Translate

Friday, January 6, 2012

വിശ്വാസത്തിന്റെ സ്രോതസുകള്‍


ഈ വരികള്‍ ആദ്യം കുറിച്ചിടുന്നത്, അഞ്ചു കൊല്ലം മുമ്പാണ്, സെപ്റ്റംബര്‍ പത്ത്, 2006. കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ മേധാവി ബെനഡിക്റ്റ് പതിനാറാമന്‍ അന്ന് അദ്ദേഹത്തിന്‍റെ ജന്മനാടായ ജര്‍മനിയില്‍ എത്തിയിരുന്നു. തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും അതിനെ പരിശുദ്ധമായി സംരക്ഷിച്ചു പരിപോഷിപ്പിക്കാനുമുള്ള കടമയെപ്പറ്റി കൊളോണിനു സമീപമുള്ള ഫ്രെഹനില്‍ തടിച്ചുകൂടിയ ജനത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. വര്‍ണശബളമായ അങ്കികളണിഞ്ഞ്, റോമായില്‍നിന്ന് കൂടെകൊണ്ടുവന്ന 'പോപ്മൊബൈല്‍' എന്ന വാഹനത്തിലിരുന്ന് അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്ന ആ യാഥാസ്ഥിതികന് യേശുവിന്റെ അങ്ങേയറ്റം മാനുഷികവും അതുകൊണ്ടുതന്നെ വിപ്ലവകരവുമായ ജീവിതകാഴ്ചപ്പാടുകളെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് അവകാശപ്പെടാനാവുമെന്ന് അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം കരുതിയോ ആവോ.


'പ്രബുദ്ധ'രുടെ രാജ്യമായ ജര്‍മനിയില്‍ മാത്രമല്ല, ശുഷ്ക്കവിശ്വാസികളുടെ നാടായ കേരളമുള്‍പ്പെടെ, ലോകത്തിന്റെയേത് കോണില്‍ ചെന്നാലും വത്തിക്കാന്‍ എന്ന ഇട്ടോളം വട്ടത്തെ ഭരണാധികാരിയായ ഒരു മെത്രാന്റെ ആഗോളമേല്‍ക്കോയ്മയുടെ അഭിനയങ്ങള്‍ വകവച്ചു കൊടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന മാനസികനില എന്തായിരിക്കുമെന്നു ഞാന്‍ സ്വയം ചോദിച്ചുപോയി. അതാണ്‌ വിശ്വാസത്തിന്റെ അന്ധമായ വശീകരണം എന്നെനിക്കു തോന്നുകയും ചെയ്തു. തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുക എന്ന് പറഞ്ഞാല്‍, അവയെ ഒരു കാരണത്താലും ചോദ്യംചെയ്യരുത് എന്നാണ് കത്തോലിക്കാസഭ മനസ്സിലാക്കുന്നത്. ബുദ്ധിക്കു നിരക്കാത്ത പലതും ഏത്‌ മതത്തിന്റെയും വിശ്വാസസംഹിതയില്‍ ഉള്‍പ്പെട്ടിരിക്കും. നമ്മുടെ ഭാവനകള്‍ക്കപ്പുറത്തുള്ള കാലങ്ങള്‍തൊട്ട്‌ പരിണമിച്ചും, വികസിച്ചും, ഇന്നത്തെ രൂപത്തിലെത്തിയ, ജീവന്റെ ഉല്പത്തിയെയും അന്തിമലക്ഷ്യത്തെയും പറ്റിയുള്ള തീര്‍പ്പ്കല്പിക്കലാണ് അവയുടെ ഉള്ളടക്കം. കണ്ണില്‍ പെടുന്നവയെയൊക്കെ ആധാരമാക്കി നമ്മള്‍ നെയ്തെടുക്കുന്ന ധാരണകളെയെല്ലാം കൂട്ടിയിണക്കിയാണല്ലോ അനുദിന ജീവിതം മുന്നേറുന്നത്. മനസ്സിലാകാത്തവയുടെ മുമ്പില്‍ അദ്ഭുതപ്പെട്ടു നില്‍ക്കുക മാത്രമല്ല, അവയെ ചുറ്റിപ്പറ്റിയുള്ള ഭാവനകള്‍ കൂട്ടിപ്പടുത്ത് അവയ്ക്ക് വിശദീകരണം തേടുക എന്നതും മനസ്സിന്റെ രീതിയാണ്. വ്യക്തമായ തെളിവുകള്‍ ശേഖരിക്കാവുന്ന ദൃശ്യങ്ങളുടെയും സംഭവങ്ങളുടെയും കാര്യത്തില്‍ ശാസ്ത്രീയ അടിസ്ഥാനമുള്ളതായി നാം കണക്കാക്കുന്നു. എന്നാല്‍, ഈ പരിധിക്കപ്പുറത്തുള്ള വസ്തുതകളെപ്പറ്റിയും ദൃഢമായ ബോധ്യവും, കഴിയുമെങ്കില്‍ ഗ്രാഹ്യവും ആഗ്രഹിക്കുന്നിടത്താണ് വിശ്വാസങ്ങള്‍ സ്ഥലംപിടിക്കുന്നത്‌. വിശ്വാസങ്ങളിലൂന്നിയ നിഗമനങ്ങള്‍ക്ക് അപ്പോള്‍ അറിവിന്റെ പരിവേഷം നല്കപ്പെടുകയാണ്. അതോടേ, കര്‍ക്കശങ്ങളായ വിശ്വാസസത്യങ്ങളായി അവ ഉയര്‍ത്തപ്പെടുന്നു. വിശ്വസിച്ചാല്‍ സുഖം തരുന്നതെന്തും മനുഷ്യര്‍ വിശ്വസിക്കുമെന്ന് നീററ്ഷെ നിരീക്ഷിച്ചിട്ടുണ്ട്. പറഞ്ഞതുപോലെ, കാലക്രമേണ ഇവയെ ജീവിതത്തിന്റെ കാതലായ പ്രബോധനങ്ങളായി ഉയര്‍ത്തുന്നത് മതങ്ങളാണ്. അത്രയുമായാല്‍, അവയെ പരമസത്യങ്ങളായി കരുതി പരിരക്ഷിക്കാന്‍ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുന്നു. ഏത്‌ വിശ്വാസവും അതില്‍തന്നെ അന്ധമാണ്‌. കാണാവുന്നതും തെളിയിക്കാവുന്നതും വിശ്വസിക്കേണ്ടതില്ലല്ലോ. സ്വന്തം ഭാവനയോ അന്യന്റെ വാക്കുകളോ ആണ് വിശ്വാസത്തിനു ബലം നല്‍കുന്നത്. എന്നുവച്ച്, യുക്തിയിലൂന്നി നടക്കുന്നവര്‍ക്ക് വിശ്വാസങ്ങളില്ലെന്നല്ല. ഉദാ: വിഷമല്ലെന്നു കരുതിയായിരുന്നല്ലോ, ഈ അടുത്ത നാളുകള്‍ വരെയെങ്കിലും, നാം വല്ലതും വാങ്ങി കഴിച്ചിരുന്നത്. ബസ്സിലോ ട്രെയിനിലോ കയറുമ്പോള്‍, ഉദ്ദേശിച്ച സ്ഥലത്തെത്തുമെന്ന ധൈര്യവും ഒരു വിശ്വാസമാണ്.

പക്ഷേ, മതവിശ്വാസം മറൊരു മണ്ഡലത്തില്‍ പെടുന്നു. അവിടെ വിശ്വാസം സവിശേഷമായ ശ്വാസം തന്നെയാണ്. വിശ്വാസികള്‍ക്ക് അത് ജീവിതത്തിന്റെ താളക്രമത്തെതന്നെ സ്വാധീനിക്കുന്ന പ്രാണനാണ്. കാരണം, അവരുടെ ജീവിതബന്ധിയായ കാഴ്ചപ്പാടുകള്‍ക്ക് സുസ്ഥിരത വരുന്നത് അവയിലൂടെയാണ്. എന്നാല്‍, ജന്മനാ കിട്ടിയ ഇത്തരം വിശ്വാസങ്ങളുടെ ഉള്ളടക്കത്തെ വിശകലനം ചെയ്യാന്‍ ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം. മതവിശ്വാസങ്ങള്‍ അതാതിന്റെ വിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണെന്ന്‌ പറയാറുണ്ടെങ്കിലും, അവയുടെ വേരുകള്‍, പൊതുവേ പറഞ്ഞാല്‍, ശിലായുഗം വരെയെങ്കിലും പിന്നോട്ട് കിടക്കുന്നവയാണ്. എങ്ങനെയെന്നു നോക്കാം.

മനുഷ്യനും, മറ്റേതു മൃഗത്തെയും പോലെ പ്രകൃതിശക്തികളുമായി മല്ലിട്ടും അവയില്‍നിന്ന് ഓടിയൊളിച്ചുമാണ് അതിജീവിചിട്ടുള്ളത്. മറ്റ് ജീവികളെപ്പോലെ, പക്ഷേ, മനുഷ്യന്, അപകടങ്ങളെ പെട്ടെന്ന് തിരിച്ചറിയാനുള്ള ഇന്ദ്രിയശക്തിയില്ല. വനത്തില്‍ മറഞ്ഞിരിക്കുന്ന ഒരു പുലിയേയോ കടുവയേയോ ദൂരെ നിന്ന് തിരിച്ചറിയുക മനുഷ്യന് സാധ്യമല്ല. എന്നാല്‍, തിളങ്ങുന്ന രണ്ട് കണ്ണുകളെ മരങ്ങള്‍ക്കിടയിലൂടെ കാണുമ്പോള്‍, അതൊരു ഹിംസ്രജന്തുവിന്റേതായിരിക്കണമെന്ന് വന്‍ സങ്കല്പിക്കുന്നു. ഭാരതീയ ചിന്തയില്‍ ആവര്‍ത്തിച്ചുപയോഗിക്കാറുള്ള ഒരുപമയാണ്, കയര്‍ കണ്ടിട്ട് പാമ്പാണെന്ന് ധരിച്ചുപോകുക. ചില സജാത്യങ്ങളില്‍ നിന്ന് ബാക്കി സ്വയം സൃഷ്ടിചെച്ചെടുക്കുന്ന ഈ പ്രവണത മറ്റ് ബൌദ്ധിക വ്യയാമങ്ങളിലും മനുഷ്യര്‍ ഉപയോഗിക്കാറുണ്ട്. ബുദ്ധിക്ക് നികത്താനാവാത്ത വിടവുകളൊക്കെ ഭാവനകൊണ്ട് നികത്തുകയാണിവിടെ സംഭവിക്കുന്നത്‌. പലപ്പോഴും ഇങ്ങനെയാണ് നാം, അര്‍ത്ഥരഹിതമെന്നും വ്യര്‍ത്ഥമെന്നും തോന്നിപ്പിക്കുന്ന ജീവിതസമസ്യകള്‍ക്ക് അര്‍ത്ഥവും സ്വീകാര്യതയും നല്‍കുന്നത്.

കാല്‍പനികസൃഷ്ടിക്കുള്ള മനുഷ്യന്റെ കഴിവുകള്‍ക്കുള്ള തെളിവുകള്‍ 370'000 വര്‍ഷങ്ങള്‍ക്കു പിന്നോട്ടും കണ്ടെത്താനായിട്ടുണ്ട്. ഉത്തര ജര്‍മനിയിലെ റ്റ്യൂറിംഗന്‍ എന്ന സ്ഥലത്ത് നടത്തിയ ഖനനഗവേഷണങ്ങളില്‍ ഇത്രയും പഴക്കം ചെന്ന പൂര്‍വികരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അവയോടൊത്ത്, പിതൃപൂജയുടെയും അസ്ഥികളില്‍ കോറിയിട്ട ആദിഭാഷാരൂപങ്ങളുടെയും കാല്‍പനിക വ്യാപാരങ്ങളുടെയും തെളിവുകളും കിട്ടിയിട്ടുണ്ട്. (Spektrum der Wissenschaft, Oct. 2004) അനുദിന ജീവിതവ്യാപാരങ്ങള്‍ക്കപ്പുറത്തേയ്ക്ക് അര്‍ത്ഥം തിരയാനുള്ള മനുഷ്യന്റെ സഹജമായ പ്രവണതയാണല്ലോ ഇതിന്റെ പിന്നിലുള്ളത്. അവന്റെ വളര്‍ച്ചയുടെ ആദിഘട്ടങ്ങളില്‍ പോലും മൂര്‍ത്തമായവയെ മറികടന്ന്, അമൂര്‍ത്തതയെ എത്തിപ്പിടിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചിരുന്നു എന്നല്ലേ ഇതിനര്‍ത്ഥം? സംശയമെന്യേ അതെല്ലാം ഈ പ്രപഞ്ചത്തെ നമ്മള്‍ മനസ്സിലാക്കുന്നതിന്റെ ഭാഗമായിരുന്നു.

കാണപ്പെടുന്ന ഈ ലോകത്തിലെ കൈയിലൊതുങ്ങാത്ത പ്രശനങ്ങള്‍ക്കുത്തരമായി കാണാനാകാത്ത ഒരു മറുലോകത്തെ പരുവപ്പെടുത്തിയെടുക്കുന്നിടത്താണ് മതത്തിന്റെ ഉദ്ഭവം. ആ മറുലോകത്ത് തന്നെക്കാള്‍ ശക്തരായ ദൈവങ്ങളെയും അശരീരികളെയും, പൂര്‍വികരുടെയാത്മാക്കളേയും കുടിയിരുത്തുന്നിടത്താണ്ഏത്‌ മതവും അതിന്റെ അനുഷ്ഠാനങ്ങള്‍ക്ക് തുടക്കമിടുന്നത്. ഈ രണ്ട് ലോകങ്ങളുമായുള്ള ബന്ധപ്പെടലിനു നിയോഗിക്കപ്പെട്ടവരുടെ, അല്ലെങ്കില്‍ ആ ദൌത്യം സ്വയം എറ്റെടുക്കുന്നവരുടെ - സിദ്ധന്മാര്‍ (medicine men), തന്ത്രികള്‍, വെളിച്ചപ്പാടുകള്‍ - പിന്‍ഗാമികളാണ് ഇന്നത്തെ പുരോഹിതര്‍. അല്‍പനേരത്തേയ്ക്കെങ്കിലും ഇവിടം വിട്ട് മറ്റേ ലോകത്തെത്തി അവിടെനിന്നും അറിവും അനുഗ്രഹങ്ങളുമായി തിരിച്ചെത്തുന്ന മദ്ധ്യസ്ഥരിലൂടെ ആദ്യകാലങ്ങളില്‍ കുറച്ചൊന്നുമല്ല മനുഷ്യര്‍ ആശ്വാസം നേടിയിരുന്നത്. ഇന്നും ഇതേതരം ആശ്വാസങ്ങളാണ് മതങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

ഭാവനയില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളെ മെനഞ്ഞെടുക്കാനുള്ള മനുഷ്യന്റെ പ്രവണതക്ക് ഉദാഹരണങ്ങളാണ് മാലാഖാമാര്‍. ഇന്നുള്ള ഏറ്റവും വലിയ പക്ഷികളുടെ പല മടങ്ങ്‌ വലുപ്പമുണ്ടായിരുന്നവ ഭൂമിയില്‍ വസിച്ചിരുന്ന ഒരു കാലത്ത്, ചിറകുകള്‍ ശക്തിയുടെ പ്രതീകങ്ങളായിരുന്നു. ഭൂമിയെയും അതില്‍ വസിക്കുന്ന ജീവികളെയും സംരക്ഷിക്കുന്ന ശക്തികളുടെ സങ്കല്പരൂപങ്ങള്‍ക്ക്‌ ചിറകുകള്‍ കൂട്ടിച്ചേര്‍ക്കുക സാധാരണമായിരുന്നു. അസ്സീറിയായിലെ ദേവാലയങ്ങളുടെ കവാടങ്ങള്‍ വലിയ ചിറകുകളുള്ള നാല്‍ക്കാലികളുടെ രൂപങ്ങളാല്‍ അലങ്കരിച്ചിരുന്നു. 'ഖെറിബു' എന്ന ഈ സങ്കല്പ സൃഷ്ടികളില്‍ ചിലവയ്ക്ക് മനുഷ്യന്റെ മുഖവും നല്‍കിയിരുന്നു. ആദാമിനെയും ഹവ്വായെയും പുറത്തിറക്കിയിട്ടു പറുദീസയുടെ വാതില്‍ക്കല്‍ കാവലായി അഗ്നിച്ചിറകുകളും വാളും ധരിച്ച 'ഖെറുബിനെ' നിറുത്തിയ കാര്യം ബൈബിളില്‍ കാണുന്നു. ഖുറാനും ഒത്തിരിയിടത്ത് മലാഖാമാരെപ്പറ്റി പറയുന്നുണ്ട്. മലാഖാമാര്‍ ആശരീരികളായ ദൈവദൂതന്മാരാണെന്ന പഠനം ക്രിസ്തീയ വിശ്വാസപ്രമാണത്തിന്റെ പോലും ഭാഗമായിത്തീര്‍ന്നിരിക്കുന്നു (World Catechism, 2003). ഓരോരുത്തര്‍ക്കും ഓരോ കാവല്‍മാലാഖാ ഉണ്ടെന്ന വിശ്വാസം മനോസുഖം തരുന്നതായതിനാല്‍ അതും അനായാസം ഒരു വിശ്വാസമായിത്തീര്‍ന്നു. ഇങ്ങനെ പുരാതന ഭാവനകളില്‍നിന്ന് കടമെടുത്ത് വിശ്വാസപ്രമാണങ്ങളുടെ ഭാഗമായിത്തീര്‍ന്നവ ഏത്‌ മതത്തിലും കാണാം.

എല്ലാ വിധത്തിലും അരക്ഷിതനായ മനുഷ്യന്‍ തന്റെ സുരക്ഷയുടെ പ്രധാന പങ്ക് പരലോകശക്തികളെ ഏല്‍പ്പിക്കാന്‍ ശീലിച്ചതിന്റെ ബാക്കി പത്രമാണ്‌ പരിപൂര്‍ണ രക്ഷ അല്ലെങ്കില്‍ മോക്ഷം പരലോകപ്രാപ്തിയാണെന്ന ആശയം. അതു നേടുന്നതിനുള്ള വഴികളും വിധികളുമായി 'സ്പെഷലിസ്റ്റുകള്‍' അണിഞ്ഞൊരുങ്ങി വന്നു. പരലോകത്തിന്റെ നാഥനായ ദൈവവുമായുള്ള ബന്ധപ്പെടല്‍ ലളിതമാക്കാന്‍വേണ്ടി ആ ശക്തിയിലും വ്യക്തിത്വവും മാനുഷികമൂല്യങ്ങളും ഗുണങ്ങളും ആരോപിക്കപ്പെട്ടു. സത്യത്തില്‍, സ്വന്തം വ്യക്തിബോധത്തിന്റെ കാര്യത്തിലെന്നപോലെ, അവനവന് ഏറ്റവും തൃപ്തികരമായ ഈശ്വരസങ്കല്പവും ഓരോരുത്തരും സ്വയം മെനഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. (നമ്മള്‍ നമ്മെപ്പറ്റി സ്വയം മെനഞ്ഞെടുക്കുന്ന പ്രതിച്ഛായയില്‍ ഒരു വലിയ പങ്ക് യാതൊരടിസ്ഥാനവുമില്ലാത്ത പൊള്ള സങ്കല്പങ്ങളാണെന്ന് അല്പനേരത്തെ ആത്മശോധനകൊണ്ട് തെളിഞ്ഞുവരും. എന്നിരുന്നാലും അവയില്‍ നിലയുറപ്പിച്ചാണല്ലോ നമ്മുടെ ജീവിതമുരുളുന്നത്.) ആദിമനുഷ്യന്‍ ഓരോ പ്രകൃതിശക്തിക്കും ഓരോ ദൈവികഭാവത്തെ മനസ്സില്‍ സൃഷ്ടിച്ചതിന്റെ പ്രതിരൂപങ്ങള്‍ ഹൈന്ദവധാരണയില്‍ ഇന്നും അധികം മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ, സൃഷ്ടിയുടെ, സംരക്ഷണത്തിന്റെ, സംഹാരത്തിന്റെ മൂര്‍ത്തികള്‍ തനതായ പ്രൌഢിയോടെ മനുഷ്യമനസ്സുകളില്‍ വിരാജിക്കുന്നു. ഈ ദൈവഭാവങ്ങളും പ്രകൃതിയും തമ്മിലുള്ള ഇടപെടലിന് ഏത്‌ ഭേദവുമാകാം. ഉദാഹരണത്തിന്, ഋഷഭരൂപമെടുത്ത ശിവന്റെ ആരാധനക്കായി നിര്‍മ്മിച്ചിട്ടുള്ള അഞ്ചു ക്ഷേത്രങ്ങളില്‍ (കേദാര്‍നാഥ്‌, തുംഗനാഥ്‌, രുദ്രനാഥ്‌, കല്പേശ്വര്‍, മധ്യമഹേശ്വര്‍) ഓരോന്നിലും ഋഷഭത്തിന്റെ പൂഞ്ഞ, ബാഹു, മുഖം, ജട, നാഭി എന്നിവക്കാണ് പ്രതിഷ്ഠ. ഓരോന്നും ശിവന്റെ ഓരോ ശക്തിപ്രതീകങ്ങളാണ് ഭാവന ചെയ്യപ്പെടുന്നത്.

ഈ വക നിറംപിടിപ്പിക്കല്‍ എല്ലാ മതത്തിലുമുണ്ട്. ഇതൊക്കെ ബാലിശമാണെന്ന് ബോദ്ധ്യപ്പെട്ടിട്ട്, ദൈവസങ്കല്‍പമില്ലാതെ തന്നെ ജീവന്മരണസമസ്യകള്‍ക്ക് ഉത്തരം തേടിയ ബുദ്ധാനുയായികളില്‍ വലിയൊരു ഭാഗം, കാലാന്തരത്തില്‍, ശ്രീബുദ്ധന് പോലും ദൈവികപരിവേഷം നല്‍കി!

തങ്ങളുടെ ദൈവത്തെ സൈന്യങ്ങളുടെ കര്‍ത്താവും ജനത്തിന്റെ  നായകനുമാക്കി ആരാധിച്ചു ശീലിച്ച യഹൂദരുടെ പിന്‍ഗാമികള്‍ തിരഞ്ഞെടുക്കപ്പെട്ടവരെന്ന തങ്ങളുടെ പ്രാമുഖ്യം നിലനിര്‍ത്താന്‍ ഏത്‌ ക്രൂരതക്കും മടിയില്ലാത്തവരായിരുന്നു. ഇന്നും ആണ്. യുക്തിക്ക് നിരക്കാത്ത വേദവാക്യനിര്‍വ്വചനങ്ങള്‍ ഈ ചെയ്തികള്‍ക്കൊക്കെ സാധുത നല്‍കുന്നതായി അവര്‍ കരുതുന്നു. കുരിശുയുദ്ധങ്ങളുടെ കാലത്ത് ക്രിസ്ത്യാനികള്‍ പ്രത്യക്ഷമായിത്തന്നെ ഇതേ പ്രവണതക്ക് അടിപ്പെട്ടുപോയി. ഇന്നും ക്രിസ്തീയപാരമ്പര്യം അവകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ പരോക്ഷമായിട്ടെങ്കിലും, ഏത്‌ തുറയിലും പെരുമാറുന്നത് ഈ ശൈലിയില്‍ തന്നെയാണ്. അമേരിക്കയെപ്പോലുള്ള 'ക്രിസ്തീയ'രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലാണെന്ന സത്യം ഏവര്‍ക്കുമറിയാം. അതിനോടുള്ള പ്രതികരണമായി, "അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തെ" നിരന്തരം പുകഴ്ത്തുന്നവരും ചാവേര്‍പടകളായി മനുഷ്യക്കുരുതിക്കിറങ്ങുന്ന ദയനീയ കാഴ്ച ഇന്ന് എല്ലാ ജനതയുടെയും വേദനയായിത്തീര്‍ന്നിരിക്കുന്നുവല്ലോ. ചുരുക്കത്തില്‍, മതങ്ങളും അവയുടെ വിശ്വാസങ്ങളും കഴമ്പില്ലാത്തവയായി ശോഷിച്ചുപോയിരിക്കുന്നു എന്നതാണ് ഇന്നത്തെ മാനുഷികദൈന്യത.

വിശ്വാസങ്ങള്‍ അനാവശ്യമാണെന്ന ഒരു സൂചനയും ഈ കുറിപ്പില്‍ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും, മതപരമായ വിശ്വാസസംഹിതകളില്ലാതെയും പരലോകഭയത്തെയൊ -ലാഭത്തെയോ മറികടന്നും വ്യക്തിപരമായ സംതൃപ്തജീവിതം നയിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും ഇന്നേവര്‍ക്കുമുണ്ട്. പണ്ട് മനുഷ്യന്‍ അന്ധമായ വിശ്വാസങ്ങളിലൂടെ നേടിയിരുന്ന സുരക്ഷിതത്വബോധം ഇന്ന് അവയില്ലാതെയും നേടാവുന്നതാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്.

ഒരാള്‍ നടക്കാനിറങ്ങുന്നു. ചുറ്റും കാണുന്ന പ്രകൃതിയില്‍ നിന്നും ഏതെല്ലാം തരം പ്രചോദനങ്ങള്‍ ലഭ്യമാണെന്നത് ഓരോരുത്തരും സ്വയം പരീക്ഷിച്ചറിയേണ്ടതാണ്. ഉദാ: എണ്ണമറ്റ വ്യത്യസ്തതകളോടെ ഇലകളും പൂക്കളും വിരിച്ചു നില്‍ക്കുന്ന സസ്യങ്ങളെ ശ്രദ്ധിക്കുക. അവയിലൊന്നിനെ അടുത്ത് നിരീക്ഷിക്കുക. ഒരിലയുടെ ആകൃതി, നിറം, വിന്യാസം, ശാസ്ത്രം വെളിച്ചത്തു കൊണ്ടുവന്നിട്ടുള്ള അതിലെ രാസപ്രവര്‍ത്തനങ്ങള്‍, പഴുത്തുവീഴുന്നതുവരെയുള്ള അതിന്റെ പരിണാമങ്ങള്‍ എന്നിവയെയെല്ലാം സാധ്യമാക്കുന്ന ഒരു ഭാവനാവിലാസത്തില്‍ നാം മയങ്ങിപ്പോകേണ്ടാതാണ്. പ്രകൃതിയിലുള്ള എന്തിലുമുണ്ട്, അതീന്ദ്രിയമായ ഒരു തലത്തിലേയ്ക്ക് മനുഷ്യനെ ഉയര്‍ത്താനുള്ള കോപ്പുകള്‍. അവയെ തേടിപ്പോകാനും അവയെ ഉള്‍ക്കൊള്ളാനുമാകുന്നവര്‍ സ്വന്തം സ്വത്വകേന്ദ്രീകരണത്തില്‍ നിന്ന് രക്ഷപ്പെട്ട്, അലൌകികതയുടെ തലത്തിലേയ്ക്ക് ഉയരുന്നു. അപ്പോള്‍, പ്രകൃതിയുടെ അവിഭാജ്യഘടകമായി നാം സ്വയം അറിയുന്നു. വിനയപൂര്‍വ്വം സര്‍വ്വാശ്ലേഷിയായ ഒരു ശക്തിക്ക് മുമ്പില്‍ നമ്മുടെ മനസ്സും ശിരസും കുനിഞ്ഞുപോകുന്നു. നമ്മുടെ പരിധികളെപ്പറ്റിയുള്ള ബോധം ഒരു ഭാവനയല്ല, നഗ്നമായ സത്യം തന്നെയാണെന്ന് അംഗീകരിക്കാതെ, അഭയവും സുരക്ഷിതത്വവും അനുഭവേദ്യമല്ല എന്ന് നാം മനസ്സിലാക്കുന്നു. നന്മതിന്മകളെപ്പറ്റിയുള്ള നമ്മുടെ അളവുകോലുകള്‍ അര്‍ത്ഥശൂന്യമായി ഭവിക്കുന്നു. പാവനമായ ഒരു പരിപാലനയിലേയ്ക്കു നമുക്ക് ഉള്‍ക്കാഴ്ച കിട്ടുന്നു. ഈ ഗ്രാഹ്യം നാം നമ്മെത്തന്നെ സ്വയമറിയുന്നതിന്റെ ഭാഗമായിത്തീരുന്നു. സ്വയം പ്രകടിപ്പിക്കുക എന്നതിലല്ല, മറിച്ച്, പ്രകൃതിയുടെ നന്മയിലുള്ള വിശ്വാസവും പങ്കുചേരലുമാണ് സന്തോഷത്തിനും സംതൃപ്തിക്കും ആധാരമെന്ന് പതുക്കെപ്പതുക്കെ നാം മനസ്സിലാക്കുന്നു. ശിക്ഷിക്കാനറിയാത്ത, അതിനൊരിക്കലും ഇടയില്ലാത്ത, ഒരു ശക്തിക്ക് മുമ്പില്‍ വ്യക്തിപരമോ അല്ലാതെയോ ഉള്ള അനുഗ്രഹങ്ങള്‍ക്കായുള്ള യാചനയില്‍ അര്‍ത്ഥമില്ലെന്നും നേര്ച്ചകാഴ്ചകള്‍ തീര്‍ത്തും അപ്രസക്തങ്ങളാണെന്നും നാം തിരിച്ചറിയുന്നു. കാരണം, പ്രകൃതില്‍ പക്ഷഭേദമില്ല. എവിടെയും ഒരേ നിയമം. അതിനെ കടത്തിവെട്ടാന്‍ ഒരുപാധിയും ആരുടെയും പക്കലില്ല. പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ദൈവികശക്തിയെ അംഗീകരിക്കുക യുക്തിസഹമല്ല താനും. മറ്റു വാക്കുകളില്‍, ദൈവികതയാണ് പ്രകൃതിയിലൂടെ പ്രത്യക്ഷീകരിക്കപ്പെടുന്നത്.

പാരമ്പര്യ വിശ്വാസരീതികളില്‍ തഴങ്ങിപ്പോയവര്‍ക്ക് ഇവിടെ അസ്വസ്ഥതയുണ്ടാവുക സ്വാഭാവികമാണ്. എന്തെന്നാല്‍, ദൈവമെന്ന സംജ്ഞകൊണ്ട് ഇന്ദ്രിയഗോചരമായവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വേറിട്ട ഒരു ശക്തിയെന്നാണവര്‍ ചെറുപ്പം മുതല്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ആ ധാരണയില്‍ നിന്ന് മനസ്സിനെ മോചിപ്പിച്ച്‌, നമ്മിലെന്നപോലെ, മറ്റെല്ലാറ്റിലും അന്തര്‍ലീനമായിട്ടുള്ള, നമ്മെ ആനന്ദിപ്പിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമായിട്ട് ദൈവികതയെ കാണാനാവുമെങ്കില്‍, ജീവിതവീക്ഷണം മൊത്തത്തില്‍ വേറൊന്നായിത്തീരും. അപ്പോള്‍, ദൈവം നമ്മോട് ഒന്നും ആജ്ഞാപിക്കുന്നില്ല, ഒന്നിലും കൈയേറ്റം നടത്തുന്നില്ല, ശിക്ഷിക്കുന്നില്ല എന്ന സ്വാഭാവികമായ തിരിച്ചറിവിലെത്തും നാം. അതോടെ, എല്ലാറ്റിനെയും ഒരുമിപ്പിക്കുന്ന വൈവിധ്യത്തിലെ ഏകത്വമായ ജീവചൈതന്യമായി ആ സാന്നിധ്യത്തെ നാം അനുഭവിച്ചുതുടങ്ങും.

ഈ ചിന്താരീതി കവിയുടേതാണെന്നു തോന്നിയേക്കാം. വാക്കുകളില്ലാത്ത കവിത. മതങ്ങളുടെ ആദ്യപ്രചോദനങ്ങളും കാവ്യാനുഭവങ്ങളായിരുന്നു എന്നോര്‍ക്കണം. പക്ഷേ, അവ ഘനീഭവിച്ച്, തത്ത്വങ്ങളും അനുഷ്ഠാനങ്ങളും ആയിത്തീര്‍ന്നപ്പോള്‍ അതിലെ കവിത പോയി. അതിലെ സത്യവും സൌന്ദര്യവും നഷ്ടഭൂതമായി. കാവ്യഭാവനയുള്ള ഒരു മനസ്സിനല്ലാതെ പ്രപഞ്ചസമസ്യകളെ സമന്വയിപ്പിച്ച് പ്രകാശിപ്പിക്കാനാവില്ല. ശാസ്ത്രം നമുക്ക് പലതും മനസ്സിലാക്കി തരുന്നുണ്ട്. എന്നാല്‍ ആത്യന്തിക സത്യത്തിലേയ്ക്കുള്ള വഴി അതിനറിയില്ല. പ്രകൃതിയോടു ചേര്‍ന്ന് വളരുക, അതിന്റെ ആസ്വാദനത്തിലൂടെ മാത്രമാണ് സാദ്ധ്യമാകുന്നത്.

ഒരു പനിക്കൂര്‍ക്കയുടെയോ തുളസിയുടെയോ കറിവേപ്പിന്റെയോ ഇലയില്‍ ചെറുതായിട്ടൊന്നുരുമ്മുമ്പോള്‍ ഹൃദ്യമായ ഗന്ധം പരക്കുന്നു. 'കാലങ്ങളോളം ഞാനിവിടെയുഉണ്ടായിരുന്നു. ഇപ്പോഴിതാ നീയെന്നെ കണ്ടെത്തിയിരിക്കുന്നു' എന്ന് ആ ചെടി നമ്മോടു പറയുകയാണ്‌. ഒരു ജീവതരംഗം രൂപപ്പെട്ടും രൂപാന്തരപ്പെട്ടും മറ്റൊന്നിന്റെ വളര്‍ച്ചക്ക് കാരണമായിത്തീരുന്നു. എവിടെയും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതറിയുകയും അംഗീകരിക്കുകയും അതിന്റെ ഭാഗമാകാന്‍ സ്വയം ഒരുക്കുകയും വിട്ടുകൊടുക്കുകയും ചെയ്യുന്നതിലാണ് മനുഷ്യനുള്‍പ്പെടെയുള്ള എന്തിന്റെയും പൂര്‍ത്തീകരണത്തിനുള്ള സാദ്ധ്യത ഒളിഞ്ഞിരിക്കുന്നത്. അതു കണ്ടെത്തുന്നതിലാണ് സന്തുഷ്ടി. അതല്ലാതെ മറ്റൊരാരാധനയാവശ്യമില്ല. നിലനില്‍പ്പിനും സൌഭാഗ്യത്തിനും മറ്റൊരു വഴിയുമില്ല. അതിലേയ്ക്ക് നയിക്കാത്തതൊന്നും, യുക്തിയായാലും വിശ്വാസമായാലും, ജീവിതത്തില്‍ പ്രസക്തമല്ല.

8 comments:

  1. സാക്കിന്‍റെ ഈ ലേഖനം സുന്ദരമായ അക്ഷരങ്ങള്‍കൊണ്ട് ഹൃദ്യമായ ഭാഷയില്‍ സംസാരിക്കുന്നു. ഒരു കവിയും
    തത്വചിന്തകനുമെല്ലാം ഇതിലുണ്ട്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള ഏറ്റുമുട്ടലും. "കാണപ്പെടുന്ന ഈ ലോകത്തിലെ കൈയിലൊതുങ്ങാത്ത പ്രശനങ്ങള്ക്കുത്തരമായി കാണാനാകാത്ത ഒരു മറുലോകത്തെ പരുവപ്പെടുത്തിയെടുക്കുന്നിടത്താണ് മതത്തിന്‍റെ ഉദ്ഭവം".പൂര്‍ണ്ണമായി ഞാന്‍ യോജിക്കുന്നു.

    മനുഷ്യന്‍ തന്‍റെ മായാപ്രപഞ്ചത്തില്‍
    നാനാസ്വഭാവഗുണങ്ങളുള്ള അനേക ദൈവങ്ങളെ ഉള്‍കൊള്ളുന്നു. എല്ലാ ദൈവങ്ങളും പരമസത്യമെന്നു ചിലരും മറ്റുചിലര്‍ പ്രത്യേക സ്വഭാവഗുണങ്ങളുള്ള ഏകദൈവത്തെയും വിശ്വസിക്കുന്നു. അല്ലെങ്കില്‍ സര്‍വം ബ്രഹ്മമയമെന്ന വാദം. വളരെ കുറച്ചുപേര്‍ ദൈവത്തിന്‍റെ ആസ്തിത്വം ചോദ്യംചെയ്യുന്നു. നിന്‍റെ ദൈവം അല്ലെങ്കില്‍ ദൈവങ്ങള്‍ വസ്തുനിഷ്ടമാണോ? ചോദ്യംചെയ്‌താല്‍ മതവും പുരോഹിതരും ഒത്തുകൂടി തലവെട്ടുമായിരുന്നു. ‍

    ഒരു വിശ്വാസമാണ് മനുഷ്യനെ എന്നും നയിപ്പിച്ചിരുന്നത്.ജനിപ്പിച്ച മാതാപിതാക്കള്‍ ഒരിക്കല്‍ മരിക്കുന്നു. മനുഷ്യന്‍റെ ചിന്താകാലങ്ങള്‍ക്കുമുമ്പുമുതല്‍ എവിടെയോ മായയായ ലോകത്തില്‍ അവരുണ്ടെന്നു വിശ്വസിക്കുന്നു. അല്ലെങ്കില്‍ മരിച്ചവരുടെ ആത്മാവ് നമ്മുടെ ആന്തരികമനസ്സില്‍ വിളിച്ചുപറയുന്നതുപോലെ തോന്നും. മാസങ്ങളോളം അവര്‍ നമ്മോടൊത്ത് ജീവിക്കുന്നുണ്ടെന്നും തോന്നും. മരണമെന്നുള്ള സത്യത്തെ
    മാനസ്സികവിക്ഷൊഭംകൊണ്ടുള്ള ഒരുവന്‍റെ ഒരു നിഷേധംമാത്രം. മാതാപിതാക്കള്‍ നാമ്മോടൊപ്പം ജീവിച്ചകാലങ്ങള്‍, അവരോടൊത്ത് മധുരിക്കുന്ന സ്മരണകള്‍, അവര്‍ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നുവെന്ന തോന്നല്‍, നഷ്ടബോധങ്ങള്‍ എന്നിങ്ങനെ തന്മയത്വങ്ങളായി അംഗീകരിക്കുക പ്രയാസമാണ്.

    ചില മതങ്ങളില്‍ പിതൃപൂജ സാധാരണമാണ്. പൂര്‍വികരുടെ ആത്മാക്കള്‍ ഈ ഭൂമുഖത്തുണ്ട്, തങ്ങളുടെ സന്താനപരമ്പരകളെ പരിപാലിക്കുന്നുവെന്നുള്ള വിശ്വാസമാണ് ഇതിനു കാരണവും. ഈ വിശ്വാസം പുരോഹിതന്‍റെ വയറു നിറയ്ക്കുവാനുള്ള കാരണവുമായി.

    പൂര്‍വികആത്മാക്കളില്‍ ചിലര്‍ ശക്തിപ്രാപിച്ചെന്നു വിശ്വാസവുംവന്നു. എന്‍റെ മുത്തച്ചന്‍‍ നിന്‍റെ
    മുത്തച്ചനെക്കാള്‍ ശക്തിയുള്ളവനാണെന്ന് പറഞ്ഞു ഒരു മത്സരഓട്ടം. ഓട്ടത്തില്‍ വിജയിച്ചവന്‍
    ചെറുദൈവങ്ങളുമായി. കാലങ്ങളുടെ മാറ്റൊലികള്‍ ചെറുദൈവങ്ങളെ വലിയദൈവങ്ങളാക്കി. ആ ദൈവങ്ങളാണ് യഹോവയും ജീസസും ഹൈന്ദവ ദൈവങ്ങളുമെല്ലാം. കാണപ്പെടാത്ത ഒരു ശക്തിയെയാണ് ഇവിടെ വിശ്വസിക്കുന്നത്.

    ഏകാന്തമായ രാത്രികാലങ്ങളില്‍ ഇടിയും മിന്നലുമുള്ള വേളയില്‍ ഉറങ്ങുന്ന സ്വന്തം ഭവനത്തിനു വിള്ളലുണ്ടാകുമ്പോള്‍ ആരുടെയോ
    കാലൊച്ച കേള്‍ക്കുന്നതുപോലെ തോന്നും. ചിലപ്പോള്‍ ഒരു മനുഷ്യന്‍റെ രൂപംപോലെ നിഴല്‍ കാണാം. മനസ്സിലെ വികാരങ്ങളെ പരിചിന്തനംചെയ്യുന്ന
    പ്രതിബിംബങ്ങലാണീ തോന്നലുകള്‍. കാണപ്പെടാത്ത കാരണമായിഭവിച്ച ഈ പ്രവര്‍ത്തനസംഘത്തെ
    ഭൂതപ്രേതാതികളായി മനസ്സില്‍ സ്ഥാനംപിടിച്ചു.

    ഭാഷകള്‍ വളര്‍ന്നതോടുകൂടി ഭൂതപ്രേതതികളുടെ കഥകള്‍ അമ്മയും കുഞ്ഞും പരസ്പരം പങ്കുവെക്കുവാനും തുടങ്ങി. മരിച്ചുപോയ
    പൂര്‍വികരുടെ വീരകഥകളും കുഞ്ഞു അറിയുവാന്‍ തുടങ്ങി. അവന്‍ വിവേകമുള്ളവനായി വളര്‍ന്നെങ്കില്‍
    ആദാമിന്‍റെ അസ്ഥിയെല്ല്കാര്യവും മോശ ജനങ്ങളെ നയിച്ചപ്പോള്‍ സമുദ്രംമാറിയ കഥയും, മന്നാ ആകാശത്തില്‍നിന്നു പെയ്തകാര്യവും, ഭൂതങ്ങളും മാലാഖമാരുമെല്ലാം പൊട്ടകഥകളാണെന്ന് മനസ്സിലാകും.
    കൂടെ പുണ്യാളന്മാരും അല്ഫോന്സായും ചാവറയച്ചനും അത്ഭുതങ്ങളും.

    പൂര്‍വികരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ കൂടുതല്‍ പ്രാചീനമായി മായാജാലങ്ങളുള്ള മനുഷ്യനായി ഭൂമിയില്‍ അവതരിക്കുവാന്‍ തുടങ്ങി. ഓരോ സംസ്ക്കാരത്തിനും ഓരോ ദൈവങ്ങള്‍. ഇടിയും മിന്നലിനും ഒരു ദൈവം, വായുവിനും സൂര്യനും ചന്ദ്രനുമെല്ലാം ഓരോ ദൈവങ്ങള്‍. ഭൂത പ്രേതാതികള്‍, മാലാഖമാര്‍ പിശാചുക്കള്‍,
    അസുരന്മാര്‍, ദേവന്മാര്‍ പ്രവാചകന്മാര്‍ അങ്ങനെ പോവുന്നു വിശ്വാസങ്ങളും അതിന്‍റെ വളര്‍ച്ചയും.

    ദൈവങ്ങളായ പുരോഹിതര്‍ ഇന്നു പലരും കോടതി വളപ്പിലും. വിശ്വാസം ക്ഷയിക്കുന്നു.

    ReplyDelete
  2. You all are nothing but a bunch of crazy crackheads. Why don't you keep your false opinions that are heresies to yourselves? Would any of you say this to your children if you have any? I am sure you wouldn't, because you want to raise them as great Catholics.If not, I don't know why on earth you are a parent. Then why are you are writing this to the whole world? Keep your nonsense to yourselves, you fools!

    I am more than sure that you all are losers with no self-esteem. Your choices may have led your lives to be miserable, but that doesn't mean that you can blame it on God. Blame yourself because you are the one that made that choice.

    ReplyDelete
  3. ലോകത്തിന്റെയേത് കോണില് ചെന്നാലും വത്തിക്കാന് എന്ന ഇട്ടോളം വട്ടത്തെ ഭരണാധികാരിയായ ഒരു മെത്രാന്റെ ആഗോളമേല്ക്കോ യ്മയുടെ അഭിനയങ്ങള് വകവച്ചു കൊടുക്കാന് ജനങ്ങളെ പ്രേരിപ്പിക്കുന്ന മാനസികനില എന്തായിരിക്കുമെന്നു ഞാന് സ്വയം ചോദിച്ചുപോയി.

    Do you know why you asked that question to yourself? It is because of your jealousy and ignorance. It’s because the pope is an honorable position and you are nothing but a low level person. Why you do not criticize Matha Amruthaanantha Mayi, Sayibaaba, Vellappalli Nadeshan, P.K Narayana Panikkar, Panakkadu Thangal or any other idiots like that? Pick the log from your eyes before you try to pick a speck from somebody else's.
    You seem to have a mental illness that is characterized by disturbed or unusual thinking, loss of interest in life, and strong or inappropriate emotions. So I advise you to take Clozapine 900mg daily for your entire life. You seem to require the maximam daily dosage of Clozapine for now.
    I suggest immediately booking an appointment with a very experienced psychiatrist who has the expertise needed to treat your extreme stupidity.

    ReplyDelete
  4. Thank you Thomaskutty. I have had a good laugh on myself. You saved me the day.
    Where can I buy this Clozapine 900mg?

    ReplyDelete
  5. താങ്കള്‍ പറഞ്ഞു "അതോടെ, എല്ലാറ്റിനെയും ഒരുമിപ്പിക്കുന്ന വൈവിധ്യത്തിലെ ഏകത്വമായ ജീവചൈതന്യമായി ആ സാന്നിധ്യത്തെ നാം അനുഭവിച്ചുതുടങ്ങും."

    ഇത് തന്നെയാണ് ഹിന്ദു ധര്‍മ്മത്തിന്റെ ആകെത്തുകയായ വേദാന്തത്തിന്റെ സന്ദേശം. പക്ഷെ അതിലെത്തിച്ചേരാന്‍ ഒരു ജീവന് അനേകം അനുഭവങ്ങളിലൂടെ കടന്നു മുന്നേറി പാകപ്പെടെണ്ടിയിരിക്കുന്നു. എല്ലാവരും ജന്മാന്തരങ്ങളിലൂടെ ആ ജ്ഞാനത്തിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും. വൈവിധ്യങ്ങളൊക്കെ കടലിലെ തിരകളും ഓളങ്ങളും പോലെ മുകള്‍പ്പരപ്പില്‍ മാത്രമുള്ളതാണെന്നും, അടിത്തട്ടില്‍ എല്ലാം ശാന്തവും ഐകരൂപവും ആയ ഏക സത്ത മാത്രമാണെന്നും എന്നേ കണ്ടറിഞ്ഞവരാണ് ഭാരതീയ ഋഷിമാര്‍ . അതംഗീകരിക്കാന്‍ കുത്തക മതങ്ങള്‍ക്ക് ആകുന്നില്ല. ഈശ്വരന്‍ തന്നെയാണ് ഈ പ്രകൃതിയായി കാണപ്പെടുന്നത് എന്ന് നാം അനുഭവ സാക്ഷാത്കാരത്തോടെ ലോകത്തോട്‌ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ തള്ളിക്കളയേണ്ടാതായിട്ടും ഈശ്വരത്വമില്ലത്തതായിട്ടും ഒന്നും തന്നെ ഇവിടെയില്ല എന്നുവരുന്നു. എല്ലാം പരിണാമത്തിന്റെ വിവിധ തട്ടുകളില്‍ നില്‍ക്കുന്ന ഈശ്വരാംശങ്ങള്‍ മാത്രം. "സമം സര്‍വേഷു ഭൂതേഷു തിഷ്ടന്തം പരമേശ്വരം" എന്ന് ഭഗവാന്‍ ഗീതയില്‍ അസന്നിഗ്ദമായി പറയുന്നു. ഇതൊന്നും നമ്മുടെ ജനങ്ങളെ പടിപ്പിക്കതെയിരുന്നതാണ് ഭാരതത്തിന്റെ പതനം.

    ReplyDelete
  6. I agree that you got good influance in malayalam language.can I ask you whether you believe in God. do you believe the life after death is a reality? Do you really believe in Jesus christ as God? If yes is the answer to all these three questions you know what you are doing and you have the right to take decisions as per your free will. Dont forget that God is the one who give this freedom to criticize even Him.Personaly I do respect Him for this privilage .
    Now the things about catholic church. I wont say what ever things that catholic church is all right.Especialy the church I see in Kerala. But Ideologicaly there are a lot of good things in it .But there is a lot mre things to correct.Let us think and discuss about the things to correct in a positive way without personal accusations .
    I did not understand what provoked you about Popes visit to Germany in popes mobile. From your post I assume that you meant that he should not use "pope mobile"? can I ask you what is wrong with that ?
    I have lot more questions to you
    we will keep communicating if you are interested

    ReplyDelete
  7. Actually I don't hope to satisfy you with my answers. but for the sake of a little fun, I ventre to answer to your queries.
    1. I don't have to believe in God as he is actual in everything I come in contact with. One only believes in what one doesn't really know.
    2. I can't nor do I need to believe in what comes after death, as I'm now busy with this life and am almost enjoying it.
    3. If Jesus Christ is God or man is irrelevant to me. As far as I can judge, we have everything in us to make this life quite meaningful and entertaining if we make use of what we have in and outside of us. But Jesus Christ has added a beautiful dimension to it through his beautiful example. The wisdom contained therein is available to any one whether or not he is seen as God or not. To a logical thinker, however, God can't be more than one entitiy, and we are all contained in it. So, an incarnation (God in flesh) is superfluous.
    4. In this forum, I think, the contributors are not interested in criticism, but in constructive thinking. If you can't get it, it's your problem.
    5. I don't have the technical know-how to judge if anything is wrong with the pope-mobile. My mentioning it was to point out how incongruous the use of such a luxury is with what the pope stands for and preaches about.
    6. I might not find sufficient time and interest to answer to all your future questions. If and when I deem it fit, I could try again. Have a nice time.

    ReplyDelete
  8. ഇവിടെ എഴുതുന്നത് എന്‍റെ സ്വന്തമായിട്ടുള്ള അഭിപ്രായങ്ങളാണ്. ഈ പൊതുവേദിയില്‍ പൂര്‍ണ്ണമായ അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും ഒരു അറിയിപ്പുണ്ട്. സഭക്കെതിരായി മിണ്ടിപോകരുതുവെന്നാണ് ചട്ടം. ഇവിടെ മിണ്ടെരുതെന്നു നിയമമില്ലാത്തതിനാല്‍ എനിക്കും അവസരംതന്ന ഈ ബ്ലോഗിന്‍റെ പ്രവര്‍ത്തകരെ
    അഭിനന്ദിക്കുന്നു.

    "whether you believe in God. do you believe the life after death is a reality? Do you really believe in Jesus christ as God?"
    എല്ലാം ബുദ്ധിപരമായ ചോദ്യങ്ങള്‍ തന്നെ.
    അല്‍മായശബ്ദത്തിന്‍റെ പൊതുനയങ്ങളിലുള്ളതും, താങ്കള്‍ ഉദ്ദേശിക്കുന്നതും ഒന്നുതന്നെ.

    "ഈശ്വരന്‍ തന്നെയാണ് ഈ പ്രകൃതിയായി കാണപ്പെടുന്നത് എന്ന് നാം അനുഭവ സാക്ഷാത്കാരത്തോടെ ലോകത്തോട്‌ പ്രഖ്യാപിച്ചിട്ടുണ്ട്". കൃഷ്ണന്‍ എഴുതിയ ഈ അഭിപ്രായം നന്നേഇഷ്ടപ്പെട്ടു. എത്രയോ
    ഭാവനയോടെ ഒരു ഭാരതമുനി കണ്ടഈശ്വരന്‍!!! നാലാംനൂറ്റാണ്ടുവരെ കത്തോലിക്കാസഭ അദ്വൈതമതമായിരുന്നു. ഇന്നു സൃഷ്ടിദൈവവും ദ്വൈതവും.

    സാക്കും ചില പൊതുതത്വങ്ങളില്‍നിന്നും വിത്യസ്തമായി ചിന്തിക്കുന്നു. ഒരു കിറുക്കന്‍ മരുന്ന് കൊടുത്താല്‍ സാക്കിനെപ്പോലെ ചിന്തിക്കുന്ന ഒരാളിന്‍റെ രോഗംമാറ്റുവാന്‍ സാധിക്കുകയില്ല.

    മാര്‍പാപ്പവണ്ടിയെപ്പറ്റി: ലോകത്തിലെ ഏറ്റവും വലിയ കാഴ്ചവസ്തുവാണ്. കാഴ്ചബംഗ്ലാവിലെ ജിറാഫുപോലെ റാറ്റ്സിംകറിന് ഗമയുണ്ടെന്നു ശരി തന്നെ. കോടാനുകോടി ജനം ഒന്നുകാണുവാന്‍ ആഗ്രഹിക്കുന്നു.ആരോ ഇവിടെ എഴുതിയതുപോലെ ജനമെല്ലാം അദ്ദേഹത്തിന്‍റെ മുമ്പില്‍ ഒരു പുഴുപോലെ.
    "It’s because the pope is an honorable position and you are nothing but a low level person."
    സഹോദരാ, ഞാന്‍ ബൈബിള്‍ മുഴുവന്‍ നോക്കിയിട്ടു യേശുവിന്‍റെ ഇങ്ങനെ ഒരു സന്ദേശം കാണുന്നില്ല.കര്‍ത്താവ് വന്നത് താണവര്‍ക്ക് വേണ്ടിയെന്നുള്ള മതത്തിലാണോ താങ്കള്‍ വിശ്വസിക്കുന്നത്? അതോ യേശുവിനെ കബളിപ്പിക്കുന്ന പോപ്പിന്‍റെകൂടെയോ? ഇതു പിണറായിവിജയന്‍ നികൃഷ്ടജീവികളെന്നു പണ്ട് ബിഷപ്പുമാരെയും പോപ്പിനെയും വിളിച്ചതാണ്. പിണറായിയും പോപ്പും ജനങ്ങളെ ചൂഷണംചെയ്തു മണിമാളികളില്‍ താമസിക്കും. വയറുമുറുക്കി പ്രാര്‍ ഥിക്കുവാന്‍ , ഉപവസിക്കുവാന്‍ നല്ല
    സാരോപദേശവും തരും.

    ഇപ്പോള്‍ കാലങ്ങളായി ഈ കാഴ്ചവസ്തുമൂലം എത്രയോ ആള്‍ക്കാര്‍ ആള്‍കൂട്ടത്തില്‍ മരിക്കുന്നു. അല്മാക്കളെ രക്ഷിക്കുവാന്‍ പോപ്പുവണ്ടി നീങ്ങുന്ന സമയം, ജനങ്ങളുടെ കോടികള്‍മുടിക്കുന്ന സമയം അസ്ഥികള്‍ പോലെയുള്ള മനുഷ്യര്‍ ആഫ്രിക്കയിലും എത്തിയോപ്പിയായിലും മരിച്ചുവീഴുന്നുവെന്നു
    ഈ രാജാധിമന്നന്‍ അറിയുകയോഅഥവാ കണ്ണടക്കുകയോ ചെയ്യുന്നു.
    "Money Making Pentecostalism or Black Mass (Saithan Church)." അല്‍മായശബ്ദം ബ്ലോഗിനെതിരായി പുതിയ ഒരു ബ്ലോഗിലെ ഏതോ ഒരു കത്തനാരുടെ അഭിപ്രായമാണ്. പെന്തക്കൊസ്തുവെന്നു മാത്രം വിളിക്കരുത്. യേശു
    ഇറങ്ങിവന്നാലും ബൈബിള്‍പ്രഭാഷകരെ ഉള്കൊള്ളുവാന്‍ വലിയ പ്രയാസമാണ്. ശായിത്താന്‍റെ പള്ളിയാണോയെന്നു അറിഞ്ഞുകൂടാ. ഞാന്‍ കണ്ടിരുന്നുവെങ്കില്‍ മാലയിട്ടു സ്വീകരിക്കുമായിരുന്നു. തനിക്കു ഈശ്വരനെപ്പോലെ എങ്ങനെ ശക്തികിട്ടിയെന്നും ചോദിച്ചേനെ?
    ക്ഷമിക്കുക, അഭിപ്രായം എന്‍റെമാത്രം.
    ദൈവത്തെപ്പറ്റിയോ ശാത്താനേപ്പറ്റിയോ
    ഒരു തെളിവും ഇതുവരെകിട്ടിയില്ല. പോട്ടയില്‍ പോയി രണ്ടാഴ്ച പ്രാര്‍ഥിച്ചു. യേശുവിന്‍റെ വേദവാഖ്യം മുഴുവന്‍ ഹൃദ്യസ്ഥമാക്കി. അവിടെ എല്ലാവരുംഉള്‍കണ്ണുകൊണ്ടും അശരീരികൊണ്ടും ദൈവത്തെകണ്ടു. ഞാന്‍ കണ്ടില്ലെന്നുപറഞ്ഞാല്‍ മാനസികരോഗിയാക്കും. അതുകൊണ്ട് ഞാനും കണ്ടവരെപ്പോലെ അഭിനയിച്ചു. അച്ചന്മാര്‍ പറഞ്ഞതുപോലെ കാണാന്‍ ആവുന്നത് ശ്രമിച്ചു. ഫലം ശൂന്യം. ഒരു അശരീരിയും കേട്ടില്ല. ലൂര്‍ദിലും വേളാംകണ്ണിയിലും പോയി അനേഷിച്ചു. പ്രയോജനമില്ല. ചരിത്രത്തില്‍ നോക്കി, സയന്‍സില്‍
    നോക്കി. പ്രകൃതി തനതായി ഉണ്ടായത് ദൈവത്തിന്‍റെ കരവേലയെന്നു ഒരു
    വിഡ്ഢിയെപ്പോലെ ഞാനും വിശ്വസിച്ചുകൊള്ളാം.

    എങ്കിലും ഈ നരകം, സ്വര്‍ഗം, ശുദ്ധീകരണം എന്നൊക്കെ പറഞ്ഞു കളിപ്പിച്ചു
    പളുങ്ക്കൊട്ടാരത്തില്‍ താമസിക്കുന്ന മാര്‍പാപ്പയെ വിമര്‍ശിക്കുന്നത് തെറ്റെന്നുതോന്നുന്നില്ല. ഒളിച്ചിരിക്കുന്ന ദൈവത്തിന്‍റെ പേരിലാണ് നടന്ന യുദ്ധങ്ങളേറെയും.

    എങ്കിലും ഭൂമിയില്‍ ജനിച്ച യേശുവിനെക്കാള്‍‍ സ്നേഹം ആരോടുമില്ല.ജനിപ്പിച്ച മാതാപിതാക്കളുടെ ദൈവവും മതവും എന്‍റെ ഗുരുവും.

    ReplyDelete