Translate

Friday, January 31, 2014

കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ

http://joychenputhukulam.com/newsMore.php?newsId=37306
 By കൊല്ലം തെല്മ, ടെക്സാസ് 

അടുത്ത കുറച്ചുനാളുകളായി പരിശുദ്ധ സഭയേയും അതിലെ മേല്‌പ്പട്ടക്കാരെയും ആക്ഷേപിക്കുന്ന രീതിയില്‍ ചില ശ്രമങ്ങള്‍ കണ്ടതുകൊണ്ട്‌ മാത്രമാണ്‌ ഈ ലേഖനം എഴുതാമെന്ന്‌ തീരുമാനിച്ചത്‌. ആകമാന കത്തോലിക്കാ സഭയുടെ നിലനില്‍പ്പും അതിന്റെ അസ്‌തിത്വവും നിങ്ങളില്‍ പലരും ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ ഉപയോഗിക്കേണ്ടത്‌ വളരെ സഭ്യമായി വേണം. മേല്‍പ്പട്ടക്കരെയും വൈദികരെയും അപമാനിക്കുകയാണോ നിങ്ങള്‍ പറയുന്ന ക്രിസ്‌തു മാര്‍ഗ്ഗം? നിങ്ങള്‍ പറയുന്നതും നിങ്ങളുടെ വ്യക്തിജീവിതവുമായി എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന്‌ സ്വയം ചോദിക്കുക. അങ്ങനെ ചെയ്യുമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരു ഉള്‍ക്കാഴ്‌ച ഈ ജീവിതത്തിന്റെ വൈകിയ വേളയിലെങ്കിലും ലഭിക്കും. ഞാന്‍ എല്ലാം തികഞ്ഞ വ്യക്തിയാണെന്ന്‌ സമര്‍ത്ഥിക്കുന്നില്ല. കാരണം എല്ലാം തികഞ്ഞവനായി ദൈവമല്ലാതെ വേറൊരുവന്‍ ഇല്ല എന്ന്‌ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍.

സമൂഹത്തിലെ പ്രശ്‌നങ്ങളെ ആക്ഷേപിക്കുവാന്‍ വളരെ എളുപ്പമാണ്‌. പക്ഷെ അവിടെ ഒരു കൈത്താങ്ങായി നിന്ന്‌, സമൂഹത്തെ ഉയര്‍ത്തേണ്ട പദവിയില്‍ സമൂഹം കാണുന്ന ആളുകളാണ്‌ ഈ അനാസ്ഥ കാണിക്കുന്നത്‌ എന്നോര്‍ക്കുമ്പോള്‍ മനസ്സ്‌ വിഷമിക്കുകയാണ്‌. ഒരു സഭയില്‍ നില്‍ക്കുമ്പോള്‍ ആ സഭയുടെ അസ്ഥിത്വം എന്താണെന്ന്‌ ആദ്യം പഠിക്കണം. അതിനോട്‌ വിയോജിപ്പുണ്ടെങ്കില്‍ പിന്നെ അവിടെ നില്‌ക്കരുത്‌. അമേരിക്കയുടെ ഭരണഘടന ഇഷ്ടമില്ലെങ്കില്‍, അവര്‍ ഈ രാജ്യത്ത്‌ തുടരുന്നതില്‍ അര്‍ത്ഥമില്ല, അവര്‍ അവര്‍ക്ക്‌ യോജിക്കുന്ന ഭരണഘടന ഉള്ള രാജ്യത്ത്‌ പോയി പൗരത്വം എടുക്കുന്നതാണ്‌ ഉചിതം. ഭരണഘടനയും, നിലവിലുള്ള നിയമങ്ങളും ശരിയല്ല എന്ന്‌ തോന്നുമ്പോള്‍, ഭരണഘടന അനുസരിച്ച്‌ കൊണ്ട്‌ അതില്‍ ക്രീയാത്മക പങ്കാളികളായി, എല്ലാവരെയും ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ക്ക്‌ ശ്രമിക്കണം. എന്നാല്‍ ഇന്ന്‌ കണ്ടുവരുന്നത്‌ എല്ലാറ്റിനെയും വെട്ടിമുറിച്ച്‌ എന്തൊക്കെയോ ആക്കിത്തീര്‍ക്കാനാണ്‌.

ഒരു വൈദികന്റെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഒരു വൈദികനാകണം. ഒരു ജവാന്റെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഒരു ജവാനാകണം, വേറൊരു മനുഷ്യനെ മനസ്സിലാകണമെങ്കില്‍ ആദ്യം ഒരു മനുഷ്യനാകണം. ഇതല്ലാതെ സഭയെയും അതിലെ പുരോഹിതന്‍മാരെയും ആക്ഷേപിക്കുന്നവര്‍ വെറും മായയുടെ ലോകത്താണ്‌ ജീവിക്കുന്നതെന്നേ എനിക്ക്‌ പറയാന്‍ സാധിക്കുകയുള്ളൂ. രണ്ടാം വത്തിക്കാന്‍ എന്താണെന്നോ അതിന്റെ ജീവശ്വാസം എന്താണെന്നോ ഒന്നും അറിയാതെ വെറുതേ രണ്ടാം വത്തിക്കാനെയും പുരോഗമന വാദത്തെയും ഒക്കെ പറഞ്ഞ്‌ സ്വയം പരിഹാസിതരാകരുതെന്നാണ്‌ ഈ അവസരത്തില്‍ എനിക്ക്‌ പറയുവാനുള്ളത്‌.

യേശു ക്രിസ്‌തു എന്തിനുവേണ്ടി നിലകൊണ്ടുവെന്നോ, ഫ്രാന്‍സിസ്‌ പാപ്പായുടെ നവീകരണ ആശയങ്ങളുടെ അന്ത:സ്സത്തയോ തിരിച്ചറിയാതെയാണ്‌ നിങ്ങള്‍ ഇപ്പോള്‍ ഫ്രാന്‍സിസ്‌ പാപ്പായുടെ വക്താക്കളായി ജനങ്ങളെ ആശയക്കുഴപ്പത്തില്‍ ചാടിക്കാന്‍ ശ്രമിക്കുന്നത്‌. പണ്ട്‌ കേരളത്തില്‍ ചില രാഷ്ട്രീയക്കാര്‍ `ചൈനയില്‍ എന്താണ്‌ നടന്നത്‌? യുറോപ്പില്‍ എന്താണ്‌ നടന്നത്‌?' എന്നൊക്കെ ചോദിച്ച്‌ എട്ടും പൊട്ടും തിരിയാത്ത ആളുകളില്‍ നിന്ന്‌ കൈയ്യടി വാങ്ങുന്നത്‌ പോലെയാണ്‌ ഇത്‌. നിങ്ങള്‍ വേദപുസ്‌തകത്തെ അടിസ്ഥാനമാക്കി ഒരു നല്ല ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കണം. മറ്റു സഭാ വിശ്വാസങ്ങളുമായി ആകമാന കത്തോലിക്കാ സഭയുടെ വിശ്വാസ വ്യത്യാസങ്ങള്‍ എന്താണെന്ന്‌ പഠിക്കണം. ഇതൊന്നും മറ്റ്‌ സഭകളെ സംബന്ധിക്കുന്ന കാര്യങ്ങളല്ല.

പൗരോഹിത്യം എന്നത്‌ അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍, സൌമ്യതയുടെ, സ്‌നേഹത്തിന്റെ ഭാഷയില്‍ അതിനെ അവതരിപ്പിക്കുമ്പോള്‍, എല്ലാ കെട്ടുകളും അഴിയും. കേള്‍ക്കാതിരിക്കുന്നവരും കേള്‍ക്കും, അങ്ങനെ തിരുസഭ കര്‍ത്താവിന്റെ തിരുമാണവാട്ടിയായി വാഴുകയും ചെയ്യും. ഇതില്‍ ഏത്‌ പാതയാണ്‌ തിരഞ്ഞെടുക്കേണ്ടതെന്നു നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. ഇന്ന്‌ നാം കാണുന്ന പലതും നാളെ ഇല്ലാതാകും. പക്ഷേ സ്‌നേഹത്തിന്റെ ഭാഷയില്‍ അതിനെ ചൂണ്ടിക്കാണിക്കുന്നു എന്ന്‌ മാത്രമേയുള്ളൂ.

ദൈവത്തിന്റെ ഇഷ്ടം ഭൂമിയില്‍ ചെയ്യുന്നവരാണ്‌ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നത്‌. അതിന്റെ അര്‍ത്ഥം ദൈവം സ്‌നേഹിക്കുന്ന ദൈവിക സഭയെയും അതിന്റെ ഇടയന്മാരെയും പരസ്യമായി ഉപദ്രവിക്കുക എന്നതല്ല. അങ്ങനെ പണ്ട്‌ ശൗല്‍ എന്നൊരു വ്യക്തി ചെയ്‌തു, പില്‍ക്കാലത്ത്‌ ശൗല്‍ അപ്പോസ്‌തലനായ പൗലോസ്‌ ആയതുപോലെ, നിങ്ങളെയും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നല്ല വഴിയിലേക്ക്‌ കൊണ്ടുവരട്ടെയെന്നും കര്‍ത്താവിന്റെ തിരുമണവാട്ടിയായ `സഭ' നല്ല ഇടയന്മാരുടെയും ആചാര്യ ശ്രേഷ്‌ഠരുടെയും വിശുദ്ധന്‍മാരുടെയും പ്രാര്‍ത്ഥനയിലും അപേക്ഷയിലും അനുദിനം അഭിവൃദ്ധി പ്രാപിച്ച്‌ ലോകത്തിന്‌ പുതിയ വെളിച്ചമാകുവാന്‍ കഴിയട്ടേയെന്ന്‌ ആശംസിക്കുന്നു.
 

13 comments:

  1. എന്നോട് ചിരിക്കാൻപറഞ്ഞ് കളരിക്കൽ ചാക്കോച്ചനാണ് ഈ ലേഖനം എനിക്കയച്ചുതന്നത്. എനിക്ക് ചിരിയൊന്നും വന്നില്ല. കാരണം ഒരു വൈദികനെ അല്ലെങ്കിൽ ഒരു ജവാനെപ്പറ്റിയറിയണമെങ്കിൽ ആ പദവി അല്ലെങ്കിൽ ജോലിയിലിരുന്നാലെ മനസിലാവുകയുള്ളൂയെന്നത് സത്യമാണ്. ഞാൻ 'തെല്മായുടെ' അഭിപ്രായത്തോട് യോജിക്കുന്നു. സെമിനാരിയിൽ ഒരു ദിവസംപോലും പഠിക്കാൻ എനിക്ക് ഭാഗ്യമുണ്ടായില്ല.

    ഏതായാലും സ്ത്രീകള്ക്ക് പട്ടം കൊടുക്കുന്നുവെന്ന് ആലോചനയുണ്ടെന്നറിഞ്ഞു. ഇന്നത്തെ സഭയുടെ ചട്ടമനുസരിച്ച് കൂടിയാൽ ഈ സഹോദരിയ്ക്ക് കന്യാസ്ത്രിവരെയാകാനെ സാധിക്കുകയുള്ളൂ. ആയിരുന്നിരിക്കാം. ഒരു സ്ത്രീയെന്ന നിലയിൽ അത്രയും പ്രായോഗിക പരിജ്ഞാനം നേടുവാനെ ഇന്നുള്ള സഭ അനുവദിക്കുകയുള്ളൂ. അച്ചനാകാനൊരിക്കലും സാധിക്കാത്ത ശ്രീമതി തെല്മയെങ്ങനെ പുരോഹിതന്റെ വികാരവിചാരങ്ങൾ മനസിലാക്കി. അതിർത്തിയിലെ ജവാന്റെ കാര്യങ്ങൾ ആധികാരികമായി എങ്ങനെ സംസാരിക്കുന്നു?

    പരിശുദ്ധസഭയുടെ പരിശുദ്ധിയെപ്പറ്റി സംശയങ്ങൾ ഒത്തിരിയുണ്ട്. മേല്പട്ടക്കാരനെ അറിയാം. വിവരമില്ലാത്ത അല്മെനിയെ അടിമയെന്നു വിചാരിക്കുന്ന വർഗസമൂഹമെന്നാണ് ഞങ്ങൾ മനസിലാക്കിയിരിക്കുന്നത്. ഇന്നത്തെ സഭയുടെ പോക്കനുസരിച്ച് അങ്ങനെമാത്രം അനുമാനിച്ചുപോവുന്നു. നല്ല മേല്പ്പട്ടക്കാരുമുണ്ട് കേട്ടോ.

    രണ്ടാം ടെലികോണ്‍ഫെറന്സിനെപ്പറ്റി ശ്രീ സാക് നെടുംങ്കനാൽ എഴുതിയ ഒരു ലേഖനമുണ്ട്. അതൊന്ന് വായിച്ചുനോക്കൂ. അനേക പുസ്തകങ്ങളുടെ കർത്താവും സഭാപരമായ കാര്യങ്ങളിൽ ആധികാരികമായി സംസാരിക്കുന്നതുമായ ഒരു പുരോഹിതനാണ് അന്ന് നേതൃത്വം കൊടുത്തത്. അച്ചന്റെ വഴിപിഴച്ച പോക്കിനെപ്പറ്റിയുള്ള ശ്രിമതി തെല്മായുടെ അഭിപ്രായമെന്താണ്? തെല്മയുടെ ലേഖനം വായിക്കുമ്പോൾ ഇവരെല്ലാം അറിവിൽ പാപ്പരെന്ന് തോന്നിപ്പോവും.

    അച്ചന്മാരെ കുറ്റം പറയരുത്, പാപമാണ്. ടെക്സാസിലെ കോപ്പേൽ പള്ളിയിടവകക്കാരത്തിയെങ്കിൽ അവിടുത്തെ മുമ്പുണ്ടായിരുന്ന വികാരിയച്ചനെ അറിയാമായിരിക്കുമല്ലോ.? കുറ്റം പറയുന്നെങ്കിൽ കുമ്പസാരിച്ചു പാപം കളഞ്ഞുകൊള്ളാം. മറ്റൊരാളിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി നാട്ടിൽവെച്ചു അടുത്തയിടെ വിവാഹം ചെയ്തകാര്യം ആരോടും പറയല്ലേ.? അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുതെന്നുള്ള വേദപ്രമാണത്തിന്റെ അർത്ഥമെന്തെന്ന് പറഞ്ഞുതരാമോ? ഒരു വൈദികനായാലെ അതിന്റെ പ്രയാസം ശരിയ്ക്ക് മനസിലാവുകയുള്ളൂ. ഭാര്യയേയും കുഞ്ഞിനേയും പിരിഞ്ഞിരിക്കുന്ന ജവാനുമാത്രമേ കാട്ടിൽക്കൂടി വെടിവെക്കാൻ പോവുമ്പോൾ അതിന്റെ ബുദ്ധിമുട്ടുകളെന്തെന്നും മനസിലാവുകയുള്ളൂ. (തുടരും)

    ReplyDelete
  2. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി. ഈ ബ്ലോഗ്‌ വ്യത്യസ്ഥചിന്തകള്‍ പങ്കു വെയ്ക്കാനുള്ളതുമാണല്ലോ. തെല്‍മ പറയുന്നതുപോലെ അച്ചന്മാരെ ആക്ഷേപിക്കാന്‍ വേണ്ടി ഉള്ളതല്ല ഈ ബ്ലോഗ്‌ എന്ന് തറപ്പിച്ചു ഞാന്‍ പറയട്ടെ. ഇവിടെ മാന്യമായ പദങ്ങള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ, അല്ലാത്തത് ഇതിന്‍റെ അട്മിനിസ്ട്രെടര്‍ നീക്കം ചെയ്യാറുമുണ്ട്. ആരെയും എന്തും വിളിച്ചുപറയുന്ന ഒരു ബ്ലോഗ്‌ ആയിരുന്നെങ്കില്‍ ഞങ്ങളാരും ഇതില്‍ ഉണ്ടാവുമായിരുന്നുമില്ല. സഹോദരിയുടെ കാഴ്ചപ്പാടില്‍ സഭയോ അതിലെ അഭിഷിക്തരോ വിമര്‍ശിക്കപ്പെടാന്‍ പാടില്ല. സഭയുടെ ഭാഗമല്ലാത്ത അത്മായര്‍ക്ക് ചവിട്ടും തൊഴിയും എത്ര മാത്രം വേണമെങ്കിലും ആവാം താനും. അങ്ങിനെ ചിന്തിക്കാന്‍ സഹോദരിക്ക് അവകാശമുണ്ട്‌, പകഷെ ഉള്‍ക്കാഴ്ചയെ പ്പറ്റി പറഞ്ഞത് പരാമര്ഷിക്കാതിരിക്കാന്‍ വയ്യ. ഉള്‍ക്കാഴ്ച എന്നൊന്നുണ്ട്, അങ്ങിനെയുള്ളവര്‍ (ഉദാ: ബോബി ജോസ് അച്ചന്‍) പരസ്യമായി പറയുന്നതോക്കെയെ അത്മായനും പറയുന്നുള്ളൂ. കേരളത്തില്‍ നിരവധി വൈദികരും കന്യാസ്ത്രികളും സഭയുടെ മുഖ്യ ധാരയില്‍ നിന്നകന്ന് മാറി നില്‍ക്കുന്നത് സഹോദരിക്ക് അറിയില്ലായിരിക്കാം. കത്തോലിക്കാ സഭയുടെ ചരിത്രവും നന്നായി മനസ്സിലാക്കാന്‍ സഹോദരി ശ്രമിച്ചിട്ടുണ്ടെന്നും എനിക്ക് തോന്നുന്നില്ല. കൊന്‍സ്റെന്റൈന്‍ ചക്രവര്‍ത്തിയെന്ന ധനവാന്‍ സഭയിലേക്ക് വന്നതിനു ശേഷമാണ് സഭ ദരിദ്രരുടെ കൈയ്യില്‍ നിന്നും കൈവിട്ടു പൌയത്. ഇന്നേവരെ അത് തിരിച്ചു പിടിക്കാന്‍ നമുക്കായിട്ടുമില്ല. കൊന്‍സ്റെന്റൈനിന്റെ ദാനം തട്ടിപ്പായിരുന്നിരിക്കാം എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. യൂറോപ്പില്‍ സഭക്ക് സ്ഥാനം ഉണ്ടാക്കി കൊടുത്ത ഹിപ്പോ ചക്രവര്‍ത്തിയെ സഭ ചതിക്കുകയായിരുന്നെന്ന് മാലോകര്‍ക്കും അറിയാം. സഭയുടെ വളര്‍ച്ച യേശുവിന്‍റെ വചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നില്ല....ഒരിക്കലും.
    ഡാന്‍ ബ്രൌണ്‍ ഡാവിഞ്ചി കോട് എഴുതി. അതിനെപ്പറ്റി ഒരുപാട് വിമര്‍ശനങ്ങളും വാഗ്വാദങ്ങളുമുണ്ടായി. ടൈംസ് മാഗസിന്‍ ഇതിനെപ്പറ്റി നടത്തിയ അഭിമുഖങ്ങളുടെ സംഗ്രഹം ഇങ്ങിനെ: റോമിലെ ചരിത്ര വിഭാഗം തലവായ കര്‍ദ്ദിനാള്‍ യേശുവിന്‍റെ ചരിത്ര പശ്ചാത്തലത്തെ പ്പറ്റി ഡാന്‍ ബ്രൌണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിഷേധിക്കുന്നില്ല. യേശു മറിയത്തെ വിവാഹം ചെയ്തു എന്നതിന് ഡാന്‍ ബ്രൌണിന്‍റെ പക്കല്‍ തെളിവില്ല, വിവാഹം ചെയ്തില്ലായെന്നതിനു സഭയുടെ പക്കലും തെളിവില്ല.
    കേരളത്തില്‍ അടുത്ത കാലത്ത് പരസ്യമാക്കപ്പെട്ട വൈദികരുടെ പത്തോളം അവിഹിത ബന്ധങ്ങളുടെ ചരിത്രത്തില്‍, ഇരകളില്‍ ഭൂരിഭാഗവും വഞ്ചിക്കപ്പെട്ടത് കുമ്പസാര ഗുരുക്കന്മാരാലാണ് എന്ന് കാണാം. അഭിഷിക്തര്‍ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളുടെ കഥകള്‍ കൊണ്ട് ഇവിടെ സഭാന്തരീക്ഷം നിറഞ്ഞിരിക്കുന്നു. ഒന്നും മിണ്ടാതിരിക്കുകകയാണ് ഭേദം. യേശു പറഞ്ഞത് "നിങ്ങള്‍ ഭയപ്പെടരുത്‌ ഞാന്‍ കൂടെയുണ്ടെന്നാണ്. ഇപ്പോള്‍ ഫെയിസ് ബുക്കിലൂടെ പ്രചരിക്കുന്ന ഒരു ഫലിതം ഇങ്ങിനെ. കേരളാ പോലിസ് സിനഡിനെത്തുന്ന മേത്രാന്മാരോട് പറയുന്നു, "ഭയപ്പെടേണ്ട ഞങ്ങള്‍ കൂടെയുണ്ട്." ഓരോ മെത്രാനും ഇടതും വലതും പോലിസ് അകമ്പടിയോടെയാണ് കേരളത്തിലെ ഈ സിനഡിനു വരുന്നത്. സഹോദരിക്ക് സങ്കടം തോന്നുന്നുണ്ടോ? സ്വയം കൃതാനര്‍ത്ഥം; അല്ലാതെന്തു പറയാന്‍.

    ReplyDelete
  3. Response to Telma

    "I am delighted to see the letter of Telma, from Texas. I am equally delighted to see the responses from Joseph Mathew and Joseph Mattappally. This is what we call dialogue in brotherly spirit, in the family of God.

    Why do we have a website like Almaya? And why don't more well meaning people like Telma among the laity and also from among the clergy themselves, who are often criticized, come forward to speak up? It is because the so-called church publications do not publish anything critical of the church, although they are supposed to be a mirror of public opinion in the Church. Didn't Pope Francis say: I don't want to be surrounded only by "Yes Men"?
    But Almaya, to my knowledge, never refuses to publish the views of the hierarchical church. The fact is they who refuse to speak up and answer questions and doubts posed to them. It is this deadlock we have been trying to break by starting a healthy vertical dialogue between hierarchy and laity. But what will the laity do, if those on the thrones don't deign even to acknowledge letters sent to them by those at the bottom?
    Besides whom are we supposed to imitate in Christian life, if not Jesus himself. Did he ask any questioner to shut up? Also was he not the most vehement critic of the priestly class of his times. The high priests in his mouth are to be equated with bishops and cardinals of our times. It was because of true love for them that he criticized. He said we should not scandalize people but also said that scandals also should come to wake up the hard heartened.. So I would suggest more people with critical thinking like Telma should willingly come forward and express their views in Almaya. james kottoor

    ReplyDelete
  4. സഭയിലെ "നല്ല മക്കൾ" എന്നുപേരുള്ള, ഇതുപോലെ "നല്ലബുദ്ധി" ഉപദേശിക്കുന്ന എത്രയോപേരെ കണ്ടിരിക്കുന്നു! സഭയുടെ പഠനങ്ങളിലും സിദ്ധാന്തങ്ങളിലുമുള്ള വിശ്വാസമാണ് ദൈവവിശ്വാസം എന്ന വിചാരത്തിൽ ഉറച്ചു പോയവർ, ശ്രീമതി. തെല്മ പറഞ്ഞതുപോലുള്ള മറ്റനേകം ന്യായങ്ങൾ ഇനിയും പറഞ്ഞെന്നിരിക്കും. ഒരു കൊലപാതകത്തിനു പിന്നിലുള്ള കാരണങ്ങൾ പോലും രാഷ്ട്രീയമായി സിദ്ധാന്തവൽക്കരിക്കുന്നത് സഹിഷ്ണുതയോടെ കണ്ടിരിക്കാൻ കഴിയുന്ന ഒരു പൊതുസമൂഹത്തിൽ, അമൂർത്തമായതിനെ, വിശ്വാസത്തെ കേവലമൊരു സിദ്ധാന്തത്തിലൊതുക്കാനാണോ പാട്? സഖാവ് . AKG യുടെ ജാമ്യത്തിൽ സമകാലിക ഇടതുപക്ഷം എന്നതുപോലെ, ഭൂമിയിലെ ഒരു സുഖസൌകര്യങ്ങളോടും അരുത് എന്നു പറയാത്ത ഒരു ബിംബത്തെ - ഐശ്വര്യത്തിന്റെ ദൈവത്തെ - മാത്രം മുന്നിൽ കാണുന്ന ചില മനുഷ്യരുണ്ട്‌. അവർ ഒരു സമൂഹമായിരിക്കും. അതാണ്‌ ഇന്നത്തെ കത്തോലിക്കാ സഭ!

    ശ്രീമതി . തെല്മ , ഇവിടെ പറയുന്ന ക്രിസ്തു മാർഗ്ഗം, ദൈവത്തെ സ്വന്തം ഉള്ളിൽ അനുഭവിക്കുക എന്നതാണ്. "നീ പ്രാർത്ഥിക്കുമ്പോൾ, മുറിയിൽ കടന്ന് കതകടച്ച് , അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക" എന്ന് ക്രിസ്തു വചനമാണ് അതിനാധാരം. ഇത്രയും സരളമായ ഒരു ദൈവാന്വേഷണത്തെ, 'ദൈവശാസ്ത്രം' എന്ന മരീചികയുടെ പുകമറയിൽ അനുഷ്ടാനങ്ങൾ കൊണ്ടും സിദ്ധാന്തങ്ങൾ കൊണ്ടും ഒരു ബദലു നിർമ്മിച്ച്‌ സങ്കീർണ്ണമാക്കി, അവയുടെ വ്യർഥമായ ആവർത്തനങ്ങളിൽ ഒരു സാധാരണ വ്യക്തിയെ ജനിക്കുമ്പോൾ തന്നെ കുരുക്കിയിട്ട് അവന്റെ സാമാന്യയുക്തിയോടു പോലും "അരുത് " എന്നു പറയാൻ പ്രേരിപ്പിക്കുന്ന ഒരു വർഗ്ഗമുണ്ട്- പുരോഹിതർ! ഇത് ക്രിസ്തുവിനു മുമ്പും സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ്. ദൈവത്തിനും മനുഷ്യർക്കുമിടയിൽ 'പാലം പണിയുന്നവൻ' എന്നാണ് പുരോഹിതൻ എന്ന വാക്കിന്റെ കൽപ്പിതാർത്ഥം. ക്രിസ്തുവിന്റെ ഏകമായ ബലിയോടെ മദ്ധ്യവർത്തിത്വമെന്ന ഈ തിരശീല രണ്ടായി പകുത്തു മാറിയിരിക്കുന്നു. ദൈവത്തെ "അപ്പാ" എന്നു വിളിക്കാൻ പഠിപ്പിച്ച് സർവമാന ആരാധനാദോഷങ്ങളിൽ നിന്നും യേശു മാനവരാശിയെ സ്വതന്ത്രമാക്കി. സത്യാരാധനയുടെ ഈയൊരു മഹാ സ്വാതന്ത്ര്യമനുഭവിക്കുന്നവരോട് വീണ്ടും ക്രിസ്തു തന്നെ വിലക്കിയ നിർജ്ജീവമായ അനുഷ്ടാനങ്ങളിലേക്ക് മടങ്ങിപ്പോകാൻ പറയുമ്പോൾ, സ്വയം ചിന്തിക്കുക, യേശു കൈമാറാൻ ശ്രമിച്ച ദൈവാവബോധം എന്തായിരുന്നു എന്ന്. മനുഷ്യകേന്ദ്രീകൃതമായ ദൈവവിചാരങ്ങളായിരുന്നു അത്. സാബത്തിനോ അനുഷ്ടാനങ്ങൾക്കോ അല്ല അവിടെ പ്രസക്തി, മനുഷ്യനു തന്നെയാണ്. അതുകൊണ്ട് അനുഷ്ടാനങ്ങൾ ഇല്ലെങ്കിൽ ദൈവരാജ്യം നിഷേധിക്കപ്പെടും എന്നാണ് സഭയുടെ നയമെങ്കിൽ അവിടെ തീർച്ചയായും ഒരിടപെടൽ അനിവാര്യമാണ്. അതാണ്‌ അല്മായശബ്ദം!

    ReplyDelete
  5. സഭയ്ക്കെതിരെ വിമർശിക്കുന്നവരെ മൊത്തമായി ശ്രീമതി തെല്മാ വിവരദോഷികളായി അധിക്ഷേപിച്ചിരിക്കുന്നു. ഈ തലമുറയിലും ഇങ്ങനെ ചിന്തിക്കുന്ന ബുദ്ധിമതികളും ബുദ്ധിമാന്മാരുമുള്ളത് സൈബർ വിപ്ലവത്തിനുതന്നെ അപമാനകരമാണ്. പണ്ടുകാലങ്ങളിൽ പുരോഹിതർ പറഞ്ഞുപറ്റിക്കുന്ന നുണകളെ അപ്പാടെ വിശ്വസിക്കാനേ സാധിക്കുമായിരുന്നുള്ളൂ. അന്ന് സഭ പഠിപ്പിച്ചലോകം ഇന്ന് പരന്നതല്ല, ഭൂമി ഉരുണ്ടതെന്ന് വിവരമുള്ളവർ കണ്ടുപിടിച്ചു. സഭ അവരുടെ വായ്‌ അടയ്ക്കാൻ നോക്കി. ആദാമിന്റെ വാരിയെല്ലിൽനിന്നു സ്ത്രീയുണ്ടായിയെന്നു പറഞ്ഞാൽ ഒരു കൊച്ചുകുട്ടി പോലും വിശ്വസിക്കില്ല. ക്രിസ്തു മരിച്ചപ്പോൾ ദേവാലയങ്ങളുടെ തിരശീല കീറിയെന്ന തത്ത്വം ദൈവികമെന്ന് വിശ്വസിച്ചു. ജർമ്മനിയിൽനിന്ന് ലക്ഷം ഡോളറോളം കൊടുത്തുവാങ്ങിയ ഷിക്കാഗോയിലെ സീറോമലബാർ അൾത്താരയിലെ കാർട്ടൻ നശിപ്പിച്ചത് സാമൂഹ്യദ്രോഹികളായിരുന്നു. പരിശുദ്ധസഭയെന്ന് തെല്മാ വിശ്വസിക്കുന്ന ഈ പള്ളിയിലുണ്ടായ സംഭവും മാമ്മൊന്റെ പ്രവർത്തിയായിരുന്നു.

    ആദിമസഭപോലും പരസ്പരവിമർശനത്തിലായിരുന്നുവെന്ന് ബൈബിൾപോലും സാക്ഷിപ്പെടുത്തുന്നുണ്ട്. യേശു പരിശുദ്ധമായ ഒരു സഭയോ പൌരാഹിത്യമോ സ്ഥാപിച്ചിട്ടില്ല. പോളും പീറ്ററും പരസ്പരം പഴിചാരിയാണ് സഭയെ നയിച്ചത്. സ്ത്രീയെ അടിച്ചുതാഴ്ത്തി പുസ്തകം വചനങ്ങളായി രചിച്ച പോളിന് ബോധോദയം ഉണ്ടായത് പരിശുദ്ധാത്മാവിൽനിന്നായിരിക്കില്ല. അതൊരുതരം പോളിനുണ്ടായ ഹിസ്റ്റീരിയായിരുന്നു. അത്തരം ഹിസ്റ്റീരിയാകൾ മനുഷ്യർക്കുണ്ടാകുമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു.

    സമീപകാലത്ത് വത്തിക്കാൻമുതൽ കാക്കനാടുവരെയുള്ള അഴിമതിയുടെ കഥകളൊന്നും വായിച്ചില്ലയൊ? വത്തിക്കാൻബാങ്കിലെ കർദ്ദിനാൾ ഉൾപ്പടെയുള്ള കള്ളന്മാരെ മാർപാപ്പാ പുറത്താക്കിയത്‌ ഇന്ന് ഗവേഷണ വിദ്യാർത്ഥികൾക്കുവരെ പ്രയോജനപ്രദമാണ്. ശ്രീമതി തെല്മയുടെ ലേഖനംപോലെ അന്ധമായ വിശ്വാസത്തിൽ എന്തും എഴുതാൻ എളുപ്പമാണ്. മാതാപിതാക്കളൊത്തു കഴിഞ്ഞിരുന്ന കാലങ്ങൾമുതൽ നാം വിശ്വസിച്ചിരുന്നതും ഇങ്ങനെയൊക്കെയായിരുന്നു. ഇന്നൊരു കൊച്ചുകുട്ടിയ്ക്കുപോലും സഭയെ നയിക്കുന്ന മെത്രാനെക്കാൾ ബോധമുണ്ട്. അവരുടെ വളർച്ചയെ, സ്വതന്ത്രമായ ചിന്തയെ തടയുന്ന മാതാപിതാക്കൾ മനുഷ്യദ്രോഹമാണ് ചെയ്യുന്നതെന്നും മനസിലാക്കണം. മതം പഠിപ്പിച്ച പുരോഹിതഭക്തി മയക്കുന്ന ഒരു കറുപ്പാണ്. അതാണ്‌ തെല്മ പറഞ്ഞ മായയെന്നും മനസിലാക്കൂ.

    സഭാനവീകരണമായി വന്ന മാർട്ടിൻലൂതറിനെ എന്റെ ചെറുപ്പകാലത്ത് ഒരു പിശാചായാണ് പഠിപ്പിച്ചിരുന്നത്. പൗരാഹിത്യം സഭയെ ദുഷിപ്പിച്ച ഒരു കാലഘട്ടത്തിലാണ് മാർട്ടിൻ ലൂതർ നവീകരണ പ്രസ്ഥാനങ്ങൾക്ക്‌ തുടക്കമിട്ടത്. അന്നത്തെക്കാൾ വഷളായ ഒരു കാലഘട്ടത്തിലാണ് സഭ ഇന്ന് ചലിക്കുന്നതെന്നും ഓർക്കണം. ഈ സഭയ്ക്ക് പരിശുദ്ധിയെന്ന പദം യോജിക്കില്ല. സഭയെയും പുരോഹിതരെയും അനുകൂലിച്ചു പറയാൻ എളുപ്പമാണ്. കാരണം നമ്മുടെയൊക്കെ തലച്ചോറിനെ കുഞ്ഞുനാളുമുതൽ അച്ചിട്ടു വാർത്തിരിക്കുന്നതങ്ങനെയാണ്. പണ്ടുകാലങ്ങളിൽ ശാസ്ത്രവും കലയും സാഹിത്യാഭിരുചിയും ക്രിസ്ത്യാനികളിൽ കുറവായിരുന്നത് മതത്തിന്റെ മസ്തിഷ്ക്കപ്രഷാളനമൂലമായിരുന്നു. അന്ന് അറിവിന്റെ വിജ്ഞാനകോശം ദൈവശാസ്ത്രം മാത്രം പഠിച്ച ഇടവകയിലെ മുശിടൻവികാരിയ്ക്കു മാത്രമായിരുന്നു. ആധുനിക സാങ്കേതികവിദ്യയിൽ ഇന്നത്തെ തലമുറയ്ക്ക് വികാരിയുടെ അറിവ് മതിയാവില്ല. വിശ്വസിക്കുന്നതിനെക്കാൾ വിമർശനമാണ് ബുദ്ധിമുട്ടുള്ളത്. വിമർശിക്കാൻ സ്വയം ബുദ്ധിയും പ്രവർത്തിക്കണം.

    വിമർശകരെ സഭ എക്കാലവും കറുത്ത പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. നൂറ്റാണ്ടുകൾ കഴിയുമ്പോഴാണ് സഭയ്ക്ക് ബോധോദയമുണ്ടാകുന്നത്. അങ്ങനെയാണ് മാർട്ടിൻ ലൂതറോടും ഗലീലിയോടും സഭ മാപ്പ് പറയേണ്ടി വന്നത്. യഹൂദജനങ്ങളെ കൂട്ടക്കൊല ചെയ്തപ്പോൾ നിശബ്ദമായിരുന്ന സഭയുടെ തെറ്റിലും മാർപാപ്പാ മാപ്പുപറഞ്ഞു. അന്നൊക്കെ സഭയുടെ പരിശുദ്ധിയെവിടെയായിരുന്നു?

    അല്മായശബ്ദത്തിലെ എഴുത്തുകാരെല്ലാം കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നവരാണ്. എഴുതുന്നവരിൽ പലരും തീയോളജി പഠിച്ച പണ്ഡിതരെന്നും അറിയുക. വിവരമുള്ള എത്ര മെത്രാന്മാർ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നുണ്ട്. എത്രപേർക്ക് 'ഇമെയിൽ' അയക്കാൻ അറിയാം. പ്രശ്നങ്ങളുമായി അല്മായർ അയക്കുന്ന കത്തുകൾക്ക് മെത്രാന്മാർ മറുപടി അയക്കാൻ ഭയപ്പെടുന്നതും വിവരദോഷികൾ സഭയെ നയിക്കുന്നതുകൊണ്ടല്ലേ? മുന്നൂറുകൊല്ലം പുറകോട്ടു ചിന്തിക്കുന്ന ബുദ്ധിയാണ് അവർക്കുള്ളതെന്നു പറഞ്ഞാൽ ലേഖിക സമ്മതിക്കില്ലെന്നുമറിയാം. അല്മായചിന്തകളെ നശിപ്പിച്ചാലെ സഭയിലെ പുരോഹിതരുടെ തോന്ന്യാസങ്ങൾ നടക്കുകയുള്ളൂ. അത്തരം ബുദ്ധിരഹിതരായ അല്മായരുടെ മൃഗീയ ഭൂരിപക്ഷത്തിൽ സഭയുടെ പരിശുദ്ധിയെവിടെ? സഭയുമായി വിയൊജിപ്പെങ്കിൽ ജനിച്ച സഭയിൽനിന്ന് പുറത്തുപോകൂയെന്നു പറയാൻ പുരോഹിത ഫരീസിയർക്കെന്തവകാശം?

    ReplyDelete
    Replies
    1. “ആകമാന കത്തോലിക്കാ സഭയുടെ നിലനില്‍പ്പും അതിന്റെ അസ്‌തിത്വവും നിങ്ങളില്‍ പലരും ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു”(Thelma)


      സംശയമില്ല, അസ്ഥിത്വമെന്നത് അല്മായശബ്ദത്തിലെ എഴുത്തുകാരുടെ സ്ഥിരംപദമാണ്. ഞങ്ങൾക്കറിയാം. ഇതിനുമുമ്പ് കേട്ടിട്ടില്ലാത്ത ഒരു എഴുത്തുകാരി ഇത്രയും ശക്തിയായ വാക്കുകളുപയോഗിക്കുമ്പോൾ സഹായിക്കാൻ ഒരു പുരോഹിതൻ കാണുമെന്നും സംശയിക്കുന്നു. കാരണം പുരോഹിതന്റെ വികാരങ്ങളെ അറിയാമോയെന്ന ചോദ്യവും ശ്രീമതി തെല്മാ ചോദിച്ചിട്ടുണ്ട്.

      തെല്മ ഉദേശിക്കുന്ന അസ്ഥിത്വം സഭയിലുണ്ടോയെന്നു സംശയമാണ്. അസ്ഥിത്വം മുഴുവനായി യേശുവചനങ്ങളെ ധിക്കരിച്ചുള്ളതാണ്. സ്വേഛാധിപത്യത്തിൽ അധിഷ്ടിതമായ ഒരു അസ്ഥിത്വമാണ് സഭയ്ക്കുള്ളത്. മണിഗോപുരങ്ങളിൽ വസിച്ച് മുത്തുകുട സ്വീകരണങ്ങളും മേടിച്ച് തിന്നുകുടിച്ചുല്ലസിക്കുന്ന മടിയന്മാരായ മദ്ധ്യവയസ്ക്കർ നയിക്കുന്ന ഒരുതരം അസ്ഥിത്വവും വഹിച്ച് സഭയെന്ന മണവാട്ടി അല്മായരുടെ നെഞ്ചിൽ ശയിക്കുന്നു. ക്രിസ്തുവിന്റെ അസ്തിത്വമൊ ചൈതന്യമൊ അവിടെയില്ലേയില്ല. മണ്ണിനെയും മരത്തെയും മലകളെയും വനങ്ങളെയും നശിപ്പിച്ച് വൻകിട കെട്ടിടപദ്ധതികളുടെയും ഷോപ്പിംഗ്‌ കോമ്പ്ലെക്സുകളുടെയും ഉടമയായി മാമ്മോനെ പൂജിക്കുന്ന അസ്തിത്വമാണ് സഭയ്ക്കുള്ളത്. സ്വവർഗരതികൾക്കായി ആഗോളസഭ ബില്ല്യൻ കണക്കിന് ഡോളർ ചെലവാക്കുന്ന കാര്യം അമേരിക്കൻപത്രങ്ങൾ പതിവായി വായിച്ചാൽ തെല്മായ്ക്ക് മനസിലാക്കാൻ സാധിക്കും. സഭയുടെ അസ്ഥിത്വം അസ്ഥിരതയിലെന്നും മനസിലാകും. പള്ളിപണി, പൊളിച്ചുപണി, അഭിഷിക്തർക്കിഷ്ടം യൂറോപ്പ്, അമേരിക്കാ, വിമാനയാത്രകൾ, വക്രീകരിച്ച ദൈവശാസ്ത്രങ്ങൾ അങ്ങനെയൊത്തിരി സഭയുടെ അസ്ഥിത്വത്തിൽ സംശയങ്ങളുണ്ട്. ദളിതരെയും ദരിദ്രരെയും സഭയുടെ പിന്നിലുള്ള സീറ്റിൽ കാണാം. അവരും ഒരേ ഉടലും ആത്മാവുമെന്ന് അവകാശപ്പെടുന്നു. സഭയിലെ സത്യവും, സഭ്യതയും സദാചാരവും പഴങ്കഥ മാത്രമായി അവശേഷിച്ചിരിക്കുന്നു. കൂട്ടിലടച്ച കന്യാസ്ത്രീക്കൂടും സഭയുടെ അസ്ഥിത്വത്തിൽതന്നെ.

      Delete
    2. ഫാദർ അനിൽ സക്കറിയായുടെ ഒരു ലേഖനം വായിച്ചു. ശ്രീമതി തെല്മാ കൊല്ലം, ഒരു ചെറുകഥാകൃത്തും നോവൽ എഴുത്തുകാരിയെന്നും മനസിലാക്കുവാൻ സാധിച്ചു. അവർക്ക് അഭിനന്ദനങ്ങൾ. എങ്കിലും സഭയുടെ അടിസ്ഥാനതത്ത്വങ്ങളെ സംബന്ധിച്ചുള്ള തെല്മയുടെ കാഴ്ചപ്പാടിനോട് യോജിക്കാൻ സാധിക്കുന്നില്ല.

      http://www.joychenputhukulam.com/newsMore.php?newsId=36108

      Delete
  6. തെല്മൊ ചേച്ചിയെ കത്തോലിക്കാ സഭയിലെ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഒരു പ്രതിനിധിയായി ഞാന്‍ കാണുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ കുണ്ടിനു പുറത്തു മറ്റൊരു കുളമില്ല. ഉണ്ടെന്നു വിശ്വസിപ്പിക്കാന്‍ ആര്ക്കും എളുപ്പത്തില്‍ സാധ്യവുമല്ല. അവര്‍ തന്നെ ശാന്തമായിട്ടിരുന്ന് ഉള്ളിലേക്ക് നോക്കാതെ തരമില്ല. അല്പ്പ് സ്വല്പ്പം വളവുകള്‍ ഇത്തരക്കാര്‍ അങ്ങിങ്ങ് കാണും, അതുമായി അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയും ചെയ്യും. ഇവരെപ്പോലെ ജീവിച്ചവരാണ് നമ്മുടെയൊക്കെ കാരണവന്മാര്‍. അവര്‍ സഭക്ക് പുറത്തു രക്ഷയില്ലായെന്നു വിശ്വസിച്ചു, ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന് വിശ്വസിച്ചു, റക്ഷ്യക്ക്‌ മാനസാന്തരം ഉണ്ടാകാന്‍ വേണ്ടി പ്രാര്ഥിണച്ചു, ഒരുവനെ മതപരിവര്ത്തശനം ചെയ്യിച്ചാല്‍ രക്ഷ ഉറപ്പായെന്ന് വിശ്വസിച്ചു, ബൈബിള്‍ കൈകൊണ്ട് തൊടാന്‍ അവര്ക്ക് അര്ഹ തയില്ലെന്നു കരുതി ..... അങ്ങിനെ ഒരുപാട് കാര്യങ്ങള്‍. അതിനു വേണ്ടി അവര്‍ ചിലവഴിച്ച വിലപ്പെട്ട സമയത്തിനും പണത്തിനും ‘എന്റെക ദൈവം കത്തോലിക്കാ ദൈവമല്ലെ’ന്നു പറഞ്ഞ മാര്പ്പാ പ്പാ സമാധാനം പറയുമോ? അവര്‍ മലബാറിലും കിഴക്കന്‍ മലകളിലും കുടിയേറിയപ്പോള്‍ മാമ്മോദീസാ, മൃതസംസ്കാരം ഇവയ്ക്കൊന്നും വൈദികന്‍ അത്യാവശ്യമായിരുന്നില്ല, ലഭ്യവുമായിരുന്നില്ല. വന്നു വന്ന്‌ വിവാഹം ആയാലും മരിച്ചടക്കായാലും പ്രധാന ഘടകം വൈദികന്‍. അദ്ദേഹത്തിന്റെമ പക്കല്‍ ഒരു ദിവസം മുതല്‍ ഒരു കാലഘട്ടം വരെ കാലാവധിയുള്ള വിവിധ തരം വെഞ്ചരിപ്പുകള്‍, മുടക്കുന്നതിനനുസരിച്ചു വീര്യം കൂടുന്ന ആശിര്വ്വാപദങ്ങള്‍, ഏതാപത്തിലും ഏതു പിശാചില്‍ നിന്നും രക്ഷിക്കാന്‍ കെല്പ്പു ള്ള നോവേനകള്‍ ഇങ്ങിനെ അനേകം കൌതുക സാധനങ്ങള്‍. എല്ലാം പണം കൊടുത്താല്‍ കിട്ടും.
    വിവേകവും വിവരവുമുള്ള ഒരൊറ്റ മെത്രാന്‍ കേരളത്തിലില്ല. ഓരോ രൂപതയിലും മെത്രാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് അണിയറയില്‍ കുറെ കുത്തിത്തിരുപ്പുകള്‍ നടക്കുന്നുവെന്ന് എന്നും കേള്ക്കാറുണ്ട്. തെല്മായുടെ അമേരിക്കന്‍ മെത്രാന്‍ സ്വന്തം പെങ്ങടെ മകനെ സഹായ മെത്രാന്‍ ആക്കി. സിനഡ് അത് ചോദ്യം ചെയ്തു, കള്ളം പുറത്തായപ്പോള്‍ അദ്ദേഹം എണിറ്റു സ്ഥലം വിട്ടു, പിന്നെ കണ്ടിട്ടില്ല. ഇത് എറണാകുളത്ത് പാട്ട്.
    ആലഞ്ചേരി പിതാവ് പഞ്ചപാവമാണെന്ന അഭിപ്രായം എനിക്കില്ല. സഭയില്‍ അത്മായന്റെ പക്കല്‍ നിന്നുയരുന്ന ഒരു പരാതി പോലും അദ്ദേഹം പരിഹരിച്ചതായി ഞാന്‍ കേട്ടിട്ടില്ല, അത് കേള്ക്കാ നുള്ള സംവിധാനം പോലും ഇവിടില്ലല്ലോ! അദ്ദേഹം പറഞ്ഞാല്‍ അനുസരിക്കുന്ന മെത്രാന്മാരോ, അദ്ദേഹം അനുഭവിക്കാത്ത ആര്ഭാടമോ ഇവിടില്ല. റോമില്‍ പ്രോക്കൂര ഹൌസ് വാങ്ങാന്‍ നടത്തിയ ശ്രമം കള്ളത്തരമല്ലെങ്കില്‍ പിന്നെന്ത്? ഇതൊക്കെ എത്ര നാള്‍ സഹിക്കണം ചേച്ചി. തെല്മ് ചേച്ചിയോട് ഒരു അഭ്യര്ത്ഥനന, അഭിഷിക്തര്‍ മനുഷ്യരാണ് നമുക്കവരെ വെറുതെ വിടാം, ഒപ്പം അത്മായനെയും വെറുതെ വിട്ടു കൂടെ? സഭ എന്ന് പറയുന്നത് കള്ളന്മാരുടെ ഗുഹയായി മാറിയാലോ? ഈ അനിയന്‍ പറയുന്നത് ശരിയല്ലെന്ന് തോന്നുന്നുവെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഇടവകയില്‍ വന്നു പത്തു പേരോട് ചോദിച്ചു നോക്കൂ, അവര്‍ സംതൃപ്തരാണോന്ന്. ഫലം മോശമാണെങ്കില്‍ ആ വൃക്ഷം വെട്ടി തീയിലിട്ടു നശിപ്പിക്കണം. അതിനുള്ള മണ്ണെണ്ണയും കോടാലിയുമാണ് ഇപ്പോള്‍ അത്മായന്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    ReplyDelete
  7. വളരെ അവ്യക്തമായി എഴുതിയിരിക്കുന്ന ഈ ലേഖനം ആരെ ഉദ്ദേശിച്ചാണന്ന് മനസ്സിലാകുന്നില്ല. "ആകമാന കത്തോലിക്കാ സഭയുടെ നിലനില്പ്പും അതിന്റെ അസ്തിത്വവും നിങ്ങളില് പലരും ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു." ആരാണ് നിങ്ങളില് പലരും? ആരുടെ ഏത് ലേഖനം ഏത് പബ്ലിക്കേഷൻ എന്നൊക്കെ കാണിച്ചിരുന്നെങ്കിൽ വായനക്കാർക്ക് മനസ്സിലാക്കാമായിരുന്നു. വെറുതെ പടപ്പടച്ച് വെടിവെയ്ക്കുന്ന ഈ ലേഖനം അച്ചൻഭക്തി മൂത്ത് എഴുതിയതാണന്ന് വിലയിരുത്താനെ സാധിക്കു.
    സ്വന്തം സഭയെ ഉപേക്ഷിക്കാതെ സ്നേഹത്തോടെ അതിനെ കാലോചിതമായി നവീകരിക്കൻ പരിശ്രമിക്കുന്ന യേശു അനുയായികളെ "രണ്ടാം വത്തിക്കാന് എന്താണെന്നോ അതിന്റെ ജീവശ്വാസം എന്താണെന്നോ ഒന്നും അറിയാതെ വെറുതേ രണ്ടാം വത്തിക്കാനെയും പുരോഗമന വാദത്തെയും ഒക്കെ പറഞ്ഞ് സ്വയം പരിഹാസിതരാകരുതെന്നാണ്" എന്നു പറഞ്ഞ് ശ്രിമതി തെൽമതന്നെ മറ്റുള്ളവരെ പരിഹാസിക്കുന്നു. അതുകൊണ്ട് ശ്രിമതി തെൽമക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല. "നിലവിലുള്ള നിയമങ്ങളും ശരിയല്ല എന്ന് തോന്നുമ്പോള്, ഭരണഘടന അനുസരിച്ച് കൊണ്ട് അതില് ക്രീയാത്മക പങ്കാളികളായി, എല്ലാവരെയും ഉള്പ്പെടുത്തി മാറ്റങ്ങള്ക്ക് ശ്രമിക്കണം." ഇതല്ലേ സഭാ നവീകരണത്തിനായി മുറവിളി കൂട്ടുന്നവരും ചെയ്യുന്നത്? കത്തോലിക്കാസഭ ഒരു തീർത്ഥാടന സഭയാണ് (pilgrim Church). ആ സഭയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ ഒരുകൂട്ടം വൈദികരും സന്ന്യസ്തരും സഭാ പൌരന്മാരും പരിശ്രമിക്കുന്നു. അവരുടെ സദ്ദുദ്ദേശത്തെയാണ് ശ്രിമതി തെൽമ ചോദ്യം ചെയ്യുന്നതും പരിഹസ്സിക്കുന്നതും!
    "രണ്ടാം വത്തിക്കാന് എന്താണെന്നോ അതിന്റെ ജീവശ്വാസം എന്താണെന്നോ ഒന്നും അറിയാതെ വെറുതേ രണ്ടാം വത്തിക്കാനെയും പുരോഗമന വാദത്തെയും ഒക്കെ പറഞ്ഞ് സ്വയം പരിഹാസിതരാകരുതെന്നാണ് ഈ അവസരത്തില് എനിക്ക് പറയുവാനുള്ളത്." മേല്പറഞ്ഞ രണ്ട് അംശങ്ങളേയുംപ്പറ്റി ശ്രിമതി തെൽമ തന്റെ ലേഖനത്തിൽ വിശദീകരിച്ചിരുന്നെങ്കിൽ അറിവില്ലാത്ത അത്തരം എഴുത്തുകാർക്ക് ഉപകരിക്കുമായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി അന്തർദ്ദേശിയ റ്റെലെ കൊൻഫെറൻസ് മാസത്തിൽ ഒരിക്കൽ നടത്തുന്നുണ്ട്. അതിലേക്ക് ശ്രിമതി തെൽമയെ ഞാൻ ഹാർദവമായി ക്ഷണിക്കുന്നു. അതിൽ പങ്കെടുക്കുന്നവരെ ‘തിരുമണവാട്ടിയായ തിരുസഭയെപ്പറ്റി’ ബോധവൽക്കരിക്കാൻ ശ്രിമതി തെൽമക്ക് അവസരം ലഭിക്കുന്നതുമാണ്. ശ്രിമതി തെൽമയുടെ സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. ഇതിനുത്തരമായി 'മെത്രാന്മാർക്കൊരു തുറന്ന കത്ത്' എന്ന ലേഖനം ഈമലയാളി ലിങ്ക് ചെയ്തിട്ടുണ്ട്.
      http://emalayalee.com/varthaFull.php?newsId=70824

      Delete
  8. തെല്മ ചേച്ചി ഒരു വിവരദോഷം കുറിച്ചെന്നു കരുതിയാൽ മതി ..ഇതിനോടെന്തു പ്രതികരിക്കാൻ ?

    ReplyDelete
  9. തെല്മ ചേച്ചി ഒരു വിവരദോഷം കുറിച്ചെന്നു കരുതിയാൽ മതി ..ഇതിനോടെന്തു പ്രതികരിക്കാൻ ?

    ReplyDelete
  10. പ്രസിദ്ധ എഴുത്തുകാരിയും ചെറുകഥാ കൃത്തും അനേക അവാർഡുകളുടെ ജേതാവുമായ തെല്മായുടെ നിര്യാണത്തിൽ അഗാധമായി ഖേദിക്കുന്നു. അവരുടെ ജീവിതകാലത്ത് വിമർശന രൂപണയെങ്കിലും ഒരു ലേഖനം പ്രസിദ്ധീകരിച്ചതും ഓർമ്മിക്കുന്നു. പരേതയ്ക്ക് നിത്യശാന്തിയും നേരുന്നു.

    ReplyDelete