Translate

Monday, August 13, 2012

റൊട്ടി കടക്കാരനും ഞാനും പിന്നെ സത്യജ്വാലയും


വെറുതെ ഒരു റൊട്ടി മേടിക്കാന്‍ ബേക്കറിയില്‍ കയറിയതാ...കടക്കാരന്‍ ബാക്കി തരാതെ എന്‍റെ മുഖത്തോട്ടു തന്നെ ശ്രദ്ധിച്ചു നോക്കുന്നു. ഞാനാകെ അമ്പരന്നു പോയി. നാട്ടുകാരനായ അയാളെ ഞാന്‍ പലപ്പോഴും കാണാറുള്ളതാണ്. 
"റോഷന്‍ അല്ലെ?"
"അതെ." ഞാന്‍ പറഞ്ഞു. 
"ഏഴുതാറുണ്ടല്ലേ?"  അയാള്‍ ചോദിച്ചു.
എനിക്ക് സത്യത്തില്‍ കാര്യം മനസ്സിലായില്ല. ഞാന്‍ എഴുതുന്ന പ്രസിദ്ധികരണങ്ങള്‍ എന്തായാലും ഇദ്ദേഹം വായിക്കാന്‍ സാധ്യതയില്ലാ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിച്ചത്. അദ്ദേഹം മേശവലിപ്പിനുള്ളില്‍നിന്നും ഒരു സത്യജ്വാല പുറത്തെടുത്തു.. എനിക്ക് കാര്യം മനസ്സിലായി.
"ഉണ്ട് വല്ലപ്പോഴുമൊക്കെ." ഒരു കുറ്റവാളിയെപ്പോലെ ഞാന്‍ പറഞ്ഞു. 
മറ്റു യാതൊരു ലോഹ്യവും പറയാതെ അദ്ദേഹം പറഞ്ഞു,
"ഞാനും പള്ളിയില്‍ പോകാറുണ്ട്...ഈ വണ്ടി ഏറെ ദൂരം പോകുന്ന ലക്ഷണമില്ല."
അദ്ദേഹം പറഞ്ഞ വണ്ടിയുടെ ഉപമ എനിക്ക് നന്നായി ബോധിച്ചു. ടെസ്റ്റിങ്ങിനു കൊണ്ടുപോകാനായി തുരുമ്പു പിടിച്ചിടം മുഴുവന്‍ പുട്ടി തേച്ചു മിനുക്കി പുതു പുത്തന്‍ രഥം ആക്കി മാറ്റുന്ന പൊളിഞ്ഞ ബസ്സുകളുടെ ചിത്രം എന്‍റെ മനസ്സിലേക്ക് ഇരച്ചു കയറി വന്നു. എത്ര ശരിയായിരിക്കുന്നു അയാളുടെ ഉപമ  എന്ന് ഞാന്‍ ചിന്തിച്ചു... വെള്ളടിച്ച കുഴിമാടങ്ങള്‍ എന്ന് പറയുന്നതും ഇത് തന്നെയാണല്ലോയെന്നും ഓര്‍ത്തു. ഞാനിങ്ങനെ ഓര്‍മ്മകളും അയവിറക്കി നില്‍ക്കുമ്പോള്‍ ഇടിത്തി പോലെ അടുത്ത ചോദ്യം വന്നു. 
"ആട്ടെ, എന്ത് ചെയ്‌താല്‍ ഇതൊന്നു ശരിയാക്കാം?"
 പറയാന്‍ എനിക്ക് നല്ലൊരു മറുപടി ഇല്ലായിരുന്നു. Church Act വന്നതുകൊണ്ട്, കുരിശു പ്രശ്നം തിരില്ല; കുരിശു പ്രശ്നം തിര്‍ന്നത്‌കൊണ്ട് തിരശ്ശില  പ്രശ്നം തിരില്ല; തിരശ്ശില പ്രശ്നം തിര്‍ന്നാലും പിരിവു പ്രശ്നം തിരില്ല, ...... കുര്‍ബാന ക്രമം, അധികാര ദുര്‍വിനിയോഗം, അധാര്‍മ്മികത, മെത്രാന്മാരുടെ തോന്ന്യവാസം, ഷോപ്പിംഗ്‌ കോമ്പ്ലക്സുകള്‍ ... അച്ചന്മാരുടെ കുതിരകയറ്റം ... ഒക്കെ തിര്‍ന്നാലും POC ബൈബിള്‍  അംഗികരിക്കണമെന്നില്ല  ... ഒരു നല്ല സോല്യുഷന് ഞാനും ഏറെ തല പുകച്ചിട്ടുള്ളതായിരുന്നു... 
ചിന്തിക്കുംതോറും.... ആലഞ്ചേരി പിതാവ് അടി മുതല്‍ മുടി വരെ ആണികളാല്‍  തറക്കപ്പെട്ടു  കിടക്കുന്ന ദയനിയ ചിത്രമാണ് മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത്‌... ...എന്ന് പറയാതെ വയ്യ. 
"ആദ്യമൊക്കെ ദൈവ വിശ്വാസം ഉണ്ടായിരുന്നു..... ഇപ്പൊ അതും പോയി."   ഞാന്‍ അന്തിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്നെ കൂടുതല്‍ ഉപദ്രവിക്കേണ്ടെന്നു കരുതിയായിരിക്കണം അയാള്‍ വിഷയം മാറ്റി ഇങ്ങിനെ പറഞ്ഞത്.
"അതെന്താ?" ഞാന്‍ ചോദിച്ചു.
"ദൈവത്തിനു പോലും ഈ സഭയെ രക്ഷിക്കാനാവില്ല!" അയാള്‍ പറഞ്ഞു. 
എന്‍റെ സര്‍വ്വ ഗര്‍വ്വും ആവിയാക്കി മാറ്റിയിട്ടാണ് ബേക്കറിക്കാരന്‍ അന്നെന്നെ ജാമ്യത്തില്‍ വിട്ടത്. 
കടയില്‍ നിന്നിറങ്ങുന്ന സമയത്ത് പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും വിവിധതരം അത്ഭുതങ്ങളുടെ പട്ടിക ഞാനെടുത്തു പരിശോധിച്ച് നോക്കി...ഏതു തരം അത്ഭുതം ചെയ്താലാവും ഇതൊന്നു ശരിയാവുക എന്ന് ഞാന്‍ സൂഷ്മമായി പരിശോധിച്ചു വിശകലനം ചെയ്തു.  അവസാനം ഞാനത് കണ്ടെത്തി....ബ്രഹ്മാണ്ടന്‍ ജെറുസലേം പള്ളിക്കിട്ടു പ്രയോഗിച്ച അതെ അത്ഭുതം മാത്രമേ ഉചിതമായി കണ്ടുള്ളൂ... ദൈവ വിശ്വാസം കളയേണ്ട, ദൈവത്തിനു  മുമ്പില്‍ എല്ലാത്തിനും മറുപടിയുണ്ടെന്നു കൂടി പറഞ്ഞിട്ട് വിട്ടില്‍ പോകാം എന്ന് കരുതി ഞാന്‍ തിരിഞ്ഞു വിണ്ടും കടയിലേക്ക് കയറി. കടക്കാരന്‍ എന്‍റെയടുത്തെക്ക് നടന്നടുത്തിരുന്നു .... ഞാന്‍ മേടിക്കാന്‍ മറന്ന അഞ്ഞൂറ് രൂപയുടെ ബാക്കി അയാളുടെ കൈയ്യില്‍ നിട്ടിപ്പിടിച്ചിട്ടുമുണ്ടായിരുന്നു. . 
"ഞാന്‍ ഒന്ന് രണ്ടു പ്രാവശ്യം വിളിച്ചായിരുന്നു." അയാള്‍ പറഞ്ഞു. 
ബാക്കിയും വാങ്ങി ഒന്നും മിണ്ടാതെ ഞാന്‍ വിട്ടിലേക്ക്‌ മടങ്ങി. പോയ വഴി മുഴുവന്‍ എന്‍റെ ചിന്ത റൊട്ടിക്കടക്കാരന്റെ മതം എതെന്നതിനെപ്പറ്റിയായിരുന്നു. ഒരു ക്രിസ്ത്യാനിയായിരിക്കും അയാള്‍ എന്നാണു ഞാന്‍ കരുതിയത്‌. എന്ന് പറയാം. പക്ഷെ ഒരു ക്രിസ്ത്യാനി ആരുടെയെങ്കിലും പിറകെ പോയി ബാക്കികൊടുത്ത കഥ ഒരിക്കലും ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. 

1 comment:

  1. നല്ലൊരു അനുഭവ കഥ. റോഷന്‍ ഹൃദയസ്പര്‍ശിയായിട്ടു
    അവതരിപ്പിച്ചു. സാധാരണ ജനങ്ങളുടെ വികാരങ്ങള്‍ ആധുനിക മാധ്യമങ്ങള്‍ വെണ്ടത്ര പ്രധാന്യം കൊടുക്കകയാണെങ്കില്‍ സമൂഹത്തില്‍ പല ചലനങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

    ReplyDelete