Translate

Saturday, May 24, 2014

"രക്ഷിക്കപ്പെട്ടോ"

"രക്ഷിക്കപ്പെട്ടോ" 
ഇതൊരു പെന്തൊക്കോസു ചോദ്യമാണ് ! എന്റെ കുട്ടിക്കാലത്തൊക്കെ ഒരു പെന്തക്കോസുകാരൻ മറ്റൊരു മനുഷ്യനോടു goodmorning നു പകരം, നമസ്ക്കാരത്തിനു പകരമായി ചോദിക്കുന്ന ഒന്നാം ചോദ്യമായിരുന്നു ഇത്! അന്നൊക്കെ ഒന്നും പിടികിട്ടിയില്ല . പിന്നെപ്പിന്നെ "ഓ നമ്മുടെ കത്തനാരുടെ കുമ്പസാരക്കൂട്ടിൽ നിന്നും രക്ഷപെട്ടോ? മെത്രാന്റെ/കത്തനാരുടെ/പള്ളിപ്പിരിവിൽനിന്നും രക്ഷപെട്ടോ? തമ്മിലടിക്കുന്ന കക്ഷി വഴക്കുള്ള സഭകളിൽ നിന്നും രക്ഷപെട്ടോ? പാതിരിയുടെ പെണ്ണാടു /കുഞ്ഞാട് പീഡനങ്ങളീൽ നിന്നും രക്ഷപെട്ടോ?" എന്നൊക്കെ ആകാമെന്നു കരുതി ! 
പക്ഷെ ഈ ചോദിക്കുന്നവൻ ഇതിലും വലിയ കൊടും പീഡനത്തിലകപ്പെട്ടു ചക്രശ്വാസം വലിക്കുന്നവനാണെന്നു മനസിലായപ്പോൾ "രക്ഷപെടൽ" എന്താണെന്നു സ്വയം അന്വേഷിക്കുകയായിരുന്നു ഞാൻ.. ഒടുവിൽ ഭഗവത്ഗീതയും വേദവ്യാസനും ശ്രീക്രിഷ്ണനും മനസിലുണർന്നു ! 
ദാ..ഗീതയുടെ ആറാം അദ്ധ്യായം അഞ്ചാം വചനമായി " ഉദ്ധരേദാത്മനാത്മാനം 
നാത്മാനമവസാദയേത് ആത്മൈവ ഹ്യാത്മനോ ബന്ധു - രാത്മൈവ രിപുരാത്മന: " കിടക്കുന്നു! അതിശയംതന്നെ! ഇതിനുസമാനമായി വി.മത്തായി ആറാം അദ്ധ്യായം അഞ്ചാം വചനമായി ക്രിസ്തുവിന്റെ തിരുവചനം വയ്ക്കാം! "നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ പള്ളികളിലും പൊതുസ്ഥലങ്ങളിലും വച്ചു പ്രാർഥിക്കുവാൻ ഇഷ്ടപ്പെടരുത് ;നീയോ (മനസാകുന്ന )അറയിൽ കയറി (ഇന്ദ്രിയങ്ങളാകുന്ന) വാതിലുകൾ അടച്ചു ,രഹസ്യത്തിലുള്ള പിതാവിനോടു പ്രാർഥിക്ക!" എന്നതും ചേര്ത്തു വായിച്ചപ്പോൾ ഞാൻ സ്വയം രക്ഷപെട്ടു!
നാം സ്വയം രക്ഷപെടുകയല്ലാതെ, മറ്റാർക്കും നമ്മെ രക്ഷപെടുത്താൻ ആവില്ല എന്നുതന്നെയാണ് ഗീതാഭാഷ്യം! നമ്മെ തകര്ക്കുന്നതും ഉയര്ത്തുന്നതും നാംതന്നെയാണുതാനും ! താൻ തന്നെയാണ്  തന്റെ ബന്ധുവും, താൻ തന്നെയാണ് തന്റെ ശത്രുവും ! 
ഗീതയുടെ ഈ സന്ദേശത്തിനു സമാനമാണ്, മനസ്സാകുന്ന അറയിൽ കയറി, നീ തന്നെ മൌനത്തിലൂടെ നിന്റെ ദൈവത്തെ (നീയാകുന്ന ദേവാംശത്തെ) ) കണ്ടറിയുക,  നിന്റെയുള്ളിലുള്ള സ്വർഗത്തിൽ നീ സ്വയം അലിഞ്ഞു സ്വര്ഗീയനാവുക എന്നതും ! "തനീക്കു താനേ പണിവതു നാകം, നരകവും അതുപോലെ" എന്ന കവിവാക്യവും! നീ തിരയുന്ന ദൈവം നിന്റെ ഉള്ളിൽത്തന്നെ സദാ ഉണര്ന്നിരുന്നു നിന്നെ പരിപാലിക്കുമ്പോൾ (നിന്റെ പരിപാലകൻ ഉറങ്ങുന്നുമില്ല,ഉറക്കം തൂങ്ങുന്നുമില്ല),                 നീ എന്തിനു പള്ളിയിൽപോയി നിന്നെ (ദൈവത്തിന്റെ നാമത്തിൽ) ചൂഷണം ചെയ്യാൻ കപടവേഷഭൂഷാദികളു മണിഞ്ഞ് (ഇരയെ തേടുന്ന വന്യജീവികണക്കെ) കാത്തിരിക്കുന്ന പുരോഹിത /പാസ്ടർ കയ്യിൽ പോയി  നീ സ്വയം അടിമയാകുന്നു?  "പള്ളിയിൽ പോകരുതെന്ന"അവന്റെ ഒരു തിരുവചനം നാം അനുസരിച്ചിരുന്നെങ്കിൽ ഇന്നീ കോലാഹല സഭകളൊന്നും തന്നെ ഉണ്ടാകുമായിരുന്നോ? മിശിഹായെയും അവന്റെ വചനപ്പൊരുളും നമ്മില്നിന്നും ഇത്രകാലം മറച്ചിരുന്ന വയറ്റിപ്പാടു തൊഴിലാളികളെ ഇനിയും നാം തിരിച്ചറിയുവീൻ ..

No comments:

Post a Comment