Translate

Wednesday, February 29, 2012

താലികെട്ട് ഇങ്ങനെയും?


പാലായില്‍ നിന്നിറങ്ങുന്ന താളിയോല മാസികയില്‍ (എഡിറ്റര്‍ - ശ്രീ പി.വി. എബ്രഹാം) രണ്ടായിരത്തിയെട്ടില്‍ പ്രസിദ്ധീകരിച്ച ഒരഭിമുഖമാണ് താഴെ കാണുന്നത്.


റിപ്പോര്‍ട്ടര്‍:  വളരെ വ്യത്യസ്തമായ രീതിയില്‍ ഒരു കല്ല്യാണം ഇന്നിവിടെ ആഘോഷിക്കപ്പെടുന്നു എന്നറിഞ്ഞതുകൊണ്ട് വന്നതാണ്. ഞാന്‍ താളിയോലമാസികയുടെ റിപ്പോര്‍ട്ടറാണ്. ദയവായി ഏതാനും ചോദ്യങ്ങള്‍ക്കുത്തരം തരണം.

 ചാക്കോച്ചേട്ടന്‍‍:  അതിനെന്താ? വധുവിന്റെ പിതാവാണ് ഞാന്‍. എന്തൊക്കെയാണറിയേണ്ടത്?

റിപ്പോര്‍ട്ടര്‍:  
ചിലതൊക്കെ ഇതിനകം നിങ്ങളെപ്പറ്റി ഞാന്‍ ചോദിച്ചറിഞ്ഞു. അതായത്, ഈ പ്രദേശത്ത് അറിയപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, കുടുംബങ്ങളാണ് വധൂവരന്മാരു
ടേത്‌. ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ജോലിക്കാരുമാണ്.  ഈ കല്ല്യാണച്ചടങ്ങ്‌  വളരെ വ്യത്യസ്തമായിരിക്കുമെന്നുള്ള സൂചന പലര്‍ക്കും കിട്ടിയിരുന്നു. എന്നാല്‍ അതിത്രയും ലളിതമായിരിക്കുമെന്നോര്‍ത്തില്ല. എന്താണിതിനു പിന്നിലെ കാഴ്ചപ്പാടുകള്‍?

ചാക്കോച്ചേട്ടന്‍‍:  ഈ ചടങ്ങ് ഇങ്ങനെയായത് എന്റെ മകളുടെയും അവളുടെ വരന്റെയും ആഗ്രഹപ്രകാരമാണ്. ധൂര്‍ത്ത് ഒട്ടുമില്ലാതെയും ഒരു വിവാഹം ഭംഗിയായി നടത്താമെന്ന് ഈ നാട്ടുകാര്‍ക്ക് മനസ്സിലാക്കികൊടുക്കുക എന്നൊരുദ്ദേശ്യം  അവര്‍ക്കുണ്ടായിരുന്നു. അവരിരുവരുടെയും കുടുംബങ്ങള്‍ക്കും, വിശേഷിച്ച് ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് അതിനോട് ഏറ്റവും അനുകൂലമനോഭാവമാണുണ്ടായിരുന്നത്.

റിപ്പോര്‍ട്ടര്‍:  അതു വളരെ നല്ല കാര്യമാണ്. ഞാന്‍ ശ്രദ്ധിച്ചതിലൊന്ന്, സുന്ദരമെങ്കിലും വളരെ ലളിതമായ നാടന്‍ വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്‌ എന്നതാണ്. വധുവിന്റെ കഴുത്തില്‍ ഒരു ചെറിയ മാല മാത്രമേ കാണുന്നുള്ളൂ. ഒരു വിവാഹത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വളരെയപൂര്‍വമാണല്ലോ.

ചാക്കോച്ചേട്ടന്‍‍:  ശരിയാണ്. വിവാഹമൊരു പ്രത്യേകാവസരം തന്നെ. എന്നാല്‍ അതിന്റെ പേരില്‍, പിന്നീടൊരിക്കലുമുപകരിക്കാന്‍ പോകുന്നില്ലാത്ത, വിലക്കൊഴുപ്പും മോഡിയും കാണിക്കുന്ന ഡ്രെസ്സിനും ആഭരണങ്ങള്‍ക്കുമായി പണം ചെലവാക്കുന്നത് ദുര്‍വ്യയമാണ്. തന്നെയല്ലാ, എപ്പോഴും തന്നെ, ഇത്തരമവസരങ്ങളില്‍ കാണുന്നതെന്തെന്നാല്‍, പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ശരീരഭംഗിയെല്ലാം കളഞ്ഞുകുളിക്കുന്ന വിധത്തിലുള്ള മേയ്ക്കപ് ചെയ്താണ് പെണ്‍കുട്ടികള്‍ വിവാഹത്തിനെത്താറുള്ളത് - കൈത്തണ്ടയും കാലും, എന്തിന്, മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന സ്വാഭാവികമായ ലോമമുദ്രകള്‍ പോലും വടിച്ചുകളഞ്ഞ്, പപ്പുപറിച്ച കോഴിപോലെ.  ലാളിത്യമാണ് സൌന്ദര്യമെന്നു ചെറുപ്പം മുതല്‍ ഞാനെന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിരുവരുടെയും ഈ തീരുമാനം എന്നെ വളരെ സന്തുഷ്ടനാക്കിയെന്നു പറയാതെ വയ്യ.

റിപ്പോര്‍ട്ടര്‍:  അതു മാത്രമല്ലല്ലോ, ഇത്തരമവസരങ്ങളില്‍ കാണാറുള്ളതുപോലെയുള്ള പൂമാലകളും ചെണ്ടുകളും പോലും ഇവിടെ ഉപയോഗിക്കുന്നില്ലെന്ന് തോന്നുന്നു.

ചാക്കോച്ചേട്ടന്‍‍:  അതേ. അതും ഒരു നല്ല കാഴ്ചപ്പാടിന്റെ ഫലമാണ്. പൂക്കള്‍ ഏറ്റം ഭംഗിയായി നില്കുന്നത് തള്ളച്ചെടിയിലാണ്. അവയെ അറുത്തുമാറ്റുക ഒരുതരം വിവരമില്ലായ്മ തന്നെയല്ലേ? അതൊക്കെ വെറും അന്ധമായ അനുകരണത്തിന്റെ രീതികളില്‍പെടുന്നു. 

റിപ്പോര്‍ട്ടര്‍: മറ്റൊരു വിഷയം. ധാരാളം അതിഥികളെ ക്ഷണിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഇവരെല്ലാം നേരിട്ട് ഈ ഹാളിലെത്തുകയാണ് ചെയ്തിട്ടുള്ളത് എന്നറിഞ്ഞു. അതായത്, പള്ളിയിലെ ചടങ്ങിനാരും ചെന്നില്ലെന്നാണോ?

ചാക്കോച്ചേട്ടന്‍‍:  ഓ, അങ്ങനെയല്ല. പള്ളിയിലെ ചടങ്ങ്തന്നെ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അങ്ങനെയൊന്ന്   ആവശ്യമില്ലെന്ന്, ഞങ്ങള്‍ ഇരുകുടുംബാംഗങ്ങളും തീരുമാനിച്ചു. താലികെട്ട് എന്ന കര്‍മ്മം ഇവിടെ, ഈ ഹാളില്‍വച്ചുതന്നെയങ്ങ് നടത്തി.   

റിപ്പോര്‍ട്ടര്‍: അതും അസ്സാധാരണമാണല്ലോ. പക്ഷേ, ക്രിസ്ത്യന്‍ സമുദായം വിവാഹത്തെ ഒരു കൂദാശയായിട്ടാണല്ലോ കരുതുക?

ചാക്കോച്ചേട്ടന്‍‍:  അതിനെന്ത്? വിവാഹമെന്ന കൂദാശയിലെ കാര്‍മ്മികര്‍ വധൂവരന്മാര്‍തന്നെ ആണെന്നാണല്ലോ സഭ പഠിപ്പിക്കുന്നത്. അപ്പോള്‍, ഒരു വൈദികന്റെ സേവനം അതിനാവശ്യമേയില്ല. പ്രായപൂര്‍ത്തിയായ ആണും പെണ്ണും പരസ്പരം വാക്ക്കൊടുത്ത് ഭാര്യാഭര്‍ത്താക്കന്മാരാകുകയാണ് വിവാഹത്തില്‍ സംഭവിക്കുന്നത്‌. സാക്ഷികളുടെ മുമ്പില്‍വച്ച് അതു നടക്കുമ്പോള്‍ അത്, കൂദാശ എന്നതിനൊപ്പം, സമുദായവും അംഗീകരിച്ച ഒരു ബന്ധമായിത്തീരുന്നു. അത്രയല്ലേ വേണ്ടൂ? അതിന് ഒരു വൈദികന്റെ സാന്നിദ്ധ്യം ഒട്ടുമാവശ്യമില്ലതന്നെ. ഇതൊക്കെ താത്ത്വികമായി ഏവര്‍ക്കുമറിയാം. എന്നാലും പള്ളിയിലെ വിപുലമായ ചടങ്ങും കഴിയുന്നത്ര വൈദികരുടെ സാന്നിദ്ധ്യവും മറ്റും പള്ളിതന്നെ പ്രോത്സാഹിപ്പിക്കുന്നു. എവിടെയും ഒരു പിടുത്തം അവര്‍ക്ക് വേണമെന്നതുകൊണ്ടാണത്. ഇതൊന്നും ഒഴിച്ചുകൂടാനാവാത്തതല്ല. പള്ളിയില്‍വച്ച് കെട്ടിയില്ലെങ്കിലും വിവാഹം ഒരു കൂദാശതന്നെയാണെന്ന കാര്യം ഇന്നും പലര്‍ക്കും അറിയില്ലെന്നത് കഷ്ടമാണ്. അത്തരം കാര്യങ്ങള്‍ പറയാനും പഠിപ്പിക്കാനും പള്ളിക്ക് ഭയമാണെന്നതാണ് സത്യം.

റിപ്പോര്‍ട്ടര്‍: അപ്പോള്‍, നിങ്ങളാരുമിന്നു പള്ളിയില്‍ എത്തിയതേയില്ല?

ചാക്കോച്ചേട്ടന്‍‍:  ഈ ചടങ്ങുമായി ബന്ധപ്പെട്ടാണെങ്കില്‍‍, ഇല്ല. അതിഥികളെല്ലാമെത്തിയപ്പോള്‍, നിങ്ങള്‍ കണ്ടതുപോലെ, വരന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടുകയും, ഞങ്ങള്‍ മാതാപിതാക്കള്‍ അവരെ തലയില്‍ കൈവച്ചനുഗ്രഹിക്കുകയും ചെയ്തു, അത്രതന്നെ. എല്ലാം വളരെ ഹൃദ്യമായും ഭംഗിയായും നടന്നു എന്നുതന്നെ പറയാം. ഇനി, ഇന്നുതന്നെയോ, നാളെയോ, എന്റെ മകളും അവളുടെ വരനും രണ്ടുമൂന്നു പേരുമായി പഞ്ചായത്ത് ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യും. അതോടേ, എല്ലാം ശുഭം!

റിപ്പോര്‍ട്ടര്‍: ഞാനുമതിനോട് വളരെ യോജിക്കുന്നു. നാട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നുകൂടി പറയുമോ?

ചാക്കോച്ചേട്ടന്‍‍:  അതു നിങ്ങള്‍ നേരിട്ട് കണ്ടതാണല്ലോ. ഏവരും നീണ്ട കൈയടിയോടെ സംഭവം വളരെ നന്ന് എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്‌, വീഡിയോക്കാരുടെ വെറുപ്പിക്കുന്ന ഇടപെടലില്ലാതെ, നാട്ടുകാരും സുഹൃത്തുക്കളും ഇരുന്നുണ്ണുന്നു, സ്വസ്ഥമായി സംഭാഷണം നടത്തുന്നു. 

റിപ്പോര്‍ട്ടര്‍: വളരെ ശരിയാണത്. അവസാനമായി, ഒന്നുകൂടി ചോദിക്കട്ടെ. ഒത്തുകല്യാണവും  ഇതുപോലെ ലളിതമായിരുന്നോ?

ചാക്കോച്ചേട്ടന്‍‍: അതല്ലേ ഞങ്ങളുടെ മക്കളുടെ ഏറ്റം ബുദ്ധിയുള്ള തീരുമാനം.  ഒത്തുകല്യാണം പാടേ ഉപേക്ഷിക്കാനാണവര്‍  ആഗ്രഹിച്ചത്‌. അതുകൊണ്ടുണ്ടാകുന്ന ധൂര്‍ത്ത് ഒഴിവാക്കി, പാവപ്പെട്ട ഒരു കുടുംബത്തില്‍ ഒരു വിവാഹം നടത്തിക്കൊടുക്കാമെന്നാണ്  അവരുടെ പ്ലാന്‍. അതും ഞങ്ങള്‍ അഭിമാനത്തോടെയംഗീകരിച്ചു. ഓ, അതൊന്നും ഒഴിവാക്കാനാവില്ലെന്നേ എന്ന്  മിക്കവരും മേനിപറയുന്ന പലതും ബാലിശമായ കോലാഹലങ്ങളാണെന്ന് ഞങ്ങളുടെ മക്കള്‍ ഇതോടെ തെളിയിച്ചിരിക്കുന്നു. ഈ രീതി കണ്ടുപഠിക്കാന്‍ ഇന്നാട്ടിലെ ചെറുപ്പക്കാര്‍ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ വലിയ പ്രതീക്ഷ. 

റിപ്പോര്‍ട്ടര്‍:  ഞാനും അതാഗ്രഹിക്കുന്നു, സാറേ.  ഇങ്ങനെയൊരു വിശേഷ ചടങ്ങില്‍ പങ്കുചേരാനായതില്‍ വളരെ സന്തോഷിക്കുന്നു. ഈ റിപ്പോര്‍ട്ട് ഇന്നാട്ടിലെ ജനം നന്നായി സ്വീകരിക്കുമെന്നുതന്നെയാണെന്റെയും പ്രതീക്ഷ. വളരെ നന്ദി.

2 comments:

  1. ചാക്കോചേട്ടന്‍റെ മകളുടെ ലളിതമായ
    കല്യാണചടങ്ങുകള്‍ സരസമായി വര്‍ണ്ണിച്ചിരിക്കുന്നത് നന്നായിരിക്കുന്നു.
    എല്ലാവരും പിശുക്കന്‍ ചാക്കോയെപ്പോലെയായാല്‍ നാടിനു ഗുണപ്രദമായിരിക്കുകയില്ല.

    നാടിന്‍റെ എക്കണോമി തകര്‍ന്നു പോവും. തൊഴിലില്ലായ്മ വര്‍ദ്ധിക്കും.കൂദാശ കൊടുക്കുന്ന പ്രൊഫഷനല്‍ പുരോഹിതര്‍ക്ക് തൊഴിലുകള്‍ നഷ്ടപ്പെടും.സ്വര്‍ണ്ണകടകള്‍ അടക്കേണ്ടി വരും.സ്റോക്ക്മാര്‍ക്കറ്റു ഇടിയും.ബ്യുട്ടിപാര്‍ലര്‍ പഴയതുപോലെ ബാര്‍ബര്‍ഷോപ്പ് ആക്കണം. വന്‍കിട തുണിക്കടകളില്‍ ചെലവുചുരുക്കല്‍
    പദ്ധതിമൂലം ജോലിക്കാരെ പിരിച്ചുവിടില്‍ തുടങ്ങും.

    പൂക്കളുകള്‍ പ്രകൃതിക്ക് ഭംഗിനല്‍കുമെങ്കിലും പൂക്കള്‍ക്കായി സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെയ്യുന്ന പൂന്തോട്ടവ്യവസായങ്ങള്‍ തകരും. ഹോട്ടലുകളൊക്കെ പഴയ ചായക്കടകള്‍ക്ക് തുല്യമാകും.ടാക്സിയും കാര്‍വാടക കമ്പനികളും ദയനീയഅവസ്ഥയിലാകും.വീഡിയോയും ഫോട്ടോ ഗ്രാഫിയും എടുത്തു ജീവിക്കുന്നവരുടെ കുടുംബവും പട്ടിണിയാകും.

    അതുകൊണ്ട് ചാക്കോച്ചേട്ടന്‍റെ ധനതത്വശാസ്ത്രം അപ്പാടെ സ്വീകരിക്കുവാന്‍ബുദ്ധിമുട്ടുണ്ട്.

    ഏതാനും ആഴ്ചകള്‍ക്ക്മുമ്പ് മൂവാറ്റുപുഴയില്‍ ഒരു കല്ല്യാണം കൂടേണ്ട ഗതികേടു വന്നു. അള്‍ത്താരനിറയെ അച്ചന്മാരുടെ നീട്ടിയുള്ള പാട്ടുകുര്‍ബാന കെങ്കേമമായിരുന്നുവെന്നു പൊതു അഭിപ്രായവും ഉണ്ടായിരുന്നു. ഓരോ അച്ചന്മാരുടെയും കൂലി രണ്ടായിരം രൂപായെന്നും കേട്ടു. എട്ടുപത്ത് കന്യാസ്ത്രികളുടെ പാട്ടുകള്‍.ഒരു മണിക്കൂറെങ്കിലും തൊണ്ടയിടറി പാടിയതിന്‍റെ പ്രതിഫലവും കൊടുക്കണ്ടേ!!! അവരും ജീവിക്കണമല്ലോ.മെത്രാനുമുണ്ടായിരുന്നു.അദ്ദേഹത്തിനുഒരു വീര്‍ത്ത കവറിലിട്ടു വധുവിന്‍റെയും വരന്മാരുടെയും മാതാപിതാക്കള്‍ അല്ത്താരയില്‍വെച്ച് കൊടുക്കുന്നത് കണ്ടു.
    മെത്രാന് ചെറിയതുകകള്‍ കൊടുത്താല്‍ നാണക്കേടല്ലേ,അന്തസ്സ് നോക്കണ്ടേ?

    പാട്ടുകുര്‍ബാന കഴിഞ്ഞപ്പോള്‍ മണി രണ്ടു കഴിഞ്ഞു.പൊള്ളുന്ന ചൂടത്ത് ഒറ്റ മരംപോലും പള്ളി പരിസരത്തില്ല. ഇടുങ്ങിയ പള്ളിഹാളില്‍ മൂന്നുനാല് പ്രാവിശ്യമായി ആയിരത്തി
    അഞ്ഞൂറില്‍പ്പരം പേര്‍ക്ക് സദ്യ. അത്രയും ആള്‍ക്കാര്‍ ഒത്തുകാല്ല്യാണത്തിനും വന്നിരുന്നു. മധുരംവെപ്പ് ചടങ്ങു വേറെയും.

    സദ്യഊണ് കഴിഞ്ഞു ഒറ്റ മനുഷ്യര്‍ ആ പരിസരത്തില്ലായിരുന്നു. കല്യാണത്തിനു
    അതിഥികള്‍ വരുന്നത് ഒരു ഊണിനു വേണ്ടിയാണെന്ന് തോന്നിപോവും. ഇടിച്ചുതള്ളി കുറച്ചു ഭക്ഷണം കഴിക്കുവാന്‍ അതിഥികള്‍ കന്യാസ്ത്രികളുടെ കുര്‍ബാനപ്പാട്ടുകള്‍,അച്ചന്‍റെ മുരടിച്ച പ്രസംഗം, മെത്രാന്‍റെ കൈമുത്തല്‍ എല്ലാം സഹിക്കണം.രാഷ്ട്രീയക്കാര്‍ക്കും അച്ചന്മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ ഉണ്ടെങ്കിലും തിക്കലില്‍ ഉന്താനും തള്ളാനും വശമില്ലാത്തവര്‍ നിന്നുതന്നെ കഴിക്കണം.

    നാടിന്‍റെ സാമ്പത്തികശാസ്ത്രം എന്തുതന്നെയും ആയിക്കൊള്ളട്ടെ, ഇങ്ങനെ ഒരു കല്ല്യാണം സഹിച്ച ഞാന്‍ ചാക്കൊച്ചേട്ടന്‍റെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. എങ്കിലും നാടിന്‍റെ സാമ്പത്തിക ഭദ്രദയ്ക്ക് കോട്ടംതട്ടുവാന്‍ ആഗ്രഹിക്കുന്നില്ല.

    ReplyDelete
  2. ആചാരങ്ങൾ മനുഷനു വേണ്ടിയാണ്. മനുഷ്യൻ ആചാരങ്ങൾക്ക് വേണ്ടിയല്ല . ജനനം, വിവാഹം,മരണം എന്നിവയ്ക്ക് വേണ്ടി ആരൊക്കെയോ ആചാരങ്ങൾ ഉണ്ടാക്കിയ അതെ പടി അനുകരിക്കുന്നു.ലോകത്ത് മറ്റൊരു സ്ഥലത്തും കൃസ്ത്യാനികള്‍ക്ക് താലി വിവാഹത്തിനു ഉപയോഗിക്കാറില്ലെങ്കിലും മലയാളി കൃസ്ത്യാനിക്ക് താലി നിര്‍ബന്ധമാണ്. യഥാർഥത്തിൽ ഇത് ഹൈന്ദവ ആചാരമാണ് . മന്ത്ര കോടിയില്‍ നിന്ന് നൂല് വേര്‍പെടുത്തി താലികെട്ടാന്‍ ഉപയോഗിക്കുന്ന ചരട് ഇതും ഹൈന്ദവ ആചാരമാണ്. കേരളചരിത്രം നോക്കിയാല്‍ വിവാഹങ്ങളില്‍ താലികെട്ട് എന്നൊരു പരിപാടി മുന്‍പൊന്നും ഇല്ലായിരുന്നു. പുടവ കൊടുക്കല്‍ എന്നൊരു ചടങ്ങായിരുന്നു പതിവും.ആണുങ്ങളെന്താ താലി ധരിക്കാത്തത്? കുട്ടിക്കാലത്ത് ക്ലാസ്സിൽ ചോദിച്ച ഒരു ചോദ്യമാണ്. കല്യാണം കഴിഞ്ഞ സ്ത്രി ആണെങ്കിൽ താലി നോക്കിയാൽ അറിയാം അന്ന് കിട്ടിയ മറുപടി. രസകരമായ കാര്യം കല്യാണം കഴിഞ്ഞ പുരുഷനു ഇതൊന്നും ബാധകമല്ല. സ്ത്രീകൾക്ക് മാത്രമേ ഇങ്ങനെ ആചാരങ്ങളുടെ ഭാഗമായി നില്കേണ്ടി വരുന്നള്ളൂ. താലി സ്ത്രീത്വത്തോടുള്ള വിവേചനത്തിന്റെ അടയാളമാണ്. ഒരു ആഭരണം എന്നതിൽ കവിഞ്ഞു അതിനു വലിയ മഹത്വം ഒന്നും ഇല്ല. വിവാഹിതകള്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നു. വിവാഹിതനോ? സ്വർണം ഉപയോഗിക്കാൻ ഇഷ്ടം ഇല്ലാത്തവർ ഉണ്ടാകില്ലേ? വിവാഹം രജിസ്റ്റർ ചെയ്യുന്നവരും പലപ്പോഴും താലി ഉപയോഗിക്കുന്നില്ല . ഇത് മതപരമായ ചടങ്ങിന്റെ ഒരു ഭാഗം മാത്രം. കമ്മൽ ,മൂക്കുത്തി താലി,മോതിരം,വെള്ളവസ്ത്രം അങ്ങനെ എന്തെല്ലാം തരത്തില്‍ സ്ത്രീ അടയാളപ്പെടുത്തപ്പെടുന്നു. പുരുഷന് ഇതിന്റെയൊന്നും ആവശ്യമില്ല? -സ്ത്രീക്ക് മാത്രമേ ഈ ഐഡന്റിറ്റിയില്‍ ഉത്തരവാദിത്തമുള്ളൂ?ആണിനൊപ്പം ജീവിക്കാൻ പെണ്ണിന് സിന്ദൂരവും താലിയും വേണോ? കല്യാണം എന്നാൽ ഒരു കാലത്ത് പുടകൊടയായിരുന്നു. പിന്നീട് സവര്‍ണരുടെ കല്യാണച്ചടങ്ങില്‍ താലി കയറിക്കൂടി. ഇടയ്ക്കു എപ്പഴോ എല്ലാവനും കല്യാണത്തിന് താലി കെട്ടാന്‍ തുടങ്ങി...!

    ക്രിസ്തീയ സമുദായത്തില്‍ പെട്ടവരുടെ താലിയില്‍ കുരിശിന്റെ രൂപം കൂടി ഉണ്ടാവും. കത്തോലിക്കാ വിവാഹ ചടങ്ങുകളിൽ താലി എങ്ങനെയാണു കടന്നു വന്നത്? നമ്മള്‍ ഈ നൂല്‍ചരടിന് കല്‍പിക്കുന്ന മഹത്വം മനുഷ്യത്വത്തിനും സര്‍വ്വോപരി സ്ത്രീത്വത്തിനും കല്‍പിച്ചിരുന്നുവെങ്കില്‍ അടക്കപ്പിടിച്ച തേങ്ങലുകളും,വിറളി വെളുത്ത മനുഷ്യ കബന്ധങ്ങളും നമുക്ക് നേരെ ചോദ്യ ചിഹ്നങ്ങളാവുമായിരുന്നില്ല. എന്തുക്കൊണ്ടാണ് പുരുഷന്‍ ഒരു വലയത്താലും നിയന്ത്രണ വിധേയമാവാത്തത്.?പുരുഷ മേധാവിത്വം എന്നും സ്ത്രീയെ കണ്ടത് ഭോഗവസ്തുവായാണ്. പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച സതി സമ്പ്രദായത്തെക്കുറിച്ച് അന്നത്തെ സമൂഹത്തോട് എതിര്‍ത്ത് പറഞ്ഞാല്‍ അവന്‍ ദൈവനിന്ദ പറഞ്ഞ കൊടുംപാപിയാവുമായിരുന്നു. ആ മേധാവിത്വത്തിന്‍റെ ഇന്നും കാണുന്ന അടയാളങ്ങളാണ് ഈ നൂല്‍ചരട്. ആരും ആര്‍ക്കും കീഴ്പ്പെടേണ്ടവരല്ല മറിച്ച് പരസ്പരം മനസ്സിലാക്കി ജീവിക്കേണ്ടവരാണ്.

    വിവാഹമോതിരത്തിന്റെ പുറത്ത് കണവന്റെയോ/കണവിയുടെയോ പേരെഴുതുന്നതിനു പിന്നിലെ ചേതോവികാരം എന്താണ് ? മറ്റുള്ളവരെ കാണിക്കാൻ അത്ര തന്നെ.പേര് മറന്നു പോകാതെ ഇരിക്കനാണോ?അതോ മാറി പോകാതെ ഇരിക്കനാണോ? എല്ലാം വെറും അനുകരണം അത്ര തന്നെ. വിവാഹം, കുടുംബം, ലൈംഗിക വേഴ്ച, അധ്വാനം, ഉല്പാദനം, വിനോദം തുടങ്ങിയ ജീവിതവൃത്തികളിലെല്ലാം തന്നെ ആണും പെണ്ണും തുല്യപങ്കാളികള്‍ ആണെന്നും, പരസ്പര പൂരകങ്ങളായ മനുഷ്യഘടകങ്ങളാണെന്നും മനസിലാക്കുക. സമൂഹത്തില്‍ ലിംഗസമത്വം ഉറപ്പുവരുത്താന്‍ സ്ത്രീകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കക. സ്വയം തിരിച്ചരിയുന്നിടത്തു നിന്നാണ് അറിവിന്റെ ആരംഭം. സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാർക്ക് ഇതൊകെ കേൾക്കുമ്പോൾ കുരു പൊട്ടും.

    ReplyDelete