Translate

Monday, April 20, 2015

കാഞ്ഞിരപ്പള്ളി രൂപതയില്‍ ദശാംശപ്പിരിവ്

ഏപ്രില്‍ ലക്കം 'സത്യജ്വാല'യില്‍നിന്ന്

പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഫോറത്തില്‍ കുടുംബാംഗങ്ങളുടെയെല്ലാം പേരുവിവരവും ജോലിയും, ഓരോരുത്തരും ദശാംശമായി നല്‍കേണ്ട തുകയും അച്ചടിച്ച് കാഞ്ഞിരപ്പള്ളി രൂപത ഓരോ കുടുംബത്തിനും വിതരണം ചെയ്തിരിക്കുകയാണ് എന്നറിയുന്നു. 2013-14 സാമ്പത്തികവര്‍ഷം ഓരോ കുടുംബവും ഇടവകപ്പള്ളിയലടയ്‌ക്കേണ്ട മൊത്തം ദശാംശത്തുക എത്രയെന്നു കൃത്യമായി കാണിക്കുന്ന ഫോറമാണ് നല്‍കുന്നത്. 'ജീവന്‍ 2015' എന്ന പേരില്‍, 'പങ്കുവയ്ക്കലിലൂടെ ജീവന്റെ സമൃദ്ധിയിലേക്ക്' എന്ന മുദ്രാവാക്യത്തിന്റെയും, ഹെബ്രായര്‍ക്കുള്ള ലേഖനത്തിലെ, 'നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്'' (ഹെബ്രാ. 13:16) എന്ന ബൈബിള്‍ വചനത്തിന്റെയും അകമ്പടിയോടെയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ ഈ പകല്‍ക്കൊള്ള!
 
ജോലിയൊന്നുമില്ലാത്ത ഒരു ഡസനോളം അംഗങ്ങളുള്ള ഒരു കുടുംബത്തിലെ കര്‍ഷകനായ ഗൃഹനാഥന്റെ പേരില്‍ 1500/- ഓളം രൂപയാണ് ദശാംശം നല്‍കാന്‍ 'ജീവന്‍ 2015' കല്പിച്ചിരിക്കുന്നത്! അപ്പോള്‍, മറ്റു വരുമാനവും ഉദ്യോഗസ്ഥരുമുള്ള കുടുംബങ്ങള്‍ക്ക് എത്രയാകും 'ശിക്ഷ' എന്നൂഹിക്കുക.
വിശ്വാസികള്‍ക്കു പ്രാതിനിധ്യമില്ലാതെയെടുക്കുന്ന ഏതു നിയമവും തീരുമാനവും അക്കാരണത്താല്‍ത്തന്നെ അസാധുവാണ്. വിശ്വാസികള്‍ ദശാംശം നല്‍കണമെന്നു പറയാന്‍, ദശാംശംപോയിട്ട്, നേര്‍ച്ചപോലും നല്‍കാത്ത മെത്രാനും വൈദികനും ആര്?
 
മനുഷ്യര്‍ തങ്ങള്‍ക്കുള്ളവ, പരസ്പരം പങ്കുവച്ച് ജീവിക്കേണ്ടവര്‍തന്നെയാണ്, സംശയമില്ല. എന്നാല്‍, അതെങ്ങനെ, ആര്‍ക്കൊക്കെ, എത്രമാത്രം പങ്കുവയ്ക്കണമെന്നു തീരുമാനിക്കേണ്ടത് ഓരോ മനുഷ്യനും ഓരോ കുടുംബവുമാണ്. അതിനായി, ദരിദ്രരും രോഗികളും ആര്‍ത്തരും ആലംബഹീനരുമായി എത്രയോപേര്‍ ഓരോരുത്തരുടെയും ചുറ്റുപാടില്‍, തങ്ങളുടെ അയല്‍പക്കങ്ങളില്‍ത്തന്നെയുണ്ട്! അതിനിടയില്‍ ഒരു സ്ഥാപനം വീടുകളിലേക്ക് അധികാരത്തോടെ കടന്നുവന്ന്, 'ഇതാണ് നിങ്ങള്‍ നല്‍കേണ്ട ദശാംശം, എടുക്ക് പണം' എന്നാജ്ഞാപിക്കാന്‍ തുനിഞ്ഞാല്‍, 'കടക്ക് പുറത്ത്' എന്നു നട്ടെല്ലു നിവര്‍ത്തിനിന്ന് നാം പറഞ്ഞേ തീരൂ. അതിനുള്ള ധീരത യേശുവില്‍നിന്ന് നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.

6 comments:

  1. മനുഷ്യനെ നിയന്ത്രിക്കുന്നത് ബൈബിളാണോ? പുരോഹിതർക്ക് ഗുണപ്രദമായവകൾ പഴഞ്ചൻ വചനത്തിൽ കണ്ടാൽ കുഞ്ഞാടുകൾ അനുസരിച്ചിരിക്കണമെന്നാണ് നിയമം. പുരോഹിതരുടെ ഈ തെണ്ടൽ പ്രസ്ഥാനത്തിന് പഴയ നിയമത്തിലെ ദശാംശം ഒരു പഴുതായും കണ്ടെത്തിയിരിക്കുന്നു. ദശാംശത്തിന്റെ വക്താവായി കാഞ്ഞിരപ്പള്ളിയിൽ നേതൃത്വം കൊടുക്കുന്നത് ഒരു വിധവയുടെ ഭൂമി തട്ടിപ്പുകേസിലെ പ്രതിയായ ബിഷപ്പെന്നതും രസാവഹം തന്നെ. റബ്ബർ വിലയിടിഞ്ഞും രൂപയുടെ മൂല്യം തകർന്നുമിരിക്കുന്ന കാലത്തിലാണ് അരമനയിലെ സുഖലോലുപന്മാരുടെ ദശാംശം പിരിക്കൽ. അതും പണം കൊടുത്തേ മതിയാവൂ എന്ന രൂപതയുടെ ആജ്ഞാപിക്കലും . കക്കരുത്, കൊല്ലരുത്, വ്യപിചാരം ചെയ്യരുത്, അന്യന്റെ വസ്തുക്കളെ ആഗ്രഹിക്കരുതെന്ന പ്രമാണങ്ങൾ ദശാംശം പിരിക്കുന്ന പുരോഹിതർ ആദ്യം അനുസരിക്കട്ടെ.


    കുഞ്ഞാടുകളെ തെറ്റി ധരിപ്പിക്കാൻ പുരോഹിതർ ബൈബിളും ദുർവ്യാഖ്യാനം ചെയ്യുന്നു. പണമായിട്ടു ദശാംശം പിരിക്കാൻ ബൈബിളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്? സമൃദ്ധിയായി പണമുള്ള ധനവാനാണെങ്കിലും കൊള്ളയടിക്കാൻ വരുന്ന പുരോഹിതരെ തീറ്റെണ്ട ആവശ്യമില്ല. സഭയുടെ അതിരില്ലാത്ത സ്വത്തുക്കൾ പുരോഹിതർ പൊതുജനങ്ങളിൽ നിന്നും ഒളിച്ചു വെച്ചിരിക്കുകയാണ്. സർക്കാരിനു നികുതി കൊടുത്താണ് ഒരോ പൗരനും സ്വന്തം ദൈനം ദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോവുന്നത്. അവരുടെ കുട്ടികൾ കോളേജിൽ പഠിക്കാനും പുരോഹിത സ്ഥാപനങ്ങൾക്ക് അമിതകോഴ കൊടുക്കണം. ദരിദ്രർക്ക് ഇവർ കോളേജിൽ പ്രവേശനം നല്കില്ല. ഇടവക ജനത്തെ ഞെക്കിപ്പിഴിഞ്ഞുകൊണ്ടാണ് പള്ളി പൊളിക്കുകയും , ആകാശം മുട്ടെ പള്ളികൾ പണിയുകയും ചെയ്യുന്നത്. പണം ഒരുവൻ നേടുന്നുവെങ്കിൽ അത് ബിഷപ്പിനെയും പുരോഹിതരെയും അവരുടെ കുഞ്ഞേ ലികളെയും തീറ്റാനുള്ളതല്ല. പത്തു രൂപാ ദരിദ്രനു കൊടുക്കാൻ സാധിച്ചാൽ ആയിരം രൂപാ പള്ളിക്കും പട്ടക്കാരനും കൊടുക്കുന്നതിലും പുണ്യം ലഭിക്കും. പുരോഹിതനെ വീട്ടിൽ വരുത്തി തീറ്റുന്നത് കർത്താവിന്റെ അത്താഴ മേശയിലെ സ്നേഹ വിരുന്നുപോലെയെന്നും ചിലർ തെറ്റി ധരിച്ചിരിക്കുന്നു. പുരോഹിതരെയും ബിഷപ്പിനെയും തീറ്റുന്നത് 'മൂർഘൻ' പാമ്പിനു പാല് കൊടുക്കുന്നപോലെയാണ്.


    വിധവയുടെ കൊച്ചു കാശിൽ മറ്റുള്ളവർ പരിഹസിച്ചു. യേശു അവരോടു പറഞ്ഞു, "ധനവാൻ സമൃദ്ധിയിൽ നിന്ന് നല്കുന്നു. അവൾ ഹൃദയത്തിൽ നിന്നു തരുന്നു." ഈ തത്വങ്ങൾ പറഞ്ഞാലും വിധവയായ മോനിക്കായുടെ കവർന്നെടുത്ത സ്വത്തുക്കൾ ക്രിസ്തുവിന്റെ ശത്രുക്കൾ വിട്ടു കൊടുക്കാൻ പോകുന്നില്ല. പത്തിലൊന്നു വീതം കൂടാതെ വിധവകളെ മയക്കി ബിഷപ്പിന്റെ ഒത്താശയോടെ ധ്യാന ഗുരുക്കൾ വസ്തു തട്ടിയെടുക്കലും കേരളചരിത്രത്തിൽ സംഭവിച്ചു കഴിഞ്ഞു. 'ലജ്ജയെന്ന' ഒരു പദം അതിനുത്തരവാദിയായ അഭിക്ഷിക്തന്റെ നിഘണ്ടുവിലില്ല. വിധവയുടെ പണം കൊണ്ടു 'കൊക്കനെയും' 'പാടും പാതിരിയെയും സഭ സംരക്ഷിച്ചുകൊണ്ടുമിരിക്കും. 'അപ്പാ എന്നെ തല്ലല്ലേ, ഞാൻ നന്നാവാൻ പോവുന്നില്ലായെന്ന' ചിന്താഗതിയുള്ള ഈ പൌരാഹിത്യ ഏകാധിപത്യസഭയിൽ മാറ്റം ഉടനെങ്ങും പ്രതീക്ഷിക്കേണ്ടതുമില്ല. തട്ടിയെടുക്കുന്ന വിധവകളുടെ പണം ഇവരൊട്ടു മടക്കി കൊടുക്കാനും പോകുന്നില്ല. തട്ടിപ്പുകാരെ പ്രോത്സാഹിപ്പിക്കുന്ന കുഞ്ഞാടുകളുടെ മനസ്ഥിതി മാറ്റാനും പ്രയാസം. കാരണം അവരുടെ 'ഐ ഖ്യൂ' വളരെ താണിരിക്കുന്നു. അടിച്ചമർത്തപ്പെട്ട സ്ത്രീ ജനങ്ങൾ തങ്ങളുടെ വാർത്തെടുത്ത ഭരണിയിലുള്ള ജീവിതം അങ്ങനെയെന്നും വിചാരിക്കുന്നു. പൂവാലൻ പുരോഹിതരുടെ പുഞ്ചിരിയിൽ ചില സ്ത്രീകൾ മയങ്ങിപ്പോവുകയും ചെയ്യുന്നു.


    ദാനം കൊടുക്കുമ്പോൾ ഒരുവൻ ആജ്ഞാപിച്ചു കൊടുക്കുന്നതും സ്വയമറിഞ്ഞുകൊണ്ടു കൊടുക്കുന്നതും തമ്മിൽ വിത്യാസമുണ്ട്. ആജ്ഞാപിച്ചു മേടിക്കാൻ വരുന്നവനെ ആട്ടിയോടിക്കുക തന്നെ വേണം. പകരം കുഞ്ഞാടിനെ പഠിപ്പിച്ച പ്രാർത്ഥന ഇങ്ങനെ " ദൈവമേ അവിടുത്തേയ്ക്ക് നന്ദി. അങ്ങേയ്ക്ക് പണമാവിശ്യമില്ലെന്നറിയാം. എങ്കിലും ഇതെന്റെ നന്ദി പൂർവ്വമുള്ള സ്തോത്ര കാഴ്ച്ചയാണ്.എന്റെ പള്ളിയ്ക്കു നല്കുന്ന ഈ ദശാംശം അങ്ങു തന്ന ദാനങ്ങൾക്കുള്ള നന്ദിയാണ് ." ഇങ്ങനെ പുരോഹിതരുടെ ബുദ്ധി തലയിൽ വെച്ചു നടക്കുന്ന കുഞ്ഞാടുകളെ ഉപദേശിച്ചിട്ടു കാര്യമുണ്ടോ? പഴയ നിയമത്തിലെ 'എബ്രാം' യുദ്ധത്തിൽ നേടിയതിന്റെ പത്തിലൊന്ന് കൊടുത്തെങ്കിൽ അയാൾ തന്റെ കൈവശമുള്ള ഭീമമായ സ്വത്തിന്റെ വീതം കൊടുത്തില്ല.

    ദശാംശം യഹൂദർക്കുള്ളതാണ്. കൃസ്ത്യാനികൾ കൊടുക്കണമെന്ന് ബൈബിളിൽ ഒരു സ്ഥലത്തുമില്ല. പോരാഞ്ഞ് പുതിയ നിയമത്തിൽ എബ്രായക്കാർക്കെഴുതിയ ലേഖനത്തിൽ ഏഴാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ "പുരോഹിതനോ മത പ്രസംഗകനോ' ദശാംശം ശേഖരിക്കാൻ പാടില്ലാന്നും പറഞ്ഞിരിക്കുന്നു. കാരണം ഇസ്രായിലിനു വെളിയിൽ നിന്നും ദശാംശം സ്വീകരിക്കാൻ യഹോവാ ആവശ്യപ്പെട്ടിട്ടില്ല. യഹോവയുടെ പുരോഹിതനായി യാഹോവായ്ക്ക് സേവനം ചെയ്യാൻ 'ലെവി' യുടെ പിന്തുടർച്ചക്കാരായിരിക്കണം. (നമ്പ: 18:2-7) അങ്ങനെയൊരു പൌരാഹിത്യവും നിലവിലില്ല.

    ReplyDelete
    Replies
    1. The tendency of the priests to quote from the old testament in the same tone as from the new testament is very misleading to ordinary people. Mr Vattai Khan very often searches in the old testament for verses that suit his ideas. All the Shalom preachers use this trick. Joseph Mathew has brought out this danger very authentically after sufficient research. Such elucidating comments is what the readers expect. Thanks.

      Delete
  2. ഈ ദശാംശം എല്ലാം കൂടെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് ചോദിയ്ക്കാൻ ആരുമില്ലേ? ദശാംശം പിരിക്കാൻ ഇവന്മാര്ക്ക് അധികാരം എവിടെ നിന്ന്? അങ്ങനെ ചോദിക്കുമ്പോഴെല്ലാം കൊടുക്കാൻ ആളുണ്ടെങ്കിൽ വാങ്ങിക്കുന്നവർക്ക് വിയർക്കാതെ വയറു നിറക്കാം. അതിഷ്ടമുള്ളവർ കൊടുക്കട്ടെ. അല്ലാത്തവർ കൊടുക്കരുത്. എന്ത് ചെയ്യുമെന്നു കാണാമല്ലോ. ചോദിക്കാൻ ആളില്ലാത്തതാണ് പ്രശനം.

    ഈ പള്ളിക്കാർ പാവപ്പെട്ട ജനത്തോടു ചെയ്യുന്നത് കൊലയല്ലാതെ വേറൊന്നുമല്ല. കൊല ഒരു വെട്ടിനാവാം - വ്യക്തിവൈരാഗ്യങ്ങളിലും യുദ്ധങ്ങളിലും ലഹളകളിലും ഒക്കെ സംഭവിക്കും പോലെ - അല്ലെങ്കിൽ മെല്ലെമെല്ലെയുള്ള നൂറുനൂറു വെട്ടിനുമാകാം - പള്ളികളുടെ ചൂഷണമെന്ന ഇത്തരം പിഴിഞ്ഞെടുക്കലിലൂടെ.

    ReplyDelete
  3. യോഗദര്‍ശനത്തെയും പ്രാണായാമത്തെയും യഥാര്‍ഥ ക്രൈസ്തവവീക്ഷണത്തിലൂടെ വ്യാഖ്യാനിക്കുന്ന യോഗാചാര്യ എന്‍. പി. ആന്റണി അദ്ദേഹത്തിന്റെ ഒരു ക്ലാസ്സില്‍ ദശാംശത്തെപ്പറ്റി പരാമര്‍ശിച്ചത് ഇങ്ങനെയായിരുന്നു. നമുക്കു ദാനമായി ലഭിച്ചിട്ടുള്ള പ്രാണചൈതന്യത്തിന്റെ ദശാംശം ദൈവത്തിന് നല്കുക എന്നാണ് ദശാംശം ദൈവത്തിന് നല്കുക എന്ന ബൈബിള്‍സന്ദേശത്തിന്റെ പൊരുള്‍. ദൈവത്തിന് നല്കുക എന്നതിന്റെ അര്‍ഥം ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ നല്കുമ്പോള്‍ എനിക്കാണതു നല്കുന്നത് എന്ന വചനതതിലൂടെ യേശു വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിനു ദശാംശം നല്കുക എന്നു പറയുമ്പോള്‍ നാം നമ്മുടെ ആവശ്യക്കാരായ അയല്‍ക്കാര്‍ക്കായി നമ്മുടെ കര്‍മശേഷിയുടെ പത്തിലൊന്നെങ്കിലും വിനിയോഗിക്കണം എന്നാണര്‍ഥം. (യോഗാചാര്യ ആന്റണിമാഷിന്റെ ഫോണ്‍നമ്പര്‍ 9495780269)

    ReplyDelete
    Replies
    1. കയ്യിലിരിക്കുന്ന കാശുകൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നതുപോലെയാണീ ദശാംശം കൊടുക്കുന്നത്. ആരാലും ഭരിക്കപ്പെടാൻ ഭരണാധികാരികളില്ലാതെ കഷ്ടപ്പെടുന്ന പാവം അൽമായർ(വിവരമില്ലാത്തവർ)ക്കു ദശാംശം കൊടുത്തെങ്കിലും ഭരിക്കപ്പെടാൻ ഒരു അധികാരവർഗ്ഗത്തെ സ്റുഷ്ടിക്കുവാൻ സാധിക്കുമല്ലോ!

      Delete
  4. അൽമായരായ(അറിവില്ലാത്തവരായ=വിവരമില്ലാത്തവരായ: കൂടുതലും സ്ത്രീകൾ) പാവം വിശ്വാസികളെ പറ്റിക്കുന്ന ചില പുരോഹിതർക്കു ഏറാൻമൂളികളായി, ദൈവത്തിന്റെ പേരിൽ എന്തിനും തയാറായി നിൽക്കുന്ന കുറെ നാട്ടുപ്റമാണികൾ ഉള്ളിടത്തോളം കാലം ഈ സഭ നന്നാവാൻ പോകുന്നില്ല. ആരോഗ്യകരമായ വിമർശനങ്ങൾ അംഗീകരിക്കുന്നതിനു പകരം വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുകയോ അടിച്ചമർത്തപ്പെടുകയോ ആണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതിനെതിരേ ദൈവജനം സടകുടഞ്ഞു എഴുന്നേൽക്കേണ്ടിയിരിക്കുന്നു.

    ReplyDelete