Translate

Tuesday, June 12, 2012

ദളിത ക്രിസ്ത്യാനികളോട് സഭയുടെ നിലപാട്

ദളിതരും സവര്‍ണ്ണ ഹിന്ദുക്കളും
ആര്യരക്തം സിരകളില്‍കൂടി ഒഴുകുന്നുവെന്നു പുലമ്പുന്ന ഭാരതത്തിലെ ജനസംഖ്യയില്‍ വെറും പത്തുശതമാനം വരുന്ന സവര്‍ണ്ണ ഹിന്ദുക്കളുടെ കൈകളില്‍ ആണു ഇന്ന് മൊത്തംരാഷ്ട്രവും.ഇവര്‍ തൊണ്ണൂറു ശതമാനം ജനങ്ങളെ ഭരിക്കുന്നു. ജാതിവ്യവസ്ഥ ഉണ്ടാക്കി ദളിതരെ എന്നും അടിമകള്‍ ആക്കാമെന്നാണ് വ്യാമോഹം.

തകര്‍ന്ന ജനതയെന്നാണ് ദളിതര്‍ എന്ന വാക്കിന്‍റെ അര്‍ഥവും. പ്രാകൃത ദൈവങ്ങളെ ആചരിക്കുന്ന ഇവര്‍ ഒരിക്കലും ഹിന്ദുക്കളായി കരുതുന്നില്ല. ഇവര്‍ ദളിതരുടെ സംസ്ക്കാരത്തെയും പ്രാകൃത ദൈവങ്ങളെയും
ഹൈന്ദവരുടെതാക്കി ദളിതജനതയെ നിത്യഅടിമകള്‍ ആക്കുവാനുള്ള നെട്ടോട്ടമാണ്.

വേദങ്ങളില്‍, അദ്വൈതത്തില്‍ ഒരു ദൈവമേ ഉള്ളു.അതു ശങ്കരാചാര്യരുടെ ദാര്‍ശനീകതയാണ്. ആര്യദേവന്മാര്‍ ഒന്നും പുരാണത്തിലെ ദേവന്മാര്‍ അല്ല. പിന്നെ എന്ത് അവകാശമാണ് ഇവര്‍ക്ക് ദളിതരെ അടിമകള്‍ ആക്കുവാന്‍. ശിവനും കൃഷ്ണനും ഭാരതത്തിന്‍റെ മണ്ണിലെ ദൈവങ്ങളാണ്. പുറത്തുനിന്ന് വന്ന ‍ ആര്യകുല സന്തതികള്‍ക്ക് മണ്ണിന്റെ മക്കളായ ദളിതരോട് യാതൊരു സ്നേഹവും ഇല്ല.

ജാതി വ്യവസ്ഥയും ദളിത ക്രിസ്ത്യാനികളും
ജാതിവ്യവസ്ഥ ഭാരതത്തിന്‍റെ ഭരണഘടനയ്ക്ക് എതിരെങ്കിലും ഇതു സമൂഹത്തിന്‍റെ അടിത്തട്ടുവരെ വേരുറച്ചെതെന്നുള്ളതാണു സത്യം. ഉയര്‍ന്നവനെന്നു ചിന്തിക്കുന്ന ഒരുവന്‍റെ മനസ്സിലെ ചിത്തഭ്രമവും.
ദളിതര്‍ എന്നുപറയുന്ന വിഭാഗത്തെ സമൂഹം മൊത്തം താഴെനിരയില്‍ പ്രതിഷ്ടിച്ചിരിക്കുകയാണ്. എക്കാലവും അവരുടെ  വ്യക്തിത്വത്തെ അവഹേളിക്കുന്ന അവസ്ഥയാണ് ഭാരതഭൂമിയില്‍ നാം കാണുക.

ഈ സാമൂഹ്യ വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി അധകൃതരായ ഹിന്ദുജനത ക്രിസ്തുമതത്തില്‍ ചേര്‍ന്നു. മുക്കവകുടിലിലെ യേശുവിന്‍റെ സഭയില്‍ വന്ന ഇവര്‍ എന്തു നേടി? സവര്‍ണ്ണ ക്രിസ്താനികളെന്ന മറ്റൊരു ഭീകര ജീവിയുമായി ഏറ്റു മുട്ടികൊണ്ടിരിക്കുന്നു. ഇരുപത്തിയഞ്ച് മില്ല്യന്‍ ക്രിസ്ത്യാനികളില്‍ ഏകദേശം അറുപത്തിയഞ്ചു ശതമാനവും ദളിതരാണ്.

ആദ്യകാലങ്ങളില്‍ മതപരിവര്‍ത്തനം ചെയ്തവര്‍ക്കായി തുണിയും വസ്ത്രവും അമേരിക്കന്‍ പാല്‍പൊടിയും വിതരണം ഉണ്ടായിരുന്നു. വിദേശത്തുനിന്നു വരുന്ന ഇത്തരം ഭക്ഷ്യഉത്പ്പന്നങ്ങള്‍ കരിംച്ചന്തയില്‍ വിറ്റു മെത്രാന്മാരും പള്ളിയും, അരമനക്കു മുതല്‍കൂട്ടിയിരുന്നു.

മതപരിവര്‍ത്തനം ചെയ്ത ദളിത്‌ക്രിസ്ത്യാനികള്‍ ഇന്നും ഹിന്ദു ഭീകരവാദികളില്‍നിന്നു പീഡനം സഹിക്കുന്നുണ്ട്. ഇവരുടെ നിലനില്‍പ്പ്‌ സവര്‍ണ്ണ ക്രിസ്ത്യാനികളോടും, ഹിന്ദു ഭീകര വര്‍ഗീയവാദികളോടും ഒരുപോലെ ഏറ്റുമുട്ടേണ്ട ഗതികേടിലാണ്.

തീണ്ടല്‍ജാതിയില്‍നിന്നും സമത്വം വിഭാവനചെയ്യുന്ന ക്രിസ്തുമതത്തില്‍ വന്നകാലംമുതല് സവര്‍ണ്ണ ക്രിസ്ത്യാനികളുടെ അവഗണന ദളിത ക്രിസ്ത്യാനികള്‍ അനുഭവിച്ചുവെന്നാണ് സത്യം.

കബളിപ്പിക്കപ്പെട്ട ദളിതര്‍
ദളിതക്രിസ്ത്യാനികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചനാളില്‍ ഹിന്ദുദളിതര്‍ക്കെന്ന പോലെ എല്ലാ ആനുകൂല്ല്യങ്ങളും ഭരണഘടനയുടെ നക്കലില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് കേരള ക്രൈസ്തവനേതൃത്വം
ദളിതക്രൈസ്തവ ആനൂകൂല്ല്യങ്ങള്‍ നിഷേധിക്കുകയും ക്രിസ്ത്യാനികളില്‍ ജാതിവ്യവസ്ഥയില്ലെന്ന് കേന്ദ്രഭരണനേതൃത്വത്തെ വിശ്വസിപ്പിക്കുകയും ചെയ്തു.

പരിണതഫലമോ, സര്‍ക്കാരില്‍നിന്നും എല്ലാ ആനൂകൂല്ല്യങ്ങളും ഹിന്ദുദളിതര്‍ ഉപയോഗപ്പെടുത്തി അഭിവൃത്തി പ്രാപിച്ചു. ക്രിസ്ത്യന്‍ദളിതര്‍
അറുപതുകൊല്ലങ്ങള്‍ പുറകോട്ടു പോയി ഇന്നും അവശത അനുഭവിക്കുന്ന വിഭാഗങ്ങളായി തെരുവുകളില്‍വരെ കണ്ണുനീരും അര്‍ദ്ധപട്ടിണിക്കാരുമായി കഴിയുന്നു.

ഇവരുടെ ദുഖാവസ്ഥയില്‍ സഭാനേതൃത്വത്തിനു പങ്കുണ്ടെങ്കിലും അഭിനവ പീലാത്തോസ്പോലെ  പുരോഹിതമതം കൈകഴുകയാണ്. മെത്രാന്‍ കോര്‍പ്പറെറ്റു സ്ഥാപനങ്ങളില്‍ ദളിതര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും
മെച്ചമായ ഉദ്യോഗം കൊടുക്കുവാന്‍ തയ്യാറാവുകയില്ല. തുണി അലക്ക്,കുശിനി, ശിപായി തുറകളില്‍ ജോലി കൊടുത്തെങ്കില്‍ ആയി. സര്‍ക്കാരില്‍ ജോലിക്കും ക്രിസ്ത്യാനി എന്ന വ്യക്തിത്വംകൊണ്ട് മെരിറ്റില്‍ ഇവര്‍ക്കും മത്സരിക്കണം.

മതം മാറിയതുകൊണ്ടു ഹിന്ദുമതത്തിലെ മൌലിക വാദികളായ വന്യജാതികള് ദളിതരുടെ ഭവനങ്ങള്‍ കൊള്ളയടി, കൊല, ബലാല്‍സംഗം മുതലായവ‍ നിത്യസംഭവങ്ങളാക്കി.

ഇങ്ങനെ ദുരിതം അനുഭവിച്ചുവരുന്ന ഈ ക്രിസ്ത്യാനികളെ പള്ളി ഒരു വിധത്തിലും സഹായിക്കുകയില്ല. കടും ദാരിദ്ര്യമുള്ള ദളിതര്‍ക്കു
പോലും സഭയുടെ ഹോസ്പ്പിറ്റലില്‍ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ചീകത്സ നല്‍കാതെ അധികൃതര്‍ കണ്ണടക്കുകയാണ് പതിവ്. ഹോസ്പിറ്റല്‍പോലും അമിതപണം ഈടാക്കി സവര്‍ണ്ണര്‍ക്ക് മാത്രമുള്ളതായി.

സഭയില്‍ ജാതിവ്യവസ്ഥയില്ലായെന്നു തെളിയിക്കേണ്ട ചുമതല ഇനി കര്‍ദ്ദിനാളായി സ്ഥാനമേറ്റ സഭയുടെ രാജകുമാരനായ ആലന്ച്ചേരിക്കാണ്.കബളിപ്പിക്കുന്ന ഇത്തരം പ്രസ്താവനകള്‍ മതിയാക്കി ദളിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സഭാനേതൃത്വം നിര്‍വഹിക്കുമെന്ന് പ്രത്യാശിക്കാം.

സഭയും ദളിത ക്രിസ്ത്യാനികളും
ആലഞ്ചേരിപിതാവ് ഔദ്യെഗികമായി കര്‍ദ്ദിനാളായി സഭയുടെ സ്ഥാനം ഏറ്റശേഷം സഭയില്‍ ജാതിവ്യവസ്ഥയില്ലെന്നു പറയുകയുണ്ടായി. സത്യവിരുദ്ധമായി ലോകത്തെ തെറ്റിധരിപ്പിച്ചു ദളിതരുടെ കണ്ണില്‍ പൊടിയിടുന്ന ഒരു പ്രസ്താവനയാണിത്. തത്വത്തില്‍ സമത്വം എന്ന ഭാവന സഭ അംഗീകരിക്കുന്നുണ്ടെന്നു സമ്മതിക്കാം. എന്നാല്‍ പരസ്പരവിരുദ്ധമായി തികച്ചും പുരോഹിതരുള്‍പ്പടെ ക്രിസ്ത്യന്‍സമൂഹം ഇന്നും ദളിതരെ താണവരായിത്തന്നെ കാണുന്നു. ദളിതരോടുള്ള വിവേചനപരമായ സഭയുടെ നയങ്ങള്‍ ക്രിസ്തുതത്വങ്ങളെത്തന്നെ കാറ്റില്‍ പറപ്പിച്ചുകഴിഞ്ഞു.

ക്രിസ്ത്യാനിയായി മാര്‍ഗംകൂടിയവരുടെ നിലവാരം ജാതിവ്യവസ്ഥകളില്‍ അടിമകളായി അവര്‍ ജീവിച്ചിരുന്ന കാലങ്ങളെക്കാള്‍ കഷ്ടമാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മാര്‍ഗംകൂടിയ ക്രിസ്ത്യാനികളുടെ നിലവാരം സ്വാതന്ത്ര്യത്തിനു മുമ്പുള്ളകാലത്തേക്കാള്‍ എത്രമാത്രം ഉയര്‍ന്നുവെന്നു കര്‍ദ്ദിനാളായി സ്ഥാനാരോഹിതനായ ആലന്‍ചേരിക്ക് വ്യക്തമാക്കാമോ? സഭ, ഭൂസ്വത്തുക്കളും പണവും വിശ്വാസികളില്‍നിന്നു ശേഖരിച്ചു.
കൊഴകള്‍കൊണ്ട് അധ്യാപകനിയമനനവും നടത്തി. എഴുപതു ശതമാനത്തിലേറെ ദളിതക്രിസ്ത്യാനികളുള്ള  സമുദായത്തില്‍ എത്ര ദളിതര്‍ക്ക് സഭ ജോലികൊടുത്തിട്ടുണ്ട്? കൂടിയാല്‍ കുറെ തൂപ്പുകാരെയും കുശിനിക്കാരെയും പരിസരം ശുദ്ധിയാക്കുന്നവരെയും സഭാസ്ഥാപനങ്ങളില്‍ കാണാം.

ക്രിസ്ത്യാനികളായ ദളിതര്‍ തങ്ങളുടെ ഹൈന്ദവമൂല്യങ്ങളെ ഇല്ലായ്മ ചെയ്തതുമൂലം ഷെഡ്യൂള്‍ഡു സമുദായക്കാര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നഷ്ടപ്പെട്ടു.ജാതിവ്യവസ്ഥ സഭയ്ക്കില്ലന്നുള്ള ഇത്തരം പരസ്പര വിരുദ്ധ ധാരണകള്‍ നെഹ്‌റു, അബെദ്ക്കാര്‍ മുതലായ ഭാരതീയ ശില്‍പ്പികളെ സഭാനേതാക്കന്മാര്‍ ബോധ്യപ്പെടുത്തി. അങ്ങനെ അവര്‍ ദളിതരുടെ കഞ്ഞിയില്‍ കല്ലുവാരിയിട്ടു.

ദളിതക്രിസ്ത്യാനികളുടെ ആനുകൂല്യങ്ങള്‍ നഷടപ്പെടുത്തി പിന്നോക്ക സമുദായ പട്ടികയിലാക്കുവാന്‍ കാരണം ഇത്തരം അക്കാലത്തെ പിതാക്കന്മാരുടെ അബദ്ധ പ്രഖ്യാപനങ്ങളാണ്. ക്രിസ്തീയപിതാക്കന്മാരുടെ ചതിമൂലം ദളിതക്രിസ്ത്യാനികള്‍ ഹിന്ദുദളിതരെക്കാള്‍ 60 കൊല്ലം പുറകിലായി ദുരിതം അനുഭവിച്ചു ജീവിക്കുന്നു.

അപമാനിക്കപ്പെട്ട പുതുക്രിസ്ത്യാനികള്‍
പുതുക്രിസ്ത്യാനിയായതുമൂലം പരമ്പരാഗതമായി അവര്‍ക്കുണ്ടായിരുന്ന അഭിമാനവും വ്യക്തിത്വവും‍ നഷ്ടപ്പെടുത്തി. ഇന്നും ക്രിസ്ത്യന് ‍ദളിതര്‍ ദാരിദ്ര്യത്തില് ‍തന്നെ ജീവിക്കുന്നു. മനുഷ്യത്വം കാണിക്കാത്ത ഒരു സമൂഹത്തില്‍ അവമാനിക്കപ്പെട്ട ജനതയായിതന്നെ കഴിയുന്നു. കക്കൂസുകള്‍ വൃദ്ധിയാക്കിയും ലൈംഗിവേലകള്‍ ചെയ്തും ജീവിക്കുന്ന ഇവരുടെ ജീവിതനിലവാരം സഭയില്‍ ജാതിവ്യവസ്ഥയില്ലന്നുള്ള പിതാക്കന്മാരുടെ പ്രസ്താവനകള്‍ക്ക് പരസ്പര വിരുദ്ധമാണ്. നീതികരിക്കാത്തതാണ്.

സഭയുടെ ചതിയില്‍പ്പെട്ട ദളിതരെ കരകയറ്റുകയെന്നുള്ള ധാര്‍മ്മിക ഉത്തരവാദിത്വം കര്‍ദ്ദിനാളായി സ്ഥാനംവഹിക്കുന്ന ആലന്ചെരിക്കുണ്ട്. സഭയുടെ വാഗ്ദാനങ്ങളെ ദളിതര്‍ അന്നു പരിപൂര്‍ണ്ണമായി വിശ്വസിച്ചു. തലമുറകള്‍തന്നെ സഭയ്ക്കുവേണ്ടി ജീവിച്ചു. ഇവരുടെ ജീവിതം വിധവയുടെ കൊച്ചുകാശിനു തുല്യമാണ്. ദളിതരുടെ ദാരിദ്ര്യത്തില്‍നിന്നും അവര്‍ എല്ലാം സഭയ്ക്കായി അര്‍പ്പിച്ചു. സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട റിസര്‍വേഷന്‍ പോലും ക്രിസ്ത്യാനിയായി മതം മാറിയതുകൊണ്ടു നഷ്ടപ്പെടുത്തി.

ദളിതരോട് സഭയുടെ ക്രൂരതകള്‍
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉയര്‍ന്ന ഹിന്ദുജാതികളില്‍ നിന്നും പീഡനം സഹിക്കവയ്യാതെയാണ് ദളിതര്‍ ക്രിസ്ത്യന്‍ സഭകളില്‍ ചെക്കേറിയത്.എന്നാല്‍ ദളിതരെ ഭാരതം മൊത്തം ക്രിസ്ത്യന്‍സഭകള്‍ പീഡിപ്പിക്കുന്നതായും വാര്‍ത്തകളില്‍ കാണുന്നു.

2006ഡിസംബര്‍13നു പാലയില്‍ ഉദയഗിരി സെന്‍റ് ജോസഫ്‌പള്ളിയിലും മഴപ്പേല്‍ മറയില്‍ പൌലോ(78വയസു) എന്ന ദളിതന് സംസ്ക്കാര കര്‍മ്മങ്ങള്‍ നിഷേധിച്ചതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്.മരിച്ച ദളിതന്‍ ഒരു കൂട്ടുകാരനൊപ്പം ഒരു ഹിന്ദു പുണ്യയാത്രക്ക് പോയിയെന്നായിരുന്നു അയാളുടെ പേരിലുണ്ടായിരുന്ന ആരോപണം. തെവരുപറമ്പില്‍ കുഞ്ഞച്ചനായിരുന്നു ഇയാളെ ക്രിസ്ത്യാനിയാക്കിയത്. ഫാദര്‍ സിറിയക്ക് നിരപ്പേല്‍ എന്നവികാരിയാണ്‌ അന്ന് പൌലോയുടെ സംസ്ക്കാരകര്‍മ്മങ്ങള്‍ നിഷേധിച്ചതും. ‍

മരിച്ചയാള്‍ മറ്റൊരു മതത്തില്‍ ചെര്‍ന്നിട്ടില്ലങ്കില്‍ പാപിയാണെങ്കിലും സഭാശുശ്രുഷകള്‍ നിഷേധിക്കരുതെന്ന് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പ്രത്യേകമെടുത്തു പറഞ്ഞിട്ടുണ്ട്.

"ഞങ്ങള്‍ ദരിദ്രര്‍ ആണ്, പള്ളിക്ക് എങ്ങനെ വേണമെങ്കിലും പാവങ്ങളായ ഞങ്ങളെ അപമാനിക്കാം" എന്നുള്ള മരിച്ച പൌലോയുടെ ഭാര്യ ഏലിയുടെ ഹൃദയസ്പ്രുക്കായ വാക്കുകള്‍ക്കും സഭാ നേതൃത്വം വിലകൊടുത്തില്ല. കര്‍ദ്ദിനാള്‍ ആലഞ്ചേരി നേതൃത്വം വഹിക്കുന്ന സീറോമലബാര്‍സഭ ഹിറ്റ്‌ലറിന്‍റെ ഫാസിസത്തില്‍ വിശ്വസിക്കുന്നതായി ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു.

തമിഴ്നാട്ടില്‍ സവര്‍ണ്ണക്രിസ്ത്യാനികള്‍ക്കും ദളിദര്‍ക്കും വേര്‍തിരിച്ചു പ്രത്യേക ശവക്കോട്ടകളുണ്ട്. ദളിതരെ, ദുരിതം പിടിച്ച വഴികളുള്ള വിജനമായസ്ഥലത്ത് അടക്കുന്നുവെന്നും അറിയുന്നു. ഇന്നും അവിടെ പള്ളിയുടെ പ്രധാന കവാടങ്ങളില്‍ക്കൂടി ദളിതര്‍ക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ല.
ദളിത പീഠനം കേന്ദ്ര സര്‍ക്കാരും അവഗണിക്കുന്നു
കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ വരാതെ കേന്ദ്രം ഭരിക്കുന്നവര്‍ ‍ പരമാവധി രഹസ്യമായി വെക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഹിന്ദു പുരോഹിത വര്‍ഗത്തിന്‍റെ തദേശവാസികളായ ദളിതരോടുള്ള പീഡനം ഇന്ന് ലോകവാര്‍ത്തകള്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നതായി കാണാം. ഗുജറാത്തും ബീഹാറും ഈ കൊലയാളികളുടെ ഗള്‍ഫാണ്. ഇരയാകുന്നത് ആയിര കണക്കിന് ദളിതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും നിഷ്കളങ്കരായ കന്യസ്ത്രികളും പുരോഹിതരും. അവസരത്തിനൊത്ത് മുമ്പോട്ട്‌ പോകുന്ന കേന്ദ്ര സര്‍ക്കാര്‍ എന്നും വോട്ടു ബാങ്ക് ലക്‌ഷ്യം ഇടുന്നതായും കാണാം.

വല്‍സാ ജോണ്‍ എന്ന ഹതഭാഗ്യയായ സന്യാസിനിയുടെ ജാതിവര്‍ഗീയ വാദികളുടെ കൈകളില്‍ നിന്നുമുള്ള ക്രൂരമരണം എല്ലാ മനുഷ്യ സ്നേഹികളെയും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. ഇവര്‍ ദളിതര്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ച് സ്വയം ജീവിക്കുവാന്‍ മറന്നുപോയ ഒരു സാമൂഹിക പ്രവര്‍ത്തകയായിരുന്നു.

No comments:

Post a Comment