Translate

Monday, December 24, 2012

നീതിയുടെ ക്രൈസ്തവചൈതന്യം സമ്പാദിക്കുക

ഈ വര്‍ഷത്തെ ക്രിസ്മസ് അല്മായശബ്ദത്തിന് പലതുകൊണ്ടും സവിശേഷതകളുള്ളതാണ്. 


മോണിക്കാ - തോമസ് ദമ്പതികള്‍ക്ക് നീതിയുടെ പിറവിത്തിരുനാള്‍ നേടിക്കൊടുക്കുക എന്ന മുദ്രാവാക്യവുമായാണ് നാം ഈ വര്‍ഷത്തെ ക്രിസ്മസ് ആചരിക്കേണ്ടത്. അതിനായി ഈ മാസം 29-ാം തീയതി കാഞ്ഞിരപ്പള്ളിയില്‍ നടത്തുന്ന രൂപ'താ'യാത്രയ്ക്കുള്ള ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഓരോ വായനക്കാരനും സ്വന്തം ഇടങ്ങളില്‍ നിര്‍വഹിക്കേണ്ടിയിരിക്കുന്നു. ഇന്നു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ ഡിസംബര്‍ ലക്കത്തിലെ എഡിറ്റോറിയല്‍ വായിച്ച് 
ഓരോരുത്തരും അതിനുള്ള ക്രൈസ്തവചൈതന്യം സമ്പാദിക്കുക.
29-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ ന്നും 'അല്മായശബ്ദ'ത്തില്‍ മോണിക്കായുടെ പ്രശ്‌നവും രൂപതായാത്രയുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശദാംശങ്ങളും ഉണ്ടായിരിക്കും. ദിവസവും അല്മായശബ്ദം വായിക്കാന്‍ ഏവരും ശ്രദ്ധിക്കുക. 

ഓരോ വായനക്കാരനും അല്മായശബ്ദത്തില്‍ വായിക്കുന്ന വാര്‍ത്തകള്‍ സ്വന്തം കോണ്ടാക്ടുകളിലേക്ക് എന്നും SMS ചെയ്യുന്നത് നമ്മുടെ പ്രവര്‍ത്തനത്തിന് വലിയ ശക്തി പകരും.

അല്മായശബ്ദത്തിലെ പ്രമുഖ എഴുത്തുകാരനായ ശ്രീ കെ. എം. ജെ. പയസ് കയ്യാണി (തോന്നിക) തന്റെ വീട്ടില്‍വച്ച് നടന്നുകൊണ്ടിരിക്കുന്ന മതാതീതമായ ക്രിസ്മസ് ആഘോഷത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വായനക്കാരെയെല്ലാം ക്ഷണിച്ചിരിക്കുന്നു:

സ്‌നേഹിതരേ,
2012 ഡിസംര്‍ 25 ന് മതാതീതമായ ഒരു ക്രിസ്മസ് ആഘോഷത്തിന്റെ 50 ആണ്ട് തികയുകയാണ്. തലനാട് ഗവ. സ്‌ക്കൂളില്‍നിന്നു കൊണ്ടൂര്‍ ഗവ. L P സ്‌ക്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടര്‍ന്ന് തീക്കോയിയില്‍ നിന്നു പ്ലാശനാലേക്ക് താമസം മാറേണ്ടി വന്ന എന്റെ പിതാവ് ( കയ്യാണിയില്‍ മത്തായി സാര്‍) അയല്‍വാസികളായ ഹൈന്ദവ കുടുംബങ്ങളുമായി ക്രിസ്മസ് സന്തോഷം പങ്കിടാന്‍ 1963 ല്‍ ആരംഭിച്ച ആഘോഷ പരിപാടിക്കാണ് ഈ വര്‍ഷം 50 തികയുന്നത്.

24-ന് തയ്യാറാക്കുന്ന സമ്മാനപ്പൊതികള്‍ ക്രിസ്മസ് ദിനത്തില്‍ മനോഹരമായ ഒരു മരത്തില്‍ തൂക്കിയിടുന്നു. രാവിലെ കൃത്യം 10 മണിക്ക് നറുക്കെടുപ്പ് നടത്തുകയും ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുന്ന നമ്പരിലുള്ള പൊതി അവരവര്‍ക്ക് നല്‍കുകയുമാണ് പരിപാടി. എല്ലാവരും തങ്ങള്‍ക്ക് കിട്ടുന്ന സമ്മാനപ്പൊതി അവിടെവെച്ച്തന്നെ തുറക്കണമെന്നൊരു നിബന്ധന മാത്രമാണുളളത്. ഏതൊരു പൊതിയിലും അപ്പോള്‍തന്നെ കഴിക്കാവുന്ന എന്തെങ്കിലും ഉണ്ടാവും.

1982 ല്‍ ചാച്ചന്‍ മരിച്ചു. ഞാന്‍ തിടനാട്ട് താമസമായതു മുതല്‍ ഈ പരിപാടി തിടനാട്ട് വെച്ചാണ് നടന്നു വരുന്നത്.
അമ്പതാം വാര്‍ഷികാഘോഷത്തിന്റെ മുഖ്യ സവിശേഷത നവംര്‍ ലക്കം അസ്സീസി മാസികയില്‍ വന്ന 'വെറുതേയല്ല ഭാണ്ഡം' (http://motivatione-books.blogspot.in/2012/12/blog-post_16.html) എന്ന ലേഖനത്തിലെ വൃദ്ധയായ മറിയത്തിനെ ആദരിക്കുന്നു എന്നതാണ്. കൂടാതെ തിടനാട് പള്ളി വികാരി ബഹു. ജോര്‍ജ് വഞ്ചിപ്പുര അച്ചന്‍, പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ ശ്രീ. സാമുവല്‍ കൂടല്‍, ശാസ്ത്രജ്ഞനായ ഡോ. സേതുമാധവന്‍ , അസ്സീസി മാനേജിംഗ് എഡിറ്റര്‍ ജിജോ അച്ചന്‍, BDO അബ്ദുള്‍ റഹിം എന്നിവരൊക്കെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏവരേയും ഈ ആഘോഷവേളയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമുണ്ട് .
ഏവര്‍ക്കും ക്രിസ്മസ് നവവത്സര മംഗളങ്ങള്‍!


അല്മായശബ്ദത്തില്‍ ഏറ്റവുമധികം കമന്റുകള്‍ ലഭിച്ച 'ആത്മീയാന്ധത' എന്ന പോസ്റ്റു രചിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ സാമുവല്‍ കൂടല്‍ തന്റെ വെബ്‌സൈറ്റിലേക്ക് അതിലുള്ള ക്രൈസ്തവഗാനങ്ങളടങ്ങുന്ന വീഡിയോകാണാനും ആസ്വദിക്കാനുമായി ക്ഷണിച്ചിരിക്കുന്നു. സന്ദര്‍ശിക്കുക: http://www.samuelkoodal.com/

No comments:

Post a Comment