Translate

Friday, January 20, 2012

'ചര്‍ച്ച് ആക്ട്' കൊണ്ടുവരുന്ന സാമൂഹ്യ വിപ്ലവം

ചര്‍ച്ച് ആക്ട് വിഭാവനം ചെയ്യുന്നത് ക്രൈസ്തവ സഭകളുടെ ഭൗതികസമ്പത്തിന്റെ ഭരണം സുതാര്യമാക്കുക എന്നതുമാത്രമാണ്. എന്നാല്‍ ഇതു നടപ്പിലായാല്‍ കേരളത്തില്‍ വിപ്ലവകരമായ പരിണാമങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. അഭൂതപൂര്‍വ്വമായ അധികാര കൈമാറ്റമുണ്ടാകും. രാഷ്ട്രീയ, സാമൂഹിക ബന്ധങ്ങളില്‍ അര്‍ത്ഥവത്തായ അഴിച്ചുപണികള്‍ നടക്കും. വോട്ടുബാങ്കുകള്‍ തകരും. ഒരു പക്ഷെ ഐക്യകേരളത്തിന്റെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റുകൊണ്ടുവന്ന ഭൂനയബില്ലിനോളം തന്നെ ചരിത്രപ്രാധാന്യവും ആഘാതശേഷിയും ചര്‍ച്ച് ആക്ടിനുണ്ട്.

എന്താണ് ചര്‍ച്ച് ആക്ട്?

ജസ്റ്റീസ് കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഈ നിയമത്തിലെ വ്യവസ്ഥപ്രകാരം, ഓരോ പള്ളിയുടെയും കീഴിലുള്ള (ഇടവക) സഭാംഗങ്ങളെ പത്തോ പതിനഞ്ചോ വാര്‍ഡായി തിരിച്ച്, വോട്ടുചെയ്തു തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ അംഗങ്ങളായുള്ള ട്രസ്റ്റാണ് അതാതു പള്ളിയുടെ സ്ഥാപനങ്ങളും ഭൂസ്വത്തും നോക്കിനടത്തേണ്ടതും സുതാര്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതും.

ആത്മീയവും അനുഷ്ഠാന സംബന്ധവുമായ കാര്യങ്ങളുടെ ചുമതല വൈദികര്‍ക്കാരിയിക്കും. അതിനുവേണ്ട സാമ്പത്തികം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ട്രസ്റ്റു ചെയ്തു കൊടുക്കേണ്ടതാണ്.

ഓരോ രൂപതാസെന്ററിലേക്കും (മെത്രാസനം) അതിന്റെ കീഴിലുള്ള പള്ളികളില്‍നിന്ന് പ്രതിനിധികളെ തെരഞ്ഞെടുത്തയയ്ക്കും. ആ പ്രതിനിധികളുടെ ട്രസ്റ്റാണ്, ഇടവകകളിലേതുപോലെ, രൂപതയുടെ ഭൗതികസമ്പത്തു ഭരിക്കുന്നത്. ആത്മീയകാര്യങ്ങളുടെ തലവന്‍ ബിഷപ്പായിരിക്കും.

കണക്കുകള്‍ എല്ലാം ഓഡിറ്റു ചെയ്യിക്കണം. ഈ കണക്കുകള്‍ പരിശോധിക്കുക എന്ന ഇടപെടീല്‍ മാത്രമെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയുള്ളൂ.
ഇതാണ് ചര്‍ച്ച് ആക്ടിന്റെ സ്പിരിറ്റ്.

ചര്‍ച്ച് ആക്ട് വരുമോ?

ന്യൂനപക്ഷാവകാശം എന്ന തുരുപ്പുചീട്ടിന്റെ പേരില്‍ പല മുന്നനുഭവങ്ങളും ഉള്ളതുകൊണ്ട് ഈ ആക്ട് നടപ്പാകാന്‍ പോകുന്ന കാര്യമാണോ എന്നു സംശയിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യര്‍, ഭരണഘടനയുടെ 26-ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച് ആക്ട് രൂപപ്പെടുത്തിയിരിക്കുന്നത്.
മതസമൂഹങ്ങളുടെ അവകാശങ്ങള്‍ എണ്ണിപ്പറയുന്ന അതേ 26-ാം വകുപ്പുപ്രകാരം, മതസമൂഹങ്ങളുടെ രാഷ്ട്രീയമോ, സാമൂഹികമോ, സാമ്പത്തികമോ ആയ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍വേണ്ട നിയമങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.

ചര്‍ച്ച് ആക്ട് അനിവാര്യമാക്കുന്ന അനേകം കാര്യങ്ങളുണ്ട്.

1. ഇന്ത്യയില്‍ മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന നിയമങ്ങളുണ്ട്. ക്രൈസ്തവസമുദായത്തിനു മാത്രം അത്തരം ഒരു നിയമവുമില്ലാത്തത് വിവേചനമാണ്.
ഇതരസമുദായക്കാരോ ക്രൈസ്തവരോ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസുകൊടുത്താല്‍ സുപ്രീ കോടതി തന്നെ നിയമമുണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

2. പുതിയ 'പൗരസ്ത്യകാനോന്‍ നിയമ'പ്രകാരം കേരളത്തിലെ പള്ളികളുടെ എല്ലാ സ്വത്തും മറ്റൊരു രാഷ്ട്രത്തിന്റെ തലവന്‍ കൂടിയായ മാര്‍പ്പാപ്പയുടേതാണ്. നമ്മുടെ ഭരണഘടനയുടെ ലംഘനമാണിത്.

മാര്‍പ്പാപ്പാ നേരിട്ട്, തന്റെ സ്വത്തു ഭരിക്കാന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരാണ് ബിഷപ്പുമാര്‍. അവര്‍ തന്നിഷ്ടപ്രകാരം നിയമം ഉണ്ടാക്കുകയും നടപ്പാക്കുകയും അനുസരിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. ഒരു പരമാധികാര രാഷ്ട്രത്തില്‍ അനുവദിക്കാന്‍ പറ്റാത്ത കാര്യമാണല്ലോ ഇത്?
സഭയുടെ 99.99% വരുന്ന അല്‍മായ വിഭാഗത്തിന് (സഭാംഗങ്ങള്‍) - യഥാര്‍ത്ഥത്തില്‍ സ്വത്ത് ഉണ്ടാക്കിയവര്‍ക്ക് - യാതൊരു അവകാശങ്ങളുമില്ല. പുതിയ, കാനോന്‍നിയമ പ്രകാരം അവരോട് ധനത്തിന്റെ കണക്കു പറയാനും സഭാധികാരത്തിനു ബാധ്യതയില്ല. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇതു ആശാസ്യമായ കാര്യമല്ല. 1991ല്‍ മാര്‍പ്പാപ്പ ഏകപക്ഷീയമായി നടപ്പിലാക്കിയ പൗരസ്ത്യ കാനോന്‍ നിയമത്തിനെതിരെ അക്കാലം മുതല്‍ കേരളത്തിലെ കോടതികളില്‍ കേസും നിലവിലുണ്ട്.

3. മതസമ്പത്തിനെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍വച്ച് ഏറ്റവും കുറ്റമറ്റതെന്ന് അറിയപ്പെടുന്ന സിക്കുകാരുടെ ഗുരുദ്വാരാ ആക്ടിന്റെ സ്വഭാവത്തിലാണ് ചര്‍ച്ച് ആക്ടും വിഭാവനം ചെയ്തിട്ടുള്ളത്.
അക്കാരണത്താല്‍ ദേവസ്വം ബോര്‍ഡിനെപ്പോലെയോ വക്കഫ് ബോര്‍ഡിനെപ്പോലെയോ അഴിമതിയുണ്ടാകും എന്ന് ചര്‍ച്ച് ആക്ടിനെക്കുറിച്ച് ആര്‍ക്കും പറയാന്‍ കഴിയില്ല.

4. കേരളത്തിലെ ക്രൈസ്തവ സഭയുടെ പഴയപാരമ്പര്യവും പൈതൃകങ്ങളും പുനഃസ്ഥാപിക്കുന്നവിധത്തിലാണ് ചര്‍ച്ച് ആക്ട് രൂപപ്പെടുത്തിയിട്ടുള്ളത്. 1600 കൊല്ലം നിലനിന്ന 'പള്ളിയോഗങ്ങളും' സഭയിലെ ജനാധിപത്യവും, 1599ല്‍ പോര്‍ട്ടുഗീസുകാര്‍ വന്നാണ് ഉദയംപേരൂര്‍ സൂനഹദോസിലൂടെ തകര്‍ത്തുകളഞ്ഞത്.

5. ഓരോ പ്രാദേശിക സഭകള്‍ക്കും അവരുടെ പഴയ ഘടനയിലേക്കും പാരമ്പര്യത്തിലേക്കും തിരിച്ചുപോകാന്‍ സ്വാതന്ത്ര്യവും കടമയുമുണ്ടെന്ന് 2-ാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനമുണ്ട്. കത്തോലിക്കാ സഭകളുടെ പരമോന്നതമായ നിയമകാര്യസമിതിയാണ് സൂനഹദോസ്.

6. ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ (അപ്പസ്‌തോലര്‍) രൂപീകരിച്ച പൗരാണിക സഭയില്‍ തുടങ്ങി, ഭൗതികസമ്പത്തിന്റെ കൈകാര്യത്തില്‍നിന്ന് പുരോഹിതവിഭാഗം വിട്ടുനില്‍ക്കുകയായിരുന്നു. അതെല്ലാം വിശ്വാസികളില്‍നിന്നു തെരഞ്ഞെടുത്ത കര്‍ത്തവ്യന്മാരെ ഏല്പിച്ചിട്ട് ആത്മീയ കാര്യങ്ങളില്‍ മാത്രം പുരോഹിതര്‍ വ്യാപരിച്ചിരുന്നു.

ചര്‍ച്ച് ആക്ടിനെ ആരും എതിര്‍ക്കുന്നില്ല

മേല്‍പറഞ്ഞ പല കാരണങ്ങളാലും സഭാധികാരികള്‍ക്ക് ഈ ആക്ടിനെ പരസ്യമായി എതിര്‍ക്കാന്‍ കഴിയില്ല. പകരം അവര്‍ മറ്റൊരു അടവാണു സ്വീകരിച്ചത്. കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശചെയ്തതും ചര്‍ചച് ആക്ടുമായി ബന്ധമില്ലാത്തതുമായ 'ദയാവധം' 'വിവാഹമോചനം' തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ അല്‍മായരെക്കൊണ്ടു വിയോജിപ്പുരേഖപ്പെടുത്തുന്ന നിവേദനത്തില്‍ ഒപ്പിടുവിച്ചുവാങ്ങി. ആ നിവേദനത്തില്‍ ചര്‍ച്ച് ആക്ടുംകൂടി - മുഖ്യമായി തന്നെ - അവര്‍ ഉള്‍പ്പെടുത്തിയിരുന്നു.

വളരെ ശ്രദ്ധേയമായ കാര്യം, ചര്‍ച്ച് ആക്ടിനെ നേരിട്ട് ആരും ഇതുവരെ എതിര്‍ത്തിട്ടില്ല എന്നുള്ളതാണ്. സമുദായ പ്രമുഖരോ, സഭാധികാരത്തോടു ചേര്‍ന്നുനില്‍ക്കുന്ന സംഘടനകളോപോലും ചര്‍ച്ച് ആക്ടിനെ എതിര്‍ക്കാത്തത്, പൗരോഹിത്യത്തിന്റെ വിഷപ്പല്ലു പറിയുന്നതില്‍ അവര്‍ക്കും എതിര്‍പ്പില്ലാത്തതുകൊണ്ടാണ് എന്നല്ലേ സൂചിപ്പിക്കുന്നത്?

കച്ചവടവും മരാമത്തു പണികളും ഇഷ്ടപ്പെടാത്ത ഒരുവിഭാഗം പുരോഹിതരും ചര്‍ച്ച് ആക്ടിനെ അനുകൂലിക്കുകയാണ്. ചര്‍ച്ച് ആക്ട് ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന അല്‍മായ സംഘടനകളുടെ മീറ്റിങ്ങുകളില്‍ ചില വൈദികരെങ്കിലും പങ്കെടുക്കുന്നതും അതുകൊണ്ടാണ്.

ചര്‍ച്ച് ആക്ടിന്റെ പ്രസക്തി

ചര്‍ച്ച് ആക്ട്, കേരളത്തിന്റെ പൊതു സമൂഹത്തില്‍കൊണ്ടുവരാവുന്ന വമ്പിച്ച മാറ്റങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകണമെങ്കില്‍ കേരള സമൂഹത്തില്‍ ക്രൈസ്തവ വിഭാഗത്തിനുള്ള സ്വാധീനവും നിര്‍ണ്ണായകത്വവും മനസ്സിലാക്കണം. ''കേരളത്തിന്റെ പരിണാമത്തില്‍ നിര്‍ണ്ണായകമായി ഇടപെട്ട രണ്ടു ശക്തികളുണ്ട്. ഒന്ന് ക്രിസ്ത്യാനിറ്റിയാണ്. മറ്റൊന്നു കമ്മ്യൂണിസവും.....'' സൂഷ്മ നിരീക്ഷകരായ ബുദ്ധിജീവികളൊക്കെ സിവിക്ചന്ദ്രന്റെ ഈ കാഴ്ചപ്പാടിനോടു യോജിക്കാനാണു സാധ്യത.

ഇന്ന്, വിവിധ ക്രൈസ്തവ സഭകള്‍ക്ക് സമ്പത്തിന്റെ ഓരോ സാമ്രാജ്യം തന്നെയുണ്ട്. പള്ളി, അരമന, മഠം, ആശ്രമം, ഇവയുടെ കീഴിലുള്ള, വന്‍കിട എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഭൂസ്വത്ത്, സ്‌കൂള്‍, കോളേജ്, ഹോസ്പിറ്റല്‍, വേറൊരു തലത്തില്‍ നില്ക്കുന്ന എണ്ണമറ്റ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മറ്റു വാടക മന്ദിരങ്ങള്‍, ഇവയുടെയെല്ലാം നടത്തിപ്പിലെ അധികാരമാറ്റമാണ് ചര്‍ച്ച് ആക്ടിലൂടെ വരാന്‍ പോകുന്നത്.

അതോടെ, സ്‌കൂള്‍, കോളേജ് അഡ്മിഷന്‍ അദ്ധ്യാപക നിയമനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവയ്‌ക്കെല്ലാം നിശ്ചിതമായ മാനദണ്ഡങ്ങളും സുതാര്യമായ കണക്കുകളും ഉണ്ടാകും. ലാഭക്കൊതിയും ധൂര്‍ത്തുമില്ലാത്ത സാധാരണക്കാരുടെ മേല്‍നോട്ടമാണ് ഇവിടെല്ലാം പുതുതായി വരുന്നത് എന്ന കാര്യമാണ് പ്രധാനം.

വിദ്യാര്‍ത്ഥികളുടെ ഫീസു കുറയും. രോഗികളുടെ ബില്ലു കുറയും. വൈദികരും കന്യാസ്ത്രീകളും കുത്തകയാക്കിയ ഉദ്യോഗങ്ങള്‍, യോഗ്യരായ കുടുംബജീവികള്‍ക്കു കിട്ടും.

ഒരു പക്ഷേ, സഭാധികാരികള്‍ക്കു പോലും കൃത്യമായി എണ്ണമറിയാത്തത്ര സ്വാശ്രയസ്‌കൂളുകളിലെ ആയിരക്കണക്കായ അദ്ധ്യാപക യുവതീയുവാക്കള്‍ക്കു ന്യായമായ ശമ്പളം ലഭിക്കും. തുണിക്കടയില്‍ ജോലിക്കു നില്ക്കുന്ന പെണ്‍കുട്ടികള്‍ക്കു കിട്ടുന്നത്ര നിസ്സാരമായ തുകയാണ് ഇപ്പോഴവര്‍ക്കു കിട്ടുന്നത്.കുട്ടികളില്‍നിന്നു മുടിഞ്ഞ ഫീസു വാങ്ങിക്കുന്ന പേരെടുത്ത സി.ബി.എസ്.സി സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ബിരുദാനന്തരബിരുദമുള്ള അദ്ധ്യാപകരുടെ കാര്യമാണ് ഈ പറയുന്നത് !

ഇവയോടൊപ്പം മേല്‍പറഞ്ഞ എണ്ണമറ്റ സ്ഥാപനങ്ങളിലെ പുതിയ നടത്തിപ്പുകാര്‍, വിവിധ ജാതിമതസ്ഥരായ മറ്റുള്ളവരോടും, മറ്റുള്ളവര്‍ അവരോടും ഇടപെടുന്ന രീതികള്‍, വിദ്യാര്‍ത്ഥികള്‍ക്കു കിട്ടുന്ന പുതിയ നീതിബോധവും സംസ്‌കാരവും എല്ലാം ചേര്‍ന്ന് സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിന്റെ കാറ്റും വെളിച്ചവും കൊണ്ടുവരും. ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ അതു പടര്‍ന്നുകയറും.

ക്രൈസ്തവ സ്വാധീനവും ദുഃസ്വാധീനവും

ക്രൈസ്തവ സമൂഹത്തിനുള്ളിലുണ്ടാകുന്ന ഓരോ സാത്വികപരിണാമവും ഇതര സമൂഹങ്ങള്‍ക്ക് ആശ്വാസമാകും. ബിഷപ്പുമാരുടെ സ്ഥാപനങ്ങളുടെ പ്രൗഢിക്ക് ഒപ്പം നില്ക്കാനായി ഇതരസമുദായസ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും പാടുപെടുന്നത് എവിടെയും കാണാവുന്ന കാഴ്ചയാണ്. സാധാരണക്കാര്‍ക്കു കടന്നുചെല്ലാന്‍ പേടിയും അപകര്‍ഷതയും തോന്നുന്ന കോളേജുകെട്ടിടങ്ങളുടെയും പഞ്ചനക്ഷത്ര നിലവാരമുള്ള വ്യാപാരസ്ഥാപനങ്ങളുടെയും നിര്‍മ്മിതിക്കും, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കും ഉള്ള അറുതികൂടിയായിരിക്കും ചര്‍ച്ച് ആക്ട് കൊണ്ടുവരുന്നത്.

വിദേശമിഷണറിമാരുടെ കാലത്ത്, സ്‌കൂളുകള്‍ സ്ഥാപിക്കുക, സാക്ഷരത നേടുക, പിന്നീടതിനെ കച്ചവടവല്ക്കരിക്കുക, കാടുവെട്ടിത്തെളിച്ചു കൃഷി, വിദേശജോലി, നഴ്‌സിംഗിന്റെ സാധ്യതകള്‍, ശാസ്ത്രീയമായ റബ്ബര്‍ കൃഷി ഇങ്ങനെ പല മേഖലകളിലും ഇതര സമുദായങ്ങള്‍ക്ക് ക്രൈസ്തവര്‍ നല്ലതും അത്ര നല്ലതല്ലാത്തതുമായ മാതൃകകളായിരുന്നല്ലോ മുന്‍കാലങ്ങളില്‍.

പ്രതീക്ഷയുടെ ആരവം

വിവിധസഭാവിഭാഗങ്ങളിലെ 13 അല്‍മായ സംഘടനകള്‍ ചേര്‍ന്ന് ജോയിന്റ് കൗണ്‍സിലുണ്ടാക്കി, ചര്‍ച്ച് ആക്ടിന്റെ സാക്ഷാത്ക്കാരത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രാദേശിക യോഗങ്ങള്‍, പോസ്റ്ററിംഗ് തുടങ്ങിയ പല ഘട്ടങ്ങളും താണ്ടി. ഒന്നുരണ്ടു വന്‍ സമ്മേളനങ്ങളും 'അല്‍മായ അവകാശപ്രഖ്യാപന'ങ്ങളും നടത്തി. 'ചര്‍ച്ച് ആക്ട് നടപ്പിലാക്കു' മെന്ന് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിക്കേ വോട്ടു ചെയ്യൂ എന്ന പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് അല്‍മായര്‍.

യു.ഡി.എഫ്., എല്‍.ഡി.എഫ്. ഭേദമില്ലാതെ ഏതു ഗവണ്‍മെന്റു വന്നാലും ചര്‍ച്ച് ആക്ട് നടപ്പിലാക്കാതെ ഏറെ നാള്‍ മുന്നോട്ടു പോകാനാകില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. കാലത്തിന്റെ ഒരു ഇടപെടല്‍ കൂടി ചര്‍ച്ച് ആക്ടിലുണ്ടെന്നു തോന്നുന്നു. പരിഷ്‌കൃതസമൂഹങ്ങള്‍ തിരസ്‌കരിച്ചതും ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകേണ്ടതുമായ പ്രാകൃതമായ ഒരു സ്വേച്ഛാഭരണമാണ് ഇക്കാലത്തും ക്രിസ്തുവിന്റെ സഭകളിലുള്ളത്, എന്നതുതന്നെയാണ് അതിനു കാരണം.

സാക്ഷാത്ക്കാരം

സഭാനവീകരണ രംഗത്തെ പടനായകനായ ജോസഫ് പുലിക്കുന്നേലും അദ്ദേഹത്തോട് ഒപ്പം നിന്ന് ജസ്റ്റീസ് കെ.റ്റി. തോമസ്, പ്രൊഫ. എന്‍.എം. ജോസഫ്, ഡോ.എം.പി. പൈലി, തുടങ്ങിയവരെല്ലാം ഏറെ നാളായി ആവശ്യപ്പെട്ടിരുന്നതാണ്.നിര്‍ദ്ദിഷ്ട 'ചര്‍ച്ച് ആക്ട്' പോലൊരു നിയമം. പുലിക്കുന്നേല്‍ പറയുന്നു, ''ഇനി എനിക്കു തിടുക്കമില്ല. അല്പം വൈകിയാല്‍ തന്നെ, ചര്‍ച്ച് ആക്ട് നിയമമാകാതിരിക്കാന്‍ പറ്റില്ല....!''

സ്വാശ്രയ മെഡിക്കല്‍ -എഞ്ചിനീയറിംഗ് പ്രവേശനകാലത്ത് കടുത്തവിശ്വാസികളായ മാതാപിതാക്കള്‍ പോലും മെത്രാന്മാരുടെ തനിനിറമറിയുകയും അവരെ ശപിക്കുകയും ചെയ്യുന്നതു കേള്‍ക്കാം. എന്നാല്‍ പെട്ടെന്നു തന്നെ അതെല്ലാം അവര്‍ മറക്കുകയും ദൈനംദിന ജീവിതത്തില്‍ തലപൂഴ്ത്തുകയും ചെയ്യുന്നു.തങ്ങള്‍ നിസ്സഹായരാണ് എന്ന ധാരണയാണിതിന്റെ കാരണം.വിദ്യാഭ്യാസമേഖലയാകെ കൈയ്യടക്കി വച്ചിരിക്കുന്ന മെത്രാന്മാര്‍ കേരളത്തിന്റെ പൊതുസമൂഹത്തിനുതന്നെ ഭീഷണിയാണ്.മുസ്ലീം എജ്യുക്കേഷന്‍ സൊസൈറ്റി നേതാക്കളുള്‍പ്പെടെയുള്ള സമുദായനേതാക്കളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇതു പറഞ്ഞു വിലപിച്ചിട്ടുള്ളതുമാണ്. പക്ഷേ ക്രൈസ്തവസഭാധികാരത്തിന്റെയും മെത്രാന്മാരുടെയും രാക്ഷസീയമായ വളര്‍ച്ചയും സ്വാധീനവും വര്‍ദ്ധിക്കുകയാണ്. 'ദുഷ്ടന്മാര്‍ പനപോലെ വളര്‍ത്തപ്പെടും' എന്ന പടുന്യായമല്ലാതെ മറ്റൊന്നും ഇതിന് പറയാനില്ല!ഈ ദുഷ്ടശക്തിയുടെ തലയ്ക്കുമുകളില്‍ തൂങ്ങുന്ന വാളാണ് ചര്‍ച്ച് ആക്ട്.

ചര്‍ച്ച് ആക്ട് നിയമമാക്കാന്‍ ഗവണ്‍മെന്റിനെയും രാഷ്ട്രീയപാര്‍ട്ടികളെയും പ്രേരിപ്പിക്കുകയും നിര്‍ബന്ധിതരാക്കുകയുമാണ് സാമൂഹ്യബോധമുള്ള കേരളീയരുടെ അടിയന്തിരമായ കടമ.മുല്ലപ്പെരിയാര്‍ പ്രശ്‌നം പോലെ തന്നെ ഗുരുതരമായതും അടിയന്തിരമായി പരിഹരിക്കേണ്ടതും കേരളീയര്‍ ഒന്നാകെ നേരിടുന്നതുമായ ഒരു വിപത്താണ് മെത്രാന്മാര്‍ പൊതുസമൂഹത്തിന്റെ മേല്‍ നടത്തുന്ന തേര്‍വാഴ്ച.


ജോണി ജെ. പ്ലാത്തോട്ടം
Ph: 944 620 3858

9 comments:

  1. Church Act എന്നാല്‍ ക്രിസ്ത്യാനികളുടെ സകല വസ്തു വകകളും സര്ക്കാര്‍ കൈയേറാന്‍ പോകുന്നു എന്ന് മനസ്സിലാക്കി വച്ചിരിക്കുന്നവര്‍ പ്രബുദ്ധ കേരളത്തില്‍ കുറെയോന്നുമല്ല ഉള്ളത്. അവരില്‍, അല്മായ ശബ്ദം സന്ദര്സിക്കുന്നവര്ക്കെന്കിലും സമ്ഭവം എന്താണെന്ന് മനസ്സിലാകാന്‍ ജോണിയുടെ ഈ പോസ്റ്റ്‌ ഏറെ സഹായകരമാണ്.

    ഇതിനെകുറിച്ച് ആരോഗ്യകരമായ ഒരു ചര്ച്ച പ്രതീഷിക്കാമോ, അതോ പതിവ് പോലെ നമ്മുടെ സമയംകൊല്ലികള്‍ വന്നു വഴക്കും വക്കാണവും ആകുമോ, എന്തോ!

    ReplyDelete
  2. ജനങ്ങളുടെ പരിപാലനത്തിനായി ഒരു രാഷ്ട്രത്തിനു മൂന്നുഘടകങ്ങളാണുള്ളത്. ഒരു വ്യക്തി,വ്യക്തിസ്വാതന്ത്ര്യം,ജനങ്ങളുടെ സ്വത്ത് സംരക്ഷിക്കുവാനുള്ള കടമ.
    ഇതുമൂന്നും സംരക്ഷിക്കേണ്ടത് ഒരു വിദേശരാജ്യമല്ല. നിലവിലുള്ള സഭയുടെ സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നത് വത്തിക്കാന്‍പോലീസല്ല. ജനങ്ങളുടെ
    നികുതികൊണ്ട് പോറ്റിപുലര്‍ത്തുന്ന ഭാരതത്തിന്‍റെ നിയമപാലകരാണ്.

    വിശ്വാസികളുടെ പണം സ്വീകരിക്കുന്നവര്‍ ആ പണം എങ്ങനെ
    ഉപയോഗിക്കുന്നുവെന്നു അറിയുവാനും വിശ്വാസിക്ക് അവകാശമുണ്ട്.ഈ സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരിനു സഭയുടെ സ്വത്തിന്മേല്‍ നികുതി പിരിക്കുവാനും അവകാശമുണ്ട്. എന്നാല്‍ നികുതി പിരിക്കുവാന്‍ ചര്‍ച്ചു ആക്റ്റ് ഉപദേശിക്കുന്നില്ല.

    അധികാരം ആദ്യം ദൈവത്തിനും പിന്നെ ഭരിക്കുന്ന ഭരണകൂടത്തിനും എന്നൊക്കെ കീറാമുട്ടികള്‍ പറഞ്ഞു ദൈവത്തെപ്പോലും പുരോഹിതര്‍ കള്ളന്‍ ആക്കുകയാണ്. ഭൂമി മുഴുവന്‍ സൃഷ്ടിച്ചത് ദൈവമാണ് എന്നുംമറ്റും ഈ പുരോഹിത മേധാവിത്വം അനുസാസിക്കുന്നവരുടെ നിയമങ്ങള്‍ പറയുന്നു.കാലങ്ങളായി ഇവര്‍ വിശ്വാസികളെ
    പറഞ്ഞു‍ കബളിപ്പിച്ചു വമ്പിച്ച ഭൂസ്വത്തിന്‍റെ ഉടമകളായി. ദൈവത്തിന്‍റെ ഭൂമിയില്‍ സര്‍ക്കാരിന് അവകാശമില്ലായെന്നു ഇവര്‍ ചിന്തിക്കുന്നു.

    പള്ളികൊള്ളകള്‍ പുറത്താകുമെന്ന് വന്നതോടെ നന്മയുടെ പ്രവചാകരെന്നു നടിക്കുന്ന ഇവര്‍ ചര്‍ച്ച് ആക്റ്റിനെ എതിര്‍ക്കുന്നതിലൂടെ തനി നിറം പുറത്തിറക്കുകയാണ്. ഇവര്‍ ഒരു വിദേശഭരണാധികാരിയുടെ നിയന്ത്രണത്തില്‍ ഈ ഭൂസ്വത്തുക്കള്‍ കയ്യടക്കിവെച്ചിരിക്കുന്നത് രാഷ്ട്രത്തോട്ചെയ്യുന്ന അനീതിയാണ്. പുരോഹിതരെ,ദൈവ സ്നേഹത്ത്തോടൊപ്പം ദേശസ്നേഹവും പുലര്‍ത്തൂ.

    കൃഷ്ണയ്യരുടെ ബില്ല്പോലെ ഭരണഘടനയുടെ 26വകുപ്പ് അനുസരിച്ച് നമ്മുടെ രാജ്യത്തിനു രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക കാര്യങ്ങളെ നിയന്ത്രിക്കുവാന്‍
    നിയമങ്ങളുണ്ട്. മുണ്ടശ്ശേരിയുടെ പ്രസിദ്ധമായ ബില്ലിനെ വിമോചന സമരം വഴി നിങ്ങള്‍ പരാജയപ്പെടുത്തി. ബഹുജനം കഴുതകള്‍ എന്നു പറഞ്ഞതുപോലെ കുറെ കഴുതകള്‍ നിങ്ങളെ ചുമക്കാന്‍ അന്ന് ഉണ്ടായിരുന്നു. ഇന്ന് ജനം കഴുതകള്‍ അല്ല. നിങ്ങളുടെ കൈകളില്‍ ശായിത്താന്‍റെ കുരിശു എന്നു ജനത്തിന് അറിയാം. ഇന്ന്
    വിമോചനംവേണ്ടത് നിങ്ങളില്‍ നിന്നുമാണ്. ശായിത്താന്‍ പരാജയപ്പെടുമെന്നാണ് ഞങ്ങള്‍ പഠിച്ച ക്രിസ്തീയശാസ്‌ത്രം.

    ReplyDelete
  3. ചര്‍ച്ച്‌ ആക്റ്റ് നടപ്പാക്കുന്ന കാര്യത്തില്‍ നിയുക്ത കാര്‍ഡിനല്‍ ആലഞ്ചേരി പിതാവ് തന്നെ മുമ്പോട്ട്‌ വരുമെന്ന് തോന്നുന്നു. ഇന്നലെ അദ്ദേഹം നടത്തിയ ഒരു അഭിമുഖത്തില്‍ കത്തോലിക്കര്‍ അഭിമുഖികരിക്കുന്ന പ്രധാന ഒരു ആരോപണം സഭ നടത്തുന്ന സ്ഥാപനവല്‍ക്കരണം എന്ന പ്രതിഭാസവും അതുണ്ടാക്കിയ പ്രത്യാഖാതങ്ങളും ആനെന്നു പറയുന്നു. അതില്‍നിന്നു മോചനം നേടാനുള്ള മാര്‍ഗങ്ങള്‍ സ്വികരിക്കും എന്നും അദ്ദേഹം പറഞ്ഞു. മൃത ശരിരം വെച്ചല്ല കണക്കു പറയേണ്ടതെന്നും കണക്കുകള്‍ ജിവിച്ചിരിക്കുമ്പോള്‍ തന്നെ പറയേണ്ടതാനെന്നും അദ്ദേഹം പറഞ്ഞു.

    അതുപോലെ പിരിവു സംസ്കാരത്തിനും പോരായ്മകള്‍ ഉണ്ടെന്നു പറഞ്ഞ അദ്ദേഹം സഭയുടെ നേരെ വരുന്ന യാതൊരു സത്യവുമില്ലാത്ത ആരോപണങ്ങള്‍ അദ്ദേഹത്തെ വളരെ വേദനിപ്പിക്കുന്നു എന്നും പറയുകയുണ്ടായി.
    വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ വാങ്ങുന്നതിനെ പുര്‍ണമായും എതിര്‍ത്ത അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമവാക്യം സഭയില്‍ ഉണ്ടാക്കി കുടായ്കയില്ല. അങ്കമാലി സമരത്തില്‍, ജോലിക്കാര്‍ക്ക് കൊടുക്കേണ്ടത് കൊടുത്ത് എത്രയും വേഗം പ്രശ്നം തിര്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ട കാര്യവും സുചിപ്പിച്ചു. നല്ല ഒരു നേതൃത്ത്വം ഉണ്ടായാല്‍ മുക്കാല്‍ പ്രശ്നങ്ങളും തിരുമെന്നു തന്നെയാണ് ഇതൊക്കെ കാണിക്കുന്നത്. അങ്ങിനെയെങ്കില്‍ അല്മായാ ശബ്ദത്തിന്റെ നല്ല പിന്തുണ അദ്ദേഹത്തിനു കൊടുത്ത് ഒരു നല്ല വിപ്ലവത്തിന് വഴിയൊരുക്കാന്‍ എല്ലാവരും സഹായിക്കെണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

    ReplyDelete
    Replies
    1. Dear Mr. Francis,

      You have been very active in this forum by posting numerous interesting comments. Would you like to become a Contributor of Almaya Sabdam? If interested, please contact me by sending a mail to almayasabdam@gmail.com

      Administrator,
      Almaya Sabdam

      Delete
  4. റോഷന്‍ സുചിപ്പിച്ച അഭിമുഖം ഞാനും കണ്ടിരുന്നു. അദ്ദേഹത്തിന്‍റെ സ്വപ്നം എല്ലാ മതങ്ങളും സൌഹൃദത്തോടെ ജിവിക്കുന്ന ഒരു ഭാരതം ആണെന്ന് അദ്ദേഹം പറഞ്ഞത് എന്നെ വളരെ ആകര്‍ഷിച്ചു. അമുല്യമായ ജ്ഞാനം മനുഷ്യന് പകര്‍ന്നു കൊടുത്ത ഭാരതിയ ആധ്യാത്മികതയെ നാം തള്ളി പറഞ്ഞതിന്റെ പ്രത്യാഖാതം നാം കണ്ടു കഴിഞ്ഞു. ആലഞ്ചേരി പിതാവിന്റെ ആഹ്വാനം ചെവിക്കൊള്ളാന്‍ നാം തയ്യാറായാല്‍ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കാന്‍ നമുക്ക് കഴിയും. ക്രിസ്ത്യാനികളുടെ മാത്രം കണക്കു ആരെയും കാണിക്കാന്‍ പാടില്ല എന്ന ചിന്ത തെറ്റാണ്. അത് ഇടവക തലത്തിലും രൂപതാ തലത്തിലും സുതാര്യമായിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
    അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം, പ്രശ്നങ്ങള്‍ പറഞ്ഞു തിര്‍ക്കണം എന്നതാണ്. അതിനുള്ള വേദി ഇടവകതലത്തില്‍ തന്നെ ഉണ്ടാവണം. ബ്രഹ്മാണ്ടന്‍ പള്ളികള്‍ തിര്‍ക്കുന്നതിനോടും അദ്ദേഹം യോജിച്ചില്ല. അത്യാവശ്യം തിര്‍ത്താടന കേന്ദ്രങ്ങളിലോഴിച്ചു അത് പാടില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത്. സഭാധികാരികള്‍ വസ്തുതകളെ ശരിയായി കാണാനുള്ള വിവേകം കാണിച്ചാല്‍ കത്തോലിക്കാ സഭ സമുഹത്തിന് എന്നും ഒരു മാതൃക തന്നെ ആയിരിക്കും. ഒരു കാര്യത്തിലും കാര്‍ക്കശ്യം എടുക്കാതെ പരസ്പര സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും പാത നാം തിരഞ്ഞെടുത്താല്‍ വലിയ മാറ്റങ്ങള്‍ക്കു വേദിയാകാന്‍ നമുക്ക് കഴിയും. വ്യവസ്തകളില്ലാത്ത സ്നേഹത്തിന്റെതാവട്ടെ നമ്മുടെ പാത. ഹിന്ദുവിനെയും, മുസ്ലിമിനെയും സൃഷ്ടിച്ചത് ഒരു ദൈവം തന്നെയാണെന്ന് കാണുക.
    ഓരോ ദേവാലയത്തിലും ശാന്തമായിരുന്നു ധ്യാനിക്കാനും യേശുവിനോടോത്തു അല്‍പ്പ നേരം ആയിരിക്കാനും അവസരം ഒരുക്കുക. 1000 വാട്ട്സിന്റെ കാതടപ്പിക്കുന്ന ആമ്പ്ലിഫയെര്‍ അല്ല നമുക്ക് വേണ്ടത്. പിരിവിനും സാമുഹ്യ കാര്യങ്ങള്‍ പറയാനുമുള്ള വേദിയുമല്ല ദേവാലയം.
    എനിക്ക് ശക്ത്തമായി തോന്നുന്നത് സ്വതന്ത്ര അല്‍മായ സന്ഖടനകള്‍ക്ക് പറയാനുള്ളത് പറയാന്നും ശരിയെന്നത് സ്വികരിച്ചു സഭ നവികരിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കുമെന്ന് തന്നെയാണ്. ഈ തൊഴുത്ത് വൃത്തിയാക്കാന്‍ എല്ലാവരും സഹായിച്ചാല്‍ നന്ന്.

    ReplyDelete
  5. Johny Platthottam has summarised and elucidated the Church Act for all interested, lay and clergy, hoping to create an interest to study and evaluate it for themselves. If the present ecclesiastical set-up in India is sincere about following Jesus' summoning to the rich man wanting to follow him - leave everything you have (which means everything that hinders you to gain entry to Gods' sphere) - the Church Act is the liberation they ought to welcome with stretched arms. If the Indian church hierarchy is sincere, they would undoubtedly know, that the only factor encumbering and hindering them from authentic christian involvement in social life is the enormous wealth they have amassed and find it difficult to manage in a really humane and Christian way.

    If the Church in India seeks to be authentic, its present authority should make themselves content to quit the thohuwabohu of earthly concerns. Then they wouldn’t need to be constantly busy or productive in the secular sense - to seek non-conscientious ways to bluff the gov. to appropriate the so called minority favours, to construct sky-scrapers and shopping complexes, to buy the latest gadget for personal use, to look for public acclaim using the news and social media to project an image that is totally far the true one, to compare their religion and their own denomination with the rest of them, to make more money to keep up with the Tatas and Birlas, to spend their time going after glory or power, to conquer other lands on the pretext of extending spiritual services to their folk or prevent old and enormously wealthy monasteries from going to extinction, to be rude or violent to others in following all these unchristian goals... ... , in short, to be stinkingly selfish and greedy.

    The Chruch Act is the right thing that will give back to the clergy the complete freedom to spiritual ministry.

    ReplyDelete
  6. ജോണിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഉണ്ടായത് അടുക്കം ആറ്റിലെ തെളിനീരില്‍ ഇറങ്ങി നിന്ന അനുഭവമാണ്. കുറച്ചുതാഴെ ക്രീപ്പ്മില്ല് കഴിഞ്ഞുള്ള തീക്കോയി ആറ്റില്‍ നില്ക്കുന്ന അവസ്ഥയായിരുന്നു ഏതാനും ദിവസമായി അല്മായശബ്ദത്തില്‍.
    ചര്‍ച്ച് ആക്ട് എന്താണെന്നും എന്തിനാണെന്നും അതിന്റെ രാഷ്ട്രീയ, സാമ്പത്തിക,സാമുദായിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും ലളിതമായി ജോണി വിവരിച്ചിരിക്കുന്നു.
    വി.പി സിംഗ്, അണ്ണാഹസാരെ,വി.എസ് എന്നിവര്‍ സമീപകാലത്ത് അഴിമതിക്കെതിരെ പോരാട്ടം നടത്തിയവരാണ്. ഇവരെ എങ്ങിനെയാണ് സംഘടിത, സ്ഥാപിത താല്പര്യക്കാര്‍ ഒതുക്കിയതെന്നും ഒതുക്കിക്കൊണ്ടിരിക്കുന്നതെന്നും ജനുവരി 18 ലെ മംഗളം പത്രത്തില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതിയിരുന്നു. ഏതാണ്ട് അതുപോലെ ജസ്റ്റീസ് കൃഷ്ണയ്യരേയും വെടക്കാക്കി അദ്ദേഹത്തിന്റെ ശുപാര്‍ശകളില്‍ നിന്നും ജനശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനുള്ള ഗൂഢനീക്കങ്ങള്‍ സഭയും രാഷ്ട്രീയ നേതൃത്വവും നടത്തുന്നില്ലേ എന്ന് സംശയമുണ്ട്.
    ജോണി ചൂണ്ടിക്കാണിച്ച നിയമ വശങ്ങള്‍ മുന്‍നിര്‍ത്തി കേസ്സ് ഫയല്‍ ചെയ്ത് കോടതി ഇടപെട്ടുകൊണ്ടല്ലാതെ ഇവിടെ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
    തെരഞ്ഞടുപ്പ് കാലത്ത് മെത്രാസന മന്ദിരങ്ങള്‍ നിരങ്ങി വോട്ടുപിടിക്കുന്നതല്ലേ കമ്മറ്റിക്കാരുടെ അടുത്ത് ചെല്ലുന്നതിലും എളുപ്പം.
    നമ്മുടെ രാജ്യത്തെ വിവരാവകാശ നിയമവും മത സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലല്ലോ.

    ReplyDelete
  7. 'ഓരോ രൂപതാ സെന്ററിലേക്കും (മെത്രാസനം) അതിന്റെ കീഴിലുള്ള പള്ളികളില്‍നിന്ന് പ്രതിനിധികളെ തെരഞ്ഞെടുത്തയയ്ക്കും. ആ പ്രതിനിധികളുടെ ട്രസ്റ്റാണ്, ഇടവകകളിലേതുപോലെ, രൂപതയുടെ ഭൗതികസമ്പത്തു ഭരിക്കുന്നത്'
    ഇടവകകളിലും രൂപതകളിലും തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റികള്‍ ഭരണം നടത്തുക എന്ന നിയമം പ്രാബല്യത്തിലായാല്‍ എന്തു സംഭവിക്കും എന്നറിയാന്‍ നാം ദൂരെയെങ്ങും പോകണ്ടാ. നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ മികച്ച ഉദാഹരണങ്ങളാണ്. എന്തിന് സഹകരണ സംഘങ്ങളുടെ ഭരണ സമിതികളുടെ ഘടന നോക്കിയാലും മതി.
    സത്യത്തില്‍ ഇത് നല്‍കുന്ന അനന്ത സാദ്ധ്യതകളെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഗൗരവമായി ചിന്തിച്ചിട്ടില്ല എന്നുറപ്പാണ്. അല്ലെങ്കില്‍ അവര്‍ പണ്ടേ ഈ നിയമം പാസ്സാക്കിയേനെ.
    വറ ചട്ടിയില്‍ നിന്നും അടുപ്പിലേക്ക് എന്ന സ്ഥിതി ഉണ്ടാകുമോ എന്നു ഞാന്‍ ശങ്കിക്കുന്നു. ഇന്ന് ഏതു പള്ളിയിലും കമ്മറ്റിക്കാരുണ്ട്. അധികാരങ്ങളൊന്നും ഇല്ലാതിരുന്നിട്ടുപോലും ചില സ്ഥിരം കുറ്റികളാണ് അംഗങ്ങള്‍.
    സാമാന്യവിശ്വാസിക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല.
    പണ്ടാരോ പറഞ്ഞപോലെ ഇന്ത്യയിലുള്ള ഇന്നത്തെ ജനാധിപത്യത്തേക്കാള്‍ നല്ലത് തിരുവിതാംകൂര്‍ മഹാരാജാക്കന്മാരെപ്പോലുള്ളവരുടെ രാജഭരണമാണ്.അതുപോലെ നല്ല വൈദികര്‍ക്ക് മറ്റാരേക്കാള്‍ നല്ലകാര്യങ്ങള്‍ നാട്ടില്‍ ചെയ്യാന്‍ കഴിയും.
    അതുകൊണ്ട് എനിക്ക് പറയാനുള്ളത് കേരളത്തിലെ വൈദികര്‍ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ പരാജയപ്പെട്ടാല്‍ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കുമെന്നാണ്. അധികാരവും, പദവിയും, സമ്പത്തും, സ്ഥാനമാനങ്ങളും നഷ്ടപ്പെടുന്നത് പുരോഗിതശ്രേണിക്കായിരിക്കും.
    ഒന്ന് നിങ്ങള്‍ ഓര്‍മ്മിക്കണം. ചുമരില്ലാതെ നിങ്ങള്‍ക്കും ചിത്രം വരക്കാനാവില്ല. പറഞ്ഞുകേട്ടത് ശരിയാണെങ്കില്‍ പ്രിയ വൈദിക സഹോദരന്മാരെ, പുതിയ കര്‍ദ്ദിനാള്‍ നിങ്ങള്‍ക്ക് നല്ലൊരവസരം തന്നിരിക്കുകയാണ്. something is better than nothing .
    വിശ്വാസികളുടെ ഈ മുന്നേറ്റം തീര്‍ത്തും നിസാരമായി കാണരുത്.
    slow and stady wins the race എന്നാണെങ്കില്‍, 'സൂര്യനസ്തമിക്കാത്ത' എന്ന് പുകള്‍പെറ്റ ബ്രിട്ടീഷ് സാമ്രാജ്യത്തെ ഈ നാട്ടില്‍നിന്ന് കെട്ടുകെട്ടിച്ചെങ്കില്‍, ദൈവനീതി എന്നൊന്നുണ്ടെങ്കില്‍, അത് സത്യമാണെങ്കില്‍ നിങ്ങളുടെ ദുരിതം സമാഗതമായിരിക്കുന്നു.
    ഞങ്ങള്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെന്നുമോര്‍ക്കുക

    ReplyDelete
  8. “ഞങ്ങള്‍ വിശ്വാസികള്ക്ക്ി നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെന്നുമോര്ക്കുകക.”

    Thonnika-യുടെ മുകളില്‍ കാണുന്ന കമന്റില്‍ നിന്നുള്ള വാചകമാണ് ഉദ്ധരിച്ചിരിക്കുന്നത്.

    നരിക്കാടനെ പോലുള്ള കാടന്‍ നരികള്‍ - ഫാ. മൈക്കള്‍ നരിക്കാടന്‍)) - ഇത് ഓര്മവയ്ക്കുന്നത് നന്നായിരിക്കും.

    ReplyDelete