Translate

Wednesday, March 25, 2015

യൂറോ - അമേരിക്കന്‍ വ്യവസ്ഥാപിത ഭീകരവാദം

സത്യജ്വാല ചീഫ് എഡിറ്റര്‍ ശ്രി ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയ, ഉടന്‍ പ്രസിദ്ധീകരിക്കുന്നനവകൊളോണിയല്‍ നാഗരികതയുടെ നാല്‍ക്കവലയില്‍ എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായം അല്മായശബ്ദത്തില്‍ നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു - എഡിറ്റര്‍

ഒന്നാം ഭാഗം

മനുഷ്യസംസ്‌കൃതി ഇന്നു നേരിടുന്ന ഏറ്റം രൂക്ഷമായ പ്രതിസന്ധി മതമൗലികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളാണോ, ആഗോളമേധാവിത്വത്തിനുവേണ്ടി യൂറോ-അമേരിക്കന്‍ വന്‍ശക്തി നടത്തുന്ന വ്യവസ്ഥാപിത'പ്രവര്‍ത്തനങ്ങളാണോ? ലോകസാഹചര്യത്തെ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ടു ചാലകശക്തിയെയും ആഴമായി പഠിക്കാതെ ലോകം ഇന്നെത്തിനില്‍ക്കുന്ന ആപല്‍സന്ധിയെ അതായിരിക്കും വിധം മനസ്സിലാക്കുക എളുപ്പമാവില്ല.
മതമൗലികവാദികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെങ്കിലും ആ പ്രവര്‍ത്തനങ്ങളുടെ ഭീകരതയും മനുഷ്യത്വരാഹിത്യവും വളരെ പ്രത്യക്ഷമായതിനാല്‍ അത്തരം പ്രസ്ഥാനങ്ങളെ വിലയിരുത്തുക എളുപ്പമാണ്. അതുകൊണ്ടു തന്നെ മതതീവ്രവാദത്തിനെതിരെയുള്ള ലോകാഭിപ്രായം ഇന്നു വളരെ ശക്തവുമാണ്. 
യൂറോ-കേന്ദ്രിത (Euro-centric) തിമിരക്കാഴ്ച 
യൂറോ-അമേരിക്കന്‍ ശക്തികളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ഇപ്രകാരം എളുപ്പത്തില്‍ വിലയിരുത്താനാവില്ല. കാരണം, അവര്‍ നിലപാടുകള്‍ അവതരിപ്പിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും വ്യവസ്ഥാപിത രീതികളില്‍ സുതാര്യമായിട്ടത്രെ. അവരുടെ നയങ്ങളും പദ്ധതികളും അവയുടെ അടിച്ചേല്പിക്കലും ലോകജനതകളെ ആകമാനം ഉലയ്ക്കാനും ഉന്മൂലനംചെയ്യാനും പോരുന്നതാണെങ്കില്‍ക്കൂടി, അതൊന്നും മൗലികവാദമായോ ഭീകരതയായോ കാണാന്‍ ഇന്നത്തെ മനുഷ്യനു കഴിയുന്നില്ല. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകാലം കൊണ്ട്, ലോകത്തിലെ മിക്ക ജനതകളിലും പാശ്ചാത്യ വ്യാവസായികനാഗരികതയ്ക്കനുകൂലമായുള്ള ഒരുതരം മസ്തിഷ്‌ക രൂപീകരണംതന്നെ നടത്താന്‍ യൂറോപ്പിനു കഴിഞ്ഞു എന്നതാണ് ഇതിനു കാരണം. തന്മൂലം, യൂറോ-അമേരിക്കന്‍ ശക്തികള്‍ പ്രതിനിധാനം ചെയ്യുന്ന ഏതാണ്ടെല്ലാ ആശയങ്ങളെയും സമീപനങ്ങളെയും 'പുരോഗമനപരം' എന്ന നിലയില്‍ സ്വാംശീകരിച്ചിരിക്കുന്നു, അഭ്യസ്തവിദ്യരെന്നു കരുതപ്പെടുന്ന ലോകത്തിലെ എല്ലാവരുംതന്നെ, ഇന്ന്.  
ഈ യൂറോ-കേന്ദ്രിത (Euro-centric) മനോഭാവത്തിന്റെ ആഗോളവ്യാപനംനിമിത്തം, സ്വന്തം തനിമ (ശിറശ്ശറൗമഹശ്യേ)യില്‍ നിന്നുകൊണ്ട് സ്വതന്ത്രമായി ചിന്തിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കുവാനുമുള്ള ശേഷി മനുഷ്യനിന്നു കുറഞ്ഞുകൊണ്ടിരിക്കുന്നു. പകരം, എല്ലാ യൂറോ-അമേരിക്കന്‍ ആശയഗതികള്‍ക്കും നീക്കങ്ങള്‍ക്കും പിന്നിലുള്ളതായി തോന്നുന്ന ജനാധിപത്യത്തിന്റെയും ശാസ്ത്രീയതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും വ്യവസ്ഥാപിതത്വത്തിന്റെയും സുതാര്യതയുടെയുമൊക്കെ വര്‍ണ്ണശബളമായ പരിഷ്‌കൃതപരിവേഷങ്ങളില്‍ ആകൃഷ്ടനായി നിലകൊള്ളുകയാണവന്‍. ഈ പരിവേഷങ്ങളുടെ മറവില്‍ യൂറോ-അമേരിക്കന്‍ ശക്തികള്‍ക്ക് ഏതുതരത്തിലുള്ള ചുഷണവും പീഡനവും ഏതു തരത്തിലുള്ള യുദ്ധവും ലോകത്തിനുമേല്‍ സുതാര്യമായും വ്യവസ്ഥാപിതമായും നടത്താമെന്ന അവസ്ഥയാണിന്നുള്ളത്. അവരുടെ മൗലികവാദസിദ്ധാന്തങ്ങള്‍പോലും അവതരിക്കപ്പെടുന്നത് അങ്ങേയറ്റം ഉദാത്തവല്‍ക്കരിച്ചാണ്. ഉദാഹരണത്തിന്ഈ ശക്തികള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥ അറിയപ്പെടുന്നത് 'ഉദാരവല്‍ക്കരണം' എന്നാണ്; കമ്പോള ഭീകരവാദമെന്നല്ല! കമ്പോളനിയമങ്ങളില്‍ അധിഷ്ഠിതമായ ഒരു ഏകലോകക്രമത്തെയാണ് അതു മുന്നോട്ടുവയ്ക്കുന്നതെന്നും അതിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത രാഷ്ട്രങ്ങളെ ഉപരോധം ഏര്‍പ്പെടുത്തി ശ്വാസം മുട്ടിക്കുമെന്നും യുദ്ധം അടിച്ചേല്‍പ്പിച്ച് നിഷ്‌കാസനംചെയ്യുമെന്നും ഇന്നെല്ലാവര്‍ക്കും അറിയാം. എന്നിട്ടും, യൂറോ-അമേരിക്കന്‍ ശക്തികള്‍ പ്രതിനിധാനം ചെയ്യുന്ന മൗലികവാദഭീകരത തിരിച്ചറിയപ്പെടുന്നില്ല. എന്നുമാത്രമല്ല, മൗലികവാദഭീകരതയ്‌ക്കെതിരെ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ലോകരക്ഷകരായി അവര്‍ കണക്കാക്കപ്പെടുകയും ചെയ്യുന്നു. 
മൗലികവാദമെന്നാല്‍ 
എന്താണ് മൗലികവാദം? പ്രകൃതിയുടെയും ജീവിതത്തിന്റെയും ഉണ്മയെ സംബന്ധിച്ചുള്ള ഏതൊരു കടുംപിടുത്ത നിലപാടും മൗലികവാദമാണ്. കാരണം, ഏതെങ്കിലുമൊരു സിദ്ധാന്തത്തിനോ വ്യാഖ്യാനത്തിനോ നിലപാടുതറയ്‌ക്കോ വഴങ്ങാതെ അപരിമേയവും രഹസ്യാത്മകവുമായി നിലകൊള്ളുന്ന നിത്യവിസ്മയമാണ്, പ്രകൃതിയുടെയും ജീവിതത്തിന്റെയും ഉണ്മ. മനുഷ്യന്റെ പ്രജ്ഞയുടെയും സര്‍ഗ്ഗാത്മകതയുടെയും അന്വേഷണവ്യഗ്രതയുടെയും അനന്തവിശാലമായ മേച്ചില്‍പ്പുറവും പ്രചോദനസ്രോതസ്സുമായി നിത്യംവിരാജിക്കുന്ന അജ്ഞേയമായ ആ ഉണ്മയെപ്പറ്റി അതിന്റെ ഒരു ഭാഗം മാത്രമായ മനുഷ്യന്‍ ബൗദ്ധികതീര്‍പ്പുകള്‍ കല്പിക്കുമ്പോള്‍ അവന്‍ അവന്റെതന്നെ കാഴ്ചവട്ടം ചുരുക്കുകയാണ്. അതു മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കുമ്പോള്‍ തങ്ങളുടെ കാഴ്ചവട്ടം ചുരുക്കാന്‍ അവരും നിര്‍ബന്ധിതരാകുന്നു. ചുരുക്കത്തില്‍, അന്തിമമായ സത്യമെന്ന നിലയില്‍ തങ്ങളുടെ തീര്‍പ്പുകള്‍ അവതരിപ്പിക്കുന്നതിനെ മൗലികവാദമെന്നു പറയാം. അത് കായിക-രാഷ്ട്രീയശക്തി പ്രയോഗിച്ച് മറ്റുള്ളവരില്‍ അടിച്ചേല്പിക്കുമ്പോള്‍ തീവ്രവാദവും ഭീകരതയുമാകുന്നു. ഓരോ മൗലികതീവ്രവാദവും മനുഷ്യന്റെ മൗലികചിന്തകള്‍ക്കാണ് ആദ്യമേ കടിഞ്ഞാണിടുന്നത് എന്നോര്‍ക്കണം. 
യൂറോ-അമേരിക്കന്‍ ഭൗതികമതമൗലികവാദം 
ഈവിധത്തില്‍ നോക്കുമ്പോള്‍, കമ്പോളനിയമങ്ങളില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥയെ ഏകസത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്ന യൂറോ- അമേരിക്കന്‍ സമീപനം മറ്റേത് ഏകസത്യമതവാദത്തെയുംപോലെതന്നെ, മൗലികവാദമാണെന്നു കാണാം. ജീവിതത്തിന്റെ ഉണ്മയെ കേവലം സാമ്പത്തികതലത്തിലേക്കു ചുരുക്കിക്കാണുന്ന ഭൗതികമാത്രപരമായ മതമൗലികവാദമാണത്. ഈ മതത്തില്‍ ആരാധനാമൂര്‍ത്തി പണമാണ്; ശ്രീകോവില്‍ ചന്തയും. പ്രകൃതിയെയും മനുഷ്യനെയും, മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെപ്പോലും, ചൂഷണംചെയ്തും വിറ്റും കച്ചവടച്ചരക്കാക്കുക എന്നതാണിവിടുത്തെ അനുഷ്ഠാനം. മാനുഷികമൂല്യങ്ങള്‍ക്കും സദ്ഭാവങ്ങള്‍ക്കുംപകരം ഈ ഭൗതികമതം മനുഷ്യനില്‍ ഉത്പാദിപ്പിക്കുന്നത്, അഹന്ത, മാത്സര്യബുദ്ധി മുതലായ കച്ചവടമൂല്യങ്ങളും സ്പര്‍ദ്ധ, ആര്‍ത്തി, അസഹിഷ്ണുത, ശത്രുത മുതലായ നിഷേധഭാവങ്ങളുമത്രെ. ആത്യന്തികമായി, ഈ ഭൗതികമതം സ്ഥാപിക്കുന്നത് ഒരു 'ചന്തസംസ്‌ക്കാരത്തെയാണെന്നു പറയാം. അതു വാഗ്ദാനം ചെയ്യുന്ന സുഖസൗകര്യങ്ങള്‍ സംബന്ധിച്ച വ്യാമോഹങ്ങളെ, ആഞ്ഞുപുല്‍കിക്കൊണ്ട് ലോകമിന്ന് ഈ യൂറോ-അമേരിക്കന്‍ ഭൗതികമതത്തിന്റെ ആധിപത്യത്തിന്‍ കീഴില്‍ അമരുകയാണ്.
സമാന്തരമായി നടന്നുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം, മൂല്യാവബോധം നല്‍കി മനുഷ്യനെ ധര്‍മ്മാധര്‍മ്മവിവേചനത്തിനു പ്രാപ്തനാക്കേണ്ട മതങ്ങളെല്ലാംതന്നെ, ലോകവ്യാപകമായി ഉയര്‍ന്നുവന്നിരിക്കുന്ന യൂറോ- അമേരിക്കന്‍ ഭൗതികമതത്തിന്റെ സ്വാധീനത്തില്‍, അവയുടെ ആധ്യാത്മികമായ അന്തസ്സത്തയില്‍നിന്നു ഘടനാപരമായ പുറന്തോടിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തിയിരിക്കുന്നു എന്നതാണ്. മനുഷ്യനിലെ ആത്മീയത യുണര്‍ത്തി അവനെ പരാര്‍ത്ഥതാഭാവത്തിലേക്കു നയിക്കുക എന്ന ലക്ഷ്യം കൈവിട്ട്, സ്വകാര്യസ്വര്‍ഗ്ഗപ്രാപ്തിക്കും സ്വകാര്യകാര്യസാധ്യങ്ങള്‍ക്കുമുള്ള പുരോഹിതാനുഷ്ഠാനങ്ങളിലേക്ക് മനുഷ്യനെ ആഡംബരപൂര്‍വ്വം ആകര്‍ഷിക്കുന്നതിലാണ് അവയിന്നു കൂടുതലായി ശ്രദ്ധയൂന്നുന്നത്. ഫലത്തില്‍, മതങ്ങളിന്നു മനുഷ്യനില്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത് സ്വകാര്യമാത്രപരതയാണ്. സൂക്ഷ്മാവലോകനത്തില്‍, അതാണല്ലോ ഭൗതികത. അങ്ങനെ മതങ്ങളെല്ലാം വ്യവസ്ഥാപിതമായിക്കഴിഞ്ഞ യൂറോ-അമേരിക്കന്‍ ഭൗതികമതത്തോടു സമരസപ്പെട്ട് ഭൗതികസ്വഭാവം ആര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു. മതബാഹ്യമായ കാര്യങ്ങളിലേക്കു മതങ്ങളിന്നു കൂടുതല്‍ കൂടുതലായി കടന്നുചെല്ലുന്നതിനെയും ഇടപെടുന്നതിനെയുംകൂടി മതങ്ങളുടെ ഈ ഭൗതികവല്‍ക്കരണത്തിന്റെ ഭാഗമായി കാണാവുന്നതാണ്. സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കി ധനവും സ്വാധീനവും ആര്‍ജ്ജിക്കുക എന്നതും വിശ്വാസികളെ സാമുദായികമായി വിഘടിപ്പിച്ചും വ്യാജഭീതിയുണര്‍ത്തിയും രാഷ്ട്രീയമായി ശാക്തീകരിക്കുക എന്നതും മതങ്ങളുട മുഖ്യ അജണ്ടയായി മാറിക്കഴിഞ്ഞു. ചുരുക്കത്തില്‍, കമ്പോളകേന്ദ്രീകൃതമായ അഥവാ പണകേന്ദ്രീകൃതമായ, യൂറോ-അമേരിക്കന്‍ ഭൗതികമതത്തിന്റെ സ്വാധീനം ആത്മീയമെന്നവകാശപ്പെടുന്ന മറ്റു മതങ്ങളെയും, മുമ്പെങ്ങുമുണ്ടായി ട്ടില്ലാത്തത്ര വേഗത്തില്‍, ആത്മീയതയില്‍നിന്നു ഭൗതികതയിലേക്കു രൂപമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതു വീണ്ടും യൂറോ-അമേരിക്കന്‍ ഭൗതികമതവ്യവസ്ഥയ്ക്ക് കൂടുതല്‍ ശക്തിയും പ്രാമാണികതയും നേടിക്കൊടുക്കുന്നു; വീണ്ടുവിചാരമോ സ്വയംവിമര്‍ശനമോ എളുപ്പമല്ലാതാകുന്ന തരത്തില്‍ അതിനെ വ്യവസ്ഥാപിതമാക്കുന്നു. 
ലോകത്തില്‍ വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഈ ഭൗതികമതവ്യവസ്ഥിതിയെ സ്വതന്ത്രമായിനിന്നു നിരീക്ഷിച്ചാല്‍, ഓരോ മനുഷ്യനിലും ഉത്തേജിപ്പിക്കപ്പെടുന്ന ആര്‍ത്തിയും മാത്സര്യബുദ്ധിയുമാണ് അതിന്റെ ചാലകശക്തി എന്നു കാണാം. മറ്റു മതദര്‍ശനങ്ങള്‍ (ഇന്നത്തെ സംഘടിത-പുരോഹിതമതങ്ങളല്ല) ആദ്ധ്യാത്മികാവബോധത്താല്‍ മനുഷ്യവ്യക്തികളെ സമഷ്ടിബോധത്തിലേക്ക് ഐക്യപ്പെടുത്താനാണു ശ്രമിക്കുന്നതെങ്കില്‍, ഈ പണാധിഷ്ഠിത ഭൗതികമതവ്യവസ്ഥ മനുഷ്യന്റെ ആദ്ധ്യാത്മികതലത്തെത്തന്നെ നിരാകരിച്ചുകൊണ്ട് അവരെ സാമൂഹികമായി അന്യവല്‍ക്കരിക്കുകയും കേവലവ്യക്തികളും സമുദായങ്ങളുമായി ചിതറിക്കുകയുമാണ് ചെയ്യുന്നത്. സൂക്ഷ്മവിശകലനത്തില്‍, ഓരോ മനുഷ്യനെയും അവനവനിലേക്കു ചുരുക്കി അങ്ങേയറ്റം സ്വകാര്യമാത്രപരനാക്കുന്ന ഒരു 'അവനവനിസ വ്യവസ്ഥിതി'യാണ് ഈ ഭൗതികമതമൗലികവാദത്തിന്റെ ഉള്ളടക്കമെന്നു കാണാം.  

(തുടരും)

2 comments:

  1. മക്കളെ സ്നേഹിക്കുന്ന ഒരു മാതാപിതാക്കളും ദൈവവിളിയെന്നും പറഞ്ഞ് തങ്ങളുടെ കുഞ്ഞുങ്ങളെ ഒരു
    സഭക്കും ബലികൊടുക്കുകയില്ല. അങ്ങനെ ചെയ്താൽ മരണത്തിലേക്കാണ് മക്കളെ അയക്കുന്നതെന്നു ഓർത്താൽ നന്നായിരിക്കും.
    സഭയുടെ അന്ത്യ നാളുകളിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്ന് സഭക്കെതിരെ നടക്കുന്ന അക്രമാശക്തമായ പ്രവർത്തനങ്ങൽ സഭ
    തന്നെ വരുത്തികൂട്ടിയതാണ്. സീറോ മലബാർ സഭാധികാരികളുടെ അക്രമാവാസനയാണ് പല മതങ്ങളേയും അക്രമാശക്തരാക്കിയത്.
    നാടുനീളെ ധ്യാനകേന്ദ്രങ്ങൽ ശ്രഷ്ടിച്ച് വിവിധ മതത്തിൽ പെട്ടവരെ മത പരിവർത്തനം നടത്തി അവരെ പ്രഷുപ്തരാക്കിയാൽ ആരും
    പ്രതികരിച്ചുപോകും. കട്ടെടുത്ത മുതൽ കാണിക്ക പാത്രത്തിൽ നിക്ഷേപിച്ചാൽ അത് ദൈവസ്വീകാര്യമാകുമോ?. പിതൃസഹോദരന്റെ
    അഞ്ചേക്കറോളം വരുന്ന ( കോടികൽ വിലമതിക്കുന്ന ) ഭൂമി ( ഒരു ജീവിതകാലം മുഴുവൻ ജെർമ്മനിയിൽകിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ
    വസ്തുവകകൽ ) ഒരൊറ്റദിവസം കൊണ്ട് തട്ടിയെടുത്ത് സഭയിലേക്ക് ചേർത്ത മഹാനാണ് നമ്മുടെ ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി
    രൂപതാ അദ്ധ്യക്ഷൻ അറക്കൽ പിതാവ്. സ്വന്തം ജ്യേഷ്ടന്റെ സ്വത്ത് തട്ടിയെടുത്ത് അത് " ആബേ മരിയാ " എന്ന ധ്യാനകേന്ദ്രം
    ആക്കിയാൽ അത് ദൈവത്തിന് ഇഷ്ടപ്പെടുമോ?. ഇത് ഒരു പുണ്ണ്യപ്രവൃത്തിയാകുമോ?.

    ഇത്രക്കും നികൃഷ്ടരായ സഭാധികാരികളാണ് നമ്മുടെ കത്തോലിക്കാസഭ നയിക്കുന്നത്. ഹിന്ദുക്കളേയും മുസ്ലീംഗ്കളേയും
    തെറ്റായരീതിയിൽ ചിത്രീകരിക്കുകയും സഭകളുടെ ആചാരാനുഷ്ടാനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യാൻ ഒരുസഭക്കും അധികാരമില്ല.
    കത്തോലിക്കാ സഭ രാഷ്ട്രീയപ്രേരിതമായതോടെ സഭയും സഭാധികാരികളും സാത്താന്റെ പിടിയിലായി. ഇടുക്കിയിൽ സംഭവിച്ചത്
    ആരും മറന്നിരിക്കാനിടയില്ല. ഒരിക്കൽ പോലും ഇന്ത്യയിൽ വരാത്ത തോമാസ്ലീഹയെ ചൊല്ലി സഭ എന്തിന് ഇങ്ങനെ അന്തവിശ്വാസത്തിൽ
    മുഴുകി കള്ളകുരിശും, ശീലയും പൊക്കിപ്പിടിച്ച് അല്മായരെ വിഡ്ഡികളാക്കാൻ ശ്രമിക്കുന്നു. തോമാസ്ലീഹ ഇന്ത്യയിൽ വന്നതായിട്ട് ഒരു
    തെളിവും ഇന്നോളം ഇല്ല. ഊഹാഭോഗങ്ങൽ മാത്രമേയുള്ളു. റോമിലുവരെ അതിനേപറ്റി ഒന്നും എഴുതപ്പെട്ടിട്ടില്ല. പോർച്ചുഗീസുകാർ
    പറഞ്ഞുപരത്തിയ തെറ്റായ ധാരണകൽ സത്യങ്ങളിലേക്കു വിരൽ ചൂണ്ടുന്നില്ല. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. ഏശു
    മരിച്ചവരിൽനിന്നു ഉയർത്തെഴുന്നേറ്റുവെന്നു അവിടുത്തെ നേരിറ്റ് കണ്ട് വിലാവിലെ മുറിവിൽ വിരളിട്ടതിന് ശേഷമെ തോമാസ്ലീഹ
    വിശ്വസിച്ചുള്ളു. ആ നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ. സഭ ഇന്നോളം നടത്തിയിട്ടുള്ള സകല തെറ്റുകളും സഭയുടെ ഒത്താശമൂലം
    ആണെന്നു തുറന്നുപറയാതെ വയ്യ. തെറ്റുചെയ്യുന്നവരെ ശിക്ഷിക്കുക എന്ന ഒരേർപ്പാട് സഭയിലില്ല, മറിച്ച് അവരെ സംരക്ഷിക്കുകയാണ്
    സഭ ചെയ്യുന്നത്. നാട്ടിൽ ഇങ്ങനെയുള്ളവരെ അമേരിക്കയിലേക്കാണ് കയറ്റിയയക്കുന്നത്. ഇവിടെയാണെങ്കിലോ സീറോ മലബാർ സഭ
    ചിക്കാഗോ ബിഷൊപ് ജെക്കബ് അങ്ങാടിയത്തിന് ഇങ്ങനെയുള്ളവരെ വളരെ ഇഷ്ടമാണുതാണും. ജോസഫ് സാറിന്റെ കൈപ്പത്തി അറക്കാൻ
    കൂട്ടുനിന്ന ഫാ. പിച്ചളക്കാട്ടിനു അഭയം നൽകുകയും സീറോ മലബാർ സഭയുടെ ഒരു പള്ളിയിൽ വികാരി സ്ഥാനംവരെ നൽകിയതുമാണ്.
    അദ്ദേഹത്തിന് ആത്മീയകാര്യങ്ങളിലല്ല സ്രദ്ധ കൂടുതൽ, കള്ളനു അരിവയ്ക്കുന്നതിലാണ്. കർദ്ദിനാൽ ജോർജ്ജ് ആലഞ്ചേരിക്ക് ദാഹം കൂടും,
    ദൈവവിളിക്കല്ല കുരുന്നുകളെ തേടിപ്പിടിച്ച് കശാപ്പ്ചെയ്യാൻ കൊലവിളി നടത്തുകയാണദ്ദേഹം. ഇനിയുംവേണ്ടെ അഭയമാരും, അനിറ്റയും ഒക്കെ.

    ReplyDelete

  2. ശ്രീനാരായണഗുരുവിനോട് ചിലര്‍ ചോദിച്ചു: മക്കത്തായമാണോ മരുമക്കത്തായമാണോ നല്ലത്? അദ്ദേഹം മറുപടി പറഞ്ഞു: രണ്ടുമില്ലെങ്കിലും കുഴപ്പമില്ല. അയല്‍പക്കത്തായം ഉണ്ടായാല്‍ മതി.ക്രാന്തദര്‍ശിയായ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടനുസരിച്ചു ലോകം മുന്നേറുന്നത് സൂക്ഷ്മദൃഷ്ടികള്‍ ആയ ആര്‍ക്കും കാണാന്‍ കഴിയും. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കും സേവാഗ്രാമും വിസിബും കുടുംബശ്രീയും ജനശ്രീയും ഒക്കെ വീട്ടമ്മമാരുടെ കൂട്ടായ്മകളായി തുടങ്ങിവച്ച ഈ ദിശയിലുള്ള നീക്കങ്ങള്‍ ജനാധിപത്യത്തിനുതന്നെ നവചൈതന്യം പകരാന്‍ പോന്നതാണ്.

    വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിനുമുമ്പേ നാം ചിന്തിച്ച് നടപ്പിലാക്കേണ്ട ഒരാശയമാണ് താഴെ:

    ജനാധികാരമാര്‍ഗം
    ജോസാന്റണി

    അയലുകള്‍ തമ്മില്‍ ചേരണമാദ്യം;....... അയല്‍പക്കത്തായംhttp://nityadarsanam.blogspot.in/

    ReplyDelete