Translate

Tuesday, April 24, 2012

സത്യജ്വാല മാസികയുടെ ആദ്യ ലക്കത്തിലെ എഡിറ്റോറിയല്‍


മുഖക്കുറി
'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM), 'സത്യജ്വാല' എന്ന പേരില്‍ ഒരു മാസിക ആരംഭിക്കുകയാണ്. സഭാകാര്യങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഒരു വേദി ഒരുക്കുകയാണ് ലക്ഷ്യം.
ഈയിടെ (2011 നവംമ്പര്‍ 6 മുതല്‍), ഞങ്ങള്‍ 'അല്മായശബ്ദം' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ബ്‌ളോഗ് (www.almayasabdam.blogspot.com) തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള അനവധി മലയാളി കത്തോലിക്കര്‍ അതിന്റെ വായനക്കാരാണിന്ന്. ഈ കുറഞ്ഞ കാലംകൊണ്ടുതന്നെ ഈ ബ്‌ളോഗില്‍ 35000 -ത്തോളം അനുവാചക സന്ദര്‍ശനങ്ങള്‍ (Hits) ഉണ്ടാ യിക്കഴിഞ്ഞു! മുപ്പതിലേറെ ഔദ്യോഗിക രചയിതാക്കള്‍ (contributors) ഉള്ള ഈ ബ്‌ളോഗ് 750 - ലധികംപേര്‍ ദിവസേന വായിക്കുന്നുണ്ട്. ഈ എണ്ണം ഓരോ ദിവസവും കൂടി വരുകയുമാണ്.
ബ്ലോഗുകളുടെ ചരിത്രത്തില്‍ 'അല്മായ ശബ്ദ'ത്തിനു ലഭിച്ച അഭൂതപൂര്‍വ്വമായ ഈ പ്രചാരണത്തിനു കാരണം, സഭാകാര്യങ്ങള്‍ സ്വതന്ത്രമായും തുറന്നും ചര്‍ച്ച ചെയ്യാന്‍ മലയാളി കത്തോലിക്കരില്‍ വളരെപ്പേര്‍ ആഗ്രഹിക്കുന്നു എന്നതാണെന്ന് ഞങ്ങള്‍ കരുതുന്നു. ചര്‍ച്ചയോ സംവാദമോ ആത്മവിമര്‍ശനമോ സുതാര്യതയോ ഇല്ലാത്ത സഭയുടെ അടഞ്ഞ വ്യവസ്ഥ വിശ്വാസിസമൂഹത്തിന് അസഹ്യമായിക്കഴിഞ്ഞു. അതുകൊണ്ടാകാം, സഭയില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചുവരുന്ന KCRM - ന്റെ ഈ തുറന്ന ചര്‍ച്ചാവേദിക്ക് ഇത്രയും പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും, ഈ ബ്‌ളോഗ് അനുഭവം ഞങ്ങള്‍ക്ക് വളരെയേറെ ആത്മവിശ്വാസം പകര്‍ന്നു നല്കിയിരിക്കുകയാണ്. ഒരു അച്ചടി മാധ്യമത്തെപ്പറ്റി ചിന്തിക്കാന്‍ ഞങ്ങള്‍ക്കു ധൈര്യം തന്നതും മറ്റൊന്നല്ല. ഒരു ആഴ്ചപ്പതിപ്പ് ഇറക്കാന്‍ പോരുന്നത്ര ഈടുറ്റ ധാരാളം രചനകളാണ് അല്മായശബ്ദം ബ്ലോഗില്‍ അനുദിനം നിറഞ്ഞുകൊണ്ടിരിക്കുന്നത്! അതില്‍ നിന്നു തിരഞ്ഞെടുത്ത രചനകളുടെ ഒരു പതിപ്പ് മാസംതോറും ഇറക്കാമെന്ന് വിചാരിക്കുന്നു. 
- മനുഷ്യരില്‍ ആത്മീയാവബോധമുണര്‍ത്തി അവരുടെയുള്ളില്‍ മാനുഷിക മൂല്യങ്ങളുടെ കെടാവിളക്ക് തെളിക്കുക എന്നതാണ് മതങ്ങളുടെ ധര്‍മ്മം എന്നു ഞങ്ങള്‍ കരുതുന്നു. മതങ്ങളുടെ ഈ ധര്‍മ്മനിര്‍വ്വഹണം വേണ്ടവണ്ണം നടന്നാല്‍ മാത്രമേ, അവനവനെപ്പോലെ മറ്റുള്ളവരെയും കാണാനുള്ള കണ്ണ് മനുഷ്യനുണ്ടാവൂ. എങ്കില്‍ മാത്രമേ, 'അവനവന്‍ കടമ്പ' കടന്ന് മറ്റുള്ളവരിലേക്ക് ഹൃദയപൂര്‍വ്വം കടന്നുചെല്ലാനുള്ള പോസിറ്റീവ് മനോഭാവമുണ്ടാകൂ. സ്വകാര്യമാത്രപരതയെന്ന ഇടുങ്ങിയ ഭൗതിക മനോഭാവത്തില്‍നിന്നും പരാര്‍ഥതാഭാവമെന്ന വിശാലതയിലേക്ക്, ആധ്യാത്മികതയിലേക്ക്, പടര്‍ന്നുല്ലസിക്കാന്‍ അപ്പോഴേ മനുഷ്യന് പ്രാപ്തിയുണ്ടാകൂ. മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക-രാഷ്ട്രീയ ജീവിതവ്യവസ്ഥ രൂപപ്പെട്ടുവരണമെങ്കിലും, മതങ്ങള്‍ ഈ ധര്‍മ്മാനുഷ്ഠാനം നിര്‍വ്വഹിക്കേണ്ടതുണ്ട്. മാനുഷികമൂല്യങ്ങളുടെ അടിത്തറയില്‍ മാത്രമേ മാനുഷികമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും കഴിയൂ. 
ഇന്നിപ്പോള്‍, മാനുഷിക മൂല്യങ്ങളെയെല്ലാം ചതച്ചരച്ചുകൊണ്ട് കച്ചവടമൂല്യങ്ങളുടെ ബുള്‍ഡോസറുകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്. അതിന് അടിസ്ഥാനകാരണം, മതങ്ങള്‍ അവയുടെ ധര്‍മ്മനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടതാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും കാണാനാകും. വിവിധ വീ്ക്ഷണകോണുകളിലൂടെയാണെങ്കിലും എല്ലാറ്റിനെയും ഏകാത്മകമായി ദര്‍ശിക്കുന്നവയാണ് എല്ലാ മതങ്ങളും. എന്നാല്‍ അവയെല്ലാംതന്നെ ഇന്ന് വിഭാഗീയവും പരസ്പരം മത്സരിക്കുന്നതുമായി മാറിക്കഴിഞ്ഞു. ഈ ദുരവസ്ഥയില്‍ മനുഷ്യനില്‍ ആദ്ധ്യാത്മികാവബോധമുണര്‍ത്താന്‍, മാനുഷികമുല്യങ്ങള്‍ നിറയ്ക്കാന്‍, അവയ്‌ക്കെങ്ങനെ കഴിയും? മതങ്ങളും മനുഷ്യരില്‍ മാത്സര്യത്തിന്റേതായ കച്ചവടമൂല്യങ്ങളാണ് വിതയ്ക്കുന്നതെങ്കില്‍പ്പിന്നെ, മറ്റെന്താണ് മനുഷ്യന് കൊയ്യാന്‍ കിട്ടുക? വ്യക്തികളും മതവിഭാഗങ്ങളും രാഷ്ട്രങ്ങളും പരസ്പരം ഗോഗ്വാവിളിക്കുന്ന ചന്തസംസ്‌കാരം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും; അതിന്റെ അടിസ്ഥാനത്തില്‍, ഒരു നവകൊളോണിയല്‍ ആഗോള ചന്തവ്യവസ്ഥിതിയും. 
ഈ സാഹചര്യത്തില്‍നിന്ന് മോചനം പ്രാപിക്കാന്‍ മനുഷ്യര്‍ക്കു കഴിയണമെങ്കില്‍, അവരവര്‍ അംഗങ്ങളായിരിക്കുന്ന മതങ്ങളെ അവയുടെ പ്രാക്തനവിശുദ്ധിയിലേക്ക് വിമര്‍ശനാത്മകമായും സൃഷ്ടിപരമായും അവരവര്‍തന്നെ നയിക്കേണ്ടതുണ്ട്. റോമന്‍ സാമ്രാജ്യത്വമൂശയില്‍ വാര്‍ക്കപ്പെട്ട കത്തോലിക്കാസഭ ആദിമസഭയുടെ ആദ്ധാത്മിക വിശുദ്ധിയിലേക്കും അധികാരവിമുക്തമായ സാഹോദര്യഭാവത്തിലേക്കും നയിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ഒരു കൈത്തിരി വെട്ടമായി 'സത്യജ്വാല' മാസികയെ കാണണമെന്നും എല്ലാ വിധത്തിലും പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു. 
എഡിറ്റര്‍

No comments:

Post a Comment