Translate

Friday, June 22, 2012

സ്വകാര്യകോളജ്‌ മാനേജ്‌മെന്റുകള്ക്ക് ‌ സര്ക്കാ്ര്‍ ഭൂമി പതിച്ചുനല്കി


തൃശൂര്‍: പിറവം ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ സ്വകാര്യ കോളജ്‌ മാനേജ്‌മെന്റുകള്‍ക്ക്‌ കോടികളുടെ പാട്ടക്കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി. തൃശൂര്‍ സെന്റ്‌ തോമസ്‌, സെന്റ്‌ മേരീസ്‌, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് എന്നീ സ്വകാര്യകോളജുകള്‍ക്കാണ്‌ പതിനേഴില്‍പരം ഏക്കര്‍ റവന്യൂഭൂമി പതിച്ചുനല്‍കിയത്‌. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ തിരക്കിട്ടു നടത്തിയ നടപടിക്കു പിന്നില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള നീക്കമായിരുന്നുവെന്ന്‌ ആക്ഷേപമുണ്ട്‌.

മൂന്നു കോളജുകള്‍ക്കായി 140 കോടി രൂപയിലധികം മതിപ്പുവിലയുള്ള 17.22 ഏക്കര്‍ പാട്ടഭൂമിയാണ്‌ സെന്റിനു 100 രൂപ നിരക്കില്‍ പതിച്ചുനല്‍കിയത്‌. കോളജ്‌ മാനേജ്‌മെന്റുകള്‍ കാലങ്ങളായി വരുത്തിയ 3.46 കോടിയുടെ പാട്ടക്കുടിശിക എഴുതിത്തള്ളിയാണു നടപടി. ലോകായുക്‌തയില്‍ പാട്ടകുടിശിക സംബന്ധിച്ചു കേസ്‌ നിലനില്‍ക്കെയാണു പതിച്ചു നല്‍കല്‍.

ഈ സ്‌ഥാപനങ്ങള്‍ക്ക്‌ ഭൂമി പതിച്ചു നല്‍കുന്നതിനു മുമ്പും അതിനു ശേഷവും സ്വാശ്രയകോഴ്‌സുകള്‍ നടത്തുന്നുണ്ട്‌്. ഇതിലൊരു സ്‌ഥാപനത്തില്‍ നടക്കുന്ന സ്വാശ്രയ കോഴ്‌സുകള്‍ മറ്റൊരു സ്‌ഥാപനം കരാറടിസ്‌ഥാനത്തില്‍ നടത്തുന്നതാണ്‌. ഈ ഇടപാടില്‍ കോളജ്‌ മാനേജ്‌മെന്റിന്‌ വന്‍തുകയാണ്‌ കാലങ്ങളായി ലഭിക്കുന്നത്‌. ഉപപാട്ടത്തിനു നല്‍കാന്‍ പാടില്ലെന്നു കരാറിലുണ്ട്‌.

സ്വാശ്രയ കോളജുകള്‍ക്കും അന്യസംസ്‌ഥാന സര്‍വകലാശാലകള്‍ക്കും ഓഫ്‌ കാമ്പസ്‌ സെന്ററുകള്‍ തുടങ്ങാന്‍ ചില കോളജുകള്‍ സര്‍ക്കാര്‍ ഭൂമിയിലെ കാമ്പസും കെട്ടിടവും നല്‍കുന്നതും വാടക ഈടാക്കുന്നതും കരാര്‍ ലംഘനമാണ്‌. കോടികളുടെ കുടിശിക ഈടാക്കാന്‍ റവന്യൂ റിക്കവറി നടപടികള്‍ തുടരുമ്പോഴാണ്‌ സര്‍ക്കാരിന്റെ ഭൂമിദാനം. സെന്റ്‌ തോമസ്‌ കോളജ്‌ 1995-2000 കാലഘട്ടത്തില്‍ 76.15 ലക്ഷം രൂപയുടേയും സെന്റ്‌ മേരീസ്‌ 1995-2001 കാലത്ത്‌ 43 ലക്ഷം രൂപയുടേയും ക്രൈസ്‌റ്റ് കോളജ്‌ 1995 മുതല്‍ 2004 വരെ 2.7 കോടി രൂപയുടേയും പാട്ടക്കുടിശിക വരുത്തിയിട്ടുണ്ട്‌.

സര്‍ക്കാരിനുള്ള പാട്ടത്തുകയില്‍ അമിത കുടിശിക വരുത്തിയാല്‍ കരാര്‍ റദ്ദാക്കണമെന്നാണ്‌ കീഴ്‌വഴക്കം. എങ്കിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു ചിലപ്പോള്‍ പാട്ടവ്യവസ്‌ഥയില്‍ ഇളവുകള്‍ നല്‍കാറുണ്ട്‌. എന്നാല്‍ ഭീമമായ തുക കുടിശിക വരുത്തിയ ഈ കോളജുകളുടെ കാര്യത്തില്‍ കുടിശിക എഴുതിത്തള്ളുക മാത്രമല്ല ഭൂമിതന്നെ പതിച്ചു നല്‍കുകയായിരുന്നു. നഗരഹൃദയങ്ങളിലുള്ള ഈ ഭൂമിയുടെ യഥാര്‍ഥവില ഇതിലും പലമടങ്ങുവരും. പിറവം തെരഞ്ഞെടുപ്പു വിജ്‌ഞാപനം ഇറങ്ങുന്നതിനു തൊട്ടുമുമ്പു തിടുക്കത്തിലാണ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌. അന്നത്തെ മന്ത്രിസഭാ യോഗത്തിനു തലേന്ന്‌ തൃശൂരിലെ റവന്യൂ ഓഫീസുകളില്‍ നിന്ന്‌ അടിയന്തരമായി രേഖകള്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്‌ ഉത്തരവിറങ്ങിയതാകട്ടെ ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ മാര്‍ച്ച്‌ 3, 13 തീയതികളിലും.

2 comments:

  1. കേരളചരിത്രം വിലയിരുത്തുകയാണെങ്കില്‍ സ്വകാര്യസ്കൂള്‍ മാനേജുമെന്റുകള്‍ക്ക് മുമ്പില്‍ ഭരണ കൂടങ്ങളെന്നും കീഴ്പ്പെട്ടു ഭരണം നടത്തിയ ഒരു വ്യവസ്ഥ എല്ലാക്കാലത്തും കാണുവാന്‍ സാധിക്കും. ഇതിനൊരു അപവാദമായി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ 1957ല് വിമോചന സമരത്തിക്കൂടി താഴെ ഇറക്കിയ
    കേരളസംസ്ഥാനത്തിലെ ആദ്യത്തെ സര്‍ക്കാര്‍ മാത്രമേയുള്ളൂ.

    അന്നു മുണ്ടശേരിമാഷ്‌ കൊണ്ടുവന്ന പരിഷ്ക്കാരങ്ങള്‍ക്ക് തുരങ്കംവെച്ച നേതാക്കന്മാരും അഭിവന്ദ്യ തിരുമേനിമാരും ചരിത്രത്തിന്റെ തീരാകളങ്കങ്ങളാണ്.

    സ്വകാര്യ മാനെജുമെന്റുകള്‍ക്കെതിരെ ആദ്യം പരിഷ്കാരങ്ങള്ക്കായി പദ്ധതികള്‍ കൊണ്ടുവന്നതു ശ്രീ സര്‍ C.P. രാമസ്വാമിഅയ്യര്‍ ആയിരുന്നു. സ്വാതന്ത്ര്യം കിട്ടിയ അക്കാലത്ത് അദ്ദേഹം കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ പള്ളിപടയ്ക്കു സാധിച്ചു.

    അന്നുമുതല്‍ സ്വതന്ത്രഭാരതത്തിലെ എല്ലാ ഭരണകൂടങ്ങള്‍ക്കും സ്വാകാര്യസ്കൂള്‍ തലത്തിലെ മേലാളന്മാരെയും തിരുമേനിമാരെയും
    കാലുകള്‍ കഴുകി മാത്രമേ ഭരിക്കുവാന്‍ സാധിച്ചിട്ടുള്ളൂ. തിരുമേനിമാരുടെ പാദങ്ങള്‍ കഴുകല്‍ ഉമ്മന്‍ ഭരണകൂടവും തുടരുന്നു.

    1948ല്‍ തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. പ്രൈമറിസ്കൂള്‍ തലത്തില്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും സൌജന്യമായി വിദ്യാഭാസം നല്കുവാനായിരുന്നു ഈ ബില്ലിലെ വ്യവസ്ഥ. അന്നു സംസ്ഥാനത്തെ സ്കൂളുകള്‍ അധികവും ക്രിസ്ത്യന്‍ നിയന്ത്രണത്തിലായിരുന്നു. ശക്തമായ ഇവരുടെ എതിര്‍പ്പുമൂലം ഈ പദ്ധതി നടപ്പാക്കുവാന്‍ സാധിച്ചില്ല. അങ്ങനെ അക്കാലത്ത് പ്രൈമറി സ്കൂളില്‍ പഠിച്ചിരുന്ന ആയിരകണക്കിന് നിര്‍ധനര്‍ ആയവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതും ഇന്നത്തെ തിരുമേനിമാരുടെ പൂര്‍വികതലമുറകള്‍ തന്നെയായിരുന്നു.

    ഫലം, തിരുമേനിമാരുടെ അടിയാളന്മാരായി വിദ്യാഹീനരായ ഒരു തലമുറയെ ഇവര്‍ക്കു സൃഷ്ടിക്കുവാന്‍ സാധിച്ചു.

    സ്വാതന്ത്ര്യത്തിനുശേഷം സ്കൂളുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ ഒരു നീക്കമുണ്ടായിരുന്നു. അക്കാലത്ത് അദ്ധ്യാപകര്‍ക്ക് കൃത്യമായി ശബളം കൊടുക്കാത്തുമൂലം മിക്ക അദ്ധ്യാപക കുടുംബങ്ങളും ദാരിദ്ര്യത്തിലായിരുന്നു. സര്‍ക്കാര്‍, സ്കൂളുകള്‍ ഏറ്റെടുക്കുന്നത് അദ്ധ്യാപകര്‍ക്കും ആശ്വാസമായിരുന്നു. ഈ പദ്ധതികള്‍ക്കും തിരുമേനിമാര്‍ തുരങ്കംവെച്ചു.

    1950ല്‍ പനമ്പള്ളിയുടെ വിദ്യാഭ്യാസ പരിഷ്ക്കാര പദ്ധതി കൊണ്ടുവന്നു. അദ്ധ്യാപക നിയമനം, അദ്ധ്യാപകരുടെ സേവനവ്യവസ്ഥകള്‍, സ്കൂള്‍ ഫീസ് ഏകീകൃതം, കാര്യക്ഷമമായ അദ്ധ്യാപക നിയമനത്തിനുള്ള സര്‍ക്കാര്‍ ചുമതലകള്‍,ശബള പരിഷ്ക്കരണവും സര്‍ക്കാരിന്റെ നേരിട്ടുള്ള നിയമനവും എന്നിങ്ങനെ പുരോഗമനപരമായ
    ആശയങ്ങളായിരുന്നു ഈ ബില്ലിലും ഉണ്ടായിരുന്നത്. കത്തോലിക്കാ പുരോഹിതലോകം അന്നും ഈ ബില്ല് ഇല്ലാതാക്കി.അങ്ങനെ നേതൃത്വവും ഉറപ്പിക്കുവാന്‍ സാധിച്ചു.

    ആരെങ്കിലും കാലത്തിനനുസരിച്ച് പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ അവരെയെല്ലാം സംഘിടിത പുരോഹിതവര്‍ഗം തോല്‍പ്പിച്ചിട്ടുണ്ട്. കഥകള്‍ ഏറെയുണ്ട്.

    കേരളചരിത്രംതന്നെ പുരോഹിതര്‍ വ്യപിചരിച്ച കറുത്ത അധ്യായങ്ങള്‍ നിറഞ്ഞതാണ്‌.

    ചരിത്രം തുടരുന്നു!!! കോടി കണക്കിന് രൂപാ വിലവരുന്ന സര്‍ക്കാര്‍ഭൂമി ഇന്നു ഇവര്‍
    കയ്യേറിയെങ്കില്‍ നാളെ തിരുമേനിമാര്‍ വിചാരിച്ചാല്‍ തിരുവനന്തപുരത്തുള്ള
    കേരള സെക്ക്രറ്റിയേറ്റുവരെ സൌജന്യമായി സര്‍ക്കാരില്‍നിന്നു കരസ്ഥമാക്കുവാന്‍ സാധിക്കും.കാലം എന്നും അവര്‍ക്ക് അനുകൂലമാണ്. ഇന്നു അലമായശബ്ദവും സത്യജ്വാലയും ഇവര്‍ക്ക് ഭീഷണിയും.

    ReplyDelete
  2. കേരള കത്തോലിക്കാസഭ ഒരു അവകാശമായി കാലാകാലങ്ങളായി കൊണ്ട് നടക്കുന്ന വൃത്തി കെട്ട വിദ്യാഭാസ കച്ചവട ഇടപാടുകള്‍ എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. ഇതിനെ പറ്റി വിശധീകരിച്ചപ്പോള്‍ ശ്രി പടന്നമാക്കല്‍ അദ്ദേഹത്തിന്റെ പതിവ് ശൈലി വിട്ടു സ്വല്പം soft ആയി പോയോ എന്ന് സംശയിക്കുന്നു. സഭ നടത്തുന്ന വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ചില നല്ല വശങ്ങള്‍ ഉള്ളത് സമ്മതിക്കുന്നു. സര്‍കാരുകള്‍ എല്ലാം നല്ല ഉദ്ദേശത്തില്‍ കൊണ്ട് വന്നിട്ടുള്ള വിദ്യാഭാസ ബില്ലുകള്‍ എല്ലാം ന്യുനപക്ഷാവകാശം എന്ന പേരില്‍ ബിഷപ്പുമാരുടെ നേതൃത്തത്തിലുള്ള ഗുണ്ടാ സംഘം തിരസ്കരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഒരു ചര്‍ച്ചക്ക് പോലും വെക്കാനുള്ള സന്നദ്ധത സഭാ മേലധികാരികള്‍ കാണിച്ചിട്ടില്ല. ഇടവകക്കാരുടെ പേരിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും benami പേരില്‍ കവര്‍ന്നെടുതിട്ടു എല്ലാം അവരുടെ തന്നിഷ്ടത്തില്‍ ഇടവക ജെനങ്ങളെ പോലും അറിയിക്കാതെ തോന്നിയവാസ ഭരണം നടത്തുന്ന കാര്യത്തില്‍ ആരുടെയും നിയന്ത്രണം അവര്‍ ഇഷ്ടപ്പെടുന്നില്ല. വിമോചന സമര കാലത്തേതു പോലെ ഗര്‍ഭിണികള്‍ പോലും കൊല്ലപ്പെട്ടാലും അവര്‍ക്ക് കുലുക്കം ഇല്ല. 'church act' നെയും വിദ്യാഭാസ ബില്ലിനെ പോലെ ജെനിക്കുന്നതിനു മുന്‍പേ തന്നെ ചോരയില്‍ മുക്കി കൊല്ലുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. വിമോചന സമര ചരിത്രം, MP Paul സാറിന്റെ ചരിത്രം എല്ലാം പുതു തലമുറ അറിയേണ്ടിയത് ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പറ്റി എന്തെങ്കിലും പറഞ്ഞാല്‍ പറഞ്ഞതിന്റെ ഉദ്ദേശ ശുദ്ധി പോലും തിരക്കാതെ സഭാ മേലധികാരികള്‍ ചെകുത്താന്‍ കൂടിയത് പോലെ ഉറഞ്ഞു തുള്ളും. അതാണ് ഇവിടുത്തെ സ്ഥിതി. വിദ്യാഭാസ സ്ഥാപനങ്ങള്‍ നടത്തി ജെനങ്ങളെ പിഴിഞ്ഞ് കോടികള്‍ ഉണ്ടാക്കി കൊള്ളാന്‍ canon law അവര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട്‌ എന്നതാണ് അവരുടെ വാദ ഗതി. ഇവര്‍ ഒന്നിനും വഴങ്ങാതെ ഈ കൊള്ള കച്ചവടം തുടര്‍ന്നാല്‍ ആരാധനക്കായിട്ടുള്ള സ്ഥലം ഒഴികെ ബാക്കി എല്ലാ സ്ഥാപനങ്ങളും nationalise ചെയ്യുന്നതിനെ പറ്റി സര്‍കാര്‍ ആലോചിച്ചാലും അതിനെ support ചെയ്യേണ്ടതായിട്ടു വരും.

    ReplyDelete