Translate

Tuesday, April 3, 2012

ഞാനെന്ന ഫലിതം

ഹെര്‍മന്‍ ഹെസ്സെയെഴുതിയ 'Demian - The story of Emil Sinclair's youth' എന്ന കൃതിയില്‍ ഏതാണ്ടിങ്ങനെ ഒരാശയമുണ്ട്. സാമാന്യബുദ്ധിയുള്ള ഒരൊറ്റ കുട്ടിയെ മാത്രം ബാക്കിയാക്കി, മനുഷ്യകുലം മൊത്തത്തില്‍ നശിച്ചുപോയാലും, പരിണാമത്തിന്റെ മുഴുവന്‍ സഞ്ചാരഗതിയും വീണ്ടും കണ്ടെടുക്കാനും, പുനര്നിര്‍മ്മിക്കാനും വേണ്ട കോപ്പ് അവനില്‍ ഉണ്ടായിരിക്കും. ദൈവങ്ങളെയും പിശാചുക്കളെയും പറുദീസകളെയും, അവ യവനരുടെയോ ഇന്ത്യാക്കാരുടെയോ ചീനക്കാരുടെയോ സുലുകളുടെയോ ആകട്ടെ, അവന്‍ വീണ്ടും കണ്ടെത്തും. ഗീതയും ബൈബിളും ഖുറാനും അവന്‍ വീണ്ടും എഴുതിയുണ്ടാക്കും. ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് മറ്റൊന്നുമല്ല, പ്രപഞ്ചത്തിലുള്ളതിന്റെയെല്ലാം ഒരംശം, വന്നുപോയിട്ടുള്ളതിന്റെയെല്ലാം ആത്മാംശം, നമ്മിലോരോരുത്തരിലും പ്രകൃതി സംഗ്രഹിച്ചുവച്ചിട്ടുണ്ട്; ആഗ്രഹങ്ങളും സാദ്ധ്യതകളുമായി അവ എന്നും നമുക്കുള്ളിലുണ്ട് എന്നാണ്.

പക്ഷേ, ഇത്ര വിപുലമായ സാദ്ധ്യതകളെ നാമോരോരുത്തരും ചുമന്നുകൊണ്ടു നടക്കുന്നു എന്നതും അതേപ്പറ്റി അല്പമെങ്കിലും ബോധമുണ്ടായിരിക്കുക എന്നതും അസ്തിത്വത്തിന്റെ രണ്ട് തലങ്ങളാണ്. ആദ്യത്തേതില്‍ ഒരാള്‍ ഒരു കല്ലോ മരമോ മൃഗമോ വരേയെ ഉയരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ മനുഷ്യനായിരിക്കുക എന്നത് രണ്ടാമത്തെ തലത്തില്‍ മാത്രമാണ് സംഭവിക്കുക. അങ്ങനെയെങ്കില്‍, നാം കാണുന്ന മനുഷ്യരില്‍ ഏറെയും മനുഷ്യരല്ല എന്നതാണ് തമാശ പിടിച്ച സത്യം. തനിക്കു ലഭ്യമായ സാദ്ധ്യതകളെ പ്രാവര്‍ത്തികമാക്കാത്തവര്‍ മാനുഷിക തലത്തിലേയ്ക്ക് ഉയരുന്നേയില്ല.

ദൈവമേ, ഞാന്‍ നിന്നെപ്പറ്റി പറയുന്ന കൊച്ചു കൊച്ചു തമാശകള്‍ പൊറുക്കണേ; എങ്കില്‍, നീ തൊടുത്തുവിട്ട ഞാനെന്ന ഈ വലിയ തമാശ ഞാനും ക്ഷമിക്കാം എന്ന് റോബര്‍ട്ട് ഫ്രോസ്റ്റ് നര്‍മ്മബുദ്ധ്യാ എഴുതിയിട്ടുണ്ട്. സ്രഷ്ടാവ് നമ്മെ സാദ്ധ്യതകളുടെ നിറകുടമായിട്ടാണ് പടച്ചതെങ്കിലും, നാമാകട്ടെ സ്വന്തം താത്ക്കാലിക ലാഭനഷ്ടങ്ങളുടെയും സുഖാസുഖങ്ങളുടെയും മുകളില്‍ ഒട്ടിനിന്നിട്ട് പൊടുന്നനെ പൊട്ടിപ്പോകുന്ന കുമിളകളായി സ്വയം തരംതാഴ്ത്തുകയാണ്. എന്നെ വികൃതമായ ഒരു ഫലിതമോ നര്‍മ്മം നിറഞ്ഞ സുകൃതമോ ആക്കിത്തീര്‍ക്കുന്നത് ഞാന്‍ തന്നെയാണ്.

അഹങ്കരണത്തിന്റെ നിറം കൊടുത്ത കണ്ണാടിയില്‍കൂടിയല്ലാതെ, സ്വന്തം വക്തിത്വത്തെ നേര്‍ക്കുനേര്‍ നോക്കി വിലയിരുത്താന്‍ മാത്രം ആര്ജ്ജവമുള്ളവര്‍ക്ക് രസകരമായതും, എന്നാല്‍ പലപ്പോഴും ലജ്ജിപ്പിക്കുന്നതുമായ പലതും കണ്ടെത്താനാവും. സാധാരണ ഗതിയില്‍, അന്യരില്‍ നിന്ന് നമ്മെ വ്യതിരിക്തരാക്കുന്ന ശീലങ്ങളെയാണ് നമ്മുടെ തനതായ അടയാളങ്ങളായി നാം ഓര്‍മ്മയില്‍ വയ്ക്കുക. അവയില്‍ എളിമപ്പെടുത്തുന്നവയെ മറച്ചുവയ്ക്കാനും നല്ലത് മാത്രം അന്യരെക്കൊണ്ട് അംഗീകരിപ്പിക്കാനുമാണ് ഏവരും ഏത്‌ നേരവും കിണഞ്ഞുപരിശ്രമിക്കുന്നത്. വാസ്തവത്തില്‍ ഓരോരുത്തരിലും ഏറെയുള്ളത് തനി നോണ്‍സെന്‍സും അനിശ്ചിതത്വങ്ങളുമാണ്.

തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തില്‍ സാങ്ഗ്ക്ലേയറിന്റെ ഒരു സ്വപ്നമുണ്ട്. അവന്‍ പറക്കുകയാണ്. ഇടയ്ക്ക്, സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെടുന്ന ഒരു നിമിഷം വരുന്നു. താഴേയ്ക്ക് വീഴുമെന്ന ഭയം ബോധനഷ്ടത്തില്‍ കലാശിക്കുമെന്നായപ്പോള്‍, പെട്ടെന്നാണവന്‍ കണ്ടുപിടിക്കുന്നത്, ശ്വാസത്തിന്റെ നിയന്ത്രണത്തിലൂടെ ശരീരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും സ്വയം തീരുമാനിക്കാനാകുമെന്ന്! പറക്കണമെന്ന ആഗ്രഹം എല്ലാ മനുഷ്യരിലും ജന്മസിദ്ധമായി കുടികൊള്ളുന്നുണ്ട് എന്നപോലെതന്നെ ഒരു സത്യമാണ്, സ്വയം നിയന്ത്രിക്കാനുള്ള ശ്വാസകോശമെന്ന ഉപകരണവും, മത്സ്യങ്ങളുടെ പരിണാമദശതൊട്ട്‌, ജൈവാസ്തിത്വത്തിന്റെ ഭാഗമാണ് എന്നതും. എന്നാല്‍ മനുഷ്യചൈതന്യത്തിന്റെ അനന്ത സാദ്ധ്യതകളെപ്പറ്റി പറയുമ്പോള്‍, ശ്വാസകോശത്തിനു പകരം ധാര്‍മികബോധം എന്ന് മനസ്സിലാക്കണം. അതെടുത്തുപയോഗിക്കുന്നതിലെ സാഹസികതയെ സ്വാഗതം ചെയ്യാന്‍ തയ്യാറുള്ളവര്‍ ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നു. ഈ ഭയമാണ് സ്വയം ഭരിക്കാനുള്ളയവസരങ്ങളെ പാടേ ഉപേക്ഷിച്ചിട്ട്, മനുഷ്യരില്‍ ഏറെ ഭാഗവും, അന്യരുടെ സങ്കുചിത വീക്ഷണങ്ങളുടെയും അവയെ താലോലിക്കുന്ന താത്ക്കാലിക നിയമങ്ങളുടെയും വരുതിയില്‍ ജീവാന്ത്യംവരെ നിന്നുകൊടുക്കാന്‍ ഇടയാക്കുന്നത്. വ്യക്തിത്വത്തിന്റെ ആഴത്തില്‍ പലര്‍ക്കും സ്വന്തമായി ഒന്നുമില്ല എന്നത് ഒരു പച്ചസത്യമാണ്. അങ്ങനെയുള്ളവര്‍ കഴമ്പില്ലാത്ത ഒരു തമാശയായി ഒടുങ്ങാന്‍ സ്വയം അനുവദിക്കുന്ന പാവങ്ങളാണ്, വട്ടപ്പൂജ്യങ്ങളാണ്.

2 comments:

  1. ദൈവത്തെയും അതിഭീകരനായ ഒരു കുറ്റക്കാരന്‍ ആയി സാക്കു ഇവിടെ വിധിച്ചിരിക്കുകയാണ്. പിന്നെ ദൈവവുമായി ഒരു കുട്ടിയെപ്പോലെ കൊച്ചു വര്‍ത്തമാനങ്ങളും. എന്നാല്‍ ഇവകളെല്ലാം ഞാന്‍ എന്ന തമാശക്കാരന്‍റെ കൊച്ചുബുദ്ധിയില്‍ ‍ ദഹിക്കുകയില്ല.

    ദൈവത്തോട് പുരോഹിതനില്ലാതെ നേരിട്ടാണ്
    ഇവിടെ കുമ്പസ്സാരം. ചെറിയ തെറ്റുകള്‍ അവിടുന്നു ക്ഷമിക്കുന്നുവെങ്കില്‍ ഞാന്‍ എന്ന തമാശക്കു രൂപകല്‍പ്പന ചെയ്ത ഉടയവനായ
    പ്രപഞ്ചശക്തിയോടു ക്ഷമിക്കുംപോലും.

    നമുക്കുമുമ്പും പ്രപഞ്ചമുണ്ടായിരുന്നു. അന്നു ഞാന്‍ എവിടെ? ഇന്ന് ഞാന്‍ പ്രപഞ്ചത്തിലെ പരമാണു മാത്രം. ഞാനുണ്ട്. ഉണ്ടെങ്കിലും സാക്കു പറയുന്നു ഞാന്‍ ഒരു തമാശയാണ്. ഈ പരമാണു
    ദൈവത്തോട് ക്ഷമിക്കുംപോലും.

    എനിക്കുശേഷവും പ്രപഞ്ചം ഉണ്ടായിരിക്കും. അന്നു ഞാന്‍ ശൂന്യം. എനിക്കു പ്രപഞ്ചം
    ആവശ്യമാണ്‌.എന്നാല്‍ പ്രപഞ്ചത്തിനു
    എന്നെക്കൊണ്ട് ആവശ്യമില്ല. ഞാന്‍ ഇല്ലെങ്കില്‍ പ്രപഞ്ചത്തിനു ഒരു ചുക്കും സംഭവിക്കുവാന്‍ പോകുന്നില്ല. പ്രപഞ്ചം ഇല്ലെങ്കിലോ ഞാന്‍ എന്ന തമാശ ശൂന്യം.

    എന്നാല്‍ ഞാന്‍ തമാശയല്ലെങ്കില്‍
    ഞാന്‍ എന്ന ആസ്തിക്യംകൊണ്ട്
    പരിണാമവാദങ്ങളില്‍ക്കൂടി സകല പ്രപഞ്ചശക്തികളെയും പഞ്ചഭൂതങ്ങളെയും തിരിച്ചു പിടിക്കാമെന്ന് സാക്കു പറയുന്നു.ചുരുക്കത്തില്‍ ശൂന്യമായ ലോകത്ത് ഞാന്‍ മാത്രം ജീവന്‍റെ അംശം. ബൈബിളും ഗീതയും കോടാനുകോടി നക്ഷത്രസമൂഹങ്ങളും അണ്ട്ടകടാഹങ്ങളും ഉള്‍പ്പെട്ട ഈ പ്രപഞ്ചം മുഴുവനെയും ഞാന്‍ കീഴ്പെടുത്തും.

    ഇവിടെ പ്രപഞ്ചത്തിനും ഞാന്‍ ആവശ്യമാണ്. ഇല്ലങ്കിലോ ഞാനും നിഷ്ഫലമായ ജീവിതത്തെ പഴിച്ചു ദൈവത്തോട് ക്ഷമിക്കുന്ന ഒരു തമാശയാകും.

    നമ്മളില്‍ കുടികൊള്ളുന്ന തന്മയീഭാവം ഒഴിച്ചു മറ്റൊരു സത്യമില്ല. അതുകൊണ്ടാണ് അനേകര്‍ യഥാര്‍ഥമല്ലാത്ത സത്യത്തെ സ്നേഹിക്കുന്നതും.

    സത്യത്തെ തേടി അവന്‍ ‍ അവനല്ലാത്ത വിദൂരങ്ങളില്‍ അന്വേഷിക്കുന്നു.‍ ലോകം അവനുള്ളിലെ സത്യത്തെ തേടുവാന്‍ അനുവദിക്കുകയില്ല. എന്നാല്‍ ബോധദീപ്തമായവന് ഒരേ ലക്‌ഷ്യം. ലക്ഷ്യമില്ലാത്ത അശാന്തിയെങ്കിലും അന്വേഷണം തുടരും. പക്ഷെ അവനില്‍ മാത്രം. അവനിള്ളുലെ ഹൃദയഹാരിയായ മനോഹാരിതയെ തേടിയുള്ള അവസാനിക്കാത്ത തീര്‍ഥയാത്ര അങ്ങനെ തുടരുന്നു.

    കായെന്‍റെ അടയാളം അന്ധന്‍റെ വഴിയായിരുന്നു. അവന്‍റെ സത്യംമാത്രം. എന്തായിരിക്കണമെന്നു ആരും നയിച്ച സത്യമായിരുന്നില്ല. ഓരോ മനുഷ്യനിലും ഒരു നിയോഗമുണ്ട്. അത് സത്യവുമാകാം അസത്യവുമാകാം.

    എനാല്‍ ഞാന്‍ എന്ന അവനെ തേടിയുള്ള
    യാത്ര. അവന്‍ കവിയായി, ഭ്രാന്തനായി പ്രവാചകനായി കുറ്റവാളിയായി അവസാനിച്ചേക്കാം. അതു അവന്‍റെ പ്രശ്നമല്ല. ആത്യന്തികമായ നിയോഗത്തെ അവനെന്തിന് പഴിക്കണം.

    അവന്‍റെ ലക്‌ഷ്യം അവനിലെ വിധിയെ തേടിയുള്ള തിരച്ചില്‍ ആയിരുന്നു. തീര്‍പ്പ് കല്പ്പിക്കുവാന്‍ ഇടക്കൊരാളില്ലാതെ കൃതനീശ്ചയമായി അവനില്‍ പൂര്‍ണ്ണത കണ്ടെത്തിയാല്‍ പിന്നെ തമാശ എവിടെ? ചലിക്കുന്ന ലോകത്തിന്‍റെ മനുഷ്യനിയമങ്ങള്‍ ഒരിടത്തും എഴുതപ്പെട്ടിട്ടില്ല. ഇതിനു തലേവരയെന്നു പഴമക്കാര്‍ പറയും.

    ReplyDelete
  2. "എനാല്‍ ഞാന്‍ എന്ന അവനെ തേടിയുള്ള
    യാത്ര. അവന്‍ കവിയായി, ഭ്രാന്തനായി പ്രവാചകനായി കുറ്റവാളിയായി അവസാനിച്ചേക്കാം. അതു അവന്‍റെ പ്രശ്നമല്ല. ആത്യന്തികമായ നിയോഗത്തെ അവനെന്തിന് പഴിക്കണം"
    എനിക്ക് തോന്നുന്നു യേശുവിനെ കണ്ടെത്തിയാല്‍ പിന്നെ ഒരന്ന്വേഷണം ആവശ്യമാകില്ല എന്നാണ്. "ഞാന്‍ ആദിയും അവസാനവുമാണ്" യേശുവിന്റെ ആ ഒറ്റ വരിയിലെ അന്വേഷണം എല്ലാ അന്വേഷണവും അവസാനിപ്പിക്കും.

    ReplyDelete