Translate

Monday, December 12, 2011

ശീശ്മയും പാഷണ്ഡതയും (തുടര്‍ച്ച)



(ദശകങ്ങള്‍ക്കുമുമ്പ് ശ്രീ. ജോസഫ് പുലിക്കുന്നേല്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ഫലിതാസ്ത്രം)

കോര രാജാവ്
തിരുവിതാംകൂര്‍ രാജാവ് മഹാമഹിമ ശ്രീ കോര, കൊച്ചി രാജ്യം പിടിച്ചടുക്കാന്‍ ഒരു പഴുതു അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദ്യപാനിയും ജനങ്ങളെ നിഷ്‌കരുണം അടിച്ചമര്‍ത്തുന്നവനും പത്ത് രഹസ്യഭാര്യമാരുമുള്ള അവിശ്വാസിയായ കോര രാജാവ് ഇതു തന്നെ അവസരം എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് കോര രാജാവ് പൃഷ്ഠാഭിമുഖവാദികളായ ന്യൂനപക്ഷ മെത്രാന്മാരുടെ ഒരു സൂനഹദോസ് കാഞ്ഞിരപ്പള്ളിയില്‍ വിളിച്ചുകൂട്ടുന്നു. രാജാവിന്റെ രക്ഷാകര്‍ത്തൃത്ത്വത്തില്‍ കൂടുന്ന ഈ സൂനഹദോസില്‍ വച്ച് ഒരു കാനോന മെത്രാന്മാര്‍ പാസ്സാക്കുന്നു. ''പുരോഹിതന്‍ കിഴക്കോട്ട് നോക്കി കുര്‍ബാന ചൊല്ലാണ്ടായെന്നും ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് കുര്‍ബാന ചൊല്ലേണ്ടതെന്നും ആരെങ്കിലും വിശ്വസിക്കുകയോ പറയുകയോ അങ്ങനെ ചെയ്യുകയോ ചെയ്താല്‍ അത് നമ്മുടെ പിതാക്കന്മാരുടെ പഠനത്തിനും പാരമ്പര്യത്തിനും വിരുദ്ധമാകായാല്‍ അവന് ശാപം. അവര്‍ അക്കാരണത്താല്‍തന്നെ മഹറോനില്‍ ഉള്‍
പ്പെടുന്നു.''
കാഞ്ഞിരപ്പള്ളി സൂനഹദോസിന്റെ തീരുമാനമുസരിച്ച് എറണാകുളം മെത്രാനും തൃശൂര്‍ മെത്രാനും സഭയില്‍നിന്ന് ഔട്ട്. കൊച്ചി മഹാരാജാവ് അപകടം മനസ്സിലാക്കുന്നു. ''ഭൂരിപക്ഷ''മെത്രാന്മാരുടെ സൂനഹദോസ് കൊച്ചിയില്‍നിന്ന് വിളിച്ചുകൂട്ടുന്നു. അവിടെയും പാസ്സാക്കുന്നു, ഒരു കാനോന. ''കുര്‍ബാന ചൊല്ലുമ്പോള്‍ കിഴക്കോട്ടു തിരിയുകയോ ജനങ്ങളോട് പൃഷ്ഠാഭിമുഖമായി നില്‍ക്കുകയോ ചെയ്താല്‍ അവന് ശാപം.''
പ്രശ്‌നം തിരുസഭയുടേതാകുന്നു. സത്യരാജാക്കന്മാരുടേതായിതീരുന്നു. തിരുവിതാംകൂറിലെ കോര രാജാവ് സത്യമാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് കൊച്ചിയിലെ ചേറു രാജാവിനെതിരായി കുരിശു യുദ്ധം പ്രഖ്യാപിക്കുന്നു. കേര രാജാവിന്റെ പടിയണിയില്‍ ചേരുന്നവര്ക്കെല്ലാം പൂര്‍ണ ദണ്ഡവിമോചനം മെത്രാന്മാര്‍ പ്രഖ്യാപിക്കുന്നു. ഇടവകിയെ വികാരിമാരോട് ഈ കുരിശുയുദ്ധത്തിന് ആളും അര്‍ത്ഥവും സംഭാവന ചെയ്യാല്‍ പ്രസംഗിക്കുന്നതിന് തിരുവിതാംകൂര്‍ മെത്രാന്മാര്‍ കല്പന ഇറക്കുന്നു. കൊച്ചിരാജാവും അതു തന്നെ ചെയ്യുന്നു. പുറക്കാട്ട് വച്ച് രണ്ടു സൈഡിലും ഏറ്റുമുട്ടുന്നു. കൊച്ചിരാജാവ് പരാജയപ്പെടുന്നു. കൊച്ചി ചേറു രാജാവിന് പകരം അവിടുത്തെ പോലീസ് ഇന്‍സ്പക്ടര്‍ ചാക്കുണ്ണിയെ മഹാരാജാവായി തിരുവിതാംകൂര്‍ മെത്രാന്മാര്‍ അഭിഷേജചിക്കുന്നു. എറണാകുളം തൃശൂര്‍ രൂപതകളിലേയ്ക്ക് പൃഷ്ടകുര്‍ബാനയുടെ തിയോളജി മനസ്സിലാക്കുന്ന മെത്രാന്മാരെ നിയോഗിക്കുന്നു. ഇവിടുത്തെ മെത്രാന്മാര്‍ ശീശ്മക്കാരായും പാഷണ്ഡതക്കാരുമായും പ്രഖ്യാപിച്ചുകൊണ്ട് വാഴക്കാട് സെമിനാരിയിലെ ചരിത്രപണ്ഡിതനായ ഡോ. പാവയ്ക്ക് ചരിത്രമെഴുതി. അങ്ങനെ കേരളസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ശീശ്മ 1985-ല്‍ പൊട്ടിപുറപ്പെടുന്നു.
വാല്‍ക്കഷണം
എറണാകുളം തൃശൂര്‍ മെത്രാന്മാര്‍ മുഖാമുഖം കുര്‍ബാനയില്‍ വിശ്വസിക്കുന്ന സത്യവിശ്വാസികളുമായി ഓടി തമിഴ്‌നാട്ടില്‍ അഭയം പ്രാപിക്കുന്നു. അവിടെ ഗോതമ്പുകൃഷിയും പഞ്ഞപുല്ലുകൃഷിയും നടത്തി കഷ്ടിമുഷ്ടി കഴിഞ്ഞുകൂടുന്നു. തിരുവിതാംകൂറിലെ വിശ്വാസികള്‍ എസ്റ്റേറ്റും കച്ചവചടവും ബ്ലേഡുകമ്പനിയും അബ്കാരി കോണ്‍ട്രാക്ടറുമായി സമ്പന്നരാവുന്നു. ജനം സമ്പന്നരാവുന്നതോടൊപ്പം തിരുവിതാംകൂര്‍ മെത്രാന്മാരും സമ്പന്നരാവുന്നു. കാരണം (സമ്പത്ത് ദൈവദാനമാണെന്നാണല്ലോ) കാലം പിന്നെയും കഴിയുന്നു. പരസ്പര ശാപം തുടര്‍ന്നുകൊണ്ടുതന്നെയിരിക്കുന്നു. ''ദിക്കോളജി, മുട്ടോളജി, പൃഷ്‌ഠോളജി'' മുതലായ തിയോ
ളജി എഴുതിയ ഡോ. ആകാശവെള്ളരി, ഡോ.പടവലങ്ങഡോ.കുമ്പളങ്ങ എന്നിവര്‍ മരിക്കുന്നു. അവരെ മെത്രാന്മാര്‍ വേദപാരംഗതന്മാരും വിശുദ്ധരും സഭാപിതാക്കന്മാരുമായി പ്രഖ്യാപിക്കുന്നു.
ക്രിസ്തുവര്‍ഷം 2385 ല്‍
തിരുവിതാംകൂര്‍ മെത്രാന്മാര്‍ മറ്റൊരാക്രമണത്തിന് തയ്യാറെടുക്കുന്നു. തങ്ങളില്‍നിന്ന് വിശ്വാസപരമായി പിരിഞ്ഞ സഹോദരന്മാര്‍ക്കുവേണ്ടി പ്രാര്‍ഥന ആരംഭിക്കുന്നു. അവരുടെ ആത്മരക്ഷയില്‍ അതീവഉല്സുകരാകുന്നു. സമാധാനത്തിന്റെ വെള്ളപ്രാവിനെ തമിഴ്‌നാട്ടിലേയ്ക്ക് അയക്കുന്നു. ഗോതമ്പും പഞ്ഞപുല്ലും തിന്ന് കടലില്‍ കഴിയുന്ന തമിഴിനാട് മെത്രാന്‍ പുനരൈക്യത്തിന് തയ്യാറാകുന്നു. അദ്ദേഹം തിരുവിതാംകൂറില്‍ എത്തുന്നു. ദൈവാനുഗ്രഹമായി ലഭിച്ച മെത്രാന്മാരുടെ വമ്പിച്ച അരമനകള്‍ കാണുന്നു.
പക്ഷേ, ഒരു പ്രശ്‌നം ഇത്രയും നാള്‍ മുഖാഭിമുഖമായി കുര്‍ബാന ചൊല്ലികൊണ്ടിരുന്ന തങ്ങള്‍ ഇനി എങ്ങനെ പൃഷ്ഠാഭിമുഖമായി കുര്‍ബാന ചൊല്ലും? തിയോളജിയന്‍മാര്‍ ഓടിഎത്തുന്നു. 400 കൊല്ലം മുമ്പ് 1985ല്‍ നടന്ന പൃഷ്ഠകുര്‍ബാന സംവാദത്തില്‍ വിശ്വാസപരമായ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അത് ടെര്‍മിനോളജിയുടെ പ്രയോഗത്തിലൂടെ വന്ന അര്‍ഥ വ്യത്യാസത്തിന്റെ തെറ്റിദ്ധാരണയില്‍നിന്നും വന്നതാണെന്ന് പ്രഖ്യാപിക്കുന്നു. അതുകൊണ്ട് ഒരു പുതിയ റീത്ത് അവര്‍ക്കായി അനുവദിക്കണം എന്നു വാദിക്കുന്നു. പഞ്ഞപുല്ലുതിന്ന് മടുത്ത മെത്രാന്‍ റബര്‍ സുവിശേഷത്തിലേയ്ക്ക് പുനരൈക്യപെടുന്നു. കാലം കുറേകൂടി കഴിഞ്ഞപ്പോള്‍ പഞ്ഞപുല്ലും ഗോതമ്പും കൃഷിചെയ്ത് കഴിഞ്ഞിരുന്ന മുഖാമുഖ മെത്രാന്മാര്‍ ഗോതമ്പു കൃഷിയില്‍ വിജയം നേടുന്നു. വലിയ അരമന പണിയുന്നു. തങ്ങളുടെ തലവനെ സിംഹാസനത്തില്‍ ആരൂഢനാക്കുന്നു.
പുനരൈക്യത്തിനും വഴങ്ങുന്നില്ലായെങ്കില്‍ രണ്ടു സഭാതലവന്മാരും ദൈവവിശ്വാസികളാകയാല്‍ സമാധാനത്തിനും മനുഷ്യരക്ഷയ്ക്കുംവേണ്ടി യോജിച്ചു പ്രവൃത്തിക്കുകയെങ്കിലും വേണം എന്ന സംയുക്ത പ്രഖ്യാപനം രണ്ടു കൂട്ടരും ഒപ്പുവയ്ക്കുന്നു. അങ്ങനെ ശീശ്മ ശീശ്മയല്ലാതായിത്തീരുന്നു. പാ
ഷണ്ഡത പാഷണ്ഡതയല്ലാതായിതീരുന്നു. ചത്തവന്‍ ചത്തു. ആര്‍ക്കെന്തു ചേതം!
ഈ അവസരത്തിലെല്ലാം ക്രിസ്തു കുരിശില്‍ കിടന്നുകൊണ്ട് ''കര്‍ത്താവേ ഇവരോടു ക്ഷമിക്കേണമേ'' എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന തിയോളജിയെക്കുറിച്ച് ആരും ചിന്തിക്കുന്നുമില്ല. ദൈവത്തിന്റെ ''മനുഷ്യോളജി'' എല്ലാവരും മറക്കുന്നു.


1 comment:

  1. കോര രാജാവിനുവേണ്ടി സുധീരം പോരാടിയ അന്നുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി മെത്രാനെപ്പറ്റി ശ്രീ പുലികുന്നന്‍ വിട്ടുകളഞ്ഞിരിക്കുന്നു. കിഴക്കിന്‍റെ ബാവാക്കുവേണ്ടി വെന്തിങ്ങാ തീയോളാജി ഉണ്ടാക്കിയ ദിവ്യന്‍ കൊല്ലുംഅറക്കല്‍ യാക്കൂബ് മെത്രാനായിരുന്നു. ഇപ്പോഴത്തെ അറക്കല്‍പിതാവ് കൌപീനം ഉടുത്തിരുന്ന കാലത്തു കൊല്ലുംഅറക്കല്‍ തിരുമേനി കിഴക്കിന്‍റെ ദൈവശാസ്ത്രത്തില്‍ അതിനിപുണനായിരുന്നു. ഭാവിഗവേഷകര്‍ക്കായി അദ്ദേഹത്തിന്‍റെ പേര് കാഞ്ഞിരപ്പള്ളി മഠംവക പള്ളിയുടെ മുകളില്‍ കൊത്തിയിട്ടുണ്ട്‌.
    വിശുദ്ധനായി പ്രഖ്യാപിക്കേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി. വെന്തിങ്ങം ഇല്ലാതെ കന്നുകാലി എന്നു വിളിച്ചു കുഞ്ഞുങ്ങളുടെ മുഖത്ത് തല്ലികൊണ്ടിരുന്ന ഈ വെളുത്ത താടിക്കാരന്‍,കുരുളന്‍ വിശുദ്ധനെ കാണുമ്പോള്‍ അന്നു കുഞ്ഞായിരുന്ന ഞാനും ഓടുമായിരുന്നു. ആ വിശുദ്ധന്‍റെ അടി എനിക്കും കിട്ടിയിട്ടിട്ടുണ്ട്.ഇന്നു കാഞ്ഞിരപ്പള്ളിയിലുള്ള പഴയ തലമുറയിലുള്ള ചെടത്തിമാരില്‍ പലരും ഭാഗ്യവതികളാണ്. അന്നു കുഞ്ഞായിരുന്ന അവരെ വിശുദ്ധ കൊല്ലുംഅറക്കല്‍ ചട്ടക്കുള്ളിലൂടെ വെന്തിങ്ങാ ധരിച്ചിട്ടുണ്ടോയെന്നറിയാന്‍ ‍ മാറിടത്തില്‍ തപ്പി ഉത്തരീയ ഭക്തിയെപ്പറ്റി പഠിപ്പിക്കുമായിരുന്നു. ഉത്തരിയോളാജിയിലെ ആധികാരികമായി ആദ്യം ഗ്രന്ഥം രചിച്ചതും ഈ വിശുദ്ധനാണ്. അദ്ദേഹം മരിച്ചശേഷം അനേക അതിശയങ്ങള്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്നിരുന്നു. ഒരു കറുത്ത പേപ്പട്ടി ഇന്നും രാത്രികാലങ്ങളില്‍ വിശുദ്ധന്‍റെ ഭൌതികശരീരം സൂക്ഷിച്ചിരിക്കുന്ന പള്ളിയില്‍ പേടിപ്പിക്കുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു.

    കൂടുതലായി അറിയണമെങ്കില്‍ വിശുദ്ധ കൊല്ലുംഅറക്കല്‍ മഹാരോണ്‍ ചൊല്ലിയ പൊന്‍കുന്നം വര്‍ക്കിയുടെ ആത്മകഥ വായിക്കുക. പൊന്‍കുന്നം വര്‍ക്കി സ്നേഹിച്ച പെണ്ണിനെ കട്ടോണ്ട് വികാരീ സ്ഥലം വിട്ടപ്പോള്‍ അന്നു ബോംബയില്‍ താമസിക്കുവാനുള്ള സൌകര്യങ്ങളൊക്കെ ചെയ്തു കൊടുത്തതും ഈ വിശുദ്ധന്‍തന്നെ. ആ വികാരിയുടെയും വിശുദ്ധന്‍റെയും തിരുശേഷിപ്പുകള്‍ ഉടന്‍തന്നെ കാഞ്ഞിരപ്പള്ളിമെത്രാന്‍ അറക്കല്‍ തിരുമേനി വില്‍പ്പനയ്ക്കായി വെക്കുന്നതായിരിക്കും.

    ReplyDelete