Translate

Thursday, October 16, 2014

മനുഷ്യവംശത്തെ പ്രകാശിപ്പിക്കാന്‍ സഭയ്‌ക്കു ദൗത്യമുണ്ട്‌: മാര്‍പാപ്പ

വത്തിക്കാനില്‍ നിന്ന്‌: റോം: പ്രത്യാശയുടെ വിളക്കുകത്തിച്ചു പിടിക്കാനും അതു മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുവാനും അതിലൂടെ രക്ഷയുടെ ഉറപ്പുള്ള അടയാളം എന്ന നിലയില്‍ മനുഷ്യവംശത്തെ മുഴുവന്‍ പ്രകാശിപ്പിക്കാനും സഭയ്‌ക്കു ദൗത്യമുണ്ടെന്നും ഇന്നലെ സെന്റെ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ നടന്ന ജനറല്‍ ഓഡിയന്‍സില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. ക്രിസ്‌തീയ പ്രത്യാശ എന്നു പറയുന്നതു വെറും ആഗ്രഹമോ, ആശംസയോ, ശുഭാപ്‌തിവിശ്വസമോ അല്ല; തീവ്രമായ കാത്തിരിപ്പാണ്‌. ദൈവസ്‌നേഹമെന്ന രഹസ്യത്തിന്റെ പൂര്‍ത്തീകരണമാണു സഭ കാത്തിരിക്കുന്നത്‌. ഈ ദൈവസ്‌നേഹത്തിലാണു നമ്മള്‍ വീണ്ടും ജനിച്ചതും ജീവിക്കുന്നതും. സഭയുടെ പ്രത്യാശ ഈശോയുടെ രണ്ടാം വരവാണ്‌. വധുവായ സഭ കാത്തിരിക്കുന്നതു തന്റെ വരനെയാണ്‌. ഓരോ ദിവസവും ഈശോയെ കണ്ടുമുട്ടാനായി യഥാര്‍ഥ വിവാഹത്തിനായി സഭ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യാവതാരത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മിശിഹാ യഥാര്‍ഥത്തില്‍ മനുഷ്യവംശത്തെ വിവാഹം ചെയ്യുകയാണുണ്ടായത്‌. വധുവായ സഭ ദൈവനഗരമായും ദൈവത്തിന്റെ കൂടാരമായും മിശിഹായില്‍ ഒന്നായി തീരുകയും ചെയ്യുമെന്നു പാപ്പ പറഞ്ഞു. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടിയായിരിക്കും എന്ന തിരുവചനം മതാധ്യാപകനെപ്പോലെ ഫ്രാന്‍സിസ്‌ പാപ്പ തന്റെ സന്ദേശത്തിന്റെ ആരംഭത്തിലൂം അവസാനത്തിലും മൂന്നു പ്രാവശ്യം വീതം ചത്വരത്തിലുള്ള ഒരു ലക്ഷം വിശ്വാസികളെക്കൊണ്ട്‌ ഏറ്റുചൊല്ലിച്ചത്‌ എല്ലാവരും ആവേശത്തോടെ ഏറ്റുചൊല്ലി.
കുടുംബത്തെക്കുറിച്ചുള്ള അസാധാരണസിനഡില്‍ ഭാഷാടിസ്‌ഥാനത്തിലുള്ള 10 ചെറിയ ഗ്രൂപ്പുകള്‍ തിങ്കളാഴ്‌ച മുതല്‍ ഇന്നലെ വരെ ഏഴു പ്രാവശ്യം സമ്മേളിച്ചു. ഇന്നു രാവിലെ ഈ ഗ്രൂപ്പുകളുടെ നിര്‍ദേശങ്ങള്‍ സിനഡിന്റെ പന്ത്രണ്ടാമതു പൊതുസമ്മേളനത്തില്‍ അവതരിപ്പിക്കും. സമ്മേളനത്തില്‍ സിനഡുപിതാക്കന്മാര്‍ അവരുടെ അഭിപ്രായങ്ങള്‍ വീണ്ടും സ്വതന്ത്രമായി രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും സിനഡിന്റെ പൊതുപ്രമേയം അവതരിപ്പിക്കപ്പെടുന്നത്‌. സിനഡിന്റെ അവസാനപ്രമാണം 18-നു മാര്‍പാപ്പായ്‌ക്കു സമര്‍പ്പിക്കും. 19-നു പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ പോള്‍ ആറാമന്‍ പാപ്പായെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചുകൊണ്ട്‌ അസാധാരണ സിനഡ്‌ സമാപിക്കും.
ഭാഷാടിസ്‌ഥാനത്തില്‍ തിരിച്ച ഗ്രൂപ്പുകളുടെ ചര്‍ച്ചകള്‍ സാഹോദര്യത്തിലും കൂട്ടായ്‌മയിലും അജപാലനലക്ഷ്യത്തോെടയാണു നടക്കുന്നതെന്നു സ്‌പാനിഷ്‌ ഗ്രൂപ്പിന്റെ മോഡറേറ്റര്‍ ബാര്‍സലോണ ആര്‍ച്ചുബിഷപ്‌ ലൂയിസ്‌ സിസ്‌താഹ്‌ പറഞ്ഞു. പരസ്‌പര ബഹുമാനത്തോടെയും ഒരേ ലക്ഷ്യത്തോടെയുമാണു ചര്‍ച്ച നടക്കുന്നതെന്ന്‌ ഇംഗ്ലീഷ്‌ ഗ്രൂപ്പിന്റെ മോഡറേറ്റര്‍ ആമേരിക്കന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌ മാര്‍ ജോസഫ്‌ എഡ്‌വേര്‍ഡ്‌ കൂര്‍ട്ട്‌സ്‌ പറഞ്ഞു. കുടുംബപ്രതിസന്ധിയുടെ ആരംഭം വിശ്വാസ പ്രതിസന്ധിയാണെന്ന്‌ ഇറ്റാലിയന്‍ ഗ്രൂപ്പിന്റെ റിലേറ്റര്‍ ആര്‍ച്ചുബിഷപ്‌ മാര്‍ റിനോ ഫിസിക്കേല്ലാ പറഞ്ഞു.
ഫാ. ജോസഫ്‌ സ്രാമ്പിക്കല്‍
- See more at: http://www.mangalam.com/print-edition/international/239925#sthash.l2CDzyCS.dpuf

No comments:

Post a Comment