Translate

Sunday, September 14, 2014

നേര്‍ച്ചപ്പണത്തെചൊല്ലി തര്‍ക്കം: കൊരട്ടിമുത്തിയുടെ തിരുന്നാള്‍ അലങ്കോലപ്പെടുത്തിയതായി ആക്ഷേപം



ഇറ്റലി : ക്രിസ്തീയ വിശ്വാസത്തിൻറെ സിരാകേന്ദ്രമായ റോമില്‍ കൊരട്ടിമുത്തിയുടെ തിരുന്നാൾ ഇടവക വികാരി ഇടപെട്ട് തടഞ്ഞതായി പരാതി . തിരുന്നാളിലൂടെ ലഭിക്കുന്ന നേര്‍ച്ചപ്പണത്തെ സംബന്ധിച്ച പള്ളി അധികാരികളുടെ അവകാശ തര്‍ക്കം മൂലം കൊരട്ടി മുത്തിയുടെ തിരുസ്വരൂപം പള്ളിയ്ക്കകത്ത് കയറ്റാന്‍ സമ്മതിക്കാതെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തെ വൈദികന്‍ അവഹേളിച്ചതായാണ് ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് .


പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ദിവിനൊ അമോറെയിൽ, 2009 മുതൽ ആഘോഷിച്ചുവരുന്ന കൊരട്ടിമുത്തിയുടെ തിരുന്നാൾ ഈ വര്‍ഷവും സെപ്തംബര്‍ 9 ന് ഞായറാഴ്ച ആഘോഷിക്കാനുള്ള ശ്രമങ്ങൾക്ക് റോമിലെ സീറോ-മലബാർ വികാരിതന്നെയാണ് തടസ്സം നിന്നത് . തിരുന്നാൾ കുർബാന തുടങ്ങുവാനായി മുത്തിയുടെ തിരുസ്വരൂപം എഴുന്നള്ളിച്ച് നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ പള്ളികവാടത്തിൽ എത്തിയപ്പോൾ, വികാരി, റോമിലെ സീറോ-മലബാർ പ്രോക്യുറേറ്റര്‍ കൂടിയായ ഫാ: സ്റ്റീഫന്‍ ചേര്‍പ്പണത്ത് എഴുതിനല്കിയ കത്ത് പ്രകാരം പ്രദക്ഷിണം തടയുകയായിരുന്നു . മാതാവിൻറെ ഈ പ്രത്യക്ഷത്തെയും ഈ തിരുന്നാളിനേയും സഭ അംഗീകരിക്കാത്തതുകൊണ്ട്, രൂപം പളളിയിൽ കയറ്റരുത്; എന്നായിരുന്നു വികാരിയുടെ കത്ത് .


 വിശ്വാസികള്‍ വിവേകത്തോടെ അനുസരിക്കാന്‍ തയ്യാറായതോടെ മറ്റ് പ്രശ്നങ്ങള്‍ ഇല്ലാതെ മുത്തിയുടെ രൂപം ഇല്ലാതെതന്നെ വിശ്വാസികൾ പ.കുർബാനയിൽ പങ്കെടുത്തു . സ്നേഹവിരുന്ന് അടക്കമുള്ള മറ്റ് ഒരുക്കങ്ങൾ , ചാലക്കുടി ഏരിയാ പ്രവാസി ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് നടത്തിയിരുന്നത്. തിരുന്നാൾവേളയിൽ സമാഹരിക്കപ്പെട്ടിരുന്ന മുഴുവൻ പണവും,കേരളത്തിലെ അനാഥാലയങ്ങൾക്ക് നൽകിവന്നിരുന്നു. അതായിരുന്നു തര്‍ക്കത്തിന് കാരണവും . ഈ പണം ഇടവകയ്ക്ക് അനുവധിക്കണമെന്ന വൈദികരുടെ വാശിയാണ് തര്‍ക്ക കാരണം .


ആഴ്ചകൾക്ക് മുൻപ് ഈ കേന്ദ്രത്തിലെ വികാരിയുമായി ചർച്ച ചെയ്തിട്ടാണ് തിരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഈ വര്‍ഷം തിരുന്നാൾ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും അച്ഛൻ തയ്യാറായിരുന്നില്ല. 07 / 09 / 2014-നു മുൻപുള്ള ആറു ഞായറാഴ്ചകളായി , ഫാ: സ്റ്റീഫന്‍ ചേര്‍പ്പണത്തും ഫാ: ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ റോമിലുള്ള എട്ടു കേന്ദ്രങ്ങളിലെ അൾത്താരകളിൽനിന്നും, ഇറ്റാലിയൻ കുർബാനയോടുകൂടി സംഘടിപ്പിക്കുന്ന കൊരട്ടിമുത്തിയുടെ തിരുന്നാളിൽ ആരും പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്യുകയും, പങ്കെടുക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.വികാരിയച്ചന്മാരുടെ എതിർപ്പുകളെയെല്ലാം അവഗണിച്ച് നൂറുകണക്കിന് വിശ്വാസികൾ, കൊരട്ടിമുത്തിയുടെ തിരുസ്വരൂപത്തെ ആനയിച്ച് പള്ളി കവാടത്തിൽ എത്തിയപ്പോഴാണ് , ഈ പ്രത്യക്ഷത്തെക്കുറിച്ച് പഠിക്കാൻ സമയം ലഭിക്കാതിരുന്നതുകൊണ്ട് രൂപം പള്ളിയിൽ കടത്താതെ മറ്റു പരിപാടികളുമായി മുന്നോട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തത്. 


വിശ്വാസികളെ ഒന്നിച്ചു കൂട്ടി , പ്രാർത്ഥിക്കാൻ സഹായിക്കേണ്ടവരുടെ ഭാഗത്തുനിന്നുമുണ്ടായ അവിചാരിതവും നിന്ദ്യവുമായ ഈ പ്രവർത്തിമൂലം വിശ്വാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഒടുവില്‍ സംഘാടകർ ഖേദം പ്രകടിപ്പിച്ച് പിന്മാറുകയായിരുന്നു .  മുൻവർഷങ്ങളിൽ സീറോ-മലബാർ സഭയിലെ വൈദീകരുടെ നേതൃത്വത്തിൽ , ലാറ്റിൻ , മലങ്കര, ക്നാനായ വിഭാഗങ്ങളിലെ വൈദീകർ ഒരുമിച്ചാണ് തിരുന്നാളിന് ദിവ്യബലി അർപ്പിച്ചിരുന്നത്.രണ്ടായിരത്തിൽപരം ക്രൈസ്തവരും അക്രൈസ്തവരുമായ വിശ്വാസികൾ പങ്കെടുത്തുവന്നിരുന്ന യൂറോപ്പിലെ ഏറ്റവും പ്രശസ്തമായി മാറിയ ഈ തിരുന്നാളിന്റെ തിരുകർമ്മങ്ങളും, സമാഹരിക്കപ്പെടുന്ന പണവും , തിരുന്നാൾ നടക്കുന്ന ദിവിനൊ അമോറെ പള്ളിക്കുപോലും അവകാശമില്ലാതെ, റോമിലെ സീറോ-മലബാർ ഇടവകക്കുമാത്രം അവകാശപ്പെട്ടതാണെന്ന സ്റ്റീഫന്‍ അച്ഛന്റെ നിലപാടിനോട്, ഡിവൈനോ അമോര്‍ പളളി അധികാരികൾക്കും എതിർപ്പുണ്ടായിരുന്നു.അതുകൊണ്ട് സ്റ്റീഫന്‍ അച്ഛൻറെ ഈ നിലപാടിനെ, സംഘാടകരായ ക്യാപോ റോമയ്ക്ക് ചോദ്യം ചെയ്യേണ്ടതായി വന്നു.



 രണ്ടു കാര്യങ്ങളാണ് സംഘാടകർ ആവശ്യപെട്ടിരുന്നത്.  എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വൈദീകർ അർപ്പിക്കുന്ന സമൂഹബലി, 2- തിരുന്നാൾ വേളയിൽ സമാഹരിക്കപ്പെടുന്ന പണം കേരളത്തിലെ അനാഥാലയങ്ങൾക്ക് നൽകണം .ഈ രണ്ടു ആവശ്യങ്ങളും നിരാകരിച്ച സ്റ്റീഫന്‍ അച്ഛൻ, മറ്റു വിഭാഗങ്ങളിലുള്ള വൈദീകരെ, തിരുവസ്ത്രങ്ങൾ ഒളിപ്പിച്ചുവച്ച് ഒഴിവാക്കികൊണ്ട്, അച്ഛൻ തന്നെ മുഖ്യകാർമ്മികത്വം വഹിച്ച 2012-ലെ തിരുന്നളോട് കൂടിയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. 2013-ൽ ഇറ്റാലിയൻ കുർബനയോടുകൂടിയാണ് തിരുന്നാൾ ആഘോഷങ്ങൾ നടന്നത്.പണത്തിന് വേണ്ടി ഏത് വിശ്വാസത്തെയും മാതാവിനെപ്പോലും തള്ളിപ്പറയാന്‍ മടിയില്ലാതെ ഒരു വിഭാഗം ആളുകള്‍ പെരുമാറുന്നതില്‍ നിക്ഷപക്ഷരായ സഭാ വിശ്വാസികള്‍ കടുത്ത നിരാശയിലാണ്. 

http://www.sathyamonline.com/pravasi-europe/latest-news/11723

No comments:

Post a Comment