Translate

Thursday, February 23, 2012

മനസ്സാക്ഷിയുടെ വിധി



ഒരു കൊലപാതക കേസ്സില്‍ പ്രതി വിചാരണ ചെയ്യപ്പെടുന്നു. അയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട്. അതുകൊണ്ട് രക്ഷപെടാന്‍ ഒരു പഴുതുമില്ല. തന്റെ കക്ഷിക്ക് ശിക്ഷ ഏതാണ്ട് ഉറപ്പാണെന്ന് മനസ്സിലാക്കിയ വക്കീല്‍ അവസാന ശ്രമമെന്ന നിലയ്ക്ക് ഒരു സൂത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു.'' 'ഈ കോടതിയില്‍ ഹാജരായിരിക്കുന്ന ബഹുമാന്യരേ ഇതാ നിങ്ങള്‍ക്കൊരു സര്‍പ്രൈസ്'.'' തന്റെ വാച്ചില്‍ നോക്കിക്കൊണ്ട് വക്കീല്‍ പറഞ്ഞു.
'' 'ഈ കേസില്‍ കൊല്ലപ്പെട്ടെന്ന് നാം കരുതിയിരുന്ന വ്യക്തി ഒരു മിനിറ്റിനകം ഈ കോടതി മുറിയില്‍ ഹാജരാകും''' വക്കീല്‍ കോടതി മുറിയുടെ വാതുക്കലേയ്ക്ക് നോക്കി. ജഡ്ജിയും മറ്റെല്ലാവരും ആകാംഷയോടെ പുറത്തേയ്ക്ക് നോക്കി. ഒരു മിനിറ്റ് കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. അവസാനം വക്കീല്‍ പറഞ്ഞു '' 'യഥാര്‍ത്ഥത്തില്‍ എന്റെ മുന്‍ പ്രസ്താവന കെട്ടിച്ചമച്ചതാണ്. പക്ഷേ നിങ്ങള്‍ എല്ലാവരും പ്രതീക്ഷയോടെ നോക്കിയിരുന്നു. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പ്രതി മരിച്ചോ ഇല്ലയോ എന്ന് നിങ്ങള്‍ ഓരോരുത്തരും ന്യായമായി സംശയിക്കുന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ എന്റെ കക്ഷിയെ കുറ്റവിമുക്തമാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു.'
ജഡ്ജിക്കും ആശയക്കുഴപ്പമായി. 
കുറച്ചുനേരം നിശബ്ദനായിരുന്ന ജഡ്ജി പ്രതി കുറ്റക്കാരനെന്ന് തന്നെ വിധിച്ചു. 
'പക്ഷേ എങ്ങനെ'  വക്കീല്‍ അന്വേഷിച്ചു. 'അങ്ങയ്ക്ക് പോലും സംശയമുണ്ടായിരുന്നല്ലോ. ഞാന്‍ കണ്ടതാണ് അങ്ങ് പുറത്തേയ്ക്ക് നോക്കുന്നത്.'
ജഡ്ജി ചിരിച്ചുകൊണ്ട് പറഞ്ഞു.  'ശരിയാണ് ഞങ്ങള്‍ നോക്കി, പക്ഷേ താങ്കളുടെ കക്ഷി മാത്രം നോക്കിയില്ല.

തോന്നികയും ബര്‍ളിത്തരങ്ങളും പോലുള്ള ബ്‌ളോഗുകള്‍ വ്യക്തിയധിഷ്ടിതങ്ങളാണ്.
വായിക്കു വരുന്നത് കോതയ്ക്ക് പാട്ട് എന്നപോലെ എന്തും അവര്‍ക്ക് എഴുതിവിടാം.
എന്നാല്‍ അല്‍മായശബ്ദം പോലുള്ള ബ്‌ളോഗുകള്‍ അതിലുള്‍പ്പെടുത്തുന്ന
വയെപ്പറ്റി എത്രമാത്രം ആധികാരികത പുലര്‍ത്തുന്നുവോ അത്രയും വിശ്വാസ്യത വര്‍ദ്ധിക്കാനിടയാകും. (മേല്‍ വിവരിച്ച കഥയിലെ ജഡ്ജിയുടെ നീതിബോധം കണ്ടില്ലേ)

ഇറ്റലി,റോം, ആലഞ്ചേരി,കപ്പല്‍, വെടിവെപ്പ്, ക്രിസ്ത്യന്‍ മന്ത്രിമാര്‍ ഇവയെപ്പറ്റി ആര് എവിടെ എന്തെഴുതിയാലും, 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നമാതിരി ഇതിനകത്തു ചേര്‍ക്കണോ ?

മാധ്യമങ്ങളെ എനിക്ക് വിശ്വാസമില്ല. സെന്‍സേഷണല്‍ ജേണലിസമാണ് ഇന്നിന്റെ പ്രത്യേകത.
ഒരുകാലത്ത് നമുക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ വ്യക്തി കുറ്റവാളിയാണെന്നു തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ ഇന്ന് താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല വ്യക്തിയുടേതായി.
ഇത് പറയാന്‍ കാരണം മാധ്യമങ്ങള്‍ ഒരാള്‍ക്ക് നേരെ ഉയര്‍ത്തുന്ന ആരോപണ കോലാഹലങ്ങള്‍ 8 കോളം വാര്‍ത്തയായിരിക്കാം. ഈ ആരോപണം കഴമ്പില്ലാത്തതാണെന്ന് അറിഞ്ഞാല്‍ ആ വിവരം 2 കോളം വാര്‍ത്തയായിപ്പോലും കൊടുക്കില്ല.
ആരാന്റമ്മക്ക് പിടിക്കുന്ന പ്രാന്ത് കാണാന്‍ നല്ല ശേലാണല്ലോ!

1 comment:

  1. അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം ഒരു ചോദ്യമുണ്ട്.1927 മുതല്‍ വത്തിക്കാനില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസിന്റെ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ആണ് ആദ്യ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചതും പിന്നീട് പിന്‍വലിച്ചതും. യഥാര്‍ഥ പ്രതി മാധ്യമങ്ങളോ ആലഞ്ചേരിയോ അല്ല, വത്തിക്കാന്‍തന്നെയാണെന്നു പറഞ്ഞാല്‍ താങ്കള്‍ക്കു നിഷേധിക്കാനാവുമോ? അല്മായശബ്ദത്തില്‍ ഫിബ്രൂവരി 17-നു പ്രസിദ്ധീകരിച്ച Italy Plans to Tax the Church on Commercial Property എന്ന പോസ്റ്റും ചേര്‍ത്തൂ വായിച്ചാല്‍ വത്തിക്കാനും ഇറ്റലിയും തമ്മിലുള്ള ബന്ധം നേരെയാക്കാന്‍ നടത്തിയ തന്ത്രപരമായ ഒരടവില്‍ ആലഞ്ചേരി വീണുപോയതായിരിക്കില്ലേ സംഭവം എന്ന സംശയമാണെനിക്കുള്ളത്.

    ReplyDelete