Translate

Wednesday, March 18, 2015

കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്ട് - ഇപ്പന്‍



ലോകത്തിലാദ്യമായി സംഘടിതമതമാഫിയാക്കൊടുംകാടുകളിൽ ആളിക്കത്തിപ്പടരാൻ പോന്ന ആശയത്തീപ്പൊരികൾ വാരിവിതറാൻ,  സർക്കാർ മുദ്രാങ്കിത സംപൂജ്യ'രാഷ്ട്ര പിതൃശിരസ്സുകൾ' ജനാധിപത്യത്തിന്റെ കാവൽനായ്ക്കളായ മാധ്യമങ്ങൾക്ക് പരസ്യക്കൂലിയായി ചങ്കുവെറകൂടാതെ വാരിയെറിഞ്ഞവൻ ഇപ്പനെന്ന ശപ്പനാണ് കണിശ്ശമായും അതിൽ ഭ്രാന്തും കവിതയും ഉണ്ട്. ഭ്രാന്ത് ഒത്തിരിപ്പേരും കവിത ഇത്തിരിപ്പേരും കണ്ടു. കവിതയിൽ വിതയുണ്ടായിരുന്നു. വിതച്ചത് വിപ്ലവത്തിന്റെ വിത്തുകളായിരുന്നു. ഭ്രാന്തിൽ തന്ത്രപൂർവ്വം ഒളിപ്പിച്ചുവച്ചിരിക്കുന്ന ചൂണ്ടക്കൊളുത്തുകൾ നിപുണ നേത്രങ്ങൾക്കു കാണാം. മതമാഫിയായുടെ മർമ്മം കടിച്ചുപറിക്കാൻ കൊതിക്കുന്ന പിരാനാമത്സ്യങ്ങൾക്കു വേണ്ടി ആയിരുന്നവ. 
യാദൃച്ഛികമായി അതിലൊരു വമ്പൻ കൊമ്പൻ സ്രാവു കുടുങ്ങി. അവൻ ഒരു യഥാർത്ഥ പ്രേഷിതനായിരുന്നു. പ്രേഷിതൻ അയയ്ക്കപ്പെട്ടവനാണ്. അവൻ ക്രാന്തദർശിയാണ്. കടന്നു കാണാനും കേൾക്കാനും കഴിവുള്ളവനാണ്. കന്യാസ്ത്രീമഠങ്ങളുടെയും സെമിനാരികളുടെയും കന്മതിൽക്കെട്ടുകൾക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയുന്ന യഥാർത്ഥ പ്രേഷിതരുടെ നിലവിളി അവൻ ശ്രവിച്ചു. നാഥാൻ പ്രവാചകനെപ്പോലെ അവൻ ഗർജ്ജിച്ചു. ഓശാനക്കുന്നിൻ ചുവട്ടിൽ വപക്രീഡ നടത്തി പല്ലും നഖവും രാകിക്കൂർപ്പിച്ച ശാർദ്ദൂലകിശോരങ്ങൾ അതേറ്റുവാങ്ങി ആസേതുഹിമാചലം മാറ്റൊലിക്കൊള്ളിച്ചു.  അതിന്റെ പ്രകമ്പനം ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും സന്ന്യസ്തരെയും മുൻ സന്ന്യസ്തരെയും ഫെബ്രു. 28-ന് കൊച്ചിയിലെത്തിച്ചു. ഉജ്ജ്വലമായ ഒരു സമ്മേളനം നടന്നു. കൂനൻ കുരിശിന്റെ ചരിത്രം ആവർത്തിച്ച്, ചരിത്രത്തെ ആവർത്തിച്ചാവർത്തിച്ചു കോരിത്തരിപ്പിക്കാൻ പോന്ന ഒരു സംഭവം! മാനവസ്‌നേഹമന്ത്രോച്ചാരകനായ നാരായണ ഗുരുദേവന്റെ ബഹുവർണ്ണ ചിത്രങ്ങളാലും സൂക്തങ്ങളാലും അലംകൃതമായ എസ്. എൻ. ഡി.പി. ഹാളായിരുന്നു വേദി. ചരിത്ര പുരുഷനായ ഗുരുദേവന്റെ സൂതികാർമ്മികത്വത്തിൽ ചരിത്രം പിറന്നുവീണു. ഈ നവജാത ചരിത്രശിശുവിന്റെ ഇമ്പമേറിയ പിള്ളക്കരച്ചിലിന്റെ അനുരണനങ്ങൾ ഞള്ളാനി ഏലത്തിന്റെ സുഗന്ധംപോലെ ഭാവി ചരിത്രത്തിലേക്കും വ്യാപിക്കും.
പൗവ്വത്തിൽ പിതാവ് പാരീസിൽനിന്നുള്ള രക്താഭിഷിക്തപാഠങ്ങൾ എല്ലാവരെയും ഓർമ്മി പ്പിച്ചുകൊണ്ടിരുന്നതുകൊണ്ടാവാം (കാണുക, 2015 ഫെബ്രു. ലക്കം 'സത്യജ്വാല', പേജ് 24 മുതൽ 27 വരെ -എഡിറ്റർ),   ഭീരുക്കളായ ബുദ്ധിജീവികളുടെ അഭാവത്തിൽ ഫാ. മാണി പറമ്പേട്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സന്ന്യാസം ലോകസേവനോന്മുഖമായിരിക്കണമെന്ന ദർശനം സാക്ഷാത്കരിച്ച് അട്ടപ്പാടിയിൽ സേവനത്തിന്റെ ഇതിഹാസം രചിക്കുകയാണ് അദ്ദേഹം. ആയിരം പൂർണ്ണചന്ദ്രന്മാരെ ദർശിച്ച അദ്ദേഹത്തിന്റെ അരോഗദൃഢഗാത്രത ദാമ്പത്യ ജീവിതവിജയത്തിന്റെ വിസ്മയസൂത്രങ്ങളെക്കുറിച്ച് സദസ്യരെ വിചിന്തനം ചെയ്യിച്ചു. സന്ന്യസ്തജീവിതം ഉപേക്ഷിക്കുന്നവർക്ക് അദ്ദേഹം താൽക്കാലിക അഭയം വാഗ്ദാനം ചെയ്യുകയും ചെയ്തു. എം.ജി. യൂണിവേഴ്‌സിറ്റി ഗാന്ധിയൻ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റ് ഡയറക്ടറായിരുന്ന ഡോ. എം.പി. മത്തായിയുടെ പ്രഢോജ്വമായിരുന്ന മുഖ്യപ്രഭാഷണം ആരോഗ്യകരവും യുക്ത്യധിഷ്ഠിതവുമായ ഒരു നവ ആത്മീയതയുടെ ആവശ്യകതയെ പുരസ്‌കരിച്ചുള്ളതായിരുന്നു. 
ആലുവാ അഗത്താ മഠത്തിൽനിന്നു പുറത്താക്കപ്പെട്ട സിസ്റ്ററിന്റെ രംഗപ്രവേശം സദസ്യരുടെ ഹർഷാരവാകമ്പടിയോടെ ആയിരുന്നു. സിസ്റ്റർ മഠത്തിൽ തിരിച്ചുകയറരുതെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. അവർ അഭയം വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ, ആ ഝാൻസിറാണിയുടെ മറുപടി പൊരുതുന്ന മനസ്സുള്ളവരെ കോരിത്തരിപ്പിക്കാൻ പോന്നതായിരുന്നു. 'ഒരഭയാർത്ഥിനിയാകാൻ ഞാനില്ല. എന്റെ ചോരയുടെയും വിയർപ്പിന്റെയും കണ്ണീരിന്റെയും ഫലം മുഴുക്കെ നിക്ഷേപിച്ചി രിക്കുന്ന ആ മഠത്തിൽ തിരിച്ചുകയറാനാണെനിക്കിഷ്ടം; അവിടെ എന്നെക്കാത്തിരിക്കുന്നത് മരണമാണെങ്കിൽ പോലും', അവർ പറഞ്ഞു. അവരുടെ നിലപാട് എന്തായിരുന്നാലും അതിനെയാണ് തങ്ങൾ പിന്തുണയ്ക്കുക എന്ന് പുതുതായി രൂപം കൊണ്ട ‘KCRM Priests & ExPriests-Nuns Association’നേതാക്കളും പ്രഖ്യാപിച്ചു.

600-ലേറെപ്പേർ പങ്കെടുത്ത ഈ യോഗത്തിൽ KCRM സംസ്ഥാന ചെയർമാൻ കെ. ജോർജ് ജോസഫ് ആദ്ധ്യക്ഷ്യംവഹിച്ചു.  വൈദികരും മുൻ വൈദികരും കന്യാസ്ത്രീകളുമടക്കം,  പ്രഗത്ഭരും പ്രശസ്തരുമായ നിരവധി മഹത്‌വ്യക്തികൾ വേദി പങ്കിട്ടു. സ്വതന്ത്രചിന്തകരേയും സത്യാന്വേഷികളെയും കൊണ്ടുനിറഞ്ഞ സദസും അത്രതന്നെ പ്രൗഢോജ്ജ്വലമായിരുന്നു. വേദിയിലും സദസ്സിലുംനിന്നായി, റവ.ഡോ. ജെയിംസ് കോട്ടൂർ, റവ. ഡോ. ജെ.ജെ. പള്ളത്ത്, റവ.ഡോ. സ്‌നേഹാനന്ദജ്യോതി, റവ. ഡോ.ജെ. വലിയമംഗലം, സർവ്വശ്രീ. പോൾ അങ്കമാലി,  ഫാ. ജോൺ കൊച്ചുമുട്ടം. ഫാ. ജോൺ കവലക്കാട്ട്്, ഫാ. ജോൺ മുണ്ടയ്ക്കൽ, ജോസഫ് വെളിവിൽ, ഫാ. കെ.പി.ഷിബു, ഫാ.അബ്രാഹം കൂത്തോട്ടിൽ, ഫാ.തോമസ് വെട്ടിക്കൽ, ഫാ.വിൽസൺ ന്യൂഡെൽഹി, ഫാ.ജോൺ സേലം, ലൂക്കോസ് മാത്യു, ഫാ.ജോർജ് കണിയാരശ്ശേരിൽ, അഡ്വ. വർഗീസ് പറമ്പിൽ, ആന്റോ കോക്കാട്ട്, വി.കെ. ജോയി, അഡ്വ. ഇന്ദുലേഖാ ജോസഫ്, ശ്രീമതി മോണിക്കാ തോമസ്, സിസ്റ്റർ മരിയാ തോമസ്, സിസ്റ്റർ മോളി, പ്രൊഫ. ഇപ്പൻ, സാമുവൽ കൂടൽ, ഡോ. ജേക്കബ് വടക്കഞ്ചേരി, ജോസഫ് മറ്റപ്പള്ളി, അഡ്വ. ചെറിയാൻ ഗൂഡല്ലൂർ, ജോസാന്റണി, ജോസഫ് കാരുപറമ്പിൽ, ആന്റണി ബേബിച്ചൻ, സിസ്സിലി തോമസ്്, ജോർജ്ജ് മൂലേച്ചാലിൽ തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കുകയും ആശംസകൾ നേരുകയും ചെയ് തു. തുടർന്ന,് 'കെ.സി.ആർ.എം. പ്രീസ്റ്റസ് & എക്‌സ് പ്രീസ്റ്റസ് നൺസ് അസോസിയേഷൻ' ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  

പിന്നീടു നടന്നത്, മുൻ പുരോഹിതരെയും കന്യാസ്ത്രീകളെയും മംഗളപത്രം നൽകി ആദരിക്കുന്ന മുഖ്യചടങ്ങായിരുന്നു. കെ.സി.ആർ.എം. സംസ്ഥാന ജന:സെക്രട്ടറി ശ്രീ.കെ.കെ.ജോസ് കണ്ടത്തിൽ കരഘോഷങ്ങൾക്കിടെ ആദരിക്കൽകർമ്മം നിർവ്വഹിച്ചു.

ശ്രീ.ജോസാന്റണി രചിച്ച, 'യേശു-ഉൾസ്വരങ്ങൾ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകർമ്മവും ഈ പരിപാടിയിൽവച്ചു നടത്തുകയുണ്ടായി. യേശുദർശനത്തെ ഒരു നവആത്മീയഭാവാത്മകതയിൽ അലിയിച്ചെഴുതിയ ഉൾക്കനമുള്ള കവിതകളുടെ ഈ ചെറുസമാഹാരം, കവിയും ദാർശനികനും പൗരോഹിത്യത്തിന്റെ കടുത്ത വിമർശകനുമായ ശ്രീ.സാമുവൽ കൂടലിന് കോപ്പി നൽകി ഡോ.എം.പി.മത്തായി നിർവ്വഹിച്ചു.

 പരസ്യനിലപാടുകളും അനുഭവങ്ങളും പങ്കുവച്ച് മുന്നേറുവാനുള്ള ആവേശത്തിലും ഉൽസാഹത്തിലുമായിരുന്നു സമ്മേളനനഗരിയിൽ എത്തിയവരെല്ലാം.  മോണിക്കായുടെ തേങ്ങലും കുട്ടപ്പന്റെ ഗദ്ഗദവും കുരീപ്പുഴക്കാരുടെയും മണ്ണയ്ക്കനാട്ടുകരുടെയും അമർഷ-രോഷങ്ങളും ഏറ്റുവാങ്ങി വളർന്ന കെ.സി.ആർ.എം-ന്റെ സിംഹധ്വനി ശ്രവിച്ചും, കത്തോലിക്കാ മതമാഫിയായുടെ ആസന്നപതനം ദർശിച്ചും, ആരോഗ്യകരമായ ഒരു നവ ആത്മീയതയുടെ സൂര്യോദയം പ്രതീക്ഷിച്ചും സദസ്യർ പ്രസന്നമുഖരായി പിരിഞ്ഞു.

2 comments:

  1. അമേരിക്കയിലെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഒരു വിവാഹ ഒരുക്ക സെമിനാർ ( മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് )!.
    പുതിയ തലമുറയിൽ ജീവിക്കുന്ന യുവതി-യുവാക്കൽ 20 വയസ്സിന് ശേഷം 25,26 വയസ്സാകുബോളാണ് മിക്കവരും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. 30-തിന് ശേഷവും
    വിവാഹം കഴിക്കുന്നവരും നമ്മുടെയിടയിലുണ്ട്. കാരണം ഭാവിയിലോട്ട് ജീവിക്കുവാൻ വേണ്ടുന്ന നിത്യ വരുമാനമാർഗ്ഗം കണ്ടെത്തുവാനുള്ള പോരാട്ടത്തിലായിരിക്കും മിക്കവരും.
    നല്ലൊരു ജോലിയോ അല്ലങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലും ഒരു വരുമാനമാർഗ്ഗം അത് നേടിയിടത്തതിനുശേഷമെ വിവാഹം കഴിക്കറുള്ളു. കുടുംബജീവിതത്തിലേക്ക് കടക്കുന്ന
    ഏതൊരു പൗരനും ആഗ്രഹിക്കുന്നതുമാണ്. എന്റെ സംശയം അതല്ല, ഷിക്കാഗോ രൂപത മാത്രമല്ല കേരളത്തിലുള്ള മിക്ക രൂപതകളും മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് നത്താറുണ്ട്.
    ഈ കോഴ്സ് ആരംബിച്ചിട്ട് കുറച്ചുകാലമെ ആയുള്ളുവെങ്കിലും ഇന്ന് ഈ കോഴ്സ് അറ്റന്റ് ചെയ്യാതെയും സർട്ടിഫിക്കറ്റ് എടുക്കാതെയും ഉള്ളവരെ പള്ളിയിൽ വച്ച് വിവാഹം
    കഴിപ്പിക്കുകയില്ല. വിവാഹ കുറിയോ വിവാഹ സർട്ടിഫിക്കറ്റോ നൽകുകയില്ല. കാരണം എന്ത്?. വിവാഹംവരെ അവൻ ഒരുങ്ങിയതു പോരാഞ്ഞിട്ടാണോ രണ്ടോ മൂന്നോ ദിവസം
    കൊണ്ട് അവസാനിക്കുന്ന മേൽ പറഞ്ഞ ഈ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ്. ഇത് നടത്തുന്നവരുടെ ലക്ഷ്യം എന്ത്?.

    വിവാഹം എന്തെന്നോ, വിവാഹം കഴിഞ്ഞ് ആദ്യരാത്രി എങ്ങനെ ചിലവഴിക്കണമെന്നോ, ആദ്യരാത്രി എന്തൊക്കൊ സംസാരിക്കണമെന്നോ എന്നൊക്കൊ പറഞ്ഞുതരാനാണോ ഈ
    കോഴ്സുകൊണ്ടുദ്ദേശിക്കുന്നത്. ഇതൊക്കൊ അത്ര ആദികാരികമായി പറഞ്ഞുതരുവാൻ ഈ പോൾ ചാലിശ്ശേരിക്ക് കഴിയുമോ. വെറുതെ ചോദിച്ചതാണെങ്കിലും ഈകാര്യങ്ങളിൽ
    വിവാഹം കഴിച്ചവരേക്കാൽ പ്രാവണ്ണ്യം ഇവർക്കുണ്ടെന്ന് അടുത്തകാലങ്ങളിൽ ഇവർ തെളിയിച്ചുകഴിഞ്ഞു. സത്യം പറഞ്ഞാൽ ഇവർ നമ്മുടെ മനസ്സ് വായിച്ച് രസിക്കുന്നു. ഇവർക്ക്
    കഴിയാത്തത് ഇവർ ആരും അറിയാതെ ചെയ്യുന്നത് മറ്റുള്ളവർ അറിഞ്ഞുചെയ്യുന്നതിലുള്ള സങ്കടം. പക്ഷികൽ, മൃഗങ്ങൽ ഇവക്കൊന്നും വേണ്ട മാര്യേജ് പ്രിപ്പറേഷൻ കോഴ്സ്.
    ഇല്ലാത്ത നൂലാമാലുകൽ ഒക്കെ ഉണ്ടാക്കി അവിടെയും പിരിവും തട്ടിപ്പും നടത്തണം, അതിന് വേണ്ടിയുള്ള ഉപാതികളിൽ ഒന്നാണ് ഈ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ്. എവിടെയും
    തട്ടിപ്പും വഞ്ചനയും കൊണ്ട് അല്മായർ വീർപ്പുമുട്ടുന്നു. ഇന്ന് സഭയുടെ മേൽനോട്ടം വഹിക്കുന്നവരെയാണ് ( വൈദികർ, മെത്രാന്മാർ, കർദ്ദിനാൽ )കൂടുതൽ പേടിക്കേണ്ടത്. പല
    ധ്യാന ഗുരുക്കന്മാരും നമ്മുടെയിടയിലൂടെ ചീറിപ്പാഞ്ഞ് നടക്കുന്നുണ്ട് രോഗശാന്തി നൽകാൻ. രോഗശാന്തി ലഭിക്കണമെങ്കിൽ പലതും അവർക്ക് കാഴ്ച്ച വയ്ക്കേണ്ടിവരും. അല്ലങ്കിൽ
    അവർ പിടിച്ചുവാങ്ങും. സിസ്റ്റർ അനിറ്റയ്ക്ക് പറ്റിയതുപോലെ പലർക്കും അത് സംഭവിക്കാം. ദൈവം മനുഷ്യന് മാത്രമായി വലിയ ഒരനുഗ്രഹം തന്നിട്ടുണ്ട്, അത് എന്തെന്ന് വച്ചാൽ
    ഭൂമിയിലുള്ള സകലത്തിന്റേയും മേലുള്ള ആദിപത്യം. ഇന്ന് സകലതും മനുഷ്യന്റെ അതീനതയിലാണ്. അതാണ് ദൈവം മനുഷ്യന് മാത്രമായി നൽകിയ ആ വലിയ അനുഗ്രഹം.
    ഇന്നു സഭകൽ ആ അനുഗ്രഹം ദുർവിനിയോഗം ചെയ്യുന്നു. മനുഷ്യനെ പല തട്ടുകളിലാക്കി, മതങ്ങളാക്കി സ്ഥാനമാനങ്ങൽ അധികാരികളായി മാറി സ്വന്തം വംശത്തെതന്നെ ചവുട്ടി
    അരക്കുന്നു. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥ. എല്ലാം ഉണ്ടായിട്ടും ഇല്ലാത്തവനേപ്പോലെ കഴിയേണ്ടിവരുന്ന അവസ്ഥ.

    ReplyDelete
  2. ഒരുവന്‍ സ്വയം അറിഞ്ഞാല്‍ (ഞാനും പിതാവും /ദൈവവും ഒന്നാണന്നറിഞ്ഞാല്‍) പിന്നവന് ഈ കള്ളപ്പാതിരിയും അവന്റെയൊരുപള്ളിയും എന്നാത്തിനാണ് ? മതമാഫിയാകള്‍ അറിവില്ലാത്തവനെ ചൂഷണംചെയ്യാന്‍ പണിതുയര്‍ത്തിയ കെട്ടിടമാണ് പള്ളികള്‍ !"കള്ളന്മാരുടെ ഗുഹകള്‍ " എന്നെന്റെ പോന്നേശു ഇതിനോരോമാനപ്പെരുമിട്ടു ! അനേകം സ്ത്രീകളുമായി( ളോഹയുടെ ബഹുമതി കാരണം)ആദ്യരാത്രികള്‍ കഴിഞ്ഞ പരിച്ചയസംബന്നരാണീ പുരോഹിതരിലേറിയപങ്കും! പിന്നെന്താ വിവാഹാനന്തര ജീവിതത്തെക്കുറിച്ച് അവര്‍ക്ക് ക്ലാസ്സ്‌ എടുത്താല്‍ ? "നായ് കടലിലും നക്കിയേകുടിക്കൂ" എന്നപോലീക്രിസ്താനികള്‍ കത്തനാരുടെ ആടുകള്‍ /അടിമകള്‍ ആയെങ്കിലെ ജീവിച്ച സുഖം അവര്‍ക്ക് കിട്ടുകയുള്ളൂ ; കാരണം അവര്‍ തന്തയ്ക്കു പിറന്നവരാണ്! അപ്പന്‍ കാണിച്ച മൊണ്ണത്തരം ചെയ്തിരിക്കും, എത്ര ias/ips കിട്ടിയാലും! അബ്രഹാം തേരഹിന്റെ വിശ്വാസാച്ചാരങ്ങളെ വലിച്ചെറിഞ്ഞതുപോലെ നമുക്കെന്നാണാവുക അബ്രഹാമ്യമാക്കളെ ?

    ReplyDelete