Translate

Thursday, October 4, 2012

അവന്‍ പറയുന്നതുപോലെ ചെയ്യുവാന്‍...


ബിഷപ് ജേക്കബ് മുരിക്കന്‍

ഒക്‌ടോബര്‍ 1 ന്  പാലാ കത്തീഡ്രല്‍ പള്ളിയില്‍വെച്ച് അഭിഷിക്തനായ പാലാ രൂപതാ സഹായമെത്രാന്‍ ജേക്കബ് മുരിക്കനുമായി 'സത്യദീപം' അതിനുമുന്‍പേ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

''വലിയ ബഹളമോ ആള്‍ക്കൂട്ടങ്ങളോ ഇല്ലാതെ ഒതുങ്ങി കഴിയണം എന്ന് ആഗ്രഹിക്കുന്നയാളാണു ഞാന്‍ . എന്നേക്കാള്‍ പഠിപ്പും പ്രാഗത്ഭ്യവുമുള്ള വൈദികരുടെ ഒരു നീണ്ട നിര തന്നെയുള്ള രൂപതയാണു പാലാ. പിതാക്കന്മാരില്‍ എന്നെ അറിയുന്നവര്‍ തീരെ ചുരുക്കമാണ്. അങ്ങനെയായിരിക്കെ എന്നെ ഈ സ്ഥാനത്തേയ്ക്ക് ആവശ്യപ്പെടുമ്പോള്‍ അതൊരു ദൈവികപദ്ധതിയായിരിക്കും എന്നു വിശ്വസിക്കുകയാണു ഞാന്‍ . അല്ലെങ്കില്‍ ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് യാതൊരു സാദ്ധ്യതയുമില്ല.''

എന്താണു മെത്രാനാകുമ്പോള്‍ തിരഞ്ഞെടുക്കുന്ന ആപ്തവാക്യം?

യോഹ. 2:5 ''അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ .''

പിതാവിനെ അതു സ്പര്‍ശിച്ചത് എന്തുകൊണ്ടാണ്?

മരിയവിജ്ഞാനീയവും ക്രിസ്തുവിജ്ഞാനീയവും ഉള്‍ക്കൊള്ളുന്ന ഒരു വാക്യമാണ് അത്. ക്രിസ്തുവിലേയ്ക്കു മാതാവ് നയിക്കുന്നു.

യോഹന്നാന്റെ സുവിശേഷത്തില്‍ മാതാവിനെ കുറിച്ചു രണ്ടു കാര്യങ്ങളാണു പറയുന്നത്. ഒന്ന് ആരംഭത്തിലും ഒന്ന് അവസാനത്തിലും. ഈ രണ്ടു കാര്യങ്ങളും മറ്റു സുവിശേഷങ്ങളൊന്നും പറഞ്ഞിട്ടില്ല. കാനായിലെ കല്യാണത്തിലെ അത്ഭുതവും കുരിശിന്‍ചുവട്ടില്‍ അമ്മയായി നല്‍കിയ കാര്യവും. മാതാവിന്റെ വാചകം എടുത്തതുകൊണ്ടു ചോദിക്കുകയാണ്പ. മാതാവ് പിതാവിന് ആരാണ്?

മാതാവിനോടുള്ള ഭക്തി വളരെ ചെറുപ്പം മുതലേ എനിക്കുണ്ട്. മാതാവിനോടു പ്രാര്‍ത്ഥിക്കുകയും മാതാവിന്റെ ഇടപെടല്‍ എന്റെ ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ ഈശോയിലേയ്ക്കു നയിക്കുന്നതു പ്രധാനമായും മാതാവാണ്. ഞാന്‍ പൗരോഹിത്യജീവിതം ആരംഭിക്കുന്നതു മാതാവിന്റെ പള്ളിയായ കുറവിലങ്ങാട് ഫൊറോനാ പള്ളിയില്‍ നിന്നാണ്. ആദ്യം വികാരിയാകുന്നതും മാതാവിന്റെ പള്ളിയിലാണ്. ചക്കാംപുഴയിലെ ലൊറേറ്റോ മാതാവിന്റെ പള്ളി. ഞാന്‍ അവിടെ ചെന്ന ദിവസം തന്നെ ഒരു വല്ല്യമ്മ മരിച്ചു. പെട്ടിയൊക്കെ മുറിയില്‍ വച്ചിട്ടു നേരെ മരണവീട്ടിലേയ്ക്കു പോകുകയായിരുന്നു. തുടര്‍ന്ന് ആറു മാസത്തിനുള്ളില്‍ 21 പേര്‍ അവിടെ മരിച്ചു. മുന്നൂറില്‍ താഴെ മാത്രം വീട്ടുകാരുള്ള ചെറിയ ഇടവകയായിരുന്നുവെന്നോര്‍ക്കണം. ഇത്ര സമയത്തിനുള്ളില്‍ ഇത്രയധികം മരണങ്ങള്‍ അവിടെ മുമ്പും ഉണ്ടായിട്ടില്ലപിന്നീടും ഉണ്ടായിട്ടില്ല. പ്രായമായവര്‍ മാത്രമല്ലചെറുപ്പക്കാരും കുട്ടികളും ഒക്കെ മരിച്ചു.

ആദ്യകുര്‍ബാന സ്വീകരിച്ചു വൈകാതെ ഒരു കുട്ടി ഇടിവെട്ടേറ്റു മരിച്ചത് എനിക്കു താങ്ങാനാകാത്ത ദുഃഖമുണ്ടാക്കി. ഞാനാണെങ്കില്‍, മരണമുണ്ടാകുമ്പോള്‍ ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ളയാളാണ്. ഇരുപത്തൊന്നാമത്തെ മരണം കഴിഞ്ഞപ്പോള്‍ ഞാന്‍ മാതാവിനോടു കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഇനിയൊരു മരണം കൂടിയുണ്ടായാല്‍ ഈ ഇടവകയില്‍ നില്‍ക്കില്ലെന്നും ആ കരച്ചിലിനിടെ ഞാന്‍ മാതാവിനോടു പറഞ്ഞു. പിന്നീട് ആറു മാസത്തേയ്ക്ക് അവിടെ ഒരു മരണവുമുണ്ടായില്ല. ആറു മാസത്തിനുശേഷം ആദ്യമായി മരിച്ചതാകട്ടെ വളരെ പ്രായമായ ഒരാളും. പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടുമെന്ന് എനിക്കു ബോദ്ധ്യപ്പെട്ട ഒരു സംഭവമായിരുന്നു അത്.

പാലാ രൂപതയുടെ സഹായമെത്രാനായി സ്ഥാനമേല്ക്കുമ്പോള്‍ എങ്ങനെയാണ് പിതാവ് അതിനെ നോക്കി കാണുന്നത്?


കല്ലറങ്ങാട്ട് പിതാവ് എന്റെ ഗുരുവാണ്. സെമിനാരിയില്‍ എന്നെ നാലു കൊല്ലം പഠിപ്പിച്ചിട്ടുണ്ട്. ഈ സ്ഥാനമേറ്റെടുക്കുന്നതിനുള്ള മടി ഞാന്‍ പിതാവിനോടു നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അതിനാല്‍ സിനഡ് എന്നെ തിരഞ്ഞെടുത്തു കഴിഞ്ഞപ്പോള്‍ അക്കാര്യം പിതാവ് എന്നോടു പറയുകയും ആലഞ്ചേരി പിതാവു വിളിക്കുമ്പോള്‍ വിസമ്മതം പറയരുതെന്നു നിര്‍ദേശിക്കുകയും ചെയ്തു. ഇങ്ങനെയുള്ള പദവികളോട് എനിക്കു താത്പര്യം തോന്നിയിട്ടില്ല. വലിയ ബഹളമോ ആള്‍ക്കൂട്ടങ്ങളോ ഇല്ലാതെ ഒതുങ്ങി കഴിയണം എന്ന് ആഗ്രഹിക്കുന്നയാളാണു ഞാന്‍ . എന്നേക്കാള്‍ പഠിപ്പും പ്രാഗത്ഭ്യവുമുള്ള വൈദികരുടെ ഒരു നീണ്ട നിര തന്നെയുള്ള രൂപതയാണു പാലാ. ഇന്ത്യയ്ക്കു പുറത്തു ഞാന്‍ പോയിട്ടില്ല. പാസ്‌പോര്‍ട്ട് ഇപ്പോള്‍ പിതാവ് ആവശ്യപ്പെട്ട് എടുപ്പിക്കുകയാണു ചെയ്തിട്ടുള്ളത്. പിതാക്കന്മാരില്‍ എന്നെ അറിയുന്നവര്‍ തീരെ ചുരുക്കമാണ്. അങ്ങനെയായിരിക്കെ എന്നെ ഈ സ്ഥാനത്തേയ്ക്ക് ആവശ്യപ്പെടുമ്പോള്‍ അതൊരു ദൈവികപദ്ധതിയായിരിക്കും എന്നു വിശ്വസിക്കുകയാണു ഞാന്‍ . അല്ലെങ്കില്‍ ഇങ്ങനെയൊരു തിരഞ്ഞെടുപ്പിനു യാതൊരു സാദ്ധ്യതയുമില്ല.

വൈദികനായതിനുശേഷം ഏതൊക്കെ തലങ്ങളിലാണു പിതാവ് പ്രവര്‍ത്തിച്ചത്?

കുറവിലങ്ങാട് പള്ളിയില്‍ അസി. വികാരിയായി ആദ്യം. ആറു മാസത്തിനുശേഷം നീലൂരിലുള്ള ബോര്‍ഡിംഗിന്റെ റെക്ടറായി. സ്‌കൂളില്‍ പഠിപ്പിക്കുകയും ചെയ്തു. അതിനുശേഷം മൈനര്‍ സെമിനാരിയില്‍ അദ്ധ്യാപകനായി. അവിടെ അഞ്ചു വര്‍ഷമുണ്ടായി. അതിനുശേഷം രൂപതാ കോര്‍പറേറ്റ് മാനേജറായി. എല്ലാ സ്‌കൂളുകളിലും പോയി എല്ലാ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും വ്യക്തിപരമായി കണ്ടു സംസാരിച്ചു. നല്ല അനുഭവമായിരുന്നു അത്.

ഈ പ്രവര്‍ത്തനപരിചയത്തിന്റെ അടിസ്ഥാനത്തില്‍ സഭയുടെ വിദ്യാഭ്യാസമേഖലയിലെ ഇടപെടല്‍ എങ്ങനെയായിരിക്കണമെന്നാണ് അങ്ങയുടെ അഭിപ്രായം?

പൊതുവിദ്യാഭ്യാസംഅണ്‍ -എയ്ഡഡ്സാങ്കേതികവിദ്യാഭ്യാസം എന്നിങ്ങനെ പല മേഖലകളുണ്ടല്ലോ. പാലാ രൂപതയുടെ എയ്ഡഡ് മേഖല വളരെ ശക്തമാണ്. 155 സ്‌കൂളുകളുണ്ട്. രണ്ടായിരത്തഞ്ഞൂറ് അദ്ധ്യാപകരും ആയിരക്കണക്കിനു കുട്ടികളും ഉണ്ട്. കുട്ടികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണല്ലോ ഇന്ന് എയ്ഡഡ് വിദ്യാഭ്യാസമേഖല അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രശ്‌നം. ഇതരമതസ്ഥരുടെ കുട്ടികളാണ് ഇന്ന് ഈ സ്‌കൂളുകളില്‍ പഠിക്കുന്നതിലേറെയും. നമ്മുടെ കുട്ടികളെല്ലാം സിബിഎസ്ഇഐസിഎസ്ഇ സ്‌കൂളുകളിലേയ്ക്കു പോകുന്നു. പാരലലായി നാം തന്നെ നടത്തിക്കൊണ്ടിരിക്കുന്നതാണ് ഈ സ്‌കൂളുകളും. അവിടെ കുട്ടികളുണ്ട്അദ്ധ്യാപകര്‍ക്കു ശമ്പളം കുറവാണ്. രണ്ടിടത്തും അവയുടേതായ പ്രശ്‌നങ്ങളുണ്ട്. ഏതായാലും വിദ്യാഭ്യാസമേഖലയിലെ നമ്മുടെ സാന്നിദ്ധ്യം സഭയ്ക്കും സമൂഹത്തിനും നല്ലതാണ്. നല്ല അദ്ധ്യാപകരും വൈദികരും ഒക്കെയാണെങ്കില്‍ കുട്ടികളുടെ ജീവിതത്തില്‍ നന്നായി ഇടപെടാന്‍ സാധിക്കും. അല്ലാത്തപക്ഷം വലിയ എതിര്‍ സാക്ഷ്യമാകുകയും ചെയ്യും.

സഭ വിദ്യാഭ്യാസത്തെ കച്ചവടമാക്കുന്നു എന്നതാണ് ആരോപണം.

ഞാന്‍ ഈ വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ളതാണ്. എയ്ഡഡ് മേഖലയെ കുറിച്ചാണെങ്കില്‍ നമ്മുടെ പള്ളികള്‍ വളരെ ബുദ്ധിമുട്ടിയാണ് അവ നടത്തിക്കൊണ്ടുപോകുന്നത്. കയ്യില്‍നിന്നു പണം മുടക്കുന്നുമുണ്ട്. ഞാന്‍ കോര്‍പറേറ്റ് മാനേജരായിരുന്ന കാലത്ത് പാലായിലെ സ്‌കൂളുകളില്‍ ആയിരത്തിലേറെ അദ്ധ്യാപകരെ നിയമിച്ചിരുന്നു. ആരില്‍നിന്നും ഒരു പൈസാ പോലും വാങ്ങിച്ചിട്ടില്ല. മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു എല്ലാ നിയമനങ്ങളും. എല്ലാ കാലത്തും എനിക്കു സംതൃപ്തി നല്‍കുന്ന ഒരു കാര്യമാണത്. സെന്‍ട്രല്‍ സിലബസ് സ്‌കൂളുകളെ കുറിച്ചാണ് കച്ചവടമെന്ന ആരോപണം. അവിടെ ഫീസ് കൊണ്ടുവേണം എല്ലാ കാര്യങ്ങളും നടത്താന്‍ . അദ്ധ്യാപകര്‍ക്കു പൊതുവെ ശമ്പളം വളരെ കുറവാണ്. അവിടെയും കച്ചവടത്തിനുള്ള അവസരമൊന്നുമില്ല.

നമ്മുടെ ജനങ്ങള്‍ക്കിടയില്‍ സഭാകാര്യങ്ങളോടുള്ള താത്പര്യവും തീക്ഷ്ണതയും ഇന്നു കുറഞ്ഞിട്ടുണ്ടല്ലോ. എന്താണ് അതിനു കാരണം?

സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാണ് പ്രധാനമായും ഇതിനു പിന്നില്‍. മലബാറിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ കാര്യമെടുക്കുക. ആരംഭകാലത്ത് സഭയാണ് അവര്‍ക്കു പിന്‍ബലമായി ഉണ്ടായിരുന്നത്. കുടിയേറ്റജനത അവരുടെ ബുദ്ധിമുട്ടുകളുടെ കാലത്ത് സഭയെയും അതിന്റെ സംവിധാനങ്ങളെയുമാണ് ആശ്രയിച്ചത്. അവരെ സംഘടിപ്പിച്ചു വളര്‍ത്തിയതും സഭയായിരുന്നു. ഇന്നു സാമ്പത്തികമായി നമ്മുടെ ആളുകള്‍ വളരെയധികം വളര്‍ന്നു. ലോകത്തിലെ സമ്പന്നരാജ്യങ്ങളിലേയ്‌ക്കെല്ലാം കുടിയേറി. വിഭിന്ന സംസ്‌കാരങ്ങളുമായി പരിചയപ്പെട്ടു. പഴയ കാലത്തുണ്ടായിരുന്ന സ്ഥാനം വൈദികര്‍ക്കോ ഇടവകയ്‌ക്കോ ഇന്നു ജനജീവിതത്തില്‍ ഇല്ല. ഒരു തരത്തില്‍ ഇതൊരു നല്ല സൂചനയാണ്. കാരണം ജനങ്ങള്‍ സ്വയംപര്യാപ്തതയിലേയ്ക്കു വളര്‍ന്നുവെന്നാണ് ഇതു കാണിക്കുന്നത്.

ആദ്ധ്യാത്മികതയെ പരമ്പരാഗതസഭയില്‍ നിന്നു വിടര്‍ത്തി വ്യക്തികളുമായും പ്രദേശങ്ങളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തി പോകാനുള്ള പ്രവണത ഉണ്ടാകുന്നു. ജനങ്ങള്‍ക്കും സഭയ്ക്കു തന്നെയും ഉണ്ടായിട്ടുള്ള സാമ്പത്തികവളര്‍ച്ചയാണ് ഇതിന്റെയെല്ലാം അടിസ്ഥാനപരമായ ഒരു കാരണം.
പാലാ കേരളസഭയുടെ ദൈവവിളികളുടെ പിള്ളത്തൊട്ടിലായിരുന്നു. ഉത്തരേന്ത്യയിലേയ്ക്കു വളരെ പ്രഗത്ഭരായ വൈദികരും കന്യാസ്ത്രീകളും പാലായില്‍ നിന്നാണു പോയിട്ടുള്ളത്. പാലായില്‍ ഇപ്പോള്‍ ദൈവവിളികള്‍ വല്ല പ്രതിസന്ധികളും നേരിടുന്നുണ്ടോ?

ദൈവവിളികളുടെ ഒരു പ്രതിസന്ധി പാലായിലും ഇപ്പോള്‍ ഉണ്ടെന്നു പറയാം. വിശേഷിച്ചും വനിതാ സന്ന്യസ്തരുടെ കാര്യത്തില്‍ . അതാണ് ഇപ്പോഴത്തെ ഒരു പ്രശ്‌നമായി വന്നിരിക്കുന്നത്. പൗരോഹിത്യത്തിലേയ്ക്കുള്ള ദൈവവിളികളുടെ കാര്യത്തില്‍ ഗണ്യമായ ഒരു കുറവ് ഉണ്ടായിട്ടുണ്ടെന്നു പറയാനാവില്ല. പ്രകടമായ കുറവ് ഇല്ലെന്നു തന്നെ പറയാം. പക്ഷേ പെണ്‍കുട്ടികളുടെ ദൈവവിളികളില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. അതൊരു വലിയ ഭീഷണി തന്നെയായിട്ടാണ് എനിക്കു തോന്നുന്നത്. കാരണംകുടുംബങ്ങളിലെ പരമ്പരാഗതമായ വിശ്വാസം കാത്തു സൂക്ഷിച്ചിരുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്കു മതാത്മകതയും വിശ്വാസവും ഭക്തിയും കുറഞ്ഞു വരുന്നത് വലിയൊരു അപകടമായിട്ടാണ് എനിക്കു തോന്നുന്നത്. ദൈവവിളികള്‍ സ്ത്രീകള്‍ക്കിടയില്‍ കുറയുന്നതും ആശങ്കാജനകമായ ഒരു കാര്യമാണ്.

ഉപഭോഗസംസ്‌കാരം നമ്മുടെ കുട്ടികളെയും കുടുംബങ്ങളെയും സ്വാധീനിക്കുന്നുണ്ടോ?

തീര്‍ച്ചയായും. ഉപഭോഗമനോഭാവം വളരെ ശക്തമായി നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുണ്ട്. അത് ആദ്ധ്യാത്മികതയെ പോലും ബാധിച്ചിട്ടുണ്ട്. ഒരുതരം ഉപഭോഗ ആത്മീയത നമ്മുടെയിടയില്‍ വളര്‍ന്നു വന്നിരിക്കുന്നു. വൈദികര്‍ക്കിടയിലേയ്ക്കു പോലും അതു പടരുന്നു. പരസ്യങ്ങളും ലാഭേച്ഛയോടു കൂടിയ പ്രവര്‍ത്തനങ്ങളും ഒക്കെ അതിനു തെളിവാണ്. പള്ളി പണിയുന്നതിലുമൊക്കെ ഇതു കാണാവുന്നതാണ്. നമ്മുടെ കഴിവിനും അപ്പുറത്തുള്ളതു പണിയാനും പ്രകടനാത്മകത പുലര്‍ത്താനുമുള്ള മോഹം ഇതിന്റെ ഫലമാണ്. ആദ്ധ്യാത്മികമണ്ഡലത്തില്‍ പോലും ഇതൊക്കെ ബാധിച്ചിരിക്കെ ഇതിനെയെല്ലാം നേരിടാന്‍ നാം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതായി വരും.

അജപാലനപ്രവര്‍ത്തനങ്ങളുടെ ഇനിയുള്ള ശൈലിയെ കുറിച്ചു പിതാവിന്റെ കാഴ്ചപ്പാട് എന്താണ്?

കുടുംബങ്ങളുമായി ബന്ധപ്പെട്ടാകണം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും. കുടുംബകൂട്ടായ്മകള്‍ വഴി കൂടുതലായി പ്രവര്‍ത്തിക്കാന്‍ കഴിയണം. വൈദികര്‍ തൃണമൂലതലങ്ങളിലേയ്ക്ക് ഇറങ്ങിയെങ്കില്‍ മാത്രമേ അജപാലകര്‍ എന്ന നിലയില്‍ ഇനിയുള്ള കാലം വൈദികര്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. ഇടവകയില്‍ ഒരാള്‍ രോഗിയായി കിടപ്പുണ്ടെങ്കില്‍ അവിടെ ആദ്യം ചെല്ലേണ്ടത് വികാരിയച്ചനാണ്. ജനങ്ങള്‍ക്കൊപ്പം, കുടുംബങ്ങള്‍ക്കൊപ്പം ആയിരിക്കുന്ന വൈദികര്‍ക്കാണ് സ്വീകാര്യത. വിശേഷിച്ചും ജനങ്ങളുടെ ആത്മീയകാര്യങ്ങള്‍ ശ്രദ്ധിക്കുന്ന വൈദികരെയാണ് അവര്‍ നല്ല അജപാലകരായി കാണുന്നത്. വലിയ കെട്ടിടങ്ങളും പള്ളിയുമൊക്കെ നിര്‍മിച്ചാലും ജനങ്ങള്‍ വൈദികരില്‍ നിന്ന് ഏറ്റവും പ്രതീക്ഷിക്കുന്നത് പ്രാര്‍ത്ഥനാകാര്യങ്ങളിലും മറ്റുമുള്ള സഹായമാണ്. നന്നായി ബലിയര്‍പ്പിക്കുകയും ജനത്തെ ബലിയര്‍പ്പണത്തിനു നന്നായി ഒരുക്കുകയും കുമ്പസാരത്തിനും കൂദാശാസ്വീകരണങ്ങള്‍ക്കും ഒക്കെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വൈദികരെയാണ് ജനം ഇന്ന് ആഗ്രഹിക്കുന്നത്. ഇപ്രകാരമൊക്കെ പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ നമുക്കു ജനങ്ങളെ കൂടെ നിര്‍ത്താന്‍ പറ്റും. ഭാവിയില്‍ സഭയുടെ ശക്തിയായി അവര്‍ മാറുകയും ചെയ്യും.

നമ്മുടെ സഭയില്‍ ലിറ്റര്‍ജിസം ബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടല്ലോ. മെത്രാനെന്ന നിലയില്‍ അങ്ങിതിനെ എങ്ങനെയാണു കാണുന്നത്?

ഞാന്‍ വടവാതൂരിലാണു പഠിച്ചത്. അക്കാലത്ത് ലിറ്റര്‍ജിയുടെ പേരിലുള്ള അഭിപ്രായവ്യത്യാസങ്ങളും വിഭാഗീയതകളും വൈദികവിദ്യാര്‍ത്ഥികളുടെ ഇടയിലേയ്ക്കു പോലും വളരെയധികം കടന്നു വന്നിരുന്നു. അന്ന് ഇങ്ങനെയൊക്കെ ആയിപ്പോയല്ലോ എന്ന മട്ടില്‍ ഇതേകുറിച്ചു വലിയ വിഷമം തോന്നുകയും ചെയ്തിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. വളരെ ആശ്വാസകരമാണ് ഇപ്പോഴത്തെ സ്ഥിതി. ഉണങ്ങിയുണങ്ങി മാറുന്നതായിട്ടാണ് ഇപ്പോള്‍ കാണുന്നത്. അഭിപ്രായവ്യത്യാസങ്ങളെല്ലാം സാവധാനത്തില്‍ അഭിപ്രായൈക്യത്തിലേയ്ക്കു വരുന്നു. പിതാക്കന്മാരുടെയിടയിലെ ഐക്യം ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ വൈദികരുടെയും ജനങ്ങളുടെയും ഇടയില്‍ ഐക്യമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഭാവിയില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയും സന്തോഷത്തോടെ മുന്നേറുകയും ചെയ്യുമെന്നുമാണ് എന്റെ പ്രതീക്ഷയും ആഗ്രഹവും. തുറവിയാണ് ആവശ്യം. അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും എല്ലാവരേയും മാനിക്കുകയും കേള്‍ക്കുകയും അവര്‍ പറയുന്നതില്‍ ശരിയുണേ്ടായെന്നു നോക്കുകയും വേണമല്ലോ. ജറുസലേം സൂനഹദോസ് മുതല്‍ നാം കാണുന്നത് അതല്ലേ? ലിറ്റര്‍ജിയുടെ കാര്യത്തിലൊന്നും ഒരിക്കലും ഒരു ഭിന്നിപ്പ് ഉണ്ടാകരുതെന്നു നാമെല്ലാം ഹൃദയപൂര്‍വം ആഗ്രഹിക്കുന്നതാണ്. ഇക്കാര്യത്തില്‍ നമുക്കു ശുഭാപ്തിവിശ്വാസം പുലര്‍ത്താവുന്നതാണ്.

കുടുംബം?

മാതാപിതാക്കള്‍ നിര്യാതരായി. മൂന്നു ജ്യേഷ്ഠസഹോദരന്മാരും ഒരു ഇളയ സഹോദരിയുമുണ്ട്. മൂത്തയാള്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ മാനേജരാണ്. രണ്ടാമത്തെ ജ്യേഷ്ഠന്‍ കൊച്ചി റിഫൈനറിയില്‍ ജോലി ചെയ്യുന്നു. അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു. മൂന്നാമത്തെ ജ്യേഷ്ഠന്‍ അരുവിത്തുറ സെ. ജോര്‍ജ് കോളേജില്‍ അദ്ധ്യാപകനാണ്, ഭരണങ്ങാനത്തു താമസിക്കുന്നു. സഹോദരി എറണാകുളത്ത് ഹൈക്കോടതിയില്‍ കോര്‍ട്ട് ഓഫീസറാണ്.

അല്‍ഫോന്‍സാമ്മ വളര്‍ന്ന വീടാണ് എന്റെ തറവാട്. അതു കേട്ടാണു ഞാന്‍ വളര്‍ന്നത്. പണ്ടു കാര്‍ഡിനല്‍ ടിസ്സറാങ്ങ് ഈ വീട്ടില്‍ വന്നിട്ടുണ്ട്. ആ ഫോട്ടോയൊക്കെ കുട്ടിക്കാലത്തു ഞാന്‍ കാണുമായിരുന്നു. വല്ല്യപ്പന്റെ ജ്യേഷ്ഠന്‍ ഹൈക്കോടതി ജഡ്ജിയായിരുന്നു - മാത്യു മുരിക്കന്‍ . അദ്ദേഹം കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു. അല്‍ഫോന്‍സാമ്മയെ മഠത്തില്‍ ചേര്‍ക്കുന്നത് എന്റെ തന്നെ പേരുകാരനായ വല്യപ്പന്റെ മറ്റൊരു ജ്യേഷ്ഠന്‍ ഫാ. ജേക്കബ് മുരിക്കന്‍, മുട്ടുചിറ പള്ളി വികാരിയായിരിക്കുമ്പോഴാണ്. എന്റെ പിതാവ് എസ് ബി കോളേജില്‍ പവ്വത്തില്‍ പിതാവിന്റെ സഹപാഠിയായിരുന്നു. ഹോസ്റ്റല്‍ മേറ്റ്‌സായിരുന്ന അവര്‍ അഞ്ചു പേരില്‍ നാലു പേരും വൈദികരായി. എന്റെ പിതാവു മാത്രമാണു കുടുംബജീവിതം തിരഞ്ഞെടുത്തത്. അമ്മയാകട്ടെ മഠത്തില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും സഹോദരന്റെ എതിര്‍പ്പു മൂലം ഉപേക്ഷിച്ചതാണെന്നും ഇടയ്‌ക്കൊക്കെ പറയുമായിരുന്നു. ഇതൊക്കെ കൊണ്ട് വളരെ മതാത്മകമായ ഒരു പശ്ചാത്തലത്തിലാണു ഞാന്‍ വളര്‍ന്നു വന്നത്. അതെല്ലാം എന്റെ ദൈവവിളിയെയും സ്വാധീനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയെയും ഉപഭോഗ സംസ്കാരത്തെയും ഒക്കെപ്പറ്റിയുള്ള  ബിഷപ്പിന്റെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ പേജുകള്‍ ഉപയോഗിക്കണം എന്ന് അഭ്യര്‍ധിക്കുന്നു.   

10 comments:

  1. അവന്‍ പറയുന്നത് പോലെ ചെയ്യുവാന്‍...." എന്ന് വച്ചാല്‍ മനസ്സിലായില്ല. മാര്‍ ആലഞ്ചേരി പറയുന്ന പോലെയോ, മാര്‍ പവ്വത്തിലുംമാര്‍ പള്ളിക്കാപ്പറമ്പിലും പറയുന്നപോലെയോ?

    ReplyDelete
  2. നിലവിലുള്ള അവസ്ഥയെ വിശകലനം ചെയ്യാനോ അത്യാവശ്യം ഉണ്ടാകേണ്ട മാറ്റങ്ങളെപ്പറ്റി പുതിയതെന്തെങ്കിലും നിര്‍ദ്ദേശിക്കാനോ ഉള്ള തന്റേടം ഇദ്ദേഹം കാണിക്കുന്നില്ല. ആത്മീയതയെക്കുറിച്ച് പരമ്പരാഗതമായ ഞഞ്ഞഞ്ഞാ കാഴ്ചപ്പാട് സംഭാഷണത്തില്‍ വ്യതമാണ്. അതായത് കുടുംബത്തില്‍ കുറെ അച്ചന്മാരും കന്യാസ്ത്രീകളും ഉണ്ട്ടായാല്‍ എല്ലാമായി എന്ന വിധത്തില്‍. അല്‍ഫോന്‍സാമ്മയുടെ കുടുംബം, പവ്വത്തിലിന്റെ സഹപാഠിയായ അപ്പന്‍ എന്നതുപോലെ കുടുംബാങ്ങങ്ങളുടെ ഉദ്യോഗങ്ങള്‍ എന്നിവ എണ്ണിപ്പറയുന്ന ഒരാള്‍ക്ക്‌ എവിടെവരെ പോകാനാകും എന്നത് കണ്ടറിയണം. കല്ലറങ്ങാട്ട് സ്ഥാനാരോഹിതനായപ്പോള്‍ പറഞ്ഞതുപോലെ ഇദ്ദേഹവും ദൈവത്തിന്റെ ഇടപെടല്‍ കാണുന്നത് തന്റെ ജീവിതത്തില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ എന്തെങ്കിലും അസ്സാധാരണ സംഭവം നടക്കുമ്പോഴാണ് എന്ന് തോന്നിപ്പോകുന്നു.
    "അങ്ങനെയായിരിക്കെ എന്നെ ഈ സ്ഥാനത്തേയ്ക്ക് ആവശ്യപ്പെടുമ്പോള്‍ അതൊരു ദൈവികപദ്ധതിയായിരിക്കും എന്നു വിശ്വസിക്കുകയാണു ഞാന്‍. അല്ലെങ്കില്‍ ഇങ്ങനെയൊരു തിരഞ്ഞെടുപ്പിനു യാതൊരു സാദ്ധ്യതയുമില്ല." ഇതേ വിശ്വാസത്തോടെയാണ് ജോണ് പോള്‍ രണ്ടാമനും പോപ്പായപ്പോള്‍ തന്നെപ്പറ്റി പറഞ്ഞത്. എന്നാല്‍ അത് എളിമയുടെ ഒരു സന്ദേശം ആയിരുന്നില്ല, മറിച്ച് ഒളിഞ്ഞുള്ള ആത്മപ്രശംസക്കുള്ള ആവസരങ്ങള്‍ അദ്ദേഹം ഒരിക്കലും നഷ്ടപ്പെടുത്തിയിരുന്നില്ല എന്നതാണ് സത്യം. ലോകം മുഴുവനെന്നോണം ആഗ്രഹിച്ചിട്ടും പ്രതീക്ഷിച്ചിട്ടും അനാരോഗ്യം പ്രമാണിച്ച് അധികാരം വിട്ടൊഴിയാന്‍ കടുത്ത വിമുഖതയുമാണ് മരിക്കും വരെ അദ്ദേഹത്തിനു ഉണ്ടായിരുന്നത്. ഞാനില്ലെങ്കില്‍ സഭ്യില്ല എന്നായിരിക്കാം "ദൈവം തെരഞ്ഞെടുത്ത" ആ പുണ്യാത്മാവ് വിചാരിച്ചത്!
    ഇന്നത്തെ സഭക്ക് ഒരു മാറ്റം വേണോ എന്നതിനെപ്പറ്റിയും ബിഷപ്‌ മുരിക്കന്‍ ഒന്നും പറയുന്നില്ല. Father John K. Thekkedam (സ്വാമി സ്നേഹാനന്ദ ജ്യോതി ഈയിടെ പറഞ്ഞതുപോലെ, ആഗോള സഭ ഇരുന്നൂറു വര്‍ഷമെങ്കിലും പിന്നോട്ടാണെങ്കില്‍, കേരള സഭ മുന്നൂറു വര്ഷം പിന്നിലാണ്. അതില്‍ ഒരു വേവലാതിയും പുതിയ മെത്രാന് ഉണ്ടെന്നു തോന്നുന്നില്ല. ഒരു പക്ഷെ അദ്ദേഹം സട കുടഞ്ഞ് എഴ്ന്നെല്‍ക്കുന്ന ഒരു സിംഹം ആയിത്തീരുകയും യാഥാസ്ഥിതികരായ ഇപ്പോഴത്തെ സ്വേശ്ച്ചാധിപതികളില്‍ നിന്ന് സഭയെ രക്ഷിക്കുന്ന ദൌത്യം ഏറ്റെടുക്കുകയും ചെയ്യുമായിരിക്കും. നമുക്ക് കാത്തിരിക്കുക.
    ഏതായാലും, വൈദികര്‍ ചെയ്യേണ്ടത് എന്ത്, അരുതാത്തതു എന്ത് എന്നതിനെപ്പറ്റി ഏതാണ്ട് ഒരു ധാരണ ഇദ്ദേഹത്തിനുള്ളതായി തോന്നുന്നു. എന്നാല്‍ ഇപ്പോഴത്തെ വിദ്യാഭ്യാസ മേഖലയില്‍ സഭ ചെയ്യേണ്ടതിനെപ്പറ്റി കൃത്യമായി ഒന്നും പറയാനുള്ള ധൈര്യം കാണിച്ചില്ല. പരിചയം കൊണ്ട് കുറെയൊക്കെ മാറിയേക്കാം എന്നും നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ "കല്ലറങ്ങാട്ട് പിതാവ് എന്റെ ഗുരുവാണ്." എന്ന ഒരു വലിയ കീറാമുട്ടി അദ്ദേഹത്തിന്റെ (സഹായമെത്രാന്‍) വഴിയില്‍ കിടപ്പുണ്ട് എന്നും പുതിയ മെത്രാനച്ചന്‍ തിരഞ്ഞെടുത്ത ആപ്തവാക്യം, ''അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.'' എന്നാണെന്നതും മറക്കേണ്ട.

    ReplyDelete
    Replies
    1. ഇതിലെ അവന്‍ കല്ലരങ്ങാട്ടു ആണെങ്കില്‍ കീറാ മുട്ടിയെന്നല്ല വഴിയില്‍ കിടക്കുന്ന മര്‍ക്കടന്‍ തന്നെ{ഗദ അന്നോടിഞ്ഞാല്‍ ഇന്ന് പൊടിഞ്ഞുപോകുമെന്നുരപ്പ്‌ ) .
      എന്നാല്‍ യോഹന്നാന്‍ പറഞ്ഞ "അവന്‍" യേശുവാണെന്ന് തോന്നുന്നു .
      -----------------------------------

      യോഹ. 2:5 ''അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ ''.

      നമ്മള്‍ അവഗണിക്കുന്ന പുതിയനിയമത്തിലെ അതിപ്രധാന വാക്യങ്ങളില്‍ ഒന്നാണത്.
      മരിയാ ഭക്തര്‍ സദയം ക്ഷമിക്കുക . മാതാവിന് ശക്തിയുണ്ടെന്ന് വരുത്താന്‍ എടുത്തു പയറ്റുന്ന ഏറ്റം വലിയ ഭാഗമാണിത്( കാനയിലെ കല്യാണം.) അവിടെ മാതാവ് പറയുന്നതാണ് മേലുദ്ധരിച്ച ഭാഗം . ചുരുക്കത്തില്‍ മാതാവ് കയ്യോഴിയുകയാണ് . അവരെ വചനം പഠിപ്പിക്കയും ( എന്നോട് പറഞ്ഞിട്ടെന്തു കാര്യം , നിങ്ങള്‍ അവന്‍ പറയുന്നത് കേള്‍ക്കുവിന്‍ ). അത് തന്നെയാണ് ഇന്നും മുഴങ്ങുന്നത് യേശുപരയുന്നത് കേള്‍ക്കുകയും അനുസരിക്കയും ചെയ്യുക .

      പിന്നെ മാതാവിനെക്കാള്‍ വലുതാകാന്‍ ഒരിക്കല്‍ യേശു ഒരു എളുപ്പവഴി പറഞ്ഞുതന്നു ( Luke 11:27 ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

      28 അതിന്നു അവൻ:“അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ കൂടുതല്‍ ഭാഗ്യവാന്മാർ ” എന്നു പറഞ്ഞു. ) .
      ഇതിനൊക്കെ നമ്മുക്കെവിടെ സമയം . കുറെ എണ്ണയൊഴിച്ചാല്‍ ദൈവത്തിനു പറ്റാത്ത കാര്യങ്ങള്‍(അസാദ്ധ്യ) വരെ നടത്താന്‍ നമ്മുക്കാളുള്ളപ്പോള്‍ വെറുതെ യേശുപരയുന്നത് കേട്ട് എന്തിനു ജീവിതം പാഴാക്കണം!!!.

      Delete
    2. How can you explain all miracles , happened by mother mary and saintt? Just anxious.

      Delete

  3. yes it's time now


    Chicago ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം.

    Texa, USA, കൊപ്പെളില്‍ വീണ്ടും അരാജകത്വം


    ബിഷപ്‌ തെറ്റ് ചെയ്യുകയും, ഇപ്പോള്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.

    പക്ഷെ അത്‌ നാല് പേര്‍ അറിയന്നതാണ് അധികാരികള്‍ക്ക് വിഷമം.

    സമാധാനത്തിലും ഒത്തൊരുമയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ചിക്കാഗോ ഇടവകാ സമൂഹത്തെ ഒറ്റ രാത്രികൊണ്ട്‌ നശിപ്പിച്ചു നാമാവശേഷമാക്കിയ കാപാലികനാണ് ബിഷപ്‌ അങ്ങാടിയത്ത്.

    അത്‌ തന്നെയാണ് അദ്ദേഹം കോപ്പെലിലും ചെയ്തത്.


    കുഞ്ഞാടുകളെ കൂട്ടിയിടുപ്പിച്ചു രസിപ്പിക്കുന്ന ക്രൂരന്‍ ഇടയനാണ് അദ്ദേഹം.

    തന്‍റെ കുഞ്ഞാടുകളെ സ്നേഹ പൂര്‍വ്വം പരിപാലിക്കെണ്ടതിനു പകരം വെട്ടിനുറുക്കുകയാണ് അദ്ദേഹം ചെയ്തത്.

    സാമൂഹ്യ ദ്രോഹം ചെയ്തത് ബിഷപ്‌ അങ്ങാടിയത്താണ്.

    സഭാദ്രോഹം ചെയ്തത് ബിഷപ്‌ അങ്ങാടിയത്താണ്.

    കാര്യപ്രാപ്തി തീരെയില്ലാത്ത ഒരു ആത്മീയ നേതാവായ

    ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം.


    Texa, USA, കൊപ്പെളില്‍ വീണ്ടും അരാജകത്വം


    കൊപ്പേല്‍ ഇങ്ങനെ നീറിപ്പുകയുമ്പോള്‍ അവരുടെ രൂപതാധ്യക്ഷന്‍ എവിടെ ഒളിച്ചിരുന്നു വീണവായിക്കുകയാണ്?

    കൊപ്പെല്‍ വികാരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെപ്പറ്റി അന്ന്വേഷിച്ചു ഉചിതമായ നടപടികള്‍ എടുക്കെണ്ടതിനു പകരം

    അദ്ദേഹത്തിന്‍റെ നിസ്സഹായതയെ സ്വന്ത കാര്യ സാധ്യത്തിനായി ബിഷപ്പ് ക്രൂരമായി ചൂഷണം ചെയ്യുകയാണോ?


    കൊപ്പേല്‍ ഇങ്ങനെ നീറിപ്പുകയുമ്പോള്‍ അവരുടെ രൂപതാധ്യക്ഷന്‍ എവിടെ ഒളിച്ചിരുന്നു വീണവായിക്കുകയാണ്


    ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം.

    ReplyDelete
  4. ചക്കാംപുഴയിലെ ലൊറേറ്റോ മാതാവിന്റെ പള്ളി. ഞാന്‍ അവിടെ ചെന്ന ദിവസം തന്നെ ഒരു വല്ല്യമ്മ മരിച്ചു. പെട്ടിയൊക്കെ മുറിയില്‍ വച്ചിട്ടു നേരെ മരണവീട്ടിലേയ്ക്കു പോകുകയായിരുന്നു. തുടര്‍ന്ന് ആറു മാസത്തിനുള്ളില്‍ 21 പേര്‍ അവിടെ മരിച്ചു. മുന്നൂറില്‍ താഴെ മാത്രം വീട്ടുകാരുള്ള ചെറിയ ഇടവകയായിരുന്നുവെന്നോര്‍ക്കണം. ഇത്ര സമയത്തിനുള്ളില്‍ ഇത്രയധികം മരണങ്ങള്‍ അവിടെ മുമ്പും ഉണ്ടായിട്ടില്ല, പിന്നീടും ഉണ്ടായിട്ടില്ല. പ്രായമായവര്‍ മാത്രമല്ല, ചെറുപ്പക്കാരും കുട്ടികളും ഒക്കെ മരിച്ചു.


    ആദ്യകുര്‍ബാന സ്വീകരിച്ചു വൈകാതെ ഒരു കുട്ടി ഇടിവെട്ടേറ്റു മരിച്ചത് എനിക്കു താങ്ങാനാകാത്ത ദുഃഖമുണ്ടാക്കി. ഞാനാണെങ്കില്‍, മരണമുണ്ടാകുമ്പോള്‍ ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ളയാളാണ്. ഇരുപത്തൊന്നാമത്തെ മരണം കഴിഞ്ഞപ്പോള്‍ ഞാന്‍ മാതാവിനോടു കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഇനിയൊരു മരണം കൂടിയുണ്ടായാല്‍ ഈ ഇടവകയില്‍ നില്‍ക്കില്ലെന്നും ആ കരച്ചിലിനിടെ ഞാന്‍ മാതാവിനോടു പറഞ്ഞു. പിന്നീട് ആറു മാസത്തേയ്ക്ക് അവിടെ ഒരു മരണവുമുണ്ടായില്ല.
    ==============

    എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ തള്ളിയാല്‍, പുതിയ നിയമത്തിലെ , എനിക്ക് കിട്ടിയ അറിവ് - നമ്മുടെ ശരീരത്തിന്റെ മരണത്തിന്റെ അധികാരി സാത്താനാണ്‌ എന്നാണ് .

    എബ്രായര്‍ 2 :14
    അത് മരണത്തിന്മേല്‍ അധികാരമുള്ള പിശാശിനെ...

    മത്തായി 10 : 28 കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.


    ലൂക്കോസ് - 12:4
    എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: “ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.



    സഭാപ്രസംഗി - 8:12
    പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു.


    റോമർ - 8:35
    ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?


    വെളിപ്പാടു - 2:10
    നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും.
    മാത്രമല്ല , ഈ ലോകത്തിന്റെ ദൈവം , ഈലോകത്തിന്റെ അധികാരി എന്നൊക്കെയാണ് യേശുവും ശിഷ്യരും സത്തനെപ്പറ്റി പറഞ്ഞിരിക്കുന്നത്.


    ഇതൊക്കെ വെച്ച് നോക്കിയാല്‍ തല്‍ക്കാലത്തേക്ക് മേത്രനച്ചന്റെ പ്രാര്‍ത്ഥന കേട്ടതാരാണ്?

    യേശുവിന്റെ അമ്മ മാതാവിനെ , എന്റെ അമ്മയേക്കാള്‍ ബഹുമാനിക്കുന്നു , അതുപോലെ മേത്രനച്ചനോടും ബഹുമാനാക്കുരവില്ല. അവരുടെ പേരുപയോഗിച്ചു സാത്താന്‍ കാണിക്കുന്ന തന്ത്രങ്ങള്‍ എടുത്തുകാട്ടിയെന്നു മാത്രം . താങ്കളുടെ വികാരത്തെ വൃണപ്പെടുത്തിയെങ്കില്‍, ക്ഷെമിക്കുക , വിട്ടുകളയുക.

    ReplyDelete
  5. വലിയ ആള്‍ക്കൂട്ടമോ ബഹളമോ ഇല്ലാതെ ഒതുങ്ങി കഴിയണമെന്നു ആഗ്രഹിച്ച കൊച്ചുതിരുമേനിക്ക് ദൈവഹിതം പാലാ ചരിത്രത്തിലെ ഏറ്റവും വലിയ മെത്രാഭിഷേകം നല്‍കി. എട്ടേക്കാര്‍ സ്ഥലത്തോളം വിസ്തൃതമായ പൂപന്തലില്‍ സ്വീകരണം നലികിയപ്പോള്‍ ദശലക്ഷക്കണക്കിനു രൂപയുടെ പൊടിപൂരത്തില്‍ അങ്ങ്
    പങ്കാളിയായതും അവന്‍ പറഞ്ഞതു കൊണ്ടോ? കൊച്ചു തിരുമേനിയെക്കാള്‍ അറിവും പഠിപ്പും വക്രതയും പ്രാഗ്ത്ഭ്യവുമുള്ള വൈദികരുടെ നിരയിലേക്കാണ് ദൈവഹിതം വിധിച്ചിരിക്കുന്നത് എന്നു പറയുന്നതായിരിക്കും കൂടുതലും ശരി. അറിവും പഠിപ്പും ഉണ്ടെങ്കിലും വിവരം ഇല്ലാത്ത വൈദികരുടെ ചുറ്റും ഭരണം നടത്തുകയെന്നതും ബുദ്ധിമുട്ടുതന്നെ.

    പിതാക്കന്മാരെ അങ്ങു അറിയുന്നതു ചുരുക്കമെങ്കിലും അങ്ങേക്കു ഏറ്റവും വലിയ സ്വീകരണം നല്‍കുന്നത് കാഞ്ഞിരപ്പള്ളി മെത്രാന്‍ ആയിരിക്കും. അങ്ങയുടെ സ്വന്തം തറവാട്ടില്‍ വളര്‍ന്ന അല്ഫോന്സായുടെ വിശുദ്ധകുടീരവും ഭരണങ്ങാനവും ആ താപ്പാന കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ ആക്കും.
    ജാഗ്രതയായിരിക്കുക. അത്തരം കൂട്ടിനുപോയാല്‍ പാലാരൂപതയുടെ കൂട്ടിക്കല്‍ എസ്റ്റെട്ടുപോലെ സ്ഥാവരജംഗമ വസ്തുക്കള്‍ കാഞ്ഞിരപ്പള്ളി മെത്രാന്റെ അധീനതയില്‍ ആകും.

    മാതാവിലുള്ള വിശ്വാസം നല്ലതു തന്നെ. എങ്കിലും അമിതവിശ്വാസം ഒരു ഇടയനു ചേരുന്നതല്ല. മരണവും ജനനവും കാലത്തിന്റെ വിധിയാണ്. പ്രാര്‍ഥനകള്‍ കൊണ്ട് മരണത്തെയും ജനനത്തെയും നിയന്ത്രിക്കാമെങ്കില്‍ ഏറ്റവും കൂടുതല്‍ പുണ്യാളന്മാരെ ഫാക്റ്ററിയില്‍ സൃഷ്ടിച്ച ജോണ്പോള്‍ രണ്ടാമന് മരണം സംഭവിക്കുകയില്ലായിരുന്നു.
    ഏതെങ്കിലും പുണ്യാളന്മാരോട് ആവശ്യപ്പെട്ടാല്‍ മതിയായിരുന്നുവല്ലോ.

    അങ്ങേക്കു പഠിപ്പു കുറവെങ്കിലും ഇത്തരം വിവരക്കേടുകള്‍ മെത്രാന്‍ എന്ന നിലയില്‍ പറയാതെ ഇരുന്നാല്‍ മതി. പത്രോസും പോളും അങ്ങയെക്കാള്‍ പഠിപ്പു കുറഞ്ഞവരായിരുന്നു. ദൈവഹിതം അവന്‍ അവരെ മെത്രാന്മാര്‍ ആക്കിയില്ല. മെത്രാന്‍സ്ഥാനങ്ങള്‍ മൂന്നാംനൂറ്റാണ്ടിനുശേഷം ഏതോ മനുഷ്യനിശ്ചയമായിരുന്നു. അവന്‍ എന്നു പറയുന്നത് ക്രിസ്തുവോ, ആ മനുഷ്യനോ?

    അങ്ങേക്കു പാസ്പോര്‍ട്ട് എടുത്തു തന്നിട്ടുണ്ടെങ്കില്‍ കല്ലറിങ്ങാട്ടിന്റെ ഉദ്ദേശം
    വിദേശത്തു അങ്ങയെക്കൊണ്ട് തെണ്ടിച്ചു രൂപതയ്ക്ക് വരുമാനം ഉണ്ടാക്കുവാന്‍ ആണ്. പല സീറോമലബാര്‍ രൂപതാമെത്രാന്മാരും അവസാനമില്ലാത്ത തെണ്ടലുകള്‍ തുടരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പ്രവാസികളെ രക്ഷിക്കുവാന്‍ അല്‍മായ കമ്മീഷന്‍ ഇപ്പോള്‍ തെണ്ടല്‍ സംഘടനയായി വിദേശത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

    വിദേശത്തു പോവുന്നതിനുമുമ്പ് കമ്പ്യൂട്ടര്‍ഒക്കെ പഠിക്കുന്നതും നല്ലത്‌. അല്‍മായ ശബ്ദം പോലുള്ള ബ്ലോഗില്‍ കളരിക്കല്‍ ചാക്കൊച്ചന്റെയും പടന്നമാവന്റെയും നെടുങ്കനാല്,റോഷന്‍ ഫ്രാന്‍സ്സീസ് എന്നിവരുടെയും ബ്ലോഗുകളും വായിക്കുക. പിപ്പിലാദന്റെ ബൈബിള്‍ വിമര്ശനങ്ങളും കൊച്ചുപിതാവിനു ആശ്വാസം നല്‍കും.
    മലബാര്‍വോയിസ് ബ്ലോഗും ക്നാനായ വിശേഷങ്ങളും വായിച്ചാല്‍ കൊച്ചു തിരുമേനി യാഥാസ്ഥിതിക ലോകത്തുനിന്നും ഓടി ഒളിക്കും.

    വിദ്യാഭ്യാസ മേഖലയെപ്പറ്റി രൂപതയ്ക്ക് പണം ഇല്ലെന്നു അങ്ങയുടെ പരാതി ഗൌനിക്കുവാനും ബുദ്ധിമുട്ടുണ്ട്. അങ്ങയുടെ അമ്മായി ആയ അല്ഫോന്സാക്ക് കിട്ടുന്ന നേര്‍ച്ചകള്‍ മതിയല്ലോ 2500 അധ്യാപകര്‍ക്ക് മാന്യമായി ജീവിക്കുന്നതിനു ശബളം കൊടുക്കുവാന്‍. പാലാ രൂപതയുടെ കണക്കുകളും സ്വത്തു വിവരങ്ങളും അല്മായനെ ബോധ്യപ്പെടുത്തിയാല്‍ പല കള്ള താപ്പാനകളുടെയും ചരിത്രം
    പുറത്തു വരും.

    ചര്‍ച്ച ആക്റ്റ് പ്രാവര്‍ത്തികമാക്കിയാല്‍ പാലാരൂപതയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ നിഷ്പ്രയാസം പരിഹരിക്കാം. അവന്‍ പാലായില്‍ ഇപ്പോള്‍ ഇല്ല. എല്ലാം അവന്റെ ഇഷ്ടം എന്ന് പറഞ്ഞു നടക്കാതെ അങ്ങയുടെ രൂപതാഭരണം മുമ്പുള്ള
    പാലാ മെത്രാന്‍മാര്‍ക്ക് ഒരു അപവാദം ആകട്ടെ. യദാര്ഥ അവന്‍ അങ്ങയെ അതിനായി നയിക്കട്ടെ.

    ReplyDelete
  6. പാലായിലെ മെത്രാഭിഷേകം ഒരു മഹാസംഭവം ആക്കാന്‍ രൂപതക്ക്‌ കഴിഞ്ഞു. ഒരുപാട് പ്രതിക്ഷകള്‍ പലരും പങ്കുവെക്കുന്നത് കണ്ടു. അത്രയ്ക്കങ്ങോട്ട് വേണോ? ഒരു മാര്‍പ്പാപ്പയ്ക്ക് പോലും തിരുത്താന്‍ ആവാത്ത വിധം തകര്‍ന്ന കത്തോലിക്കാ സഭക്ക് മോചനം നല്‍കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയില്ല. പ്രധാന കാരണം, അഭിഷിക്തര്‍ ആവുന്ന ഓരോരുത്തരും ഏതെങ്കിലും മെത്രാന്റെ വാലായിരിക്കും എന്നതാണ്. ചങ്ങനാശ്ശേരിയില്‍ കണ്ടതല്ലേ വാലുകളുടെ പ്രകടനം. അച്ചനു സൌകര്യമുണ്ടെങ്കില്‍ എന്റെ കൂടെ നിന്നാ മതി എന്ന് പണ്ടൊരു കുശിനിക്കാരന്‍ വികാരിയച്ചനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. രൂപത ഭരിക്കുന്നത്‌ മേത്രാനാണെന്നു ആര് പറഞ്ഞു? മെത്രാനെ ആണ്ടില്‍ രണ്ടു ദിവസം പോലും കാണാത്ത കാഞ്ഞിരപ്പള്ളിയില്‍ ഒരു കുഴപ്പവും ഇല്ലല്ലോ! സുബോധം വിണു കിട്ടിയ പ്രഗല്‍ഭരായ ദൈവ ശാസ്ത്രജ്ഞന്മാര്‍ - ഡോ. ജൊസഫ് മറ്റം, ഡോ. ജോണ്‍ തെക്കേടം തുടങ്ങിയവരും ആഴത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യുന്ന ശ്രി. ജയിംസ് കൊട്ടൂരും ഒക്കെ കാര്യ കാരണ സഹിതം പറയുന്നു, ഈ ഭ്രാന്തു പിടിച്ച പോക്ക് അപകടത്തിലെക്കാണെന്ന്.

    ജനങ്ങള്‍ പള്ളിയെ വെറുത്തു തുടങ്ങിയെന്നു പറയാം. ഈ അടുത്ത കാലത്ത് ഇളങ്ങുളത്ത് നടന്ന സംഭവം പറഞ്ഞു കേട്ടതിന്‍ പ്രകാരം, 6 കോടിയുടെ അജപാലന കേന്ദ്രത്തിനു പ്ലാനും പദ്ധതിയും തയ്യാറാക്കി, ഉണ്ടായിരുന്ന പള്ളിമുറിയും വലിയ കുഴപ്പമില്ലാതിരുന്ന വേറെ രണ്ടു കെട്ടിടങ്ങളും പൊളിച്ചുമാറ്റി. കാര്യങ്ങള്‍ പതിവുപോലെ - ഒന്നടങ്കം പള്ളിയോഗത്തില്‍ സമ്മതി(പ്പി)ക്കുകയും ചെയ്തതാണ്. പിരിവിനു പോകേണ്ട കമ്മറ്റിക്കാര്‍ ഇടവകക്കാരുടെ പ്രാക്ക് കേട്ട് തുടങ്ങിയപ്പോള്‍ സംഗതിക്ക് വിലങ്ങു വിണു. അത് ഒറ്റയ്ക്ക് പണിയാന്‍ ശേഷിയുള്ള കുടുംബക്കാര്‍ പോലും മറ കൂടാതെ പ്രതിക്ഷേദിച്ചപ്പോള്‍ പത്തി മടക്കേണ്ടി വന്നു. എസ്ടിമെറ്റ് ഒറ്റ രാത്രി കൊണ്ട് രണ്ടു കോടിയായി ചുരുങ്ങി. ജനങ്ങള്‍ പ്രതികരിച്ചാല്‍ ഇതിലപ്പുറവും നടക്കും.

    പഴയതുപോലെ വിദേശ സഹായവും അത്ര എളുപ്പമല്ല. കേരളത്തില്‍ നിന്നും വരുന്ന അച്ചന്മാരെയും മെത്രാന്മാരെയും എന്തെങ്കിലും കുതന്ത്രം പറഞ്ഞു തെണ്ടാന്‍ വരുന്നവരായി തന്നെയാണ് വിദേശ ക്രിസ്ത്യാനികള്‍ കരുതുന്നത്. ഇവര്‍ നാണം കെടുത്തുന്നത് ഒരു രാഷ്ട്രത്തെയും കൂടിയാണ്. ആദ്യ കാലത്ത് ജര്‍മ്മനിയില്‍ ജോലി ചെയ്തിരുന്ന നേഴ്സുമാര്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌.; അന്ന് തിരിഞ്ഞു നോക്കാത്ത സഭ ഇന്ന് അവരെ സംരക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നു. ഇന്നത്തെ സഭയുടെ വികൃത മുഖംപവ്വത്തിന്റെതുപോലെ ഇരിക്കുമെങ്കിലും മോഡല്‍ അറക്കല്‍ പിതാവ് തന്നെ. വരാല് ശ്വാസം എടുക്കാന്‍ പൊങ്ങുന്നതുപോലെ വല്ലപ്പോഴുമേ അങ്ങേരെ കാഞ്ഞിരപ്പള്ളിയില്‍ കാണൂ. ഇതുപോലെ സഭയെ നാണം കെടുത്തിയ മറ്റൊരാള്‍ ഉണ്ടാവാന്‍ ഇടയില്ല. മുരിക്കന്‍ തിരുമേനി അവിടെയോരപവാദം ആയിരിക്കാം .... അത്രയും പ്രതിക്ഷിച്ചാല്‍ മതി.

    ReplyDelete
  7. Thanks for publishing this article.

    It is one of the best article. Most of the words said by the bishops are not trustworthy. However, I feel, what this Bishop said is true. I like his simplicity

    May God bless you and help you to lead the Church and heal the wounds

    ReplyDelete