Translate

Tuesday, January 17, 2012

'കത്തനാരും' 'പിതാവു' വിളിയുടെ പരിഹാസ്യതയും

കത്തനാര്‍ എന്നുപറഞ്ഞാല്‍ എന്തോ തെറിവാക്കാണെന്ന് പലരും ധരിച്ചിരിക്കുന്നു. പള്ളീലച്ചനെ കത്തനാര്‍ എന്നു വിളിക്കുന്നയാള്‍ നിരീശ്വരനും കമ്യൂണിസ്റ്റുമാകാതെ തരമില്ലെന്ന് ചില അച്ചന്മാര്‍ പ്രചരിപ്പിക്കുന്നുമുണ്ട്. എങ്കില്‍പ്പിന്നെ നിധീരിക്കല്‍ മാണി കത്തനാര്‍, പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ എന്നൊക്കെ പേരുണ്ടായതെങ്ങനെ?  അവരൊക്കെ വൈദികശ്രേഷ്ഠന്മാരായിരുന്നല്ലോ. സഭാധികാരികള്‍തന്നെ അവരെ ആദരിക്കുന്നുണ്ടല്ലോ. വാസ്തവമെന്താണ്? പള്ളീലച്ചന്റെ ശരിയായ മലയാളം വാക്കാണ് കര്‍ത്തനാര്‍ എന്നത്. 'കര്‍ത്തനാര്‍' എന്നതു ലോപിച്ചുണ്ടായതാണ് കത്തനാര്‍.  ആത്മീയകാര്യങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കര്‍ത്താവ് അഥവാ കര്‍തൃത്വമുള്ളവനാണ് കര്‍ത്തനാര്‍.  അപ്പോള്‍ അന്തസ്സുള്ളതും മാതൃഭാഷയിലുള്ളതുമായ പേരാണ് കത്തനാര്‍.  വിദേശമിഷനറിമാര്‍ വരുംമുമ്പ് ഇവിടത്തെ പള്ളീലച്ചന്മാരെല്ലാം 'കത്തനാര്‍' ആയിരുന്നു.  വിദേശികള്‍ വന്നുകഴിഞ്ഞു ഏറെക്കാലക്കേ് കത്തനാര്‍ നാമമാണ് ഉപയോഗിച്ചിരുന്നത്.  ഇപ്പോഴും സുഹൃത്തുക്കളായ പള്ളീലച്ചന്മാര്‍ പരസ്പരം കത്തനാര്‍ എന്നു വിളിക്കുന്നതുകേട്ടിട്ടുണ്ട്.  ഇത്തരം സഭാചരിത്രമൊക്കെ സെമിനാരികളില്‍ പഠിച്ചിട്ടുള്ളവരാണ് പള്ളീലച്ചന്മാര്‍.  അതുകൊണ്ടുതന്നെ, ഇപ്പോള്‍ അധികം വിളിച്ചുകേള്‍ക്കാറില്ലെങ്കിലും അച്ചന്മാര്‍ക്ക് അവരെ കത്തനാര്‍ എന്നു വിളിക്കുന്നതില്‍ താല്പര്യക്കുറവ് ഉണ്ടെന്ന് തോന്നുന്നില്ല.  മാന്യമായ പേരാണെങ്കിലും അല്‍മായര്‍ക്കാണ് കത്തനാര്‍ എന്നു വിളിക്കാന്‍ മടിയുള്ളത് എന്നതാണു വസ്തുത.


'പാതിരി'യും പരിഹാസപ്പേരോ മറ്റൊരു തെറിയോ ആയി കരുതുന്നവരുണ്ട്.  എന്നാല്‍ പള്ളീലച്ചന്റെ, ലത്തീന്‍ ഭാഷയില്‍ നിന്നുവന്ന പേരാണ് പാതിരി എന്നത്. വൈദേശികാധിപത്യകാലത്തുവന്ന ഈ പാതിരിമാര്‍ കേരളത്തിലെ ക്രൈസ്തവരുടെയും പൊതുസമൂഹത്തിന്റെയും സംസ്‌കാരത്തിലും ഭാവി ഭാഗധേയങ്ങളിലും കാര്യമായ ഇടപെടീല്‍ നടത്തി. അര്‍ണോസു മുതലുള്ള പാതിരിമാരുടെ കാര്യവും 'പാതിരിമലയാളം' പോലുള്ള പദാവലികളും നമുക്കു പരിചിതമാണല്ലൊ.


'കത്തനാര്‍ക്കു' ശേഷം അതിനു പകരമായി ഉണ്ടായ ശുദ്ധമലയാള സംജ്ഞയാണ് പട്ടക്കാരന്‍ എന്നത്. താരതമ്യേന അടുത്തകാലം വരെ സഭാകാര്യങ്ങളില്‍ ഔദ്യോഗികമായി പട്ടക്കാരന്‍ എന്നാണു രേഖപ്പെടുത്തിയിരുന്നത്. പുസ്തകങ്ങളിലെല്ലാം അച്ചടിച്ചിരുന്നതും അങ്ങനെയാണ്. ഇതെഴുതുന്നയാള്‍ വേദപാഠം പഠിക്കുന്നകാലത്ത് വേദപാഠപുസ്തകങ്ങളിലൊക്കെ, പള്ളി, പട്ടക്കാരന്‍, മേല്‍പ്പട്ടക്കാരന്‍ - മെത്രാന്‍ - എന്നിങ്ങനെയാണു പ്രയോഗിച്ചിരുന്നത്.  'പട്ടക്കാരന്‍' യധാതഥവും അക്ഷരാര്‍ത്ഥത്തില്‍തന്നെ കൃത്യവുമായ പേരാണ്. അവരുടെ ഔദ്യോഗികമായ നാമം, സ്ഥാനപ്പേരും ഇതുതന്നെയാണല്ലൊ? അവരെ അവരാക്കുന്നത് പട്ടം എന്ന കൂദാശയാണ്. മറ്റു കൂദാശകളെക്കാള്‍ ശ്രേഷ്ഠമാണെന്നു സ്ഥാപിക്കുന്നതിനാകാം വിശേഷണം ചേര്‍ത്ത്  'തിരുപ്പട്ടം' എന്നാണ് നമ്മെയൊക്കെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പട്ടക്കാരന്‍ എന്ന പേരില്‍ അവര്‍ അഭിമാനം കൊള്ളുന്നവരായിരിക്കണം.


പട്ടക്കാരുടെ സ്ഥാനാരോഹണത്തിന്റെ പ്രധാനചടങ്ങാണ് തലയുടെ മുകളില്‍ പിന്‍ഭാഗത്ത് രണ്ടിഞ്ചോളം വ്യാപ്തത്തില്‍ മുടി ക്ഷൗരം ചെയ്ത് പട്ടം എന്ന അടയാളം ഉണ്ടാക്കുന്നത്.  തിരുപ്പട്ടം എന്ന കൂദാശയുടെ ഈ മുദ്ര മുമ്പൊക്കെ പട്ടക്കാര്‍ മരണം വരെ മായാതെ സൂക്ഷിച്ചിരുന്നു. അങ്ങനെ വേണമെന്നാണ് സഭാനിയമവും.


'അച്ചന്‍' ആരാണ്, എവിടെ നിന്നുവന്നു?


'അച്ചന്‍' എന്ന പള്ളീലച്ചന്‍ എങ്ങനെ വന്നു എന്നത് നിഗൂഢമാണ്. 'അച്ഛന്‍' എന്ന ഫാദര്‍ അല്ല അച്ചന്‍.  'അച്ഛന്‍' ആകുന്നത്, പ്രഖ്യാപിത ബ്രഹ്മചാരികള്‍ക്ക് അചിന്ത്യവും മ്ലേച്ഛവുമായ കാര്യമാണ്. അശ്ലീലവുമാണ്. അപ്പോള്‍പിന്നെ അച്ചനുണ്ടായത് എവിടെ നിന്നാണ്.  നമ്മുടെ നാട്ടിലെ പഴെ ജന്മിമാര്‍ അച്ചന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  വിദേശമിഷനറിമാര്‍ ഊര്‍ജിതമായ മതപരിവര്‍ത്തനം അഥവാ മാര്‍ഗ്ഗം കൂട്ടല്‍ നടത്തിയ ഒരു കാലമുണ്ടായിരുന്നു. ഇവിടത്തെ കത്തനാര്‍മാര്‍ ഇടനിന്ന് ജന്മിമാരുടെ കുടിയാന്മാരെ മാര്‍ഗ്ഗം കൂട്ടുന്നതിനായി വിട്ടുകൊടുക്കുകയായിരുന്നു പതിവ്.  കുടിയാന്മാരുടെ അവസ്ഥ വളര്‍ത്തുമൃഗങ്ങളുടേതിനു തുല്യമായിരുന്നു. ഓരോ തോര്‍ത്തുമുണ്ടും ഒരു മുടിവെട്ടിക്കലുമൊക്കെയായിരുന്നു മാര്‍ഗ്ഗം കൂട്ടുന്നതിന് കുടിയാനു കിട്ടുന്ന പ്രതിഫലം. ഇതൊക്കെ സഭാചരിത്രങ്ങളില്‍ തന്നെയുള്ള കാര്യങ്ങളാണ്. കാലക്രമേണ മേല്‍പറഞ്ഞ ജന്മിമാരുമായുള്ള തന്മയീഭാവിക്കലില്‍നിന്നാവാം കത്തനാരുടെ പേര് അച്ചനെന്നായത്.


'പിതാവു' വിളിയിലെ പരിഹാസ്യത


കുറെ വര്‍ഷം മുമ്പ് എനിക്കു പരിചയമുള്ള രണ്ടു പട്ടക്കാര്‍ തമ്മില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു. മെത്രാനെക്കുറിച്ചായിരുന്നു അവരുടെ സംസാരം. സംസാരത്തിനിടെ മെത്രാനെ അവര്‍ 'തന്ത' എന്നാണു വിശേഷിപ്പിച്ചിരുന്നത്. വാര്‍ദ്ധക്യമെത്തിയ ഒരു മെത്രാനായിരുന്നു അത്.  കുറേകാലം കഴിഞ്ഞു. അവരില്‍ പ്രായംകൂടിയ പട്ടക്കാരന്‍, ഒരു അല്‍മായന്റെ പരാതിക്കു മറുപടിയായി മെത്രാന് എഴുതിക്കൊടുത്ത കത്തില്‍ 'അനുഗ്രഹത്തിനായി യാചിച്ചുകൊണ്ട്, ആദരണീയനായ പിതാവിന്' എന്നാണ് അവസാനം ചേര്‍ത്തിരിക്കുന്നത്. അങ്ങേരെക്കാള്‍ ഏറെ പ്രായംകുറവുള്ള പുതിയ മെത്രാനെയാണ് 'പിതാവെ' എന്ന് ഈ പട്ടക്കാരന്‍ വിളിക്കുന്നത്.  പ്രീണിപ്പിക്കാന്‍ വേണ്ടിയും മേല്‍സ്ഥാനങ്ങളോടുള്ള ഭക്തികൊണ്ടുമാണ് ഈ പട്ടക്കാര്‍ അവസരവാദപരമായി മെത്രാനെ പിതാവെന്നു വിളിക്കുന്നത് എന്നാണല്ലോ മേല്പറഞ്ഞതില്‍നിന്നു വ്യക്തമാകുന്നത്.  മേല്‍പ്പട്ടക്കാരന്‍ എന്ന ഔദ്യോഗികനാമത്തില്‍ മാത്രമാണ് അടുത്തകാലംവരെ മെത്രാന്മാര്‍ അറിയ്പപെട്ടിരുന്നതും രേഖപ്പെടുത്തപ്പെട്ടിരുന്നതും എന്ന് മുകളില്‍ നാം കണ്ടല്ലോ. അടുത്തകാലത്തുണ്ടായ ഈ 'പിതാവു' വിളി കൊണ്ടുവന്നതും അവസരവാദികളും ആത്മാഭിമാനത്തില്‍ കമ്മിയുള്ളവരുമാണ്.  ഈ വിധേയന്മാര്‍ക്കു മറ്റൊരു ലക്ഷ്യംകൂടിയുണ്ട്. മെത്രാനെ പിതാവാക്കിയാല്‍ മാത്രമേ തങ്ങളെ വിശ്വാസികള്‍ 'അച്ചാ' എന്നെങ്കിലും വിളിക്കുകയുള്ളൂ. ഭൂമിയില്‍ സ്വന്തം അപ്പനെപ്പോലും പിതാവേ എന്നു വിളിക്കരുതെന്ന് ക്രിസ്തു പറഞ്ഞത് അത്ര കാര്യമാക്കാനില്ല എന്നാണോ ഇവര്‍ പറയുന്നത്? മെത്രാന്റെ മാതാപിതാക്കളെക്കൊണ്ടുപോലും 'പിതാവേ' എന്നു വിളിപ്പിക്കാനും വിളികേള്‍ക്കാനും ചിലര്‍ തയ്യാറാകുന്നത് അഹങ്കാരത്തിന്റെയൊ അല്പത്തത്തിന്റെയോ മാത്രം പ്രശ്‌നമല്ല. അതു മഹാപാപം കൂടിയാണ്. മക്കള്‍ മാതാപിതാക്കളോടു കാണിക്കേണ്ട ആദരവിനേയും സ്‌നേഹത്തെയുമൊക്കെക്കുറിച്ച് ഉപദേശിക്കുന്നവരാണല്ലോ ഇവര്‍!  പട്ടക്കാരന്‍ എന്ന പേരിനോട് ബഹുമാനം തോന്നാത്തവര്‍ കൂദാശയെ ആദരിക്കാത്തവരാണ്. എന്നുവച്ചാല്‍ സഭയെത്തന്നെ ആദരിക്കാത്തവര്‍.  അത്തരക്കാര്‍ വൈദികകരാകാന്‍ പോകുന്നത് തന്നെ മറ്റെന്തോ ലക്ഷ്യവച്ചുകൊണ്ടാണ്. 'നിരീശ്വരരും കമ്യൂണിസ്റ്റുകാരുമൊക്കെ സഭാസ്ഥാപനങ്ങളില്‍ നുഴഞ്ഞു കയറുന്നതു' പോലെയാണിത്.  സ്വന്തം ഐഡന്റിറ്റിയും സ്ഥാനപ്പേരുമായ 'കത്തനാര്‍ക്കും' 'പട്ടക്കാര'നും ഗ്ലാമര്‍പേരോ എന്നു കരുതുന്ന പട്ടക്കാരോടും മേല്‍പ്പട്ടക്കാരോടും നമുക്ക് സഹതാപമാണു വേണ്ടത്.  നമുക്കവരെ സഹോദരാ എന്നു വിളിക്കാം. പ്രായത്തില്‍ ഇളയവരെ അനിയാ എന്നും മുതിര്‍ന്നവരെ ജ്യേഷ്ഠാ എന്നും വിളിക്കാം. മേല്‍പ്പട്ടക്കാരെ, ശ്രീ. ജോസഫ് പുലിക്കുന്നേല്‍ വിളിക്കാറുള്ളതുപോലെ - നമ്മുടെ തട്ടുങ്കല്‍ മെത്രാനെ ഉള്‍പ്പെടെ - ശ്രേഷ്ഠസഹോദരാ എന്നും വിളിക്കാം.

2 comments:

  1. "പാതിരിയും പരിഹാസപ്പേരോ തെറിയോ ആയി കരുതുന്നവരുണ്ട്. എന്നാല്‍ പള്ളീലച്ചന്റെ, ലത്തീന്‍ ഭാഷയില്‍ നിന്നുവന്ന പേരാണ് പാതിരി എന്നത്" എന്ന് ജോണി പറഞ്ഞതിനോട് ഇതും കൂടി ചേര്‍ത്തുകൊള്ളട്ടെ. അതായത്, പാദ്രെ (father നുള്ള ഇറ്റാലിയന്‍) എന്ന പദത്തില്‍ നിന്ന്. ലത്തീനില്‍, പാത്തെര്‍ (pater). പുരോഹിതന്‍ എന്ന വാക്കിനും ഭാഷാപരമായ ബന്ധം ഇതിനോടുണ്ട്. പുരോഹിത എന്നാല്‍ നിയോഗിക്കപ്പെട്ട, ചുമതലപ്പെടുത്തപ്പെട്ട എന്നാണല്ലോ അര്‍ത്ഥം. മതപരമായ ചടങ്ങുകളിലും ധാര്‍മിക കാര്യങ്ങളിലും വഴി കാണിക്കുന്നവന്‍, മുമ്പില്‍ നില്‍ക്കുന്നവന്‍ ആണ് പുരോഹിതന്‍.

    ReplyDelete
  2. കത്തനാര്‍ എന്ന പദാവലിയടങ്ങിയ ജോണിപ്ലാത്തോട്ടത്തിന്‍റെ ഗവേഷണം കൌതുകകരമാണ്. ഇങ്ങനെ മലയാളത്തിലെ അനേകം വാക്കുകള്‍ പോര്‍ട്ടുഗീസ്, ഡച്ചു, ഇങ്കിലീഷ്, അറബി വാക്കുകളില്‍ നിന്നും യോജിച്ചുണ്ടായതെന്നു കാണുന്നു.
    മിശിഹാ, ദുഖരാന, കുര്‍ബാന എന്നീ വാക്കുകള്‍ക്കൊപ്പം കത്തനാര്‍ , മെത്രാന്‍, മേത്രാപോലീത്താ, മാര്‍ വാക്കുകള്‍ സുറിയാനി ഭാഷയില്‍ നിന്നു വന്നതാണ്.
    സെമിത്തീരിയും പോര്‍ട്ടുഗീസ്‌ വാക്കാണ്‌. പത്തൊന്‍പതാംനൂറ്റാണ്ടില്‍ ഈ വാക്കുള്‍ സാധാരണ പ്രയോഗത്തിലുണ്ടായിരുന്നു. പദേര്‍പദം പോര്‍ട്ടുഗീസ്‌ ഭാഷയില്‍ പാതിരിയായി. മെത്രാന്റെ കക്കൂസ് എന്ന പദം ഡച്ചുഭാഷയില്‍നിന്നു വന്നതാണ്.. മാലാഖ, കൂദാശ, മാമ്മോദീസ, കുരിശു, പിശാചു, കുര്‍ബാന, ഈ വാക്കുകള്‍ സുറിയാനിയോ കല്‍ദായ വാക്കുകളും.

    ReplyDelete