Translate

Tuesday, January 10, 2012

ആഗോളസഭയിലെ മെത്രാന്മാര്‍ക്ക് ഒരു തുറന്ന കത്ത്

Pope Benedict has made worse just about everything that is wrong with the Roman Catholic Church and is directly responsible for engineering the global cover-up of child rape perpetrated by priests, according to this open letter to all Catholic bishops
Read the full letter by Dr. Hans Küng:
http://dgsma.wordpress.com/hans-kung-open-letter-full-text/

ആഗോളസഭയുടെ ദയനീയാവസ്ഥയെപ്പറ്റിയുള്ള കുറിപ്പ് വായിച്ചിട്ട് അതൊന്നു മലയാളത്തില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ചതുകൊണ്ട്, പ്രൊഫ. ഹാന്‍സ് ക്യൂങ് ലോകമെങ്ങുമുള്ള മെത്രാന്മാര്‍ക്കായി എഴുതിയ തുറന്ന കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ എടുത്തെഴുതുകയാണ്. വളരെ നീണ്ട കത്തായതിനാല്‍, അല്പം ചുരുക്കാതെ തരമില്ല.

വന്ദ്യരായ മെത്രാന്മാരേ,
പോപ് ബെനെടിക്റ്റിന്റെ തിരഞ്ഞെടുപ്പിന്റെ അഞ്ചാം വാര്‍ഷികത്തില്‍, സഭയുടെ സേവകന്‍ എന്ന നിലക്ക്, ഞാന്‍ ഈ തുറന്ന കത്ത് നിങ്ങള്‍ക്കെഴുതുകയാണ്. പ്രോട്ടെസ്റ്റന്റ് നവീകരണത്തിന് ശേഷം വിശ്വാസയോഗ്യത ഏറ്റവും കുറവായ അവസ്ഥയിലേയ്ക്ക് വീണുപോയ സഭയെപ്പറ്റിയുള്ള ഉത്‌ക്കണ്‍ഠയാണ് ഇതിനെന്നെ പ്രേരിപ്പിക്കുന്നത്.

ദുഃഖത്തോടെ പറയട്ടെ, രണ്ടാം വത്തിക്കാന്റെ അരൂപിയില്‍ ഒരു തുടര്‍നവീകരണത്തിന് തുടക്കമിടുമെന്ന് എന്നെപ്പോലുള്ളവര്‍ പുതിയ പോപ്പില്‍ പ്രതിഷ്ഠിച്ച പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. ഇക്കാര്യം അദ്ദേഹത്തെ ഞാന്‍ നേരിട്ട് പലപ്പോഴായി ധരിപ്പിച്ചിട്ടുണ്ട്. സ്ഥാനാരോഹണശേഷം, വിശ്വാസം, ശരണം, സ്നേഹം എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ചാക്രികലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. പക്ഷേ, കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാര്യം വരുമ്പോള്‍, അദ്ദേഹം തുടര്‍ച്ചയായി അവസരങ്ങളെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താം.

1. പ്രോട്ടെസ്റ്റന്റ് സഭകളുമായി പൊതുധാരണയില്‍ എത്തുന്നതില്‍ വരുത്തിയ അമാന്തം.
സത്യസഭകളെന്ന പദവി അവര്‍ക്കും കൊടുക്കുന്നതിനും അവരുടെ ആരാധനക്രമങ്ങളെ അംഗീകരിക്കുന്നതിനും കാണിക്കുന്ന വൈമനസ്യം ഇന്നും അവരെ നമ്മില്‍നിന്ന്  അകറ്റി തന്നെ നിറുത്തുന്നു.      

2. സഭയുടെ ആരാധനക്രമത്തില്‍, യഹൂദരുടെ തിരിച്ചറിവിനും മാനസാന്തരത്തിനുമായുള്ള പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ക്കുകവഴി, അവരുമായുള്ള ബന്ധത്തെയും അദ്ദേഹം വഷളാക്കി. കടുത്ത യഹൂദവിരോധികളും അക്കാരണത്താല്‍ റോമായുമായി വിഘടിച്ചു നിന്നിരുന്നവരുമായ മെത്രാന്മാരെ തിരിച്ചെടുത്തു. മാത്രമോ, നാസികളുടെ യഹൂദക്കൊലകള്‍ നടന്നപ്പോള്‍, കുറ്റകരമായ മൌനം പാലിച്ച പീയൂസ് പന്ത്രണ്ടാമനെ വിശുദ്ധനെന്നു പ്രഖ്യാപിക്കാനുള്ള തത്രപ്പാടിലുമാണ് അദ്ദേഹം.
കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച Rev. Rainero Cantalamessa വത്തിക്കാനില്‍ വച്ച് നടത്തിയ യഹൂദവിരുദ്ധ പരാമര്‍ശങ്ങളെ തള്ളിപ്പറയാനും അദ്ദേഹം ശ്രദ്ധിച്ചില്ല.

3. മുസ്ലിങ്ങളുമായി പരസ്പര വിശ്വാസത്തിലും സമരസതയിലുമെത്താനുള്ള ദീര്‍ഘദൃഷ്ടി അദ്ദേഹത്തിനില്ലാതെ പോയി. മറിച്ച്, തീര്‍ത്തും അനാവശ്യമായി, 2006 ല്‍ Regensburg ല്‍ വച്ച് നടത്തിയ പ്രഭാഷണത്തിന്റെ രീതിയില്‍, അക്രമത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും കുറ്റം ചുമത്തി അവരെ അകറ്റി നിറുത്തുകയാണ് ഈ പോപ്പ്.

4. "അവര്‍ യൂറോപ്പിലെ അധിനിവേശക്കാരുടെ മതത്തിനായി കാത്തിരിക്കുകയായിരുന്നു" എന്ന മടയത്തരം വിളിച്ചുപറഞ്ഞ് ബെനെടിക്റ്റ് പതിനാറാമന്‍ ലാറ്റിന്‍ അമേരിക്കയിലെ ആദിവാസികളുടെ അപ്രിയം സമ്പാദിച്ചു.

5. ആഫ്രിക്കയിലെ പാവങ്ങളോട്  എയിഡ്സ് പ്രതിരോധത്തിനായിപ്പോലും ഉറകളുടെ ഉപയോഗം തെറ്റാണെന്ന് കല്പ്പിച്ചു. ജനസംഖ്യാവര്‍ദ്ധനവും അസഹ്യമായ ദാരിദ്ര്യവുമൊന്നും ഇക്കാര്യത്തില്‍ ഒരയവ് വരുത്താന്‍ പോപ്പിനെ പ്രേരിപ്പിക്കുന്നില്ല.
   
6. ആധുനിക ശാസ്ത്രത്തിന്റെ പല പരീക്ഷണങ്ങളോടും
പരിണാമസിദ്ധാന്തത്തോടും ഇന്നും സഭ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

7. എന്നാല്‍, അധികാരതലത്തില്‍, സഭയുടെ ഏറ്റവും വലിയ പാതകം, പ്രിയ മെത്രാന്മാരേ, ഇതൊന്നുമല്ല. പല തവണ ഈ പോപ്പ്, തന്റേതായ വിശേഷണങ്ങളും വ്യാഖ്യാനങ്ങളും കൂട്ടിച്ചേര്‍ത്ത് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പഠനങ്ങളില്‍ വെള്ളം ചേര്‍ത്ത് ഫലശൂന്യമാക്കി. ആ കൌണ്‍സിലിന്റെ നേട്ടങ്ങളായ ആരാധനാപരിഷ്ക്കാരങ്ങളെയും മതങ്ങളുടെ സ്വാതന്ത്ര്യത്തെയും യാഹൂദരോടുള്ള സമഭാവനയെയും അങ്ങേയറ്റം എതിര്‍ത്ത് തെന്നിപ്പോയ Pius X Society യിലെ അംഗങ്ങളെ നിരുപാധികം തിരിച്ചുവിളിച്ചതും ഈ പോപ്പ് തന്നെ.

8. കാനോന്‍ നിയമം അനുസരിച്ചുപോലും സഭയില്‍ ഏറ്റവും വലിയ അധികാരമായിരിക്കേണ്ട എക്യുമേനിക്കല്‍ കൌണ്‍സിലിനെതിരെയാണ് മിക്കപ്പോഴും ഇദ്ദേഹത്തിന്റെ നിലപാടുകള്‍. എല്ലാ വിധത്തിലും കടുത്ത യാഥാസ്ഥിതികനാണ് ബെനെഡിക്റ്റ്  XVI. ഇപ്പോഴും അദ്ദേഹം മദ്ധ്യശതകത്തിലെ Tridentine രീതിയില്‍, ലത്തീനില്‍, പുറം തിരിഞ്ഞുനിന്നുള്ള കുര്‍ബാന ചൊല്ലുന്നു!

ഇക്കാരണങ്ങളാല്‍, റോമായുമായുള്ള ബന്ധം തന്നെ പല സഭകളിയും ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ അറിയാവുന്ന നിങ്ങളും മന:പ്രയാസത്തിലാണെന്ന് എനിക്കറിയാം. എന്നാല്‍, Roman Curia എന്ന സ്വേച്ഛാധിപതി എല്ലാ വിയോജിപ്പുകളെയും അടിച്ചമര്‍ത്തുകയാണ്. "ക്രിസ്തുവിന്റെ വികാരി" നിയമനിര്‍മ്മാണവും നടത്തിപ്പും സ്വന്തം കൈയിലെടുത്ത് വിധികര്‍ത്താവായി വാഴാനാണ് ശ്രമിക്കുന്നത്. ഈ അധികാരഗര്‍വ് ജനത്തെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. പോപ്പിന്റെ കണ്ണഞ്ചിക്കുന്ന പ്രത്യക്ഷങ്ങളും ധൂര്‍ത്തയാത്രകളും പരസ്യപ്രസ്താവനകളും മനുഷ്യരെ മയക്കുന്നില്ലെന്നായിട്ടുണ്ട്. പ്രത്യേകിച്ച്, ലൈംഗിക ധാര്‍മ്മികതയുടെ കാര്യത്തില്‍, രാജ്യങ്ങളെല്ലാം സ്വന്തം വഴി കണ്ടെത്തുകയാണ്. ധാരാളം പേര്‍ സഭയെ ഉപേക്ഷിച്ച് പോകുന്നുമുണ്ട്.

ആയിരക്കണക്കിനാണ് വൈദികര്‍ പോലും സെലിബസിയുടെ പേരില്‍ സഭ വിട്ടുപോകുന്നത്. എണ്ണത്തിലും ഗുണത്തിലും ദൈവവിളികള്‍ പരിതാപകരമായി കുറഞ്ഞുവരുന്നു. നിരാശതയാണ് ഇന്ന്  വൈദികരുടെയും അല്മായരുടെയും ഏറിവരുന്ന വികാരം. സഭയുടെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി കേഴുന്നവര്‍ ധാരാളമാണ്.

ഇതിനെല്ലാം പുറമെയാണ്, വൈദികരുടെ കൈകളാല്‍ പീഡിതരായവരുടെ നീതിക്കുവേണ്ടിയുള്ള നിലവിളി. അതോ, ലോകമെമ്പാടും. ഈ കുറ്റകൃത്യങ്ങള്‍ മൂടിവയ്ക്കാനുള്ള പ്രവണത തുടങ്ങിയത്, കാര്‍ഡിനല്‍ റാറ്റ്സിംഗര്‍ (1981 - 2005) തലവനായി പ്രവര്‍ത്തിച്ചിരുന്ന Roman Congregation for the Doctrine of Faith ആണ്. Pope John Pau II ന്റെ കാലത്ത് തന്നെ, മെയ് 18, 2001 ല്‍ റാറ്റ്സിംഗര്‍ തന്നെ "ഗുരുതരമായ തെറ്റുകള്‍" എന്നൊരു ഔദ്യോഗിക കടലാസ് എല്ലാ മെത്രാന്മാര്‍ക്കും അയച്ചിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റിയും അവയ്ക്കു നല്‍കേണ്ട ശിക്ഷകളെപ്പറ്റിയും അതില്‍ നടപടികള്‍ നിഷ്ക്കര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഇക്കാര്യത്തില്‍ ഒരു നിരുപാധിക ക്ഷമാപണവും കൃത്യമായ നയപ്രഖ്യാപനവും കര്‍ദിനാള്‍ റാറ്റ്സിംഗര്‍ പോപ്പായപ്പോള്‍ നടത്തുമെന്ന് ഏറെപ്പേര്‍  പ്രതീക്ഷിച്ചിരുന്നു. പകരം അദ്ദേഹം ചെയ്തത്, കര്‍ദിനാളന്മാരുടെ ഡീന്‍ വഴി തന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയായിരുന്നു!  

പ്രിയ മെത്രാന്മാരേ, ഈ ചോദ്യം നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. ഈ സഭക്കും നിങ്ങളുടെ രൂപതകള്‍ക്കും എന്താണിനി സംഭവിക്കാന്‍ പോകുന്നത്? സഭയുടെ നവീകരണത്തിനായി ഒരു പുതിയ പ്രോഗ്രാം മുമ്പോട്ട്‌ വയ്ക്കാന്‍ ഞാന്‍ മുതിരുന്നില്ല. കൌണ്‍സിലിനു മുമ്പും അത് കഴിഞ്ഞും ഞാന്‍ അങ്ങനെ പല തവണ ചെയ്തിട്ടുണ്ട്. പകരം, ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്, ആറ് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനാണ്. ഇന്നത്തെ സാഹചര്യത്തില്‍, ലോകത്തിലുള്ള സ്വരമില്ലാത്ത ആയിരങ്ങള്‍ തീക്ഷ്ണമായി അംഗീകരിക്കുന്ന ആറ് നിര്‍ദേശങ്ങള്‍:

1. ഒരു കാരണവശാലും നിങ്ങള്‍  മൌനം പാലിക്കരുത്. ഈ അവസരത്തില്‍ മൌനമവലംബിക്കുക നിങ്ങളോരോരുത്തരെയും വത്തിക്കാന്റെയും സഭാനേതൃത്വത്തിന്റെയും തെറ്റുകളില്‍ പങ്കാളികളാക്കും. സഭയുടെ ചില നിയമങ്ങളും നടപടികളും വിപരീത ഫലം ഉളവാക്കുമെന്നറിയുമ്പോള്‍, അത് പരസ്യമായി വെളിപ്പെടുത്തുക. നേതൃത്വത്തോടുള്ള നിങ്ങളുടെ വിശ്വാസപ്രഖ്യാപനമല്ല, മറിച്ച്, സഭയുടെ  നവീകരണത്തിന് വേണ്ടിയുള്ള ആര്‍പ്പുവിളികളാണ് റോമായില്‍ മുഴങ്ങേണ്ടത്.

2. തനതായ നവീകരണ പ്രക്രിയകള്‍ക്ക് തുടക്കമിടുക. പരാതികള്‍ അയച്ചിട്ട്, വെറുതേ നോക്കിയിരുന്നിട്ട്  ഒരു കാര്യവുമില്ല. അവനവന്റെ ചുറ്റുപാടില്‍ ചെയ്യാവുന്നതൊക്കെ ചെയ്യുക. നിങ്ങള്‍ മനസ്സുവച്ചാല്‍, ഓരോ രൂപതയിലും ഇടവകയിലും പലതും സംഭവിപ്പിക്കാം. വിശ്വാസികള്‍ മുന്‍കൈ എടുക്കുന്നിടത്തൊക്കെ നിങ്ങള്‍ അവരുമായി സഹകരിക്കണം.

3. ഒരുമിച്ച് നീങ്ങുക. റോമന്‍ ക്യൂരിയായുടെ രൂക്ഷമായ എതിര്‍പ്പുകളെ തളര്‍ത്തിയാണ്, രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ പോപ്പിന്റെയും മെത്രാന്മാരുടെയും കൂട്ടുത്തരവാദിത്വം അംഗീകരിക്കപ്പെട്ടത്. അപ്പോസ്തോലന്മാര്‍ മാതൃക തന്നത് അത്തരം ഒരു കൂട്ടനേതൃത്വത്തിനാണ്. ആ നല്ല തുടക്കത്തെ ഇല്ലായ്മ ചെയ്യാന്‍ കൌണ്‍സില്‍ കഴിഞ്ഞുടനെതന്നെ നീക്കങ്ങളുണ്ടായി. Pope Paul VI ന്റെ സെലിബസി നിയമങ്ങള്‍ മറ്റ് മെത്രാന്മാരുമായി ആലോചിക്കാതെയായിരുന്നു അടിച്ചേല്‍പ്പിച്ചത്. അതേത്തുടര്‍ന്ന് പോപ്പിന്റെ അധികാരവൃന്ദം അതിന്റെ  സ്വേച്ഛാധിപത്യപ്രവണതകള്‍ മേല്‍ക്കുമേല്‍ ശക്തിപ്പെടുത്തിയെടുക്കുകയായിരുന്നു. ആരാധനക്രമങ്ങള്‍ പോലും ഇക്കൂട്ടര്‍ ഏകപക്ഷീയമായി തിരുത്തിക്കൊണ്ടിരുന്നു. ഈ രീതികള്‍ മാറണമെങ്കില്‍, നിങ്ങള്‍ വൈദികരും വിശ്വാസിസമൂഹവുമായി ഒന്നുചേര്‍ന്ന് മുന്നോട്ടു വരണം. തനിയെ നിങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല.

4. നിരുപാധികമായ അനുസരണ ദൈവത്തിനു മാത്രമുള്ളതാണ്. പോപ്പ് ഒരു മാനുഷികഘടകം മാത്രമാണ്. പത്രോസിന്റെ തെറ്റായ തീരുമാനങ്ങളെ ചെറുത്തുനില്‍ക്കാന്‍ പോള്‍ കാണിച്ച ധൈര്യം നിങ്ങള്‍ക്കും ആകാം (Galatians 2:11). സുവിശേഷത്തിന്റെ ആത്മാവിനു നിരക്കാത്തവ എവിടെ കണ്ടാലും അതിനോടെതിര്‍ക്കാന്‍ ഓരോ വിശ്വാസിക്കും കടമയും അധികാരവും ഉണ്ടായിരിക്കട്ടെ. ആരാധനക്രമത്തില്‍ നാട്ടുഭാഷയുടെ ഉപയോഗം, മിശ്രവിവാഹത്തെ സംബന്ധിച്ചുള്ള അയവുകള്‍, മനുഷ്യാവകാശങ്ങള്‍ക്കും സമത്വത്തിനും വേണ്ടിയുള്ള നിലപാട്, അന്യ മതങ്ങള്‍ക്ക് നേരേ കാണിക്കേണ്ട ബഹുമാനവും സഹിഷ്ണുതയും തുടങ്ങിയവ വത്തിക്കാന്‍ കൌണ്‍സില്‍ നേടിയെടുത്തത് താഴെനിന്നുള്ള നിരന്തര സമ്മര്‍ദ്ദംവഴി മാത്രമാണ് എന്നോര്‍ക്കുക.

5. പ്രാദേശികമായ പോംവഴികളെ തെരയുക. റോമായിലെയും യൂറോപ്പിലെയും ചുറ്റുപാടുകളാവില്ല മറ്റ് രാജ്യങ്ങളിലും സ്ഥലങ്ങളിലും നിലവിലുള്ളത്. അതുപോലെ, മദ്ധ്യനൂറ്റാണ്ടുകളിലെ ബ്രഹ്മചര്യാനിയമങ്ങള്‍ ഈ ആധുനികയുഗത്തില്‍ പ്രായോഗികമല്ല. വിവാഹിതനായി ജീവിച്ചുകൊണ്ട് ഒരു പുരോഹിതന് തന്റെ ആത്മീയ സേവനങ്ങളെ സഭക്ക് നല്‍കാനാവുമെങ്കില്‍, ഒരു മെത്രാനും തന്റെ സഭക്കൂട്ടവും അതേപ്പറ്റി തീരുമാനമെടുക്കാന്‍ സാദ്ധ്യത തേടണം. സഭയെ മൊത്തത്തില്‍ ഒരേ നിയമത്തിന്‍ കീഴില്‍ കൊണ്ടുവരാനാകാത്തിടത്ത്, പ്രാദേശിക മെത്രാന്‍സമിതികള്‍ വേണ്ടതായ മാറ്റങ്ങള്‍ക്കുള്ള വഴി തിരയണം, ധൈര്യം കാണിക്കണം.

6. ഈ വിധത്തിലുള്ള ഒരു പുതിയ നടപടിക്രമം രൂപീകരിക്കാന്‍ വേണ്ടി ഒരു പുതിയ കൌണ്‍സില്‍ വിളിച്ച്‌ കൂട്ടണം. അത് ഇന്നിന്റെ ഒരത്യാവശ്യമായി തീര്‍ന്നിട്ടുണ്ട്. എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും ഒരു കൌണ്‍സില്‍ വേണമെന്ന് Reformation ന് ഒരു നൂറ്റാണ്ടു മുമ്പ് തന്നെ തീരുമാനം എടുത്തിരുന്നതാണ്. മാറ്റത്തെ വെറുക്കുന്ന റോമാ ഇന്നത്തെപ്പോലെ അന്നും അതിനെതിരായിരുന്നു. ഈ നിര്‍ണ്ണായക കാലയളവില്‍ ഒരു കൌണ്‍സിലിനു വേണ്ടി നിര്‍ബന്ധം പിടിക്കേണ്ടത്‌ നിങ്ങള്‍ മെത്രാന്മാരാണ്. നിങ്ങളുടെ episcopal authority യും collegiality യും അതിനായി  ഉപയോഗപ്പെടുത്തുക. ലോകം മുഴുവന്‍ നിങ്ങളെ ഉറ്റുനോക്കുന്നുണ്ട്. എല്ലാ രാജ്യത്തെയും ജനത്തിന് നിങ്ങളില്‍ നഷ്ടപ്പെട്ടുപോയ വിശ്വാസം തിരിച്ചുപിടിക്കാന്‍ അതേ ഒരു വഴിയുള്ളൂ. തെറ്റുകള്‍ തിരുത്തപ്പെടുമെന്നുള്ള പ്രത്യാശ ഇനിയും വച്ചുപുലര്‍ത്തുന്നവരെ നിരാശപ്പെടുത്തരുതേ.

വിശ്വാസത്തിന്റെ കൂട്ടായ്മയില്‍ ഒന്നുചേര്‍ന്നുകൊണ്ട്, സ്നേഹാദരങ്ങളോടെ, ഹാന്‍സ് ക്യൂങ്.            

1 comment:

  1. ലോകമെമ്പാടുമുള്ള കത്തോലിക്കജനത കാരുണ്യവാനായ, ജീവനുള്ള, ആയുസ്സറ്റ ഈ മഹാമൂര്‍ത്തിയുടെ സത്യമല്ലാത്ത മതതത്വങ്ങള്‍
    തെറ്റായി വിശ്വസിക്കുന്നു. എന്തിനെന്നോ, ജാമ്പുവാന്‍ കാലത്തെ പ്രാകൃതനിയമങ്ങളടങ്ങിയ ദുഷിച്ച മുതലാളിത്വവ്യവസ്തിയുള്ള കത്തോലിക്കാ സഭയുടെ സാരഥിയായി എന്നും ഞെളിഞ്ഞു
    അധികാരത്തിന്‍റെ സിംഹാസനം
    നിലനിര്‍ത്തുന്നതിനുമാത്രമാണ്.ഈ ഭൂമിയുടെമേല്‍ പത്രോസിന്‍റെ അധികാരവും ഏല്പ്പിച്ചിരിക്കുന്നത് ബെനടികറ്റ് തിരുമേനിയെയാണല്ലോ?

    പത്രോസിന്‍റെ മേലങ്കിയോടെ ഈ വലിയതിരുമേനി നയിക്കുന്ന കത്തോലിക്കാസഭയും നവീകരണ (പ്രൊട്ടെസ്റ്റണ്ട്)സഭയും തമ്മില്‍ വലിയ അന്തരമുണ്ട്. സമുദായത്തിന്‍റെ താല്‍പര്യങ്ങള്‍
    സഭയില്‍ മാത്രമെന്ന് കത്തോലിക്കരും മറിച്ചു
    പ്രൊട്ടെസ്റ്റണ്ട് സഭാനേതൃത്വം തങ്ങള്‍ സമുദായത്തിന്‍റെ സേവകരെന്നും ചിന്തിക്കുന്നു.
    നവീകരണസഭകള്‍ക്ക് കാലത്തിനനുസരിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍വരുന്നുണ്ട്. എന്നാല്‍ കത്തോലിക്കാസഭയിലോ, പരിവര്‍ത്തനത്തിന് എക്കാലവും മുറവിളി കൂട്ടികൊണ്ടിരിക്കണം. ലോകത്തിന്‍റെ പുരോഗതിയില്‍ സഭയെന്നും
    അരനൂറ്റാണ്ടു പിമ്പിലും. ചെറുതായ ഒരു
    മാറ്റത്തിനുപോലും പൂര്‍ണ്ണായുസ്സുവരെ ജീവിക്കുന്ന ഒരു മാര്പാപ്പയുടെ കാലംകഴിയുന്നവരെ കാത്തിരിക്കണം.

    ഒരു ബില്ലിയന്‍ ജനതയിലധികം ലോകമെമ്പാടും വിശ്വസിക്കുന്ന കത്തോലിക്കാസഭയുടെ ആശയതത്വങ്ങളാണെന്നും മറക്കരുത്.
    ഒരു വൃദ്ധന്‍റെ അപ്രമാദിത്വം തലയിലേറി ഈ മഹത്തായ സംഘടന ഇന്നും നിലകൊള്ളുന്നു.
    ഇസ്ലാം-ഹിന്ദു മതങ്ങള്‍ക്കും വിശ്വാസങ്ങളെ കാത്തു സൂക്ഷിക്കുവാന്‍ ഇങ്ങനെ ഒരു എകാധിപതിയില്ല.
    സംഘടനയില്ല.

    വാര്‍ധക്യംകൊണ്ട് മനസ്സുവിരണ്ടിരിക്കുന്ന ഈ വൃദ്ധന്‍റെ വാക്കുകള്‍ ആരുശ്രവിക്കുന്നു?

    എല്ലാ കത്തോലിക്കാ രാജ്യങ്ങളിലെയും കുട്ടികള് വിവാഹത്തിനു മുമ്പ് മത്തു പിടിച്ചു ലൈഗിക വേഴ്ചകള് നടത്തുന്നു. ഒരു മരപാപ്പക്കും ഈ സമൂഹങ്ങളുടെ ചാവുദോഷം
    മാറ്റുവാന് സാധിക്കുകയില്ല. ഒരു കൂട്ടുകാരന് ഒരു കൂട്ടുകാരി എന്ന് ചിത്ത കാമം പരക്കെ സമൂഹങ്ങള് മുഴുവന് പടര്ന്നിരിക്കുന്നു. പത്രോസിന്റെ ഊന്നു വടിക്ക് കാമ ഭ്രാന്തു എന്ന
    മാനസ്സിക രോഗം മാറ്റുവാന് സാധിക്കുമോ?

    ReplyDelete