Translate

Saturday, July 28, 2012

ആത്മീയ സേവനാവകാശനിയമം കേരളകത്തോലിക്കാസഭയില്‍ നടപ്പിലാക്കണം


-ഫാ. ഡേവീസ് കാച്ചപ്പിള്ളി, ഫോണ്‍ : 9497179433

       ഉദ്യോഗസ്ഥരുടെ സേവനം ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ് എന്ന മുദ്രാവാക്യത്തോടെ കേരള നിയമസഭ പാസാക്കിയ പൗരന്‍മാരുടെ സേവനാവകാശ നിയമം കത്തോലിക്കാ സഭയ്‌ക്കൊരു വലിയ മാതൃകയാണ്. യേശുക്രിസ്തുവിന്റെ മഹനീയ മാതൃകയില്‍ വിനയാന്വിതമായ സേവന-ശുശ്രൂഷാ സ്ഥാനങ്ങളില്‍ വിശ്വാസികളില്‍ നിന്ന് വേതനം സ്വീകരിച്ച് അവരുടെ ആത്മീയ ശുശ്രൂഷകള്‍ക്കായി നിയമക്കപ്പെട്ടിരിക്കുന്ന മെത്രാന്മാരും പുരോഹിതരും അനര്‍ഹമായ അധികാര പ്രമത്തതയോടെ വിശ്വാസികള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ അവര്‍ക്കാവശ്യമായ രീതിയില്‍ യാഥാസമയം നല്‍കാതിരിക്കുന്നത് വലിയ അനീതിയും ദുര്‍മാതൃകയുമാണ്. വിശ്വാസികളുടെ സേവനത്തിനുവേണ്ടി അവര്‍ പുരോഹിതരുടെ മുമ്പാകെ ഓച്ചാനിച്ച് കൈകൂപ്പി തലകുനിച്ച് നില്‍ക്കേണ്ട സ്ഥിതിയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആവശ്യമുണ്ടെങ്കില്‍ മതി, ഇത് ഞങ്ങളുടെ ഔദാര്യമാണ്, എന്റെ സമയവും സൗകര്യവും പോലെ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളു, എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതരെപ്പറ്റി ഒട്ടനവധി വിശ്വാസികള്‍ വേദനയോടെ പരാതി പറയുന്നത് കേട്ടിട്ടുണ്ട്. What can I do for you, How can I help you എന്നിങ്ങനെയുള്ള വാക്കുകള്‍ പുരോഹിതരില്‍ നിന്നും മെത്രാന്‍മാരില്‍ നിന്നും വിശ്വാസികള്‍ക്ക് കേള്‍ക്കാനാകുന്നുണ്ടോ? അപ്രകാരമുള്ള പുരോഹിതരെ കാണാനാണ് വിശ്വാസികള്‍ ഇക്കാലത്ത് കാത്തിരിക്കുന്നത്, എന്ന കാലത്തിന്റെ സൂചന പുരോഹിതര്‍ മനസിലാക്കേണ്ടിയിരിക്കുന്നു. പരിശുദ്ധ അള്‍ത്താരയില്‍ നിന്ന് വിശ്വാസികള്‍ക്ക് ദൈവവചനം പറഞ്ഞുകൊടുക്കുന്നതിലേറെ അവഹേളനങ്ങളും പണപ്പിരിവിന്റെ കാര്യങ്ങളും വിശ്വാസികള്‍ കേള്‍ക്കാന്‍ ഇടയാകുന്നത് കഷ്ടമാണ്. വിശ്വാസികള്‍ക്ക് അവകാശമായ അവശ്യ ശുശ്രൂഷകള്‍ പോലും മുടക്കുന്നതും ആത്മീയ ശുശ്രൂഷികള്‍ക്ക് അന്യായമായ പണം വാങ്ങുന്നതും ചോദിച്ച പണം നല്‍കാത്തവര്‍ക്ക് വിവിധ തരത്തിലുള്ള ആത്മീയ പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതും ശുശ്രൂഷകള്‍ യഥാസമയം നല്‍കാതിരിക്കുന്നതും ഇക്കാലത്ത് സഭയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തിന്മകളാണ്. 


       ഇവയ്‌ക്കെല്ലാം അറുതിവരുത്തി പുരോഹിത ശുശ്രൂഷ യേശുവക്രിസ്തുവിന്റെ മാതൃകയിലും അവിടുത്തെ വചനങ്ങളിലും പ്രാവര്‍ത്തികമാക്കണമെങ്കില്‍ സഭയിലെ വിശ്വാസികള്‍ക്ക് ആത്മീയ സേവനാവകാശ നിയമം നിര്‍ബന്ധമായി നടപ്പിലാക്കേണ്ടതാണ്. “അധികാരികള്‍” എന്ന അനര്‍ഹമായ തലക്കനത്തിലൂടെ പുരോഹിതരില്‍ കടന്നുകൂടിയതാണ് മേല്‍പറഞ്ഞ അനീതികളും അഴിമതികളും. ഇവയെ നിര്‍മാര്‍ജ്ജനം ചെയ്ത് സഭയേയും പുരോഹിതരേയും സംശുദ്ധമാക്കണമെങ്കില്‍ മെത്രാന്മാരും പുരോഹിതരും വിശ്വാസികള്‍ക്ക് ശുശ്രൂഷ ചെയ്യുന്ന ദാസരാണെന്ന പദവിയിലേക്ക് പുനഃപ്രതിഷ്ഠിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിന് വളരെയേറെ സഹായിക്കുന്നതാണ് സഭയിലെ ആത്മീയ സേവനാവകാശ നിയമം.

      ഇക്കാര്യം പ്രാവര്‍ത്തികമാക്കുന്നതിന് സഭയിലെ അധികാരികളെന്ന് വിളിക്കപ്പെടുന്ന മെത്രാന്മാരും വൈദികരും മുന്‍പോട്ട് വരുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം അത് നടപ്പിലായാല്‍ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന അനര്‍ഹമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നഷ്ടമാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ഇടവകകളിലെ പ്രതിനിധി യോഗങ്ങളില്‍ വിശ്വാസികള്‍ വൈദീകര്‍ക്കൊരു ആത്മീയ പെരുമാറ്റചട്ടവും സേവന വ്യവസ്ഥകളും രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കയാണ്. തന്മൂലം മെത്രാന്മാരും പുരോഹിതരും വിശ്വാസികളുടെ തലയില്‍ കയറി ചെവികടിക്കാതെ, അവരെ അടിമകളാക്കാതെ ശിഷ്യന്‍മാരുടെ പാദം കഴുകിയ യേശുദേവന്റെ മാതൃകയില്‍ പെസഹാ വ്യാഴാഴ്ച മാത്രമല്ല അനുദിനം എളിയ സേവനം ചെയ്യാനും സഭയെ യേശുവിന്റെ മാതൃകയിലും വചനത്തിലും സാക്ഷ്യപ്പെടുത്താനും വളര്‍ത്താനും ഇടയാക്കുകയും ചെയ്യും. എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ഇക്കാര്യത്തിന് പ്രചുരപ്രചാരം നല്‍കുമല്ലോ. നന്മ നേര്‍ന്നുകൊണ്ട്, സഭയെ നവീകരിക്കാനുള്ള പ്രാര്‍ത്ഥനയോടെ.

1 comment:

  1. അല്മായന്റെ (വിശ്വാസിയുടെ) അവകാശങ്ങളെപ്പറ്റി ഇത്രയും നല്ല ഒരു ലേഖനം അല്മായശബ്ദത്തില്‍ ആദ്യം കാണുന്നതാണ്. അതും ഒരു പുരോഹിതനില്‍ നിന്ന്. സ്വയം നിര്‍ണ്ണയിച്ചു ക്ളിപ്തപ്പെടുത്തിയ അവകാശങ്ങള്‍ (MLA മാര്‍ സ്വന്തം ശമ്പളം ആണ്ടോടാണ്ട് കൂട്ടുന്നതുപോലെ) അനുഭവിക്കുകയും, ഉത്തരവാദിത്തം സൗകര്യം പോലെ തള്ളിക്കളയുകയും ചെയ്യുന്ന പുരോഹിത പോക്രിത്തരം ഇനി ഒരു നിമിഷം പോലും അനുവദിച്ചു കൂടാ. ഇങ്ങനെ എഴുതാന്‍ ബുദ്ധി തോന്നിയ ഫാ. ഡേവിസ് കാച്ചപ്പിള്ളിക്ക് ഹൃദയത്തില്‍ തട്ടിയ അനുമോദനങ്ങള്‍

    പള്ളി മേധാവികളുടെ തോന്ന്യാസങ്ങള്‍ക്ക് മുമ്പില്‍ തല കുനിക്കാതിരിക്കാനുള്ള ചങ്കൂറ്റം വിശ്വാസികള്‍ സ്വയം പഠിച്ചെടുക്കുകയും വേണം. എന്റെ മക്കളെ നാട്ടില്‍ മാമ്മോദീസാ മുക്കണമെന്നുള്ള കുടുംബക്കാരുടെ ആഗ്രഹപ്രകാരം ഞാന്‍ പള്ളിവികാരിയെ കണ്ടു. അവര്‍ക്കിടുന്ന പേരുകള്‍ ഒരു വിശുദ്ധന്റെയും വിശുദ്ധയുടെയും കയ്യില്‍ നിന്ന് എടുത്ത സെക്കണ്ട് ഹാന്‍ഡ്‌ നാമങ്ങളല്ല, എനിക്കിഷ്ടമുള്ള അസല്‍ ഭാരതീയ ചുവയുള്ള പേരുകളാനെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം നിര്‍ബന്ധം പിടിച്ചു, പുണ്യാളപ്പേരുകള്‍ തന്നെ വേണമെന്ന്. ഈ വിശുദ്ധര്‍ക്ക് എല്ലാം ആദ്യം പേരിട്ടപ്പോള്‍ അവര്‍ക്ക് പിന്‍ഗാമികള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയൊന്നും തരാനില്ലായിരുന്നു. എന്നാല്‍ ഞാന്‍ തന്നെ അവരെ ജ്ഞാനസ്നാനം മുക്കിക്കൊള്ളാം എന്ന് പറഞ്ഞു ഞാന്‍ സ്ഥലം വിട്ടു. മാമോദീസായും വിവാഹവുമൊക്കെ വൈദികരില്ലാതെയും സ്വീകരിക്കാവുന്ന കൂദാശകള്‍ ആണെന്ന്‌ പള്ളി തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നാലും അതിനൊക്കെ ധൈര്യം ഉള്ളവര്‍ എവിടെയാണുള്ളത്? വന്നു വന്നു കല്യാണത്തിന്റെ തലേന്നാള്‍ വരേ കത്തനാര്‍ വീട്ടില്‍ കയറി പെണ്ണിനെ വെഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു!

    ReplyDelete