Translate

Friday, January 3, 2014

മതനവീകരണം ഓരോ മനുഷ്യന്റെയും മുഴുവന്‍ ലോകത്തിന്റെയും ആവശ്യം

സത്യജ്വാല മാസിക 2013 നവംബര്‍ ലക്കം എഡിറ്റോറിയല്‍  
സഭാനവീകരണം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്നവരെ പരിഹാസത്തോടെ വീക്ഷിക്കുന്നവരാണിന്ന് ഏറെയും. അവരില്‍ സാധാരണക്കാരായ പളളിഭക്തര്‍ മാത്രമല്ല, ഉന്നതവിദ്യാഭ്യാസം നേടിയവരും പൊതുപ്രവര്‍ത്തകരും അദ്ധ്യാപകരും എഴുത്തുകാരും, ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന എല്ലാ വിഭാഗവും ഉള്‍പ്പെടുന്നു. എന്തിന്, ഏതാണ്ട് സഭാനവീകരണപ്രവര്‍ത്തകരെപ്പോലെതന്നെ പരിഹാസവും അവഗണനയും സഹിച്ച്, പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വിമോചനത്തിനും ഒക്കെവേണ്ടി പ്രവര്‍ത്തിക്കുകയും, എല്ലാ വ്യവസ്ഥാപിതസങ്കല്‍പ്പങ്ങള്‍ക്കുമെതിരെ ബദല്‍ കാഴ്ചപ്പാടുകള്‍ തിരയുകയും ചെയ്യുന്ന ജനകീയ പ്രതിരോധപ്രസ്ഥാനങ്ങളിലുള്ളവര്‍ക്കുപോലും, സഭാനവീകരണമെന്നു കേള്‍ക്കുമ്പോള്‍ പുച്ഛഭാവമാണ്. 'അച്ചന്മാരെയും മെത്രാന്മാരെയും നന്നാക്കാന്‍ നടക്കുന്ന വട്ടന്മാര്‍' എന്നാണവരുടെയും പൊതുവിലയിരുത്തല്‍. 'അവരെ നന്നാക്കിയിട്ടെന്തു കാര്യ'മെന്നും, 'അതസാദ്ധ്യമാണെന്നറിഞ്ഞു കൂടേ'യെന്നും, 'അവരോട് ഒരകലം പാലിച്ചുനിന്നാല്‍ പോരേ' എന്നുമൊക്കെ അവര്‍ അടിച്ചിരുത്തി ചോദിക്കും. 'അതല്ല' എന്നു വിശദീകരിക്കാന്‍ നോക്കിയാല്‍ ആരുമൊന്നു നിന്നുതരികയുമില്ല. വേറൊരു കൂട്ടരുടെ വാദം, 'സഭാനേതൃത്വത്തെ വിമര്‍ശിക്കാനും തിരുത്താനും നിങ്ങളാരും യേശുവിനെപ്പോലെ പൂര്‍ണ്ണരല്ലല്ലോ' എന്നതാണ്. ചുരുക്കത്തില്‍, യാഥാസ്ഥിതികഭക്തര്‍തൊട്ട്, ഏറ്റവും പുരോഗമനക്കാര്‍വരെയുള്ളവര്‍ പൊതുവേ, സഭാനവീകരണ-മതനവീകരണപ്രവര്‍ത്തനങ്ങളെ വിലകുറച്ചു കാണുന്നവരും അടിച്ചിരുത്താന്‍ നോക്കുന്നവരുമാണ്.


ഇതിനു പ്രധാന കാരണം, മനുഷ്യര്‍ കാലുറപ്പിച്ചുനില്‍ക്കുന്ന ആദ്യപ്രതലം ഏതെന്നതിനെക്കുറിച്ച് സൂക്ഷ്മമായ അറിവ് പൊതുവെ ഇല്ലാത്തതാണെന്നു തോന്നുന്നു. ലോകത്തിലെല്ലാവരുംതന്നെ പിറന്നുവീഴുന്നത് ഏതെങ്കിലുമൊരു മതസമൂഹത്തിലാണ്. ഇന്നത്തെ അവസ്ഥയില്‍, മരണംവരെ ആ സമൂഹത്തിന്റെ ഭാഗമായേ മനുഷ്യനു ജീവിക്കാനുമാകൂ. എന്തായാലും, മുലപ്പാലിനൊപ്പം അവനെ രൂപപ്പെടുത്തുന്നതില്‍ പ്രഥമസ്ഥാനം വഹിക്കുന്നത്, അവന്‍ അംഗമായിരിക്കുന്ന സമുദായത്തിന്റെ മതചിന്തകളും അനുശാസനങ്ങളുമാണ്.അതിനെയൊക്കെ തിരസ്‌കരിച്ചു മുന്നോട്ടുപോകാന്‍ ചിലര്‍ക്കൊക്കെ പിന്നീടു കഴിഞ്ഞെന്നുവരാം. എങ്കില്‍പ്പോലും, ശൈശവ-കൗമാരകാല മതാനുശീലനങ്ങളുടെ തായ്‌വേരുകള്‍ അവരുടെയൊ ക്കെ വ്യക്തിത്വത്തെയും സംസ് കാരത്തെയും സൂക്ഷ്മമായി സ്വാ ധീനിച്ചുകൊണ്ട് ആയുഷ്‌കാലം മുഴുവന്‍ നിലനില്‍ക്കുമെന്നതാണു യാഥാര്‍ത്ഥ്യം. പുരോഹിതശാപത്തെയും ദൈവകോപത്തെയുംകുറിച്ചുള്ള ഭീതിയും, മതസംബന്ധിയായ സകലതിനും മുമ്പില്‍ കൈകൂപ്പാന്‍, അവയ്ക്കുണ്ടെന്നു തോന്നിക്കുന്ന ദൈവികപരിവേഷവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. 
ഇതുകൊണ്ടെല്ലാം സംഭവിക്കുന്നത്, സ്വന്തം മതസമുദായകാര്യങ്ങളെ യുക്തിബോധത്തോടെയോ വിമര്‍ശനാത്മകമായോ നോക്കിക്കാണാനോ, മതവിരുദ്ധമെന്നു പ്രകടമായിത്തന്നെ അറിയാവുന്ന കാര്യങ്ങളില്‍ പ്പോലും തിരുത്തലുകള്‍ വരുത്താ നോ മനുഷ്യര്‍ക്കു കഴിയാതെപോകുന്നു എന്നതാണ്. തന്മൂലം, ഓരോ തലമുറ കഴിയുന്തോറും, ഒരു ദൂഷിതവലയത്തിലകപ്പെട്ടിട്ടെന്നതുപോലെ, വ്യക്തിത്വത്തിലും സാമൂഹികതലത്തിലുമുള്ള മനുഷ്യന്റെ സാംസ്‌കാരികവളര്‍ച്ച മുരടിക്കുന്നു. ഇപ്രകാരമൊരു വളര്‍ച്ചാമുരടിപ്പുണ്ടായതാണ്, പുരോഹിതന്റെ വിരല്‍ചലനത്തിനനുസരിച്ചു ചലിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു യാന്ത്രി ക ആള്‍ക്കൂട്ടസമൂഹമായി കേരളകത്തോലിക്കാസമുദായം മാറിയതിനു കാരണമെന്നു പറയാം. 

അതുകൊണ്ട്, സഭാനവീകരണപ്രവര്‍ത്തനമെന്നാല്‍, അച്ചനെയും മെത്രാനെയും നന്നാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നാണെന്ന വിലയിരുത്തല്‍തന്നെ തെറ്റാണ്. മറിച്ച്, ഏതു മതനവീകരണപ്രവര്‍ത്തനവും അതുള്‍ക്കൊള്ളുന്ന മതസമൂഹത്തിന്റെ സംസ്‌കാരത്തെ സജീവമായും ആരോഗ്യത്തോടെയും നിലനിര്‍ത്താനും വളര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്. ക്രൈസ്തവസഭകളുടെ നവീകരണമെന്നാല്‍, യേശു മുന്നോട്ടുവച്ച സ്‌നേഹത്തിന്റേതായ മതദര്‍ശനത്തെ ജീവിതമാക്കിമാറ്റാനുള്ള ഉപകരണമാക്കി സഭാസംവിധാനത്തെ മാറ്റിത്തീര്‍ക്കുക എന്നതാണ്; ആത്യന്തികമായി, സ്‌നേഹത്തിന്റെ സ്വര്‍ണ്ണനൂലുകളാല്‍ പരസ്പരം ബന്ധിതരായുളള ഒരു ലോകമഹാകുടുംബം- ദൈവരാജ്യം- ഈ ഭൂമിയില്‍ സാക്ഷാത്കരിക്കുക എന്നതാണ്; മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പുതിയ ലോകം സൃഷ്ടിച്ചെടുക്കുക എന്നതാണ്.
 

അതാണു മാനദണ്ഡം. അതുകൊണ്ട്, ആദിമസഭ തുടക്കമിട്ട, മനുഷ്യര്‍ 'സോദരത്വേന വാഴുന്ന' ആ മാതൃകാലോകത്തിന്റെ, കൂട്ടായ്മാസമൂഹവ്യവസ്ഥയുടെ, കെട്ടുപണിക്ക് ഇന്നത്തെ സഭ എത്രമാത്രം സഹായകമാണ്, അല്ലെങ്കില്‍ തടസ്സമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് നവീകരണപ്രവര്‍ത്തകര്‍ സഭാനേതൃത്വത്തെ പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത്. ഇന്നിപ്പോള്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പായെ അവര്‍ പിന്തുണയ്ക്കുന്നത്, യേശു കടമപ്പെടുത്തിയ ഈ ദൗത്യനിര്‍വ്വഹണത്തിന് അദ്ദേഹം ധീരമായി മുന്‍കൈ എടുക്കുന്നു എന്നു കാണുന്നതുകൊണ്ടാണ്; ഒന്നാമനെങ്കിലും അവസാനക്കാരനെപ്പോലെ, സ്‌നേഹത്തിന്റെയും സേവനത്തിന്റെയും അരൂപിയിലേക്ക് മനുഷ്യരെയും സഭാസംവിധാനത്തെയും പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹം കഠിനശ്രമം നടത്തുന്നതുകൊണ്ടാണ്.
 

സഭയില്‍ ഒരു മാറ്റവും നടക്കാന്‍ പോകുന്നില്ല എന്ന മുന്‍വിധിയില്‍ അടയിരിക്കുന്ന വിശ്വാസികള്‍ വളരെയാണ്. നടക്കാത്ത കാര്യത്തിനുവേണ്ടി സമയം കളഞ്ഞ് മണ്ടനാകാനില്ല എന്നാണവരുടെ നിലപാട്- 'നിങ്ങളൊക്കെ മണ്ടന്മാര്‍' എന്നു വ്യംഗ്യം.
 

ഒരു കാര്യം ആവശ്യമെന്നു കാണുകയും, അതു നടക്കുമെന്നുറപ്പില്ലാത്തതിനാല്‍ അതിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി എന്താ ണു പറയേണ്ടത്! മാറ്റം ആവശ്യമെന്നു തോന്നുന്നവരെ സംബന്ധിച്ച്, ഫലമുണ്ടാകുമോ എന്നു നോക്കാതെതന്നെ കഴിയുന്നതുപോലെ പ്രവര്‍ത്തിക്കുകയെന്നതേ കരണീയമായുള്ളൂ.  
അപമാനങ്ങള്‍ സഹിച്ചും പീഡനങ്ങള്‍ ഏറ്റുവാങ്ങിയും സത്യത്തിനു സാക്ഷ്യംവഹിക്കാന്‍ പോരുന്ന പൗരുഷമാണ് തന്റെ ശിഷ്യരില്‍നിന്നും യേശു ആവശ്യപ്പെടുന്നത്. ''മനുഷ്യപുത്രന്‍നിമിത്തം മനുഷ്യര്‍ നിങ്ങളെ വെറുക്കുകയും ഒഴിവാക്കുകയും നിന്ദിക്കുകയും ചെയ്യുമ്പോള്‍... സന്തോഷംകൊണ്ടു തുള്ളിച്ചാടുക'' (ലൂക്കാ. 6:22-23) എന്ന യേശുവചസ്സിന്റെ അര്‍ത്ഥമതാണ്. അതിനു തയ്യാറാകുന്നവരെ പരിസഹിക്കുന്നവര്‍, അതിലൂടെ യേശുവിനെയാണ് പരിഹസിക്കുന്നതെന്നോര്‍ക്കുക. അവരുടെ മറിച്ചുള്ള വാദഗതികളൊക്കെ, സ്വന്തം അലസതയെയും നിഷ്
ക്രിയത്വത്തെയും ഭീരുത്വത്തെയും ആദര്‍ശവല്‍ക്കരിച്ചു മൂടിവയ്ക്കാനുദ്ദേശിച്ചുള്ളവയാണ് എന്നേ പറയാനാകൂ.
 

മറ്റൊന്ന്, നവീകരണപ്രവര്‍ത്തനങ്ങള്‍കൊണ്ട് സഭയില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്നു കരുതുന്നത് ശരിയല്ല എന്നതാണ്. ഏതൊരു നവീകരണമുന്നേറ്റത്തിനും ആത്യന്തികമായ ഒരു ലക്ഷ്യവും, അതോടൊപ്പം അതിലേക്കടുപ്പിക്കുന്ന താല്ക്കാലികലക്ഷ്യങ്ങളുമുണ്ടാകും.
സമീപകാലത്തെ സഭാനവീകരണപ്രവര്‍ത്തനങ്ങള്‍കൊണ്ടുതന്നെ, വിശ്വാസിസമൂഹത്തിന് ആശ്വാസകരമായ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു! കെ.സി.ആര്‍.എം-ജെ.സി.സി. കൂട്ടുകെട്ട് മാനത്തൂര്‍ ഇടവകയിലെ കല്ലുവെട്ടത്തില്‍ കുട്ടപ്പന് സഭാപരമായ മരിച്ചടക്കു നിഷേധിച്ചതിനെതിരെയും, കാഞ്ഞിരപ്പള്ളിയില്‍ മോണിക്കാ തോമസിന്റെ ഭൂമി വഞ്ചിച്ചെടുത്തതിനെതിരെയും, പാലായിലും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും നടത്തിയ പ്രതിഷേധയോഗങ്ങളും പ്രകടനങ്ങളും വിശ്വാസിസമൂഹത്തിനുണ്ടാക്കിയ ആത്മവിശ്വാസത്തെ ആര്‍ക്കും ചെറുതാക്കിക്കാണാനാവില്ല. മാനത്തൂരില്‍ പ്രതിഷേധയോഗത്തിനു തൊട്ടടുത്തദിവസംതന്നെ വികാരിയെ മാറ്റിയതിനും, കുട്ടപ്പന്റെ കുടുംബം കേസിനു പോകാതിരിക്കാനായി അവര്‍ക്കു വീടുവച്ചുകൊടുത്തതിനും പള്ളിയിലും കല്ലറയിലും വീട്ടിലും മരണാനന്തരചടങ്ങുകള്‍ നടത്തിക്കൊടുത്തതിനുമൊക്കെ കാരണം, ഈ കെ.സി.ആര്‍.എം., ജെ.സി.സി പ്രവര്‍ത്തനമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതേത്തുടര്‍ന്ന്, ആത്മഹത്യചെയ്തവരെപ്പോലും യാതൊരു തടസ്സവും പറയാതെ അവിടെ അടക്കുകയുണ്ടായി. ഇനി ഉടനെയെങ്ങും ഒരു ക്രൈസ്തവന്റെയും മൃതദേഹത്തെ അപമാനിക്കാന്‍ പാലാ രൂപതയ്ക്കു ധൈര്യം വരില്ലെന്ന് ഉറപ്പായി പറയാം. ഭൂമിതട്ടിപ്പുകേസില്‍ കെ.സി.ആര്‍.എം-ഉം ജെ.സി..സി-യും ഇടപെട്ട് രൂപതാ ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധറാലികള്‍ നടത്തിയത്, പൗരോഹിത്യത്തിന്റെ ഇത്തരം തട്ടിപ്പുകളെക്കുറിച്ചും നീതിബോധമില്ലായ്മയെക്കുറിച്ചും ഗുണ്ടാബന്ധത്തെക്കുറിച്ചും വിശ്വാസികളുടെയിടയില്‍ വലിയൊരു ബോധവല്‍ക്കരണം നടക്കാന്‍ ഇടയാക്കി. കാഞ്ഞിരപ്പള്ളി മെത്രാന്റെ രാഷ്ട്രീയദുഃസ്വാധീനത്തെയും ശക്തിയെയും ഭയന്നിരുന്ന വിശ്വാസിസമൂഹത്തിന് അല്പമൊരു ധൈര്യവും ആശ്വാസവും പകരാന്‍ അതുതകി. ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്, കോടതിയില്‍ മാത്രമല്ല, കേരളക്രൈസ്തവരുടെ മനസ്സുകളിലും അദ്ദേഹമിപ്പോള്‍ പ്രതിസ്ഥാനത്താണ്. പൗരോഹിത്യത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദൈവികപരിവേഷം മനുഷ്യമനസ്സുകളില്‍നിന്നു കുറെയെങ്കിലും അഴിഞ്ഞുവീഴാനും അതിടയാക്കി.
 

മണ്ണയ്ക്കനാട് ഇടവകയിലുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടതാണ് ഇതിലേറ്റവും അവസാനത്തേത്. കെ.സി.ആര്‍.എം-ന്റെ സഹകരണത്തോടുകൂടി ഇടവക ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധയോഗവും പത്രസമ്മേളനവും നടത്തിയപ്പോള്‍ത്തന്നെ മെത്രാസനം ഇളകുകയും, പിറ്റേന്നുതന്നെ രൂപതാ പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക പള്ളിക്കമ്മിറ്റി ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. അന്നു രാവിലെതന്നെ ഇടവകക്കാരും കെ.സി.ആര്‍.എം. പ്രവര്‍ത്തകരും അഖണ്ഡജപമാല പ്രാര്‍ത്ഥനായജ്ഞം ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും, ഇടവകക്കാരുന്നയിച്ചിരുന്ന മുഴുവന്‍ കാര്യങ്ങളും കമ്മിറ്റി മീറ്റിംഗില്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. പള്ളി തന്റേതാണെന്നും വേണ്ടിവന്നാല്‍ അതു പൂട്ടിയിടുമെന്നും വിശ്വാസികളെ ഭീഷണിപ്പെടുത്തിയ മെത്രാന്, തന്റെ ധിക്കാരവാക്കുകള്‍ വിഴുങ്ങേണ്ടിവന്നത്, ലക്ഷ്യബോധത്തോടെ നടത്തിയ സഭാനവീകരണപ്രവര്‍ത്തനങ്ങള്‍ മൂലമല്ലേ? ഇതെല്ലാം, ആ ഇടവക സമൂഹത്തിനുമാത്രമല്ല, കേരളത്തിലെ മുഴുവന്‍ ഇടവകസമൂഹങ്ങള്‍ക്കും ആത്മവിശ്വാസവും കരുത്തും പകര്‍ന്നുനല്‍കാന്‍ പോരുന്ന കാര്യങ്ങളാണ്. ശരിയായ സഭാനവീകരണപ്രവര്‍ത്തനങ്ങള്‍കൊണ്ട് സഭയുടെയും വിശ്വാസികളുടെയും സമീപനങ്ങളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്നതിന് ഇതൊക്കെ തെളിവല്ലേ?


'പുരോഹിതരോട് അകന്നുനിന്നാല്‍ പോരേ?' എന്നുപദേശിക്കുന്നവര്‍, സ്വന്തം ജീവനും ജീവിതവും എങ്ങനെയും സംരക്ഷിക്കണം എന്നുമാത്രം വിചാരമുള്ള ഉദരംഭരികളാണ്, സ്വകാര്യമാത്രപരതയില്‍ (ഭൗതികമനോഭാവത്തില്‍) ആണ്ടുകിടക്കുന്നവരാണ് എന്നു വിലയിരുത്തേണ്ടിവരുന്നു. അക്കാര്യത്തിലും പക്ഷേ, അവര്‍ക്കു രക്ഷ കണ്ടെത്താനാവില്ല. കാരണം, വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ഓരോ കാര്യത്തിനുവേണ്ടി അവരും ഇന്നത്തെ നിലയില്‍, അടുക്കേണ്ടിയും ആശ്രയിക്കേണ്ടിയും വരുന്നത് പൗരോഹിത്യത്തെത്തന്നെയാണ്.
 

മത-രാഷ്ട്രീയശക്തികള്‍ തമ്മില്‍ കൈകോര്‍ത്ത് സൃഷ്ടിക്കുന്ന മനുഷ്യത്വഹീനവും ഭീകരവുമായ സാഹചര്യങ്ങളെയും സഭാനവീകരണപ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവരും. കെ.സി.ആര്‍.എം-ന്റെയും ജെ.സി.സി-യുടെയും പ്രമുഖ പ്രവര്‍ത്തകരായ ഇപ്പനും ഇന്ദുലേഖയും കുടുംബവും വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നതും, ഈയിടെ വീണ്ടും മൂര്‍ച്ഛിച്ചതുമായ മതരാഷ്ട്രീയാതിക്രമങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ഇതിനെയും ക്രിസ്തീയമായി നമുക്കു നേരിടേണ്ടതുണ്ട്. അതു കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട ഒരു സഭാനവീകരണവിഷയംതന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. യേശു
വും ഈ മത-രാഷ്ട്രീയകൂട്ടുകെട്ടിന്റെ ഇരയായിരുന്നു എന്നു നമുക്കോര്‍ക്കാം; ജാഗ്രത പുലര്‍ ത്തുകയും ചെയ്യാം. അവിടെയും മാറ്റങ്ങളുണ്ടാക്കാന്‍ നമുക്കു ശ്രമിക്കാം.
 

ഇത്തരം മാറ്റങ്ങള്‍ക്കു തുട ക്കം കുറിക്കാനും അവയെ വളര്‍ത്തിക്കൊണ്ടുവന്ന് വലിയ മാറ്റങ്ങളിലേക്കു സഭയെ നയിക്കാനും നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു കഴിയും. അങ്ങനെ സ്വന്തം സമുദായത്തെ പുരോഹിതാധിപത്യത്തില്‍നിന്നും മതരാഷ്ട്രീയത്തില്‍നിന്നും സ്വതന്ത്രമാക്കി സഭാംഗങ്ങളുടെ അന്തസ്സും അഭിമാനവും മനുഷ്യത്വവും വീണ്ടെടുക്കേണ്ടതുണ്ട്. എങ്കിലേ, ഇന്നത്തെ യാന്ത്രികമായ ആള്‍ ക്കൂട്ടസമൂഹം എന്ന അവസ്ഥയില്‍നിന്നും സജീവത പുലര്‍ത്തുന്ന ജൈവസമൂഹമായി സഭ മാറൂ. ജൈവസമൂഹത്തിലേ യേശു ഉപദേശിച്ച ദൈവരാജ്യമൂല്യങ്ങള്‍ വിളയൂതാനും. ഇത് ഓരോ മനുഷ്യനും മൊത്തം ലോകത്തിനും ആവശ്യമുള്ള കാര്യമാണ്. ഈ ബോധ്യമുള്ള ആര്‍ക്കും സഭാനവീകരണപ്രവര്‍ത്തകരാകാം. ഈശോമിശിഹായുടെ പൂര്‍ണ്ണത കൈവരിച്ചിട്ടാകട്ടെ പ്രവര്‍ത്തിക്കാന്‍ എന്നു കരുതിയാല്‍ വീട്ടില്‍ ഒതുങ്ങിയിരിക്കാനേ പറ്റൂ. അതുപദേശിക്കുന്ന അച്ചന്മാരുടെയും പ്രമാണിമാരുടെയും ആഗ്രഹവും അതുതന്നെയാവും. മറിച്ച്, സത്യത്തെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങളിലൂടെയും നവീകരണചിന്തകളിലൂടെയും അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും യേശുചൈതന്യത്തോടടുക്കാന്‍ നോക്കുകയാണു വേണ്ടത്.
                                                                                                          -എഡിറ്റര്‍

4 comments:

  1. മണ്ണയ്ക്കനാട് ഇടവകയിലുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടതാണ് ഇതിലേറ്റവും അവസാനത്തേത്. കെ.സി.ആര്‍.എം-ന്റെ സഹകരണത്തോടുകൂടി ഇടവക ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധയോഗവും പത്രസമ്മേളനവും നടത്തിയപ്പോള്‍ത്തന്നെ മെത്രാസനം ഇളകുകയും, പിറ്റേന്നുതന്നെ രൂപതാ പ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യേക പള്ളിക്കമ്മിറ്റി ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. അന്നു രാവിലെതന്നെ ഇടവകക്കാരും കെ.സി.ആര്‍.എം. പ്രവര്‍ത്തകരും അഖണ്ഡജപമാല പ്രാര്‍ത്ഥനായജ്ഞം ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും, ഇടവകക്കാരുന്നയിച്ചിരുന്ന മുഴുവന്‍ കാര്യങ്ങളും കമ്മിറ്റി മീറ്റിംഗില്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. പള്ളി തന്റേതാണെന്നും വേണ്ടിവന്നാല്‍ അതു പൂട്ടിയിടുമെന്നും വിശ്വാസികളെ ഭീഷണിപ്പെടുത്തിയ മെത്രാന്, തന്റെ ധിക്കാരവാക്കുകള്‍ വിഴുങ്ങേണ്ടിവന്നത്, ലക്ഷ്യബോധത്തോടെ നടത്തിയ സഭാനവീകരണപ്രവര്‍ത്തനങ്ങള്‍ മൂലമല്ലേ? ഇതെല്ലാം, ആ ഇടവക സമൂഹത്തിനുമാത്രമല്ല, കേരളത്തിലെ മുഴുവന്‍ ഇടവകസമൂഹങ്ങള്‍ക്കും ആത്മവിശ്വാസവും കരുത്തും പകര്‍ന്നുനല്‍കാന്‍ പോരുന്ന കാര്യങ്ങളാണ്. ശരിയായ സഭാനവീകരണപ്രവര്‍ത്തനങ്ങള്‍കൊണ്ട് സഭയുടെയും വിശ്വാസികളുടെയും സമീപനങ്ങളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്നതിന് ഇതൊക്കെ തെളിവല്ലേ?

    ReplyDelete
  2. ഇടവകാജനത്തിന്റെ “ആത്മസ്ഥിതി" വിവരങ്ങൾ സൂക്ഷിക്കുന്നയാളാണ് പള്ളി വികാരി, അങ്ങേരെ പേടിക്കാതിരിക്കാൻ തരമില്ലല്ലോ! എന്റെ ഇടവകയിൽ അങ്ങനെയൊരു രജിസ്റ്റർ ഉണ്ടെന്നുള്ളത് പുതിയ വാർത്തയാണോ എന്നറിയില്ല. സംഗതി കാര്യമാണ്, ഒരു ആത്മസ്ഥിതി രജിസ്റ്റർ വികാരിയച്ചന്റെ കൈവശമുണ്ട്. ഇത് പത്രോസ് ശ്ലീഹയ്ക്ക് നേരിട്ട് കൈമാറുന്ന മനുഷ്യാതമാക്കളുടെ ഗുണ-ദുർഗുണ വിവരങ്ങൾ ആയതിനാൽ ജനം ഭീതിയിലാണ്.

    ഓരോ കുടുംബത്തിലെയും അംഗങ്ങളെത്ര, അതിൽ അപ്പനെത്ര, അമ്മയെത്ര, മക്കളെത്ര? മക്കളിൽ ജോലിക്കാർ ആരൊക്കെ, അവരിൽ എത്രപേർ വിദേശത്ത്, ഇതൊക്കെയാണ് ആത്മസ്ഥിതി കണക്കുകൾ! വേറെയുമുണ്ട് വിശേഷങ്ങൾ. മിക്കവാറും ഇടവകയിൽ ഉള്ളതുപോലെ, കല്യാണ ബ്രോക്കർമാരുടെ കഞ്ഞിയിൽ പാറ്റയിടുന്ന യൂത്ത് ക്ലാസ്സ്‌ എന്നോരേർപ്പാടുണ്ട്. നാട്ടിൽ “കാര്യമായ തൊഴിലൊന്നുമില്ലാതെ” നടക്കുന്ന ക്രിസ്ത്യൻ യുവതീയുവാക്കളെ തപ്പിപ്പിടിച്ചു ശ്രീമാൻ കൊച്ചുവികാരിയുടെ മേൽനോട്ടത്തിൽ നടത്തിക്കൊണ്ടു പോകുന്ന ഒരു സംരംഭമാണത്. എല്ലാ ഞായറാഴ്ചയും ഉച്ചതിരിഞ്ഞ് ഈ ക്ലാസ്സിൽ പങ്കെടുത്ത് നാലുമണി കുർബാനയും കൂടി, ഹാജരെടുത്ത് ആത്മസ്ഥിതി “update” ചെയ്തില്ലെങ്കിൽ, ഇതിനൊന്നും മിനക്കെടാൻ വയ്യാത്തവന് ഒരു സുപ്രഭാതത്തിൽ പെണ്ണുകെട്ടണമെന്ന് പറഞ്ഞാൽ, “ഞാൻ നിന്നെ ഒരുകാലത്തും അറിഞ്ഞിട്ടില്ല, അനീതി പ്രവർത്തിക്കുന്നവനേ, പള്ളിക്കാര്യത്തിലേക്ക് ഒരുലക്ഷം സംഭാവനായി തരൂ” എന്ന് വികാരി പറഞ്ഞു കളയും. അതുകൊണ്ടിപ്പോൾ എന്നാപറ്റി, യുവജനങ്ങൾക്കും പോറുതിയില്ല. പന്ത്രണ്ടാം ക്ലാസ്സോടെ വേദോപദ്രവം തീർന്നല്ലോ എന്നോർത്ത് സമാധാനിച്ചിരിക്കുംമ്പോഴാ ഊത്ത് ക്ലാസ്സ്‌ , അല്ല യൂത്ത് ക്ലാസ്സ്‌! കുഞ്ഞുമക്കളെ വെയിലു കൊള്ളിക്കുന്ന മറ്റൊരു ഏർപ്പാടുമുണ്ട്, മിഷൻലീഗ്. മുസ്ലിംലീഗ് എന്നൊക്കെ ചിലർ തമാശയായി പറയുന്നത് കേട്ടിട്ടുണ്ട്. എന്തൊക്കെയാണേലും, ജനങ്ങളിപ്പോൾ ആത്മസ്ഥിതി മെച്ചപ്പെടുത്താൻ, കാശ് വാരിയെറിയാൻ, നിരബന്ധിതമായിരിക്കുന്നത് തങ്ങളുടെ “പ്രത്യാശാ ഭാവനിലേക്കാണ്”. ഞങ്ങളുടെ സെമിത്തേരിക്ക് ഒരു മഹാത്മാവായ വികാരി ഇട്ടേച്ചു പോയ പേരാണ്, “പ്രത്യാശാ ഭവൻ”. പ്രത്യാശ നശിച്ചവരൊക്കെ ഇപ്പോൾ അതിനകത്ത് കയറിയിരുന്നാണ് ഒരു recharge ചെയ്യുന്നത് എന്നാണ് കേൾവി. കുടുംബക്കല്ലറയ്ക്കുള്ള ലേലം വിളി ഉഷാറായിരുന്നു; ഈ മാസം ബുക്ക്‌ ചെയ്യുന്നവർക്ക്‌ 30% discount ഉണ്ടായിരിക്കുന്നതാണ്, അടുത്ത മാസം മുതൽ അതുണ്ടായിരിക്കുന്നതല്ല. മനസ്സാ ഞാൻ കണ്ട കുർബാനകളിൽ ഏറ്റവും അവസാനത്തേതായിരുന്നു അത്!

    ഇങ്ങനെ, മനുഷ്യനെ തലങ്ങും വിലങ്ങും കയറിട്ടു ബന്ധിച്ചു “ആത്മീയനാക്കാൻ” ശ്രമിക്കുന്ന വികാരിയുടെ കൈ ഒന്നു മുത്താൻ കാത്തിരിക്കുന്ന പാവം അമ്മമാരുണ്ട്. അത്രക്കുമുണ്ട് അടിമത്തം!

    ReplyDelete
  3. ശരിക്കും ഗതി മുട്ടിയ ഒരു കുഞ്ഞാടിന്റെ രോദനം പോലുണ്ട് ജീജോ ബേബി ജോസിന്റെ എഴുത്ത്. നല്ല നർമമുള്ള വരികൾ. ഇടക്ക് പുലിക്കുന്നേൽ സാർ ഇങ്ങനെ എഴുതുമായിരുന്നു. പറഞ്ഞതുപോലെ ചിലർക്ക് വൈദികന്റെയും മേത്രാന്റെയും കൈ മുത്താഞ്ഞിട്ടു വിഷമം, ചിലർക്ക് അവ മുത്തുന്ന കാര്യം ഓർക്കാനേ പറ്റില്ല. രണ്ടാമത്തെ കൂട്ടത്തിലായിരുന്നു ഞാൻ എന്നും.

    സ്ഥിരം നവീകരിച്ചുകൊണ്ടിരുന്നാലെ ഭൌതിക തലത്തിൽ പോലും ജീവന് നിലനിൽപ്പുള്ളൂ. ഭൂമിയിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ പരിണാമം അതിനു തെളിവാണ്. ബൗദ്ധികവും ആദ്ധ്യാത്മികവുമായ തലത്തിലും അങ്ങനെയായിരിക്കേണ്ടതുണ്ട്. തിരിച്ചറിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും തീരുമാനും എടുക്കലിന്റെയും പ്രതീകമാണ് പറുരുദീസയിലെ പാമ്പ്. അറിവ് ലഭിക്കുമ്പോൾ ഏതൊരാളിനും സംഭവിക്കുന്നതെന്തെന്നാണ് അത് ഹവ്വായ്ക്ക് പറഞ്ഞു കൊടുത്തത്. അലഞ്ഞു നടന്നിരുന്ന ഹീബ്രൂജനത ഒരിടത്ത് താമസമാക്കിയപ്പോൾ അവിടെയുണ്ടായിരുന്ന വിവേകശാനിലിയായ, കൃഷിയുടെ ദേവിയുടെ (അവരുടെ ദൈവത്തിന്റെ) പ്രതീകം പാമ്പായിരുന്നു. കാര്യങ്ങൾ തലകീഴാക്കാൻ ഇസ്രായേലിലെ പുരോഹിതർ പാമ്പിനെ ദുഷ്ടകഥാപാത്രമാക്കി ചെയ്ത കഥയാണ്‌ ഉല്പത്തിയിലേതു എന്നാണ് ജോസഫ്‌ കാംപ്ബെൽ പറയുന്നത്. എല്ലാ സമുദായങ്ങളിലും ഇങ്ങനെ മനുഷ്യ ചിന്തയിൽ സ്ഥാനഭ്രംശം നടത്തുന്ന തൊഴിലാണ് പൌരോഹിത്യത്തിന്റെത്. ഇന്ന് നമ്മൾ കാണുന്നത് അതല്ലേ? മനുഷ്യർ വളരരുത്‌, അവർ കുട്ടികളായി കഴിയണം. നമുക്കൊരു രക്ഷകനെ ആവശ്യമുള്ളിടത്തോളം നമ്മൾ കുട്ടികളായി കഴിയും എന്നറിയാവുന്നവരാണ് തങ്ങളെ രക്ഷിക്കാൻ താത്പര്യം കാട്ടുന്ന ഒരു ദൈവത്തിൽ ആശ്വാസം കണ്ടെത്തുന്നത്.

    എവിടെയെങ്കിലും ഒരത്യാഹിതം മനുഷ്യ, ജന്തു ജീവനുകളെ കൂട്ടമായി നശിപ്പിക്കുമ്പോൾ അതിജീവിക്കുന്നവർ പറയും, ദൈവകാരുണ്യംകൊണ്ട് മാത്രമാണ് ഇന്ന് ഞങ്ങൾ ജീവിച്ചിരിക്കുന്നത്‌ എന്ന്. അപ്പോൾ ജീവൻ നഷ്ടപ്പെട്ട നിഷ്ക്കളങ്കരായ ബാക്കിയുള്ളവരെ ഈ ദൈവകാരുണ്യം എന്തേ ഒഴിവാക്കിയത്? ഈ പറയുന്ന കാരുണ്യം കത്തോലിക്കാദൈവത്തിന്റെതാണ്. അതല്ലാ, മതേതരമായ ഒരു ദൈവസങ്കല്പത്തിലേയ്ക്ക് നമ്മൾ വളരേണ്ടതുണ്ട്, നമ്മുടെ ദൈവസങ്കല്പം പോലും നവീകരിക്കപ്പെടെണ്ടതുണ്ട് എന്നാണ് ഒരു നല്ല ഇടയൻ ചിന്തിക്കുന്നവർക്ക് പറഞ്ഞു കൊടുക്കുന്നത്. അതും മതനവീകരണത്തിന്റെ അനിവാര്യമായ ഘടകമാണ്.

    ReplyDelete
  4. മൊബൈല്‍ ഫോണ്‍ എവിടാ വെച്ചതെന്ന് കണ്ടുപിടിക്കാനും അത് പ്രവര്ത്തിംക്കുന്നുണ്ടോയെന്നു മനസ്സിലാക്കാനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്, മറ്റൊരു ഫോണില്‍ നിന്ന് ആ നമ്പരിലേക്ക് ഒന്ന് ഡയല്‍ ചെയ്യുക. ശ്രീ. ജോര്ജ്ജ് മൂലേച്ചാലിലിന്റെ ലേഖനം വായിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് ഇതാണ്. കത്തോലിക്കാ സഭ പ്രവര്ത്തി ക്കുന്നുണ്ടോ, അതിന്റെത തല എവിടെയാണ് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ലോകമാകമാനം വിശ്വാസികള്‍ സഭയുടെ നമ്പര്‍ ഡയല്‍ ചെയ്തു (ചെറിയ ചെറിയ നമ്പറുകളിറക്കി) നോക്കുന്നുണ്ട്. പക്ഷേ, ‘നമ്പര്‍ തിരക്കിലാണ്, അല്പ്പസമയം കഴിഞ്ഞ് വിളിക്കുകയോ ലൈനില്‍ തന്നെ തുടരുകയോ ചെയ്യുക’ എന്ന നിര്ദ്ദേ ശമാണ് ലഭിക്കുക. ദൈവശാസ്ത്രജ്ഞനായ മാര്‍ കല്ലറങ്ങാട്ട് കണ്ടു പിടിച്ചിരിക്കുന്ന പുതിയ തന്ത്രം, കോള്‍ വരുമ്പോഴേ പ്രതികരിക്കുകയെന്നതാണ് (ഉദാ: മണ്ണക്കനാട്ട് പ്രശ്നം). കോടതിയില്‍ പോയാല്‍ ഉണ്ടാകാവുന്ന ഭാവിഷ്യത്തുകളെപ്പറ്റി അദ്ദേഹത്തിനു നല്ല അറിവുണ്ട്. എങ്കിലും പാലാക്കാര്‍ മിക്കപ്പോഴും റെയിഞ്ചിന് പുറത്താണ്.
    ജോര്ജ്ജു സാറേ, ഇതിനെപ്പറ്റി അറിവില്ലാഞ്ഞിട്ടോ ബോധമില്ലാഞ്ഞിട്ടോ അല്ല ജനം നിശബ്ദരായിരിക്കുന്നത്. ഓരോരുത്തരുടെയും മക്കളുടെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ കുളമാക്കേണ്ട എന്ന് കരുതി ഓരോരുത്തരും പത്തി മടക്കി ഇരിക്കുന്നുവെന്നെ ഉള്ളൂ. നാട്ടില്‍ അയിലോക്കത്ത് ഒരു സണ്ണിയും റോസമ്മയും താമസിക്കുന്നുണ്ട്. അവരുടെ വീട്ടില്‍ എന്നും രാവിലെ ഒരു പണിക്കാരത്തി വരും. കുറേ വര്ഷവങ്ങളായി അവര്‍ അവിടെ വരുന്നു. തമാശ എന്താണെന്ന് ചോദിച്ചാല്‍ ഈ സ്ത്രീ മോഷ്ടിക്കുമെന്നുള്ളതാണ്. അത് സണ്ണിക്കും അറിയാം റോസമ്മക്കും അറിയാം. ഈ സ്ത്രീ പക്ഷേ കക്കുന്നത്, സോപ്പ്, സോപ്പ് പൊടി, സ്ടിഫ് ആന്ഡ്.‌ ഷൈന്‍, ഇഞ്ചി, പറമ്പിലെ പഴുക്കാ, ജാതിക്കാ, മുളക്, മുട്ട ഇങ്ങിനെയുള്ള സാധനങ്ങള്‍ മാത്രം. സണ്ണി ഇവരെ വിടാത്തത്‌ എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ നാട്ടില്‍ ആരു കൊടുക്കുന്നതിലും നൂറു രൂപാ കുറച്ചു ശമ്പളം കൊടുത്താല്‍ മതി, അതുപോലെ പണിയാനും അറിയാം. സണ്ണി നോക്കുമ്പോള്‍ എങ്ങിനെ കൂട്ടിയാലും ദിവസവും 25 രൂപാ ലാഭം. കത്തോലിക്കാ സഭ നല്ലതാണെന്നുള്ള അഭിപ്രായം കൊണ്ടൊന്നുമല്ല ഈ ജനസഹസ്രങ്ങള്‍ അതില്‍ നില്ക്കു ന്നത്, പകരം മൊത്തം കണക്കു കൂട്ടിയാല്‍ അവിടെ തന്നെ വഴക്കില്ലാതെ തുടരുന്നതാണ് തടിക്കു നല്ലതെന്ന തോന്നല്‍ കൊണ്ടാണ്.
    ഡോ. കോട്ടൂര്‍ പറയുന്നത് സഭയുടെ നമ്പര്‍ കറക്കിയാല്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് കിട്ടുന്നതെന്ന്. മിസ്സ്ഡ് കോളുകള്‍ മുഴുവന്‍ എടുക്കാന്‍ പുത്തൂരിനു പറ്റണമെന്നില്ല. പക്ഷേ, മിസ്സ്ഡ് കോളുകള്‍ എല്ലാം പെറുക്കിയിരുന്നെങ്കില്‍ പണ്ടേ മേജര്‍ ആകുമായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. ശ്രി.ജോര്ജ്ജും , ഡോ.കൊട്ടൂരും ഒക്കെ അറിയാത്ത ഒരു കാര്യമുണ്ട്; ഇപ്പോള്‍ ഇടവകക്കാരെ പ്രകോപിപ്പിക്കാതിരിക്കാന്‍ വ്യാപകമായ ഒരു ശ്രമം നടക്കുന്നുണ്ട്. ഇടവകക്കാര്‍ നീട്ടി തുപ്പിയിട്ട് ഒന്ന് അമര്ത്തി പറഞ്ഞാല്‍ പല ഇടവകകളിലും പലതും നടക്കും എന്ന മട്ടായിട്ടുണ്ട്. അരങ്ങത്ത് കാര്യം നടക്കണമെങ്കില്‍ അണിയറയിലോരുങ്ങണം.
    ബോണ്‍ നത്താലേക്ക് എന്താ കുഴപ്പം? ആരെങ്കിലും കന്യാമറിയമായോ, യൌസേപ്പായോ അവിടെ വരുമെന്ന് പറഞ്ഞില്ലല്ലോ; എല്ലാവരും അഭിനയിക്കുകയാണെന്നല്ലേ പറഞ്ഞുള്ളൂ. എക്കാലവും സഭ അഭിനയിക്കുക മാത്രമല്ലേ ചെയ്തിട്ടുള്ളൂ? അത് കൊണ്ട് അതില്‍ കുഴപ്പമില്ല, തൃശ്ശൂരല്ലേ, കുഴപ്പമുണ്ടാകാന്‍ ചാത്തന്മാര്‍ സമ്മതിക്കുകയുമില്ല.

    ReplyDelete