിന് വഴങ്ങേണ്ടിവരുകയും മലങ്കര പള്ളിക്കാരുടെ പള്ളിപ്രതിപുരുഷയോഗം ഉദയമ്പേരൂർ പള്ളിയിൽ വിളിച്ചുകൂട്ടുകയും ചെയ്തു. ആ സഭാ സിനഡിനെ ഉദയമ്പേരൂർ സൂനഹദോസ് എന്ന പേരിൽ അറിയപ്പെടുന്നു (ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ക്രിസ്റ്റ്യൻ സ്റ്റഡീസ് പ്രസിദ്ധീകരിച്ച 'ഉദയമ്പേരൂ സൂനഹദോസിൻറെ കാനോനകൾ' എന്ന പുസ്തകം കാണുക). ആ സിനഡിൽ ഒരു മെത്രാപ്പൊലിത്തയും (അലക്സിസ് മെനേസിസ്) 153 കത്തനാരന്മാരും ഇടവക പള്ളിയോഗങ്ങൾ തെരഞ്ഞെടുത്തുവിട്ട 644 പള്ളിപ്രതിപുരുഷന്മാരും (എണങ്ങർ) പങ്കെടുത്തു. മെനേസിസ് മെത്രാപ്പോലിത്തയുടെ ആ വിളിച്ചുകൂട്ടലിൻറെ പിന്നിൽ പാശ്ചാത്യമതരീതികളും ഭരണസമ്പ്രദായങ്ങളും നസ്രാണികളുടെമേൽ അടിച്ചേൽപ്പിക്കണമെന്നും അവരെ റോമിലെ പോപ്പിൻറെ കീഴിൽ കൊണ്ടുവരണമെന്നും ഉദ്ദേശമുണ്ടായിരുന്നു. അങ്ങനെ നസ്രാണികളുടെ സഭാഭരണഘടനയെ തകർക്കാൻ മെനേസിസ് മെത്രാപ്പോലിത്ത അവരുടെ സഭാഘടനയായ പള്ളിപ്രതിപുരുഷയോഗത്തെത്തന്നെ ഉപയോഗപ്പെടുത്തി. അതിനുള്ള ബുദ്ധിയും വിവേകവും മര്യാദയും മെനേസിസ് മെത്രാപ്പോലിത്തയ്ക്ക് ഉണ്ടായിരുന്നുയെന്ന് നാം മനസ്സിലാക്കണം. സുവിശേഷാധിഷ്ടിതവും മാർതോമയുടെ മാർഗത്തിലും വഴിപാടിലും വേരൂന്നിയതുമായ നമ്മുടെ സഭാഭരണ പൈതൃകത്തെ ഇന്ന് തകർത്തുകൊണ്ടിരിക്കുന്നത് നമ്മുടെ മെത്രാൻസിനഡനാണ്. നമ്മുടെ മേല്പ്പട്ടക്കാർതന്നെ നമ്മുടെ സഭയുടെ കുലംകുത്തികളാകുന്നത് അക്ഷന്തവ്യവും ഖേദകരവുമാണ്.

1599-ലെ ഉദയമ്പേരൂർ സൂനഹദോസിനുശേഷം മാർതോമ നസ്രാണിസഭ പദ്രുവാദോ (Padroado) ഭരണത്തിൻറെയും പ്രൊപ്പഗാന്ത (Propaganda) ഭരണത്തിൻറെയുംകീഴിൽ അമരണ്ടിവന്നു. പ്രൊപ്പഗാന്ത ഭരണം നസ്രാണികൾക്ക് അസഹനീയമായതിനാലാനാണ് 1773-ൽ മലങ്കര പള്ളിക്കാരുടെ പൂർവ പാരമ്പര്യമനുസരിച്ച് അങ്കമാലി മെത്രാസനപ്പള്ളിയിൽ പള്ളിപ്രതിപുരുഷയോഗം ആലങ്ങാട്ടുപള്ളിക്കാർ വിളിച്ചുകൂട്ടിയതും യൌസേപ്പ് കരിയാറ്റി മല്പ്പാനെയും പാറേമ്മാക്കൾ തോമാകത്തനാരെയും നിവേദനങ്ങളുമായി യുറോപ്പിലേയ്ക്കയച്ചതും (പാറേമ്മാക്കൾ ഗവർണ്ണദോർ രചിച്ച 'വർത്തമാനപ്പുസ്തകം' കാണുക). ആ സമ്മേളനത്തിൽ നാല്പത് മലങ്കര ഇടവകപള്ളികളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. മേല്പറഞ്ഞ രണ്ട് ഉദാഹരണങ്ങളിൽനിന്നും മലങ്കര മാർതോമ നസ്രാണികളെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൽ പള്ളിപ്രതിപുരുഷമഹായോഗങ്ങളാണ് തീരുമാനിച്ചിരുന്നതെന്ന് വ്യക്തം.

കഴിഞ്ഞ 35 വർഷങ്ങളായി സീറോ മലബാർ സഭയിലെ പല തട്ടുകളിൽനിന്നും മാർതോമ ക്രിസ്ത്യാനികളുടെ പള്ളിഭരണത്തിൻറെ ആണികല്ലായ സഭാസിനഡ് പുനരുദ്ധരിക്കണമെന്ന് നിർദ്ദേശങ്ങൾ ഉണ്ടായിട്ടും ഇന്നേവരെ ആ അഭ്യർത്ഥനകൾക്ക് മെത്രാൻ സിനഡ് മൌനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. തന്നെയുമാല്ലാ, മെത്രാൻ സിനഡിനെ സഭാസിനഡായി കാണാൻ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരികയും ചെയ്യുന്നു. അതിനും പുറമെ പള്ളിയോഗങ്ങളെ മെത്രാൻ സിനഡ് ദുർബലപ്പെടുത്തി. ഇപ്പോൾ പള്ളിയോഗങ്ങൾ വെറും പേരിനുമാത്രം. തീരുമാനാധികാരമുള്ള യോഗങ്ങളല്ലത്. വികാരിയെ ഉപദേശിക്കാൻ അവകാശമുള്ള ഒരു സമതിയായി പോതുയോഗങ്ങളെ തരംതാഴ്ത്തി. പാശ്ചാത്യ മോഡലിലുള്ള പാരീഷ് കൌണ്‍സിൽ കുറെ വർഷങ്ങൾക്കുമുൻപ് നടപ്പിലാക്കി. പാരീഷ് കൌണ്‍സിലുകൾ ഇടവകയ്ക്ക് ഒരു ആഭരണം മാത്രം. പൊതുയോഗങ്ങളെപ്പോലെ പാരീഷ് കൌണ്‍സിലിനും വികാരിയെ ഉപദേശിക്കുവാനുള്ള അവകാശമെയുള്ളു. ഫൊറോന സമതിയുടെയും രൂപത പാസ്റ്ററൾ കൗൻസിലുകളുടെയും സ്ഥിതി തഥൈവ. മാർതോമ പൈതൃകമായ പള്ളിഭരണസമ്പ്രദായത്തെ തകർത്ത് ഇന്ന് പുരോഹിതർ അധികാരികളും വിശ്വാസികൾ അവരുടെ അടിമകളുമാണ്!

സീറോ മലബാർ സഭ ഒന്നാം നൂറ്റാണ്ടിൽതന്നെ മാർതോമായാൽ സ്ഥാപിതമാണന്ന് അവകാശപ്പെടുന്നുണ്ട്. അപ്പോൾ നമ്മുടെ സഭ റോമാസാമ്രാജ്യത്തിലെ നാല് പൗരസ്ത്യസഭകളിൽ പെടുന്ന സഭയല്ല. തനതായി വളർന്ന് വികസിച്ച ഒരു അപ്പോസ്തലിക സഭയാണ് സീറോ മലബാർ സഭ. എങ്കിലും 1991-ൽ പൗരസ്ത്യ സഭകൾക്കുവേണ്ടി കാനോൻ നിയമസംഹിത നടപ്പിലാക്കിയപ്പോൾ മാർതോമ നസ്രാണി സഭയ്ക്കും ആ നിയമസംഹിത ബാധകമാക്കി. അങ്ങനെ ഒറ്റയടിക്ക് അന്നുവരെ ഇടവകക്കാരുടേതായിരുന്ന പള്ളിസ്വത്ത് മെത്രാൻറെ സ്വത്താക്കി മാറ്റി. നമ്മുടെ  മെത്രാന്മാർ നമ്മുടെ പള്ളിഭരണ സമ്പ്രദായത്തിൻറെ കടക്കുതന്നെ കോടാലിവെച്ചു. എന്നുവെച്ചാൽ സുവിശേഷാധിഷ്ടിതമായ മാർതോമ പൈതൃകത്തെ നാമാവശേഷമാക്കുകയും കോൻസ്റ്ററ്റൈൻ സഭയായ റോമൻ ലത്തീൻ സഭയുടെ പൈതൃകത്തെ ആശ്ലേഷിക്കുകയും ചെയ്ത് നമ്മെ എന്നന്നേയ്ക്കുമായി റോമിന് അടിയറവെയ്ക്കുകയും ചെയ്തു. പുരോഹിതർ അധികാരികളും അല്മായർ അടിമകളും പള്ളിക്കാരുടെ പള്ളിസ്വത്ത് മെത്രാൻറെ സ്വത്താക്കിമാറ്റുകയും ചെയ്ത പരിതാപകരമായ പരിണാമമാണ് മൂന്ന് പതിറ്റാണ്ടുകൽകൊണ്ട് സീറോ മലബാർ സഭയിൽ സംഭവിച്ചത്. രണ്ടാം വത്തിക്കാൻ കൗൻസിലിൻറെ പ്രബോധനങ്ങൾക്ക്‌ കടക വിരുദ്ധമല്ലേ റോമും നമ്മുടെ മെത്രാന്മാരുംകൂടി നമ്മോടുചെയ്തത്? മേല്പറഞ്ഞ സത്യം സീറോ മലബാർ സഭയിൽ നിലനില്ക്കുമ്പോൾ വരാപ്പുഴ അതിരൂപതയിലെ സഭാസിനഡ്‌ രൂപീകരണം മതധാർമികതയുടെ പ്രാധമീക പ്രമാണത്തെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

മാർതോമ പൈതൃകത്തിൻറെ അടിസ്ഥാനത്തിൽ സഭയിൽ ചർച്ചക്കുള്ള വേദിയും പ്രശ്നപരിഹാരമാർഗവും പള്ളിയോഗങ്ങളായിരുന്നു. എന്നാൽ പൗരസ്ത്യകാനോൻ നിയമം നമ്മുടെ സഭയ്കും ബാധകമാക്കിയപ്പോൾ പള്ളിയോഗസമ്പ്രദായത്തെ നിഷ്ക്രിയമാക്കുകയും മാർതോമ നസ്രാണി പൈതൃകത്തെ തകർക്കുകയും മാത്രമല്ലാ ചെയ്തത്, മറിച്ച് ചർച്ചാവേദികൽ കത്തോലിക്ക സഭയിൽ ഇല്ലെന്നും മെത്രാന്മാർ അത് അനുവദിക്കുകയില്ലെന്നും തെളിയിക്കുകയും വിളിച്ചറിയിക്കുകയുമാണ് ചെയ്തത്. മെത്രാൻ സംരക്ഷിത തീരുമാനങ്ങൽക്കപ്പുറം ഒരു സഭാനവീകരണവും മെത്രാന്മാർ സഭയിൽ അനുവദിക്കുകയില്ലെന്ന് ചുരുക്കം. നേരം വെളുക്കാതിരിക്കാൻ കൊഴിപ്പൂവനെ നാടുകടത്തിയ മുത്തിയുടെ ബുദ്ധിയായിരിക്കും നമ്മുടെ അഭിഷിക്തർക്ക്!

എങ്കിലും ദൈവം തീർച്ചയായും നമ്മുടെ ജനത്തെകൈവെടുകയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. വരും കാലത്ത് പള്ളിയോഗങ്ങളും പള്ളിസ്വത്തും അതിൻറെ യഥാർത്ത ഉടമകളായ എണങ്ങരിലേക്ക് തിരിച്ചുവരും. അതല്ലാതെ അതിന് വേറൊരു പോംവഴിയില്ല.

1 comment:

  1. ഫാ. സേവ്യർ കൂടപ്പുഴയും ശ്രീ ജോസഫ് പുലിക്കുന്നേലും വിശദമായി എഴുതിയിട്ടുള്ള, ഭാരതസഭയുടെ വളരെ കുന്ഷ്ടു പിടിച്ച ഈ ചരിത്രപാഠം സാധാരണക്കാർക്ക് വേണ്ടി ലളിതമായി വീണ്ടും സംഗ്രഹിച്ചിരിക്കുന്നു കളരിക്കൽ സാർ. സാധാരണ വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയില്ലാത്തവരാണ് എന്ന് വേണം കരുതാൻ. പള്ളിയില കേൾക്കുന്നതിനപ്പുറം ചിന്തിക്കേണ്ടതില്ല എന്നാണവരെ അച്ചന്മാർ പറഞ്ഞു മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ റോമയും ഇവിടുത്തെ നാട്ടു മെത്രാന്മാരും സ്വന്തം സഭയോടും അതിലെ അംഗങ്ങളോടും ചെയ്ത ദ്രോഹം മാപ്പില്ലാത്തതാണ്. സ്വന്തം സ്ഥാനം പരമോന്നതിയിൽ എത്തിക്കാമെന്ന മോഹമായിരുന്നു ഇതിനവരെ പ്രേരിപ്പിച്ചത്. എന്നാൽ ഇവരുടെ ദുരാഗ്രഹങ്ങൾക്ക് പലപ്പോഴും വിഘ്നമായി കാലക്രമേണ റോമായും പോപ്പും മുമ്പിൽ വന്നപ്പോഴാണ് അവർക്ക് അവരുടെ ആസൂത്രനത്തിലെ പാകപ്പിഴ പിടികിട്ടിയത്. ഇപ്പോൾ പോപ്പിൽ നിന്ന് സ്വാതന്ത്ര്യം നേടുക എന്നതാണ് കേരളത്തിലെ സീറോമലബാർ മെത്രാന്മാരുടെ ലക്ഷ്യമെന്നു തോന്നുന്നു. പോപ്പിനെ ഒരു കാര്യത്തിലും കേള്ക്കുകയോ വകവയ്ക്കുകയോ ചെയ്യാത്ത ഒരു പോക്കാണ് ഇപ്പോൾ അവരുടേത്. ഏതെങ്കിലും തരത്തിൽ മെച്ചപ്പെടാൻ ഇവിടുത്തെ മെത്രാന്മാർക്കു മനസ്സുള്ളതായി തോന്നുന്നില്ല. "എങ്കിലും ദൈവം തീർച്ചയായും നമ്മുടെ ജനത്തെകൈവെടുകയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. വരും കാലത്ത് പള്ളിയോഗങ്ങളും പള്ളിസ്വത്തും അതിൻറെ യഥാർത്ത ഉടമകളായ എണങ്ങരിലേക്ക് തിരിച്ചുവരും. അതല്ലാതെ അതിന് വേറൊരു പോംവഴിയില്ല" എന്നത് ഒരു വ്യർഥാഭിലാഷമായി കലാശിക്കാനാണ് കൂടുതൽ സാദ്ധ്യത. യൂറോപ്പിലെ സഭക്ക് സംഭവിച്ചതേ ഇവിടെയും സംഭവിക്കാൻ തരമുള്ളൂ. അതായത്, ഭൂരിപക്ഷത്തിനും സഭയും അതിന്റെ വിശ്വാസങ്ങളും വ്യക്തിജീവിതത്തിൽ യാതൊരു വിലയുമില്ലാത്ത ഒരു ഘടകമായിത്തീരുക.

    ReplyDelete