Translate

Sunday, February 24, 2013

ക്രിസ്തുസഭയിലെ പാരഡൈം ഷിഫ്റ്റ്‌

പാരഡൈം ഷിഫ്റ്റ്‌ (paradigm shift) എന്ന സാങ്കേതിക പദം ഇന്ന് പല ശാസ്ത്രതലങ്ങളിലും വിഷയങ്ങളിലും പ്രയോഗിച്ചുകേള്‍ക്കാറുണ്ട്. കാഴ്ചപ്പാടിലുള്ള വ്യതിയാനംമൂലം രീതിശാസ്ത്രത്തില്‍ (methodology) അല്ലെങ്കില്‍ ജീവിതകലയില്‍ വരുന്ന മാറ്റത്തെ സൂചിപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്. വ്യക്തിപരമായ തലത്തെ മാത്രം ബാധിക്കുമ്പോള്‍ ഈ വാക്ക് ചേരില്ല. മാറ്റം ഒരു സമൂഹത്തെ അല്ലെങ്കില്‍ ഒരു പാഠ്യവിഷയത്തെ മൊത്തം ബാധിക്കുന്നിടത്തു മാത്രമേ ഈ പ്രയോഗം സാധുവാകൂ. paradigm എന്നതിനര്‍ത്ഥം മാതൃക, മാനം, രൂപം എന്നൊക്കെയാണ്. ജീവിതരീതികള്‍ രൂപപ്പെടുന്നത് മനുഷ്യരുടെ സ്ഥായിയായ അടിസ്ഥാന വിലയിരുത്തലുകളുടെ വെളിച്ചത്തിലും അവയുടെ പിന്‍ബലത്തിലുമാണ്. ആരംഭദശയിലെ മൌലികമായ ക്രിസ്തീയ ജീവിതത്തെ ഇന്നത്തെ അശുഭകരമായ അവസ്ഥയിലേയ്ക്ക് മാറ്റിയ paradigm shift നെപ്പറ്റി ഇവിടെ ചുരുക്കിപ്പറയാനാണ് ഞാനാഗ്രഹിക്കുന്നത്.

ആദ്യകാലങ്ങളില്‍ സഭയെന്നാല്‍ യേശുവിലൂടെ ദൈവസ്നേഹത്തെ തിരിച്ചറിഞ്ഞ മനുഷ്യരുടെ കൂട്ടുജീവിതമായിരുന്നു. അവര്‍ ജീവിതമൂല്യങ്ങളെ അളക്കാനുപയോഗിച്ചിരുന്ന മാനങ്ങള്‍ ദൈവസ്നേഹവും അതിനു പ്രതികരണവും പ്രത്യുത്തരവുമായ സഹോദരസ്നേഹവും മാത്രമായിരുന്നു. അടിസ്ഥാന മൂല്യം സ്നേഹമാവുമ്പോള്‍ ലാഭനഷ്ടങ്ങള്‍ എന്നൊന്നില്ല. എന്റേതും എനിക്കും എന്നതിന് പകരം നമ്മളും നമ്മുടേതും ആണ് ഇടപെടലുകളുടെ ഉത്തേജനവും മാനദണ്ഡവും ആകുന്നത്. എന്നാല്‍ കാലക്രമേണ ഭൗതികമായ രാഷ്ട്രമോടികളും അധികാരശ്രേണികളുമായി ബന്ധപ്പെട്ടതോടെ ആദിസഭയുടെ
മേല്‍പ്പറഞ്ഞ ആന്തരിക ജീവിതത്തിലേയ്ക്ക് സ്ഥാനചിഹ്നങ്ങളുടെയും അനുഷ്ഠാനപ്രക്രിയകളുടെയും മറപിടിച്ച്‌ അക്രിസ്തീയമായ പെരുമാറ്റരീതികള്‍ കടന്നുകൂടിയ ചരിത്രം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ക്രിസ്തുവിനു പകരം പോപ്പും പുരോഹിതരും യേശുചൈതന്യത്തിനു പകരം ലൗകികാധികാരസുഖത്തിന്റെ പൊടിപ്പും തൊങ്ങലുകളും ഒരു ക്യാന്‍സര്‍ പോലെ സഭയെ നൂറ്റാണ്ടുകളായി ഉള്ളില്‍ നിന്ന് കാര്‍ന്നുതിന്നുകയായിരുന്നു. ഇന്നും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സഭയില്‍ വന്നുപിണഞ്ഞ തെറ്റായ ഒരു പാരഡൈം ഷിഫ്റ്റിന്റെ പരിണതഫലമാണിത്.

ആദ്ധ്യാത്മികതക്കു പകരം ആത്മീയത  
താത്ത്വികവും ഭാഷാപരവുമായ തലത്തിലേയ്ക്ക് കടക്കാന്‍ താത്പര്യമുള്ളവര്‍ വേ
ര്‍തിരിച്ചറിയേണ്ട ചില അര്‍ത്ഥവ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. ആത്മീയം, ആദ്ധ്യാത്മികം എന്നീ വാക്കുകള്‍ എടുക്കുക. ഭാരതത്തിന്റെ അല്ലെങ്കില്‍ സംസ്കൃതത്തിന്റെ ഭാഷാശീലത്തില്‍ ആത്മാവിനെ സംബന്ധിക്കുന്നതാണ് ആദ്ധ്യാത്മികം. ഉപനിഷത്തുകളും ഗീതയും ആദ്ധ്യാത്മികശാസ്ത്രങ്ങളാണ്. അവയോടൊത്ത്‌ ആത്മീയം എന്നുപയോഗിക്കുന്നത് തെറ്റാണ്. കാരണം, ആത്മീയം എന്ന ശബ്ദത്തിന് സ്വന്തം, തനിക്കുവേണ്ടിയുള്ളത്, തന്നെ സംബന്ധിച്ചത് എന്നൊക്കെയാണ് വിവക്ഷ. ആത്മാര്‍ത്ഥമായി എന്ന വാക്ക്പോലും തെറ്റായിട്ടാണ് എപ്പോഴുംതന്നെ ഉപയോഗിക്കപ്പെടുന്നത്. അതിന്റെ ശരിയായ അര്‍ത്ഥം തനിക്കുവേണ്ടി, സ്വാര്‍ത്ഥ ചിന്തയോടെ എന്നൊക്കെയാണ്, പക്ഷേ, ഉദ്ദേശിക്കുന്നത് സത്യസന്ധമായി എന്നും. ആത്മഹത്യ എന്നാല്‍ സ്വയം കൊല്ലുക എന്നാണല്ലോ. അതുപോലെ, ആത്മാവിനെ സംബന്ധിച്ചത് എന്ന് എടുക്കാമെങ്കിലും, ആത്മീയം എന്നതിന് ആദ്ധ്യാത്മികം എന്നര്‍ത്ഥമില്ലതന്നെ.

സ്വാമി മുനിനാരായണപ്രസാദില്‍ നിന്നാണ് ഈ അര്‍ത്ഥവിന്യാസങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹം പറയുന്നു. "പരമമായ സത്യത്തെ ബ്രഹ്മം എന്നും ആത്മാവ്
എന്നും രണ്ടു ശബ്ദങ്ങള്‍കൊണ്ടാണല്ലോ സൂചിപ്പിക്കുന്നത്. അതിന്റെ സത്യം കണ്ടെത്തേണ്ടത്‌ തന്റെതന്നെ സ്വരൂപം അവരവര്‍ കണ്ടെത്തുന്നതിലൂടെ വേണം എന്നതും സുവിദിതമാണ്. അത് വച്ചുകൊണ്ടാണ് ആദ്ധ്യാത്മം, ആദ്ധ്യാത്മികം എന്ന വാക്കുകള്‍ ഉണ്ടായത്. ആത്മം എന്ന പദത്തോട് 'അധി' എന്ന ഉപസര്‍ഗ്ഗം ചേര്ന്നാണ് ആദ്ധ്യാത്മം ഉണ്ടായത്. അധിഷ്ഠാനമാക്കുക എന്നാണ് 'അധി' സൂചിപ്പിക്കുന്നത്. അതായത് ആത്മാവിനെ അഥവാ തന്നെത്തന്നെ അധിഷ്ഠാനമാക്കിക്കൊണ്ട് പരമമായ സത്യത്തെ കണ്ടെത്തുന്ന വിദ്യയാണ് ആദ്ധ്യാത്മവിദ്യ. ഞാന്‍ എന്നെ വാസ്തവികമായി അറിയുന്നതിലൂടെ പരമമായ സത്യത്തെ അറിയുന്നതിനുള്ള ശാസ്ത്രമാണ് ആദ്ധ്യാത്മികശാസ്ത്രം." (കേരള കൌമുദി, 23.2.2013)

ഈ വിശകലനം ഇവിടെ കൊണ്ടുവന്നത് വെറുതേയല്ല. ഭൌതികമായവയ്ക്കും ആത്മീയമായവയ്ക്കും അതീതമായതും എന്നാല്‍ രണ്ടിനെയും ഉള്‍ക്കൊള്ളുന്നതുമായ ആദ്ധ്യാത്മികതയില്‍നിന്ന് വഴിതെറ്റിപ്പോയി എന്നതാണ് ക്രിസ്തുസഭയില്‍ വന്നുപിണഞ്ഞ ആദ്യത്തെ പരഡൈം ഷിഫ്റ്റ്‌.. ഈ തെറ്റ് തിരിച്ചറിഞ്ഞ് പഴയ മൂല്യങ്ങളിലേയ്ക്കുള്ള ഒരു റീഷിഫ്റ്റ്‌ ലക്ഷ്യമിട്ടുകൊണ്ട് ഇതിനോടകം ധാരാളം നവീകരണശ്രമങ്ങള്‍ ഭാഗികമായി നടന്നുകൊണ്ടിരുന്നു. പക്ഷേ, അവയൊന്നും സ്ഥായിയായ ഫലങ്ങള്‍ പുറപ്പെടുവിച്ചില്ല.
ആഗോളസഭയില്‍ അങ്ങനെയൊരു മാറ്റം സാധ്യമാക്കാന്‍ വളരെയേറെ സമയം ഇനിയും വേണ്ടിവരും. എങ്കിലും തോറ്റുകൊടുക്കാതെ ശ്രമം തുടരുക എന്നത് യേശുവിനെ സ്നേഹിക്കുന്ന ചിലര്‍ തങ്ങളുടെ കടമയായിക്കരുതി മുന്നോട്ടുപോകുന്നുണ്ട്. ഞങ്ങളുടെ നാട് നിറയെ ഞങ്ങള്‍ നിനക്കായി മനോഹര ദേവാലയങ്ങളും ഒന്നിനൊന്ന് ഉയരം കൂടിയ സ്വര്‍ണക്കൊടിമരങ്ങളും ഉണ്ടാക്കി; ന്യൂനപക്ഷമായിരുന്നിട്ടും വേറെയാര്‍ക്കും ഇല്ലാത്തത്ര വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തി; നിരന്തരം ബൈബിള്‍ ക്വിസ്സുകള്‍ സംഘടിപ്പിച്ച് നിന്റെ വചനം പ്രഘോഷിച്ചു; അഭിഷേകാഗ്നി കത്തിച്ച് നിന്റെ പേരില്‍ അത്ഭുതരോഗശാന്തികള്‍ നടത്തി എന്നൊക്കെ അവകാശപ്പെടുന്നവരോട് "നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല, അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍" (മത്തായി 7,23) എന്നൊരു താക്കീത് യേശു തന്നിട്ടുണ്ട് എന്ന് ഇന്നും ഓര്‍ക്കുന്നവരാണവര്‍. ദൂരെപ്പോകൂ, സാത്താനേ, ദൈവകാര്യങ്ങളല്ല നിന്റെ മനസ്സിലുള്ളത്, മറിച്ച് മനുഷ്യതാത്പര്യങ്ങളാണ് എന്ന് ഒരിക്കല്‍ യേശു തന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്ന ശിമയോനോട് പോലും പറയേണ്ടിവന്നു. തന്റെ ധ്യാനനിമിഷങ്ങളില്‍ ഇതൊക്കെ കണ്മുന്നില്‍ കണ്ടുകൊണ്ടായിരിക്കാം ബെനെടിറ്റ് പതിനാറാമന്‍ പത്രോസിന്റെ പകരക്കാരന്‍ എന്ന തന്റെ സ്ഥാനം ഉപേക്ഷിക്കുന്നത്. ഒരു പാരഡൈം റിവേര്‍സ് ഷിഫ്റ്റിനുള്ള വഴിതെളിക്കാന്‍ അതുപകരിക്കുമെങ്കില്‍ അദ്ദേഹത്തിന്‍റെ സഭാസേവനം സഫലമായി.     

12 comments:

  1. സകരിയാചായന്റെ ഈ രചനാപാടവം അനുവാചകനില്‍ എത്രമാത്രം ആത്മജ്ഞാനം ഉരുവാക്കുന്നു എന്നത് കാലം കണ്ടത്തേണ്ട കാര്യമാണ് ...കാരണം അറിവിന്റെ തലങ്ങള്‍ തമ്മിലുള്ള ദൂരമാണ് ..".കേള്‍പ്പാന്‍ ചെവിഉള്ളവന്‌ കേള്‍ക്കട്ടെ " എന്ന മശിഹായുടെ ദുഖത്തോടെ അച്ചായ ,വീണ്ടും വീണ്ടും എഴുതണം ..ഗീതാസാരം ഇന്നും അറിയാത്തവരല്ലേ ഇന്ത്യന്‍സ് അധികവും ?അറിയണം എന്നുല്വിളിയുള്ളവന്‍ വായിക്കും ,മനനം ചെയ്യും മനസ്സിലാകുംവരെ മനസ്സിലാകാന്‍ മനസ്സിനെ ഉണര്‍ത്തും ഉയര്‍ത്തും ..".ഉത്തിഷ്ഠതാ ജാഗ്രതാ പ്രപ്യവരാ നിബോധത".

    ReplyDelete
  2. ഈ ലേഖനത്തില്‍ സാക്ക് വിവരിച്ച രണ്ടു പദങ്ങളുടെയും അര്‍ഥം യഥാര്‍ഥത്തില്‍ എനിക്കൊരു പുതിയ അറിവായിരുന്നു. ഇങ്ങനെ ദൈനംദിനജീവിതത്തില്‍ കേള്‍ക്കുന്ന വാക്കുകളെ അര്‍ഥവ്യാപ്തിയിലേക്ക് വിശകലനം ചെയ്ത സാക്കിനെ അനുമോദിക്കുന്നു. സത്യത്തില്‍ ആത്മീയതയും അദ്ധ്യാത്മിയതയും തമ്മിലുള്ള വിത്യാസം ധ്യാനഗുരുക്കള്‍ക്ക്‌ പോലും അറിയാമെന്നു തോന്നുന്നില്ല. ആത്മഗുരുക്കളെന്നും അദ്ധ്യാത്മിക ഗുരുക്കളെന്നും ആത്മീയ ഗുരുക്കളെന്നും അവരെ വിളിക്കാറുണ്ട്. അങ്ങനെയെങ്കില്‍ പോട്ടയിലെ ആത്മഗുരുക്കള്‍ സ്വയം അവരുടെതന്നെ ആത്മഗുരുക്കള്‍ തന്നെയല്ലേ? ഇവര്‍ക്ക് പറ്റിയപദം 'ആത്മീയം വിറ്റഴിക്കുന്നവര്‍' എന്നായിരിക്കാം.

    പറഡിയംഷിഫ്റ്റ്‌ അമേരിക്കയിലെ നിത്യജീവിതത്തിലെ ഒരു വാക്കാണ്‌. താല്‍ക്കാലികജോലിയുള്ള പകരക്കാരി നേഴ്സിനെ പെര്‍ഡിയം റ്റൈറ്റിലില്‍ അറിയപ്പെടുന്നു. ഈ വാക്കിന്റെ നിര്‍വചനാര്‍ഥം ചിന്തിച്ചത് ഇന്നാണ്. അമേരിക്കന്‍ ഡിഷ്ണറിയില്‍മാത്രം മുമ്പ് കണ്ടിരുന്ന ഈ വാക്കിന്റെ സ്പെല്ലിങ്ങ് per diem എന്നാണ്. ഇന്നാട്ടിലെ മെഡിക്കല്‍ ഹൊസ്പിറ്റലുകളില്‌ പ്രാബല്യമുള്ള per-diem shift എന്ന വാക്കും paradigm shift എന്ന വാക്കില്‍നിന്ന് കടമെടുത്തതെന്നും വിചാരിക്കുന്നു.

    പാരഡിഗം ഷിഫ്റ്റ് ശാസ്ത്രജ്ഞരുടെ ഒരു വാക്കാണ്‌. ശാസ്ത്രീയ വിപ്ലവം എന്നാണ് അവര്‍ കണക്കാക്കുന്നത്. ശാസ്ത്രവിപ്ലവം എന്നു പറയുന്നത് ബുദ്ധിപരമായ ഒരു വളര്‍ച്ചയാണ്. ആ പദം സഭയുടെ അധ്യാത്മ്യതയില്‍ യോജിക്കുന്നുവോ എന്നാണ്‌ സംശയം. സഭയെന്നും പുറകോട്ടുള്ള ചിന്താഗതിയിലാണ്. സമൂലമായ ഒരു നവീകരണമാറ്റം വന്നാലേ 'പാരഡിഗം ഷിഫ്റ്റ്' എന്നു പറയുവാന്‍ സാധിക്കുകയുള്ളൂ.

    ഉദാഹരണം പറയുകയാണെങ്കില്‍ ആദ്യമമനുഷ്യന്‍ ഭക്ഷണത്തിനായി നായാട്ടിനു പോവുമായിരുന്നു. പിന്നീട് ഒത്തൊരുമിച്ചു കൃഷിസ്ഥലങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. ഈ മാറ്റങ്ങളെ, അതിനു സഹായിച്ച ഘടകങ്ങളെ 'പാരഡിഗം ഷിഫ്റ്റ്' എന്ന് പറയാം. പിന്നീട് ശാസ്ത്രത്തില്‍ 'പാരഡിഗം ഷിഫ്റ്റ്' മാറ്റം വന്നു കൊണ്ടിരുന്നു. ഭൂമി പ്രപഞ്ചത്തിന്റെ നടുവിലെന്ന തത്വം മാറി സൂര്യനെ പ്രപഞ്ചത്തിന്റെ നടുവിലാക്കി. പിന്നീട് ന്യൂട്ടോണിയന്‍ ഭൌതിക ശാസ്ത്രം വന്നു. ഈ നീക്കങ്ങളെല്ലാം ലോകത്തിന്റെ കാഴ്ചപ്പാടുകളെതന്നെ സമൂല പരിവര്‍ത്തനം വരുത്തി. ഇതെല്ലാം നൂറ്റാണ്ടുകളില്‍കൂടി പരിവര്‍ത്തനവിധേയമായി പുതിയ പുതിയ paradigm shift എന്ന മാറ്റങ്ങള്‍ ആയിരുന്നു.

    അച്ചടിഭാഷകളുടെ ആരംഭത്തോടെ ഭാഷകള്‌തന്നെ മാറി. വായനകള്‍ വര്‍ദ്ധിച്ചതോടെ മനുഷ്യന്‍ സാംസ്ക്കാരിക തലത്തിലും വളര്‍‌ന്നു. പുസ്തകത്തില്‍ക്കൂടെ വായിച്ചറിയുവാന്‍ സാധിക്കുന്ന മനുഷ്യന്‍ പുരോഹിതന്റെ ദൈവനിര്‍വചനം മൊത്തം തട്ടിപ്പുപ്രസ്ഥാനമെന്നും മനസിലാക്കി. അങ്ങനെ മാറ്റങ്ങള്‍ ഉത്ഭാദനത്തിലും വ്യവസായമേഖലകളിലും സാങ്കേതിക വിവരമേഖലകളിലും സംഭവിച്ചുകഴിഞ്ഞു. ചുരുക്കത്തില്‍ ഈ പരിണാമങ്ങള്‍ എല്ലാം paradigm shift ആയിരുന്നു. എന്നാല്‍ paradigm shift എന്ന മാറ്റം സംഭാവിക്കാത്തു പേപ്പസ്സിയും കത്തോലിക്കസഭയും മാത്രം. ഇല്ലെങ്കില്‍ അറുന്നൂറു വര്‍ഷംകൂടി സഭയില്‍ ഒരു മാര്‍പാപ്പയുടെ രാജിയില്‍ക്കൂടി paradigm shift ഉണ്ടായി. ഇതുകൊണ്ട് സഭയില്‍ മാറ്റം ഉണ്ടായോ? ഈ മാറ്റം (paradigm shift)ചിലപ്പോള്‍ റോമിലെ വരുവാനിരിക്കുന്ന പീറ്റര്‍രാജ്യത്തിന്റെ നാശത്തിന്റെ പ്രവചനം ആയിരിക്കാം. സഹസ്രാബ്ധത്തിലെ പരിവര്‍ത്തനങ്ങള്‍ ഒന്നിച്ചു സംഭവിക്കണമെങ്കില്‍ 'പാരഡിഗം ഷിഫ്റ്റിന്റെ' സ്കെയിലിന് അളവില്ലാത്ത നീളവും ഉണ്ടാകണം.

    ReplyDelete
    Replies
    1. 1. "പാരഡിഗം ഷിഫ്റ്റ് ശാസ്ത്രജ്ഞരുടെ ഒരു വാക്കാണ്‌. ശാസ്ത്രീയ വിപ്ലവം എന്നാണ് അവര്‍ കണക്കാക്കുന്നത്. ശാസ്ത്രവിപ്ലവം എന്നു പറയുന്നത് ബുദ്ധിപരമായ ഒരു വളര്‍ച്ചയാണ്. ആ പദം സഭയുടെ അധ്യാത്മ്യതയില്‍ യോജിക്കുന്നുവോ എന്നാണ്‌ സംശയം. സഭയെന്നും പുറകോട്ടുള്ള ചിന്താഗതിയിലാണ്. സമൂലമായ ഒരു നവീകരണമാറ്റം വന്നാലേ 'പാരഡിഗം ഷിഫ്റ്റ്' എന്നു പറയുവാന്‍ സാധിക്കുകയുള്ളൂ." (ജോസഫ്‌ മാത്യു)
      പാരഡിഗം എന്നല്ല, പാരഡൈം എന്നാണ് ഉച്ചാരണം. "Paradigm shift is the transition from one paradigm to another. In modern physics there are important paradigms - the one Newtonian and the other Einseinian. The change from the one to the other can be called a paradigm shift. ... When an old paradigm is found as false and a new one is accepted, then there is a paradigm shift."Joseph Mathew Angadiyil, In Search of the Divine, p. 158. He continues, in the following pages, to speak of paradigms in religion. I shall try to elaborate it in another article. ഈ അടുത്ത കാലം വരെ paradigm എന്ന വാക്കിന് ഇംഗ്ലീഷില്‍ വിഭക്തി (declension of noun or conjugation of verb) എന്നായിരുന്നു അര്‍ത്ഥം.

      2. "പാരഡിഗം ഷിഫ്റ്റ് അമേരിക്കയിലെ നിത്യജീവിതത്തിലെ ഒരു വാക്കാണ്‌. താല്‍ക്കാലിക ജോലിയുള്ള പകരക്കാരി നേഴ്സ് 'പെര്‍ഡിയം' എന്ന റ്റൈറ്റിലില്‍ അറിയപ്പെടുന്നു. ഈ വാക്കിന്റെ നിര്‍വചനാര്‍ഥം ചിന്തിച്ചത് ഇന്നാണ്. അമേരിക്കന്‍ ഡിഷ്ണറിയില്‍മാത്രം മുമ്പ് കണ്ടിരുന്ന ഈ വാക്കിന്റെ സ്പെല്ലിങ്ങ് per diem എന്നാണ്. ഇന്നാട്ടിലെ മെഡിക്കല്‍ ഹൊസ്പിറ്റലുകളില്‌ പ്രാബല്യമുള്ള per-diem shift എന്ന വാക്കും paradigm shift എന്ന വാക്കില്‍നിന്ന് കടമെടുത്തതെന്നും വിചാരിക്കുന്നു." (ജോസഫ്‌ മാത്യു)

      ഇവിടെ പറയുന്ന per diem shift, paradigm shift എന്ന വാക്കില്‍നിന്ന് കടമെടുത്തതല്ല. അവ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഒരു ദിവസത്തെ ജോലിക്കായി പുറത്തുനിന്നൊരാളെ നിയമിക്കുന്ന രീതിയാണ് per diem shift. Dies (Latin - ദിവസം) എന്നത് per (for, through) എന്ന preposition കഴിഞ്ഞു വരുമ്പോള്‍ diem (accusative case)എന്നാകും. ഇവിടെ Shift എന്നത് night/day shift (ജോലി) ആണ്. paradigm shift ലെ shiftന്റെ അര്‍ത്ഥം മാറ്റം എന്നാണ്.

      Delete
    2. paradigm shift വളരെയധികം പഠിക്കേണ്ട വിഷയമായി എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ച് എ.ബി.സി.ഡി. തൊട്ടുതുടങ്ങണം. ശ്രീ ജോസഫ് മറ്റപ്പള്ളിയും ഈ ചര്‍ച്ചയില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിനു ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. അതുപോലെ കളരിക്കല്‍ ചാക്കോച്ചനും അറിവിന്റെ സിംഹം ആണ്. താഴെ കാണുന്ന ലിങ്ക് പരിശോധിക്കൂ. ഈ വിഷയത്തെപ്പറ്റി എകദേശം രൂപംകിട്ടും. അപ്പോസ്തോലികകാലം മുതല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടുവരെയുള്ള Paradigm Shifts ഈ ചാര്‍ട്ടില്‌നിന്നും മനസിലാക്കാം. സഭയുടെ സാമൂഹ്യവും സാമ്പത്തികവും സാംസ്ക്കാരികവുമായ നൂറ്റാണ്ടുകളില്‍ക്കൂടിയുള്ള വിവിധ കാഴ്ചപ്പാടുകളെ Paradigm Shifts ആയി അളക്കാം. പഠിച്ചാലേ എന്നെസംബന്ധിച്ച് എന്തെങ്കിലും അഭിപ്രായം എഴുതുവാന്‍ സാധിക്കുകയുള്ളൂ.

      http://www.global-ethic-now.de/gen-eng/0b_weltethos-und-religionen/0b-pdf/paradigm-shifts-christianity.pdf

      Delete
  3. ഒരു walking dictionary (ഡിക്ഷനറി, ഡിക്ഷ്ണറി അല്ല!) ആയ ജോസഫ്‌ പടന്നമാക്കല്‍ തന്ന ലിങ്ക് രസകരമായിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ സഭയിലെ ചിന്താവ്യതിയാനങ്ങള്‍ കൃത്യമായി കുറിച്ചിരിക്കുന്നു. എന്നാല്‍ നമ്മുടെ ചര്‍ച്ച കേന്ദ്രീകരിക്കേണ്ടത് യേശുവില്‍ നിന്ന് സഭ എങ്ങനെ, എത്രമാത്രം അകന്നുപോയി, ഇനി ഒരു തരിച്ചുപോക്ക് സാധ്യമാണോ, ആണെങ്കില്‍ എങ്ങനെ എന്നും മറ്റുമുള്ള വിഷയങ്ങളില്‍ ആയിരിക്കണമെന്നാണ്‌ എനിക്ക് തോന്നുന്നത്. സാങ്കേതിക പദങ്ങള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യമായി വന്നേക്കാം. paradigm shift അതില്‍പ്പെടുന്നു.

    ReplyDelete
  4. തകര്പ്പന്‍ ലേഖനങ്ങള്ക്കൊണ്ടും അടിപൊളി വ്യാഖ്യാനങ്ങള്ക്കൊണ്ടും അല്മായാശബ്ദം കൊളിളക്കം സൃഷ്ടിക്കുന്നുവെന്ന് പറയാതെ വയ്യ. ഹിന്ദുവും മുസല്മാനും അഭിമാനപൂര്വ്വം സ്വന്തം തനിമ പ്രകടിപ്പിക്കുമ്പോള്‍ ഒരു സാധാരണ ക്രിസ്ത്യാനി സ്വന്തം മതം മറ്റുള്ളവര്‍ മനസ്സിലാക്കരുതേയെന്ന നിര്ബന്ധബുദ്ധിയോടെയാണ് ഇന്ന് പുറത്തിറങ്ങുന്നത്. കൊന്തയും വെന്തിങ്ങയും പ്രദര്ശിപ്പിച്ചു നടക്കുന്ന ആളുകളെ സഹതാപത്തോടെയാണ് മറ്റു ക്രിസ്ത്യാനികള്‍ തന്നെ നോക്കുന്നത്. ഇത് സഭയില്‍ വന്ന ഒരു പാരഡൈം ഷിഫ്റ്റ്‌ തന്നെയാണ്. ചുരിദാറും ടോപ്പും രംഗത്തിറങ്ങിയപ്പോള്‍ അതിനെതിരെ പടവാളുയര്ത്തി്യ അച്ചന്മാരുമുണ്ട് മെത്രാന്മാരുമുണ്ട് – ഒന്നും നടന്നില്ല. ഇപ്പൊ അതും പോയി സ്കിന്‍ ടൈറ്റ് വസ്ത്രങ്ങളായി. ആരും ഒന്നും മിണ്ടുന്നില്ല. കണ്ട്രോള്‍ കൈവിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
    സക്കറിയാസ് സാര്‍ കപ്പ നട്ടിട്ടു വേര് പിടിച്ചോയെന്നു പിറ്റേന്നു കമ്പ് പൊക്കി നോക്കുന്ന കര്ഷകനെപ്പോലെ നാം ചെയ്യുന്നതൊന്നും ഫലം കാണുന്നില്ലല്ലോയെന്നു നിരാശപ്പെടുന്നുണ്ടോയെന്നു സംശയം തോന്നുന്നു. അല്മായാ ശബ്ദവും സത്യജ്വാലയും വായിക്കുന്ന നിരവധി പ്രഗല്ഭുര്‍ ഇന്ന് ഇവിടെയുണ്ട്. സഭയുടെ അടിയിലെ പൂഴി സാവധാനം ഊര്ന്നു പോകുന്നത് ആരും അറിയുന്നില്ല. ഒരു പാരഡൈം ഷിഫ്റ്റ്‌ലേക്കാണ് കാര്യങ്ങള്‍ ഇപ്പൊ പൊയ്ക്കൊണ്ടിരിക്കുന്നത്. സഭക്കുവേണ്ടി നിരത്തിലിറങ്ങാനോ പരസ്യമായി വാദിക്കാനോ അഭിഷേകാഗ്നി തൊഴിലാളികലല്ലാതെ ആരെയും ഇന്ന് കിട്ടാനില്ലാത്ത അവസ്ഥ. ജനം ബോധവല്ക്കകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് നിങ്ങള്‍ സദുദ്ദേശത്തോടെ ചെയ്തുകൊണ്ടിരിക്കുന്ന നന്മയുടെ ഫലം തന്നെയാണ്. വലിയ മാറ്റങ്ങള്ക്ക് കൂടുതല്‍ സമയം വേണ്ടിവരും, ആനക്ക് ഗര്ഭതകാലം പത്തൊന്പിതു മാസമാണെന്നാണ് അറിവ്. ക്ഷമയോടെ കാത്തിരിക്കുക. ഒരുവശത്ത്‌ വട്ടായി പോയി കിറുക്കായി വരുമ്പോള്‍ മറുവശത്ത്‌ നെടുങ്കനാല്‍ പോയി വിലങ്ങനാല്‍ വരും – അതോടെ എല്ലാവര്ക്കും അടങ്ങി ഇരിക്കാറുമാകും.

    ReplyDelete
    Replies
    1. ഈ വിലങ്ങനാല്‍ ആണോ റോഷന്‍ ഫ്രാന്‍സിസ്? അപ്പോള്‍, അടങ്ങിയിരുന്നാല്‍ മതിയെന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത് ? ആരും അടങ്ങിയിരിക്കരുത്, ഒന്നുകില്‍ സഭ അതിന്റെ ആദി സത്തയിലേയ്ക്ക് തിരിച്ചുപോകണം, അല്ലെങ്കില്‍ പള്ളികളെല്ലാം ഇടിച്ചു നിരത്തണം എന്നല്ലേ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത് ? ആകെ കണ്ഫ്യുഷനായി, കേട്ടോ. പലരും ഡൈനമൈറ്റും കമ്പി കൂന്താലികളും ശേഖരിച്ചു തുടങ്ങി. അതൊക്കെ ഇനി എന്ത് ചെയ്യണം?

      Delete
  5. ക്രിസ്ത്യാനിക്ക് തന്റെ മതത്തെപ്പറ്റിയല്ല, മതാചാരങ്ങളിലെ ബാലിശ രീതികളെപ്പറ്റിയാണ് പലപ്പോഴും നാണം തൊന്നുന്നത്. മനുഷ്യര്‍ ധാരാളം വായിക്കുന്നുണ്ട്, ചിന്തിക്കുന്നുണ്ട്, മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഒരുദാഹരണം. പള്ളിക്കാര്‍ വിശുദ്ധ കുര്‍ബാനയെപ്പറ്റി ഒരു തരിപോലും മാറ്റമില്ലാതെ ഇന്നും പഴയ സങ്കല്പങ്ങള്‍ തന്നെ വച്ചുപുലര്‍ത്തുകയും പഴയ ആചാരരീതികളില്‍ തന്നെ തുടരുകയും ചെയ്യുന്നു. സാഹോദര്യത്തിന്റെ പ്രകടനമായി യേശു വിഭാവനം ചെയ്ത അപ്പം പങ്കിടലിനെ ഇന്നും പുരോഹിതര്‍ ഏതോ രഹസ്യാര്‍ത്ഥമുള്ള ബലിയായും കടലാസുപോലുള്ള എന്തോ കഷണത്തില്‍ ഇറച്ചിയും ചോരയും ഉണ്ടെന്നും പറഞ്ഞ് മാറി മാറി മുതിര്‍ന്നവരുടെ നാക്കില്‍ വച്ച് കൊടുക്കുകയും മറ്റും ചെയ്തുകൊണ്ടിരുന്നാല്‍ വിവരമുള്ള ആര്‍ക്കെങ്കിലും കുര്‍ബാനയില്‍ സംബന്ധിക്കാന്‍ തോന്നുമോ? ശരിയായ അര്‍ത്ഥം പറഞ്ഞു കൊടുക്കാന്‍, അര്‍ത്ഥമുള്ള രീതിയില്‍ അതിനെ ഒരു പങ്കിടല്‍ ആക്കാന്‍ എന്തെ ഒരു മെത്രാനും പുരോഹിതനും ചങ്കൂറ്റമില്ലാത്തത്? ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍. എങ്ങനെ നാണം തോന്നാതിരിക്കും! നാണം തോന്നിയാല്‍ പെണ്ണുങ്ങള്‍ക്ക്‌ തലയില്‍ മുണ്ടിട്ടിരിക്കാം. ആണുങ്ങള്‍ക്ക് അത് പറ്റുമോ. അവര്‍ പള്ളിയില്‍ പോക്ക് ഉപേക്ഷിക്കും. ഇതൊന്നും കാണാത്ത പാതിരിമാര്‍ വലിയ പള്ളികള്‍ പണിഞ്ഞുകൊണ്ടിരിക്കും. അതൊക്കെയാണ്‌ ക്രിസ്ത്യാനിയുടെ അപകര്‍ഷതയുടെ കാരണങ്ങള്‍.

    ReplyDelete
  6. Verry deep and informative. Thanks a lot zak and joseph

    ReplyDelete
  7. "ഞാനും പിതാവും ഒന്നാകുന്നു , എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു".(അഹം ബ്രഹ്മാസ്മി) എന്ന അദ്വൈത വേദമന്ത്രം അറിയാതൊന്നുരുവിട്ടതു കാരണം , ദൈവനാമത്തില്‍ മനുജനെ ചൂഷണം ചെയ്യുന്ന പുരോഹിതനോടെതിര്ത്തത് കാരണം കുരിശ്ശില്‌ മരണം വരിച്ചവന്‍ ഒരുവന്‍ ...ഒരുവന്‍ മാത്രം ...പക്ഷെ ഇന്നവന്റെ കെയര്‍ഓഫില്‍ സുഖിച്ചു വാഴുന്നു പോപ്പ് തൊട്ടു ലോക്കല്‍ ആനെമയാക്കി പാസ്റെര്‍ വരെ ....ഇവരെയെല്ലാം ചുമക്കേണ്ട വിധി പാവം ജനത്തിനും ...കര്‍ത്താവന്തിച്ചു .."ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നത് പോലെ .നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍"""""""..".."."/ "ഇതാകുന്നു എന്റെ കല്പന "എന്നരുളിയ മശിഹായുടെ സ്നേഹത്തില്‍നിന്നും നമ്മെ എത്ര അകലത്തിലാക്കി ഈ ഹീന മണവാട്ടി സഭകള്‍ ?ഇതായിരിക്കണം ഇനിമുതല്‍ ഓരോ മനനമുള്ള മനുഷ്യസ്നേഹിക്കും ദുഃഖചിന്ത....കണ്ണ് തുറന്നു നോക്ക് ഒരു ഗ്രാമത്തില്‍ തമ്മിലടിക്കുന്ന എത്ര പള്ളികള്‍ ?വിശ്വാസങ്ങള്‍ ?..ഇതാണു മശിഹായുടെ തീരാദുഖം... ഈ ദുഃഖനിവാരണത്തിന്" അണ്ണന്‍ കുഞ്ഞും തന്നാലായത്‌ " എന്നപോലെ നാം എന്താണിനീം ചെയ്യേണ്ടത് എന്ന് ചിന്തിക്കാം ..ഒന്നാമതായി കര്‍ത്താവിനെ അനുസരിക്കുക ,കത്തനാരോടു വിട പറയുക ...അയല്‍ക്കാരനെ സ്നേഹിക്കുക ...നല്ല ശമരായനാവുക...ഇത്രയും മതി ..ദൈവമേ നിനക്ക് സ്തുതി ..

    ReplyDelete
  8. റോഷന്‍,പാരഡൈം ഷിഫ്റ്റ്‌ എന്ന വിഷയം ആരംഭത്തില്‍തന്നെ സാമാന്യം വിലയിരുത്തി. മനുഷ്യന് അല്‍പ്പംപോലും വ്യക്തിസ്വാതന്ത്ര്യം കൊടുക്കുവാന്‍ ഈ കുപ്പായസമൂഹം അനുവദിക്കുകയില്ലേ? യേശുവില്‍ എല്ലാവരും ഒന്നാണെന്ന് പറഞ്ഞിട്ട് കേരളത്തിലെ കാലാവസ്ഥക്ക് ചേരാത്ത കുപ്പായങ്ങള്‍ എന്തിനു ഈ കന്യാസ്ത്രികളെയും പുരോഹിതരെയും അണിയിക്കുന്നു. അമേരിക്കന്‍കന്യാസ്ത്രികളും പുരോഹിതരും സ്വയംതന്നെ പാരഡൈം ഷിഫ്റ്റ്‌ നടപ്പാക്കി കഴിഞ്ഞു. കന്യാസ്ത്രീകള്‍ ചൂടുകാലത്ത് വെറും നിക്കറിട്ടാണ്‌ ഇന്നാട്ടില്‍ നടക്കുന്നത്. ഇവിടെ,പുരോഹിതര്‍ മനുഷ്യരെപ്പോലെ വേഷങ്ങള്‍ ധരിക്കുന്നു. യേശു പുതിയനിയമത്തില്‍ ഒരു വേഷത്തിന്റെയും കോഡു കല്‍പ്പിച്ചിട്ടില്ല. ആദ്യംവേണ്ടത് ഇവരുടെ കോമാളിവേഷത്തിനു മാറ്റമാണ്.കാല്‍വരിയിലേക്ക് യേശു പോയതു മിതമായ വസ്ത്രമണിഞ്ഞായിരിക്കണം. അവിടുത്തെ മേലങ്കികള്‍ ആവശ്യക്കാരനു കൊടുത്തു. രണ്ടുപേരു ധരിക്കേണ്ട വസ്ത്രമാണ് ഇന്ന് പുരോഹിതന്‍ ഒറ്റയ്ക്ക് ധരിക്കുന്നത്. ഇവരുടെ മേലങ്കി ദരിദ്രന് ഊരികൊടുക്കുവാന്‍ തയ്യാറാവുമോ? ചുമ്മാ പറ്റിക്കുന്ന പ്രസംഗം നടത്താതെ പാതിരീ? ഒരു പാരഡൈം ഷിഫ്റ്റിനായി അലമായനിന്നും കാല്‍വരിയിലെ ദാഹമുണ്ട്.

    പരിഷ്കൃതസമൂഹത്തിനെ കാണുമ്പോള്‍ പുരോഹിതന് അസൂയ ആണ്. കൊച്ചുപെണ്ണുങ്ങള്‍ ഫാഷനായി പോവുമ്പോള്‍ നീണ്ടകുപ്പായത്തില്‍ വെന്തുരുകി ജീവിക്കുന്ന ഇവരുടെ ദേഹമാസകലും ചൊറിച്ചില്‍ ഉണ്ടാകുന്നതും സ്വാഭാവികമാണ്. പെണ്ണുങ്ങള്‍ രണ്ടായി തലമുടി പിന്നിവരുന്ന ഫാഷന്‍കാലവും ഓര്‍ക്കുന്നു. കുര്‍ബാന സമയം ഒരു പുരോഹിതന്‍ അവളുടെ തല ചന്തിപോലെയിരിക്കുന്നുവെന്നു കമന്റ്ടിച്ചതും ഓര്‍മ്മയിലുണ്ട്. എന്റെ ചെറുപ്പകാലത്തു പിനുസം,പറ്റ, മൊട്ട എന്നിങ്ങനെ തലമുടിവെട്ടല്‍ മൂന്നുതരമായിരുന്നു. ദൈവംതന്ന തലമുടി അല്‍പ്പംനീട്ടി പിനുസമായി സ്കൂളില്‍ കയറിയാല്‍ അക്കാലങ്ങളില്‍ കുട്ടികളെ തല്ലാന്‍ നില്‍ക്കുന്ന ഒരു മൂര്‍ഘന്‍വികാരിയേയും ഓര്‍മ്മിക്കുന്നുണ്ട്.

    ശാസ്ത്രത്തിലെ വിശേഷപദമായ പാരഡൈം ഷിഫ്റ്റ്‌ സോഷ്യല്‍ സയന്‍സിനും ബാധകമാണ്. കപ്പക്ക്‌ വേരുപിടിച്ചോയെന്നു പിറ്റേദിവസം പറിച്ചു കപ്പത്തണ്ട്‌ പൊക്കി നോക്കുന്നവരെക്കാളും നടുന്നവന്റെ സഭയാണ് നമുക്കുവേണ്ടത്. കപ്പക്ക്‌ വളമിട്ടു പരിപോഷിപ്പിക്കണം. ചില പള്ളികളിലെ വികാരിമാര്‍ രാസവളങ്ങള്‍ നിരുത്സാഹപ്പെടുത്തി സ്വാഭാവികവളങ്ങള്‍ ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ക്ക് പദ്ധതികളുമായി സേവനം ചെയ്യുന്നുവെന്നു പത്രത്തില്‍ വായിച്ചു. ഇതും യേശുവിന്റെ സഭയുടെ ഒരു വളം തന്നെ.

    ക്രൈസ്തവതത്വങ്ങള്‍ ആദ്യം പ്രചരിപ്പിച്ചിരുന്നത് കൂട്ടായ്മയില്‍ക്കൂടിയായിരുന്നു. ആദികാലങ്ങളില്‍ യേശുവിന്റെ തത്വങ്ങള്‍ വാമൊഴിയായി പ്രചരിപ്പിച്ചിരുന്നു. പിന്നീട് എഴുത്തില്‍ക്കൂടിയായി. അച്ചടിയില്‍ക്കൂടിയായി. ചെറിയ കൂട്ടായ്മയില്‍നിന്ന് സഭ വളര്‍ന്നു, ആഗോളമായി. കന്യാസ്ത്രികളും പുരോഹിതരും ഓരോ നൂറ്റാണ്ടില്‍ സഭാസേവനത്തിനായി സഭയിലെ ഭാന്തന്‍ലോകം കൊണ്ടുവന്നു. പത്രങ്ങളായി. മാസികകളായി. ഇന്ന് ഒരു നിമിഷംകൊണ്ട് സൈബര്‍ലോകംവഴി സത്യത്തിന്റെ സന്ദേശം എത്തിക്കുവാന്‍ സാധിക്കുന്നു. ഇവകളെല്ലാം ഓരോ പാരഡൈം ഷിഫ്റ്റില്‍നിന്ന് മാറ്റംസംഭവിച്ച പുതിയ പുതിയ പാരഡൈം ഷിഫ്റ്റെന്നു പറയാം. നടന്നതു മുഴുവന്‍ നസ്രത്തിലെ ആശാരി ചെറുക്കന്റെ മലയിലെ വാക്കുകളില്‍ നിന്നുമെന്ന് ചിന്തിക്കണം.

    പാരഡൈം ഷിഫ്റ്റ്‌ എന്ന ഗഹനമായ വിഷയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ പാരഡൈം ഷിഫ്റ്റ്‌കൊണ്ട് ആദ്യം അളക്കേണ്ടത്‌ സഭയുടെ ഭാവി എന്ത്? സങ്കുചിതമായ ഇന്നത്തെ നൂറു നൂറു പ്രശ്നങ്ങളെ എങ്ങനെ കൈകാകാര്യം ചെയ്യാം? വിവിധങ്ങളായ പ്രശ്നങ്ങള്‍ എങ്ങനെ വേര്‍തിരിക്കാം? വേര്‍തിരിച്ചു കഴിഞ്ഞാല്‍ ഓരോ പ്രശ്നങ്ങള്‍ക്കും എങ്ങനെ പരിഹാരം കാണാം? ഈ ചോദ്യങ്ങള്‍ക്കെല്ലാം ആദ്യം ഉത്തരവും കാണണം. ലാബോറട്ടറിയില്‍ ഒരു ശാസ്ത്രജ്ഞന്‍ പരീഷണം നടത്തുന്നതുപോലെ യേശുവിന്റെ സഭയും വിലയിരുത്തുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

    സഭ ഇന്ന് സഞ്ചരിക്കുന്നത് അന്ധമായിട്ടാണ്‌. സഭയ്ക്കുള്ളില്‍ സംഭവിക്കുന്നത്‌ സര്‍വ്വതും പരമരഹസ്യം. എന്ത് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയത്തില്ല. രഹസ്യമറകള്‍ തട്ടിത്തെറിപ്പിച്ചു നവമായ ഒരു യേശുചൈതന്യം വീണ്ടെടുക്കുവാന്‍ സൈബര്‍ലോകത്തിനും കഴിയണം. അല്‍മായശബ്ദവും സത്യജ്വാലയും ഉദിച്ചുയരുന്ന പാരഡൈം ഷിഫ്റ്റ്‌ ആണ്.

    ReplyDelete
  9. എന്റെ ജീവചരിത്രം ക്നാനായ വിശേഷങ്ങളില്‍ എഴുതി, താന്തോന്നിയെന്നും വിളിച്ചുകഴിഞ്ഞ് ജോഷ്‌ കദളിക്കാടനെ പിന്നെ കണ്ടില്ല. നോമ്പു നോക്കുന്നില്ലെങ്കില്‌ മറ്റുള്ളവര്‍ക്ക് പേരുകള്‍ നല്‍കാതെ ഈ വിവാദത്തില്‍ പങ്കെടുത്തുകൂടെയോ? ഇങ്ങനെയുള്ള വിഷയങ്ങളില്‍ നല്ല ജ്ഞാനം ഉണ്ടെന്നും അറിയാം.

    സാക്ക്‌ പറഞ്ഞതുപോലെ സുവിശേഷത്തില്‍ നമ്മുടെ മനസ്സില്‍ പതിയുന്ന പ്രധാന പ്രതിബിംബം യേശുവാണ്‌. കടല്‍ത്തീരത്തുകൂടി മുക്കവരുമൊത്തു മാറ്റത്തിന്റെ കാഹള ധ്വനിയുമായി സഞ്ചരിക്കുന്ന യേശുവിലാണ് ആദ്യത്തെ പാരദിയം ഷിപ്റ്റ് നാം കാണുന്നത്‌. പീറ്ററിനോട്, നീ എന്റെ പിന്നാലെ വരൂ. ഞാന്‍ നിന്നെ മനുഷ്യരെ പിടിക്കുന്നവരാക്കാം. യഹൂദറാബ്ബികളുടെ പ്രഭാഷണങ്ങളില്‍നിന്നും അകന്നു മുക്കവകുടിലില്‍നിന്നും ചരിത്രത്തിലെ യേശു യഹൂദ നിയമങ്ങള്‍ക്കു വെല്ലുവിളിയായി."സ്ത്രീയെ ഇനിമേല്‍ നീ പാപം ചെയ്യരുത്, ജനകൂട്ടത്തിലെ പൌരമുഖ്യരോട് നിങ്ങളില്‍ പാപമില്ലാത്തവള്‌ അവളെ കല്ലെറിയട്ടെ" എന്ന് നാഥന്‍ അരുളി ചെയ്തതും യഹൂദ നിയമത്തിനെതിരായ ഒരു പാരദിയം ഷിപ്റ്റ് തന്നെ.

    ഞാന്‍ പഠിപ്പിച്ചത് സര്‍വ്വജാതികളെയും പഠിപ്പിക്കുവാന്‍ യേശു ശിക്ഷ്യന്മാരൊട് പറഞ്ഞത് വാര്‍ത്താവിനിമയങ്ങളുടെ ഒരു കാല്‍വെപ്പായിരുന്നു.വാമൊഴികളായി തുടങ്ങിയ ചരിത്രത്തിലെ യേശുവിന്റെ മലയിലെ പ്രസംഗം കാലത്തിന്റെ ഒഴുക്കില്‍ ഇന്ന് സൈബര്‍ ലോകത്തിലെ വിസ്മയങ്ങളായി മാറി.മലയിടുക്കുകളില്‍നിന്നും ഘോരവനാന്തരങ്ങളില്‍നിന്നും സമുദ്രാന്തര ഉള്‍ക്കടലുകളില്‍നിന്നും സൈബര്‍ തരംഗങ്ങള്‍വഴി നാഥന്‍റെ സന്ദേശം ജനം ശ്രവിക്കുന്നു.

    അവിടുന്നങ്ങോട്ട് വാര്‍ത്താവിനിമയങ്ങളുടെ പരിവര്‍ത്തനമാണ് കാണുന്നത്.കടംകഥകള്‍പോലെ അന്ധാളിക്കുന്ന യേശുവിന്റെ ചരിത്രമാണ് ഇന്ന് പുസ്തക താളുകളില്‍ നാം വായിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രതിഫലിക്കുന്ന യേശുവിനെ ചരിത്രത്തിലെ യേശുവുമായി തുലനം ചെയ്‌താല്‍ സത്യത്തില്‍നിന്നു അകന്ന മങ്ങലേറ്റ ഒരു യേശുവിനെ സ്വീകരിക്കേണ്ടി വരും. അന്നത്തെ വിശ്വാസമായി യേശുവിലുള്ള മായംചേര്‍ത്ത കറുപ്പുകള്‍ കണ്ടേക്കാം. എങ്കിലും ചിന്തിക്കുന്നവന് മൂലതത്വത്തില്‍ ഓടിയെത്തുവാന്‍ കഴിയും. ഇടക്കുള്ള നൂറ്റാണ്ടുകള്‍ പാരദിയം ഷിപ്റ്റ് എന്ന മറകൊണ്ട് അദൃശ്യമാണ്. അന്ധമായ കണ്ണുകള്‍കൊണ്ട് സഭ സത്യത്തിനു പുതിയ നിര്‍വചനങ്ങളും നല്‍കി.

    യേശു ഇന്നത്തെ കാഴ്ചപ്പാടില്‍ ഒന്നാംനൂറ്റാണ്ടിലെ അധിക വിദ്യാഭ്യാസമില്ലാത്ത ഒരു റാബ്ബിയായിട്ടാണ്,നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്നത്.വ്യപിചാരത്തിനു കുറ്റാരോപണം ചെയ്ത ഒരു സ്ത്രീയുടെ മുമ്പില്‍വെച്ച് മണല്‌പ്പുറത്തു എന്തോ വരച്ചെന്നല്ലാതെ മറ്റൊന്നും യേശു എഴുതിയതായി വചനത്തില്‍ ഇല്ല. അവിടുത്തെ പാലസ്റ്റീന്‍ യഹൂദസാഹചര്യങ്ങള്‍ തികച്ചും യവനസംസ്ക്കാര(ഗ്രീസ്)ലോകമായി വ്യത്യസ്ഥമായിരുന്നു.

    യേശുവിന്റെ സുവിശേഷസന്ദേശങ്ങള്‍ ഒരു കൂട്ടം ചെറിയ യഹൂദജനങ്ങള്‍ക്കുവേണ്ടിയായിരുന്നു. അരാമിക്ക് ഭാഷയായിരുന്നു അവിടുന്ന് സംസാരിച്ചത്.സ്വര്‍ഗരാജ്യം ഉപമകളില്‍ക്കൂടിയും ആപ്തവാക്യങ്ങളില്‍ക്കൂടിയും ശിക്ഷ്യരോടു സംസാരിച്ചു. അവിടുത്തെ വചനങ്ങള്‍ കേട്ടുനിന്നവരെ അന്ധാളിപ്പിച്ചു. ജെറുസ്ലേമിലും ആ വിപ്ലവകാരി യഹൂദായിലെ നേതാക്കന്മാരുമായി വാക്കുതര്‍ക്കത്തിനുപോയി. ക്രൂശിതനായി. നമ്മുടെ വിശ്വാസം അനുസരിച്ച് അവന്‍ മരിച്ചവരില്‍നിന്നും ഉയര്‍ത്തു.

    യവനന്മാരായ വിജാതിയര്‍ക്കുവേണ്ടി പൌലീനിയന്‍ നവീകരണസന്ദേശങ്ങളായ സഭയും വന്നു. പോള്‍ ആയിരുന്നു അതിന്റെ ഉപജ്ഞാതാവ്. യേശുവിന്റെ ആഗ്രഹഹങ്ങള്‌ക്കും വളരെ ദൂരെയായിരുന്നു പോള്‍ സഞ്ചരിച്ചിരുന്നത്. യഹൂദരില്‍തന്നെ ചെറിയകൂട്ടമായിരുന്ന യേശുവിന്റെ സഭയെ പുത്തനായ ഒരു ലോകമതമാക്കി. യേശുവിനു ചുറ്റുമുണ്ടായിരുന്ന പുണ്ണ്യസ്ത്രീകളുടെ സ്ഥാനത്തു പോള്‍ സ്ത്രീകള്‍ക്കു നിയന്ത്രണംവെച്ചു. പുരുഷജ്വരംബാധിച്ച പോളിന്റെ തലയില്‍ ക്രിസ്തു പുരുഷന്റെ തലയില്‍ മാത്രം വസിക്കുന്നുവെന്ന പുതിയ പാരദീയം ഷിഫ്റ്റും ഉണ്ടാക്കി. പോള്‍ ആണ്,ചെറുസഭയിലായിരുന്ന യേശുവിനെ ലോകത്തിന്റെ സമാധാനദീപമായി ഉയര്‍ത്തി ക്രിസ്തുസഭയിലെ ആദ്യത്തെ പാരദിയം ഷിപ്റ്റ് ഉണ്ടാക്കിയത്.

    ReplyDelete