Translate

Thursday, September 25, 2014

സോള്‍ ആന്‍ഡ് വിഷന്‍ ജൂലൈ- ഓഗസ്റ്റ് 2014 ലക്കത്തില്‍ പ്രസദ്ധീകരിച്ച ജോര്‍ജ് കുറ്റിക്കാടിന്റെ
ലേഖനം അല്‍മായശബ്ദത്തില്‍ പുന:പ്രകാശനംചെയ്യുന്നു.-സോള്‍ ആന്‍ഡ് വിഷന്‍

..............
അൽമായരുടെ ശബ്ദം കടലിലെ കാറ്റുവീശിയെത്തുന്ന തിരമാലകൾ 

By George Kuttikattu

കഴിഞ്ഞ നാളുകളിൽ ജർമ്മനിയിലെ കത്തോലിക്ക സഭാതലത്തിൽ മെത്രാനും വൈദീകരും അൽമായരും തമ്മിൽ ഉണ്ടായ കഠിനമായ ഉൾപ്പോര് വളരെയേറെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരേ സമയം തന്നെ ആഗോളതലത്തിലും സഭയിൽ നിരവധി ശ്രദ്ധയാർജിക്കുന്ന വിഷയങ്ങൾ നടന്നു. കേരളത്തിലെ കത്തോലിക്കാ സഭാധികാരികളും അൽമായരും തമ്മിൽ നിലനിൽക്കുന്ന സങ്കീർണ്ണ വിഷയങ്ങൾ ഇന്നും പുകയുകയാണ്. വിശ്വാസ വിഷയങ്ങളിൽ നിലനില്ക്കുന്ന തർക്കങ്ങൾ മാത്രമല്ല, ഭൌതീക വിഷയങ്ങളെക്കുറിച്ചും രൂക്ഷമായ തർക്കങ്ങൾ നിലനില്ക്കുന്നു.

മെത്രാന്റെ രാജകീയ ആർഭാട ജീവിതശൈലിയിൽ സഹികെട്ട് രൂപതയിലെ അൽമായർ നൽകിയ കൂട്ട പരാതിയിൽ കുറ്റക്കാരനായി കണ്ടു ഫ്രാൻസിസ് മാർപാപ്പ സ്ഥാനഭ്രുഷ്ഠനാക്കിയ ജർമ്മനിയിലെ ലിംബുർഗ് രൂപതയുടെ ബിഷപ്പ് റ്റെബാർറ്റ്സ് -ഫൻ-എൽസ്റ്റിനു ഒടുവിൽ ജർമ്മനിയിലെ റേഗൻസ് ബുർഗ് രൂപതയുടെ ആതിഥ്യം സ്വീകരിച്ച് അധികാരം ഒഴിഞ്ഞുകൊടുത്തു പോകേണ്ടി വന്നു. ഒട്ടും താമസിയാതെ തന്നെ അദ്ദേഹം ലിംബുർഗിലെ താമസം റെഗൻസ് ബുർഗിലേയ്ക്ക് മാറ്റുമെന്ന് വത്തിക്കാൻ റേഡിയോ കേന്ദ്രം അറിയിക്കുകയുണ്ടാ യി. റേഗൻസ്ബുർഗിലെ ഇപ്പോഴത്തെ മെത്രാൻ റുഡോൾഫ്  ഫോടർഹോൾസ്സർ ആണ് മുൻ അഴിമതിമെത്രാന് അഭയം നൽകിയത്. അദ്ദേഹത്തിനു പുതിയ ഒരു ജോലി തരപ്പെടുന്നതുവരെ റേഗൻസ്ബുർഗിൽ താമസിക്കുവാൻ തീരുമാനിച്ചതായി അദ്ദേഹത്തിൻറെ മുൻ സെക്രട്ടറി പറഞ്ഞു. മാർപാപ്പയുടെ അന്തിമതീരുമാനത്തിന് ശേഷവും സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട ആർച്ച് ബിഷപ്പ് ലിംബുർഗിൽത്തന്നെ  തുടർന്നും താമസ്സിക്കുന്നതിനെ ചൊല്ലി വിവാദം ഉണ്ടായ സാഹചര്യത്തിലാണ് ഈ താമസ സ്ഥലം മാറ്റം ഇപ്പോൾ നടന്നത്.( http://de. radiovaticana.va/news/2014/06/11/d:_tebartz-van_elst_zieht_um/ted-806153 von Radio Vatikan). കേരളസഭയിലെ മെത്രാന്മാർ പെൻഷൻ പറ്റിയാലും പിന്നെയും മുമ്പിരുന്ന അധികാരവും അവകാശങ്ങളും വിടാതെ അതേ മെത്രാസന മന്ദിരത്തിലാണ് താമസം. 

കേരളത്തിൽ കത്തോലിക്ക സഭയിലെ ചില മെത്രാന്മാരും ഇടവക വൈദികരും  സഭാംഗങ്ങളെയോ മറ്റ് പൊതുജനങ്ങളെയോ ഒട്ടും അംഗീകരിക്കുന്നില്ലയെന്ന വ്യാപക ആരോപണങ്ങൾ ഉയരുന്നുണ്ട്. അടുത്തകാലത്ത് നടന്ന ഒരു സംഭവമാണ് കൊല്ലം രൂപതയിലെ മെത്രാൻ ഒരു ഇടവകവികാരിയെ സ്ഥലം മാറ്റിയ സംഭവം  സംബന്ധിച്ചുണ്ടായ തർക്കങ്ങളും ഇതര സംഭവങ്ങളും. മറ്റൊന്ന്,എരുമേലി കൊരട്ടിയിലെ ധ്യാനകേന്ദ്രത്തിന്റെ പിന്നാമ്പുറ കഥകൾ. അറക്കൽ മോനിക്കാ തോമസ്സിന്റെ അഞ്ചേക്കർ സ്ഥലം കാഞ്ഞിരപ്പള്ളി മെത്രാനും വൈദികരും കൂടി വ്യാജരേഖയുണ്ടാക്കി കൈവശമാക്കിയ വിഷയം, അതിനെ ചോദ്യം ചെയ്ത അല്മായരെയും മോനിക്കയെയും പോലീസിനെയും ഗുണ്ടകളെയും ഇറക്കി സംഘർഷം ഉണ്ടാക്കി ആക്രമിച്ചു അപകടപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിനു ദൃക്സക്ഷിയാണ് ഞാൻ. അന്നത്തെ പോലീസ് ഡി.വൈ.എസ.പി. സമാധാനമായി പ്രകടനം നടത്തിയവരെ തല്ലാൻ നിർദ്ദേശം നല്കി. അന്നുവരെ കാഞ്ഞിരപ്പള്ളി നഗരം ഒരിക്കൽ പോലും കാണാത്ത കാഴ്ചായിരുന്നു, ആ സംഭവം. മെത്രാൻ കൈവശപ്പെടുത്തിയ മോണിക്കയുടെ സ്ഥലവും പ്രതീക്ഷകളും ഇപ്പോഴും അതേ നേർച്ചപ്പെട്ടിയിൽ തന്നെ..തട്ടിയെടുത്ത സ്ഥലത്ത് ആരാധനയും ധ്യാനവും വിശുദ്ധ കുർബാനയർപ്പണവും എല്ലാം തകൃതിയായി നടത്തപ്പെടുന്നു. അതെ,  മോണിക്ക തോമസിന്റെ കണ്ണീർ വീണ് നനഞ്ഞുകുതിർന്ന മണ്ണിൽ !

 മാത്രമല്ല, ഇവരുടെയിടയിൽ നടക്കുന്ന എണ്ണമറ്റ സാമ്പത്തിക തട്ടിപ്പുകളെപ്പറ്റിയും ഉണ്ടാകുന്ന ചൂടേറിയ ചർച്ചകൾ ആഗോള തലത്തിൽ പോലും ഉണ്ടെന്നുള്ളതും ശരിയാണ്. അതിൽ ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ മെത്രാൻ ഉൾപ്പടെ, രൂപതയിലെ നിരവധി ഇടവക വൈദികരും നടത്തുന്ന അഴിമതിക്കഥകൾ, അത്യാർഭാടകര ജീവിതം, ലൈംഗിക അപവാദങ്ങൾ, വൈദീകർ വൈദീകരെത്തന്നെ നടത്തുന്ന കൊലപാതകങ്ങൾ, മെത്രാന്മാരുടെയും വൈദീകരുടെ ഇടയിൽ രഹസ്യമായി നടത്തുന്ന ആൽക്കഹോൾ ആസ്വാദനം, ഇടവകയിലെ അല്മായരെ വി:കുർബ്ബാനയിലെ  പ്രസംഗത്തിലൂടെ ക്രൂരമായി ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾ വരെയുണ്ട് സാധാരണ ഇത്തരം ചർച്ചകളിൽ.
ഓരോരോ കാരണങ്ങൾ പറഞ്ഞാണ് ഇവർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന സഭാംഗങ്ങളിൽ നിന്ന് പണം പിരിക്കുന്നത്. വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലും, ചില മെത്രാന്മാർക്കും വൈദികർക്കും പ്രേഷിത വേലയുടെ പേരിൽ  അവർ  വാങ്ങിക്കൂട്ടിയ  പണംകൊടുത്ത് സ്വന്തം പേരിലും ബിനാമിപ്പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ടെന്ന കാര്യങ്ങൾ പരക്കെ പറയപ്പെടുന്നു. കേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് ദൈവീക പ്രേഷിതവേലയുടെ പേരിലുള്ള സാമ്പത്തിക പ്രേഷിതത്വകുടിയേറ്റം നടത്തുന്ന അനേകം വൈദികരുണ്ടെന്നു (Göttliche Gastarbeiter- ദൈവീകരായ അതിഥി ജോലിക്കാർ ) എന്ന ശീർഷകത്തിൽ 14.4.2014- ൽ   ഒരു പ്രമുഖ ജർമ്മൻ പത്രം എഴുതിയ ലേഖനം വായിച്ചു. അവരുടെ എണ്ണം ഏറെ  കൂടുന്നതെയുള്ളൂ. 

വിദേശ കള്ളപ്പണം ചെലഴിക്കാൻ വേണ്ടി ചരിത്ര പ്രാധാന്യം ഉള്ള പഴയ പള്ളികൾ പൊളിച്ചു കോടികൾ ചെലവെഴുതിത്തള്ളി പുതിയത് നിർമ്മിക്കുന്ന കുതന്ത്രങ്ങൾ മറ്റൊരു മെഗാ തട്ടിപ്പിന് ഉദാഹരണമാണ്. കാഞ്ഞിരപ്പള്ളി രൂപതയിൽ ഏതാണ്ട് 27 -ലേറെ പഴയ പള്ളികൾ ഇത്തരത്തിൽ  പൊളിച്ചു. തേക്ക് തടികൾ ഈട്ടിത്തടികൾ എന്നിങ്ങനെ മേത്തരം തടികൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ദേവാലയങ്ങളെല്ലാം  ചരിത്ര പ്രസിദ്ധങ്ങളായ കാഴ്ചയായിരുന്നു. മെത്രാന്മാരുടെയും വൈദികപദവി  ലഭിച്ചിരിക്കുന്ന ഗുണ്ടകളുടെയും കൈകളിൽ അവ ഞെരിഞ്ഞു ഇല്ലെന്നായി. പഴയ തടികൾ മറിച്ചു വിറ്റ് പണം അവരുടെ പോക്കറ്റിലാക്കിയ കഥകൾ അവിടെയുള്ള  പള്ളിമുറ്റങ്ങളിൽ അനാഥമായി അലയുന്നു. ആർക്കുമറിഞ്ഞുകൂടാ ഇങ്ങനെയുള്ള  പണത്തെക്കുറിച്ചു.!

പാരമ്പര്യം നിറഞ്ഞ പള്ളികൾക്കെല്ലാം ഉണ്ടായിരുന്ന മേൽത്തരം തടികളും ഓടുകളും ഉപയോഗിച്ച് കൊത്തു പണികളും ചെയ്തു നിർമ്മിച്ച മനോഹരമായ  പള്ളിമേൽക്കൂരകളുടെ സൌന്ദര്യം ഇവർ നശിപ്പിച്ചു കളഞ്ഞു. പകരം പുതിയ പള്ളികൾക്ക് തകരഷീറ്റുകൾ  കൊണ്ട് മേൽക്കൂര പണിതിരിക്കുന്നു. ഇടവക ദേവാലയങ്ങൾ!  ആടുകൾക്ക് വേണ്ടിയുള്ള ഭവനം! താഴെയിരുന്നു കുർബാന കാണുന്നവർക്ക് ഒരു നിമിഷംപോലും ചൂട് സഹിക്കാതെ അവിടെ ഇരിപ്പ് നടക്കുകയില്ല. അതും, ഓരോ നിമിഷവും വൈദ്യുതി ഇല്ലെന്നാകുന്ന കേരളത്തിൽ ! ഇതിനും ആയിരങ്ങൾ ഇരുളിൽഎഴുതിത്തള്ളിവിടുന്നുവെന്ന പരാതിയുമായി ഇടവകാംഗങ്ങൾ. ഇവയെല്ലാം ജനസമൂഹത്തിൽ ചർച്ചാവിഷയമാണ്.

ഇടവകകളിലെ അംഗങ്ങളെ വിവിധ തട്ടുകളിലാക്കി ഇടവകഭരണം നടത്തുന്ന ഏകാധിപതികളും, റൌഡികളും, തികഞ്ഞ അന്ധവിശ്വാസികളുമായ വൈദികരും ഉണ്ട്. വികാരിമാരുടെയും അസ്സേന്തിമാരുടെയും തോന്ന്യാസങ്ങൾ, കേരളത്തിലെ കത്തോലി ക്കാ സഭയുടെ പാരമ്പര്യവിശ്വാസങ്ങളെയും കാനോനിക  നിയമ സംഹിതകളെയും പുല്ലുപോലെ അവഗണിച്ചു തള്ളുന്ന അനുഭവങ്ങളാണ് ദൈനം ദിനം നാം കേൾക്കുന്നത്.

എന്ത് തോന്ന്യാസവും ചെയ്യാമെന്ന സഭാ മെത്രാന്മാരുടെയും വൈദികരുടെയും വെല്ലുവിളികൾ വേറെ. ഇതിനൊരു പ്രസിദ്ധ ഉദാഹരണമാണ് കേരളത്തെയെന്നല്ല, ലോകത്തിലാകെമാനം ഉള്ള മലയാളികളെ മുഴുവൻ ഞെട്ടിച്ച ഭീകരരുടെ ക്രൂര ആക്രമണത്തിനു ഇരയായ പ്രൊ.ടി.ജെ.ജോസഫിന് നേരിടേണ്ടിവന്ന ദുരന്തങ്ങളും  അനുഭവങ്ങളും. അതിനു ശേഷം സഭാധികാരികളിൽ നിന്നും ഏൽക്കേണ്ടി വന്ന അനന്തര ശിക്ഷാനുഭവങ്ങളും അപമാനിക്കപ്പെടലും. തനിക്കുള്ള സർവ്വതും, കൈ നഷ്ടപ്പെട്ട തനിക്കു ചോറ് വിളമ്പിക്കൊടുത്തിരുന്ന സ്വന്തം സലോമിയുടെ ജീവൻ പോലും രൂപതാധികാരികളുടെ കരുണയില്ലായ്മയിൽ ബലികഴിക്കപ്പെട്ടിട്ടും, അവർ ജപമാലകൊന്ത പ്രൊഫ്‌.ജോസഫിന് നല്കി നല്കി അപമാനിച്ചു. എന്നിട്ടോ, ഇതുവരെപോലും കാരുണ്യം പറയുന്നവരുടെ മനസ്സിൽ  വിദ്വേഷവിഷം മാത്രം നിറഞ്ഞിരിക്കുകയാണ്. അത് തെളിയിച്ചതാണ്  മെത്രാൻ എഴുതി പള്ളികളിൽ പ്രൊ.ടി.ജെ.ജോസഫിന് എതിരെ വായിച്ച ഇടയലേഖനം ശാലോം വാരികയിൽ വീണ്ടും "ഇതൊരു വിശദീകരണ കുറിപ്പാണ് "എന്ന മുഖവുരയിൽ കൊടുത്ത് പ്രസിദ്ധീകരിച്ചത്. കടിച്ചു ചീന്തി., എന്നിട്ടും മുറുമുറുപ്പ്! ഒരു കത്തോലിക്കാ വാരികയാണെന്ന് കാണണം..! ഇടയലേഖനം എങ്ങനെ വിശദീകരണ കുറിപ്പാകും എന്ന് ഞാൻ അന്വേഷിച്ചു. അത് ഒരിക്കലും ആവുകയില്ല എന്നായിരുന്നു മറുപടി. എഴുതിയത് എഴുതിയത് തന്നെ. 

അല്മായരുടെ ആവശ്യത്തിനായി സംഭാവന ചെയ്തിട്ടുള്ള പള്ളി സ്വത്തുക്കൾക്ക് ഇപ്പോൾ ഉടമസ്ഥ അവകാശം പറയുന്നത് മെത്രാനാണ്. അല്മായരുടെ സഭാ ആവശ്യത്തിനുള്ള പള്ളിക്ക് വേണ്ടിയ സ്ഥലവും അവിടെ അല്മായനു ശുശ്രൂഷ ചെയ്യാൻ നിയുക്തനായിരിക്കുന്ന പള്ളി വികാരിക്കും വേണ്ടി ആവശ്യമായ സ്ഥലവും മറ്റു സൌകര്യങ്ങളും ഒരു സ്ഥലത്തെ ജനങ്ങൾ ദാനം ചെയ്തിട്ടുള്ള  രീതിയാണ് നമുക്ക് അറിയാവുന്നത്. 

ഇടവകവസ്തുകൾ  അല്മായനുകൂടി അവകാശപ്പെട്ടതുമാണ് പൂർണ്ണാർത്ഥത്തിൽ. ഈ സ്വത്തുക്കളെല്ലാം തന്റെതാണ് എന്ന് പറയാൻ ഒരു മെത്രാന് അവകാശമില്ലെന്ന് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന K.വിനോദ് ചന്ദ്രൻ വിധിച്ചിട്ടുള്ളത് (R.S.A.No.662 0f 2003 /dated this the 9th day of October,2012) ഇവിടെ പ്രസക്തിയുള്ള കാര്യമായി  ഓർമ്മിക്കുന്നത് നല്ലത് തന്നെ. പക്ഷെ മെത്രാൻ പള്ളിസ്വത്തുക്കൾ മുഴുവൻ അനധികൃതമായി കൈയ്യടക്കി വച്ചിരിക്കുന്ന നിലയാണ് കാണപ്പെടുന്നത്. അല്മായന്റെ വസ്തുക്കൾ മുഴുവൻ കള്ളനെ കാവൽ എല്പ്പിച്ചതുപോലെ ആയിത്തീരുകയും .. 
അല്മായനുവേണ്ടി മെത്രാന്മാരും വൈദികരും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു തരുന്നു എന്ന ചോദ്യത്തിന് എതിരുള്ളവരും, അനുകൂല അഭിപ്രായങ്ങൾ പറയുന്നവരും, നിഷ്പക്ഷമതികളും ഒക്കെ കാണും. രൂപത കോളജിൽ ബിരുദ പഠനത്തിനുള്ള അഡ്മിഷൻ, ജോലി നൽകൽ, അല്മായന് വേണ്ടിയ എല്ലാവിധ സഭാ കാര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട കാര്യക്ഷമത, ഉദാ: കല്യാണം, മാമ്മോദീസ, മരിച്ചടക്ക്‌  തുടങ്ങിയവ -  കുരുക്കുകൾ ഇല്ലാതെയും ഇവയൊക്കെ ചെയ്യുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ ? ഇടവകകളിൽ  ഉല്പ്പന്ന പിരിവ് തുടങ്ങി അല്മായൻ പള്ളിക്ക് നൽകേണ്ട സംഭാവന ചെയ്തില്ലെങ്കിൽ കുടിശിക എന്ന കൊടുവാൾ അൽമായനു നേരെ പൊങ്ങുമെന്നത് തീർച്ചയല്ലേ? ചില ഇടവക പള്ളികളിൽ ഉൽപ്പന്നപ്പിരിവ് കൊടുക്കാത്തവരുടെ പേരെഴുതി പരസ്യംചെയ്തു കൊണ്ടുള്ള അപമാനിക്കുന്ന പതിവുമുണ്ട്. ഈ നടപടി സഭയുടെ കാനോനയിൽ ഇല്ലല്ലോ.
 കൊടുക്കൽവാങ്ങൽ,  ഇങ്ങനെയുള്ള കാര്യങ്ങളിൽ വൈദികരും മെത്രാന്മാരും തികഞ്ഞ വിമർശനം അർഹിക്കുന്ന നീചമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പറയുന്നവർ ഏറെയാണ്‌. വർഷംതോറും ഇടവകാംഗങ്ങളുടെ വീട് വെഞ്ചരിപ്പു കർമ്മം നടത്തണം, അതിനു വേറെ കാശ്.! സഭാംഗങ്ങളുടെ  കോളജു വിദ്യാഭ്യാസ അഡ്മിഷന് കോഴപ്പണം കൊടുക്കണം, കല്യാണത്തിനു ഒരു വീതം- സ്ത്രീധന അവകാശ ഓഹരിപ്പണമായി കൊടുക്കണം, ഉദ്യോഗം  ലഭിക്കുവാൻ ഭീമമായ കോഴപ്പണം തന്നെ കൊടുക്കണം. അല്മായൻ സംഭാവന ചെയ്ത ഓരോരോ ചില്ലി കാശെടുത്ത് നിർമ്മിക്കപ്പെട്ട പള്ളിക്കൂടത്തിലും കോളജിലും മറ്റു മെഡിക്കൽ സ്ഥാപനത്തിലും ഒക്കെ,  വൈദിക-മെത്രാന്മാരുടെ മുമ്പിലുള്ള  നേർച്ചപ്പെട്ടിയിൽ കോഴപ്പണം എറിയണം.  ഒരു ജോലിയോ  പഠനത്തിനുള്ള ഒരു അഡ്മിഷനോ അവിടെ കിട്ടണമെങ്കിൽ അവർ കനിയണം. ഇടവക പള്ളികളും പള്ളിക്കൂടങ്ങളും കോളജുകളുമെല്ലാം സഭാംഗങ്ങൾ നല്കിയ സംഭാവനയാണെന്ന് അവർ മനസ്സിൽ എപ്പെഴെങ്കിലും  പറയുമോ?

നീതിയും കാരുണ്യ പ്രവർത്തികളും നേരും നെറിവും ഒന്നും ഈ ആത്മീയ പകൽ മാന്യന്മാർക്കില്ല എന്നാണു സമൂഹം പറയുന്നത് . പത്തു പ്രമാണങ്ങളെയും എണ്ണി പിച്ചിചീന്തുന്ന ദുഷിച്ച പ്രവർത്തികൾ ചെയ്യുന്ന ദൈനംദിന സംഭവങ്ങളെല്ലാം മാദ്ധ്യമങ്ങൾ കൂടെക്കൂടെ പ്രസിദ്ധീകരിക്കുന്നത് നാം വായിക്കുന്നു. ഇക്കൂട്ടർ എല്ലാക്കാലത്തും സഭയുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു. സഭയിലെ ആടുകൾ വഴി തെറ്റിപ്പോകാതിരിക്കുവാനും തിന്മയുടെ മാർഗ്ഗം വഴിതിരിച്ചുവിടാനും നമുക്കായി ദൈവഹിതത്തിനു മുൻപിൽ സമർപ്പിച്ചു സഹായികളാവാൻ ഒരു പ്രതിജ്ഞ ചെയ്തിട്ടുള്ളവർ നമ്മുടെയെല്ലാം പ്രതീക്ഷകളെ നിരാശപ്പെടുത്തുകയാണെന്നാണ് പൊതുവെ പറയുന്നത്. രാഷ്ട്രീയ വേദികളിൽ, സഭാവേദികളിൽ, വിശ്വാസസംബന്ധ കാര്യങ്ങളിൽ, വിദ്യാഭാസ മേഖലയിൽ, ആരോഗ്യമേഖലയിൽ, പൊതുവേദികളിൽ, ഭരണകാര്യങ്ങളിൽ, കുടുംബകാര്യങ്ങളിൽ, സ്ത്രീപീഡനം കൊലപാതകം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ, ലൈംഗികകാര്യങ്ങളിൽ വൈദികരും മെത്രാന്മാരും സമയ -സാഹചര്യ-കാല -ദേശ ഭേദം ഇല്ലാതെ അവിവേകപൂർവ്വമായ പലവിധത്തിലുള്ള  ഇടപെടലുകൾ നടത്തിയിട്ടുള്ള സംഭവങ്ങൾ എണ്ണിയെണ്ണി ഇവിടെ പറയാൻ കഴിയും. 
  
അവയിൽ ചിലതാണ്, ആദ്യകുർബാനസ്വീകരണത്തിനുവേണ്ടി  പഠിക്കുവാൻ എത്തിയപ്പോൾ തൃശൂർ രൂപതയിലെ ഒരു ഇടവകയുടെ വികാരി ഒൻപതു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം. ഇതിലേറെ ശ്രദ്ധേയമായ സംഭവം നോക്കാം. ഈയിടെ കരീബിയയിൽ നിരവധി കൗമാരക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ (നുൻഷിയൊ) കൂടിയായിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്കിയുടെ വൈദിക പട്ടം മാർപാപ്പ റദ്ദാക്കി. കോടതിയിൽ കുറ്റം തെളിഞ്ഞാൽ തടവു ശിക്ഷയും. ഇതേ കുറ്റത്തിനു തടവു ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒരു മലയാളി വൈദികനെ സഭാധികാരികൾ കൂടി മോചിപ്പിച്ചശേഷം  ഉയർന്ന മേജർ സെമിനാരി പ്രൊഫ. ആക്കി നിയമിച്ച കേരളത്തിലെ സഭാശ്രേഷ്ഠ നടപടികളെപ്പറ്റി കേരള സഭ മൌനം പാലിക്കുന്നു! 

സഭയിൽ പുണ്യപ്രവർത്തികൾ ചെയ്യുന്നത് വൈദികരും കന്യാസ്ത്രികളുമൊക്കെ മാത്രമേയുള്ളോയെന്ന സംശയം അല്മായരിൽ കൂടികൂടി വരുകയാണ്. ഇത് തന്നെ ചൂടേറിയ സംസാരവിഷയമാണ്. യേശുവിന്റെ ജീവിത വിശ്വാസ പഠനങ്ങളിൽ ജീവിതം മുഴുവൻ അതനുസരിച്ച് വിശുദ്ധരായി ജീവിച്ച അല്മായർ ധാരാളം ഉണ്ട്. ഇവർ എങ്ങനെയോ സഭയിൽ അറിയപ്പെടുകയില്ല, അംഗീകരിക്കപ്പെടുകയില്ല. അതുപക്ഷെ മെത്രാന്റെ പാദസേവ ചെയ്യുന്ന ബ്ലേഡ്അവസരവാദികൾക്ക് ഉടൻ പെട്ടെന്നൊരു ദിവസം സഭാഷെവലിയർ സ്ഥാനപട്ടവും വാളും പരിചയും നൽകി പദവി  അലങ്കരിക്കപ്പെടും. ഭരണ -രാഷ്ട്രീയ നേതൃത്വങ്ങൾ പോലും ഇവരെയും  ഭയപ്പെടുന്നു! ഇവർ തിരക്കിട്ട രാജകീയ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടി മെത്രാനൊപ്പം ഉലകം ചുറ്റി യാത്രയിലാണ്. സഭാംങ്ങളുടെ പണം രൂപതയുടെ ഖജനാവിൽ ഉണ്ടല്ലോ. 

ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ സഭയിൽ ഉണ്ട്. വൈദീകസെമിനാരി  പാഠ്യപദ്ധതിയിൽ  കാലത്തിനു യോജിച്ച പരിഷ്കരണം അനിവാര്യമാണ്. ഇപ്പോഴുള്ള നിലവിൽ രൂപതകളിലും ഇടവകകളിലും ഉത്തരവാദപ്പെട്ടവർ ആരായാലും, അവരത് കണ്ടില്ലയെന്ന് നടിച്ചാൽ, അധികനാൾ വേണ്ടി വരുകയില്ല. നമ്മുടെ കേരളത്തിലെ  കത്തോലിക്കാ സഭയിൽ വലിയ അളവിലും കൂടാതെ മറുനാട്ടിലും പ്രതീക്ഷിക്കാത്ത താൽക്കാലികമല്ലാത്ത രീതിയിൽ കഠിനമായ അല്മായതല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിൽ യാതൊരു സംശയവുമില്ല. എന്താണ് ഫലം? യഥാർത്ഥ വിശ്വാസ പ്രഖ്യാപനവും, ഇപ്പോഴത്തെ സഭാ അഴിമതി നേതൃത്വങ്ങളോട് പരസ്യമായി ത്തന്നെ നിസ്സഹകരിക്കലും ആയിരിക്കും ആദ്യമായിട്ട് നാമെല്ലാം കാണേണ്ടിവരുക. അതുപക്ഷെ വിശാല സമുദ്രത്തിൽ എവിടെയോ കാറ്റുവീശി എത്തുന്ന ചെറിയ തിരമാലകൾ പോലെയേ ഇവർക്കെതിരെ ഉയരുന്ന ഏതൊരു ആരോപണങ്ങളും പതിയെ പതിയെ മങ്ങി  ഇല്ലെന്നാകുന്നതെന്നും ഇരുകൂട്ടർക്കും നല്ല തികഞ്ഞ  ബോധ്യമുണ്ട്. എങ്കിലും യഥാർത്ഥ കാര്യങ്ങളിൽ തക്ക പരിഹാരവും നടപടികളും സഭാതലത്തിൽ ഉണ്ടാകുമെന്നതിന് വ്യക്തമായ പ്രതീക്ഷയുടെ ഉദാഹരണമാണ് ലിംബുർഗ്  രൂപത മെത്രാന്റെ കാര്യം മുകളിൽ എഴുതിയത്. അൽമായരില്ലാത്ത സഭയില്ല. 
                                           ---------------------------------------

No comments:

Post a Comment