Translate

Tuesday, July 24, 2012

അനന്തമായ സൌന്ദര്യം--ദൈവം

("നീ പ്രസവിച്ച യേശു അനുഗ്രഹീതനാകുന്നു." യേശുവിന് ജന്മം നല്‍കിയ മറിയത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്നില്ലെങ്കില്‍ ഇത് യഥാര്‍ത്ഥ പ്രാര്‍ത്ഥനയായി കണക്കാക്കാം. അപ്പോള്‍ അത് ഏത്‌ സ്ത്രീയെ കാണുമ്പോഴും, അല്ല, പ്രകൃതിയിലുള്ള എന്ത് കണ്ടാലും, നമുക്കുള്ളില്‍ അലയടിക്കുന്ന ഒരു സംഗീതമായിത്തീരും. എല്ലാറ്റിലും കുടികൊള്ളുന്ന അനന്തമായ വശ്യത, അനന്തമായ സൌന്ദര്യം, ദൈവമെന്നു നാം വിളിക്കുന്ന പരാശക്തിയുടെ നിരന്തര സാന്നിദ്ധ്യം"), സാക്ക്

സാക്കിന്റെ മനോഹരമായ താത്വികചിന്തകള്‍ അടങ്ങിയ പദങ്ങള്‍ എന്റെ മനസും സുന്ദരമാകുന്നുവെന്നു തോന്നിപ്പോവുന്നു. മനസിനുള്ളില്‍ ഞാന്‍ എന്നും സൂക്ഷിക്കുന്ന എന്റെ ഇഷ്ടദേവത സുന്ദരിയായ ഒരു സ്ത്രീയെപ്പറ്റിയാണ് സാക്ക് ഹൃദയഹാരിയായ ഭാഷയില്‍ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്. കുഞ്ഞായിരിക്കുമ്പോള്‍ എന്റെ അമ്മച്ചി പറയുമായിരുന്നു, മോനെ സമസ്ത ലോകത്തിലും സുന്ദരിയാണവള്‍, മേരി.   മേരിയോടുള്ള ഈ അമിത പ്രേമത്തിന്റെ രഹസ്യവും മരിച്ചുപോയ അമ്മച്ചിയുടെ  വാക്കുകള്‍ ആയിരിക്കാം.

സ്ക്കൂളില്‍ പഠിക്കുമ്പോള്‍ മേരിക്ക് പൂക്കള്‍ അര്‍പ്പിക്കുവാന്‍ അടുത്ത് പുഴയക്കരയൊരു പള്ളിയില്‍ ഞാന്‍ നിത്യസന്ദര്‍ശകനുമായിരുന്നു.
ശുദ്ധജലം മാത്രമേ അന്നു പുഴയില്‍ ഒഴുകിയിരുന്നുള്ളൂ. പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുറവായിരുന്നു.

ഞാന്‍ ഇന്നും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കലാരൂപം ഉണ്ണിയേശുവിനെ മേരി  താലോലിച്ചുകൊണ്ട്‌ ഇരിക്കുന്ന രൂപമാണ്. അല്‍പ്പനേരം മൌനമായി ആ രൂപത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ലോകംതന്നെ മനസാകുന്ന സമതലത്തില്‍ ഒതുങ്ങാത്ത വിധം അര്‍ഥ വ്യാപ്തിയുള്ളതായി തോന്നും. സുന്ദരിയായ
അവളുടെ മകന്റെ ശബ്ദം ശ്രവിക്കും. നിന്റെ ഹൃദയം ശിശുവിന്റെ ഹൃദയംപോലെ ആയിരിക്കണം. ഹൃദയത്തില്‍ ഭാഗ്യവാന്മാരും അവരാണ് .

വാരിക്കൂട്ടി നൂറോളം വട്ടോളി പ്രസംഗം കേള്‍ക്കാതെ നമ്മുടെ ജീവിതത്തില്‍ ഈ ഒരറ്റ വചനം പോരെ. ഉണ്ണി യേശുവിനെ ആലിംഗനം ചെയ്തിരിക്കുന്ന മാതാവായ ഈ സ്ത്രീ സമസ്ത ലോകത്തിന്റെയും അമ്മമാരുടെയും സ്നേഹമല്ലേ. അവള്‍ ഒന്നല്ല കോടാനുകോടി അമ്മമാരാണ്. പ്രകൃതിയുടെ താലോലിക്കുന്ന സ്നേഹമാണ്.

ഞാന്‍ താമസിക്കുന്ന വീടിനുചുറ്റും മാന്‍കൂട്ടങ്ങള്‍ വരാറുണ്ട്. പക്ഷികള്‍ കൂടുവെച്ചു മുട്ടവിരിഞ്ഞു പോകുന്നതും കാണാറുണ്ട്‌. മുയലുകളും ടര്‍ക്കിപക്ഷികളും നിത്യേന എന്റെ സന്ദര്‍ശകരാണ്.  ഈ അമ്മയുടെ സ്നേഹംപോലെ പ്രകൃതിതന്നെ സ്നേഹമല്ലേ. പക്ഷികൂട്ടങ്ങള്‍ സുരക്ഷിതരായി എന്റെ ഭവനത്തിനു ചുറ്റും കൂട് വെക്കുമ്പോള്‍ പ്രകൃതിയെ സ്നേഹിച്ചാല്‍ പ്രകൃതിയും നമ്മെ സ്നേഹിക്കുമെന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ഈ സ്നേഹത്തെക്കാള്‍ ഉപരിയായ ഒരു പ്രാര്‍ഥന നമുക്ക് ആവശ്യമുണ്ടോ?

സുപ്രഭാതത്തിലും രാത്രിയാമങ്ങളിലും ആരുംകാണാതെ എന്തൊക്കെയോ ഈ അമ്മയും കുഞ്ഞിനോടും മനസുകൊണ്ട് ഞാന്‍ വര്‍ത്തമാനം പറയും. ബാല്യം മുതലുള്ള എന്റെ ഒരു കിറുക്ക്. പ്രാര്‍ഥനയൊന്നും ചൊല്ലുകയില്ല. ഓര്‍മ്മ വെച്ച കാലംമുതല്‍ സുന്ദരിയുടെ മുഖത്തിനു യാതൊരു മാറ്റവുംഇല്ല. അവള്‍ അന്നും ഇന്നും നിത്യകന്യക തന്നെ. ഇന്നും നിത്യസുന്ദരി, പ്രകൃതിയുടെ സുന്ദരി, അവളില്ക്കൂടി ഞാന്‍ പ്രകൃതിയെയും അനശ്വരമായ സത്യത്തെയും ദര്‍ശിക്കുവാന്‍ ശ്രമിക്കാറുണ്ട്. അമ്മച്ചിയുടെ സ്നേഹവും സമസ്ത ലോകത്തിലെ അമ്മച്ചിമാരുടെ സ്നേഹവും അവളില്‍ മാറ്റമില്ലാതെ കുടികൊള്ളുന്നു. യുഗങ്ങളോളം തുടരുകയുംചെയ്യും.

പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പതിക്കുന്ന ദൈവസങ്കല്പം സുന്ദരങ്ങളും വിക്രുതങ്ങളുമായി നുഴഞ്ഞു കയറാം. ദൈവം പല രൂപങ്ങളില്‍ മനസ്സില്‍ പതിക്കുന്നു. മനസിന്റെ വിസ്തൃതമായ സമതലങ്ങളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന പാത്രങ്ങളില്‍ ബാഹ്യശക്തികളിലുള്ള നന്മകളെ സ്വയം ഉള്ളിലേക്ക് ആവഹിക്കുന്നുവെങ്കില്‍ പ്രാര്‍ഥനയുടെ പൂര്‍ണ്ണഫലം പ്രാപ്യമായെന്നു പറയാം. കാര്യ കാരണ സഹിതം നന്മയുടെ വക്താവും ആവാം. നല്ലവന്റെ പ്രാര്‍ഥനകള്‍ മനസിനുള്ളില്‍ നവരത്നങ്ങള്‍ നിറഞ്ഞ ഒരു സ്വര്‍ണ്ണഗോപുരം തന്നെ പണിയുകയാണ്.

കൊളോണിയല്‍ അമേരിക്കക്ക് മുമ്പ് റെഡ് ഇന്ത്യന്‍സ് എന്ന വര്‍ഗ്ഗം
പ്രാര്‍ഥിച്ചിരുന്നത് വിസ്തൃതമായ പ്രകൃതിയെയും സമതലങ്ങളെയും ജനതയെയും  വളര്‍ത്തുമൃഗങ്ങളായ ആടുമാടുകളെയും എരുമ പോത്ത് വീട്ടുമൃഗങ്ങളെയും ബന്ധിച്ചായിരുന്നു. ആദ്യ വെള്ളക്കാരായ കുടിയേറ്റക്കാര്‍ വലതുകരങ്ങളില്‍ തോക്കും ഇടതുകരങ്ങളില്‍ ബൈബിളും പിടിച്ചു പ്രകൃതിയെ സ്നേഹിക്കുന്ന ഇവരുടെ വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കി. പുതിയ കുടിയേറ്റക്കാര്‍ ബഫല്ലോ എന്ന സ്ഥലത്ത് പ്രകൃതിയോടു ഒട്ടിജീവിച്ചിരുന്ന അമേരിക്കന്‍ ഇന്ത്യാക്കാരുടെ വളര്‍ത്തു മൃഗങ്ങള്‍ എരുമ പോത്തുകളെ തോക്കിന്‍മുനകള്‍കൊണ്ടു നാമാവിശേഷം
ആക്കിയത് മുതല്‍ ബഫല്ലോയെന്നു സ്ഥലപ്പേരും ഉണ്ടായി. റെഡ്ഇന്താക്കാരുടെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ഒരു സംസ്ക്കാരത്തെ നിശേഷം നശിപ്പിച്ചു ക്രിസ്തുവിന്റെ മറ്റൊരു പ്രാര്‍ഥനാരൂപം അവിടെ പ്രതിഷ്ടിച്ചു.

പ്രാര്‍ത്ഥന ചിലര്‍ക്ക് മനസുഖം കൊടുക്കുന്നു. ശരീരബലം ഉണ്ടാകും. വ്യാകുലതയെ കുറയ്ക്കും. നിരാശനായവനു ആശ്വാസം നല്‍കും. ഹൃദയത്തില്‍ രക്തയോട്ടം സുഖം നല്‍കും. ചിന്താശക്തി കൂടും. ശ്വസിക്കുവാനും ആഹാരം ശരിയായി ക്രമീകരിക്കുവാനും സാധിക്കും. അങ്ങനെയുള്ളവര്‍ പ്രാര്‍ഥിക്കണം. അതിനു പുരോഹിതന്റെ ഒത്താശ വേണ്ട.

രണ്ടോ മൂന്നോപേര്‍ പ്രാര്‍ഥിക്കുമ്പോള്‍ മനസ്സില്‍ നിറയുന്നതും അപരന്റെ ജാതിയാണ്.  യേശു പറഞ്ഞ മൂന്നുപേരിലും ഹിന്ദുവും മുസ്ലിം ക്രിസ്ത്യാനിയും ഉണ്ടായിരുന്നില്ല. പ്രാര്‍ഥനയുടെ ഒഴുക്കില്‍ അഴുക്കുചാലുകള്‍ അകറ്റി
ഹൃദയപടലത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാത്രത്തിലേക്ക്  മനുഷ്യസ്നേഹം മാത്രം നിറ കവിഞ്ഞൊഴുകട്ടെ.

1 comment:

  1. ശ്രി. പടന്നമാക്കലിന്റെ അനന്തമായ സൌന്ദര്യം കണ്ടു ഞാന്‍ ഞെട്ടിപ്പോയി. സൌന്ദര്യത്തെപ്പറ്റിയുള്ള വര്‍ണ്ണനയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് അത് മറിയവുമായി ബന്ധിപ്പിച്ച തന്ത്രം കണ്ടിട്ടാണ്. ഓരോ ആഴ്ചയിലേയും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നു. നടക്കുന്ന ഗ്രന്ഥശാല എന്നാണ് ഡോ. കോട്ടൂര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌;. ഉറങ്ങുന്ന സിംഹം എന്ന് പറയുന്നതായിരുന്നു ശരി.

    ReplyDelete