Translate

Tuesday, February 3, 2015

ആത്മാവിനെ മാത്രമല്ല മണ്ണിനെയും സമ്പന്നമാക്കാൻ പാനാമ്പുഴയച്ചൻ

കടുത്തുരുത്തി മണ്ണാറപ്പാറ പള്ളിവികാരി ഫാ. ജോസഫ് പാനാമ്പുഴയെ അന്വേഷിച്ചു ചെല്ലുന്നവർ പള്ളിമേടയിൽ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ പിന്നെയെത്തുക പള്ളിയിലെ കൃഷിയിടത്തിലാണ്. കുർബാനയും മറ്റ് ആത്മീയകാര്യങ്ങളുമെല്ലാം കഴിഞ്ഞാൽ അച്ചൻ പള്ളിപ്പറമ്പിലുണ്ടാകും. മുണ്ടും ബനിയനുമിട്ടു തോർത്തും തലയിൽ ചുറ്റി തന്റെ കൃഷികൾ പരിപാലിക്കുന്ന തിരക്കിലാകും അച്ചൻ. 

രണ്ടേക്കർ വരുന്ന കൃഷിഭൂമിയിൽ കാബേജ്, കോളിഫïവർ, കാരറ്റ്, ചോളം, പയർ, ശീമച്ചേമ്പ്, ചേന, ചീര, കോവൽ, പപ്പായ, ഏത്തവാഴ, കപ്പ, മോറിസ് വാഴ, ചീനി, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷികൾ. കൂടാതെ രാമച്ചം, ഏലം, ചെത്തി എന്നിവയും പള്ളിപ്പരിസരത്തു നട്ടുപിടിപ്പിക്കുന്നുണ്ട്. പള്ളിയുടെ പരിസരത്തും മുറ്റത്തുമെല്ലാം ഇപ്പോൾ കാബേജ് വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. ജൈവ കൃഷിയിൽ ഏറെ താൽപര്യമുള്ള പാനാമ്പുഴയച്ചൻ രണ്ടുവർഷം മുൻപാണു മണ്ണാറപ്പാറ ഇടവകയിൽ വികാരിയായി എത്തുന്നത്. 

വിഷമയമല്ലാത്ത പച്ചക്കറി ഉൽപാദനത്തിനായി പള്ളിയുടെ രണ്ടേക്കർ സ്ഥലത്തു ജൈവ കൃഷി ആരംഭിച്ചതോടെ ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളിലും ജൈവ പച്ചക്കറിക്കൃഷി തുടങ്ങിയെന്ന് അച്ചൻ പറയുന്നു. എല്ലാ വീടുകളിലും കുടുംബക്കൃഷി എന്നതാണ് അച്ചന്റെ ലക്ഷ്യം.

ജൈവ കൃഷിക്കായി ചാണകം ലഭ്യമല്ലാതായപ്പോൾ അച്ചൻ രണ്ട് എരുമകളെയും ഒരു പോത്തിനെയും വാങ്ങി. ഇരുനൂറോളം കാബേജുകളും ചേമ്പും ചേനയും ഇഞ്ചിയും മഞ്ഞളുമെല്ലാം വിളവെടുപ്പിനു പാകമായിക്കഴിഞ്ഞു. നൂറോളം ഏത്തക്കുലകളും അടുത്ത ദിവസം വിളവെടുക്കുകയാണ്. അച്ചന്റെ പച്ചക്കറികൾ ഞായറാഴ്ച കുർബാനയ്ക്കുശേഷം ലേലംചെയ്തു വിൽക്കുകയാണു പതിവ്. സമീപമുള്ള പള്ളിവക സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനും പച്ചക്കറികൾ നൽകും. പാനാമ്പുഴയച്ചനു പ്രോത്സാഹനവുമായി അസി. വികാരി ഫാ. അലക്‌സ് പൈകടയും സഹായി ഔസേപ്പച്ചൻ പുഴയകാട്ടിലുമുണ്ട്. 

പാലാ രൂപതയിലെ മറ്റൊരു പള്ളിയിലും വൈദികർ ഇത്ര വലിയ രീതിയിൽ കൃഷി നടത്തുന്നില്ല. അച്ചന്റെ കൃഷി കാണാനും രീതികൾ മനസ്സിലാക്കാനുമായി ദിവസവും ഒട്ടേറെപ്പേരാണു കൃഷിയിടത്തിലെത്തുന്നത്. കൃഷി കാണാനെത്തുന്നവർക്കു പച്ചക്കറിത്തൈകൾ അച്ചൻ സൗജന്യമായി നൽകുന്നുണ്ട്.  


4 comments:

  1. ഉത്തരേന്ത്യയിൽ കത്തോലിക്കാ പള്ളികൾ ആക്രമിക്കപ്പെടുന്നു എന്ന് വാർത്തകൾ വരുന്നു. സ്വാഭാവികമായും അതിനെതിരേ പ്രതികരിക്കണം, പ്രതിരോധം ഏർപ്പെടുത്തണം എന്നൊക്കെ എല്ലാ ക്രിസ്ത്യാനികളും മുറവിളി കൂട്ടും. അത് നമ്മൾ സാധാരണ എന്തുണ്ടായാലും ചെയ്യാറുള്ളതാണ്. എന്നാൽ പള്ളികളുടെ കാര്യത്തിലാവുമ്പോൾ നമുക്ക് വെറൊരു തരത്തിലും ചിന്തിക്കാം. അതിങ്ങനെ:
    Once there lived a young philosopher, a prophet and a seer who had envisioned a time when mankind would grow in the awareness of God who cannot be worshiped at a particular place called church or temples or on this mountain or that mountain, but find him everywhere and in everyone and especially in one's own heart. That time has not come yet for the majority of mankind. Such incidents are a beckoning to roost our minds for that blessed time when we never bother to complain about a place of worship being attacked or vandalized and learn that no such particular places ought to be created in the first place.

    ഞാൻ പറയുന്നത്, ഇന്നത്തെ വാശിപിടിചുള്ള പള്ളികൃഷി ഒന്ന് നിറുത്തിയിട്ട്‌, അച്ചന്മാർ ഫാ. ജോസഫ് പാനാമ്പുഴ ചെയ്യുന്നതുപോലെ ജൈവകൃഷിയിൽ താത്പര്യം കാണിക്കട്ടെ, വിശ്വാസികള്ക്ക് അതിനുള്ള ഉത്തേജനം കൊടുക്കട്ടെ എന്നാണ്. അതുകൊണ്ടുള്ള ഗുണങ്ങൾ വിശ്വാസികളുടെ ആത്മാവിനും ശരീരത്തിനും മാത്രമല്ല, അന്യമതസ്ഥരുൾപ്പെടെയുള്ള പൊതുജനത്തിനും ഏറെയാണ്‌. ഇത്തരം വൈദികർ ധാരാളം ഉണ്ടാവണം, മുന്നോട്ടു വരണം. കൃഷിയും പ്രകൃതിസ്നേഹവും തന്നെ പ്രാർഥനയാവുമ്പോൾ കോണ്ക്രീറ്റ് പള്ളികളെ മറക്കാനും അവയുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഒഴിവാക്കാനും ഇടയാകും. അതാണ്‌ ഇന്നിന്റെ ആവശ്യം.

    ReplyDelete
  2. കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ വേലയ്ക്കായി ളോഹയിട്ട പാതിരി ദാ... അവന്റെ പച്ചക്കറിത്തോട്ടത്തില്‍ വെണ്ട/പാവല്‍ /കാബേജു /പടവലം കൃഷി ചെയ്യുന്നു ! കേരളത്തിലെ കാലാവസ്ത മുന്തിരിയെക്കാള്‍ പച്ചക്കറിത്തോട്ടത്തിനു നല്ലതുമാണ്; verygood !
    "അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും "അവന്റെ പക്കല്‍ ആശ്വാസമുണ്ട് , അല്ലാതെ മെയ്യനങ്ങാതെ കൂദാശചൊല്ലി തമ്പുരാനെയും ജനത്തെയും ഒരുമിച്ചുഒരുനേരം കളിയാക്കുന്ന കത്തനാരന്മാര്‍ക്കിനിയും "അവന്റെ ആശ്വാസത്തില്‍" ഇടമില്ല എന്ന് ഈ കത്തനാര്‍ക്ക് ബോധം ഉണര്‍ന്നു ; നന്ന്!

    ഇന്ത്യയിലെ ഹിന്ദുമൈത്രിയെ അസൂയപ്പെടുത്തുമാറു ,"മോറാന്‍ മാര്‍ " കാറുകൾ മാറുമ്പോള്‍, കേരളത്തില്‍ ആകെയുള്ള ആരാധനാലയങ്ങളില്‍ 60 % കൈവശംവച്ച് കേരളത്തിലെ വെറും ഒരു ന്യൂനപക്ഷജനത്തെ ദൈവനാമത്തില്‍ പിഴിഞ്ഞില്ലായിമ ചെയ്യുന്ന ഈ പള്ളിപ്രസ്ഥാനത്തെ കാലവും കര്‍ത്താവും എത്രകണ്ടാ പൊറുക്കുക/സഹിക്കുക ? ഉത്തരേന് ന്ത്യയില്‍ മാത്രമല്ല പയ്യപയ്യെ ഇത് കേരളത്തിലും പകര്‍ന്നു പടരും ! "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെ"ന്നരുളിയവന്റെ കല്പനപ്രകാരം ഹിന്ടുമൈത്രി ഈ കത്തനാര്‍ പാസ്റെര്‍ തൊഴിലാളികളെ ( പണ്ട് റഷ്യയിലെപ്പോലെ) ഇല്ലാതെയാക്കും ! അന്നു ഈ പച്ചക്കറിപ്പാതിരി ഒന്നാമനാകും ദൈവതേജസില്‍ !!

    ReplyDelete

  3. സ്വന്തം അദ്ധ്വാനത്തിന്റെ ഫലം ഭക്ഷിക്കുന്നതിനേക്കാൾ രുചികരമായത് മറ്റൊന്നില്ല. മണ്ണിൽ ബനിയനും മുണ്ടും ധരിച്ച് മണ്ണിന്റെ മകനായി ജീവിക്കുന്ന ജോസഫ് പാനാമ്പുഴയെന്ന പുരോഹിതനെ മാതൃകയാക്കി മറ്റുള്ള പുരോഹിതർ കണ്ടു പഠിക്കേണ്ടതാണ്. ദേഹമനങ്ങാതെ നടക്കുന്ന പുരോഹിതരും അതുപോലുള്ള അനങ്ങാക്കള്ളന്മാരും വേലയെടുത്തു ഭക്ഷിക്കുമ്പോഴുള്ള സൌന്ദര്യത്തെപ്പറ്റി മറ്റുള്ളവർ വിശദീകരിച്ചാലും മനസിലാക്കില്ല. പാടത്തിറങ്ങി 'ഇതെന്റെ രക്തമാകുന്നു ഭക്ഷിപ്പിൻ' എന്ന തിരുവചനം മനസ്സിൽ കല്പ്പിച്ച് രക്തം വിയർപ്പാക്കി അദ്ധ്വാനിച്ചാൽ പ്രകൃതിയും നമ്മെ അനുഗ്രഹിച്ച് ഫലം തന്ന് സ്നേഹിക്കും. ആ 'ഫലം' വിലക്കപ്പെട്ടതല്ല, നമുക്കും ഭക്ഷിക്കാം. പലർക്കായി ഉപകരിക്കുകയും ചെയ്യും. അവിടെ പരോപകാരവും ചെയ്യാം. ഹരിതക സസ്യ കോമളത നിറഞ്ഞ ദേവാലയത്തിനും പരിശുദ്ധി ലഭിക്കുകയും ചെയ്യും. ചെളി .പുരണ്ട അദ്ധ്വാനിച്ച കൈകൾകൊണ്ടർപ്പിച്ച ദിവ്യബലിയിലും പരിശുദ്ധാരൂപി കാണും. ഹൃദയത്തിൽ പരിശുദ്ധിയുണ്ടങ്കിലേ ക്രിസ്തുവിന്റെ ചൈതന്യവും ലഭിക്കുള്ളൂ.

    മടി പിടിച്ച പുരോഹിതർ ഇടവകയുടെ പണം തിന്നു ജീവിക്കുന്നതല്ലാതെ സമൂഹത്തിനെന്തു പ്രയോജനമാണുള്ളത്? പള്ളി മേടയിൽ താമസിക്കുന്ന പുരോഹിതന്റെ ജോലി രാവിലെ എഴുന്നേൽക്കുക, പള്ളിയുറക്കം, കുമ്പസാരിപ്പിക്കൽ , അങ്ങനെ അദ്ദേഹത്തിൻറെ നിഷ്ക്രിയമായ ഒരു ദിവസം തീർന്നുകഴിഞ്ഞു. പരിപാടികളെന്തെങ്കിലും പള്ളിയങ്കണത്തുണ്ടെങ്കിൽ സർവ്വരുടെയും ശ്രദ്ധ പറ്റാൻ ചെറിയ ഉണ്ണിക്കുടവയറുമായി അവിടെയും ഇവിടെയും ഓടി നടക്കും. നേർച്ചപ്പെട്ടിയിൽ കയ്യിട്ട് ഒരു പങ്ക് പോക്കറ്റിലുമിടും. പള്ളിയൊന്നു പൊളിച്ചു പണിതാലെ അച്ചനു മോട്ടോർ സൈക്കിളിലും വിദേശ കാറിലും നടക്കാൻ സാധിക്കുള്ളൂ. അത്തരം തട്ടിപ്പ് പ്രസ്ഥാനം മാറ്റി വെച്ച് പള്ളിയ്ക്ക് ചുറ്റുമുള്ള പറമ്പിൽ ഈ അച്ചനെ പ്പോലെ കൃഷിഭൂമിയിൽ അദ്ധ്വാനിക്കൂ. ‌ ഭാരവും ചുമന്ന് ക്രിസ്തുവിന്റെ സന്നിധിയിൽ പോവൂ.

    സ്വന്തമായി കൃഷി ചെയ്ത പുരയിടത്തിൽ വിളയുന്ന പച്ചക്കറികൾക്കും പഴ വർഗങ്ങൾക്കും പ്രത്യേകമായ ഒരു രുചിയുണ്ട്. സ്വന്തം തോട്ടത്തിൽ വളരുന്ന ഫലങ്ങളിൽ ശരീരത്തിനാവശ്യമായ കൂടുതൽ പ്രോട്ടീനും വിറ്റാമിനും ഉണ്ടായിരിക്കും. ഒരു പുരോഹിതൻ കൃഷിചെയ്യുന്ന വാർത്ത പോലെ ഒരോ കുടുംബവും പച്ചക്കറി തോട്ടമുണ്ടാക്കുന്നതായ വാർത്തയും സൃഷ്ടിക്കണം. കേരളത്തിലെ വനങ്ങളും കൃഷിയിടങ്ങളും നശിപ്പിച്ച് കൂറ്റൻ കെട്ടിടങ്ങൾ പണിയാനാണ് ഇവർ വിദേശ രാജ്യങ്ങളിൽ കറങ്ങാൻ ഇറങ്ങാറുള്ളത്. പകരം പാനാമ്പുഴ അച്ചനെപ്പോലെ കൃഷിയിടങ്ങളിൽ ഈ അച്ചന്മാർ പണിയാനിറങ്ങിയിരുന്നെകിൽ സമൂഹത്തിനും ഇടവകക്കാർക്കും ഗുണപ്പെടുമായിരുന്നു.

    കുട്ടികളുമൊത്ത് കൃഷി സ്ഥലത്തിറങ്ങിയാൽ നമ്മുടെ കുഞ്ഞുങ്ങൾ പല വിധ കൃഷി വിഭവങ്ങൾ ഭക്ഷിക്കാൻ പഠിക്കും. അമേരിക്കയിൽ വളർന്നവർ കപ്പ, കാച്ചിൽ, ചേമ്പെല്ലാം വീട്ടിലുണ്ടാക്കിയാൽ ഭക്ഷിക്കില്ല. അവരെ അത്തരം ഭക്ഷ്യ വിഭവങ്ങൾ ഭക്ഷിക്കാൻ കുഞ്ഞായിരുന്നപ്പോൾ പരിശീലിപ്പിച്ചുമില്ല. ആദ്യ കുടിയേറ്റക്കാരായ ഞങ്ങൾ മണ്ണിന്റെ ഭക്ഷണങ്ങൾ മക്കൾക്ക് കൊടുത്തില്ലല്ലോയെന്നും ചിന്തിക്കാറുണ്ട്.

    വീടിനു ചുറ്റും ഒരു പൂന്തോട്ടവും കൃഷി സ്ഥലവും പിടിപ്പിച്ചാൽ വീടിനൊരഴകും കിട്ടും. പൂക്കളും തക്കാളിക്കായും വെണ്ടക്കായും പാവക്കായും പുറകിലത്തെ തേന്മാവും വരിക്ക ചക്കയും വീട്ടിലെ തത്തമ്മയും അടുക്കളയിലെ കള്ള പൂച്ചയും വീടുകാക്കുന്ന നാടൻ പട്ടിയും കാണുമ്പോഴുള്ള ഭംഗി അനുഭവിക്കാത്തവർക്ക് മനസിലാവില്ല. സ്വയം കൃഷി ചെയ്ത വിഭവങ്ങളിൽ ക്രീഡ നാശിനിയില്ലാത്ത വിറ്റാമിൻ 'സി യും വിറ്റാമിൻ 'എ' സുലഭമായി ഉള്ളതുകൊണ്ട് വളരുന്ന കുഞ്ഞുങ്ങളെയും ആരോഗ്യത്തോടെയും ബുദ്ധിയോടെയും വളർത്താൻ കഴിയും.

    തഴച്ചു വളരുന്ന സ്വന്തം കൃഷിസ്ഥലം കാണുമ്പോൾ പ്രകൃതിയോടും സൌന്ദര്യം തോന്നും. ചിലരിൽ കവിതകൾ പൊട്ടി മുളയ്ക്കും. ചെറിയ കുട്ടികളെങ്കിൽ ഈ ചെടിയുടെ വളർച്ചയെ വീക്ഷിച്ച് മനസിനുന്മേഷം കണ്ടെത്തും. ഒരു ഗവേഷകനെപ്പോലെ ചിന്തിക്കും. ചിലർ ബൊട്ടാണിസ്റ്റുകളുമാകും. കൃഷിയിടങ്ങളിലെ പൂമ്പാറ്റകളെയും ചിത്ര ശലഭങ്ങളെയും നോക്കിയാനന്ദിക്കും.

    കാഞ്ഞിരപ്പള്ളി ശ്രീ അറയ്ക്കൽ ബിഷപ്പിന്റെ കൃഷിത്തോട്ടം യൂട്യൂബിൽ കാണാം. മറ്റുള്ളവരുടെ അദ്ധ്വാനംകൊണ്ട് മെയ്യനക്കാതെ ഉന്തിയ വയറുമായി നടക്കുന്ന അറയ്ക്കൽ ബിഷപ്പിന് കൃഷി ചെയ്ത തോട്ടത്തിന്റെ ക്രഡിറ്റ് നല്കുന്നതിലും അർത്ഥമില്ല. അദ്ദേഹത്തിന് ക്യാമറായിൽ പോസ് ചെയ്തുള്ള പടങ്ങൾ പത്രത്തിൽ വരണമെന്നേയുള്ളൂ. ബനിയനും മുണ്ടുമുടുത്ത് പണിയായുധങ്ങളുമായി കൃഷിയിടങ്ങളിൽ പണിയുന്ന പുരോഹിതന് അഭിനന്ദനങ്ങൾ.

    ReplyDelete
  4. "ഇതെന്റെ ശരീരമാകുന്നു, ഇത് വാങ്ങി നിങ്ങള്‍ ഭക്ഷിക്കുവീന്‍ "/ "ഇതെന്റെ രക്തമാകുന്നു, ഇതു നിങ്ങള്‍ പാനം ചെയ്യുവീന്‍" "എന്റെ ഓര്‍മ്മയ്ക്കായി നിങ്ങളും ഇപ്രകാരം ചെയ്യുവീന്‍" എന്ന ക്രിസ്തുവിന്റെ 'ത്യാഗഗീതി' സാരപ്രപഞ്ചത്തില്‍ നമുക്ക് സദാ കേള്‍ക്കുവാന്‍ കഴിയും "കേള്‍പ്പാന്‍ ചെവിയുന്ടെങ്കില്‍ "! അകിടിലെ ചോര പലാക്കിമാറ്റുന്ന മായാവിപശുവും സകലഫലവൃക്ഷങ്ങളും ,ജീവനുള്ളവയൊക്കെയും ഈ ത്യാഗം ഇവിടെ അനുസ്യൂതം ചെയ്യിന്നതായി ഉള്‍ക്കണ്ണ്‍ തുറന്നവര്‍ക്ക് കാണാനാകും ! എന്നാല്‍ ഈവര്‍ഗം കുര്ബാനചൊല്ലുന്നതല്ലാതെ ഒരു കുര്‍ബാനയും ത്യാഗവും ചെയ്യുന്നില്ല എന്നതാണ് ഈശോയുടെ തീരാദു:ഖം !

    ReplyDelete