Translate

Sunday, January 20, 2013

പുരോഹിതര്‍ ആര്? സഭയില്‍ അവരുടെ ദൗത്യമെന്ത്?

ഫാ. ജോസെഫ് മാറ്റം S.J. എഴുതിയ Servant Leaders എന്ന പണ്ഡിതോജ്ജ്വലമായ ലേഖനത്തിന്റെ സംക്ഷിപ്ത രൂപമാണ് താഴെയുള്ളത്. ഇത് ശരിക്കുള്ള ഒരു മലയാള വിവര്‍ത്തനമല്ല. വളരെ ദീര്‍ഘമായ ലേഖനത്തിലെ ആശയങ്ങള്‍ കുറുക്കിയെടുത്തത്താണ് എന്ന് പറയുന്നതാവും ശരി. ഇംഗ്ലീഷ് ലേഖനം ഈ ലിങ്കില്‍ ലഭ്യമാണ്.


https://docs.google.com/viewer?a=v&pid=gmail&attid=0.4&thid=13b41a84046ca14b&mt=application/msword&url=https://mail.google.com/mail/u/0/?ui%3D2%26ik%3D4d8eef1ce1%26view%3Datt%26th%3D13b41a84046ca14b%26attid%3D0.4%26disp%3Dsafe%26zw&sig=AHIEtbSJshTrrBTeNvAgwm-j99T3h_ZERg

സഭ ഇന്നും വച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിശ്വാസം, അന്ത്യത്താഴവേളയില്‍ യേശു ചെയ്തത് ദിവ്യബലിയെന്ന കൂദാശയുടെ സ്ഥാപനവും അത് അര്‍പ്പിക്കാന്‍ വേണ്ടി ശിഷ്യരുടെ പുരോഹിതാഭിഷേകവും ആണെന്നാണ്‌. എന്നാല്‍ സത്യാന്വേഷികളായ അനേകം പണ്ഡിതരുടെ ആഴമുള്ള പുതിയനിയമപഠനങ്ങളും ആദ്യസഭയുടെ പാരമ്പര്യത്തിലേയ്ക്കുള്ള അന്വേഷണവും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നില്ല. ഇവ രണ്ടും യേശു ആഗ്രഹിച്ചവയല്ല, മറിച്ച്, നൂറ്റാണ്ടുകളിലൂടെ ഉണ്ടാക്കിയെടുത്ത, അടിസ്ഥാനമില്ലാത്ത അര്‍ത്ഥങ്ങളും ചേരുവകളും ആണെന്ന് സ്ഥാപിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ആദ്യസഭയുടെ നേതൃസ്ഥാനത്ത് നാം കാണുന്നത് പന്ത്രണ്ട് അപ്പോസ്തലരെയും കര്‍ത്തവ്യരെയും (ഡീക്കന്മാര്‍) മറ്റ് ഉത്തരവാദപ്പെട്ട മുതിര്‍ന്നവരെയുമാണ്. എന്നാല്‍ ഇവരില്‍ ആരും അരാധനാചടങ്ങുകളുമായി ബന്ധപ്പെട്ടവരോ സവിശേഷ വിശുദ്ധി അവകാശപ്പെട്ടവരോ ആയിരുന്നില്ല. ഇവരില്‍ അപ്പോസ്തലന്മാര്‍ വിശ്വാസിക്കൂട്ടായ്മയുടെ അടിത്തറയായിരുന്നെങ്കില്‍, ബാക്കിയുള്ളവര്‍ ആവശ്യമനുസരിച്ച്‌ വിശ്വാസികളുടെ മേല്‍നോട്ടത്തിനായി മാത്രം നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ആയിരുന്നു. സുവിശേഷത്തിന്റെ ആശയങ്ങളെ സ്വന്തം മാതൃകയിലൂടെ പഠിപ്പിക്കുക, സഭയെ ആവശ്യാനുസരണം സേവിക്കുക എന്നതായിരുന്നു അവരുടെ കര്‍ത്തവ്യം.

പഴയനിയമത്തില്‍ എന്നപോലെ സുവിശേഷഗ്രന്ഥങ്ങളിലും വ്യക്തതയില്ലാത്ത പലയിടങ്ങളുമുണ്ട്. എന്നാല്‍ ഒരു കാര്യം സംശയലേശമില്ലാത്ത വ്യക്തതയോടെ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അത് സഭയിലെ നേതൃത്വത്തിന്റെ സ്വഭാവത്തെപ്പറ്റിയാണ്‌. "വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ യജമാനത്വം പുലര്‍ത്തുകയും ജനത്തിന്റെ മേല്‍ അധികാരം പ്രയോഗിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവര്‍ ശുശ്രൂകരും ദാസരും ആയിരിക്കണം" എന്ന് പറഞ്ഞുകൊണ്ട്, സ്വന്തം മാതൃകയാണ് ഇക്കാര്യത്തില്‍ യേശു ചൂണ്ടിക്കാണിച്ചത്. നാല് സുവിശേഷകര്‍ത്താക്കളും ഇക്കാര്യം കൃത്യമായി കുറിച്ചിട്ടുണ്ട് (Mt 20.24f; Luke 22.24-27; Jn 13.1-20; Matt 23.8f; Mk 10.41f). "നിങ്ങള്‍ സഹോദരന്മാരും സഹോദരികളും ആണ്." അതുകൊണ്ട്, പിതാവെന്നോ ഗുരുവെന്നോ ഉള്‍പ്പെടെ, പദവിയെ സൂചിപ്പിക്കുന്ന ഒരു സംജ്ഞയും പാടില്ല എന്നായിരുന്നു യേശു പഠിപ്പിച്ചത്. തന്റെ അനുയായികള്‍ ലിംഗ- വര്‍ഗ- ദേശഭേദങ്ങളില്ലാതെ, പരസ്പരസേവനം ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയായിരിക്കണമെന്ന് അവിടുന്ന് അനുശാസിച്ചു. കാരണം, എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നതും സ്നാനപ്പെട്ടിരിക്കുന്നതും ഒരേ ആത്മാവില്‍ ആണ്. ഒരേ ശരീരത്തിലെ അംഗങ്ങളെപ്പോലെ ഓരോരുത്തരും പൊതുനന്മക്കായി തന്റെ ഭാഗം ചെയ്യുന്നു. ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമാണ്. അവയെ ഓരോരുത്തരും, കൂടിയ ഒരു മേന്മയും അവകാശ്പ്പെടാതെ, സഭയുടെ നന്മക്കായി വിനിയോഗിക്കണം എന്ന് പോളും വളരെ വ്യക്തമായി പഠിപ്പിച്ചു (I Cor 12, Rom 12.4-8, Eph 4.4-6; Col 3.11).

യേശു എന്തുകൊണ്ട് പുരോഹിതരെ വാഴിച്ചില്ല?
യേശു ജീവിച്ചിരുന്ന കാലത്ത് പഴയിയമത്തിലെ പൌരോഹിത്യം ബലിയുമായി അഭേദ്യമായി ബന്ധപ്പെട്ടുപോയിരുന്നു. പഠിപ്പിക്കുക എന്നത് നിയമജ്ഞര്‍ (scribes) എന്ന വിഭാഗത്തിന്റെ ഉത്തവാദിത്തം ആയിരുന്നു. യേശുവാകട്ടെ, പ്രവാചകരുടെ ചുവടുപിടിച്ച്, ബലിയല്ല, വിശ്വസ്തതയും കരുണയുമാണ് (Matt 9.13) ദൈവം ആഗ്രഹിക്കുന്നത് എന്ന് ശക്തമായി വാദിച്ചു. പാപികള്‍ ചെയ്യേണ്ടത് ബലിയര്‍പ്പിക്കുകയല്ല, മറിച്ച്, ദൈവകൃപയില്‍ വിശ്വസിച്ച് (Lk 15; Lk 7.36f; Jn 8.1f) മനസ്തപിച്ചു ജീവിക്കുകയാണ് എന്നും ദൈവാരാധന സ്വന്തമാത്മാവിലും സത്യത്തിലുമാണ് നടത്തേണ്ടത് എന്നും ആയിരുന്നു അവിടുത്തെ തനതായ കണ്ടെത്തല്‍. അപ്പോള്‍ പുരോഹിതരും ബലിയും ആവശ്യമേയല്ല എന്നുവരും (Jn 4.24). സൗകര്യം കിട്ടുമ്പോഴെല്ലാം അവിടുന്ന് അന്നത്തെ വഴിതെറ്റിയ പൌരോഹിത്യത്തെ അങ്ങേയറ്റം അപലപിച്ചിരുന്നു (Lk 10.29f). യേശു എല്ലാ അര്‍ത്ഥത്തിലും ഒരല്മായന്‍ ആയിരുന്നു. ഒരിക്കലും തന്നെപ്പറ്റിയോ തന്റെ ശിഷ്യരെപ്പറ്റിയോ പുരോഹിതന്‍ എന്ന വാക്ക് അവിടുന്ന് ഉപയോഗിച്ചിട്ടില്ല. അല്ലായിരുന്നെങ്കില്‍, അദ്ദേഹം ചെയ്തതും പറഞ്ഞതുമെല്ലാം തെറ്റിധരിക്കപ്പെടുമായിരുന്നു. അനുഷ്ഠാനങ്ങള്‍ക്ക് യാതൊരു വിലയും അവിടുന്ന് കല്‍പ്പിച്ചുകൊടുത്തില്ല. പഠിപ്പിക്കുവാന്‍ വേണ്ടിയല്ലാതെ, പ്രാര്‍ത്ഥിക്കുവാനായിട്ടോ ഏതെങ്കിലും മതാനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയോ, യേശു ദേവാലയത്തില്‍ കയറിയതായി ഒരിടത്തും കാണുന്നില്ല. മതപരമായ ഒരാചാരത്തോടും പ്രതിപത്തി കാണിക്കാതെ, കാരുണ്യത്തിലും ക്ഷമയിലും അധിഷ്ഠിതമായ വ്യക്തിതല ബന്ധങ്ങളെ പരിപോഷിപ്പിക്കാനാണ് യേശു ശ്രമിച്ചത്. ആ യേശു ആരെയെങ്കിലും പുരോഹിതരായി അഭിഷേകം ചെയ്തു എന്ന് വിചാരിക്കുന്നത് തന്നെ അങ്ങേയറ്റം യുക്തിവിരുദ്ധമാണ്. അഭിഷേകം (“ordaining” - entering into the order/rank) നാലാം നൂറ്റാണ്ടോടെ സഭാരംഗത്ത് കടന്നുകൂടിയ ഒരു സാമൂഹിക പ്രക്രിയയാണ്. അന്നത്തെ സാമ്രാജ്യത്വ വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന സെനറ്റര്‍മാര്‍, പ്രഭുക്കള്‍ തുടങ്ങിയ വ്യത്യസ്ത നിലവാരങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞതാണ് സഭയിലെ പൗരോഹിത്യവും പുരോഹിതാഭിഷേകവും.
പൗരോഹിത്യത്തിന് താങ്ങായി ആവര്‍ത്തിച്ച് ഉദ്ധരിക്കപ്പെടുന്ന ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ യേശുവിനെ പുരോഹിതന്‍ എന്ന് വിളിക്കുന്നതിന്റെ കാരണം മറ്റൊന്നാണ്. ഹെബ്രായര്‍ ക്രിസ്ത്വാനുയായികളായിത്തീര്‍ന്ന യഹൂദരുടെ കൂട്ടായ്മയായിരുന്നു. "പുരോഹിതരും ബലിയുമില്ലാതെ ഇവരെങ്ങനെ ഒരു മതത്തിന്റെ അംഗങ്ങളാകും" എന്ന പുറംജാതിക്കാരുടെ ചോദ്യത്തിന് ഒരുത്തരം കാണേണ്ടിയിരുന്നു. അതുകൊണ്ട് ആ ലേഖനത്തിന്റെ കര്‍ത്താവ് യേശുവിനെ മഹാപുരോഹിതനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയമായ കൊലയെ ഒരു ബലിയുമാക്കി ചിത്രീകരിച്ചു. അത്രതന്നെ. ഇവ രണ്ടും സത്യത്തിനെതിരായ വ്യാഖ്യാനങ്ങളായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

അന്ത്യത്താഴകര്‍മ്മത്തെ ബലിയായും ആ ബലിക്ക് ഒരു കാര്‍മ്മികന്‍ ആവശ്യമുള്ളതായും കാണുന്നതിന്റെ ആദ്യസൂചന 1 Cor 10.14-33/1 Cor 11.17-34ല്‍ ആണ്. ആദിമസഭയില്‍ വിശ്വാസികള്‍ ഒരുമിച്ചുചേര്‍ന്നുള്ള ഭക്ഷണഭോജനം സാഹോദര്യത്തിന്റെ പ്രതീകമായി കൊണ്ടാടിയിരുന്നു. എന്നാല്‍, കൊറീന്ത്യയിലെ സഭക്കൂട്ടായ്മകളില്‍, എല്ലാവരും എത്തുന്നതിനു മുമ്പ് ഭക്ഷണം പങ്കിടുക തുടങ്ങിയ അച്ചടക്കലംഘനങ്ങള്‍ ഉണ്ടായപ്പോള്‍ പോള്‍ ഇടപെടേണ്ടി വന്നു. ധനികര്‍ ബാക്കിയുള്ളവരെ അവഗണിക്കുക എന്നതാണ് അവിടങ്ങളില്‍ സംഭവിച്ചത്. എല്ലാ ദാനങ്ങളുടെയും കര്‍ത്താവായ ദൈവത്തോടുള്ള നന്ദിപ്രകടനം, പുതിയ ഉടമ്പടിയില്‍ എല്ലാവരെയും ഒരുമിപ്പിക്കുന്ന യേശുവിനോടുള്ള ആത്മബന്ധം, സ്ഥാനവ്യത്യാസങ്ങള്‍ ഒന്നുമില്ലാത്ത സഹോദരങ്ങളുടെ കൂട്ടായ്മ എന്നിവയുടെ പ്രതീകമായി അത്താഴവിരുന്നിനെ കാണാന്‍ കഴിയണം എന്നതായിരുന്നു പോളിന്റെ കത്തുകളുടെ ഉള്ളടക്കം. സന്നിഹിതരായിരുന്നവരില്‍ ഏതെങ്കിലും മുതിര്‍ന്നയാള്‍ അപ്പം പങ്കിടുന്നതിന്റെ കാര്‍മ്മികത്വം വഹിച്ചു. വിശ്വാസികള്‍ ആരുടെയെങ്കിലും വീട്ടിലായിരുന്നു കൂടിയതെങ്കി
ല്‍, വീടിന്റെ തലവന്‍ ആ സ്ഥാനം ഏറ്റെടുത്തു. ഇന്ന് കുര്‍ബാനയില്‍ ഉപയോഗിക്കുന്ന "ഇതെന്റെ ശരീരമാകുന്നു ... ഇതെന്റെ രക്തമാകുന്നു .... പാനം ചെയ്യുവിന്‍" എന്നുള്ള കൂദാശാവചനങ്ങളും അവ ഉച്ചരിക്കാന്‍ പുരോഹിതന്‍ വേണം എന്നൊക്കെയുള്ള അനുഷ്ഠാനവിശദാംശങ്ങളും കാലക്രമേണയുണ്ടായ ചേരുവകളാണ്. ബലിമൃഗത്തിന്റെ രക്തം തളിച്ച് ശുദ്ധീകരിക്കുക എന്ന ആചാരമല്ലാതെ രക്തം കുടിക്കുക എന്നൊന്ന് യേശുവിന്റെ കാലത്ത് ചിന്തനീയം പോലുമായിരുന്നില്ല.

ഇന്നുള്ള ദുരാചാരങ്ങള്‍ സഭയില്‍ എങ്ങനെ വന്നുഭവിച്ചു?

മുമ്പ് സൂചിപ്പിച്ചതുപോലെ, യഹൂദ ക്രിസ്ത്യാനികള്‍ യേശുവിന്റെ മരണത്തെ ഒരു അനുഷ്ഠാനബലിയായിട്ടാണ് മനസ്സിലാക്കിയത്. ദൈവം ബലി ആഗ്രഹിക്കുന്നില്ല എന്ന യേശുവിന്റെ കര്‍ക്കശമായ സുവിശേഷത്തെ മറന്നുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്. ആ ബലിയുടെ പ്രതീകമായി ആചരിച്ചിരുന്ന അപ്പം മുറിക്കല്‍ ആദ്യം ഒരു കൂട്ടായ്മയുടെ സ്വരുമയുടെയും സ്നേത്തിന്റെയും പ്രകടനം മാത്രമായിരുന്നുവെങ്കിലും, അതിന്റെ കാര്‍മ്മികത്വം ഏറ്റെടുത്തയാള്‍ക്ക് സാവധാനം ഒരു പുരോഹിതപരിവേഷം ചാര്‍ത്തിത്തുടങ്ങി. അതോടേ ഈ സ്ഥാനം ചില വ്യക്തികള്‍ സ്വന്തമാക്കുകയും 'ബലിയര്‍പ്പണം' അവരുടെ മാത്രം അവകാശമാക്കിയെടുക്കുകയും ചെയ്തു. ഇവര്‍ക്ക്, മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ നില്‍ക്കുന്ന മദ്ധ്യവര്‍ത്തികള്‍ എന്ന അര്‍ത്ഥവും വന്നുചേര്‍ന്നു. 

ഇങ്ങനെ സഭാംഗങ്ങള്‍ക്ക് പൊതുവായിരുന്ന ഒരു സ്ഥാനം അര്‍ഹതയില്ലാതെയും സുവിശേഷത്തിനെതിരായും പിടിച്ചുപറിച്ചെടുത്ത്, ചിലര്‍ക്ക് മാത്രമുള്ള പൗരോഹിത്യമാക്കി രൂപാന്തരപ്പെടുത്തിയതിന്റെ തുടര്‍ച്ചയാണ് ഇന്നത്തേത്. ഇന്നവര്‍ സഭയിലെ സര്‍വ്വാധികാരവും പേറിക്കൊണ്ട്, എമ്പാടും വിശ്വാസികളെ അധീനതയിലാക്കിയിരിക്കുന്നു. സഭയില്‍ സൃഷ്ടിക്കപ്പെട്ട ഈ പുരോഹിതവൃന്ദത്തിന് തനതായ ഒരധികാരനിര്‍വചനവും കാലക്രമേണ അവര്‍ ഉണ്ടാക്കിയെടുത്തു. സഭയില്‍ സംഭവിച്ച ഏറ്റവും വലിയ പാപവും പാളിച്ചയുമാണിത്.

ഏതാണ്ട് നാലാം നൂറ്റാണ്ടോടെ, ജനസേവകരായി സഭയെ നയിച്ചിരുന്നവര്‍ രാജവാഴ്ചയിലെ പ്രഭുക്കന്മാരുടെ പദവികളും ചിഹ്നങ്ങളും സ്വന്തമാക്കി. പോപ്പ്, മെത്രാന്മാര്‍ ക്ലെര്‍ജി (അല്മായര്‍ അല്ലാത്തവര്‍) എന്നിവര്‍ ബാക്കിയുള്ളവരേക്കാള്‍ ഉയര്‍ന്നവര്‍ എന്ന ചിന്ത ഉടലെടുത്തു. തങ്ങളുടെ വേഷവിധാനങ്ങളും ആര്‍ജ്ജിച്ചെടുത്ത സമ്പത്തും പെരുമാറ്റരീതികളും ഭാഷാരീതിയുംവഴി ഇവര്‍, ഇല്ലായ്മയിലും ഭയത്തിലും ജീവിക്കുച്ചിരുന്ന, സാമാന്യജനത്തിനു മുകളില്‍ വിരാജിക്കുന്ന ഒരു പ്രത്യേക വര്‍ഗമായി മാറി. ഈ അര്‍ത്ഥത്തില്‍ സഭ യേശുവിനെ ദയനീയമായി വഞ്ചിച്ചു. അവിടുത്തേയ്ക്ക് എതിരായി. യേശു ഉപേക്ഷിച്ചതെല്ലാം, സമ്പത്തും സ്ഥാനമാനങ്ങള്‍, വര്‍ഗം, നിറം, ലിംഗം, ദേശം എന്നിത്യാദികള്‍ സൃഷ്ടിച്ച അസമത്വങ്ങളും സഭയി
ല്‍ വ്യാപകമായിത്തീര്‍ന്നു. കോണ്‍സ്റ്റന്റൈനും മറ്റു രാജ്യാധിപതികളും ക്രിസ്തുമതത്തെ ആശ്ലേഷിച്ചതോടെ, ഭൌതിമായ എല്ലാ ചപ്പുചവറുകളും സഭയിലെ നേതൃത്വത്തിന്റെയും ലക്ഷണങ്ങളായി സ്വീകരിക്കപ്പെട്ടു. അങ്ങനെയാണ് സുവിശേഷം പുതിയ "നിയമ"വും, യേശു രാജാധിരാജനും, പോപ്പും കര്‍ദിനാളന്മാരും രാജകുമാരന്മാരും ആയിത്തീര്‍ന്നത്! പോപ്പിന് അംഗരക്ഷകന്മാര്‍ ആവശ്യമായി. അദ്ദേഹത്തിന്‍റെ ഉപരോധത്തിനായി കാനന്‍ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടു. ചുവന്ന തൊപ്പിയും അരപ്പട്ടയും ചെങ്കോലും മോതിരവും മെത്രാന്റെ വേഷവിധാനങ്ങളുടെ ഭാഗമായി. രാജാവിന്റെ അധികാരത്തെ ഏറ്റുമുട്ടേണ്ടി വന്നപ്പോള്‍ ഗ്രെഗരി ഏഴാമന്‍ അഹന്തയോടെ പ്രഖ്യാപിച്ചു, “ecclesia non est ancilla, sed domina"! (സഭ ദാസിയല്ല, അധിപയാണ്) എന്ന്. രാജകൊട്ടാരത്തിലെ രീതികള്‍ ആരാധനക്രമത്തെപ്പോലും തിരുത്തിക്കുറിച്ചു. വിലയേറിയ തിരുവസ്ത്രങ്ങള്‍, പ്രദക്ഷിണങ്ങള്‍, സ്വര്‍ണം പൂശിയ ഉപകരങ്ങള്‍, കുന്തിരിക്കവും മണിമുഴക്കവും പോലും ഇവയുടെ സൂചനകളാണ്. അങ്ങനെ സഭയും പൌരോഹിത്യവും വളരെ പരിതാപകരവും അസ്വാഭാവികവുമായ ഇന്നത്തെ അവസ്ഥയിലായി. യേശു വിഭാവനം ചെയ്ത, സാഹോദര്യത്തിലുറച്ച സമത്വത്തിന്റെ കൂട്ടായ്മയെ, ഭൗതികതയിലും അതിന്റെ ആര്‍ഭാടങ്ങളിലും താഴ്ന്നുപോയ പൌരോഹിത്യത്തില്‍ നിന്ന് എങ്ങനെ മോചിപ്പിക്കാം എന്നതാണ് ഇന്ന് വിശ്വാസികളെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ധര്‍മ്മവും.

രാജാപാര്‍ട്ടുകാരല്ല, സേവനതല്‍പരരായ നായകന്മാരാണ് യേശുവിനെ പ്രതിനിധീകരിക്കേണ്ടത്.
തന്റെ അനുയായികളെ നയിക്കുന്നവര്‍ അവരുടെ അധിപരല്ല, സേവകരാകണം, എന്നത് യേശുവിന്റെ നയത്തിന്റെ കാതലാണ്. ക്രിസ്തീയ നേതൃത്വം ഒ
നുഷ്ഠാനകര്‍മമല്ല, മറിച്ച്, വ്യക്തിസേവനത്തിന്റെ സാക്ഷാത്ക്കാരമാണ്. മനുഷ്യരെ ദൈവത്തിന്റെ പ്രിയ ജനമായിട്ടാണ്, അധികാരത്തിനു കീഴെ അമരുന്ന അടിമകളായിട്ടല്ല, യേശു കണ്ടത്. അവരുടെയിടയില്‍ പുരോഹിതനുണ്ടെങ്കില്‍തന്നെ അയാള്‍ ഒരു പൂജാരിയല്ല, ഇടയനായിരിക്കണം. യേശുവിന്റേതുപോലെ അയാളുടെ അധികാരം സമൂഹത്തിന്റെ സാഹോദര്യത്തില്‍ നിന്നുളവായതായിരിക്കണം, മുകളിലുള്ള ആരെങ്കിലും പങ്കുവച്ചതാകരുത്. അപ്പോള്‍ ജനനായകര്‍ ഒരിക്കലും ജനത്തിനു മുകളില്‍ അധികാരം ചെലുത്തുകയില്ല. സഭയുടെ ദൌത്യം ആത്മാക്കളെ രക്ഷിക്കുകയല്ല, മനുഷ്യസമൂഹങ്ങളെ ഉദ്ധരിക്കുകയും ഒരുമിച്ചു നിറുത്തുകയും ആണെങ്കില്‍, സ്ത്യാനികളെ മാത്രമല്ല, എല്ലാ ആള്‍ക്കാരെയും, തങ്ങളുടെ സ്നേഹവലയത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരു കാഴ്ചപ്പാട് അനിവാര്യമായിത്തീരും. ഇതൊക്കെയും ഉള്‍ക്കൊണ്ട ജനസേവകരായ നേതാക്കന്മാര്‍ സ്ഥാനമാനങ്ങള്‍ക്കും സ്ഥാനചിഹ്നങ്ങള്‍ക്കും ഒരു വിലയും കല്‍പ്പിക്കുകയില്ല. നമ്മുടെ പുരോഹിതര്‍ ഈ സുവിശേഷദൌത്യം മനസ്സിലാക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതെന്നോ അന്ന് മാത്രമേ ഇന്നത്തെ സഭ യേശുവിന്റെ സഭയായി രൂപാന്തരപ്പെടുകയുള്ളൂ.

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. "കുര്‍ബാന ചൊല്ലാനല്ല , ചെയ്യുവീന്‍ നിങ്ങലെന്റ്റെ ഓര്‍മ്മക്കായി കാലത്തോളം" എന്നെശു വിതുമ്പുന്നു ......മനസ്സിന്നല്താരയില്‍ ത്യാഗമാം കുര്‍ബാനകള്‍ അര്‍പ്പിക്കും ശമര്യരെ, നിങ്ങള്ക്ക് സമാധാനം ....കരുണാരസം ചേലില്‍ കരളില്‍ നിറയട്ടെ ,വിയര്‍പ്പിന്നപ്പം മേലില്‍ മുറിക്കു പുരോഹിതാ...

    ReplyDelete
  3. കുർ‌ബാനയിലെ അപ്പം ജീവനുള്ള ശരീരവും വീഞ്ഞ് ജീവനുള്ള രക്തവുമായി രൂപാന്തരം പ്രാപിക്കുമ്പോൾ‍ രക്തത്തിനാവശ്യമായ പദാർ‍ത്ഥങ്ങളും അടങ്ങിയിരിക്കുമല്ലോ. ജീവനുള്ള രക്തത്തിൽ‍ ധാരാളം പ്രോട്ടീനും അടങ്ങിയിരിക്കണം.

    യേശുവിന്റെ രക്തവും മാംസവും ജീവനുള്ളതായി എങ്ങനെ രണ്ടായിരം കൊല്ലങ്ങളായി സൂക്ഷിക്കുന്നുവെന്നുള്ള ജീവശാസ്ത്രം സഭ എന്തുകൊണ്ട് ശാസ്ത്ര ലോകത്തോട്‌ വെളിപ്പെടുത്തുന്നില്ല. രക്തത്തിൽ‍ കലർ‍ന്ന മിനറല്‍സ്, ക്ലോറൈഡു, ഫോസ്പെരസ്, മഗ്നെഷ്യം, പോട്ടാസ്യം, സോഡിയം, കാല്‍സിയം ഇവകളെല്ലാം ഉണ്ടാകുന്നതെങ്ങനെയെന്നുള്ള രഹസ്യം എന്തുകൊണ്ട് വൈദ്യശാസ്ത്രത്തെ അറിയിക്കുന്നില്ല.?

    ഇതില്‍നിന്നും മനസിലാക്കേണ്ടത് ഏതോ നൂറ്റാണ്ടിൽ‍ ഏതോ വിദ്വാൻ ക്രിസ്ത്യൻ‍ ദൈവശാസ്ത്രത്തിൽ‍ വിഷം കലർയെന്നല്ലേ? പുരോഹിതന്‍ അപ്പം മുറിക്കുന്ന സമയം ഹൃദയഭാഗങ്ങളും കരളും മുറിയുകയില്ലേ ?. മെഡിക്കൽ‍ കോളെജിലെ ഒരു അനാട്ടമീ വിഭാഗംപോലെയാണ് പുരോഹിതന്റെ ബലിപീഠം.

    ശരീരശാസ്ത്രം ശാസ്ത്രജ്ഞനെക്കാളും ഡോക്റ്ററെക്കാളും അറിവുള്ളത് തീയൊളജി പഠിച്ച പുരോഹിതനാണ്. സഭയുടെ കാതലായ ഇത്തരം മാന്ത്രികത നിറഞ്ഞ ദൈവികശാസ്ത്രം പഠിപ്പിക്കുന്നതുകൊണ്ടാണ് പല പുരോഹിതരും ചതിയന്മാരും നുണയന്മാരും ആയിതീരുന്നത്.

    എന്ത് അധർ‍മ്മം ചെയ്യുവാനും ഇവർ‍ മഠിക്കുകയില്ല. വീഞ്ഞ് രക്തം ആയികഴിഞ്ഞ് റെഫെരിജറേറ്റ് ചെയ്തില്ലെങ്കിൽ രക്തത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടും. ഈ രക്തത്തില്‍ DNA ടെസ്റ്റ് നടത്തി മനുഷ്യരക്തമെന്നു തെളിയിക്കുന്ന ദിനം യുക്തിയുള്ളവൻ കാത്തിരിക്കുന്നു. അന്ധമായ ഈ ആചാരം ക്രൈസ്തവസഭയില്‍നിന്ന് നീക്കം ചെയ്‌താല്‍ യേശുവിന്റെ ചൈതന്ന്യം സഭക്ക് വീണ്ടെടുക്കാം.

    ReplyDelete
  4. കരിങ്കല്ലില്‍ ഉണ്ടാക്കിയ വിഗ്രഹത്തില്‍ ഭഗവാനെ കാണുന്ന ഹിന്ദുവും , അപ്പത്തില്‍ കര്‍ത്താവിനെ കാണുന്ന അച്ചായനും ഒരുപോലെ വിഗ്രഹത്തെ ആരാധിക്കുന്നവരല്ലേ ..പറയു കത്തനാരെ ,,,തലമുറകളെ പറ്റിച്ച നിങ്ങള്ക്ക് ഏതു നരകമാണ് എന്റെ ഏശു വിധിക്കുന്നത്

    ReplyDelete
  5. ഇത് എന്‍റെ അഭിപ്രായം

    യേശു ചെയ്തത് ,പെസഹായുടെ ഭാഗമായ ,പുളുപ്പില്ലാത്ത അപ്പത്തിന്‍റെ ആചാരണമാണ് , നമ്മള്‍വിചാരിക്കുന്നതുപോലെ പെസഹ ഒരുദിവസത്തെ തിരുനാളല്ല , അതിലെ ഒന്നാണ് പുളുപ്പില്ലാത്ത അപ്പം കഴിക്കുന്നത്‌ . അല്ലെങ്കില്‍ പെസഹായുടെ Menu ശ്രദ്ധിച്ചാല്‍ മതി . അജമാംസം (ആട്ടിറച്ചി) തന്നെയാണ് പ്രധാനം . എന്നാല്‍ യേശുവിന്‍റെ അന്ത്യത്താഴ വേളയില്‍ ഒരു ഈച്ചപോലും ചത്തില്ല . ഇത് എന്റെ ശരീരം എന്നുപറയുമ്പോള്‍ യേശു അവിടെത്തന്നെയുണ്ടായിരുന്നു . അതില്‍നിന്നും അത് യേശുവിന്റെ ഭൗതീക ശരീരമാല്ലെന്നു ഊഹിക്കാം . എന്നാല്‍ ,ഞാന്‍ ,മുന്തിരിവള്ളി,ഞാന്‍ വാതില്‍ ,ഞാന്‍ ഇടയന്‍ എന്നൊക്കെ പറഞ്ഞതുപോലെ ഇത് എന്‍റെ ശരീര രക്തങ്ങള്‍ എന്ന് ,പ്രതീകാല്‍മകമായി ,ഉപമയായി പറഞ്ഞതെ ഒള്ളൂ . യെഥാര്‍ത്ഥ പെസഹകുഞ്ഞാട് യേശുവും ,പെസഹാ ദിവസം കുഞ്ഞാടിനെ കൊന്നു . ആ കുഞ്ഞാടിന്റെ ശരീരവും രക്തവും നമ്മള്‍ ആല്‍മീയമായി ഉള്‍ക്കൊണ്ടാല്‍ അതാണ്‌ യെഥാര്‍ത്ഥ പെസഹ . ബലിയുടെ പൂര്‍ണത .

    നമ്മളെ പഠിപ്പിചിരിക്കുന്നതുപോലെ യേശു വെള്ളിയഴ്ച്ചയല്ല മരിച്ചത് ,ബുധനാഴ്ചയാണ് , വെള്ളിയാഴ്ചയെന്നു വചനം പറയുന്നില്ല .അല്ലെങ്കില്‍ യോനാ തിമിങ്ങലത്തിന്റെ വയറ്റില്‍ മൂന്നുരാവും മൂന്നുപകലും കിടന്നപോലെ മനുഷ്യപുത്രന്‍ ഭൂമിക്കുള്ളില്‍ മൂന്നുരാവും മൂന്നു പകലും ഇരിക്കേണ്ടതാകുന്നു എന്ന സ്വന്തം പ്രവചനം നടന്നില്ല എന്ന് പറയേണ്ടിവരും . മറ്റുള്ളവര്‍ പ്രവചിച്ചാല്‍ തള്ളിക്കളയാമായിരുന്നു . ഇത് പുത്രനായ യേശു പറഞ്ഞതാണ് .

    നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ( ഇത് ബൈബിളില്‍ ഇല്ലാത്ത ഭാഗമാണ് ) എന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ ,എന്നുപറഞ്ഞാല്‍ ,പുളിപ്പില്ലാത്ത അപ്പത്തിന്‍റെ (പെസഹ) ഓര്‍മ്മ , ഇനിമുതല്‍ യേശുവിന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ എന്നാണു . നമ്മള്‍ ഓര്‍മ്മ ആചരിക്കുന്നത് വര്‍ഷത്തില്‍ ഒന്നല്ലേ? ഇത് ശ്രദ്ധിക്കതിരിക്കാനാണ് ,"നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍" എന്ന് കൂട്ടിച്ചേര്‍ക്കുന്നത്.


    മത്തായി - 26:26

    അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.


    പുറപ്പാടു് - 12:8

    അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.


    ആവർത്തനം - 16:7

    നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.


    പുറപ്പാടു് - 34:25

    എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.


    പുറപ്പാടു് - 23:18

    എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു.
    പുറപ്പാടു് - 13:7

    ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.

    6:52 1CO:5:6 GAL:5:9 1TH:1:6

    യോഹന്നാൻ - 6:52

    ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.


    മത്തായി - 27:25

    അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.


    പുറപ്പാടു് - 12:21

    അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.

    ReplyDelete
  6. ഈ ലേഖനം വായിച്ച ശേഷം വടക്കേ ഇന്ത്യയില്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്നു വൈദികര്‍ എനിക്കെഴുതി. തങ്ങളുടെ ജീവിതവീക്ഷണത്തെയും ആദര്‍ശങ്ങളേയും പറ്റി പുനരാലോചിക്കാന്‍ അവര്‍ക്ക് ഒരവസരമൊരുക്കിയതിന് നന്ദിസൂചകമായിട്ടാണ് അവര്‍ എഴുതിയത്.

    ReplyDelete