Translate

Sunday, August 11, 2013

'സഭയില്‍ അല്മായരുടെ റോള്‍'

ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്ത്തില്‍ ഒരു മുഴുദിന സമ്മേളനം ഓഗസ്റ്റ് 3 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുകയുണ്ടായി. ആ സമ്മേളനത്തിൽ ശ്രീ ചാക്കോ കളരിക്കൽ ചെയ്ത ഉത്ഘാടന പ്രസംഗമാണ് താഴെ കൊടുത്തിരിക്കുന്നത്. അയച്ചു തന്നത്, ശ്രി. സൈമണ്‍ ജോസഫ്


പ്രിയപ്പെട്ടവരെ,
            ഇക്കഴിഞ്ഞ ജൂണ്‍ 28, 29, 30 തീയതികളില്‍  സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ ഡിട്രോയിറ്റില്‍ വെച്ച് നടത്തുകയുണ്ടായി. 29-നു ശനിയാഴ്ച രാവിലെ 'സഭയില്‍ അല്മായരുടെ റോള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു തുറന്ന സംവാദത്തിന് വേദി ഒരുക്കിയിരുന്നു. ആ യോഗത്തില്‍ 'സഭാനവീകരണത്തിലൂടെ അല്മായ ശക്തീകരണം എങ്ങനെ സാദ്ധ്യമാകാംഎന്ന ഒരു വിഷയം ഞാന്‍ അവതരിപ്പിക്കുകയുണ്ടായി. എന്‍റെ പ്രസംഗത്തിനു മുന്‍പ് ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് (നിങ്ങള്‍ അദ്ദേഹത്തെ അറിയുമായിരിക്കും. അദ്ദേഹം ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്) 'സഭ എന്നാല്‍ എന്ത്?' എന്ന വിഷയത്തെ സംബന്ധിച്ച് ഏതാനും മിനിറ്റുകള്‍ സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ ആദ്യ നാലുപദങ്ങള്‍ ഇതായിരുന്നു. ''സഭ എന്തെന്ന് അറിയാത്ത അല്മായര്‍''. വേത്താനത്തച്ചന്‍റെ ഈ നാലു പദങ്ങളോടുകൂടിയ പ്രഭാഷണത്തില്‍നിന്ന് എനിക്ക് രണ്ടു കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ഒന്ന്: വൈദികര്‍ പൊതുവെ ധരിച്ചുവച്ചിരിക്കുന്നത് അല്മായര്‍ക്ക് സഭ എന്നാല്‍  എന്തെന്ന് അറിയാന്‍ പാടില്ലെന്നാണ്. അങ്ങനെ പടപ്പടച്ച് അല്മായരുടെ നേര്‍ക്ക് അറിവുകേടിന്‍റെ ഉണ്ടവച്ച് അച്ചന്‍ വെടിവെച്ചത് ശരിയായില്ല. രണ്ട്: എന്നാല്‍ അച്ചന്‍ പറഞ്ഞതിലും കുറെയൊക്കെ കഴമ്പുണ്ടെന്ന് നാം മനസ്സിലാക്കുകയും വേണം. വിശ്വാസികള്‍ക്ക് ശുശ്രൂഷ ചെയ്യുക എന്നതിനേക്കാള്‍ വൈദികരുടെ ഇന്നത്തെ ജോലി സഭയാകുന്ന സ്ഥാപനത്തെ വളര്‍ത്തുകയാണ്. സെമിനാരിയില്‍വച്ച് സഭ എന്തെന്ന് അവര്‍ പഠിച്ചിട്ടുണ്ട്. യേശുവിനെ അനുധാവനം ചെയ്യാന്‍ അവര്‍ കാര്യമായി പഠിക്കുന്നുണ്ടെന്ന് അവരുടെ ഇടവക ഭരണത്തില്‍ നിന്നും നമുക്കനുമാനിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്മായര്‍ക്ക് വേറെ പണിയാണ്. അവര്‍ക്ക് അവരുടെ കുടുംബത്തെ പോറ്റണം. അതിനായി രാപകലില്ലാതെ വേലചെയ്യുന്ന അല്മായര്‍ക്ക് സഭയെപ്പറ്റിപഠിക്കാന്‍, ecclesiology പഠിക്കാന്‍ സമയമില്ല. എങ്കിലും അവര്‍ യേശുപഠനങ്ങളനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നാം സഭയിലെ അംഗങ്ങളാകുമ്പോള്‍ ആ സഭയെ സംബന്ധിച്ചും പഠിക്കേണ്ടത് അനിവാര്യമാണ്. അതില്‍ പോരായ്മകളും വീഴ്ചകളും അല്മായരുടെ പക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന കാര്യം നമുക്ക് മറക്കാന്‍ പാടില്ല.
ഞാന്‍ ഇന്നിവിടെ പറയാന്‍ പോകുന്ന വിഷയം ഒരു സാധാരണ വിശ്വാസിക്ക് ഉതപ്പ് ഉണ്ടാകാനുള്ള കാര്യങ്ങളോ സഭയില്‍ ഒരു വിപ്ലവത്തിനുള്ള ആഹ്വാനമോ അല്ല. നൂറുകണക്കിന് സഭാനവീകരണ ആശയങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അവതരിപ്പിച്ചെങ്കിലും അതില്‍ ഒരു ശതമാനം പോലും സഭയില്‍ നടപ്പാക്കിയിട്ടില്ല. മറിച്ച് സഭ പഴയ നൂറ്റാണ്ടുകളിലേക്ക് തിരിച്ചു പോകാന്‍ ശ്രമിക്കുകയാണുണ്ടായത്. അതിനുകാരണം നമുക്കെല്ലാം അറിയാവുന്നതു പോലെ യാഥാസ്ഥിതികരായ സഭാധികാരികള്‍ക്ക് സഭാനവീകരണത്തില്‍ താത്പര്യമില്ലായിരുന്നു. എങ്കിലും കത്തോലിക്കാസഭയുടെ പ്രത്യേകിച്ച് സീറോമലബാര്‍ സഭയുടെ പൂര്‍വ്വചരിത്രം, സഭാഘടനയില്‍ പുരോഹിത-അല്മായ പങ്കാളിത്തംഅധികാരവികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി എന്‍റെ ചില കാഴ്ചപ്പാടുകളും നിലപാടുകളും നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ധൈര്യപ്പെടുകയാണ്. നിങ്ങളുടെ തുറവിയുള്ള ശ്രവണവും മനനവും സ്വാംശീകരണവും ക്രിയാത്മകമായ പ്രതികരണവും ഞാന്‍ പ്രതീക്ഷിക്കട്ടെ.

സഭ എല്ലാം കൊണ്ടും മുടിചൂടി നില്‍കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. മറിച്ച് യേശുവിന്റെ പഠനങ്ങളെ ഈ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന വിശ്വാസികളുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താം എന്ന് ചിന്തിക്കുന്ന മേല്‍പ്പട്ടക്കാരും, പട്ടക്കാരുംഅല്മായരും സഭയില്‍ ഇന്ന് ധാരാളം ഉണ്ട്. അതിനുകാരണം സഭ ഒരു തീര്‍ത്ഥാടന സഭയാണ് (a pilgrim church) എന്ന ദൈവശാസ്ത്രമാണ്. അപ്പോള്‍ യേശു വചസുകളെ സ്ഥലകാലാനുസൃതമായി പുനര്‍വ്യാഖ്യാനിക്കാനും പുനരാവിഷ്‌ക്കരിക്കാനും സഭയ്ക്ക് കടമയുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രധാന ഉദ്ദേശവും അതായിരുന്നല്ലോ. ഈ കൗണ്‍സില്‍ അല്മായര്‍ ആരെന്ന് നിര്‍വചിച്ചിട്ടുണ്ട്. പട്ടക്കാരും സന്യാസീസന്യാസികളും അല്ലാത്ത എല്ലാ വിശ്വാസികളുമാണ് അല്മായര്‍. നമ്മുടെ കര്‍ത്താവിന്‍റെ ശിഷ്യന്മാരെല്ലാം അല്മായരായിരുന്നു. മൂന്നാം നൂറ്റാണ്ടോടുകൂടിയാണ് കൈവെയ്പുവഴിയുള്ള ശുശ്രൂഷാ പൗരോഹിത്യം സഭയില്‍ സംസ്ഥാപിതമായത്. അതോടെ അല്മായര്‍ രണ്ടാം തട്ടിലായി. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമാക്കി. അന്നുവരെ അല്മായര്‍ക്ക് തുല്ല്യരായിരുന്ന സഭയിലെ മേലന്വേഷകരുംമൂപ്പമ്മാരുംശുശ്രൂഷകരുംരാഷ്ട്രീയ അധികാരങ്ങളും സാമ്പത്തീക അവകാശങ്ങളുമുള്ള ഒരു പ്രത്യേക വര്‍ഗമായിമാറി. സഭയില്‍ മൂന്നു നൂറ്റാണ്ടുകള്‍ ദീര്‍ഘിച്ച അല്‌മേനികളുടെ സ്ഥാനവും വിലയും പ്രവര്‍ത്തന രംഗങ്ങളും ഗുരുതരമായ രീതിയില്‍ കുറഞ്ഞുപോയി. ക്രിസ്തുദര്‍ശനങ്ങളെ സാമ്രാജ്യമതമാക്കി മാറ്റിയതോടെ പാശ്ചാത്യ അല്മായര്‍ക്ക് അപചയം സംഭവിച്ചു. അല്മായജീവിതാവസ്ഥയെ ക്ലെറിക്കല്‍ ജീവിതാവസ്ഥയില്‍ നിന്നും തരംതാഴ്ത്തി. പൗലോസ് അപ്പോസ്തലന്‍ ഗലാത്തിയാക്കാര്‍ക്കെഴുതിയ 'ക്രിസ്തുവിന്‍ നിങ്ങളെല്ലാവരും ഒന്നാണ്'  എന്ന സമത്വം ശുശ്രൂഷാ പൗരോഹിത്യ സ്ഥാപനത്തോടെ സഭയില്‍ നശിച്ചുപോയി.

പാശ്ചാത്യ ലത്തീന്‍ സഭയിലെ മേലാള്/കീഴാള് എന്ന കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരുന്നു ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തു ശിഷ്യനായ മാര്‍തോമാ സ്ഥാപിച്ചു എന്നു നാം വിശ്വസിക്കുന്ന നസ്രാണി കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നത്. ലോകത്തിലെ മറ്റൊരു ക്രൈസ്തവ സമൂഹത്തിലും നിലവിലില്ലായിരുന്ന എണങ്ങ് എന്ന സങ്കല്പമായിരുന്നു ഈ മാര്‍തോമാ നസ്രാണികളുടെ കേരളതനിമ. എണങ്ങര്‍ എന്നാണ് നസ്രാണികളെ സംബോധന ചെയ്തിരുന്നത്. ആ എണങ്ങിന്റെ അനുപേക്ഷണീയമായ സംവിധാനമായിരുന്നു പള്ളിയോഗങ്ങള്‍. കൊടുങ്ങല്ലൂര്‍, കൊല്ലംപാലയൂര്‍ തുടങ്ങിയ 20 പട്ടണങ്ങളിലായി 30,000 ക്രൈസ്തവകുടുംബങ്ങള്‍ 16-ാം  നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് പേര്‍ഷ്യന്‍ മെത്രാന്മാരുടെ കത്തുകളില്‍ നിന്നും മനസ്സിലാക്കാം. 1599-ല്‍ ഉദയമ്പേരൂര്‍ എന്ന സ്ഥലത്തുവച്ച് ഗോവാ മെത്രാപ്പോലീത്ത അലക്‌സിസ് മെനേസിസ് വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷയോഗത്തെയാണ് ഉദയമ്പേരൂര്‍ സൂനഹദോസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ആ സൂനഹദോസില്‍ ഇടവകകളെ പ്രതിനിധീകരിച്ച് അറുനൂറിലധികം അല്മായരും 163 പട്ടക്കാരും പങ്കെടുത്തു. അതില്‍ നൂറിലധികം പട്ടക്കാര്‍ മെനേസിസ് മെത്രാപ്പോലീത്ത അനധികൃതമായി ഉദയമ്പേരൂര്‍, കടുത്തുരുത്തിപറവൂര്‍ എന്നീ ഇടവകകളില്‍വെച്ച് പട്ടം കൊടുത്ത പട്ടക്കാരായിരുന്നു. അന്ന് 116 ഇടവകകള്‍ നസ്രാണിസഭയ്ക്കുണ്ടായിരുന്നു. നസ്രാണികളുടെ പള്ളിപ്രതിപുരുഷയോഗത്തെ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് മെനേസിസ് മെത്രാപ്പോലീത്ത അഥവാ പോര്‍ട്ടുഗീസുകാര്‍ നസ്രാണികളുടെ നട്ടെല്ലൊടിച്ചത്.

സൂനഹദോസ് മുഖാന്തരം നസ്രാണിസഭയ്ക്ക് സംഭവിച്ച ചില അപചയങ്ങള്‍:

1. പട്ടക്കാരും എണങ്ങരും ഒന്നിച്ചുള്ള സഭാഭരണ സമ്പ്രദായത്തെ തകര്‍ത്തു.
2. ജനായത്ത പള്ളിഭരണ സമ്പ്രദായത്തെ തകിടം മറിച്ചു.
3. പാശ്ചാത്യരീതിയിലുള്ള പള്ളിഭരണം ആരംഭിക്കാന്‍ തീരുമാനിച്ചു.
4. ഇടവകക്കാര്‍ പണം മുടക്കി പഠിപ്പിച്ച് പട്ടമേല്ക്കുന്ന ദേശത്തുപട്ടക്കാര്‍ എന്ന രീതിയെ നിര്‍ത്തല്‍ ചെയ്ത് സെമിനാരികള്‍ ആരംഭിച്ചു.
5. തല്ഫലമായി ഇടവകവികാരിമാരെ മെത്രാന്‍ നിയമിക്കാന്‍ ആരംഭിച്ചു. അതോടെ വികാരിമാരുടെ കൂറ് ഇടവകക്കാരോടെന്നതിനേക്കാള്‍ മെത്രാനോടായി.
6. കുമ്പസാരംസ്ഥൈര്യലേപനംരോഗീലേപനം എന്നീ കൂദാശകള്‍ കൂടി നടപ്പിലാക്കാന്‍ ആരംഭിച്ചു.
7. അവിവാഹിതര്‍ക്കുമാത്രമേ പട്ടം നല്‍കാവൂ എന്ന് തീരുമാനിച്ചു.
8. സ്വരൂപവണക്കം ആരംഭിച്ചു.
9. ഹിന്ദുക്കളേയും അവരുടെ ആചാരങ്ങളേയും പുച്ഛിക്കാന്‍ ആരംഭിച്ചു.
10. ഹിന്ദു-ക്രൈസ്തവ ആഡംഭരവസ്തുക്കള്‍ (മുത്തുക്കുടആന തുടങ്ങിയവ) കൈമാറല്‍ നിര്‍ത്തി.
11. ഹിന്ദു ആചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കാന്‍ ആരംഭിച്ചു.
12. ഓണം ആചരിക്കാന്‍ പാടില്ലെന്നാക്കി.
13. കേരളീയ പേരുകള്‍ കുട്ടികള്‍ക്ക് നിര്‍ത്തല്‍ ചെയ്തു. പകരം പാശ്ചാത്യ പുണ്യവാന്മാരുടേയും പുണ്യവതികളുടേയും പേരുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

മേല്പറഞ്ഞവ കുറെ ഉദാഹരണങ്ങള്‍ മാത്രം. സൂനഹദോസ് കഴിഞ്ഞപ്പോള്‍ പട്ടക്കാര്‍ അച്ചന്മാരായി എണങ്ങര്‍ അല്മാനികളായി. നമ്മുടെ പൂര്‍വികര്‍ ഈ മാറ്റങ്ങളെ ചെറുത്തുനിന്നെങ്കിലും 1653-ല്‍ മട്ടാഞ്ചേരിയില്‍ വച്ചു നടന്ന കൂനന്‍കുരിശുസത്യത്തില്‍ അവസാനിച്ച് സഭ രണ്ടായി പിളര്‍ന്നു. 80 നസ്രാണി ഇടവകകള്‍ റോമിനു കീഴിലും 32പള്ളികള്‍ പകലോമറ്റം തോമാമെത്രാന്റെ കീഴിലുമായി. തോമാമെത്രാന്റെ കീഴിലുണ്ടായിരുന്നവര്‍ പിന്നീട് അന്തിേയാക്യന്‍ യാക്കോബായ സഭയുടെ ഭാഗമായിമാറി.
           
ഈ ചരിത്രസംഭവം നിലനില്‍ക്കത്തന്നെ മാര്‍തോമാ നസ്രാണി സഭ ഒന്നാംനൂറ്റാണ്ടു മുതല്‍ തനതായി വളര്‍ന്ന് ലോകത്തിലെ ഏറ്റവും പുരാതനവും പുഷ്‌ക്കലവും ശക്തവുമായ ഒരു അപ്പോസ്തലിക സഭയായി വളര്‍ന്നു. വഴക്കും വക്കാണവുമായി മുന്നോട്ടു നീങ്ങിയ മാര്‍തോമാ ക്രിസ്ത്യാനികള്‍ക്ക് നാട്ടുമെത്രാനെ ലഭിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് എന്നാല്‍ നമ്മുടെ പൂര്‍വീകര്‍ തങ്ങളുടെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചിരുന്ന  മാര്‍തോമാ നസ്രാണി പൈതൃകത്തെ നാട്ടുമെത്രാന്മാര്‍ അവഗണിച്ചു കളഞ്ഞു എന്ന് ഖേദപൂര്‍വ്വം ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഏതൊക്കെയാണ് പ്രധാനപ്പെട്ട മാര്‍തോമാനസ്രാണി പൈതൃകം:
1. ദേശത്തുപട്ടക്കാര്‍.
2. പള്ളിയോഗങ്ങള്‍.
3. ആരാധനാരീതികള്‍.
4. മാര്‍തോമായുടെ മാര്‍ഗവും വഴിപാടും.
5. പള്ളി പള്ളിക്കാരുടെതായിരുന്നു.
6. ഇടവക വികാരിയെ ഇടവകക്കാര്‍ നിയമിച്ചിരുന്നു.
7. മെത്രാനെ നസ്രാണിപ്രതിപുരുഷമഹായോഗം നിയമിച്ചിരുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പൗരസ്ത്യ കത്തോലിക്കസഭകളെ സംബന്ധിച്ചുള്ള ഡിക്രിയില്‍ ഇപ്രകാരം കാണുന്നു. 'കാലത്തിന്‍റെയോ വ്യക്തിയുടേയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്ക് ചേരാത്തവിധത്തില്‍ ഇവയില്‍നിന്ന് വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിക്കുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്'. ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം ഫ്രാന്‍സീസ് റോസ് മെത്രാന്‍ (1599-1624) നസ്രാണിപാരമ്പര്യത്തെ തകര്‍ക്കാന്‍ റോസിന്റെ നിയമാവലിയുമായി വന്നു. നമ്മുടെ ആദ്യത്തെ നാടുമെത്രാനായ മാക്കീന്‍ മത്തായി മെത്രാന്‍ ദെക്രേത്തു പുസ്തകം എന്ന പേരില്‍ ഒരു നിയമാവലി ഉണ്ടാക്കി പള്ളിസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നോക്കി. (ഓശാന ലൈബ്രറിയിലിരുന്ന് ദെക്രേത്തുപുസ്തകം മുഴുവന്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അതിന്റെ കോപ്പികള്‍ ഇന്ന് കിട്ടാനില്ല.) എങ്കിലും ഈ അടുത്ത കാലം വരെ നസ്രാണിപാരമ്പര്യങ്ങള്‍ കുറെ ഒക്കെ നിലനിര്‍ത്തികൊണ്ടുപോന്നിരുന്നു. ഞാന്‍ മേലുദ്ധരിച്ച കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്ക് കടകവിരുദ്ധമായി പള്ളിയോഗത്തെ ദുര്‍ബലപ്പെടുത്തി പാരിഷ്‌കൗണ്‍സില്‍ എന്ന പേരില്‍ വികാരിയെ ഉപദേശിക്കുന്ന സമിതിയെ സ്ഥാപിച്ചു. കല്‍ദായരീതിയിലുള്ള ആരാധനക്രമം സഭയില്‍ ആരംഭിച്ചു. പൗരസ്ത്യകാനോന്‍ നിയമങ്ങള്‍ പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നസ്രാണിസീറോമലബാര്‍ സഭയുടെ മേല്‍ റോം ഏകപക്ഷീയമായിസഭയിലുണ്ടായ വിപുലമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട്സഭയില്‍ നടപ്പിലാക്കി.
മാര്‍തോമാ ക്രിസ്ത്യാനികളുടെ ഏറ്റവും പുരാതനമായ പാരമ്പര്യമായിരുന്നു പള്ളിയോഗങ്ങള്‍. നമ്മുടെ സഭാധികാരികള്‍ക്ക് പാശ്ചാത്യപാരമ്പര്യങ്ങള്‍ മ്ലേച്ഛമാണ്. എങ്കില്‍പിന്നെ നമ്മുടെ പാരമ്പര്യമായ പള്ളിയോഗത്തെ ദുര്‍ബലപ്പെടുത്തി പാശ്ചാത്യ ലത്തീന്‍സഭയിലെ പാരിഷ്‌കൗണ്‍സില്‍ ആക്കിമാറ്റിയതെന്തിന്വികാരിയെ ഉപദേശിക്കുന്ന തീരുമാനാധികാരങ്ങളൊന്നുമില്ലാത്ത സമതിയാണ് പാരിഷ്‌കൗണ്‍സില്‍. വികാരിക്കിഷ്ടമുള്ളവരെ കൗണ്‍സിലില്‍ മെമ്പറുമാക്കാം. നസ്രാണികളുടെ പള്ളിയോഗങ്ങള്‍ ഉപദേശകസമിതികള്‍ ആയിരുന്നില്ല. അത് വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടി യോഗാംഗങ്ങള്‍ ആധികാരികമായ തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളായിരുന്നു. പാരിഷ്‌കൗണ്‍സില്‍ വന്നതോടെ അല്മായര്‍ അടിമകളും വികാരിമാര്‍ അധികാരികളുമായി. ഈ തിരിമറിയില്‍ എവിടെയാണ് അല്മായപങ്കാളിത്തംനസ്രാണികളുടെ പൂര്‍വീക രീതിയിലുള്ള ജനായത്ത പള്ളിഭരണത്തെ നിര്‍ത്തല്‍ ചെയ്ത് പാശ്ചാത്യ സഭാരീതിയിലുള്ള പള്ളിഭരണത്തോട് അനുരൂപപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്.

അവിടം കൊണ്ടും തീര്‍ന്നില്ല. നസ്രാണിസഭയില്‍ പള്ളിയും പള്ളിവകസ്വത്തുകളും അതത് ഇടവകക്കാരുടേതായിരുന്നു. അത് മാര്‍തോമാക്രിസ്ത്യാനികളുടെ മറ്റൊരു പൈതൃകമായിരുന്നു. പാശ്ചാത്യലത്തീന്‍ സഭയുടെ കാനോന്‍ നിയമത്തിന്റെ മോഡലില്‍ പൗരസ്ത്യസഭകള്‍ക്കും റോം ഒരു കാനോന്‍നിയമം ഉണ്ടാക്കി. എന്നാല്‍ ആ നിയമം പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നമ്മുടെ നസ്രാണി സഭയുടെ മേലും നടപ്പിലാക്കി. അതോടെ പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്മാരുടെ കീഴിലായി. ഇവിടെ നമ്മുടെ പൈതൃകത്തെ നശിപ്പിക്കുകമാത്രമല്ലാ നസ്രാണികളുടെ നിലയും വിലയും റോമിന് അടിയറവുവെയ്ക്കുകയുംകൂടി ചെയ്തു. ഈ തിരിമറിയിലും എവിടെയാണ് അല്മായ പങ്കാളിത്തം സഭാധികാരികള്‍ പിടിമുറുക്കലാണ്അയക്കുന്നതിനു പകരം.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പ്രസ്താവിച്ചതിന്‍പ്രകാരമാണ്. 'ഇടയന്‍ മല മുകളിലും ആട്ടിന്‍പറ്റം താഴ്‌വരയിലുമായി കാണുന്ന അവസ്ഥ ശരിയല്ല'. സഭാഘടനയില്‍ തന്നെ സഭാധികാരികളും അല്മായരും തമ്മില്‍ സഹകരിക്കുന്ന ഒരു കൂട്ടായ്മയാണിന്നാവശ്യം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അന്തസാരവും അതുതന്നെ. ഈ കൂട്ടായ്മാ മനോഭാവത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ 25 വര്‍ഷമായിട്ട് കേരളത്തിലെ സീറോ മലബാര്‍ സഭയിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ട് വടക്കേ അമേരിക്കയിലെ സീറോമലബാര്‍ സഭയിലും എന്തുമാത്രം അന്തച്ഛിദ്രങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ ദിവസേന വന്നുകൊണ്ടിരിക്കുന്ന അസുഖകരമായ വാര്‍ത്തകള്‍ ഒരു അല്‌മേനിയെ അത്ഭുതപ്പെടുത്താതിരിക്കുകയില്ലവേദനിപ്പിക്കാതിരിക്കില്ല. ഫാദര്‍ ഡേവിഡ് കാച്ചപ്പള്ളി ജൂണ്‍ മാസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ ഒരു ഭാഗം: 'വൈദിക ആധിപത്യം അതിന്‍റെ സകലവിധതിന്മകളോടും കൂടി കേരള സീറോ മലബാര്‍ സഭയില്‍ പല മേഖലകളിലും  തേര്‍വാഴ്ച നടത്തുന്നു. അതിന്‍റെ തെളിവുകളാണ് ഇടവകകളില്‍ വര്‍ധിക്കുന്ന അന്തച്ഛിദ്രങ്ങള്‍. സീറോ മലബാര്‍ സഭയിലെ വളരെ അടിസ്ഥാനപരവും ഗൗരവവുമായ പ്രശ്‌നങ്ങള്‍ സഭയുടെ മെത്രാന്‍ സിനഡിന് പരിഹരിക്കാനോ സമൂഹത്തെ ഐക്യത്തിലെത്തിക്കാനോ സാധിക്കുന്നില്ല'.  ഇവിടെ അമേരിക്കയിലേയും സ്ഥിതി അതല്ലെ?സത്യദീപത്തിലെ ഒരു പ്രസ്താവന ഉദ്ധരിക്കട്ടെ: 'സഭയില്‍ അല്മായരുടെ യഥാര്‍ത്ഥസ്ഥാന ഔന്നത്യം പുനഃപ്രതിഷ്ടിക്കാനായാല്‍ സഭയില്‍ യഥാര്‍ത്ഥ നവീകരണം നടക്കും, മാറ്റത്തിന്‍റെ കാറ്റുവീശും. നൂറ്റാണ്ടുകളായി സൂര്യനുകീഴില്‍ തങ്ങളാണ് എല്ലാറ്റിനും ഉന്നതര്‍ എന്ന ചിന്ത വൈദികര്‍ക്കുണ്ട്. എന്നാല്‍ ആധുനികയുഗത്തില്‍ വിദ്യാസമ്പന്നരായ അല്മായര്‍ക്ക് സഭയെ നയിക്കുന്നതിനും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാധിക്കും. കാലഘട്ടത്തിന്റെ ഈ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് സഭാനവീകരണം നടത്താന്‍ സഭയിലെ ഇപ്പോഴത്തെ ഭരണാധികാരികള്‍ സന്മനസ്സും ആത്മീയ കരുത്തും ഉളളവരാകണം'.  സത്യദീപത്തിന്‍റെ അഭിപ്രായമാണിത്.

സഭാനവീകരണത്തെ മുന്നില്‍ കണ്ടു കൊണ്ടു തന്നെ കേരളത്തിലെ സീറോമലബാര്‍ സഭയില്‍ 25-ല്‍ കൂടുതല്‍ അല്മായ സംഘടനകളുണ്ട്. സഭാധികാരികളുടെ ആശീര്‍വാദമില്ലാത്ത സ്വതന്ത്രകത്തോലിക്കാ സംഘടനകള്‍ കത്തോലിക്ക സംഘടനകള്‍ അല്ലാ എന്ന നിലപാടാണ് സഭാധികാരികള്‍ക്കുള്ളത്. അല്മായരുടെ ഒരു നിവേദനം സ്വീകരിക്കാനോ സംഘടനകളുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്താനോ സഭാധികാരം ഇന്നും തയ്യാറല്ല. അവരുടെ അവമതി അപാരം തന്നെ.

ഈ അടുത്ത കാലത്ത് അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസിനേയും മെത്രാന്‍ സംരക്ഷണ സമിതിയായി വാഴിച്ചു എന്നുകേട്ടു. അല്മായര്‍ക്ക് എന്തുകൊണ്ട് അവരുടേതായ സംഘടനകള്‍  ഉണ്ടായിക്കൂടാ? സഭയിലെ 99% വരുന്ന അല്മായര്‍ സ്വതന്ത്രമായി സംഘടിക്കുന്നതിനെ സഭാധികാരം എന്തുകൊണ്ട് എതിര്‍ക്കുന്നുഅല്‌മേനികളായ നിങ്ങള്‍ ചിന്തിക്കുക. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന് മൂക്കുകയര്‍ ഇട്ട് മെത്രാന്‍ സിനഡിന്‍റെ ചെല്പടിയില്‍ നിര്‍ത്തുന്നത് അല്മായ പങ്കാളിത്തമാണോഅല്മായരായ നിങ്ങള്‍തന്നെ ചിന്തിക്കുക. എല്ലാ അധികാരങ്ങളും മെത്രാന്മാരുടെ പിടിയിലായിരിക്കണം. അത്ര മാത്രം. അമേരിക്കയിലെ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിനേയും (SMCC) മെത്രാന്‍ സംരക്ഷണ സമിതിയാക്കിക്കൊണ്ടിരിക്കുന്നു.

ഇവിടെ അമേരിക്കയില്‍ കല്‍ദായ കത്തോലിക്ക സഭയ്ക്ക് രണ്ട് രൂപതകള്‍ ഉണ്ട്. അതിന്‍റെ ആദ്യത്തെ രൂപത ഡിട്രോയിറ്റിലാണ് സ്ഥാപിതമായത്. ചിലപ്പോഴൊക്കെ അവരുടെ പള്ളിയില്‍ ഞാന്‍ പോകാറുണ്ട്പ്രത്യേകിച്ച്  അന്‍പതുനൊയമ്പുകാലത്ത്. എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം ഞാന്‍ തുറന്നുപറയട്ടെ. തനി കല്‍ദായക്കാരുടെ സഭയേക്കാള്‍ കൂടിയ കല്‍ദായമാണ് ആ കല്‍ദായസഭയുടെ പുത്രീസഭയെന്ന് വിശേഷിപ്പിക്കുന്ന സീറോ മലബാര്‍ സഭയുടെ കല്‍ദായം. ഇനി വടക്കേ അമേരിക്കയിലെ സീറോ മലബാര്‍ സഭയെ സംബന്ധിച്ച് പ്രത്യേകിച്ച് ചിന്തിച്ചാല്‍ ശൈശവാവസ്ഥയിലുള്ള ഈ സഭയ്ക്ക് അത്ഭുതാവഹമായ വളര്‍ച്ചക്കുള്ള സാദ്ധ്യതകള്‍ ധാരാളം ഉണ്ട്. കാരണംകേരളത്തിലെ സീറോ മലബാര്‍ സഭയിലെ ഒരു പറ്റം ബുദ്ധിജീവികള്‍ കുടിയേറിപാര്‍ത്തിരിക്കുന്ന ഇടമാണ് അമേരിക്ക. അവരുടെ ബൗദ്ധിക മൂലധനം സഭയുടെ വളര്‍ച്ചയ്ക്ക് ക്രിയാത്മകമായ രീതിയില്‍ ഊറ്റിയെടുക്കണമെങ്കില്‍ നാട്ടിലെ ശണ്ഠകളും കടുംപിടികളും ഈ സ്വതന്ത്രനാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യാതെ ഭാവിയെ ഉന്നംവെച്ച് അല്മായ പങ്കാളിത്തം എല്ലാ തലങ്ങളിലും പ്രാബല്ല്യത്തില്‍ വരുത്തി സഭയെ സ്ഥലകാലാനുസൃതമായി അനുരൂപപ്പെടുത്തണം. അതിനുള്ള ഉദാര മനസ്സും ദീര്‍ഘവീഘണവും സഭാനേതൃത്വത്തിനുണ്ടാവണം. രണ്ട് വികാരി ജനറാളന്മാരെവച്ച് സഭ വെട്ടിമുറിക്കുന്നത് അപകടകരമാണ്. നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് ലവീഞ്ഞുമെത്രാന്‍ ഈ വിദ്യതന്നെ കേരളത്തില്‍ പരീക്ഷിച്ചതാണ്. മാക്കീലച്ചനേയും നിധിയിരിക്കലച്ചനേയും നിയമിച്ച് സഭയില്‍ കലാപം സൃഷ്ടിച്ചിട്ടുള്ളതാണ്.


ഒരായിരംവര്‍ഷങ്ങള്‍ക്കു മുന്‍പ് യൂറോപ്പില്‍ സാക്ഷരതയുള്ളവര്‍ ക്ലേര്‍ജികള്‍ ആയിരുന്നു. ആധുനിക പാശ്ചാത്യ നാടുകളിലെ സാമാന്യ ജനത്തിന് വിദ്യാഭ്യാസം ലഭിച്ചതോടെ ക്ലേര്‍ജികളും അല്മായരുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായി. അതിന്റെ പരിണതഫലമാണ് ഇന്ന് പാശ്ചാത്യനാടുകളില്‍ വിശ്വാസികളുടെ എണ്ണം പള്ളിയില്‍ കുറയുന്നത്. കേരളത്തില്‍ അല്മായര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചെങ്കിലും ജോലി നല്കുന്ന സ്ഥാപനങ്ങള്‍ മുഴുവനുംതന്നെ സഭാധികാരം കൈയ്യടക്കിവച്ചിരിക്കുന്നു. ജോലിലഭിക്കാനും ജോലിലഭിച്ചുകഴിഞ്ഞാലും  അല്മായര്‍ സഭാധികാരികളുടെ അടിമകളായി കഴിയണം. ആ അടിമത്ത ബോധത്തോടെ അമേരിക്കയില്‍ കുടിയേറുന്നവര്‍ പരസ്പരം സോഷ്യലൈസ് ചെയ്യാന്‍ ഒരിടമായി മലയാളം പള്ളികളെ കാണുന്നു. ഇവിടെ കുടിയേറിപാര്‍ത്ത് സ്വതന്ത്രരായി ജീവിക്കുന്ന ഉന്നതവിദ്യാഭ്യാസം ഉള്ളവരെ നയിക്കാന്‍ യാതൊരു പ്രത്യേക പരിശീലനവുമില്ലാത്ത അച്ചന്മാരെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നു. കുടിയേറ്റക്കാരുടെ ഒന്നാംതലമുറ ഉള്ളിടത്തോളം കാലം ഈ മലയാളം പള്ളികള്‍ ഒരു വിധത്തില്‍ ഉന്തിത്തള്ളി മുന്‍പോട്ടു പോകും. എന്നാല്‍ രണ്ടാം തലമുറയായിരിക്കണം നമ്മുടെ ലക്ഷ്യം,സഭയുടെ വളര്‍ച്ചയ്ക്ക്. പക്ഷെ അവരിലധികവും ലത്തീന്‍സഭയില്‍ ചേക്കേറുന്നു. America is a free country. അത് നാം മറക്കരുത്. കല്‍ദായസഭയിലെ രണ്ടാം തലമുറയും മൂന്നാം തലമുറയും എന്തുകൊണ്ട് കല്‍ദായ പള്ളികളില്‍ അംഗങ്ങളായി തുടരുന്നു എന്ന് അമേരിക്കയിലെ സീറോ മലബാര്‍സഭ പഠിക്കുന്നത് നന്നായിരിക്കും. ഈ സമ്മേളനത്തെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ടും എന്നെ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും എന്റെ വാക്കുകളെ ഞാന്‍ അവസാനിപ്പിക്കുന്നു.

No comments:

Post a Comment