Translate

Wednesday, September 11, 2013

മകളെ പള്ളിയധികാരികള്‍ മാനസികമായി പീഡിപ്പിച്ചതിന്റെ വിശദവിവരങ്ങള്‍

റെജി ഞള്ളാനി



എന്നെപോലെ നിരവധി ആളുകള്‍ പ്രതികരിക്കാന്‍ കഴിയാതെ ഭിഷണിക്ക് വഴങ്ങി എല്ലാം സഹിക്കുകയാണ്. നിവൃത്തികെട്ട് നിര്‍ബന്ധിതപിരിവിനെതിരെ ഞാന്‍ പ്രതികരിച്ചതിന്റെ രണ്ടാമത്തെയാഴ്ച (09-09-2012 ല്‍) ആസൂത്രിത പ്രതികാരനടപടിയായി എണ്ണൂറോളംകുട്ടികളുടെ മദ്ധ്യത്തില്‍ എന്റെ കുട്ടിയേയും മറ്റു ചില ഉദ്ദേശ്യത്തോടെ രണ്ടുമൂന്ന് ആണ്‍കുട്ടികളെയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി വഴക്കുപറഞ്ഞ് പുറത്തിറക്കി വിട്ടു. ഇതിനുംപുറമെ ചില പ്രതികാര നടപടികള്‍ എന്റെ കുടുംബത്തിന് നേരെയുണ്ടായി. എനിക്കതിരെ ഇവര്‍ എന്തും ചെയ്തുകൊള്ളട്ടെ. ഞാന്‍ സഹിക്കാം. എന്റെ കുട്ടിയുടെമേല്‍ പരാക്രമണം നടത്തിയാല്‍ ഞാന്‍ എങ്ങനെ സഹിക്കും. എന്റെ പൊന്നുമോളുടെ അച്ഛനല്ലേ ഞാന്‍. ഇക്കാര്യം ഞാന്‍ വികിരിയച്ഛനെകണ്ട് ചോദിച്ചപ്പോള്‍ ഈ വിഷയത്തില്‍ നിന്നും അദ്ദേഹം തെന്നിമാറി പാരിഷ്ഹാള്‍ നിര്‍മ്മാണത്തിനുള്ളകുടിശിക കുറെ ഉടന്‍ അടക്ക് എന്നും പണികള്‍ പെട്ടെന്ന് തീരേണ്ടതല്ലേ എന്ന മറുപടിയുമാണ് കിട്ടിയത്. കാരണം വ്യക്തമാക്കണമെന്ന് ഞാന്‍ ശഠിച്ചപ്പോള്‍ കൈനീളമുള്ള ഉടുപ്പുമായി വന്നതിനാണ് നിന്റെ കുട്ടിയെ ഇറക്കി വിട്ടത് എന്നായിരുന്നു അച്ചന്റെ മറുപടി. ഇത് മറ്റുള്ളവരെപോലെ എനിക്കും ഇപ്പോഴും അവിശ്വസനീയം തന്നെയാണ്. പക്ഷെ സത്യമതാണ്.

പള്ളിമുറ്റത്ത് ഇറക്കിവിടപ്പെട്ട എന്റെ കുട്ടി മറ്റു കുട്ടികളുടെ വേദപാഠക്ലാസ്സ് കഴിയുന്നതുവരെ പള്ളിമുറ്റത്തു കഴിച്ചുകൂട്ടി. പള്ളിമുറ്റത്തോടു ചേര്‍ന്ന് ടെന്റു കെട്ടി താമസിച്ചിരുന്ന ഹിന്ദിഭാഷക്കാരായ അന്യസംസ്ഥാനത്തൊഴിലാളികള്‍  
പള്ളിമുറ്റത്തുകൂടി പാരീഷ് ഹാള്‍ നിര്‍മാണ സ്ഥലത്തേക്കും തിരിച്ചും സഞ്ചരിക്കുന്നുണ്ടായിരുന്നു. വിജനമായ സെമിത്തേരിയുള്ളതും ഇതിനടുത്താണ്. നിഷ്കളങ്കയായ ആ കുട്ടി എത്ര അപകടകരമായാണ് ആ സമയം ചെലവഴിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ പോലും എനിക്ക് ഭയം തോന്നുന്നുണ്ട്. 

പള്ളിയധികാരികള്‍ക്ക് പരാതിയുണ്ടായിരുന്നത് ഉടുപ്പിന്റെ കാര്യത്തിലായിരുന്നെങ്കില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളെ അറിയിക്കുകയോ അരകിലോമീറ്റര്‍ ദൂരെയുള്ള വേദപാഠക്ലാസില്‍ കയറ്റി ഇരുത്തി വരുന്ന ദിവസങ്ങളില്‍ ഈ ഉടുപ്പ് ഉപയോഗിക്കരുതെന്ന് കുട്ടിയോട് പറയുകയോ അല്ലേ വേണ്ടിയിരുന്നത്? ഈ ക്രൂരമായ പ്രതികാരനടപടി കുഞ്ഞിന്റെയും ഞങ്ങള്‍ മാതാപിതാക്കളുടെയും മനസ്സില്‍ ഉണക്കാന്‍ കഴിയാത്ത വിധം ആഴത്തിലുള്ള ആന്തരികമുറിവുകളാണ് ഉണ്ടാക്കിയിട്ടുള്ളത്.


പിന്നീട് ഞാന്‍ ഇത് സംബന്ധിച്ച് 13-09-2012 ല്‍ കട്ടപ്പന പോലീസ് സ്റ്റേഷനിലും 03-10-2012 ല്‍ മനുഷ്യാവകാശ കമ്മീഷന്‍, കലക്ടര്‍ എന്നിവര്‍ക്കും പരാതി സമര്‍പ്പിച്ചു. നടപടി പോയിട്ട് ഒരു മറുപടി പോലും എനിക്ക് ലഭിച്ചില്ല. തുടര്‍ന്ന് 05-12-12 ല്‍ ഞാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. മറുപടിയില്ല. 25-06-2013 ല്‍ ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന് പരാതി നല്‍കി. നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതി സമര്‍പ്പിച്ചപ്പോള്‍ പെറ്റീഷന്‍ നമ്പര്‍ 89567/2013 എന്ന പെറ്റീഷന്‍ നമ്പരില്‍ അപേക്ഷ സ്വീകരിച്ചു എങ്കിലും ഒരിടത്തുനിന്നും നടപടി ഉണ്ടായില്ല. പിന്നീട് ഞാന്‍ ഇക്കാര്യം 19-07-2013 ല്‍ കട്ടപ്പനിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും ഒട്ടുമിക്ക മാധ്യമങ്ങളിലും അവര്‍ ഇടപെട്ടു, വാര്‍ത്ത പുറത്തുവന്നില്ല. വീണ്ടും 30-08-2013 ല്‍ ഞാന്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി സമര്‍പ്പിച്ചു. നാളിതുവരെ മറുപടിയോ നടപടിയോ ഇല്ലാത്തതിനാല്‍ 07-09-2013 ല്‍ ഞാന്‍ തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും ഭൂരിപക്ഷം പത്രങ്ങളിലും വാര്‍ത്ത പുറത്തുവരാതെ അവര്‍ തടഞ്ഞു.

സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ഉന്നതസ്വാധീനവും ഉണ്ടെങ്കില്‍ ഏതു സത്യവും, ന്യായവും പുറംലോകം കാണാതെ പോകുന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഇപ്പോള്‍ എന്റെ ജീവന് ഭീഷണിയുണ്ട്. രാജ്യത്തെ നീതിയും ന്യായവുംസാധാരണക്കാരന് എതിരല്ലേ?
പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും കെട്ടുറപ്പോടുകൂടി മുന്നോട്ട് പോകുന്ന മാതൃകാ കുടുംബമാണ് ഞങ്ങളുടേതെന്ന് നാട്ടുകാര്‍ക്കേവര്‍ക്കുമറിവുള്ളതാണ്. ഒരാളുടെയും വിയര്‍പ്പിന്റെ പണം അനധികൃതമായി എന്റെ കൈകളില്‍ വന്നിട്ടില്ല എന്ന് നൂറുശതമാനം ഉറപ്പ് പറയുവാന്‍ കഴിയും. മറിച്ചാണെന്ന് ആരെങ്കിലും ബോദ്ധ്യപ്പെടുത്തിയാല്‍ ഏഴിരട്ടിവരെ തിരകെ നല്‍കുകയും മാപ്പപേക്ഷിക്കുകയും ചെയ്യാം. പള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന എത്ര പേര്‍ക്ക് ധൈര്യമായി ഇങ്ങനെ പറയുവാന്‍ കഴിയുമെന്ന് ചിന്തിക്കുക. മതവിശ്വാസത്തിന്റെ പേരില്‍ പുരോഹിതരെ വിശ്വസിച്ചതിനാല്‍ എന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു എങ്കിലും എനിക്കാരോടും പരാതിയോ പരിഭവമോ ഇല്ല. എന്നോടവര്‍ എന്തുമായികൊള്ളട്ടെ. എന്റെ പിഞ്ചുകുഞ്ഞ് എന്തു ചെയ്തു. ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഇനി ഉണ്ടാവാതിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 


ആത്മീയത വെടിഞ്ഞ് പണസമ്പാദനത്തിനും, അധികാരത്തിനും, ധൂര്‍ത്തിനും അന്ധവിശ്വാസത്തിനും പിന്നാലെയുള്ള കേരള കത്തോലിക്കാ സഭയുടെ ഈ പോക്ക് അധികനാള്‍ നീണ്ടുപോവില്ല. എനിക്കുറപ്പുണ്ട്. വിദേശ ക്രിസ്ത്യന്‍ രാജ്യങ്ങളിലെ പള്ളികളില്‍ ആളില്ലാതെ വന്നപ്പോള്‍ പള്ളികളും സ്വത്തുക്കളും വില്‍ക്കുകയും പീഢനകേസുകളില്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്ത് പല രൂപതകളും പാപ്പരാകുകയും ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച യാഥാര്‍ത്ഥ്യമാണെന്നിരിക്കെ ഇപ്പോള്‍ത്തന്നെ കേരളസഭയുടെ അടിത്തറയും ഇളകി തുടങ്ങി എന്ന് സഭാ നേതൃത്വം മനസ്സിലാക്കിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. 

ലൂക്കാ 10:23:31 ല്‍ നല്ല ശമര്യാക്കാരന്റെ ഉപമ കര്‍ത്താവ് പറയുന്നു. കൊള്ളക്കാരുടെ കൈയില്‍പെട്ട് ചോര വാര്‍ന്ന് മരിക്കാറായി വഴിയരികല്‍ കിടന്ന മനുഷ്യനെകണ്ടിട്ട് ഒരു വൈദികനും ലേവായനും മറുവശത്തുകൂടി കടന്നുപോയി എന്നു പറയുന്നു. പിന്നാലെ വന്ന സാധാരണക്കാരന്‍ മുറിവുകള്‍ വച്ച് കെട്ടി അയാളെ രക്ഷിക്കുകയാണ്. പുരോഹിതര്‍ ഇങ്ങനെയാണെന്നും ഇവരില്‍ നിന്നും ഇത്രയൊക്കെയെ സമൂഹം പ്രതീക്ഷിക്കാവു എന്നും കര്‍ത്താവ് കാട്ടിത്തരികയല്ലേ ഇവിടെ. 

എന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. എനിക്കും നമ്മുടെ നാടിന്റെ നല്ല ഭാവിക്കും പുരോഹിത മേധാവിത്വത്തിനും പണകൊതിക്കും എതിരെ നിങ്ങളില്‍ന്നും ഒരു സഹായം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഈ കത്തും ടി വി യില്‍ വന്ന വാര്‍ത്തയും ലോകത്തിലെ മറ്റ് വെബ്‌സൈറ്റുകളിലൂടെയും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും സന്ദേശമായി കൈമാറി സഭയുടെ ക്രൂരവിനോദത്തിനെതിരെ, സാമൂഹിക വിപത്തിനെതിരെ  എല്ലാവരും പങ്കാളികളാകണമെന്നും, കഴിവുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ നമ്മുടെ ആരാധ്യനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്രദ്ധയിലും പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം
നിങ്ങളിലൊരാള്‍
റെജി ഞള്ളാനി (ഒപ്പ്) കട്ടപ്പന 

5 comments:

  1. പ്രിയ റെജി , നിങ്ങളുടെ ആഗ്രഹമനുസരിച്ച് ഈ വാര്ത്ത യൂറോപ്പിലുള്ള കേരളീയരെല്ലാം വായിക്കാൻ തക്കവിധം ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അവിടുത്തെ പുരോഹിത ഗുണ്ടാകളുടെ പീഡനം തുടർന്ന് സഹിക്കേണ്ട യാതൊരാവശ്യവും താങ്കള്ക്കില്ല. വേണമെങ്കിൽ ഞാൻ വരാം, എന്റെ കുറെ സുഹൃത്തുക്കളുമായി (എല്ലാം നല്ല ഗുണ്ടാകൾ ) എന്നിട്ട് അതേ ഉടുപ്പിട്ട് തന്നെ നിങ്ങളുടെ മകളെ പള്ളിയിൽ എത്തിക്കാം. അതിന്റെ പേരിൽ പുറത്തിറക്കാൻ വരുന്നവൻ ഏതു ഹൈ പ്രീസ്റ്റായാലും ഞങ്ങൾ കൈകാര്യം ചെയ്തോളാം, പിന്നീടൊരിക്കലും അയാൾ ളോഹയിടാത്ത വിധത്തിൽ. ഇനിയുള്ള കാലത്ത് അതൊക്കെയേ ഉപകരിക്കൂ.

    അല്ലെങ്കിൽ താങ്കൾക്ക് അതിലും നല്ല ബുദ്ധി പറഞ്ഞു തരാം. എന്തിനാണ് ഇല്ലാത്ത കാശുണ്ടാക്കി ഇഷ്ടമില്ലാതെ, ദൈവത്തിനു വേണ്ടാത്ത സൗധം പണിയാൻ സംഭാവന കൊടുത്ത് സ്വയം മുടിയണം? പള്ളിയും അതിന്റെ ആനുകൂല്യങ്ങളും വേണ്ടെന്നു വയ്ക്കുക. കുട്ടിയെ ഗവ.സ്കൂളിൽ വിടുക. പള്ളിയുടെ ഒചാരമോ കൂദാശയോ ഇല്ലാതെയും ഒരു നല്ല മനുഷ്യനായും നല്ല കർഷകനായും ജീവിക്കാമെന്ന് കാണിച്ചു കൊടുക്കുക. ഇത്രയും കഴിവുകളുള്ള താങ്കള്ക്ക് അതിനു കഴിയുന്നില്ലെങ്കിൽ അതാണ്‌ കുറച്ചിലുള്ള കാര്യം, അല്ലാതെ സഭയിലെ അംഗമല്ല എന്നതല്ല. ഞാനിതുവരെ ഒറ്റ പൈസ ഒരു പള്ളിക്കാര്യത്തിനും കൊടുത്തിട്ടില്ല, ആരും തട്ടിക്കേറാനൊ ഉപദ്രവിക്കാനോ ഉപദേശിക്കാനോ വന്നിട്ടുമില്ല. എന്റെ പിള്ളേർക്ക് വേണ്ടുന്ന കൂദാശകൾ ഞാൻ തന്നെ കൊടുക്കുന്നു. അവർ പള്ളിവക വിദ്യാലയത്തിൽ പഠിച്ചിട്ടില്ല. പ്രായമാകുമ്പോൾ കല്യാണം രജിസ്റ്റർ ചെയ്യുന്നു. അഭിമാനത്തിനു ഒരു കുറവും വന്നിട്ടില്ല. തന്റെടമുണ്ടോ, സ്വതന്ത്രനായി ജീവിക്കാം. മരിക്കുന്നതിനു മുമ്പോ, അത് കഴിഞ്ഞോ ഒരു പിശാചും എന്ന് തൊടില്ലെന്ന് എനിക്കറിയാം. സിമിത്തേരിയിൽ പോയിട്ട് വേണ്ടേ പിശാച് തൊടാൻ! എന്ത് പറയുന്നു? എല്ലാ പറ്റുന്ന ഒത്താശകളും ചെയ്തു തരാൻ എന്നെപ്പോലുള്ളവർ കൂടെയുണ്ടാവും. ധൈര്യമായി മുന്നോട്ടു പോകൂ.

    ReplyDelete
  2. റെജി എഴുതിയ വിശദാംശങ്ങള്‍ അനേകരെ നൊമ്പരപ്പെടുത്തിയെന്നു സാക്കിന്‍റെ വാക്കുകളില്‍ നിന്ന് സ്പഷ്ടം. അല്മായാ ശബ്ദവും സത്യജ്വാലയുമൊക്കെ ഇത്രമേല്‍ പ്രചാരം നേടിയതും ഇതുപോലുള്ള സഭയുടെ അതിക്രമങ്ങളുടെ സംഖ്യ എല്ലാ അതിരുകളും ഭേദിച്ചപ്പോഴാണ്. സാക്ക്‌ പറഞ്ഞതുപോലെ, സഭയിലൂടെ മാത്രമേ രക്ഷയുള്ളൂവെന്ന വാദം ശരിയല്ല. ഇത് മാര്പ്പാപ്പാ പോലും അംഗീകരിക്കുകയുമില്ല. ഇത് ശരിയായിരുന്നെങ്കില്‍ സഭയില്‍ നിന്ന് തെന്നി മാറിയ വൈദികരുടെയും സന്യാസിനികളുടെയും ഒരു കൂട്ടായ്മ ഈ കേരളത്തില്‍ നിശ്ശബ്ദമായി രൂപം കൊള്ളുകയില്ലായിരുന്നു. ദൈവം നമ്മിലുണ്ട് നാം ദൈവത്തോടൊപ്പവുമാണ്; ഇങ്ങിനെ ഒരു തിരിച്ചറിവ് ഉണ്ടാകുന്നവനെ ഭൌതികമായും ആത്മീയമായും ആരോഗ്യവാനായിരിക്കുകയുള്ളൂവെന്ന സത്യം ആരു മനസ്സിലാക്കുന്നോ അവനാണ് ലോകം കീഴടക്കുന്നവന്.

    അടുത്ത കാലത്ത് സിനിമാ നടന്‍ ഇന്നസെന്റ് മാരകമായ ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ചത് അനേകം രോഗശാന്തി ശുശ്രൂഷകരെ അവഗണിച്ചാണ്. സഭയിലെ ഈ അതിക്രമങ്ങള്ക്കെതിരെ ജീവിതം മുഴുവന്‍ പോരാടിക്കൊള്ളാമെന്നു നേര്ച്ച നേര്‍ന്നതിന്‍റെ ഫലമായാണ് സ്വന്തം മകള്ക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ഒരു കോളേജ് പ്രൊഫസര്‍ സാക്ഷ്യപ്പെടുത്തിയത് കുറച്ചു നാള്‍ മുമ്പ് വായിക്കാനിടയായി. ഒരു നന്മനിറഞ്ഞ മറിയം പോലും ചൊല്ലാതെ ഒരു ചെറുപ്പക്കാരന്‍ അസൂയാവഹമായ നേട്ടം കൈവരിച്ചത് നേരിട്ടറിയാം. ആലുവയില്‍ ഒരു കത്തോലിക്കാ ചെറുപ്പക്കാരന്‍ വിവാഹം രജിസ്ടര്‍ ചെയ്തു. ജാതി ചോദിച്ചത് കൊണ്ട് മക്കളെ സ്കൂളിലും ചേര്ത്തില്ല. പതിമൂന്നാം വയസ്സില്‍ അവരുടെ മൂത്ത കുട്ടി ഇന്ത്യന്‍ പ്രസിഡെന്റില്‍ നിന്ന് അവാര്ഡ് വാങ്ങിയ കഥയും അടുത്ത കാലത്ത് കേള്ക്കാനിടയായി. പള്ളിക്കാരുടെ ശാപം ഫലിക്കുമെന്ന് ഭയന്ന് ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്ന പ്രശ്നങ്ങളുടെ ഉത്തരവാദികള്‍ അവരവര്‍ തന്നെയാണ്.

    റെജിയുടെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് റെജി തീരുമാനിക്കുക. എന്താണ് ചെയ്യേണ്ടതെന്ന് സൃഷ്ടിച്ച ദൈവത്തോട് ഉള്ളം തുറന്നു ചോദിക്കൂ, മറുപടി ലഭിക്കും. ക്ഷമിക്കാനാണ് തോന്നുന്നതെങ്കില്‍ അത് തന്നെ ചെയ്യുക. റെജിയെപ്പോലെ സാമൂഹ്യ സേവനം ചെയ്ത നിരവധിപ്പേര്‍ അത്മായരിലുണ്ട്. അവരില്‍ ഒരാളെപ്പോലും സഭ പ്രോത്സാഹിപ്പിച്ചിട്ടുമില്ല, പ്രോത്സാഹിപ്പിക്കുകയുമില്ല. അനീതിക്കെതിരെ പോരാടിയതുകൊണ്ട് ആരെയും ദൈവം ശപിച്ചിട്ടില്ല, അനുഗ്രഹിക്കുകയെയുള്ളൂ. ഈ അടുത്ത കാലത്ത് സാമാന്യം നല്ല അഭിപ്രായം ഉണ്ടായിരുന്ന ഒരു കേരള മെത്രാന്‍ മരിച്ചത് വഴിയരികില്‍ കിടന്നാണെന്ന് ശ്രി. ലോനപ്പന്‍ നമ്പാടന്‍റെ ആത്മകഥയില്‍ പറയുന്നു. വിതക്കുന്നവന്‍ വിതച്ചത് കൊയ്യും, അക്കാര്യം ദൈവം നോക്കുകയോ നോക്കാതിരിക്കുകയോ ചെയ്യട്ടെ. വിധിക്കാനോ വിധി നടത്താനോ ഉള്ള അധികാരം നാം ഏറ്റെടുക്കേണ്ടതില്ല.

    ReplyDelete
  3. മറ്റപ്പള്ളി സാറും ഇത്ര മുന്നോട്ട് ചിന്തിക്കുന്നുണ്ടെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അതിന്റെ മാളത്തിൽ കോലിട്ടു കുത്തിയാൽ ചേരയും കടിക്കും എന്നാണു ഇതിനർത്ഥം. നമ്മുടെ വിശ്വാസികള്ക്ക് മനോധൈര്യം ഇല്ലാത്തത് കൊണ്ടാണ് അച്ചന്മാരുടെ വികൃതികളൊക്കെ തടസ്സമില്ലാതെ തുടരുന്നത്. പിരിവോട് പിരിവ്, മനുഷ്യന്റെ നട്ടെല്ല് ഓടിക്കുന്നിടം വരെ. ഒരിടവകയിൽ അര ഡസൻ പേർ തിരിഞ്ഞു നിന്ന് ഇത് നടക്കില്ല എന്ന് പറയാനുണ്ടെങ്കിൽ ഇവരുടെ പോക്രിത്തരങ്ങൾക്ക് കടിഞ്ഞാണിടാം. എല്ലാരും പമ്മി നിന്ന് വല്ലതും പറയും, നേരിട്ടും ഉറക്കെയും പറഞ്ഞാൽ ദൈവകോപം ഉണ്ടാകുമെന്നാണ് പാതിരിമാരും കന്യാസ്ത്രീകളും കുഞ്ഞുങ്ങളെ പഠിപ്പുക്കുന്നത്. പിന്നെയെങ്ങനെ റെജിയെപ്പോലുള്ളവർ ക്രൂശിക്കപ്പെടാതിരിക്കും. കേട്ടിട്ട് വിശ്വസിക്കാൻ പറ്റാത്ത കഥയാണ്‌ അദ്ദേഹത്തിന്റേത്. കാര്യങ്ങൾ ശരിയാക്കാം, കൊടുക്കാനുള്ള കുടിശിഖ തീർക്ക് എന്നാണോ ഒരു വികാരി ഒരു പാവം മനുഷ്യനോടു പറഞ്ഞു വിടേണ്ടത്? ഒറ്റ പൈസാ പള്ളിക്ക് ആവശ്യമില്ല. എല്ലാം ധൂർത്തിനുള്ള പിരിവുകളാണ്. അതു മനസ്സിലാക്കി പെരുമാറാനുള്ള ബുദ്ധി ധാരാളം പേർക്ക് ഉദിക്കട്ടെ. ബുദ്ധിയോടൊപ്പം ധൈര്യവും കൂടി ആയായ്ൽ ഇത്തരം പരട്ടത്തരങ്ങൾക്ക് അതാതു സ്ഥലത്ത് തന്നെ പരിഹാരം കാണാൻ വഴിയുണ്ടാവും. എഴുത്തെഴുതിയും പരാതി കൊടുത്തും സമയം കളയേണ്ടി വരില്ല. മറ്റപ്പള്ളി സാർ സൂചിപ്പിച്ചതുപോലെ, ഇപ്പന്മാർ മാതൃകയായി നമുക്കുണ്ട്. അദ്ദേഹത്തെ വകവരുത്താൻ നോക്കിയവര്ക്ക് ഇന്ന് ആ പേര് കേൾക്കുമ്പോൾ വിറയാണ്. ഇവന്മാരെ വിറപ്പിക്കാൻ കഴിയുന്നവർ അല്മായ ശബ്ദത്തിലും വളര്ന്നുവരുന്നുണ്ട്. റെജിയുടെ ദാരുണാനുഭവം പരസ്യപ്പെടുത്തിയത്തിനു നന്ദി.

    ReplyDelete
  4. റജിയുടെ കഥ വായിച്ചുകഴിഞ്ഞ് വളരെയധികം പരിതാപകരമായി തോന്നി. ലോകത്തിൽ എന്തും സഹിക്കും. നമ്മെ അപമാനിച്ചാലും സഹിക്കും. പക്ഷെ കുഞ്ഞായിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ദു:ഖം സഹിക്കില്ല. ഏതൊരു പിതാവിന്റെയും രക്തം തിളക്കുമെന്നുള്ളതും സത്യമാണ്. ഇത്തരം അനുഭവങ്ങളിൽക്കൂടി ഞാനും സഞ്ചരിച്ചിട്ടുണ്ട്.

    അദ്ദേഹത്തിന്റെ കഥ വായിച്ചടത്തോളം ജീവിതത്തിന്റെ പല പടവുകളും കയറി വിജയിയായതായി കാണുന്നു. പക്ഷെ ഫലം കൊയ്തത് പണത്തിൽ അമിതാവേശം പൂണ്ട ദുരാഗ്രഹികളായ പുരോഹിതരെന്നും അറിയാൻ കഴിഞ്ഞു. പോലീസുകാരനെയും പുരോഹിതനെയും വീട്ടില് അടുപ്പിക്കരുതെന്ന് ഞാനും അല്മായശബ്ദത്തിലെ പലരും എഴുതിയിട്ടുള്ളതാണ്. ആര് ചെവി കൊള്ളാൻ, പലരും ഞങ്ങൾ പറയുന്നത് വായിക്കുന്നുണ്ടെങ്കിലും അടികൊണ്ടാലേ ചിലർ പഠിക്കുകയുള്ളൂവെന്ന നിലപാടെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും? മനുഷ്യനെ പറ്റിക്കാൻ യാതൊരു മടിയുമില്ലാത്ത ഒരു വർഗം ഉണ്ടെങ്കിൽ അത് അഭിഷിക്ത പുരോഹിതലോകമെന്ന് നിസംശയം പറയാം.

    പണ്ട് യാചകരെ പ്രാദേശികഭാഷയിൽ തെണ്ടികൾ എന്ന് വിളിക്കുമായിരുന്നു. കാലംമാറി. തെണ്ടികൾക്കും അന്തസായി. അമേരിക്കയിൽ ഒരു ഭവനരഹിതന്റെ ഭിക്ഷാപാത്രത്തിൽ അറിയാതെ ഒരു യുവതിയുടെ വിവാഹമോതിരം വീണു. വജ്രംകൊണ്ടുള്ള ആ മോതിരത്തിന്റെ വില പതിനായിരം ഡോളർ ആയിരുന്നു. സർട്ടിഫിക്കേറ്റുള്ള മോതിരമായിരുന്നതുകൊണ്ട് ഭവനരഹിതൻ ഉടമസ്ഥയെ കണ്ടുപിടിച്ച് മോതിരം മടക്കികൊടുത്തു. അയാൾ എന്തുനല്ല ആദർശമുള്ള തെണ്ടിയെന്നും ചിന്തിക്കുക.

    സമീപകാലത്ത് കേരളത്തിലെ ഒരു സ്ത്രീയുടെ വസ്തുതട്ടിയെടുത്ത അഭിനവപിതാവായ ഒരു തെണ്ടിതിരുമേനി "നേർച്ചപ്പെട്ടിയിൽ ഇട്ടപണം തിരിച്ചുകൊടുക്കില്ലെന്ന്" കോടതിയിൽ സാക്ഷിയും പറഞ്ഞു. തെണ്ടികൾക്കും അന്തസ്സ് വെച്ചകാലത്താണ് ഇങ്ങനെ ഒരു തിരുമേനി പറഞ്ഞതെന്നും വിചാരിക്കണം.

    അതിനുശേഷം എത്രയെത്ര സംഭവങ്ങൾ അല്മായശബ്ദത്തിൽ വായിച്ചു. പഴയിടത്ത്, പള്ളിയെമാത്രം ആശ്രയിച്ചുജീവിച്ചിരുന്ന നിർദ്ധനനായ കപ്യാരെ പിരിച്ചുവിടുക, പത്രറിപ്പൊർട്ടറെ ക്യാമറാ തട്ടിപ്പറിച്ചു അസഭ്യം പറയുക, ചങ്ങനാശെരിയിലെയും കാഞ്ഞിരപ്പള്ളിയിലെയും ഗുണ്ടാക്കളി, പോലീസിനെയും നിയമത്തെയും സ്വാധീനിക്കൽ, നിയമം പാലിച്ചാൽ പോലീസിന്സ്ഥലം മാറ്റത്തിനുള്ള ഓർഡർ, മന്ത്രിമാരെ സ്വാധീനിച്ച് എന്തും നേടുക, ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ കേരളചരിത്ര കറുപ്പുകൃതികളിൽ നിറയുന്നു. കഥകൾ ഇന്നും തുടരുന്നു. ഇന്ന് റജി. നാളെ പള്ളിയിലെ കൊച്ചച്ചന്റെ കന്യാസ്ത്രീയിൽനിന്നുള്ള ഗർഭം. സംഭവാമീ യുഗേ യുഗേ!

    ദളിതന്റെയും വിധവയുടെയും പിച്ചച്ചട്ടിയിൽനിന്നുപോലും ഇവർ പണം മോഷ്ടിക്കും. ചത്ത ദളിതന്റെ ശരീരത്തിനും ഈ ശവംതീനികൾ കണക്കുപറയും അവന്റെ ചോരയും നീരും വറ്റിച്ച് അരമനകളുടെയും പള്ളികളുടെയും നിർമ്മാണം നടത്തും. കോഴലോകത്ത് അവനിന്നും നിന്ദ്യനായി ഏഴനായ ക്രിസ്ത്യാനിയായി കഴിയുന്നു. അഭിഷിക്തനെന്ന് പറഞ്ഞ് കൂഷ്മാണ്ഡം തൊപ്പിയും വെച്ച് സന്തോഷ്മാധവന്റെ ഗാംഭീര്യത്തോടെ ഇന്നും ആ തിരുമേനി ഒരു നാടിനും എന്റെ നാടിനും കളങ്കമായി വാഴുന്നു. അയാളുടെ കീഴിലുള്ള വികാരിമാരുടെ കഥയും ഇതുതന്നെ. അതാണ്‌ കട്ടപ്പനയിലെ ഒരു കുട്ടിപാതിരി ഒരു കുഞ്ഞുകുട്ടിയോട് നിന്ദ്യമായി പെരുമാറിയത്. നാടിനും നാട്ടാർക്കും ദേശത്തിനും ക്രൈസ്തവസഭക്കും കളങ്കമാണ് കശ്മലനായ ഈ പള്ളിവികാരി. അയാളുടെയും കന്യസ്ത്രീയുടെയും ക്രൂരതക്കുമുമ്പിൽ കുട്ടിയുടെ മനസ് പതറിക്കാണും.

    റെജിയെന്ന ചെറുപ്പക്കാരന്റെ കഴിവുകൾ മുഴുവനായി പുരോഹിതർ ചൂഷണം ചെയ്തു. പണവും തട്ടിയെടുത്തു. സാമ്പത്തികമായി അദ്ദേഹത്തെ ഞെരുക്കി. ഇനിയും ഈ മഹാതെണ്ടികൾക്ക് പണം വേണംപോലും. സാക്കിനെപ്പോലെ ഞാനും ഈ അധമന്മാർക്ക്‌ പണം കൊടുക്കാറില്ല. എങ്കിലും ചില കാലങ്ങളിൽ ഈ വിരുതന്മാർ എന്നെയും പറ്റിച്ചിട്ടുണ്ട്. വിസ്തരിക്കുന്നില്ല.

    ഒരു രൂപതയിലെ മരിച്ചുപോയ പുരോഹിതൻ കളിപ്പിച്ച ലക്ഷങ്ങൾക്ക് രൂപതാധികാരി ഉത്തരവാദിയല്ലെന്ന് പോലും. നിയമത്തെ മുഴുവൻ വിലക്ക് എടുത്തിരിക്കുന്നതുകൊണ്ട് കാക്കികുപ്പായവും പള്ളികുപ്പായവും മൂന്നാംതരം രാഷ്ട്രീയക്കാരും ഒത്തൊരുമിച്ചുള്ള കളിയാണ് എവിടയും. ഇത് തികച്ചും ദൌർഭാഗ്യകരമാണ്. കേരളത്തിൽ പൌരജീവിതം ഇത്തരം കാട്ടാളന്മാരെകൊണ്ട് വീർപ്പുമുട്ടുന്നതും ശോചനീയമാണ്.

    *ബാർബേറിയൻയുഗങ്ങളിൽ ഇങ്ങനെ സംഭവിച്ചിരുന്നുവെന്ന് ചരിത്രത്തിൽ വായിച്ചിട്ടുണ്ട്. ആലിബാബകളുടെ തലസ്ഥാനനഗരി ഇന്ന് കാഞ്ഞിരപ്പള്ളിയിലെ ചിറ്റാറ് കഴിഞ്ഞുള്ള ചമ്പൽപ്രദേശത്താണ്. കൊള്ളക്കാരന്റെ മനസുമായി ജീവിക്കുന്ന അഭിഷിക്തരില്നിന്നും നീതി ലഭിക്കുകയില്ലാത്തതുകൊണ്ട് റജി നിയമം തേടിപോയി. നീതിക്കായി പലരുടെയും പടിവാതുക്കൽ പലതവണ മുട്ടി. അതിൽ തെറ്റില്ല. മുട്ടുവിൻ തുറക്കപ്പെടുമെന്നല്ലേ യേശുനാഥൻ പറഞ്ഞിട്ടുള്ളതും. ഇവരുടെ ബലിപീഠങ്ങളിൽ യേശു വസിക്കുന്നില്ല. തറരാഷ്ട്രീയം പിഴുതെറിഞ്ഞ് നീതിക്കുവേണ്ടി പോരാടണം. തീർച്ചയായും റജിക്ക് ജനപിന്തുണ വേണം. എല്ലാവിധ വിജയാശംസകളും നേരുന്നു.

    ReplyDelete
  5. http://vartha.ch/ has published the story of Reji being maltreated by the priests.

    ReplyDelete