Translate

Wednesday, February 20, 2013

ഓട്ടപ്പാട്ട : വയസ് 65....


സാമുവല്‍ കൂടല്‍..........
'അപ്രിയ യാഗങ്ങളുടെ' കര്‍ത്താവ്..............
വയസ് 65....
നല്ല ഉദ്യോഗത്തിലിരുന്നയാള്‍.........
കണ്ടാല്‍ പരമയോഗ്യന്‍.................
മീശയുടെ വളവ് ക്രമീകരിച്ചാല്‍ ഡോ. ബാബുപോള്‍ IAS ന്റെ അപരന്‍.........
ഇപ്പോള്‍ കണ്ടാല്‍ ക്രിസോസ്‌തോം തിരുമേനിയുടെ അനുജന്‍.......
സംഗീതജ്ഞന്‍.................ഗാനരചയിതാവ്.............
നിരവധി പുരസ്‌കാരങ്ങള്‍................
അനുഗ്രഹീത സന്താനങ്ങള്‍......................
ശിഷ്ടകാലം മര്യാദക്ക് കഴിഞ്ഞാല്‍ ഷവലിയാര്‍ പദവിയോ സഭാരത്‌നം ബഹുമതിയോ കിട്ടാവുന്നയാള്‍..............
പക്ഷേ എന്തു ചെയ്യാം. തലേവര അമുക്കിച്ചെരച്ചാല്‍ മാറുമോ ?
ജോസഫ് പുലിക്കുന്നന്റെ ബാധയാണ് കേറിയിരിക്കുന്നത്.................
കത്തനാമ്മാരെ കണ്‍വെട്ടത്തു കണ്ടുകൂട.
സത്യജ്വാല മാസികയില്‍ ഇപ്പന്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോഴാ ചിരിച്ചു പോയത്.
'പലരുടേയും നോട്ടത്തില്‍ പരാജയപ്പെട്ട ജീവിതമാണെന്റേത്'

ഈ കഥ കേട്ടിരിക്കുന്നത് നല്ലതാണ്. ഒരു പ്രൊഫസറോട് പറയാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല. ഇത് ചുമ്മാ കഥയല്ലേ... അതുകൊണ്ടാ......

ഒരു രാജകൊട്ടാരത്തിലേക്ക് കുറച്ചകലെയുള്ള കിണറ്റില്‍ നിന്നും അയാള്‍ വെള്ളം കൊണ്ടുവന്നിരുന്നത് ഒരു കമ്പില്‍ കെട്ടി തോളില്‍ തൂക്കിയിരുന്ന രണ്ട് പാട്ടകളിലായിരുന്നു. അയാള്‍ കൊട്ടാരത്തിലെത്തുമ്പോഴേയ്ക്കും ഒരു പാട്ടയിലെ വെള്ളം പകുതിയോളം ചോര്‍ന്നു പോയിരിക്കും. ഇത് കണ്ട് മറ്റേ പാട്ട പുഛത്തോടെ പറയും 'എന്നെ നോക്ക് ഒരു തുള്ളി വെള്ളം വഴിയില്‍ കളയില്ല. നിന്നെപ്പോലുള്ള ഓട്ടപ്പാട്ടയെ എന്തിനുകൊള്ളാം ?'

തുടരെയുള്ള ഈ ആക്ഷേപം കേട്ട് മടുത്ത് ഓട്ടപ്പാട്ട അയാളോട് പറഞ്ഞു 'കണ്ടോ എന്റെ ജീവിതം പരാജയമല്ലേ. എന്നേ ഉപേക്ഷിച്ചേക്കൂ.'

അപ്പോള്‍ അയാള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
'എടാ പൊട്ടച്ചാരെ നീ ആ കൊട്ടാരത്തിനുള്ളിലേക്ക് നോക്ക്. എത്ര മനോഹരമായ പൂക്കളാല്‍ അലംകൃതമാണവിടം. ആ പൂക്കള്‍ എവിടെ നിന്നാണെന്ന് നിനക്കറിയാമോ? ആ പാതയുടെ ഇരുവശങ്ങളിലായി വളര്‍ന്നു നില്ക്കുന്ന പൂച്ചെടികള്‍ കണ്ടില്ലേ. എല്ലാദിവസവും അവയ്ക്ക് വെള്ളം ഒഴിച്ചിരുന്നത് നീയാണ്. നിന്നെപ്പോലുള്ള ഓട്ടപ്പാത്രങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.'

അടുത്ത ജന്മം കൂടലച്ചായന്റെ മകനായിരിക്കാമെന്ന്....ഇപ്പന്‍ എഴുതിക്കണ്ടു.
എന്നാലെന്റെ ആഗ്രഹം അതല്ല.അടുത്ത ജന്മം അച്ചായന്റെ ഭാര്യയായി ജനിക്കണം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു. അങ്ങേരെ മര്യാദയ്ക്കിരുത്തണമെങ്കില്‍ ഒരു മൂശേട്ട ഭാര്യ തന്നെ വേണം. 

ആലീസ് ആന്റി ഒരു പാവമാ.

അല്ലെങ്കില്‍ നോക്ക് .... 
പലര്‍ക്കും വീടിനു പുറത്തിറങ്ങുമ്പോഴേ വിപ്ളവമുള്ളു
കൂടലച്ചായന്‍ അങ്ങനെയല്ല. ഓരോ ശ്വാസത്തിലും വിപ്ലവമാ. 

അതിന്റെ തെളിവാണ് 
2013 ഫെബ്രുവരി 23 ന് പാലായില്‍ വെച്ച് പ്രകാശിതമാകുന്ന
'അപ്രിയയാഗങ്ങള്‍.


thonnika: വയസ് 65....:

'via Blog this'

6 comments:

  1. ചിരിയും നര്‍മ്മരസവും മനസിന്‌ കുളിര്‍മ്മ നല്‍കുന്നതാണ്. ആത്മാവിനു ഒരു ഉത്തേജനവും. തോന്നികയുടെ ഗദ്യകവിതാ രൂപത്തിലുള്ള ഈ ലേഖനം ആരെയും ഉള്ളുനിറയെ ചിരിപ്പിക്കും. കൂടലിന്റെ ഭാര്യയും മക്കളും ആകുവാന്‍ ഒരു വടംവലി തന്നെയുണ്ടെന്ന് തോന്നുന്നു.ഇപ്പന് കൂടലിന്റെ മകനാകണം, ഇന്ദുവിനെ കൂടലിന്റെ പൌത്രിയാക്കണം. തോന്നികായ്ക്ക് ഭാര്യയും. ഈ മത്സരഓട്ടത്തില്‍ കുടുങ്ങുന്നത് ഇന്ദു ആയിരിക്കും. ആ പാവം ചുണകുട്ടി....ഇപ്പന് പോ തള്ളെയെന്നു പറയാം. പൗത്രിക്ക് അങ്ങനെ പറയുവാന്‍ സാധിക്കുമോ?

    ഇന്ന് എല്ലാവര്‍ക്കും കൂടലിനെ വേണം. കവിതകളും നര്‍മ്മരസങ്ങളും വരുന്നത് തുറന്ന വിശാല മനസുള്ളവര്‍ക്കാണ്. അങ്ങനെയായിരിക്കാം തോന്നികാക്ക് ഒരു ആത്മബന്ധം കൂടല്‍ കവിതകളോട് ഉണ്ടായതും. കൂടലിനെ സ്വന്തമാക്കണമെന്നു മോഹിക്കുന്നവരെല്ലാം കൂടലെന്ന കവിയെയും കവിതാസമാഹാരത്തെയും സ്നേഹിക്കുകുകയും ആരാധിക്കുകയും ചെയ്യുന്നു.

    എങ്കിലും തോന്നികാ അല്‍പ്പം സ്വാര്‍ത്ഥനാണെന്നു തോന്നുന്നു. ആര്‍ക്കും കൂടലിനെ വിട്ടു കൊടുക്കുകയില്ലായെന്നും വീമ്പടിക്കുന്നു. കവിയെ മൂക്കുകയറിട്ടേ അടങ്ങുകയുള്ളൂ. വിപ്ലവഗാനങ്ങള്‍ പാടി നടക്കുന്ന കൂടലിനെ അടുക്കളയില്‍ തളച്ചിട്ടു കൊരണ്ടി പലകയില്‍ ഇരുത്തി പാട്ടുപാടിച്ചു കവിയെ തന്റെ ലോകത്തില്‍ സഞ്ചരിപ്പിക്കുമെന്ന തോന്നലുകളും തോന്നികയില്‍ ഉണ്ട്. പുരുഷസ്ത്രീ സമത്വം എന്ന ഭാവനയുടെ ലംഘനവുംകൂടിയാണ് തോന്നികയുടെ ഈ കടുംപിടുത്തവും.

    കട്ടക്കയം മഹാകവിയാകുന്നത് പണ്ട് മാമ്മന്‍മാപ്പിളക്കു സഹിക്കുകയില്ലായിരുന്നു. പൊട്ടക്കയത്തില്‌ പുളവന്‍ രാജാവ്, കാട്ടാളന്മാരില്‌ കാപ്പിരി രാജാവ്, ക്രൈസ്തവരില്‍ കട്ടക്കയം കാളിദാസന്‍ എന്നൊക്കെയോ രസികതയോടെ കണ്ടത്തില്‍ മാമ്മന്‍മാപ്പിള എഴുതിയതും വായിച്ചിട്ടുണ്ട്. അല്‍മായശബ്ദത്തില്‌ എവിടെയോ ആ പദ്യം പോസ്റ്റ്‌ ചെയ്തിട്ടുണ്ടെന്നാണ് ഓര്‍മ്മ. കവിയായ തോന്നിക കവിയായ കൂടലിനെ അങ്ങനെ ഒപ്പം നിറുത്തുവാനെ ആഗ്രഹിക്കുകയുള്ളൂ.

    കൂടലിന്റെ ചെറുപ്പംമാറാതുള്ള രഹസ്യം അദ്ദേഹത്തിന്റെ നര്‍മ്മബോധം തന്നെ. കടലാസില്‍ കാണുന്ന ആ ഫലിതപ്രിയന്‍ ജീവിതത്തിലും അങ്ങനെതന്നെയെന്നു തോന്നുന്നു. ഞാന്‍ ഒരിക്കല്‍ അദ്ദേഹമായി ടെലഫോണില്‌ സംസാരിച്ചിട്ടുണ്ട്.ചില കവിതകള്‍ ചൊല്ലി കേള്‌പ്പിച്ചതും ഓര്‍ക്കുന്നു. സംസാരത്തില്‍ തണ്ണി അടിച്ചിട്ടുണ്ടെന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. കവിത തലയ്ക്കു പിടിച്ചു ലഹരിയില്‍ അലങ്കാരങ്ങള്‍ ഒപ്പിച്ചുകൊണ്ടുള്ള ഈണമിട്ട ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കും. കേള്‍വിക്കാര്‍ക്ക് മധുരമുള്ള പനംചക്കരകള്ളു നുകരുന്നതുപോലെ തോന്നും.

    അദ്ദേഹത്തിന്റെ സരസചിന്താഗതികളും ശുദ്ധമായ കവിഹൃദയവും നിത്യഹരിതക കുമാരനായി യവ്വനത്തെ പിടിച്ചുനിര്‍ത്തുന്നു. പ്രകൃതി നീതികാണിക്കാതെ യുവത്വം സദാ ഒപ്പംപേറി അദ്ദേഹമെന്നും കവിതകളുടെ യാഗ തീര്‍ഥാടത്തിലാണ്. ചെറുപ്പമെന്നും കൂടലിന്റെ പാട്ടില്‍ ഉറങ്ങികിടക്കുകയാണെന്നും തോന്നുന്നുണ്ട്. ഒരു താപസ്സന്റെ സ്വയംബോധം ഉള്ളില്‍ പരിപോഷിപ്പിക്കുന്നതുകൊണ്ടാണ് കാലത്തിന്റെ ചുവരെഴുത്തുകളില്‍ ‌ഈ അനുഗ്രഹീത കലാകാരനെ ഇരുപതുവര്‍‌ഷം കുറച്ചുകാണിക്കുന്നത്.

    പുരോഹിതര്‍ക്ക് കൂടലെന്ന കവി രാവണനോ,പത്തു തലയുള്ള ഒരു ഭീകര സംഹാരമൂര്‍‌ത്തിയൊ ആണ്. ചിന്തിക്കുന്നവര്‍ക്ക് കൂടല്‍ എന്ന തറവാടിയായ ബ്രാഹ്മണന്‍ പത്തു ശിരസില്‍ ബ്രഹ്മജ്ഞാനം നിറച്ചവനും. ബ്രാഹ്മണന്‍ എന്നു പറഞ്ഞാല്‍ ജ്ഞാനിയെന്നാണ് അര്‍ഥമാക്കുന്നത്. കേരളത്തിലെ ബുദ്ധിജീവികളൊരേ സ്റ്റേജില്‍ ഒത്തുകൂടി അദ്ദേഹത്തെ ആദരിക്കുന്നതും അദ്ദേഹത്തിന്റെ അപ്രിയയാഗം സഹൃദയരായ ഏവര്‍ക്കും പ്രിയമുള്ളതാക്കുന്നതും ഇതിനു തെളിവാണ്. അതെ,സത്യം,ജ്ഞാനം അനന്തം ബ്രഹ്മം... പ്രപഞ്ചവും പ്രപഞ്ചത്തിന്റെ പ്രപഞ്ചവും ഉള്‍പ്പെട്ടത് ബ്രഹ്മന്‍. അറിവ് അറുതിയില്ലാത്തതാണ്. മനസ്സിന്റെ ഓളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ‍ ഉത്തമനായ ഒരു കവിയുടെ ഹൃദയവും. അവന്‍ സത്യത്തെ തേടുന്നവനും. യേശു ആ സത്യം കണ്ടുമുട്ടിയെന്നും കൂടല്‍ വിശ്വസിക്കുന്നു.

    ReplyDelete
  2. മദ്യപിക്കുന്നത് പാപമാണെന്ന് കുമ്പസാരത്തില്‍ പറയണം-കെ.സി.ബി.സി. Published on 20 Feb 2013
    കൊച്ചി: മദ്യപിക്കുന്നത് പാപമാണെന്നും ആയതിനാല്‍ കുമ്പസാരത്തില്‍ ഏറ്റുപറയേണ്ടതാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. ലഹരിവിമോചന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഭയുടെ മാര്‍ഗരേഖയില്‍ മദ്യപാനം പാപമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

    മദ്യപരെ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നൊഴിവാക്കും. അവരില്‍ നിന്ന് സംഭാവന സ്വീകരിക്കില്ലെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച മാര്‍ഗരേഖ പറയുന്നു.

    ക്രൈസ്തവര്‍ കള്ളിനായി തെങ്ങ്, പന എന്നിവ ചെത്താന്‍ നല്‍കരുത്. ആഘോഷങ്ങളില്‍ വീടുകളില്‍ മദ്യം ഒഴിവാക്കണം. ഇത് നിരീക്ഷിക്കാന്‍ ഇടവകതലത്തില്‍ സംവിധാനമൊരുക്കണം. സഭയ്ക്ക് കീഴിലുള്ള ആസ്പത്രികളില്‍ ലഹരിവിമോചന ചികിത്സാ വാര്‍ഡുകള്‍ ആരംഭിച്ച് കഴിയുന്നത്ര സൗജന്യ ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖ പറയുന്നു.

    സഭയുമായി ബന്ധപ്പെട്ട നിയമനങ്ങളില്‍ മദ്യപരെ ഒഴിവാക്കണം. മദ്യമോചിതരായവരുടെ കൂട്ടായ്മ രൂപവത്കരിക്കാനും രേഖ ആവശ്യപ്പെടുന്നു.

    “മദ്യപിക്കുന്ന പുരോഹിതരുടെ ളോഹ ഊരിക്കുമോ?”

    ReplyDelete
  3. ജോസഫ് മാത്യുവിന്റെ വിപുലമായ വായനയില്‍നിന്ന് പരന്നൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ ചില അവാസ്തവങ്ങളും ഇടയ്ക്കിടെ ഒഴുകിയെത്താറുണ്ട്. അതിന് ഒരു ഉദാഹരണമാണ് കട്ടക്കയം ക്രൈസ്തവ കാളിദാസന്‍ എന്ന സമസ്യക്ക് പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ എന്നു തുടങ്ങുന്ന പൂരണമെഴുതിയത് മാമ്മന്‍ മാപ്പിളയായിരുന്നു എന്നെഴുതിയിരിക്കുന്നത്. അന്ന് ഭാഷാപോഷിണിയുടെ എഡിറ്ററായിരുന്നു അദ്ദേഹം. ആ സമസ്യ ഇട്ടു കൊടുത്തപ്പോള്‍ അദ്ദേഹത്തിന് സദുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു. അജ്ഞാതനാമാവായി ആരോ (സാഹിത്യപഞ്ചാനനന്‍ പി കെ നാരായണപിള്ളയായിരുന്നു അതെന്ന് ഒരഭ്യൂഹമുണ്ട്) അയച്ച മേല്പറഞ്ഞ പൂരണം അതില്‍ പ്രസിദ്ധീകരിച്ചു എന്നതുമാത്രമാണ് മാമ്മന്‍ മാപ്പിള ചെയ്ത തെറ്റ്.

    ReplyDelete
  4. വ്യക്തമായി ഈ പദ്യത്തെപ്പറ്റി വലിയ അറിവില്ലായിരുന്നു. ഒരു വര്‍ഷംമുമ്പ് അല്‍മായശബ്ദത്തില്‌ ആരോ ഈ കവിത എഴുതിയതായി ഓര്‍മ്മവന്നു. സന്ദര്‍ഭം വന്നപ്പോള്‍ ഫലിതരൂപേണ എഴുതിയെന്നേയുള്ളൂ. ഭാഷയില്‍ എന്റെ അറിവും കുറവാണ്. ഭാഷാകവികള്‍ പരസ്പരം പദ്യരൂപേണ പരിഹാസ മത്സരങ്ങള്‍ തമിഴിലും പല ഭാഷകളിലും പഴയ കാലങ്ങളില്‍ നടത്തിയിരുന്നുവെന്നും കേട്ടിട്ടുണ്ട്. വന്ന തെറ്റുകള്‍ തിരുത്തിയതിനു അനോനിമസിനു നന്ദി. ഈ നര്‍മ്മ രസലേഖനത്തില്‍ ഞാന്‍ എഴുതിയ ഒരു വാചകം പോലും സത്യമുള്ളതല്ല. മകനും, കൊച്ചുമകളും ഭാര്യയും കൊരണ്ടിയും എഴുതിയ കൂട്ടത്തില്‍ ഗവേഷണം ആവശ്യമില്ലെന്നും തോന്നിപ്പോയി.

    ReplyDelete
  5. എനിക്കു കിട്ടിയ വിവരങ്ങള്‌ ഇവിടെ ചേര്‍ക്കുന്നു. കട്ടക്കയത്തിന്റെ ഒരു വിമര്‌ശന സാഹിത്യലേഖനത്തിലെ cut and paste ആണ്.

    വിമർ‌ശനങ്ങൾ‌

    കട്ടക്കയത്തിൻറെ കേരളകാളിദാസൻ എന്ന ഖ്യാതിയെ പരിഹസിച്ചുകൊണ്ട് രസകരമായ ഒരു ശ്ലോകം നിലവിലുണ്ട്. പാമ്പുകൾ‌ക്കു രാജാവായി പൊട്ടക്കുളത്തിലെ‌ നീർ‌ക്കോലി എന്നപോലെ, തട്ടിൻ‌ പുറത്തു മൃഗരാജാവായി എലി വിലസുന്നതു പോലെ, കാട്ടാളൻ‌മാരിലെ കാമദേവനായി കാപ്പിരി നടക്കുന്നതുപോലെ ക്രൈസ്‌തവരുടെ കാളിദാസനാണു കട്ടക്കയം എന്ന പരിഹാസമാണ് ആ കവിതയുടെ ആശയം. കവിത ഇങ്ങനെ:

    പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
    തട്ടിൻപുറത്താഖു മൃഗാധിരാജൻ‍
    കാട്ടാളരിൽ കാപ്പിരി കാമദേവൻ
    കട്ടക്കയം ക്രൈസ്തവകാളിദാസൻ

    കട്ടക്കയത്തിന്റെ കാവ്യപരിശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും ബോധപൂർ‌വം അദ്ദേഹത്തെ മാറ്റിനിർ‌ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുണ്ടായതല്ല ഇത്തരം രചനകൾ. അക്കാലത്ത് സമസ്യാപൂരണം എന്നൊരു സാഹിത്യവിനോദം പ്രചാരത്തിലുണ്ടായിരുന്നു [അവലംബം ആവശ്യമാണ്]. കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്നൊരാൾ നാലാം പാദം കൊടുത്തപ്പോൾ ഒരാൾ‌ രസകരമായ ഒരു പൂരണം എഴുതി; മറ്റു പൂരണങ്ങൾ ഇതുപോലെ പ്രസിദ്ധമായില്ല എന്നു മാത്രം. ഇതു പോലുള്ള കളിയാക്കലുകൾ അക്കാലത്ത് പ്രസിദ്ധമായിരുന്നു [അവലംബം ആവശ്യമാണ്]

    ReplyDelete
  6. മാന്യമായി മദ്യപിക്കാന്‍ അറിയില്ല എന്നുള്ളതാണ് കേരളത്തിലെ മദ്യപാനികളുടെ പ്രശ്നം .
    മദ്യപിക്കാനായി ഒരുക്കുന്ന പഠിപ്പിക്കുന്ന ഒരു ധ്യാനം എല്ലാ രൂപതാ കേന്ദ്രങ്ങളിലും തുടങ്ങിയാല്‍ ഇത് പരിഹരിക്കാം . മാന്യമായി അധികം പേര്‍ അറിയാതെ നന്നായി മദ്യപിക്കുന്നവര്‍ ആണല്ലോ തൊണ്ണൂറു ശതമാനംഅച്ചന്മാരും അപ്പോള്‍ അവര്‍ക്കിത് നന്നായി പഠിപ്പിക്കാനും ആവും

    ReplyDelete