Translate

Tuesday, December 20, 2011

പ്രൊഫൈല്‍

മറ്റാരേയുംപോലെ മുഖമ്മൂടിക്കുപിന്നില്‍
ഒളിച്ചിരിക്കുന്നവനാണ് ഞാനും.
അത് പൊക്കി ആരെങ്കിലും നോക്കിയാല്‍
നാണിച്ചു നാണിച്ചു ഞാനുരുകിപ്പോകും.

മടിച്ചു മടിച്ചു  ഞാനെഴുതുന്നതെന്തും
അധികമധികമാളുകള്‍ വായിക്കണമെന്ന്
ആരുമറിയാതെ കൊതിക്കുന്ന
മഹാവിരാഗിയാണ് ഞാന്‍.  

അര്‍ഹിക്കാത്ത പുകഴ്ത്തലിന്റെ
ഓറാ  പുറമെയും
അര്‍ഹിക്കുന്ന നാണത്തിന്റെ നനവ്‌
ഉള്ളിലും എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു.
      
ഏവരോടും കരുണ പ്രസംഗിക്കുന്ന ഞാന്‍
സ്വന്തം തൊലിയില്‍ ചെളി പുരളാതെയും
ഉള്ള ഫ്രീറ്റൈം കുറഞ്ഞു പോകാതെയും
നിത്യജാഗ്രത പുലര്‍ത്തുന്നു.

എന്റെയിഷ്ടവിനോദങ്ങളില്‍ ചിലവ:
തിരിച്ചു തോണ്ടാന്‍ കെല്‍പ്പില്ലാത്തവരെ
നീണ്ട തോട്ടിയിട്ടു കുത്തിവലിക്കുക,
ഉത്തരമില്ലാത്ത ചോദ്യമെറിഞ്ഞ് മനസ്സ് മുറിക്കുക.

അന്യന്റെ കണ്ണിലെ പൊടി-
യെനിക്കു വല്ലാത്ത ശല്യമാണ്.
എന്റെ കണ്ണിലെ തടി - അതെനിക്ക്
ഫൂ! പുല്ലാണ്.

ഈ വരികള്‍ എന്നെപ്പറ്റിയല്ല,
ഇത് വായിക്കുന്നവരെപ്പറ്റിയാണ്.
എന്നെപ്പറ്റി ഇങ്ങനെയെഴുതിയാല്‍ 
പിന്നെയെന്നെ ആരു ശ്രദ്ധിക്കാന്‍?

1 comment:

  1. സാക്കിന്‍റെ കവിതാവരികളോരോന്നിലും വളരെ അര്‍ദ്ധധ്വനി മുഴക്കുന്നു. ഏവരും മുഖംമുടി ധരിച്ചിരിക്കുകയാണ്. കണ്ടും കണ്ടില്ലന്നും നടിക്കുന്ന ജ്വലിക്കുന്ന ലോകം. അതിനുപിന്നില്‍ ചതിയും വഞ്ചനയും കപടതയും, ഗോവിന്ദ ചാമിയും പിന്നെ കൊടിച്ചിപ്പട്ടികളെ തേടിയലയുന്ന അരമനയിലെ എച്ചിലുപ്പട്ടികളും.

    നമ്മുടെ വിലാപം ആരു കേള്‍ക്കാന്‍? ലോകം കണ്ണടക്കുന്നു. ഇതിനെതിരെ ഏകനായി പ്രതികരിക്കുന്ന കവിയുടെ മുമ്പില്‍ കാണുന്ന തിരശീലയ്ക്ക് പിമ്പിലെ നാടകം മാലോകരെ, നിങ്ങള്‍ ‍ കൂടുതല്‍ കൂടുതല്‍ പേര്‍ അറിയണമെന്നല്ലേ ഉദ്ദേശിക്കുന്നത്. ബലിപീഠം മെഴുകുതിരികള്‍ കത്തിയെരിയുമ്പോള്‍ അതിനു പിമ്പിലെ വിലാപം വെറും ബധിരന്‍റെ ചെവികള്‍ കൊണ്ട് ലോകം ശ്രവിക്കുന്നില്ലേ? നീറുന്ന ഹൃദയവേദനയോടെ നാണിച്ചുപറയുന്ന സത്യം എങ്ങും ‍ അറിയണമെന്നല്ലേ കവിതയില്‍ നിന്നും മനസ്സിലാക്കേണ്ടത്.

    ഇല്ലാത്തത് ഉണ്ടെന്നു നടിക്കുന്ന പള്ളി പ്രമാണികളും അവരുടെ കുഴിമാടത്തിലെ ശില്പകലകളും വീരകഥകളും കേള്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ കളങ്കഭൂഷണനാകുന്നു. ഇതിനായി എന്‍റെ തൂലിക എത്ര ചലിപ്പിച്ചാലും ആരുണ്ട്‌ കേള്‍ക്കാന്‍? അന്നു ബാലരോദനം ആരും കേട്ടില്ല. പ്രതികരിക്കുവാന്‍ കെല്‍പ്പില്ലായിരുന്നു. നിങ്ങള്‍ വളര്‍ന്നു. നീണ്ട തോട്ടികളില്‍ ഇരയായ ബാലപീഡകര്‍ എങ്ങനെ ഇനി രക്ഷ നേടുമെന്ന് ചിന്തിച്ചു പണമെറിഞ്ഞു ഓടുകയാണ്.

    ഗുരു പഠിപ്പിച്ച തത്വം കവി മാറ്റിഎഴുതുന്നു. എന്നിലെ തെറ്റുകള്‍ എത്ര വലുതാണെങ്കിലും പുല്ലായി കണക്കാക്കി യാതൊരു ഫരീസിയരും ‍ എന്നെ ചൂഷണം ചെയ്യുവാന്‍ ഞാന്‍ സമ്മതിക്കുകയില്ലാ. എന്‍റെ കണ്ണിലെ കൊമ്പിനേക്കാള്‍ നിന്‍റെ കണ്ണിലെ കരടാണന്നു പറഞ്ഞാല്‍ കുപ്പായം കലി തുള്ളുകയില്ലേ? വായിച്ച എന്നെപ്പറ്റിയാണോ ഈ വരികള്‍ എല്ലാം? ഞാന്‍ മഠം കയറിയിറങ്ങാറില്ലല്ലോ സാക്കെ?

    ReplyDelete