Translate

Thursday, February 7, 2013

സൂഫിസം പ്രേമരാഗങ്ങളിലെ പരമാനന്ദം



സാക്ക് നെടുങ്കലാന്റെ പ്രേമം നിറഞ്ഞ  'സൂഫികളുടെ വഴിയെ'  ഞാനും യാത്ര തിരിച്ചു. അക്കരെയുള്ള പരമാനന്ദത്തിലേക്ക്  നീന്തുവാന്‍ ഭയംമൂലം  പിന്തിരുഞ്ഞു. എന്നാല്‍ നീന്തി അക്കരെയെത്തിയവന്‍ ആനന്ദ ലഹരിയില്‍  പരമമായ സത്യാന്വേഷണത്തില്‍ സൂഫിയെന്നു സ്വയം വിളിച്ചു പറയുകയാണ്‌.  ഘോര ഘോര ദീര്‍ഘമായ യാത്ര കഴിഞ്ഞാണ് ഒരുവന്‍ സൂഫിയില്‍ സമാധിയാകുന്നത്.

ദൈവിക  പ്രേമത്തിന്റെ മതമായ സൂഫിസം    വിശാല ഹൃദയരായ ഇസ്ലാമികളുടെ  തത്ത്വ ചിന്തകളില്‍നിന്നും ജനിച്ചതാണ്. ഈ മതത്തില്‍ വേദാന്തത്തിന്റെ നിറവും ഉണ്ട്. ഭാരതീയ യോഗാത്മകദശനവും ക്രിസ്ത്യ  നിഗൂഢാര്‍ഥവും സൂഫിസത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതും ദൃശ്യമാണ്. സൂഫിസം യാഥാസ്ഥിതിക മതങ്ങളുടെ ഘടകമല്ല.  സ്നേഹവും മധുര ഭാവനകളുമാണ് ഈ മതത്തില്‍ നിറഞ്ഞിരിക്കുന്നത്‌. ഇവിടെ   അവന്റെ അല്ലെങ്കില്‍ അവളുടെ   അനശ്വരമായ  പ്രേമസ്വരൂപമെന്ന  സത്യത്തെ തേടിയുള്ള പ്രേമിക്കുന്നവരുടെ ഒരു യാത്ര, അതാണ് സൂഫിസം.



ഭാരതീയ സൂഫിസത്തില്‍ ഹൈന്ദവ ദശനവും പേര്‍ഷ്യന്‍ മേസോപ്പോട്ടെമിയാ തത്ത്വ ജ്ഞാനവും  ഉണ്ട്. ഇവരെയും വേദാന്ത സന്യാസികളെന്നു വിളിക്കാം. മലഞ്ചെരുവുകളില്‍ സന്യാസം അനുഷ്ടിക്കുന്ന ക്രിസ്ത്യ പുരോഹിതരെയും സൂഫികളെന്നു വിളിച്ചോളൂ. സൂഫിസത്തില്‍ ഹൃദയ  സൌന്ദര്യമണിഞ്ഞ  സ്നേഹത്തിലേക്കും സ്നേഹം പരമാനന്ദത്തിലേക്കും നയിക്കുന്നു. സ്നേഹവും പര്മാനന്ദവും ഒന്നായി നിര്‍വൃതിയായി അലിയുന്നു.  ഇതാ, പ്രേമിക്കുന്നവനും  പ്രേമിക്കപ്പെടുന്നവനും ഒന്നാകുന്നു. പരമാനന്ദമായ സത്യത്തിന്റെ സൌന്ദര്യം സൂഫി കൈമുതലാക്കുകയാണ്. പരമാനന്ദ സ്നേഹവും നിര്‍വൃതിയും തമ്മിലുള്ള ഒരു ഒത്തുകളി. സംഗീതം അവന്റെ പ്രകൃതിയുടെ സൌന്ദര്യ ലഹരിയില്‍ ഇടകലര്‍ന്ന ഹര്‍ഷോന്മാദവും.


പ്രാര്‍ഥനകളും ഉപാസനകളും ദൈവത്തിങ്കലേക്കു പകുതി വഴിയേ എത്തുന്നുള്ളൂവെന്നു സൂഫികളുടെ മത ഗ്രന്ഥം പറയുന്നു. ഉപവാസങ്ങള്‍ അവിടുത്തെ പളുങ്കു കൊട്ടാരത്തിന്റെ വാതില്‍പ്പടിയില്‍ എത്തിക്കും. ഒരു സൂഫിയിലെ നിര്‍വൃതിയുടെ യാത്ര അവിടംകൊണ്ട് തീരുന്നില്ല. സ്വാര്‍ഥത വെടിഞ്ഞ്  ദരിദ്രരോടൊപ്പം  ദുഃഖങ്ങളില്‍ പങ്കു ചേര്‍ന്ന് ഉദാരമായി സഹായവും ചെയ്ത് ദുര്‍ഘടം നിറഞ്ഞ പാതയില്‍ സഞ്ചരിച്ചവനാണ്, സ്വര്‍ഗത്തിന്റെ പരമാനന്ദം ദര്‍ശിക്കുന്നത്. ഇതിനായി അവനു മറ്റൊരു ജപമാല വേണ്ട. ജീവിതം തന്നെ സ്നേഹത്തിന്റെ  മുത്തുകളായി ഒരേ ചരടില്‍ കോര്‍ത്തിണക്കിയിരിക്കുകയാണ്.


സ്നേഹം,, ധര്‍മ്മം, സേവനം,  ഭിക്ഷാദാനം, പരിത്യാഗം ഇങ്ങനെ ഇങ്ങനെ പവിഴമുത്തുകളും സൂഫികളുടെ ഹൃദയത്തില്‍ കോര്‍ത്തിണക്കിയ ജപമാലയില്‍ ഉണ്ട്. കിഴക്കും പടിഞ്ഞാറും തല തിരിച്ചു പ്രാര്‍ഥിക്കുന്ന കപടഭക്തനല്ല ദൈവത്തിന്റെ പ്രിയങ്കരന്‍. നീതിമാനെ ദൈവം  മാലാഖമാരുടെ കാഹള ധ്വനിയോടെ  സ്വീകരിക്കും. നിനക്ക് ഒരേ ദൈവം, മറ്റൊരു ദൈവമില്ല. അവന്‍ സ്നേഹത്തിന്റെയും കരുണയുടെയും സഹാനു ഭൂതിയുടെയും ഉറവിടമാണ്.

സൂഫി സ്നേഹത്തിന്റെ വഴിയാണ്. ഇവിടെ മുഹമ്മദും യേശുവിനെ പിന്തുടരുകയാണ്. യേശു പാപമില്ലാത്ത പ്രവാചകനെന്നു മുഹമ്മദും പറഞ്ഞിട്ടുണ്ട്. മരിയാബീവിയും (St.Mary)  മുഹമ്മദിന്റെ സ്നേഹത്തിലെ ഒരു മുത്തായിരുന്നു. മരിയാ സ്വര്‍ഗീയ പ്രേമ റാണിയെന്നാണ്  നബി തിരുമേനി പറഞ്ഞത്. 

 യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.(Matthew 22: 38-39)

എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച റാബി എന്ന സൂഫിയായ സ്ത്രീ പറഞ്ഞു, എന്റെ ഭവനത്തില്‍ വസിക്കുന്ന കൂട്ടുകാരന്‍ തന്നെയല്ലേ എന്റെ ഹൃദയത്തിലും ഉള്ളത് .യഥാര്‍ഥ ഭക്തന്റെ യാത്ര ദൈവത്തിനു വേണ്ടിയാണ്. നരകത്തിനോ സ്വര്‍ഗത്തിനോ വേണ്ടിയുള്ള ക്ഷീണിതന്റെ യാത്രയല്ല.


പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ ജീവിതവും ഒരു  സൂഫിയുടെതുപോലെയായിരുന്നു.  സ്വയം ഹൃദയ പരിശുദ്ധി, പരമ നിര്‍വൃതി തേടിയുള്ള തിളങ്ങുന്ന യാത്ര, ദൈവാരൂപിയില്‍ ലയിക്കുക എന്നീ സ്നേഹത്തിന്റെ  തീര്‍ഥയാത്രയിലെ മൂന്നു ഘട്ടങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. പ്രകൃതിയും പക്ഷികളും, മൃഗങ്ങളും, മലകളും കുന്നുകളും താഴ്വരകളും,  സൂര്യനും ചന്ദ്രനും, ആഴിയും ആഴമുള്ള സമുദ്രങ്ങളും അദ്ദേഹത്തിന്റെയും സുകുമാര ഭൂമിഗോളത്തിലുണ്ടായിരുന്നു. ഒപ്പം വെട്ടി തിളങ്ങുന്ന നീലാകാശവും താരാ പ്രപഞ്ചവും.

മരിയാ യഹൂദി എന്നസൂഫി സ്ത്രീ എഴുതി, 'ഹൃദയ പരിമളം' പരിവര്‍ത്തന വിധേയമാണ്. സ്വയം വിശുദ്ധി നേടുവാന്‍ ഒട്ടകം സൂചിക്കുഴലില്‍ കടക്കുന്നതു പോലെ കാഠിന്യമാണ്. അഗാധമായ സ്നേഹത്തെയും, ഉള്‌കൊള്ളുവാന്‌ സാധിക്കാത്ത അറിവിനെയും, ഒന്നായ ഹൃദയത്തിനുള്ളില്‍ പരിശീലിപ്പിക്കുവാനുള്ള ഒരു അവസ്ഥയില്‍ എത്തുന്ന ഒരുവനെ പരമാനന്ദത്തിലേക്കുള്ള യാത്രക്കാരനായ  ഒരു സൂഫിയെന്ന നിര്‍വചനം കല്‍പ്പിക്കാം. മഞ്ഞുകട്ടയിലും തണുപ്പിലും ഉറഞ്ഞു പോകാത്ത കഠിനമായ ഹൃദയം അവന്‍ കമ്പളികൊണ്ട് സുരക്ഷിതമായി മറച്ചു വെച്ചിട്ടുണ്ട്.

സൂഫിസത്തിലെ  തത്ത്വജ്ഞാനിയായ    മരിയാ യഹൂദി തന്റെ ക്രിസ്ത്യന്‌ ആന്‍ഡ്‌ ഇസ്ലാമിക്ക് എന്ന ആത്മീയ ബൊധത്തിലേക്കുള്ള പുസ്തകത്തില്‍ തുടരുന്നു. മനശുദ്ധിയും മനസിനെ പ്രകാശിപ്പിക്കലും  സംയോജിപ്പിച്ചുകൊണ്ട്  പരമാനന്ദം കണ്ടെത്തുവാനുള്ള  വഴി ദുരിതപൂര്‍ണ്ണമാണ്.  ദൈവത്തിങ്കലേക്കുള്ള യാത്രയില്‍ തടസങ്ങള്‍ ഏറെയാണ്‌. യേശു മരുഭൂമിയിലേക്ക്‌ അല്ലെങ്കില്‍ നബി തിരുമേനി മലമുകളിലേക്ക് യാത്ര ചെയ്തെന്നു വിചാരിക്കട്ടെ. അവരുടെ യാത്രയെ പിന്തുടരുവാന്‍ നാം മടി കാണിക്കും. യാത്രക്കൊപ്പം ശക്തിയായി നീന്തുവാനും അറിഞ്ഞിരിക്കണം. അഗാധമായ ഉള്‍ക്കടലില്‍ക്കൂടി തുഴഞ്ഞു തുഴഞ്ഞു അനന്തമായ ദൂരത്തോളം എത്തണം.


അക്കരെ വെട്ടി തിളങ്ങുന്ന പൊന്നമ്പലംകൊണ്ട് നിര്‍മ്മിച്ച ഒരു ദ്വീപ് ഉണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്. മടിയനായ നീ അതിനു തയ്യാറല്ലെന്നറിയാം.  പളുങ്കു ദ്വീപിലേക്കുള്ള യാത്രയില്‍ നിനക്ക് വില പേശണമോ? വേണ്ടാ, എനിക്കറിവിനെ തേടണം. സത്യമായും എനിക്കവിടെ പോവണം. അതിനായി ഒരു ടണ്‍ ഭാരമേറിയ കാബേജ്ജും വഹിക്കണം. കാബേജ്ജു എന്താണ്? എന്തിനാണ്? അക്കരെയുള്ള പറുദീസായിലെ  സുവര്‍ണ്ണ ദ്വീപില്‍ ഞാന്‍ എത്തുമ്പോള്‍ എനിക്ക് ഭക്ഷിക്കണം. അവിടെ ഇതിലും നല്ല ഭക്ഷണം ഉണ്ട്. നീ അര്‍ഥം ആക്കുന്നത് എന്താണെന്നും മനസിലാകുന്നില്ല. എനിക്ക് തീര്‍ച്ചയില്ല. എന്റെ ഭക്ഷണം ഭാരമേറിയ കാബേജ്ജു ഞാന്‍ വഹിച്ചേ മതിയാവൂ. ഒരു ടണ്‍ കാബേജുമായി നിനക്ക് നീന്താന്‍ കഴിയുകയില്ല. എങ്കില്‍ എനിക്കും പോകുവാന്‍ കഴിയുകയില്ല. സൂഫി കഥയിലെ ഒരു തര്‌ജിമയാണു ഞാന്‍ ഇവിടെ  എഴുതിയത്. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴലില്‌ കൂടിയെന്നുള്ള  ഉപമക്ക് സമാനമാണ് സൂഫിസവും.


പകച്ചുനിന്ന ഞാനും നീയും നിശബ്ദനായി ഇക്കരെനിന്നുകൊണ്ട്  നീന്തുന്നവനെ വിദൂരതയില്‍ നോക്കി നിന്നു. അവന്‍ നീന്തി. തുടങ്ങി വച്ച ഹൃദയ വികാരങ്ങളില്‍ അലതല്ലി, ജ്ഞാനത്തില്‍ക്കൂടി  പൂര്‍ണ്ണ ജ്ഞാനിയായി സമാധാനം ഉള്‍ക്കൊണ്ട്‌ അവസാനം ദൈവികപ്രഭക്കു സാക്ഷിയായി.  ദിവ്യ പ്രഭ നിത്യമായ  സ്നേഹത്തില്‍ അലിയുന്നു.   അപ്പോള്‌ ഞാന്‍ സൂഫിയെന്നു ഹൃദയ മന്ത്രങ്ങളില്‍ അവന്‍  ഉറക്കെ വിളിച്ചു പറയുകയാണ്‌. ദൈവം സ്നേഹമാണ്.  പ്രവാചകനും   നേടിയെടുത്ത മതവും  സ്നേഹത്തില്‍നിന്ന് ഉദിക്കുന്നു.

മണല്‍ക്കൂടാരത്തിലെ മണല്‌ത്തരിയില്‌ നിന്ന് ഉയരങ്ങളിലെ സ്വര്‍ഗീയപീഠംവരെ സ്നേഹത്തിന്റെ പരമാനന്ദം മാത്രം. സത്യം കൈമുതലായി ലഭിക്കാത്തവന് ഞാന്‍ സൂഫിയെന്നു സ്വയം പറയുവാന്‍ സാധിക്കുകയില്ല. സമയ കാല സംസ്ക്കാരങ്ങള്‌ക്കുപരിയായി സത്യത്തിനു മാറ്റമില്ല. സത്യം നിത്യമാണ്.

1 comment:

  1. ദൈവസ്നേഹം പ്രപഞ്ച രഹസ്യത്തിന്റെ കാതലാണെന്നും നാം ഓരോരുത്തരും അഭൌമികമായ ആ സ്നേഹം ഹൃദയത്തിനുള്ളില്‍ സ്പർശിക്കണമെന്നും എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫി ദേവിയായ റാബി ആദവിയാ വിശ്വസിച്ചിരുന്നു.

    അവർ ഒരു കയ്യില്‍ ബക്കറ്റും മറ്റേ കയ്യില്‍ മെഴുകുതിരിയും കത്തിച്ചു വഴിയോരങ്ങളില്‍ കൂടി നടന്നിരുന്നു. നീ എന്തിന് ഈ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നുവെന്നു ചോദിക്കുന്നവരോട് അവർ പറഞ്ഞിരുന്നു ; കത്തുന്ന മെഴുകുതിരിയിലെ തീപ്പോരികൊണ്ട് എനിക്ക് സ്വര്‍ഗത്തെ തീ വെക്കണം. ബക്കറ്റില്‍ നിറച്ചിരിക്കുന്ന വെള്ളംകൊണ്ട് നരകത്തിലെ തീ എനിക്കണക്കണം. എങ്കിലേ ജനം നരകത്തെ ഭയമില്ലാതെ സ്വര്‍ഗത്തെ പ്രാപിക്കുവാന്‍ വെമ്പാതെ ദൈവത്തെ സ്നേഹിക്കുകയുള്ളൂ. ദൈവം സ്നേഹാഗ്നിപോലെ ഒരുവന്‍ ദൈവത്തെയും സ്നേഹിക്കുവാന്‍ പഠിക്കണം.

    അനന്തതയില്‍നിന്നും അവിടുന്ന് അരുളിച്ചെയ്തു. " എന്നെ നിങ്ങള്‌ തിരിച്ചറിയുവാന്‍വേണ്ടി ഞാന്‍ ഒളിഞ്ഞിരുന്ന നിധിയായിരുന്നു. പരമാത്മാവായ എന്നെ അറിയുവാന്‍ വേണ്ടി ഞാന്‍ നിങ്ങൾ ഉള്‍പ്പെട്ട സര്‍വ്വ സൃഷ്ടി ജാലങ്ങളെയും സൃഷ്ടിച്ചു. അവന്റെ സൃഷ്ടിയെ അറിയുന്നവന്‍ അവനെയും അറിയുന്നു. അവന്റെ സൃഷ്ടികളെ സ്നേഹിക്കുന്നവന്‍ അവനെയും സ്നേഹിക്കുന്നു. അവന്‍ അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെട്ടവനെന്നു അവന്റെ സ്നേഹ കൂടാരങ്ങളില്‌നിന്ന് ജനം ഒരേ സ്വരത്തില്‍ പാടും.

    ReplyDelete