Translate

Sunday, June 17, 2012

അവകാശ പ്രഖ്യാപനത്തെപറ്റി ചില അഭിപ്രായങ്ങള്‍ - Dr Skylark


നയപ്രഖ്യാപനരേഖ വായിച്ചു നോക്കി. പല കാര്യങ്ങളും നല്ലത് തന്നെ. ചിലവയെ പറ്റിയുള്ള അഭിപ്രായം വേദപാഠക്ലാസ്സില്‍ മുടങ്ങാതെ പോയി പാതിരിമാരുടെ പ്രഭാഷണം സ്ഥിരമായി കേട്ട് brain washed ആയിപോയ ഒരു പാലാ നസ്രാണിയുടെതാണെന്ന് കരുതി ക്ഷമിക്കണം എന്ന് മുന്‍‌കൂറായി പറയട്ടെ.

1. മാര്‍ പാപ്പയെപറ്റി പറഞ്ഞിരിക്കുന്ന കാര്യം. അദ്ദേഹം ഒരു സ്വതന്ത്ര രാജ്യത്തിന്റെ ഭരണാധികാരി എന്ന സ്ഥാനം വിട്ടൊഴിഞ്ഞു മതപരമായ കാര്യങ്ങള്‍ മാത്രം നോക്കിനടത്തുന്ന നേതാവായി തീരണം എന്ന് പറഞ്ഞിരിക്കുന്നത് എനിക്കും മറ്റുപലരെയുംപോലെ വ്യക്തിപരമായി ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ, അതില്‍ ഒരു പ്രശ്നം ഉള്ളത്, അദ്ദേഹം ഒരു രാഷ്ട്രത്തലവനായി ഇരിക്കുന്നത് നമ്മുടെ ആരുടെയും ഔദാര്യം കൊണ്ടല്ല. നമ്മുടെ പൂര്വികര്‍ ആണ് കൂനന്‍ കുരിശു സത്യത്തിനു ശേഷം അലക്സാണ്ടര്‍ ഡീ കൊമ്പോയുടെ നേതൃത്തത്തില്‍ അന്നുണ്ടായിരുന്ന മാര്‍ പാപ്പയുടെ കാല് പിടിച്ചു അദ്ദേഹത്തിന്റെ കൂടെ ചേര്ന്നത്‌. വലിഞ്ഞു കേറി വന്നവര്‍ സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് പറയുന്ന നമ്മള്‍ തന്നെ ആണ്. അദ്ദേഹത്തിന്റെ ഭരണസമ്പ്രദായം ഇഷ്ടമില്ലെങ്കില്‍ നമ്മള്‍ ഓരോരുത്തരും അല്ലെ സലാം പറഞ്ഞു പോകേണ്ടിയവര്‍? അത് കൊണ്ട് ഒന്ന് മുതല്‍ മൂന്നു വരേയുള്ള കാര്യങ്ങളില്‍ അത്ര കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

2.  പള്ളിയോഗനടപടിക്രമങ്ങളില്‍ വളരെ അധികം അപാകതകള്‍ ഉണ്ടെന്നു സമ്മതിക്കുന്നു. ഇപ്പോഴുള്ള രീതി മാറേണ്ടിയത് തന്നെ ആണ്.

3. വൈദികരുടെ Celibacy യെ പറ്റി പറഞ്ഞിരിക്കുന്നതിനോടു  വ്യക്തിപരമായി ഞാന്‍ അനുകൂലിക്കുന്നു. പക്ഷെ കത്തോലിക്കാ സഭയുടെ പോളിസി എന്ന നിലക്ക് നമ്മുടെ മാത്രം പ്രശ്നം അല്ലല്ലോ ഇതിലുള്ളത്? local ആയി തീരുമാനിക്കാവുന്ന കാര്യവും അല്ല താനും.

4. ആറാമത്തെ കാര്യം. വൈദികരും കന്യാസ്ത്രീകളും ആകാന്‍ പോകുന്നവര്ക്ക് ഇടയ്ക്കു വെച്ച് എപ്പോള്‍ വേണമെങ്കിലും അതുപേക്ഷിച്ചു വിവാഹജീവിതം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉള്ള സ്ഥിതിക്ക് ഇതില്‍ അത്ര കാര്യം ഉണ്ടോ? ആരെയും compulsory ആയിട്ടു വൈദികരും കന്യാസ്ത്രീകളും ആക്കുന്നില്ലല്ലോ?

5. സഭ വിട്ടു പുറത്തു പോകേണ്ടി വരുന്നവരുടെ കാര്യത്തില്‍ സഭയുടെ നിലപാട് മാറേണ്ടിയത് തന്നെ ആണ്. അല്മാതയരുടെ മനോഭാവവും മാറ്റി എടുക്കണം.

6. എട്ടാമത് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും ശരിയാണ്‌. സഭാസ്വത്തുക്കള്‍ നിയന്ത്രിക്കുന്ന കാര്യങ്ങളില്‍ അല്മായരോടുള്ള ശത്രുതാമനോഭാവം, അവിശ്വാസം എന്നിവ ഒക്കെ സഭാധികാരികള്‍ മാറ്റേണ്ടിയത് തന്നെ ആണ്. ഇടവകക്കാരെ വിശ്വാസത്തില്‍ എടുത്തു ഭരണം നടത്തിയാല്‍ കുറച്ചു കൂടി കാര്യക്ഷമം ആകുകയും ചെയ്യും. ഇടവകക്കാര്ക്ക്കൂടി തുല്യ പങ്കാളിത്തമുള്ള ഭരണസമിതി വേണം.

7. 9 ഇല്‍ പറഞ്ഞിരിക്കുന്നതില്‍ സഭാധികാരികള്‍ മാത്രമാണോ കുറ്റക്കാര്‍? നമ്മള്‍ ഓരോരുത്തരും വിവാഹബന്ധത്തില്‍കൂടെയും ദളിതരുമായി കൂടുതല്‍ അടുപ്പം കാണിക്കേണ്ടതല്ലെ? ദളിതരുമായി വിവാഹബന്ധത്തില്‍ ഏര്പെടുന്നതിലുള്ള വിമുഖത നമ്മള്‍ അല്മായര്‍ മാറ്റി എടുത്താല്‍ ദളിതര്‍ എന്ന പ്രത്യേക ജനവിഭാഗം ഇവിടെ ഉണ്ടാവുക ഇല്ല.

8. ക്നാനായക്കാരുടെ കാര്യത്തില്‍ ക്നാനായക്കാര്‍ തന്നെ അല്ലെ മുന്കൈ എടുക്കെണ്ടിയത്? ഈ പ്രശ്നത്തെപറ്റി ക്നാനായ സഹോദരങ്ങളെ കൂടുതല്‍ ബോധവല്ക്കരിക്കെണ്ടിയത് ആയിട്ടുണ്ട്.

9. സഭയില്‍ ഉള്ള അംഗങ്ങളുടെ എണ്ണം കൂട്ടുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ മതപരിവര്ത്തനം നടത്തുന്നത് എതിര്ക്കപ്പെടെണ്ടിയത് ആണ്. മതപരിവര്ത്തനം എന്നത് ഒരു പോളിസി ആയിട്ടെടുക്കരുത്.

10. സഭാനേതൃത്തത്തില്‍ ഉള്ളവര്‍ വൈദികര്‍ ആയാലും അല്മായര്‍ ആയാലും യാതൊരു കാരണവശാലും രാഷ്ട്രീയത്തില്‍ ഇടപെടെണ്ടിയ കാര്യം ഇല്ല. അവര്‍ അത്മീയകാര്യത്തില്‍ മാത്രം ഇടപെട്ടാല്‍ മാത്രം മതി.

11. സഭാ സ്ഥാപനങ്ങളില്‍ ഉത്തരവാദപെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വൈദികരായാലും അല്മായരായാലും എളിയ ജീവിതം നയിക്കേണ്ടതാണ്. പല ബിഷപ്പുമാരും ഇന്ന് നടത്തുന്നതായ ആര്ഭാടജീവിതവും  സാമ്പത്തിക ഇടപാടുകളും ഒരു സത്യക്രിസ്ത്യാനിക്ക് യാതൊരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. അവര്‍ മാതൃക ആയി തീരേണ്ടിവര്‍ ആണ്. ബിഷപ്പുമാരും വൈദികരും ചെയ്യുന്ന തെറ്റുകള്‍ അവര്‍ തമ്മില്‍ പരസ്പരം കുമ്പസാരിച്ചു തീര്ക്കുകയാണ് പതിവ്. അല്ലെങ്കില്‍ അവരോടു ദൈവം ചോദിചോളും എന്ന മനോഭാവം ആണ് അല്മായര്ക്കുള്ളത്.

ഉപസംഹാരം: തെറ്റായ രീതിയില്‍ നടക്കുന്ന വൈദികരെയും ബിഷപ്പുമാരെയും കുറ്റവിചാരണക്ക്  (impeach) അധികാരമുള്ള അല്മായ സമിതി വേണ്ടതല്ലേ? (Supreme Court Judge നെ പോലും Impeach ചെയ്യാന്‍ അധികാരമുള്ള രാജ്യത്തു വൈദിക നേത്രുതത്തിനു മാത്രം ഒഴിവു കൊടുക്കുന്നത് ശരിയല്ലല്ലോ? വൈദികര്ക്കും  ബിഷപ്പിനും code of conduct നിര്ബന്ധമായും ഏര്പ്പെുടുത്തണം. അതുപോലെ സഭാസ്വത്തുക്കള്‍ പരിപാലിച്ചു നടത്തുന്ന വിഷയത്തില്‍ കുറെ കൂടി ക്രിയാല്മകമായ നിര്ദേശങ്ങള്‍ വേണമെന്ന് തോന്നുന്നു. സഭാസ്ഥാപനങ്ങള്‍ കൂടുതല്‍ മികവിലും കാര്യക്ഷമവും ആയി ജനോപകാരപ്രദമായ രീതിയില്‍ നടത്തുവാന്‍  തക്ക നിര്ദേശങ്ങള്‍ ആണ് വേണ്ടത്.

Dr Skylark

8 comments:

  1. ഡോക്ടര്‍ സ്കൈലാര്‍ക്കിന്റെ വിശകലനം വായിച്ചു, വളരെ നന്നായിരിക്കുന്നു. ഇത്തരം ക്രിയാത്മകമായ ലേഖനങ്ങള്‍ അല്മായാ ശബ്ദത്തിന് എന്നും മുതല്‍ക്കൂട്ടായിരിക്കും; ഇതില്‍ ചിന്തിക്കാനും, അനുവര്‍ത്തിക്കാനും ചില കാര്യങ്ങളുണ്ട്. കണ്ണുമടച്ചു വിമര്‍ശിക്കുന്നതിനു പകരം, കാര്യകാരണം സഹിതം വസ്തുതകളെ വിശകലനം ചെയ്യുകയും, ശരിയെന്നു തോന്നുന്നതിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരു രിതി തന്നെയാണ് ഉത്തമം. യേശുവിന്റെ സന്ദേശങ്ങള്‍ നാം ദുര്‍വ്യാഖ്യാനം ചെയ്തു എന്നത് സ്പടികം പോലെ വ്യക്തം. അതുപയോഗിച്ചു പടുത്തുയര്‍ത്തിയ മണി മന്ദിരങ്ങള്‍ കാലാ കാലാകാലത്തോളം നിലനില്‍ക്കും എന്നത് വെറും വ്യാമോഹം മാത്രം. ചെയ്യുന്നവര്‍ക്കും അറിയാം ഇതില്‍ ശരികേട് ഉണ്ട് എന്ന്. കാലത്തിനു ചേരാത്ത ഇത്തരം കോമാളിത്തരങ്ങള്‍ കാണിക്കുന്നവര്‍ക്കാന് സ്മാരകങ്ങള്‍ ആവശ്യം. അദ്ദേഹം പറഞ്ഞത് ശരിതന്നെയാണ് - ഓരോ കത്തോലിക്കനും തിവ്രമായി brain washing നു വിധേയരായവരാന്. അതുകൊണ്ടാണ് നിത്യതയില്‍ തിയും ചൂടും ഇല്ലെന്നു പറഞ്ഞാല്‍ തല്ലാന്‍ വരുന്നത്.

    ReplyDelete
  2. തെറ്റ് ചെയ്യുന്ന ബിഷപ്പുമാരെ impeach ചെയ്യുന്നതിനുള്ള എന്തെങ്കിലും സംവിധാനം ഉണ്ടായിരുന്നെങ്കില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ ഗതി എന്താകുമായിരുന്നു എന്ന് ഞാനോര്‍ക്കുകയാണ്. deepika പത്രത്തിന്റെ കച്ചവടത്തില്‍ നിന്നും കോടികള്‍ മോഷ്ടിച്ചപ്പോള്‍ അദേഹത്തെ ഇമ്പീച് ചെയ്തു പുറത്താക്കുകയും ഈ ബ്ലോഗില്‍ ഇതിനു മുന്‍പ് ആരോ എഴുതിയത് പോലെ കപ്പക്ക്‌ കിളയും കഴിഞ്ഞു വിയര്‍ത്തു വൈകുന്നേരം ബെവരെജസിന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നത് കാണേണ്ടി വരുമായിരുന്നു.

    ReplyDelete
  3. ഇംപീച്ച്‌ ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് മാത്രമല്ല പ്രശ്നം. കൊച്ചി മെത്രാനായിരുന്ന തട്ടുങ്കല്‍സംഭവം ഓര്ക്കുന്നു. അങ്ങേര്‍ ദത്തെടുത്തു എന്നവകാശപ്പെട്ട സ്ത്രീയോടൊപ്പം അരമനയില്‍ ജീവിക്കുന്നത് കണ്ടപ്പോള്‍ അച്ചന്മാര്ക്ക് സഹിച്ചില്ല. അപ്പോള്‍ അല്മെനിയോടു ഘോരഘോരം പറയുന്ന “അനുസരണ” എന്ന നന്മയുടെ കാര്യമൊക്കെ മറന്ന് പ്രതിഷേധം തുടങ്ങി. നല്ല കാര്യം, തെറ്റ് പറയാനൊക്കില്ലല്ലോ. പക്ഷെ ഇത്രയും ഗൌരവമുള്ള ഒരാരോപണം ഉണ്ടായിട്ടും, അമ്മിക്കല്ലിനു കാറ്റ് പിടിച്ചത് പോലെ തട്ടുങ്കല്‍ മെത്രാനായിതന്നെ തുടര്ന്നു. പരാതി വത്തിക്കാനില്‍ പോയി ഏകദേശം ഒരു മാസത്തിനു ശേഷമാണ് എന്തെങ്കിലും നടപടി ഉണ്ടായത്. അതിനും എത്രയോ മാസങ്ങള്ക്ക് (ഒരു പക്ഷെ വര്ഷങ്ങള്ക്കും ) ശേഷമാണ് അദ്ദേഹം സഭയോട് വിട പറയുന്നത്.

    ആ സ്ത്രീയോടൊപ്പം താമസം തുടങ്ങിയപ്പോള്‍ തന്നെ തട്ടുങ്കല്‍ തീര്ച്ചീയായും അറിഞ്ഞിരുന്നു, എന്തെങ്കിലും നടപടി ഉണ്ടാകാതിരിക്കില്ല എന്ന്. കേരളത്തിലെ ഒരു മെത്രാന്റെ പേനത്തുമ്പു കൊണ്ടൊന്നു കോറിയാല്‍ എത്ര കോടികള്‍ മറിയും! എത്രയെത്ര വിധവകളുടെ കോടികളായി പിന്നീട് മാറിയ കൊച്ചുകാശ് അദ്ദേഹം തട്ടിയെടുത്തു കാണില്ല!

    എന്നിട്ടും സഭ എന്തെങ്കിലും പാഠം പടിച്ചുവോ?

    അതോ ളോഹയിട്ട കള്ളന്മാര്‍ വിശുദ്ധകള്ളന്മാരാണ്; അവര്‍ കട്ടോട്ടെ എന്ന നിലപാടാണോ സഭയുടേത്? അല്മായര്ക്കു ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ സാധിക്കില്ല. മിണ്ടിപോയാല്‍ അവന്‍ നിരീശ്വരവാദി ആയി!

    ReplyDelete
  4. 1. സ്ക്കൈലാര്‍ക്കിന്റെ ചിന്തയില്‍ കേരളനസ്രാണികള്‍ റോമാസംഘടനയില്‍ വലിഞ്ഞു കയറിയവരെന്നു സൂചിപ്പിച്ചിരിക്കുന്നു. റോമാസഭയും പോര്ട്ടുഗീസ്സുകാരും നാട്ടുക്രിസ്ത്യാനികളുടെമേല്‍ നടത്തിയ ആധിപത്യ കഥയും പീഡന കഥയും ചരിത്രം മാറ്റി എഴുതിയാലും മായിച്ചു കളയുവാന്‍ സാധിക്കുകയില്ല.

    പോര്‍ട്ടുഗീസുകാര്‍ വരുന്നതിനുമുമ്പ് നാട്ടുക്രിസ്ത്യാനികള്‍ക്ക് പൊതുവേ ഒന്നായ ക്രൈസ്തവ ചിന്താഗതിയായിരുന്നു. വിദേശ മേല്‍ക്കോയ്മ ഇവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. നാട്ടുക്രിസ്ത്യാനികള്‍ അലക്സാണ്ടര്‍ മാര്‍പാപ്പയുടെ കാലു പിടിക്കുവാന്‍ അക്കാലത്ത് റോമായില്‍ പോയതായി ചരിത്രത്തില്‍ ഇല്ല.

    2.ഇപ്പോഴുള്ള പള്ളിയോഗങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സ്ക്കൈലാര്‍ക്ക് കുറച്ചുകൂടി വിശദീകരിക്കുമോ? എന്റെ അറിവ് അനുസരിച്ച് ഒരു ഇടവക തീരുമാനം മുരടിച്ച വികാരിയച്ചന്റെ തലക്കുള്ളിലും കുറെ ശരിഅച്ചോ, ശരി അച്ചോ എന്നു പറയുന്ന പ്രമാണിമാരുടെയും കൈക്കാരന്റെയും കൈകളിലെന്നാണ്. കൂടെ മന്ദബുദ്ധികളും കള്ളുകുപ്പികളും അടങ്ങിയ ‍ ഇടവക യോഗംകൊണ്ട് എന്തു പ്രയോജനം?

    3. വൈദികര്‍ക്കു പൌരാഹിത്യം ഇഷ്ടമില്ലെങ്കില്‍ ഇടക്കു പിരിഞ്ഞു പോകാമെന്നുള്ള സ്കയിലാര്‍ക്കിന്റെ അഭിപ്രായം വിവാഹിതരായവര്‍ ഇടക്കുവെച്ചു വിവാഹമോചനം തേടി പോകാമെന്നുള്ള അഭിപ്രായവുമായി തുലനം ചെയ്യാം. ആദ്യകാലങ്ങളില്‍ പൌരാഹിത്യം ഉപേക്ഷിക്കുന്നവരെ പൊതുജനം കല്ലെറിയുമായിരുന്നു. ഇന്നു അവരെ രണ്ടാം പൌരന്മാരായും കരുതും. ഈ സാമൂഹ്യവ്യവസ്ഥിതി പരിഹരിക്കുവാന്‍ എന്തു മാര്‍ഗമെന്നും വ്യക്തമാക്കുക?

    പരിശുദ്ധമായ പട്ടം തടയുവാനുള്ള അവകാശം കാനോന്‍ നിയമത്തിലുണ്ടോ? പരിശുദ്ധ ആത്മാവിനാല്‍ പരിപാവനമായ ഈ തിരുപ്പട്ടം ഉള്ളവരെ വിവാഹം കഴിച്ചതിന്റെ പേരില്‍ സഭ എന്തിനു പുറത്താക്കണം? ഇത് പോളിന്റെ വചനത്തിനു എതിരാണ്. സമൂഹം ഇവരെ ഒറ്റപ്പെടുത്താതെ ഇവര്‍ക്ക് പൌരാഹിത്യം തുടരുവാന്‍ അനുവദിച്ചു കൂടെ?പുരോഹിതരുടെ ലൈംഗിക കുറ്റങ്ങള്‍ക്ക് കോടതിവഴി കൊടുക്കുന്ന‍ ധനം ദുരുപയോഗം ചെയ്യുന്നതില്‍ സഭയ്ക്ക് പരിഹാരവും ആകും.

    4.ആരെയും വൈദികരായി, കന്യാസ്ത്രിയായി ചേരുവാന്‍ നിര്‍ബന്ധിക്കുന്നില്ലായെന്നുള്ളതും തെറ്റാണ്. സാമ്പത്തിക ഭദ്രത കുറഞ്ഞ
    വീടുകളില്‍ പെണ്‍കുട്ടികളെയും, ആണ്‍കുട്ടികളെയും വേട്ടയാടുവാന്‍
    വേട്ടപ്പട്ടികളെപ്പോലെ എല്ലാക്കാലവും അച്ചന്മാരും കന്യാസ്ത്രികളും
    വീടുകള്‍തോറും കയറിയിറങ്ങാറുണ്ട്‌. ആസാമില്‍ പണിയെടുക്കുവാന്‍ കര്‍ത്താവിന്റെ മുന്തിരിതോപ്പ് ഉണ്ടെന്നും ദീപികയില്‍ പരസ്യങ്ങളുടെ കൂമ്പാരങ്ങള്‍ കണ്ടിട്ടുണ്ട്. പണ്ടു പാലയില്‍ ഒരു കുഞ്ഞെട്ടനായിരുന്നു ഈ വേട്ട ഓഫീസിന്റെ ചുമതലകള്‍ ഉണ്ടായിരുന്നത്.അയാളെ പുരോഹിതര്‍ കാലുവാരി യെമപുരിയില്‍ എത്തിച്ചുവെന്നും അറിയുന്നു.

    5.സഭാ സ്വത്തുക്കളില്‍ ഇടവകക്കാര്‍ക്ക് തുല്ല്യപങ്കാളിത്വം മാത്രംപോരാ, സ്വത്തുക്കള്‍ കക്കുന്നവന്‍ പുരോഹിതനാണെങ്കിലും ബിഷപ്പാണെങ്കിലും മോശയുടെ നിയമം നടപ്പില്‍ വരുത്തണം. ബിഷപ്പിന് 100 , അച്ചനു 50 അല്മെനിക്ക് 25 ചാട്ടഅടികള്‍ നല്‍കുവാനുള്ള വ്യവസ്ഥക്കായി ഭരണഘടനയിലും മാറ്റംവരുത്താം.

    6. ദളിതരോട് സഭ ചെയ്തകുറ്റങ്ങള്‍ പൊറുക്കാവുന്നതല്ല. സഭയിലെ അമ്പതു
    ശതമാനം ജോലികള്‍ ദളിതര്‍ക്ക് കൊടുത്ത് അവരെ സാമ്പത്തികമായി ഉയര്‍ത്തിയാല്‍ സുറിയാനി ക്രിസ്ത്യാനികള്‍ ഇവരെ വിവാഹം കഴിച്ചുകൊള്ളും. ചെറിയ പ്രായം മുതല്‍ ദളിതരെയും സവര്‍ണ്ണ ക്രിസ്ത്യാനികളെയും
    ബോധവല്‍ക്കരണം നടത്തിയാല്‍ ദളിതരോടുള്ള മനോഭാവത്തിനു മാറ്റം വരുത്തുവാന്‍ സാധിക്കും. കൌമാരത്തില്‍ ദളിത ആണ്‍കുട്ടി പെണ്‍കുട്ടികളുമായി പരസ്പരം ഇടപഴുകുവാന്‍ സവര്‍ണ്ണര്‍ക്ക് അവസരം കൊടുത്താല്‍ അതിവേഗത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

    ബിഷപ്പുമാര്‍ എളിയവരായി ജീവിച്ചാല്‍ എങ്ങനെ സഭയുടെ പ്രശ്നങ്ങള്‍ തീരും. ആര്‍ഭാടത്തില്‍ സഭാസ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുവാന്‍ അനുവദിക്കരുതെന്ന് പറയുകയായിരിക്കും കൂടുതല്‍ ശരി. മെത്രാന്റെ കുടുംബസ്വത്തില്‍ ആര്‍ഭാടം ചെയ്‌താല്‍ അത് വിലക്കുവാന്‍ ആര്‍ക്കും അവകാശമില്ല. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയില്‍ അത് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള
    കൈകടത്തല്‍ ആണ്. പത്രോസിന്റെ ആദ്യമസഭയിലെ നക്സലിസം സഭയ്ക്ക് അനുയോജ്യമല്ല.

    8. കുറ്റവിചാരണ ചെയ്യുന്ന അല്മേനിസമിതിയെ പൂര്‍ണ്ണമായി അംഗീകരിക്കുന്നു. കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് ശിക്ഷിക്കണം. അച്ചനും മെത്രാനും പള്ളിയില്‍തന്നെ ഭരണഘടന അനുവദിക്കുമെങ്കില്‍ ജയില്‍സെല്ലുകളും ആകാം. ഇല്ലെങ്കില്‍ പൂജപ്പുരക്ക് അയക്കുക.

    ReplyDelete
  5. കേരളത്തിലെ ക്രിസ്ത്യാനികള്‍ റോമന്‍ പോപ്പിനോടുള്ള അടിമത്തം ഇരന്നു വാങ്ങിയതാണെങ്കിലും കൊള്ളാം, പോര്ടുഗീസ് മെത്രാന്മാര്‍ സൂത്രത്തില്‍ അവരുടെ തലയില്‍ വച്ചുകെട്ടിയതാണെങ്കിലും കൊള്ളാം, അടിമത്തം അടിമത്തം തന്നെയാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിനായി പൊരുതിയതുപോലെ, പൊരുതാതെ തന്നെ ഉപേക്ഷിക്കാവുന്ന ഒരടിമത്തമാണിത്. എന്നാല്‍ , ഈ അടിമത്തം ഒരു സുഖമാണെന്നും, ആഗോളസഭയുടെ ഭാഗമായിരിക്കുക അത്ര ചെറിയ കാര്യമല്ലെന്നും മറ്റുമൊക്കെ ഇവിടുത്തെ വിശ്വാസികളുടെ തലയില്‍ കുത്തിക്കയറ്റിയിരിക്കുന്ന ചിന്ത മായിച്ചുകളയാന്‍ അത്ര എളുപ്പമല്ല. വെളുത്ത തൊലിക്ക് ദാസ്യം ചെയ്യുന്നത് നല്ലതാണെന്നാണ്, ഇന്ഗ്ലണ്ടിന്റെ കീഴിലായിരുന്നപ്പോഴും ക്രിസ്ത്യാനികള്‍ കരുതിപ്പോന്നത്. ഇന്നും ആ ചിന്തക്കു മാറ്റമില്ല. അല്ലെങ്കില്‍ , റോമയുടെ പരിശുദ്ധ നുകം തട്ടിക്കളഞ്ഞിട്ട്, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള മറ്റ് ധാരാളം ക്രിസ്തീയ വിഭാഗങ്ങളെപ്പോലെ ഭാരതീയ സഭക്കും സ്വന്തം കാലില്‍ നില്‍ക്കാനും, സ്വന്തം നിയമങ്ങള്‍ നടപ്പില്‍ വരുത്താനും പണ്ടേ സാധിക്കേണ്ടതായിരുന്നു. വിവരമുള്ള അല്മെനികളില്‍ ധാരാളം പേര്‍ ഇത് ആഗ്രഹിച്ചാലും, മെത്രാന്മാരും, വൈദികരും, കന്യാസ്ത്രീകളുമൊമൊന്നും അങ്ങനെയൊരു മാറ്റം സ്വീകരിക്കുകയില്ല. അവര്‍ക്ക് സ്വര്‍ഗത്തിലേയ്ക്ക് ഒറ്റ വഴിയേ ഉള്ളൂ, റോമാ വഴി! ജീവിചിരിക്കുംപോഴും റോമാ വഴി നേടാവുന്ന എത്രയോ കാര്യങ്ങള്‍ അവര്‍ക്കുണ്ട്! പ്രായോഗികമായി പിന്നെ ചെയ്യാവുന്നത് ഒന്നേയുള്ളൂ. എന്നെപ്പോലെ, പേരില്‍ പോലും റോമന്‍, സിറിയന്‍, സുറിയാനി, ക്നാനായ, കല്‍ദായ തുടങ്ങിയ അടിമത്തത്തിന്റെ ചുവയുള്ള വാക്കുകള്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കുക, അതുകൊണ്ട് കിട്ടാവുന്ന നേട്ടങ്ങളും അംഗീകാരങ്ങളും വേണ്ടെന്നു തന്നെ വയ്ക്കുക.
    Be who you are and say what you really feel, because those who mind don't matter and those who matter won't mind. (Dr. Suess)

    ReplyDelete
    Replies
    1. കത്തോലിക്കാസഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സഭാനവീകരണശ്രമങ്ങള്‍ നടത്തണം എന്നു പറയുന്നത് താഴെപ്പറയുന്ന കാരണങ്ങളാലാണ്:
      1. പുരോഹിതമേധാവികള്‍ക്ക് വിശ്വാസികളില്‍ ഭൂരിപക്ഷവും സഭയ്ക്കു പുറത്തുപോകുന്നെങ്കില്‍ അത്രയും നല്ലത് എന്ന വിചാരമാണുള്ളത്. (പിന്നെ സഭാസ്വത്തുക്കളുടെ കൈകാര്യം നിര്‍ബാധം തുടരാമല്ലോ!)
      2. ജനിച്ചുവളര്‍ന്ന സമുദായത്തിലെ അഴിമതികള്‍ക്കെതിരെ എന്തെങ്കിലും സൃഷ്ടിപരമായി പറയാനുള്ള അവകാശം പോലും പുറത്തുപോയാല്‍ നമുക്കില്ലാതാകും.
      3. കത്തോലിക്കാസഭയിലെ പുരോഹിതര്‍ക്ക് ഇന്നുള്ള സാമ്പത്തികസ്വേച്ഛാധികാരം കത്തോലിക്കരെ മാത്രമല്ല, ഇന്നാട്ടിലെ സകലസമുദായങ്ങളെയും പൗരന്മാരെയും ബാധിക്കുന്നുണ്ട്. ഇതരസമുദായാംഗങ്ങളില്‍നിന്നുകൂടി സംഭാവനകള്‍വാങ്ങി സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍, കൂടുതല്‍ മെരിറ്റുള്ള ഇതരസമുദായാംഗങ്ങളായ അപേക്ഷകരുണ്ടായിരിക്കുമ്പോഴും കത്തോലിക്കര്‍ക്കുമാത്രം ജോലികൊടുക്കുന്ന പ്രവണത ഉദാഹരണം.
      ഇതിനൊക്കെ എതിരെ സമുദായത്തിനുള്ളില്‍നിന്നുകൊണ്ടുതന്നെ ആത്മപരിശോധനാസ്വഭാവമുള്ള ബോധവത്കരണ-സമര-പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കുകയും ഇതരസമുദായാംഗങ്ങളുടെ കൂടി പിന്തുണ നേടിയെടുക്കുകയും ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനരീതി.

      Delete
  6. മുകളില്‍ എഴുതിയത് പ്രധാനമായും ശ്രീ സക്കറിയാസിനുള്ള മറുപടിയാണ്. (ചര്‍ച്യാനിറ്റിയുടെ ഭാഗമായിരിക്കുന്നവര്‍ക്ക് യഥാര്‍ഥ ആത്മീയസാധന അത്ര എളുപ്പമല്ലെന്നു സമ്മതിച്ചുകൊണ്ടുതന്നെ) ഒരു സമുദായാംഗമെന്ന നിലയില്‍ സമുദായത്തിലിന്നുള്ള തെറ്റായ പ്രവണതകള്‍ക്കതിരെ പോരാടേണ്ടതുമുണ്ട് എന്നും അതെങ്ങനെയായിരിക്കണം എന്നുമാണ് ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത്.
    ഇനിയും ഡോ. സ്‌കൈലാര്‍ക്കിന്റെ ചില നിലപാടുകളോടു പ്രതികരിക്കാം:
    ഉദയംപേരൂര്‍ സൂനഹദോസില്‍ പോലും പള്ളിപ്രതിപുരുഷയോഗമെന്ന നസ്രാണി സഭാസംവിദാനത്തെ അംഗീകരിച്ചിരുന്നു. ആ ഘടന തുടരാന്‍ വാദിക്കാതെ പാശ്ചാത്യപാരമ്പര്യം സ്വീകരിച്ചാല്‍ മെത്രാനെന്ന നിലയില്‍ സ്വേച്ഛാധികാരിയായി സഭ ഭരിക്കാം എന്നു മനസ്സിലാക്കിയ പറമ്പില്‍ ചാണ്ടിമെത്രാനെയും മാര്‍ മാക്കീലിനെയും പോലുള്ള നാട്ടുമെത്രാന്മാരാണ് നിരുപാധികം പാപ്പാധിപത്യം നമ്മുടെ തലയില്‍ കെട്ടിവച്ചത്. സഭാപാരമ്പര്യത്തപ്പറ്റി പ്രഘോഷിക്കാറുള്ള പവ്വത്തിലും മറ്റും സഭാഘടന പുനസ്ഥാപിക്കുന്നതിനു മുന്‍കൈയെടുക്കാത്തത് എന്തുകൊണ്ടായിരിക്കും? (ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ കേരളക്രൈസ്തവചരിത്രം വിയോജനക്കുറിപ്പുകള്‍ വായിക്കുന്നത് നല്ലതാണ്. ആ പുസ്തകം നമ്മുടെ ഇലക്ട്രോണിക് ലൈബ്രറിയിലിടാന്‍ ഏര്‍പ്പാടാക്കാം. കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ നമ്മുടെ ഇലക്ട്രോണിക് ലൈബ്രറിയിലുണ്ട്).
    3. വ്യക്തിസഭകള്‍ക്ക് അവയുടെ തനിമയിലേക്കു മടങ്ങിപ്പോകാന്‍ അവകാശവും കടമയുമുണ്ടെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശമുണ്ട്. അതനുസരിച്ച് സീറോ-മലങ്കര, സീറോ-മലബാര്‍ സഭാ സിനഡുകള്‍ക്ക് പുരോഹിതര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമില്ലെന്ന നമ്മുടെ പഴയപാരമ്പര്യം മാര്‍പ്പാപ്പായുടെ അനുവാദമൊന്നും കൂടാതെതന്നെ, ലോക്കലായിത്തന്നെ, നടപ്പിലാക്കാവുന്നതാണ്.
    മറ്റു നിര്‍ദ്ദേശങ്ങള്‍ എല്ലാം ചിന്തനീയമാണ്. അഭിനന്ദനങ്ങള്‍!

    ReplyDelete
  7. "മാര്‍ പാപ്പയെപറ്റി പറഞ്ഞിരിക്കുന്ന കാര്യം. അദ്ദേഹം ഒരു സ്വതന്ത്ര രാജ്യത്തിന്റെ ഭരണാധികാരി എന്ന സ്ഥാനം വിട്ടൊഴിഞ്ഞു മതപരമായ കാര്യങ്ങള്‍ മാത്രം നോക്കിനടത്തുന്ന നേതാവായി തീരണം എന്ന് പറഞ്ഞിരിക്കുന്നത് എനിക്കും മറ്റുപലരെയുംപോലെ വ്യക്തിപരമായി ഇഷ്ടമുള്ള കാര്യമാണ്"
    No one will be able to change this in this century especially by almaayashabdam. Rome does not care! What is almaaya shabdam of kerala syrian church after all for vatican? We are one among 22 churches of catholicism. let us be realistic in our demands. We have to abandon this demand which is never in our hands or which irrelevent now.Let us concentrate in Indian Catholic church. There are millions who own more than 100 acers of land and more wealth. Pope's position was given as a title as head of 100 acers. It is a respectful position in this world. Sense of reality must be here.

    ReplyDelete